ഷിറാഖ് - 5
ഒരു സ്വപ്നം കണ്ടാണ് ഞാൻ ഞെട്ടിയുണർന്നത്. രണ്ട് വലിയ മരങ്ങളാണ് ആദ്യം കണ്ടത്. ഒരിളം തെന്നലിന്റെ പ്രതിഫലനമെന്നോണം അതിന്റെ ഇലകൾ വശ്യമായി ആടുന്നുണ്ടായിരുന്നു. അതേ സമയം ഏതോ അനന്തതയിലുത്ഭവിച്ച് നേർ രേഖ പോലെ സഞ്ചരിക്കുന്ന പ്രത്യേകതരം സംഗീതവും കൂടെ ഊദിന്റെ സുഗന്ധം പരക്കുകയും ചെയ്തു. പറഞ്ഞറിയിക്കാൻ കഴിയാത്തൊരനുഭൂതിയോടെ ഞാനാ കാഴ്ചകളിൽ കണ്ണുനട്ടിരുന്നു.
പ്രണയം.... പ്രണയം എന്റെ മനസ്സങ്ങനെ മന്ത്രിക്കുകയും കൂടെ ഫരിസ്ത ഉണ്ടായിരുന്നെങ്കിലെന്നാശിക്കുകയും ചെയ്തു.
പെട്ടന്ന് രണ്ടു മരങ്ങൾക്കുമിടയിൽ നീട്ടി വളർത്തിയ താടിയും പാറിപ്പറക്കുന്ന മുടിയുമുള്ള ശുഷ്കിച്ചൊരാൺ കോലം പ്രത്യക്ഷപ്പെട്ടു. അയാൾ രണ്ടു മരങ്ങൾക്കുമിടയിൽ ഓടി നടക്കുകയും പിന്നെ ക്ഷീണിച്ച് ഒത്ത നടുവിലായി ഇരിക്കുകയും ചെയ്തു. അപ്പോൾ അയാൾക്കു പിറകിൽ ഒരു സ്ത്രീരൂപം പ്രത്യക്ഷപ്പെട്ടു. മെലിഞ്ഞൊട്ടിയ ശരീരവും കുഴിയിലാണ്ട കണ്ണുകളുമുള്ള അവൾ രണ്ട് മരങ്ങളിലേക്കും നോക്കി. പിന്നെ ആദ്യം കണ്ട പുരുഷരൂപത്തെ കെട്ടിപ്പിടിക്കാനൊരുങ്ങി. ശക്തമായൊരു കൊടും കാറ്റ് എങ്ങുനിന്നെന്നറിയാതെ വരികയും മരങ്ങളെ മറക്കും വിധം പൊടി പടലങ്ങളുയരുകയും ചെയ്തു. കാറ്റടങ്ങുമ്പോൾ നിലം പതിച്ച രണ്ട് മരങ്ങൾക്ക് അടിയിൽ പിടക്കുന്ന രണ്ട് പേരെയാണ് കണ്ടത് രണ്ടു പേരും വ്യത്യസ്ത മരങ്ങൾക്കടിയിലായാണ് ഉണ്ടായിരുന്നത്.
അവരെ രക്ഷിക്കണമെന്നാഗ്രഹിച്ച് ഓടിയടുക്കുന്ന ഞാൻ മണലിലാണ്ടുപോവുന്നതായി കണ്ടതോടെ എന്റെ ഉറക്കം ഞെട്ടി. അപ്പോഴെനിക്കു ചുറ്റും വലയം വെച്ചിരുന്ന ഇരുട്ടിൽ ഏതോ സ്ത്രീയുടേയും പുരുഷന്റേയും വിലാപങ്ങളുയരുന്നത് പോലെ തോന്നി.
ഞാനെഴുന്നേറ്റ് വിളക്കു തെളിച്ചു. പരിസരബോധം കൈവരുന്നതിനനുസരിച്ച് കേട്ടുകൊണ്ടിരുന്ന നിലവിളി പതിയേ ഇല്ലാതാവുകയും ഇരുട്ടിന്റെ വിശുദ്ധമായ മൂകത മാത്രം ബാക്കിയാവുകയും ചെയ്തു.
ഞാൻ മുറിയിലെ മൺകൂജയിൽ നിന്ന് വെള്ളം കോരിക്കുടിച്ച്, എനിക്കേറ്റവും പ്രിയപ്പെട്ട ചിതറിപ്പരക്കുന്ന നീല വെളിച്ചം മുമ്പേ കത്തിച്ചു വെക്കാത്തതിൽ എന്നെ തന്നെ പഴി പറഞ്ഞു കൊണ്ട് തെളിക്കുകയും പിന്നെ അതിലേക്ക് നോക്കി കിടക്കുകയും ചെയ്തു.
അപ്പോൾ മുറിയിലാകെ ഓടി നടക്കുന്ന പ്രകാശകണങ്ങളെ ഏതോ കുസൃതി കുട്ടികളായി എനിക്കു തോന്നി. ഓരോ തവണയും വളയങ്ങളായും മൊട്ടുകളായും അതെന്റെ ശരീരത്തെ തൊടുമ്പോൾ എന്തെന്നറിയാത്ത കുളിര് നിറയുകയും എന്റെ മനസ്സ് ശാന്തമാവുകയും ചെയ്യുന്നുണ്ടായിരുന്നു. അപ്പോഴും ഞാൻ കണ്ട സ്വപ്നത്തിന്റെ ആന്തരീകാർത്ഥങ്ങൾ വ്യാഖ്യാനിക്കുന്ന വ്യഗ്രതയിലായിരുന്നു ഹൃദയം.
ഏതോ വിദൂരതയിൽ നിന്നൊരു ചീവീടിന്റെ ശബ്ദം കേട്ടു. ഒരു പക്ഷേ എന്നെപ്പോലെ അലോസരപ്പെട്ടുറക്കം നഷ്ടമായൊരു ജീവിയായിരിക്കാം അതെന്ന് ഞാനൂഹിച്ചു. പിന്നെ ഇടത്തും വലത്തും മാറി മാറിക്കിടന്ന് ഉറക്കത്തിനായി കണ്ണുകളിറുക്കിയടച്ചു. ഒരു വെളുത്ത പൊട്ട് കറുത്ത പ്രതലത്തിൽ പല വിധ വളയങ്ങായി തിളങ്ങുന്നത് പോലെ തോന്നുകയും എനിക്കുറക്കം അന്യമാണെന്ന് തിരിച്ചറിയുകയും ചെയ്തു. എങ്കിലും ഇടക്കെപ്പോഴോ ഞാൻ വീണ്ടും ഉറക്കത്തിലേക്ക് ആനയിക്കപ്പെടുകയും പുലരുവോളം ഉറങ്ങുകയും ചെയ്തു.
*****
*****
ഞാനാദ്യം പോയത് ഷിറാഖിന്റെ താമസസ്ഥലമായ പൊളിഞ്ഞു വീഴാറായ പഴയ വീട്ടിലേക്കാണ്. അദ്ധേഹമവിടെ പ്രണയാതുരമായ കവിതകൾ പാടിയിരിപ്പുണ്ടാവുമെന്ന് പ്രതീക്ഷയിലാണങ്ങോട്ട് പോയത്. ഞാൻ ചെല്ലുമ്പോൾ തൊടിയിലെ നീണ്ടു വളർന്ന ഒരു മരത്തിന്റെ ചുവട്ടിൽ കാലുകൾ നീട്ടിവെച്ച് മരത്തിൽ ചാരിയിരിക്കുകയായിരുന്നു.
അടുത്തെത്തിയപ്പോഴാണ് തികഞ്ഞ ശ്രദ്ധയോടെ അദ്ധേഹം തന്റെ കൈവിരലുകൊണ്ട് മണലിൽ എന്തോ എഴുതുന്നതായി ഞാൻ ശ്രദ്ധിച്ചത്. ഞാനവിടെ എത്തിയത് പോലും അദ്ദേഹം കണ്ടില്ലെന്ന് തോന്നുന്നു. ഞാനാ എഴുത്തു വായിച്ചു.
"ഞാനും നീയും ചേർന്നാൽ
നമ്മളാവുന്നത് പ്രണയമെന്നാരാണ്
കള്ളം പറഞ്ഞത്?
ഞാൻ നീയും
നീ ഞാനുമാവുന്നതിലെ
ആഴമുണ്ടോ നമ്മളിൽ?
നമ്മളാവുന്നത് പ്രണയമെന്നാരാണ്
കള്ളം പറഞ്ഞത്?
ഞാൻ നീയും
നീ ഞാനുമാവുന്നതിലെ
ആഴമുണ്ടോ നമ്മളിൽ?
നൗറാ
നീയറിയുന്നുണ്ടോ..
ഞാനിപ്പോൾ നീയും
നീ ഇപ്പോൾ ഞാനുമായി
മാറിയതിന്റെ അകപ്പൊരുൾ.."
നീയറിയുന്നുണ്ടോ..
ഞാനിപ്പോൾ നീയും
നീ ഇപ്പോൾ ഞാനുമായി
മാറിയതിന്റെ അകപ്പൊരുൾ.."
ഞാൻ തൊണ്ടയനക്കി അദ്ദേഹത്തെ ഉണർത്തി. ഒരു നീണ്ട ശ്വാസത്തോടെ അദ്ദേഹം തല ഉയർത്തുകയും എന്നെ നോക്കുകയും ചെയ്തു. ചുളിവ് വീണ കവിൾ തടങ്ങളിലൂടെ രണ്ട് വരകളായി ഒലിച്ചിച്ചിറങ്ങുന്ന കണ്ണീരിന് ചുവന്ന നിറമുള്ളത് പോലെ എനിക്ക് തോന്നി. ഹത്തികളുടെ രാജകുമാരന്റെ ഈയൊരവസ്ഥയിൽ പൊട്ടിക്കരഞ്ഞു കൊണ്ടദ്ധേഹത്തെ കെട്ടിപ്പിടാക്കാൻ മാത്രമേ എനിക്കു കഴിയുമായിരുന്നുള്ളൂ..
"വരൂ... നമുക്ക് തിരിച്ചു പോവാം..." കരഞ്ഞുകൊണ്ടാണത് ഞാൻ പറഞ്ഞത്?
"എന്തിന്?"
"അമ്മയും അച്ഛനും നിങ്ങളെ കാണാത്ത വിഷമത്തിലാണ്... നമ്മുടെ നാടും വീടുമൊക്കെ കാണുമ്പോൾ തന്നെ കുറേ ആശ്വാസം ഉണ്ടാവും.. അല്ലെങ്കിലും എന്തിനാണീ കാത്തിരിപ്പ്? ഒരിക്കലും നിങ്ങളൊന്നിക്കില്ലെന്ന് നിങ്ങൾക്കു തന്നെ ഉറപ്പല്ലേ? പിന്നെ....."
വേറെന്തോ പറയാനൊരുങ്ങിയ എന്നെ തീ പാറുന്ന നോട്ടം കൊണ്ടദ്ദേഹം നിശ്ശബ്ദനാക്കി. ഗോത്ര മഹിമയറിയിക്കുന്ന സ്വർണ്ണപ്പിടിയുള്ള വാൾ ഉറയിൽ നിന്നൂരി അദ്ദേഹം എനിക്കെതിരെ ഉയർത്തി. ഞാൻ തല താഴ്ത്തി നിന്നു.
''നീയാണോ ഉടയതമ്പുരാൻ...? നാം ഒന്നാവില്ലെന്നാരു പറഞ്ഞു നിന്നോട്? നാം എന്നോ പങ്ക് വെക്കപ്പെട്ടവരാണ്. ഞാനെന്ന ഈ ജഢവും നൗറയെന്ന ആത്മാവുമാണെന്നിൽ... എന്നിൽ അവൾ നിറയുന്ന നിമിഷങ്ങളെ തല്ലിക്കെടുത്താൻ നീ ഏതു പിശാചിനാണ് ജനിച്ചത്?"
പിന്നെ പൊട്ടിക്കരഞ്ഞു കൊണ്ടദ്ദേഹം വാൾ ഉറയിലിടുകയും എനിക്കു മുന്നിൽ കൈകൂപ്പി നിന്ന് "എന്റെ പ്രണയത്തെ പുഛിക്കാതിരിക്കൂ..." എന്നപേക്ഷിക്കുകയും ചെയ്തു.
''അമ്മയും അച്ഛനും നിങ്ങളുടെ തിരിച്ചുവരവ് അത്രമേൽ ആഗ്രഹിക്കുന്നുണ്ട്..." ഇടറിയ ശബ്ദത്തിൽ ഞാനത് പറയുമ്പോൾ അദ്ദേഹം നിലത്ത് കിടന്നുരുളുകയും തലയിൽ കൈ വെച്ച് അടിക്കുകയും ചെയ്തു. അപ്പോഴദ്ദേഹത്തിന്റെ വെളുത്ത നിറത്തെ പൊടിമണ്ണ് കൊണ്ട് മൂടപ്പെട്ടിരുന്നു. ചുവന്ന ചുണ്ടുകളിലെ ചേര വാർന്ന് വിളറി വെളുത്ത കാഴ്ചയെക്കാൾ മണ്ണിന്റെ നിറമാണ് മെച്ചമെന്ന് ഞാൻ കണ്ടെത്തി.
ഏറെ നേരം നീണ്ട ഭ്രാന്തമായ ചേഷ്ടകൾക്ക് ശേഷം എഴുന്നേറ്റിരുന്ന് എന്റെ കാൽമുട്ടുകളിൽ അദ്ദേഹത്തിന്റെ കാൽമുട്ട് തട്ടിച്ച് എന്റെ കണ്ണുകളിൽ തന്നെ നോക്കിയിരുന്നു. പിന്നെ പതിഞ്ഞ ശബ്ദത്തിൽ വീണ്ടുമാ ചോദ്യമെറിഞ്ഞു. "നീ എന്റെ നൗറയെ കണ്ടോ?"
ഞാൻ നിഷേധാർത്ഥത്തിൽ തലയാട്ടുകയും കീഴ്ച്ചുണ്ട് മുന്നോട്ട് തള്ളി നിരാശ കാണിക്കുകയും ചെയ്തു.
"എങ്ങനെയാവും ഇപ്പോൾ അവൾ? പാവം ഒരുപാട് അക്രമിച്ചു കാണും ഗഫാനി പട്ടികൾ.." ആരോടെന്നില്ലാതെ പിറുപിറുത്തു കൊണ്ടിരുന്നു.
"ഗഫാനികളെ കുറിച്ച് നിങ്ങൾക്കറിയില്ലേ? നൂറ്റാണ്ടുകളായി ഹത്തികളുടെ ശത്രുക്കളാണവർ..."
"ഉം.... പക്ഷേ അവൾ ഗഫാനിയാണെന്നെനിക്കറിയില്ലായിരുന്നു.. സത്യം.... അറിഞ്ഞപ്പോൾ പ്രണയമെന്റെ സിരയിൽ ലയിച്ചിരുന്നു.... അത് കൊണ്ട്.. അത് കൊണ്ട് മാത്രമാണ് ഞാൻ ഹത്തിയാണെന്നത് ഒളിച്ചുവെച്ചത്... നിനക്കറിയോ ഞാനന്ന് അവളെ വിട്ടുതരണമെന്നാവശ്യപ്പെട്ട് ആദ്യമായി അവളുടെ വീട്ടു പടിക്കലെത്തിയ ആ ദിവസം എന്തു സംഭവിച്ചെന്ന്...
മരണത്തെ നേരിൽ കണ്ടിട്ടുണ്ടോ നീ..? ഞാൻ കണ്ടു അന്ന്. നസീഹ് ഗഫാനി എന്ന പിശാചിന്റെ മുന്നിൽ പോയി താഴ്മയോടെ തന്നെയാണ് നൗറയെ ഞാൻ പ്രേമിക്കുന്നെന്ന് പറഞ്ഞത്. ആദ്യമൊരു പരിഹാസച്ചിരി. പിന്നെ കണ്ണുകളിൽ രോഷം കലർത്തിയൊരു നോട്ടം... ഇരിപ്പിടത്തിൽ നിന്നെന്റെ മാറിലേക്കൊരു ചവിട്ട്.. ഞാൻ നിലത്തേക്ക് തെറിച്ചു വീണു... അപ്പോഴേക്കും കുറേ യുവാക്കൾ എന്നെ വളഞ്ഞിരുന്നു. നസീഹിന്റെ ആജ്ഞയക്കായി കാത്തു നിന്ന അവരോടായി അയാൾ ഉച്ചത്തിൽ പ്രഖ്യാപിച്ചു... "തല്ലി കൊല്ലെടാ പന്നീടെ മോനെ.... "
ഒരു യുദ്ധം മുന്നിൽ കണ്ടു തന്നെയാണ് ഞാനവിടേക്ക് കയറി ചെന്നത്. അത് കൊണ്ട് തന്നെ തറയിൽ നിന്ന് ചാടിയെഴുന്നേറ്റ് അരയിൽ തൂക്കിയിട്ട വാളൂരി...
മരണമുറപ്പിച്ചവന്റെ ശക്തിയറിയാൻ പ്രയാസമാണ്. ലോകത്തെ തന്നെ സംഹരിക്കാനുള്ള ശേഷിയുണ്ടവന്റെ വാളുകൾക്ക്.
എന്റെ വാൾ കണ്ടതോടെ ആക്രമകാരികൾ പിന്നോട്ട് വലിഞ്ഞു. "ഹത്തി" ആരൊക്കെയോ അത് ഹയുന്നുണ്ടായിരുന്നു. അവർക്കുറപ്പായിരുന്നു എന്റെ ദേഹത്തിലേൽക്കുന്ന ഓരോ പ്രഹരത്തിനും അവർ മറുപടി പറയേണ്ടി വരുമെന്ന്. ചിന്നിച്ചിതറിയ യുവാക്കൾക്കിടയിലൂടെ ഞാൻ മുന്നോട്ട് നടന്നു. കുനിഞ്ഞ ശിരസ്സോടെ.
പെട്ടന്നാണ് ആരോ എന്റെ തലയ്ക്കടിച്ചത്. പിറകിൽ നിന്നുള്ള ആ അടിയിൽ എന്റെ കാല്പാദങ്ങൾ തെന്നി ഞാൻ താഴേക്കു വീണു. മലർന്നു വീണ എനിക്കു മുന്നിൽ ഇരുമ്പുവടിയുമായി ചുവന്ന കണ്ണുകളോടെ അവൾ നിൽക്കുന്നു. "ഫരിസ്ത..."
ഫരിസ്ത നൗറയുടെ അനിയത്തിയാണ്. സുന്ദരി, ശാന്ത സ്വഭാവക്കാരി എന്നൊക്കെയാണ് അതുവരേ ഞാനറിഞ്ഞിരുന്നത്ത്. എന്നാൽ ഉഗ്രരൂപിയായി സംഹാര താണ്ഡവമാടുന്ന ഒരു സ്ത്രീയെയാണ് അവിടെ കണ്ടത്. അവളുടെ കണ്ണുകൾക്കപ്പോൾ തീക്കനലിന്റെ ചൂടുണ്ടായിരുന്നു. കയ്യിലെ ഇരുമ്പ് വടി യോദ്ധാവിനെ പോലെ ചുഴറ്റി ശേഷം നിലത്തു കുത്തി പിന്നെ എന്റെ മുട്ടു കാലുകളിലേക്കാഞ്ഞു വീശി. ആ ഒരൊറ്റ പ്രവർത്തിയിൽ തന്നെ അവൾ അടവുകൾ പഠിച്ച അഭ്യാസിയാണെന്നെനിക്കു മനസ്സിലായി. കൂടെ ബുദ്ധിമതിയും.
"ഗഫാനികളുടെ മാനത്തിനും അഭിമാനത്തിനും വിലയിടാൻ മാത്രം വളർന്ന ഏതവനാണിവിടെ ഉള്ളത്? ഹത്തികളെ കണ്ട് മുട്ട് വിറക്കുന്ന പുരഷൻമാരേ... മരണത്തേക്കാൾ നല്ല ഒളിത്താവളമേതാണ് നിങ്ങൾക്കുള്ളത്..." അവൾ ആക്രോഷിച്ചുകൊണ്ടിരുന്നു."
അതുവരേ പേടിച്ചു മാറി നിന്ന യുവാക്കൾ എനിക്കു നേരെ പാഞ്ഞടുത്തു. മുട്ടുകാലിലും തലയിലുമേറ്റ അടിയുടെ ആഘാതത്തിൽ എനിക്കെഴുന്നേൽക്കാൻ കഴിഞ്ഞില്ല. പ്രണയത്തിന്റെ രക്തസാക്ഷിയാവുന്നതിലെ മുന്നൊരുക്കങ്ങൾ എന്റെ ഹൃദയത്തിൽ നടന്നു കൊണ്ടിരുന്നു. ഞാൻ കണ്ണുകളിറുകിയടച്ച് മരണം കാത്തു കിടന്നു.
പെട്ടന്നാണ് എന്റെ ശരീരത്തിലേക്കാരോ വീണത്. അവൾ നൗറ. കരഞ്ഞു കലങ്ങിയ കണ്ണുകളോടെ അവൾ ഉച്ചത്തിൽ തന്നെ പ്രഖ്യാപിച്ചു. "ഷിറാഖിനെ കൊല്ലുന്ന വാളുകൾക്കൊരു സന്തോഷ വാർത്ത. അദ്ധേഹത്തെക്കാൾ മുന്നേ വാളിന്നു കുടിക്കാൻ എന്റെ ചോര ഞാൻ ദാനം ചെയ്യുന്നു. എനിക്കു ജന്മം നൽകിയ പിതാവ് തന്നെയാണു സത്യം ഷിറാഖിനൊപ്പം ജീവിക്കുന്നതിലും മരിക്കുന്നതിലും ഞാൻ തുല്യമായ ആനന്ദം കണ്ടെത്തിയവളാകുന്നു."
ഗഫാനി വിശ്വാസ പ്രകാരം പിശാചിന്റെ പുത്രിയായി ജനിച്ച നൗറയെ കൊല്ലാൻ പാടില്ല എന്നാണ്. അവരീ ഭൂവിൽ നരകിച്ചു മരിക്കണമെന്നു മാത്രമല്ല ഉടയാഭരണങ്ങളോ ലൈംഗീക സുഖങ്ങളോ തുടങ്ങിയവയെല്ലാം നിഷേധിക്കപ്പെട്ടവരാണ്. അത് കൊണ്ട് തന്നെ നൗറയുടെ രക്തം വാളുകളിൽ പുരട്ടാൻ ഗഫാനി ഗോത്രം പേടിച്ചു. നൗറയെ കൊന്നാൽ ദൈവ കോപത്താൽ അവർ അഗ്നിപരീക്ഷ നേരിടേണ്ടി വരുമെന്ന് പുരോഹിത വൃന്തം പ്രഖ്യാപിച്ചതോടെ യുവാക്കൾ പിൻവാങ്ങുകയും ഞങ്ങൾ മോചിതരാവുകയും ചെയ്തു. "ഷിറാഖിനെ ജീവിക്കാനനുവദിക്കുന്ന കാലത്തോളം എന്റെ രക്തം കൊണ്ട് ഗഫാനീ ഗോത്രം കളങ്കപ്പെടില്ലെന്ന് ഞാൻ വാക്കു തരുന്നു." എന്ന് കൂടി പറഞ്ഞതോടെ നിമഴ്ന്ന തലയോടെ പരാജിതനായി പടിയിറങ്ങുകയായിരുന്നു ഞാൻ..."
പിന്നേയും ഷിറാഖ് എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു. എന്റെ മനസ്സപ്പോൾ ബേർട്ടിക്ലസ് പാർക്കിലെ ഊഞ്ഞാലിലായിരുന്നു. സദാ പുഞ്ചിരി തൂകുന്ന മുഖവുമായി അവിടെയിരുന്ന് ഹെഡ് ഫോണിൽ പാട്ടുകേൾക്കുന്ന സുന്ദരിയായ ഫരിസ്തയിൽ. എന്തിനാവും അവൾ അദ്ധേഹത്തെ ആക്രമിച്ചത്? അവൾക്കീ പ്രണയ കഥയിലെന്താണ് വേഷം? മാലാഖയെന്നു പേരും പിശാചിന്റെ ജന്മവുമാണോ അവൾ? പക്ഷേ അവൾ പറഞ്ഞു കേട്ടിടത്തോളം അങ്ങനെയൊരുവളല്ലല്ലോ... ആർക്കാണ് പിഴച്ചത്?
ഷിറാഖിനോട് ഞാനവളെ കണ്ട കാര്യമോ ഞങ്ങൾ തമ്മിലുള്ള സൗഹൃദമോ പറയാത്തത് നന്നായി എന്നെനിക്കു തോന്നി. കാരണം ഫരിസ്ത എന്ന പേരുപയോഗിക്കുമ്പോഴെല്ലാം അദ്ധേഹം വർദ്ധിച്ച കോപത്താൽ മുഷ്ടി ചുരുട്ടുകയും നിലത്ത് ശക്തിയായി ഇടിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. അപ്പോളദ്ദേഹത്തിന്റെ കണ്ണുകളിൽ തീ നാളങ്ങൾ ജ്വലിച്ചുയരുകയും സംഹാര ദേവനെപ്പോലെ ഉഗ്ര രൂപിയാവുകയും ചെയ്യുന്നുണ്ടായിരുന്നു.
******
******
(തുടരും)
ബാദ്ഷ കാവുംപടി
ബാദ്ഷ കാവുംപടി

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക