Slider

പറയാതെ പോയൊരിഷ്ടം...

0

പറയാതെ പോയൊരിഷ്ടം... 
--------------------------------------------------------
"എനിക്കെല്ലാം അറിയാമായിരുന്നെടീ പെണ്ണേ... " ചിരിച്ചുകൊണ്ട് ഫാദർ ജോസഫ്‌ തെക്കേവീടൻ പറഞ്ഞപ്പോൾ അലീനയുടെ ഓർമ്മകൾ ഇരുപതു വർഷം പിന്നിലേക്കോടിപ്പോയി....
അവധിക്കാലത്തുപോലും പുലർച്ചെ ആറരമണിക്ക് അലാം ക്ലോക്കിന്റെ ടിക് റ്റിക് ശബ്ദം കേട്ട് ചാടിയെഴുന്നേറ്റു ഉത്സാഹപൂർവ്വം പള്ളിയിൽ പോവാൻ തയ്യാറാവുന്നൊരു പതിമൂന്നുകാരി .. കട്ടനും കുടിച്ചൊരു മൂളിപ്പാട്ടും പാടിക്കൊണ്ട് അലമാരി തുറന്നൊരു മിഡിയും ടോപ്പുമെടുത്തിട്ടുകൊണ്ട് ചാഞ്ഞും ചരിഞ്ഞും കണ്ണാടിയിൽ നോക്കി ഒരുങ്ങിയിട്ടും ഒരുങ്ങിയിട്ടും തൃപ്തിവരാതെ കുർബാന പുസ്തകവുമെടുത്തു ധൃതിയിൽ പള്ളിയിലേക്ക്‌ പോവുന്നവൾ ...
പള്ളിയിൽ മുൻനിരയിൽ മുട്ടുകുത്തി കുരിശു വരക്കുന്നേരം എന്തിനെന്നില്ലാതെ അവളുടെ ഹൃദയം തുടിച്ചിരുന്നു .. അധരങ്ങളിൽ ഒരിളം പുഞ്ചിരി മിന്നിമാഞ്ഞിരുന്നു... കുർബാനയിനിയും തുടങ്ങാൻ വൈകുന്നതെന്തേയെന്നവൾ ആശ്ചര്യപ്പെടുമ്പോ ഗായക സംഘം പാടാനാരംഭിച്ചു... "സ്നേഹപിതാവിൻ ഭവനമിതിൽ... പരിശുദ്ധമാകും അൾത്താരയിൽ... " തിരുവസ്ത്രങ്ങളണിഞ്ഞ വൈദികനും ശുശ്രൂഷികളും ആൾത്താരയിലേക്കെത്തവേ അലീനയുടെ ഹൃദയതാളം അതിന്റെ ഉച്ചസ്ഥായിയിലെത്തി...ഒരു കൈ നെഞ്ചോടു ചേർത്തു മറുകൈയിൽ ധൂപക്കുറ്റിയുമേന്തി ധ്യാനത്തിലെന്നോണം നടന്നുവരുന്നുണ്ട് ജോ ഫ്രാൻസിസ്... അവളുടെ ഹൃദയേശ്വരൻ.. !! അവനെ കാണാനല്ലേ അതിനായി മാത്രമല്ലേ താനിത്ര പാടുപെട്ട് പള്ളിയിൽ വരുന്നത് തന്നെ... എന്തൊരു ഭക്തിയാണവന്.. അൾത്താരയിലവൻ നിൽക്കുന്നത് കണ്ടാൽ അപ്പൊതന്നെ ഉടലോടെ സ്വർഗത്തിൽ പോകുമെന്ന് തോന്നും... എന്തൊരഴകാണാ മുഖത്ത്.. വിടർന്ന മിഴികളും നീണ്ട കൺപീലികളും കറുത്ത് ചുരുണ്ട മുടിയിഴകളും ആ വെളുത്ത വട്ടമുഖത്തിന് ചാരുതയേറ്റി.. നോക്കിനിന്നാൽ സ്വയം മറന്നു പോകും.. ജോ പത്താം ക്ലാസ്സിലാണ്.. അലീന എട്ടാം ക്ലാസ്സിലും.. ബാങ്ക് ക്ലാർക്ക് ആയ പപ്പയ്ക്ക് ട്രാൻസ്ഫർ കിട്ടിയപ്പോഴാണ് അലീനയുടെ കുടുംബം തോട്ടയ്ക്കാട്ടേക്കു താമസത്തിനു വന്നത്.. അക്കാലം മുതൽ കാണാൻ തുടങ്ങിയതാണ് ജോയെ.. എന്നുമുതലാണ് അവനെ താൻ ഇഷ്ടപ്പെട്ടുതുടങ്ങിയതെന്നവൾക്കോർമ്മയില്ല.. ആരോരുമറിയാത്ത... എന്തിന് ജോ പോലുമറിയാത്ത തന്റെ നിഗൂഢമായ ഇഷ്ടം അലീന നിധി പോലെ നെഞ്ചോടു ചേർത്തു വച്ചു... സ്കൂളിലേക്കുള്ള വഴികളിലും ക്ലാസ്സുകളുടെ ഇടവേളകളിലും ട്യൂഷൻ ക്ലാസ്സിലുമൊക്കെ അവന്റെ സാന്നിധ്യം അവൾ പ്രണയപൂർവ്വം ആസ്വദിച്ചു.. എങ്കിലും പള്ളിയിൽ വച്ചവനെ കാണുന്നതാണവൾക്കിഷ്ടം.. കാരണമുണ്ട്...അൾത്താര ബാലസഖ്യത്തിന്റെ ലീഡറായ ജോ മിക്കവാറും ദിവസങ്ങളിൽ അൾത്താര ശുശ്രൂഷിയായിരിക്കും.. കുർബാനയ്ക്കിടയിലാണെങ്കിലും ജോയെ ഭയാശങ്കകളില്ലാതെ കൺകുളിർക്കെ കാണാൻ പറ്റുന്നതപ്പോഴാണ്.. !! ജോയാണെങ്കിലോ ഈ ഭൂമിയിലേയല്ലെന്ന ഭാവത്തിലാണ് കുർബാനയ്ക്ക് കൂടുക...ഒരു നോട്ടം പോലും ഈ കഴിഞ്ഞ കാലങ്ങൾക്കിടയിൽ അവളുടെ നേർക്കവൻ നീട്ടിയിട്ടില്ല .. ഇങ്ങനെയൊരുവൾ കാലങ്ങളായി തന്നെ കണ്ണാലുഴിഞ്ഞുകൊണ്ട് ചുറ്റും കറങ്ങുന്നത് അവൻ അറിയുന്നില്ലെന്നോ ? കല്ലാണവന്റെ ഹൃദയം.. ! ഇങ്ങനെയൊക്കെ ചിന്തിക്കുമെങ്കിലും അലീന എന്ന കാമുകി അക്ഷരാർത്ഥത്തിലൊരു ഭീരുവായിരുന്നതിനാൽ അവളുടെ മനോഗതം ഒരു നോട്ടം കൊണ്ടുപോലും ജോയെ അറിയിക്കുവാൻ അവൾ ധൈര്യപ്പെട്ടില്ല.. !
പത്താം ക്ലാസ്സ്‌ പാസ്സായ കുട്ടികൾക്കുള്ള ദൈവവിളി ക്യാമ്പിൽ ജോയും പങ്കെടുക്കുന്നുണ്ടെന്നറിഞ്ഞപ്പോ ആദ്യം ഒന്നു ഞെട്ടിയെങ്കിലും അൾത്താര ബാലസഖ്യ പ്രവർത്തനങ്ങളുടെ ഒരു തുടർച്ച മാത്രമായിരിക്കും അതെന്നു സമാധാനിക്കാൻ അലീന ശ്രമിച്ചു.. പക്ഷെ താൻ ഭയന്നതു പോലെ ജോ സെമിനാരിയിൽ ചേരാൻ തീരുമാനിച്ചു എന്നറിഞ്ഞപ്പോൾ ആകെ തകർന്നുപോയവൾക്ക് ജീവിതം തന്നെ അർത്ഥശൂന്യമായിത്തോന്നി... അവനില്ലാത്ത സ്കൂളും ട്യൂഷൻ ക്ലാസ്സും പള്ളിയുമൊക്കെ അവളും വെറുത്തു... ഒന്നിലും താല്പരമില്ലാതെ ഊണും ഉറക്കവുമുപേക്ഷിച്ചു ഒരേയിരുപ്പിരുന്നപ്പോ ആകെ പേടിച്ചു പോയ പാവം അപ്പച്ചനും അമ്മയും സൈക്യാട്രിസ്റ് സിസ്റ്റർ ജോയ്സിയുടെ അടുത്തു കൗൺസിലിംഗിന് കൊണ്ടുപോയെങ്കിലും ജോയുടെ കാര്യം അലീനയുടെ ഹൃദയരഹസ്യമായിത്തന്നെ അവശേഷിച്ചു... കാലം മായ്ക്കാത്ത മുറിവുകളില്ലെന്ന തത്വത്തിന് അടിവരയിടുന്ന പോലെ അലീന മാസങ്ങൾക്കുള്ളിൽ സാധാരണ പോലെ സ്കൂളിൽ പോവാൻ തുടങ്ങിയെങ്കിലും പഴയ പ്രസരിപ്പ് അവൾക്കിനിയും വീണ്ടുകിട്ടിയിട്ടില്ലെന്നത് അപ്പനമ്മമാരെ നോവിച്ചു.. അത് സത്യവുമാണ്... ജോ പോയ ശേഷമുള്ള ജീവിതം അലീന ഒരു ചടങ്ങ് കഴിക്കുന്ന പോലെയാണ് ജീവിച്ചു തീർത്തത്... ഒന്നുമറിയാത്ത പ്രായത്തിൽ തോന്നിയൊരാകർഷണം ജീവിതത്തിന്റെ മുഴുവൻ ഊർജ്ജമായി മാറിയതും പെട്ടെന്നൊരുനാൾ തീരാനഷ്ടം പോലെയത് ഇല്ലാതായതും അവളുടെ മനസ്സിനെ വല്ലാതെയുലച്ചു കളഞ്ഞിരുന്നു...
കാലചക്രത്തിരിവിൽ ഭാര്യയും അമ്മയുമായി മാറി മുംബൈയിൽ സ്ഥിരതാമസമാക്കിയ അലീനയ്ക്കിപ്പോ പഴകാര്യങ്ങൾ ഓർക്കാൻ തന്നെ സമയമില്ല.. തിരക്കുപിടിച്ചൊരു ഞായറാഴ്ച ദിവസത്തിനൊടുവിൽ ഒന്നാശ്വസിക്കാൻ ടിവിക്കു മുൻപിലിരിക്കവേയാണ്‌ പള്ളിയിൽനിന്നും കിട്ടിയൊരു നോട്ടിസ് ശ്രദ്ദിക്കുന്നത്... ഇടവകയുടെ വാർഷിക ധ്യാനം... നയിക്കുന്നത് ഫാദർ ജോസഫ്‌ ഫ്രാൻസിസ് തെക്കേവീടൻ... അലീനയൊന്ന് ഞെട്ടി... അതെ ഇത് ജോ തന്നെ...!! സെമിനാരിയിൽ പോയശേഷം ഒന്നുരണ്ട് തവണ പള്ളിയിൽ വച്ചു കണ്ടിട്ടുണ്ടെങ്കിലും പട്ടക്കാരനായശേഷം കാണാൻ കഴിഞ്ഞിട്ടില്ല... ജോ വൈദികനാവും മുമ്പുതന്നെ താൻ വിവാഹിതയായി നാടുവിട്ടിരുന്നല്ലോ... എന്തുവന്നാലും ധ്യാനത്തിന് പോകണം എന്നുറപ്പിച്ചു ഉറങ്ങാൻ കിടക്കുമ്പോൾ എന്തിനെന്നറിയാതെ മിഴികൾ നിറഞ്ഞൊഴുകി...
അക്ഷമ ദൈർഘ്യമേറ്റിയ പകലിരവുകൾക്കൊടുവിൽ ധ്യാനദിവസം വന്നെത്തി.. മെലിഞ്ഞു വെളുത്ത് താടിവെച്ച കണ്ണടക്കാരൻ അച്ചൻ പഴയ ജോ തന്നെയെന്നു വിശ്വസിക്കാൻ അലീന പ്രയാസപ്പെട്ടു...ജോ നയിച്ച കുർബാനയും വചന പ്രഘോഷണവും ആരാധനയുമെല്ലാം കോളുകൊണ്ട സമുദ്രം പോലെ ഇളകിമറിഞ്ഞ മനസ്സുമായവൾ നോക്കി നിന്നു... ഉച്ചയ്ക്ക് ധ്യാനത്തിന്റെ ഇടവേളയിൽ അച്ചനെ കാണാൻ ചെല്ലുമ്പോൾ അവൾ ശാന്തമായ തടാകം പോലെ നിർവികാരയായിരുന്നു... ഫാദർ ജോസഫ്‌ ഒറ്റ നോട്ടത്തിൽ തന്നെ തിരിച്ചറിഞ്ഞത് അലീനയെ അത്ഭുതപ്പെടുത്തി... സ്കൂളിലേക്കുള്ള നടവഴികളിൽ പതിവായി തന്നെ ശ്രദ്ദിക്കുന്ന പാവടക്കാരിയെ മനപൂർവ്വം ഒഴിവാക്കിയിരുന്നതും അൾത്താര ശുശ്രൂഷയ്ക്കിടയിൽ തനിക്കുനേരെ നീളുന്ന കാതര മിഴികളെ കണ്ടില്ലെന്നു നടിച്ചതും സെമിനാരി ജീവിതത്തിലെ പരീക്ഷ ഘട്ടങ്ങളിൽ മനസ്സിലുയർന്നിരുന്ന അവളുടെയോർമ്മകളെ തപസ്സിനാൽ അടക്കി നിർത്തിയതുമെല്ലാം ജോ.. അല്ല... ഫാദർ ജോസഫ്‌ നർമ്മരസത്തിൻ വിവരിച്ചപ്പോ സർവ്വ നിയന്ത്രണങ്ങളും വിട്ട അലീന പൊട്ടിക്കരഞ്ഞു പോയി... "എനിക്കെല്ലാം അറിയാമായിരുന്നീടി പെണ്ണെ... പക്ഷെ ഞാൻ നിസ്സഹായനായിരുന്നു " എന്ന വാക്കുകൾ ആദ്യം വല്ലാതെ നൊമ്പരപ്പെടുത്തിയെങ്കിലും തന്റെ മനസ്സവൻ അറിഞ്ഞിരുന്നു എന്ന സത്യം അലീനയിലെ തിരിച്ചറിയപ്പെടാഞ്ഞ കാമുകിയെ ആശ്വസിപ്പിച്ചു... ഫാദർ ജോസഫിനോട് ഹൃദയം തുറന്നൊന്നു സംസാരിച്ചു പുറത്തിറങ്ങുമ്പോ വർഷങ്ങളായി മൂടിക്കെട്ടി നിന്ന അലീനയുടെ ഹൃദയാകാശം മുൻപെന്നത്തേക്കാളും പ്രകാശപൂർണ്ണവും തെളിമയാർന്നതുമായിക്കഴിഞ്ഞിരുന്നു... ഏറ്റുപറച്ചിലും രമ്യപ്പെടലും മോചനവും ഒരേ സമയം നൽകുന്നൊരു കുമ്പസാരശേഷമെന്നോണം ശാന്തമായിരുന്നു...

Anju
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo