Slider

കുഞ്ഞളിയന്‍ (കഥ)

0
കുഞ്ഞളിയന്‍ (കഥ)
____________________
"NB: മരുന്ന് ഭാക്കിയുണ്ടെങ്കില്‍ മാത്രമേ പുലര്‍ച്ചെ വെടിക്കെട്ട് ഉണ്ടായിരിക്കൂ...."
എന്‍റെ കല്ല്യാണത്തോടനുബന്ധിച്ച് ചങ്ക് ബ്രോസ് കവലയില്‍ വലിച്ചുകെട്ടിയ ഫ്ലക്സിലെ അവസാനത്തെ വരിയാണിത്. ന്യുജെന്‍ പിള്ളാരെകൊണ്ട് ഇങ്ങനെ ചില ഉപദ്രവങ്ങളും അതിലേറെ ഉപകാരങ്ങളുമുണ്ട്. രണ്ടായിരം പേര്‍ക്ക്, പതിനാറുകൂട്ടം സദ്യവട്ടങ്ങള്‍ എത്ര അനായാസമായാണ് അവര്‍ വിളമ്പിക്കൊടുത്തത്!
കല്ല്യാണം കേമമായി തന്നെ കഴിഞ്ഞു. ഓരോ ഇടപാടുകള്‍ തീര്‍ത്തുവന്നപ്പോള്‍ പോക്കറ്റ് കാലിയായി. പന്തലും പാത്രങ്ങളും വിരുന്ന് കഴിഞ്ഞേ കൊണ്ടുപോകൂ, അത് താല്കാലികമായ ഒരാശ്വാസമാണ്. ദേഹണ്ണക്കാരനെ എങ്ങനെ പറഞ്ഞുവിടും? അമ്മായിയമ്മ സമ്മാനിച്ച സ്വര്‍ണ്ണമാല പണയംവച്ചാലോ? വേണ്ട,അത് നാണക്കേടാണ്. കവറില്‍ സമ്മാനമായി കിട്ടിയ പൈസയാണ് അടുത്ത അത്താണി. ആ ദൗത്യത്തിന് രഹസ്യസ്വഭാവം നല്‍കാനായി പടിഞ്ഞാറെ മുറിയില്‍കയറി കതകടച്ചു. നല്ലവലുപ്പവും ഖനവുമുള്ള കവര്‍തന്നെ ആദ്യംപൊട്ടിച്ചു. അതില്‍ ചില്ലിക്കാശില്ല, പകരം ഒരുകത്താണ്.
''പ്രകാശ് ചങ്കേ....,
വീട്ടില്‍നിന്നും അഞ്ഞൂറുരൂപ എന്നെ ഏല്‍പ്പിച്ചിരുന്നു. അതുഞാന്‍ അര്‍ജന്‍റായിട്ട് തിരിമറി ചൈതു ബ്രോ.... പിന്നെ തരാട്ടോ.....
നിങ്ങ പൊളിക്ക് മുത്തേ.....
ഞങ്ങ ഉണ്ട് കൂടെ. കട്ടസപ്പോര്‍ട്ട്''
അയലോക്കകാരന്‍ ചെക്കനാണ്. അവനൊന്നും അച്ഛനും സഹോദരനുമില്ലേ.....?
കല്ല്യണ തിരക്കിനിടയില്‍ വീട് പുതുക്കി പണിഞ്ഞതാണ് ഈ സാമ്പത്തിക ഞെരുക്കത്തിന് കാരണം. ചോര്‍ന്നൊലിക്കുന്ന വീട്ടിലേക്ക് പുതിയപെണ്ണിനെ കൊണ്ടുവരുന്നത് മോശമല്ലേ? അതും കണ്ണാടിചില്ല് പോലത്തെ നിര്‍മ്മലക്കുട്ടിയെ!
അത്താഴം കഴിച്ച് പെട്ടെന്ന് ഉറങ്ങാമെന്നാണ് പൊതുവായ തീരുമാനം. ഭക്ഷണശേഷം ഇലയെല്ലാമെടുത്ത് നന്ദിനി പശുവിനുകൊടുത്തു. അവളത് സന്തോഷത്തോടെ 'ഞംഞം' എന്ന് തിന്നുന്നകണ്ടപ്പോള്‍ എനിക്കും സന്തോഷമായി. അതിലും വലിയൊരു സന്തോഷം വരാനിരിക്കുന്നതേയുള്ളൂ...
ആദ്യരാത്രി!
എത്രകാലമായി സ്വപ്നം കണ്ടു നടക്കുന്നതാണ് ആ രാത്രി. യാദാര്‍ത്ഥ്യമായി അതിങ്ങടുത്ത് വന്നപ്പോള്‍ ഒരു പരിഭ്രമം. പുതിയ വീടിന്‍റെ അമ്പരപ്പും ഉറ്റവരെ പിരിഞ്ഞതിന്‍റെ വിഷമവും നിര്‍മ്മലയുടെ മുഖത്ത് നിഴലിക്കുന്നുണ്ട്. ആദ്യം നല്ലനാല് തമാശപറഞ്ഞ് അവളെ ഉഷാറാക്കിയെടുക്കണം. പിന്നെ................ പിന്നെ വേണ്ടത് കായികക്ഷമതയാണ് . കുറച്ച് പുഷ് അപ്പും മോന്തായക്കൂട്ടിന്‍റെ കുറുമ്പടിയില്‍തൂങ്ങി ഇത്തിരി പുള്ളപ്പും എടുത്ത് നേരെ മണിയറയിലേക്ക് പോയി.
അവള്‍ കട്ടിലില്‍ കമഴ്‌ന്നുകിടക്കുകയാണ്. ആദ്യരാത്രിയില്‍ പാല് പപ്പാതി കുടിക്കുന്ന ഏര്‍പ്പാടൊന്നും ഇപ്പോള്‍ ഇല്ലേ.....?
നിര്‍മ്മലേ...........
അവള്‍ ഉറങ്ങിയോ.......?
അവളുടെ കാലെടുത്ത് മടിയില്‍വച്ച് വെള്ളികൊലുസ് പതുക്കെയൊന്ന് കിലുക്കി.
''എന്‍റെ അച്ഛന്‍ ഉണ്ടായിരുന്നെങ്കില്‍ ഇത്ര ദൂരേക്കൊന്നും എന്നെ അയക്കില്ലാരുന്നൂ...''
അവളുടെ അച്ഛന്‍ ഒന്നരക്കൊല്ലം മുന്‍പ് ഹൃദയാഘാതം മൂലം മരിച്ചുപോയതാണ്. പാവം.... അതായിരുന്നു വിധി, നമുക്ക് എന്തുചെയ്യാന്‍ കഴിയും?
''മുത്ത് വിഷമിക്കണ്ട....... അച്ഛന്‍റെ ആത്മാവ് എല്ലാംകണ്ട് സന്തോഷിക്കുന്നുണ്ടാവും''
അങ്ങനെ പലതും പറഞ്ഞ് അവളെ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചു.
ശ്ശെടാ.... പെണ്ണ് കരയുകയാണോ? കഷ്ടം,ആദ്യരാത്രി കുളമാക്കി മൂധേവി.
''എനിക്ക് അനിയനേം അമ്മേയും കാണണം...... ഇപ്പൊ കാണണം''
അതുകേട്ടപ്പോള്‍ എനിക്ക് ആദ്യം ചിരിയാണ് വന്നത്, പിന്നെ പെരുത്ത ദേഷ്യവും. ചുമരിലെ കലണ്ടറിനും ക്ലോക്കിനും ഇടയ്ക്കുള്ള ഗ്യാപ്പില് അവളെ ഒട്ടിച്ചുവയ്ക്കാന്‍ തോന്നിയെങ്കിലും ഞാന്‍ ക്ഷമയോടെ കാത്തിരുന്നു.
പെണ്ണിന് വട്ടാണ്, മുഴുത്ത വട്ട്. അതിന് തുള്ളാന്‍ എന്നെ കിട്ടില്ല- ഞാനെന്‍റെ നിലപാട് വ്യക്തമാക്കി.
അവളുടെ കരച്ചില്‍ ഉച്ചത്തിലായപ്പോള്‍ പ്രശ്നം കൈവിട്ടുപോയി.
പെങ്ങളുടെ പിന്തൂണ എനിക്കു കിട്ടിയെങ്കിലും അമ്മ അവള്‍ക്കൊപ്പം നിന്നു. സംഭവം അറിഞ്ഞിട്ടേയില്ലാത്ത മട്ടിലാണ് അച്ഛന്‍റെ ഇരിപ്പ്!
വലതുകാല്‍വച്ച് കയറിവന്ന് മണിക്കൂറുകള്‍ക്കുള്ളില്‍തന്നെ വെറുപ്പിച്ച ആ തിരുമോന്ത ഞാനൊന്ന് പാളിനോക്കി. നഖം കടിച്ചുകൊണ്ടിരിക്കുന്നു.... ദുശ്ശകുനം. എന്‍റെ വിധിയില്‍ പഴിച്ച്, എന്തുചെയ്യണമെന്നറിയാതെ നില്‍ക്കുമ്പോഴാണ് , ജിമ്പ്രു കൂട്ടില്‍ കിടന്ന് ഓരോടണ്‍ ഭാരത്തില്‍ കുരയ്ക്കുന്നത്. പുറത്തെ ലൈറ്റിട്ട്, മുന്‍വശത്തെ വാതില്‍ തുറന്നപ്പോള്‍, അതാവരുന്നൂ.... നിര്‍മ്മലയുടെ കുഞ്ഞനുജനും അമ്മയും! ആറുവയസുകാരന്‍ ചെക്കന്‍റെ കാറിക്കരച്ചിലില്‍ സഹികെട്ട് വന്നതാണത്രേ....!
"ഏച്ചീ........"
"കണ്ണാ........"
ചെക്കന്‍ നിര്‍മലയുടെ ഒക്കത്തേക്ക് ചാടിക്കയറി. തുരുതുരെ ഉമ്മവച്ചുകൊണ്ടുള്ള അവരുടെ സ്നേഹപ്രകടനങ്ങള്‍ ഞാന്‍ കണ്ടതായി ഭാവിച്ചില്ല. മക്കളുടെ പോക്രിത്തരങ്ങള്‍ സ്നേഹമായി മഹത്ത്വവല്‍ക്കരിക്കുന്ന ഭാര്യാമാതാവിനോട് എനിക്ക് പുശ്ചം തോന്നി; അത് മിഴിച്ചിരുന്ന് വിഴുങ്ങുന്ന വീട്ടുകാരോട് സഹതാപവും.
ആദ്യരാത്രി ഒരു സ്വപ്നമായിതന്നെ അവശേഷിച്ചു. രണ്ടാമത്തെ പകല്‍ ഇതാമുന്നില്‍ വന്നുനില്‍ക്കുന്നു. ഉച്ചയൂണിനുശേഷം പ്രതീക്ഷയോടെ മുറിയില്‍ പ്രവേശിച്ച എനിക്ക് നിരാശയായിരുന്നു ഫലം. ആങ്ങളയും പെങ്ങളും ഇരുന്ന് പൂജ്യംവെട്ടി കളിക്കുന്നു! അതിനായിരുന്നോ ഞാന്‍ ആയിരങ്ങള്‍ മുടക്കി കരിവീട്ടി കടഞ്ഞ് ആ കട്ടില്‍ ഉണ്ടാക്കിച്ചത്? മുറിയില്‍ചെന്നത് ഇഷ്ടപ്പെടാത്ത പോലെ ആ ഉണ്ടക്കണ്ണന്‍ തുറിച്ച്നോക്കുന്നു. എല്ലാം അവന്‍റെ തറവാട്ടുസ്വത്താണെന്നാ വിചാരം!
''പ്രകാശേട്ടാ വാ..... മൂന്നുപേരുണ്ടെങ്കില്‍ കള്ളനുംപോലീസും കളിക്കാം"
നിര്‍മലയുടെ ക്ഷണം എന്‍റെ ദേഷ്യം ഇരട്ടിയാക്കി.
ചത്തുപോയ നിന്‍റെ തന്തയേകൂടി വിളിക്ക്... നാലുപേരുണ്ടേല്‍ ഇരുപത്തെട്ടുതന്നെ കളിക്കാം- ഇത്രയും മനസില്‍ വിചാരിച്ച് ഞാനൊന്നുംപറയാതെ അവിടേനിന്നും പോയി.
"പ്രകാശാ......''
ഈ അമ്മയ്ക്ക് എന്താണാവോ വേണ്ടത്?
കുഞ്ഞാണെങ്കിലും അളിയന്‍ ആദ്യമായി വിരുന്നുവന്നിരിക്കുകയാണ്, അത്താഴത്തിന് ആടോ ആവോലിയോ വേണമത്രേ......
എന്തൊരു ദുര്‍വിധി!?
കഞ്ഞിയില്‍ പൂഴിവാരിയിട്ടനെ ഊട്ടാന്‍ ആടുവാങ്ങണംപോലും....
നിര്‍മലക്കുതാഴെ പന്ത്രണ്ടുവര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ഭൂജാതനായ കണ്ണന്‍ എനിക്കും ആദ്യകാഴ്ചയില്‍ ഒരു കൗതുകമായിരുന്നു. പക്ഷേ ഇങ്ങനെയൊരു മാരണമാവുമെന്ന് സ്വപ്നത്തില്‍പോലും വിചാരിച്ചില്ല. ഈ കുഞ്ഞളിയനെ എങ്ങനെ തുരത്തും? ഏതാനും മണിക്കൂറുകള്‍ അതുമാത്രമായിരുന്നു എന്‍റെ ചിന്ത.
അത്താഴം റെഡിയായി. അയമോദകം ചേര്‍ത്ത് വരട്ടിയ ആടുതന്നെ സ്പെഷ്യല്‍. കുത്തരിച്ചോറ്, പഴമാങ്ങക്കൂട്ടാന്‍, പപ്പടം, നാരങ്ങ അച്ചാര്‍- ഇതുകൂടാതെ കല്ല്യാണ സദ്യയില്‍ ബാക്കിവന്ന കാളനുമുണ്ട്. തിരക്കിനിടയിലും ഇടിച്ചു പിഴിഞ്ഞൊരു പായസവും അമ്മ ഉണ്ടാക്കിയിരിക്കുന്നു! എല്ലാവരും വട്ടമണഞ്ഞിരുന്ന് വളരെ സന്തോഷത്തോടെ ആഹാരം കഴിച്ചു. ആ സന്തോഷം തന്നെയല്ലേ വിരുന്നിന്‍റെ മുഖ്യവിഭവം?
മൂന്നാമത്തെ അവസരത്തിന്‍റെ മുള്‍മുനയിലാണ് ഞാന്‍. രണ്ടാമത്തെ രാത്രി! 'ഒന്നില്‍ പിഴച്ചാല്‍ മൂന്നില്‍' എന്ന വിശ്വസം നല്‍കുന്ന പ്രതീക്ഷ ചെറുതല്ല. പക്ഷേ മുറിയില്‍കണ്ട കാഴ്ച അതെല്ലാം തകിടം മറിയ്ക്കുന്നതായിരുന്നു. ഭംഗിയായി വിരിച്ചലങ്കരിച്ച കരിവീട്ടിക്കട്ടില്‍... അതില്‍ കിടന്നുറങ്ങുന്ന എന്‍റെ നിര്‍മ്മല... അവളുടെ മാറിലേക്ക് മുഖം പൂഴ്ത്തിവച്ച്, കഴുത്തില്‍ കൈകള്‍കൊണ്ട് വട്ടം പിടിച്ച്, അരക്കെട്ടിലേക്ക് കാലെടുത്തുവച്ച് കണ്ണന്‍...
കറുത്ത നിക്കറും വെള്ള ബനിയനുമിട്ട ആ ജന്തുവിനെ തൂക്കിയെടുത്ത്, ചാക്കില്‍ കെട്ടി എവിടേയെങ്കിലും കളഞ്ഞാലോ?
ദേഷ്യവും സങ്കടവും കടിച്ചമര്‍ത്തി, ഉടുതുണിയുരിഞ്ഞ് നിലത്തുവിരിച്ച് കിടന്നു. കട്ടിലില്‍ കിടക്കുന്ന മരപ്പട്ടികളുടെ നിശ്വാസങ്ങള്‍ എനിക്ക് അസഹനീയമായി തോന്നി. മുറ്റത്തിന്‍റെ ഓരത്തെ പറങ്കിമാവില്‍നിന്നും പഴക്കൊതിയന്‍ വവ്വാലുകളുടെ ചിറകടികള്‍ പൂര്‍ണ്ണമായും നിലച്ചു.
രാത്രിയുടെ നിശബ്ദത.
ആ നിശബ്ദതയെ കീറിമുറിച്ചുകൊണ്ട് തൊഴുത്തില്‍നിന്നും നന്ദിനിപശു നീട്ടി വിളിച്ചു.
"ഊമ്പ്..യേ......''
അതവളുടെ സ്ഥിരം ശൈലിയില്‍ നിന്നും വ്യതിചലിച്ച്, പ്രത്യേക രാഗത്തിലുള്ള വിളിയായിരുന്നു. ഉറക്കമില്ലാത്ത ആ രാത്രിയില്‍ എത്ര ആലോചിച്ചിട്ടും എനിക്ക് മനസ്സിലാവാത്തത് ഇതാണ്-
എന്‍റെ അപ്പോഴത്തെ അവസ്ഥ നന്ദിനിക്കുട്ടിക്ക് എങ്ങനെ മനസ്സിലായി!?
______________________________________________
രമേഷ് പാറപ്പുറത്ത്
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo