Slider

നിങ്ങൾ ക്യൂ വിലാണ് .....

0
ഓസ്‌ട്രേലിയയിലെ ഒരു വാർഷിക മാഗസിനിൽ വന്ന എന്റെ ഒരു കഥ നല്ലെഴുത്തിലെ വായന സുഹൃദങ്ങൾക്കു വേണ്ടി ഷെയർ ചെയ്യുന്നു .
നിങ്ങൾ ക്യൂ വിലാണ് .....
1..
ചിതറിയ മണ്പുറ്റിനു ചുറ്റും നുരിക്കുന്ന ചിതലുകളെ പോലെ എവിടെ നോക്കിയാലും ആളുകൾ. നഗരം ദീപാവലിയുടെ തിരക്കിലാണ് . പത്തൻപത് കിലോമീറ്റർ താണ്ടി ഗ്രാമത്തിൽ നിന്ന് ഷോപ്പിങ്ങിനായി ഇവിടെ വന്നത് നന്നായിയെന്നു സാധനങ്ങളുടെ വിലക്കുറവും വ്യത്യസ്തതയും കണ്ടപ്പോൾ തോന്നി. അല്ലെങ്കിലും എവിടെ നിന്ന് എന്തൊക്കെ വാങ്ങിക്കണമെന്ന് ഭാര്യക്ക് നല്ല നിശ്ചയമാണ്. അതോർത്ത് തലയധികം പുണ്ണാക്കണ്ട എന്നത് എന്റെ സന്തോഷവും. പല കടകളുടെ മുൻപിലും അൻപതും അറുപതും ശതമാനം കിഴിവ് എന്ന പരസ്യം കാണാം. അവിടെയെല്ലാം നല്ല തിരക്കും ആളുകളുടെ നീണ്ട ക്യൂ വും ഉണ്ടായിരുന്നു .
നാട്ടിലേക്ക് പോകുമ്പോൾ ആളെണ്ണി ഡ്രെസ്സും കുട്ടികൾക്കെല്ലാം കളിപ്പാട്ടങ്ങളും വാങ്ങണം . രണ്ടു മൂന്നു സുഹൃത്തുക്കളുടെ കയ്യിൽ നിന്ന് കടം വാങ്ങിയാണ് പണം ഒപ്പിച്ചത്. അത് വീട്ടി അല്പം സ്വസ്തമാവുംബോഴേക്കും വീണ്ടും ദീപാവലി എത്തും. വര്ഷങ്ങളായി തുടരുന്ന ചര്യ യാണ് . നഗരത്തിൽ നല്ല ജോലിയുള്ള വലിയച്ചനാണ് മാമനാണ് എന്നൊക്കെ ബന്ധുക്കൾ പറഞ്ഞുണ്ടാക്കിയ ചിത്രം തകരാതെ നോക്കേണ്ട ബാധ്യത . ആകെയുള്ള ആശ്വാസം കുട്ടികള്ക്ക് എന്തെങ്കിലും കിട്ടുമ്പോൾ അവരുടെ കണ്ണുകളിൽ കാണുന്ന തിളക്കമാണ്.
പല കടകളിലും നീണ്ട ക്യൂ വിൽ നിന്ന് സാധനങ്ങൾ വാങ്ങി ക്കഴിഞ്ഞപ്പോഴേക്കും ഉച്ചയായിരുന്നു . ഭാര്യയുടെ മിടുക്ക് കൊണ്ട് കുറച്ചധികം പൈസ മിച്ചം വെക്കാൻ കഴിഞ്ഞു.അത് കൊണ്ട് തരക്കേടില്ലാത്ത ഒരു ഹോട്ടൽ ഇൽ നിന്ന് നല്ല ഒരൂണ് കഴിച്ചു. ഗ്രാമത്തിലേക്കുള്ള ബസ്സിൽ കയറിയപ്പോഴേക്കും ക്ഷീണം കണ്ണുകളെ അടയ്ക്കാൻ തുടങ്ങിയിരുന്നു . ഇനിയും സാധനങ്ങൾ ഉണ്ടെന്നു ഭാര്യ പറഞ്ഞെങ്കിലും പിന്നീടാവാമെന്നു പറഞ്ഞു അവളെ പിന്തിരിപ്പിച്ചത് നന്നായി. അടഞ്ഞ മിഴികൾക്ക് മുന്നിൽ സ്വപ്നങ്ങളുടെ വർണക്കൂട്ടുകൾ തെളിഞ്ഞു.
2.
ഭാര്യ കുലുക്കി വിളിച്ചപ്പോഴാണ് ഞെട്ടിയുണർന്നതു.ഇറങ്ങേണ്ട സ്ഥലം ഇനിയും ആയില്ല . ചായ കുടിക്കാൻ വേണ്ടി നിർതിയതാവണം. ബസ് കാലിയായിരുന്നു .ആളുകൾ പല ആവശ്യങ്ങൾക്കും പുറത്തിറങ്ങിയിതാവാം.അവൾ പുറത്തേക്കു ചൂണ്ടി ക്കൊണ്ട് പറഞ്ഞു. അവിടെ കാര്യമായ എന്തോ സെയിൽ ഉണ്ടെന്നു തോന്നുന്നു . ബസ് നിർത്തിയതിനു മറുവശത്തായി അല്പം അകലെ വലിയ ഒരു കെട്ടിടം . അതിനു മുൻപിൽ ആളുകളുടെ നീണ്ട നിരയും. നഗരത്തിലേക്ക് പോകുമ്പോൾ അത് ശ്രദ്ധിക്കാതിരുന്നതിൽ എനിക്കതിശയം തോന്നി . ഒരു പക്ഷെ അതിരാവിലെ തിരക്കില്ലാത്തത് കൊണ്ടാവും. വലിയ താല്പര്യമില്ലാതെ ഞാൻ ഭാര്യയെ നോക്കി.
"നിങ്ങൾ ഒന്നിറങ്ങി നോക്കുമോ? വീട്ടുസാധനങ്ങളൊ , പലഹാരങ്ങളൊ എന്തായാലും കാര്യമായ എന്തോ ആണു. അല്ലാതെ ഇത്ര പെട്ടെന്ന് ഇത്ര ആളുകൾ കൂടില്ല . ഒഴിവാക്കാൻ വേണ്ടി ഞാൻ പറഞ്ഞു
"വലിയ വിലയുടെ ഫോണോ കമ്പ്യൂട്ടറോ ആയിരിക്കും ".
"നമ്മളെ പോലെ സാധാരണക്കാരാണ് അധികവും അതുകൊണ്ട് വലിയ വിലയുള്ള ഒന്നും ആവില്ല , കുറച്ചു പൈസ നമ്മുടെ കയ്യിൽ ബാക്കിയും ഉണ്ടല്ലോ ".
അവൾ വിടുന്ന ലക്ഷണമില്ല . എന്റെ കയ്യിലുള്ള സാധനങ്ങളുടെ ബാഗുകളെല്ലാം അവളുടെ സീറ്റിലെക്കു എടുത്തു വെക്കാനും തുടങ്ങി. ഇനി രക്ഷയില്ല ഇറങ്ങിയെക്കാം. പിറകിൽ നിന്നും അവൾ വിളിച്ചുപറഞ്ഞു . "വേണ്ട കാര്യമാണെങ്കിൽ മാത്രം വാങ്ങിച്ചാൽ മതി..."
3
അടുത്തെത്തിയപ്പോഴാണ് മനസ്സിലായത് വിചാരിച്ചതിലും നീണ്ട ക്യൂ വാണ്. ഒന്ന് രണ്ടു മണിക്കൂർ എടുക്കുമെന്ന് തോന്നുന്നു. അല്പം
ആശയക്കുഴപ്പത്തിൽ തിരിഞ്ഞു നോക്കിയപ്പോഴേക്കും ബസ് പോയിരുന്നു .ആ നീണ്ട ചങ്ങലയുടെ ഒടുവിലത്തെ കണ്ണിയായി ഞാൻ മാറി. എന്തിന്റെ സെയിൽ ആണെന്ന് മുൻപിലെ ആളോട് ചോദിച്ചപ്പോൾ അയാളും കയ് മലർത്തിയതു തമാശയായി തോന്നി .എന്നെ പോലെ മറ്റൊരാൾ.
മൂന്നു മണിയായിക്കാണും, ചുറ്റിലും വെയിൽ നിന്ന് കത്തുകയാണ്. സമയം നോക്കാൻ വേണ്ടി തിരഞ്ഞപ്പോഴാണ് മൊബൈൽ എടുത്തില്ലെന്നറിഞ്ഞതു. ഒരിത്തിരി വെള്ളം പോലുമെടുക്കാതെ ഇറങ്ങിയതിൽ സങ്കടപ്പെട്ടു. ചുറ്റിയടിക്കുന്ന ചൂടുകാറ്റ് വായിൽ പൊടിമണ്ണിന്റെ ചുവ സമ്മാനിക്കുന്നു . ഒരു തണുത്ത മഴ പെയ്തിരുന്നെങ്കിൽ എന്ന് വെറുതെ ആശിച്ചു. പുതുമഴയും മണ്ണും ഇണ ചേരുന്നതിന്റെ മദഗന്ധം ഒന്ന് മാത്രം മതിയാവും ക്ഷീണങ്ങൾ അകറ്റാൻ. മുന്നിലുള്ള ഒരു കിഴവൻ അയാളുടെ കയ്യിലെ വെള്ളം ഇത്തിരി ബാക്കി വെച്ച് നല്കിയത് വലിയ ആശ്വാസമായി. ചിലപ്പോൾ അപരിചിതമായ പ്രതീക്ഷിക്കാത്ത ഇടങ്ങളിൽ നിന്നാണ് സഹായം വരിക.
ഇപ്പോൾ എന്റെ പിറകിലും ആളുകൾ വന്നത് കണ്ടു സന്തോഷം തോന്നി. ഏറ്റവും മുന്നിലെയും പിറകിലെയും ആളാവുന്നത് എന്റെ ഭയങ്ങളിൽ ഒന്നാണ്. ആളുകളുടെ നടുവിലുള്ള സുരക്ഷിതത്വം ആവാം.കാവൽക്കാർ കർക്കശമായി നിയന്ത്രിക്കുന്നത് കൊണ്ട് ആരും ക്യൂ തെറ്റിക്കുന്നില്ല. നമ്മുടെ നാട്ടിൽ ഒരിക്കലും കാണാത്ത ഒരു കാഴ്ചയായി അത് കൃത്യമായി മുന്നോട്ടു പോകുന്നു .
4
എന്റെ ഊഴമെത്തിയപ്പോൾ അത് വരെയുള്ള തളർച്ചയൊക്കെ ആകാംഷക്കും സന്തോഷത്തിനും വഴി മാറി. ഗ്രൌണ്ട് ഫ്ലോറിനും കീഴെയാണെന്ന് തോന്നുന്നു അവരുടെ ഓഫീസും ഷോപ്പുകളും. താഴേക്കു നോക്കിയപ്പോൾ അല്പദൂരം ഇരുട്ടാണ് അത് കഴിഞ്ഞു നല്ല വെളിച്ചം. ആ ഓഫീസിൽ നിന്ന് എന്റെ പേര് വിളിച്ചപ്പോൾ അവരുടെ സിസ്റ്റെത്തെ പ്പറ്റിയൊർത്തു ഞാൻ അതിശയിച്ചു.ക്യൂ വിൽ നിന്നപ്പോൾ ആരോ എഴുതിയെടുത്തതാവും. അത് കൃത്യമായി രജിസ്റ്റർ ചെയ്തിരിക്കുന്നു .
താഴേക്കു ഇറങ്ങാനുള്ള പടികൾ തിരയുന്പോഴാണ്അപ്രതീക്ഷിതമായി പിറകിൽ നിന്ന് കാവല്ക്കാരന്റെ ഒരു തള്ളൽ!!. ഒരു നിമിഷം കഴിഞ്ഞപ്പോൾ സംഭവിച്ചതിന്റെ നടുക്കവും പേടിയും വിട്ടു മാറി.കാരണം ഞാനിപ്പോൾ വീഴുകയായിരുന്നില്ല. ഒരു തൂവൽ പോലെ ലഘുവായി ആ ഇരുട്ടിലൂടെ പറന്നിറങ്ങുകയായിരുന്നു.
അപ്പോഴാണ് എന്റെ മനസ്സിൽ മിന്നൽ പോലെ ഒരു അറിവ് ഉണർന്നത്. ഈ ക്യൂ വിൽ എന്നും ഞാൻ ഉണ്ടായിരുന്നു , എന്റെ ഊഴവും കാത്തു എന്ന പരമമായ സത്യം !! .....
കഥ by ജിതേഷ് പോയിലൂർ
(മരിച്ചു എന്ന് ഡോക്ടർമാർ പറഞ്ഞതിന് ശേഷം ജീവിതത്തിലേക്ക് തിരിച്ചു വന്ന പലരുടെയും അനുഭവത്തിൽ പൊതുവായി ഒരു ഇരുണ്ട ഗുഹയിലൂടെ ഉള്ള യാത്രയും ഒടുവിൽ ഒരു വെളിച്ചം കാണുന്നതായും പറയപ്പെടുന്നു . എവിടെയോ വായിച്ച ഈ അറിവ് ഈ കഥയ്ക്ക് വേണ്ടി ഞാൻ ഉപയോഗിച്ചിട്ടുണ്ട് . ജിതേഷ് )


0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo