Slider

.......എന്റെ പ്രേതാന്വേഷണങ്ങൾ.........

0

.......എന്റെ പ്രേതാന്വേഷണങ്ങൾ.........
.....................................................................
പണ്ട്, ഡേയ് പണ്ട് എന്ന് പറയുമ്പോ അങ്ങ് ഒരുപാട് ബാക്കിലോട്ട് ഒന്നും പോണ്ടടെ, ബാക്കില് പോയവരൊക്കെ തിരിച്ചു വാ ഈ ഞാൻ ഒന്നാം വർഷ ഡിഗ്രിക്ക് പഠിക്കണ കാലം, ഒരു പതിമൂന്നു പതിനാലു കൊല്ലം മുൻപ്, മാന്യനും സൽസ്വഭാവിയുമായ ഈ ഞാൻ ലൈബ്രറികളിലെ പ്രേത പുസ്തകങ്ങൾ തിരഞ്ഞു പിടിച്ചു വായിച്ചിരുന്ന സമയം, കോട്ടയം പുഷ്പനാഥ് എഴുതിയ കഥകൾ വായിച്ച് കോൾമയിൽ കൊണ്ടിരുന്ന കാലം. അദ്വാനിച്ചു പഠിക്കുക എന്നുള്ള ഗാന്ധിജിയുടെ വാക്കുകൾ ശിരസാ വഹിച്ചു അതിരാവിലെ എഴുന്നേറ്റ് പത്രവിതരണത്തിനു പോകുമായിരുന്നു. രാവിലെ ആറ്റിങ്ങലിൽ വന്ന് എന്റെ റൂട്ടിലേക്കുള്ള പത്ര കെട്ടുമെടുത്തു നീല ബി എസ്സ് എ സൈക്കിളിൽ പാഞ്ഞു വരുന്ന എന്നെ കാണുവാൻ ചേച്ചിമാർ വീടിന്റെ വാതിൽക്കൽ കാത്തു നിൽക്കുമായിരുന്നു. തെറ്റിദ്ധരിക്കണ്ട, സൈക്കിളിൽ ഇരുന്നു ഞാൻ പത്രം വലിച്ചെറിഞ്ഞാൽ അത് കൃത്യമായും കിണറ്റിലോ ടാങ്കിലോ മാത്രെമെ വീഴു എന്ന് അറിയാവുന്നത് കൊണ്ട് ഞാൻ പത്രം എറിയാതിരിക്കാൻ വേണ്ടി നോക്കി നിന്നത് ആണ് അവർ. അങ്ങനത്തെ ഒരു ദിവസം, അതൊരു വെറും ദിവസമല്ല, കർക്കിടക ബലി ദിവസം, വാവ് ബലി ദിവസം അന്നാണ് അത് സംഭവിച്ചത്, എന്ത്... സംഭവിച്ചു എന്നല്ലേ ?
ആ വാവ് ബലി ദിവസം ബാഹുബലി സിനിമയിലെ പോത്തിന്റെ പുറത്തു കയറി വരുന്ന നായകനെ പോലെ ഞാൻ എന്റെ നീല ബി എസ് എ സൈക്കളിൽ പത്രക്കെട്ടുകളുമായി പാഞ്ഞു. പതിവിലും നേരത്തെ ആയിരുന്നു ആ വരവ്. ഏകദേശം നാലു നാലര മണി, സ്ട്രീറ്റ് ലൈറ്റുകൾ കത്താത്ത പോസ്റ്റുകൾ നിലകൊള്ളുന്ന റോഡിലൂടെ വീടുകളിൽ പത്രങ്ങൾ വലിച്ചെറിഞ്ഞു രജനി സ്റ്റൈലിൽ വന്തേണ്ട പാൽക്കാരാ, അടടാ എന്നുള്ളത് വന്തേണ്ട പത്രക്കാരാ അടടാ എന്ന് മാറ്റി പാടി കൊണ്ട് ഞാൻ മുന്നോട്ട് നീങ്ങവേ "ഠോ" എന്ന് മാരകമായ ഒച്ച, ടെൻഷൻ വേണ്ട, പ്രേതമല്ല, സൈക്കളിന്റെ ടയർ പഞ്ചറായത് ആണ്. അങ്ങനെ ആ പഞ്ചറായ സൈക്കളും ഉരുട്ടി ഞാൻ മുന്നോട്ട് പോയി, അപ്പോഴാണ് ഇരുട്ടിന്റെ ശക്തി എനിക്ക് മനസിലായത്, ചുറ്റും കുറ്റാകുറ്റിരുട്ട്, ചീവീടുകൾ വിളിക്കുന്നു, ചീവീട് ആണോ എന്ന് അറിയില്ല, ഏതോ ഒരു അലന്ന ജീവി കറ പറ സൗണ്ട് ഉണ്ടാക്കുന്നുണ്ടായിരുന്നു. റോഡിൽ സ്ട്രീറ്റ് ലൈറ്റ് കത്തിക്കിടന്ന പോസ്റ്റിനു ചുവട്ടിൽ സൈക്കിൾ നിർത്തി കുറച്ചു പത്രങ്ങൾ കയ്യിലെടുത്തു കൊണ്ട് ഞാൻ ആ ഇടവഴിയിലേക്കിറങ്ങി. അവിടെ ആറു വീടുകളിൽ പത്രം കൊടുക്കാനുണ്ട്. കയ്യിലെ പെൻടോർച്ചു മിന്നിച്ച് ഓരോ വീടുകളിലായി പത്രം കൊടുത്ത ശേഷം അവസാനത്തെ വീട്ടിലേക്ക് നടന്നു, വെട്ടുകല്ലുകൾ കൊണ്ട് നിർമിച്ച പത്തോ പതിനഞ്ചോ പടിക്കെട്ടുകൾ കയറി ഒരു തുളസിത്തറയും കടന്നു വേണം ആ വീടിന്റെ മുറ്റത്തു എത്താൻ, സാധാരണ ഞാൻ ആ വീട്ടിൽ പത്രം ഇട്ടതിനു ശേഷം ആ തുളസിത്തറയിൽ നിന്ന് തളിരില നുള്ളി ചവച്ചു കൊണ്ടാണ് തിരിച്ചു വരുന്നത്.
അന്ന് പതിവ് പോലെ ഞാൻ വീടിന്റെ പടിക്കെട്ടുകൾ കയറി തുടങ്ങി, എന്നും വരുന്നതിലും നേരത്തെ വന്നത് കൊണ്ട് അന്തരീക്ഷം നല്ല ഇരുട്ടായിരുന്നു. പടിക്കെട്ടുകൾ കയറും തോറും എനിക്ക് എന്തോ വല്ലായ്മ തോന്നി, എനിക്ക് ഇടതു വശത്തു നിന്ന് ആരോ കരയുന്ന പോലെ... ഞാൻ ആ പടിക്കെട്ടിൽ നിന്നു ഇടതു വശത്തേക്ക് നോക്കി, ആരെയും കണ്ടില്ല, ശബ്ദവും കേട്ടില്ല, ഞാൻ വീണ്ടും മുന്നോട്ട് നടന്നു, പത്രം ഇട്ട് വേഗം പുറത്തു പോ എന്ന് എന്റെ മനസ് എന്നോട് പറയുന്നുണ്ടായിരുന്നു. വീണ്ടും ഞാൻ ആ കരച്ചിൽ കേട്ടു, എങ്ങി കരയുന്ന കരച്ചിലിന്റെ ചീളുകൾ, ഞാൻ അവസാനത്തെ പടിക്കെട്ടിൽ നിന്ന് കൊണ്ട് പത്രം വീട്ടിലേക്ക് വലിച്ചെറിഞ്ഞു എന്നിട്ട് വേഗം ഓടി താഴെ ഇറങ്ങി, പക്ഷെ പെട്ടെന്ന് ഓടിപ്പോകാൻ തോന്നിയില്ല, താഴെ വന്നു കരച്ചിൽ കേട്ട ഭാഗത്തേക്ക് ഞാൻ നോക്കി, അവിടെ ഒരു സ്ത്രീയെ പോലെ ഒരാളിനെ കണ്ടു, സ്ത്രീകൾ കുളിക്കാൻ പോകുമ്പോൾ മാറുമറച്ചു കെട്ടുന്നത് പോലെ ഒറ്റവസ്ത്രം കെട്ടിയ രൂപം, ഞാൻ അതിനെ നോക്കി കരച്ചിൽ കേൾക്കുന്നില്ല, ഞാൻ അതിനു അടുത്തേക്ക് നടന്നു, പക്ഷെ എന്റെ മനസ് എന്നോട് തിരികെ പോ എന്ന് പറയുന്നുണ്ടായിരുന്നു. എന്തോ പോലെ തോന്നിയ ഞാൻ പെട്ടെന്ന് തിരികെ പൊന്നു.
ആ ദിവസം മുഴുവൻ ആ സംഭവം ഒരു പ്രഹേളികയായി മനസ്സിൽ കിടന്നു, പിറ്റേന്ന് എല്ലാ വീട്ടിലും പത്രം കൊടുത്ത ശേഷം അവസാനം മാത്രമാണ് ആ വീട്ടിലേക്ക് ഞാൻ പോയത്, അവിടെ പടിക്കെട്ടുകൾ കയറവെ ആ രൂപം നിന്ന സ്ഥലത്തേക്ക് ഞാൻ നോക്കി, അവിടെ ഞാൻ കണ്ടത് തീരെ പ്രതീക്ഷിക്കാത്തത് ആയിരുന്നു.
ആരെയോ അടക്കിയ ശേഷം ചുടുക്കലുകൾ കൊണ്ട് അടക്കിയ സ്ഥലം തിരിച്ചിരിന്നതായിരുന്നു അവിടെ. ഒരു ചെറിയ തെങ്ങ് അവിടെ ഉണ്ടായിരുന്നു. അവിടെ ആയിരുന്നു ആ സ്ത്രീ രൂപം നിന്നത്. അത് ആരാണ് ? എന്താണ് ? അറിയില്ല, കൂട്ടുകാരോട് പറഞ്ഞു എനിക്ക് തോന്നിയത് ആണ് എന്ന് മറുപടി കിട്ടി, സന്തോഷം, തോന്നിയത് അല്ല എനിക്കുറപ്പുണ്ട് അത് പിന്നെ ആര്, ഇപ്പോഴും അറിയില്ല, ഒരു കാര്യം മാത്രം അറിയാം മരിച്ച ആളിനെ അടക്കിയ സ്ഥലത്തു അതിരാവിലെ ഇരുട്ടത് ഒറ്റക്ക് നിൽക്കാൻ ഒരു സ്ത്രീ ധൈര്യപ്പെടില്ല എന്നത്.
അപ്പൊ ശുഭ രാത്രി. ..........

Ajeesh VS
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo