അനുവിന്റെ അച്ഛൻ
__________________
__________________
ജോലിയും കഴിഞ്ഞ് വീട്ടിലോട്ട് കയറി വന്നപ്പോഴാണ് വിഷമിച്ചു വാടി ഇരിക്കുന്ന അനുവിനെ അച്ഛൻ കണ്ടത്. കണ്ടപാടെ അവളെ എടുത്ത് മടിയിൽ വച്ചു.
"എന്താ മോളേ വിഷമിച്ചിരിക്കുന്നത്, അച്ഛനോട് പറ."
"എനിക്ക് ശരിക്ക് പാടാൻ പറ്റിയില്ല അച്ഛാ സ്റ്റേജിൽ"."
"അത് സാരമില്ല. പതിയെ ശരിയായി കൊളളും. സമ്മാനം കിട്ടുന്നതിലല്ല കാര്യം, മത്സരത്തിൽ പങ്കെടുക്കുക എന്നതാണ് പ്രധാനം."
"ഉം. എന്നാലും."
"മോളുടെ വിഷമം എനിക്ക് മനസ്സിലായി. ചെറിയ പരാജയങ്ങൾ എല്ലാവർക്കും പറ്റും. പരാജയങ്ങൾ വിജയത്തിലോട്ടുളള ചവിട്ട് പടികളാണ്. ആദ്യം നമ്മുടെ പരാജയത്തിന്റെ കാരണം കണ്ടുപിടിക്കണം. എന്നിട്ട് മനസ്സിലാക്കി തിരുത്തണം, ഇനി അത് ആവർത്തിക്കാതെ ശ്രദ്ധിക്കുകയും വേണം. ഇപ്പോ മോൾക്ക് 11 വയസ്സായതല്ലേ ഉളളൂ. നമ്മുക്ക് സമയമൊരുപാടുണ്ട്, എല്ലാം ശരിയാക്കാം."
"എനിക്ക് പാട്ട് പാടികൊണ്ടിരുന്നപ്പോൾ വിഷമം വന്നച്ഛാ."
"അനു മോളേത് പാട്ടാ പാടിയത്?"
"അച്ഛനെന്താ വരാഞ്ഞത്?."
"ജോലി തിരക്കായി പോയി മോളേ! അച്ഛനോട് ക്ഷമിക്ക്. എന്റെ മോളൊന്ന് പാടിക്കെ, അച്ഛനൊന്ന് കേൾക്കട്ടെ, എന്റെ മോളെ വിഷമിപ്പിച്ച പാട്ട്"
"സൂര്യനായി തഴുകി ഉറക്കം ഉണർത്തുന്ന
അച്ഛനെയാണെനിക്ക് ഇഷ്ടം................"
അച്ഛനെയാണെനിക്ക് ഇഷ്ടം................"
"ഇതൊരു സിനിമ പാട്ടല്ലേ? ഇത് പാടീട്ട് വിഷമിക്കുന്നതെന്തിനാ മോളെ? "
അപ്പോഴേക്കും അമ്മ രമണി എത്തി.
"അച്ഛനും മോളും ഇങ്ങനെയിരുന്നാൽ മതിയോ? പോയി കുളിക്ക്, എന്നിട്ട് വന്ന് ഭക്ഷണം കഴിക്ക്."
എല്ലാവരും ഭക്ഷണവും കഴിച്ചു, ഉറങ്ങാൻ തയ്യാറായി. അച്ഛന്റെയും അമ്മയുടെ നടുക്ക് കിടക്കുമ്പോഴാണ് അടക്കി പിടിച്ച സംസാരം അനു കേട്ടത്.
"രമണീ...നാളെയല്ലേ പോകേണ്ടത്? "
"ഉം."
"ഇതുവരെ ഇതവസാനിക്കാത്തതിൽ നിനക്ക് വിഷമമുണ്ടന്ന് അറിയാം. പക്ഷേ എന്ത് ചെയ്യാനാ? നമ്മുടെ നാട്ടിലെ ഇതിനൊക്കെ കാലതാമസമെടുക്കും."
"ഓരോ തവണയും തിരിച്ചു വരുമ്പോഴും ഞാൻ വിചാരിക്കും ഇതെല്ലാം അവസാനിപ്പിക്കാമെന്ന്. ഇഞ്ചിഞ്ചായി എന്നെ കൊല്ലുകയാണ്. മടുത്തു എനിക്ക്."
"അങ്ങനെ പറയാതെ! നീ ഇങ്ങനെ തളരരുത്. ഞങ്ങളൊക്കെയില്ലേ നിനക്ക് ധൈര്യം പകരാൻ. എന്തായാലും അന്തിമ വിജയം സത്യത്തിന്റെ ഭാഗത്തായിരിക്കും."
ഇതെല്ലാം കേട്ടുകൊണ്ട് കിടന്ന അനുവിന് ഒന്നും മനസിലായില്ല. കൂടുതൽ ചിന്തയ്ക്കാതെ അവൾ ഉറക്കമായി. കേട്ടതൊക്കെ മനസിന്റെ ഏതോ കോണിൽ ഒളിപ്പിച്ച് വച്ച് കൊണ്ട്.
**********************************
6 വർഷങ്ങൾക്ക് ശേഷം. കാര്യമൊന്നും മനസ്സിലാകാതെ കോടതിയ്ക്കകത്ത് ഇരിക്കുകയാണ് അനു. അച്ഛൻ തൊട്ടടുത്ത് ഇരിക്കുന്നുണ്ട്. അവളുടെ അമ്മയാണ് വിസ്താര കൂട്ടിൽ നിൽക്കുന്നത്. ആ അമ്മ എന്ത് തെറ്റാണ് ചെയ്തേക്കുക? അവളോട് ഒന്നും പറയാതെയാണ് അങ്ങോട്ട് കൂടിക്കൊണ്ട് വന്നത്. വിസ്താരം തുടങ്ങി.
"മിസ്സിസ് രമണി, താങ്കൾക്ക് ഇപ്പോഴും അന്ന് നടന്നത് ഓർമ്മയുണ്ടല്ലോ? ഒന്നും മാറ്റി പറയുന്നില്ലല്ലോ അല്ലേ? ഇത്രയും വർഷങ്ങളായല്ലോ!"
"ഒരു മാറ്റവുമില്ല. 1996 ആഗസ്റ്റ് 18 ട്ട് ഞാൻ പെട്ടെന്നൊന്നും മറക്കില്ല. ഞാനും അച്ഛനും ബന്ധുവീട്ടിൽ പോയി തിരിച്ചു വരുന്ന വഴിയിലാണ് അവരഞ്ചുപേർ അച്ഛനെ അടിച്ചു വീഴത്തി എന്നെ....."
"താങ്കളുടെ സംസാരത്തിൽ അല്പം അഹംങ്കാരമുണ്ടല്ലോ? ഞങ്ങളോടെല്ലാം ഒരു പുച്ഛിവും."
"അങ്ങനെയല്ല സാറെ. സഹിച്ചു സഹിച്ചു മനസ്സിന് കട്ടിവച്ചതാണ്."
"ഒരു ചോദ്യം ചോദിക്കട്ടെ! 5 പേരിൽ ആരാണ് നിങ്ങളുടെ കുട്ടിയുടെ അച്ഛൻ? ഡിഎൻഎ ടെസ്റ്റ് പ്രകാരം 4 പേരുടെയും അല്ല ആ കുട്ടി. പിന്നെ കാണാതായ പ്രഭാകരന്റെ പേര് വേണമെങ്കിൽ നിങ്ങൾക്ക് ഉന്നയിക്കാം."
അനുവിന്റെ ഉളളിൽ വെളളിടി വെട്ടി. അവളുടെ അമ്മ ദയനീയമായി അവളെ നോക്കി. അച്ഛനേയും അമ്മയേയും മാറി മാറി നോക്കിയവൾ. കൈ നെഞ്ചത്ത് വച്ചു, ഹൃദയമിടിക്കുന്നുണ്ടോ എന്നറിയാൻ. ആരോടും ഒന്നും മിണ്ടാതെ അവളവിടെ നിന്നും ഇറങ്ങി. മനസ്സ് നിറയെ ഒരായിരം ചോദ്യങ്ങളായിരുന്നു.
വീട്ടിലെത്തിയതും മുറിയിൽ കയറി. ആരോടും സംസാരിക്കാൻ കൂട്ടാക്കിയില്ല. അച്ഛൻ പലവട്ടം ഭക്ഷണം കഴിക്കാൻ നിർബന്ധിച്ചു, അവളത് കണ്ടില്ലെന്ന് നടിച്ചു. എങ്ങനെ വിശ്വസിക്കും? തന്റെ അമ്മയ്ക്ക് ഈ ഗതി വന്നതിന് കാരണവും ഇവരല്ലേ? തന്നെയും ആ കണ്ണുകൊണ്ടാണോ നോക്കുന്നത്? അച്ഛൻ തനിക്ക് ജൻമം നൽകിയിട്ടില്ല. അപ്പോഴതും മറ്റുളള ആണുങ്ങളെ പോലെ തന്നെയല്ലേ തനിക്കും? താനെങ്ങനെ സമാധാനത്തോടെ ഇനി ഈ വീട്ടിൽ കഴിയും?
താനപ്പോൾ ആരാണെന്നുളള ചോദ്യമാണവളെ കൂടുതൽ അലട്ടിയത്. അമ്മയ്ക്ക് സംഭവിച്ചത് പോലെ തനിക്കും സംഭവിക്കുമോ? താൻ ഇത്രയും നാൾ അച്ഛനെന്ന് വിളിച്ചയാൾ തന്റെ അച്ഛനല്ലത്ര. അമ്മയ്ക്കും അതാരാണെന്ന് കൃത്യമായി അറിയില്ല പോലും. കാണാതായ അ മനുഷ്യനെ കൂടി കണ്ടുപിടിച്ചിട്ട് അതുമല്ല തന്റെ അച്ഛനെന്ന് പറയുമോ എന്നവൾ ഭയപ്പെട്ടു.
ഈ ലോകത്ത് താനാരെ വിശ്വസിക്കും? തന്റെ അമ്മയോട് അന്യായം പ്രവൃത്തിച്ച ആൺവർഗത്തേയോ? ലോകത്തോട് മുഴുവൻ വെറുപ്പ് തോന്നി അവൾക്ക്.
ഇനി ആ മനുഷ്യനെ താനെങ്ങനെ അച്ഛനെന്ന് വിളിക്കും. സത്യത്തിൽ അതാരുമല്ല തനിക്കെന്ന് അവൾ മനസ്സിലാക്കി, അമ്മയുടെ ഭർത്താവ് മാത്രം. അമ്മയുടെ ജീവിതത്തിൽ എന്തൊക്കെയാണ് നടന്നതെന്ന് ശരിക്കും അവൾക്കറിയില്ലായിരുന്നു. അച്ഛനും അമ്മയും രഹസ്യമായി പറഞ്ഞ കാര്യങ്ങൾ അറ്റവും മൂലയും കേൾക്കുമ്പോൾ ഒന്നും മനസിലായിരുന്നില്ല. പക്ഷേ ഇപ്പോ അന്ന് കേട്ടത് മുഴുവൻ കൂട്ടി വായിക്കുമ്പോൾ എല്ലാം മനസ്സിലാകുന്നു .
പെട്ടെന്ന് അമ്മ മുറിയിലോട്ട് കയറി വന്നു.
"മോളേ വന്ന് വല്ലോം കഴിക്ക്. മോള് കഴിക്കാത്തതുകൊണ്ട് അച്ഛനും ഒന്നും കഴിച്ചിട്ടില്ല."
"അതിനെനിക്കെന്താ? അതെന്റെ അച്ഛനല്ല."
"പതിയെ പറ, അദ്ദേഹം കേൾക്കും."
"എല്ലാവരും കേൾക്കട്ടെ! എനിക്കെന്താ നഷ്ടം?"
"നിർത്തടീ. നീ എന്തറിഞ്ഞിട്ടാ ഈ നെഹളിക്കുന്നത്? ആ മനുഷ്യൻ ദാനം തന്ന ജീവിതമാണ് നമ്മുടെ. ഇത്രയും കാലം നിന്നോട് ഇതൊക്കെ മറച്ച് വെച്ചതാ ഞാൻ ചെയ്ത തെറ്റ്. ഇപ്പോ കാര്യങ്ങൾ മനസ്സിലാക്കാനുളള പ്രായവും പക്വതയും നിനക്കുണ്ട്."
"എന്നാൽ പറ. ഞാനും കൂടി അറിയേണ്ടതല്ലേ ഇതെല്ലാം. എന്തിനാ മറച്ച് വച്ചത്?"
"എന്നാൽ കേൾക്ക് ഞാൻ പറയാം. തലയ്ക്ക് അടിയേറ്റ അച്ഛനെ ചികിത്സക്കാൻ പോലും കാശില്ലാത്തതു കാരണം അച്ഛൻ എന്നെ വിട്ട് പോയി. ഒരു ബന്ധുക്കളുപോലും സഹായിച്ചില്ല, എന്റെ കൂടെപ്പിറപ്പ് പോലും. നിന്നെ നോക്കാൻ കഴിവില്ലാത്തതുകൊണ്ട് അമ്മത്തൊട്ടിലിൽ ഉപേക്ഷിക്കാൻ പോകുന്ന സമയത്താണ് ദാസേട്ടനെ വീണ്ടും കാണുന്നത്. എന്റെ മുറച്ചെറുക്കനാണ് അദ്ദേഹം. കുഞ്ഞുനാള് മുതൽ എന്നെ സ്നേഹിച്ചു. പഠിപ്പ് കൂടിയപ്പോൾ സാധാരണക്കാരനായ അദ്ദേഹത്തെ വിവാഹം കഴിക്കില്ലെന്ന് ഞാൻ പറഞ്ഞു. അന്ന് നാടുവിട്ടതിനു ശേഷം പിന്നെ ദാസേട്ടനെ കാണുന്നത് അമ്മത്തൊട്ടിലിന് മുന്നിൽ വച്ചാണ്. ആരോരുമില്ലാത്ത എനിക്ക് അദ്ദേഹം ഒരു ജീവിതം തന്നു. കേസ് നടത്തി. അനാഥാലയത്തിൽ കഴിയേണ്ട നീ ഇന്ന് രാജകുമാരിയായി ജീവിക്കുന്നു. എന്നിട്ടും നീ........"
വിതുമ്പി കരഞ്ഞ് കൊണ്ട് രമണി അ മുറി വിട്ട് പുറത്തിറങ്ങി.
അമ്മ ഇത്രയൊക്കെ പറഞ്ഞിട്ടും മനസ്സിലെ കൊടുംങ്കാറ്റ് അടങ്ങിയില്ല. ആ കണ്ണീര് അവളുടെ ഉളളിലെ തീ അണച്ചില്ല.
പിറ്റേന്ന് പതിവ് പോലെ സ്കൂളിൽ പോകാനിറങ്ങി, എന്നും അച്ഛനാണ് കൊണ്ട് വിടാറ്. പക്ഷേ അവൾ അച്ഛനെ വിളിച്ചില്ല, കാരണം അത് തന്റെ അച്ഛനല്ലല്ലോ! താനെന്ത് ചെയ്യണമെന്ന് ഒരെത്തും പിടിയും കിട്ടിയില്ല. അച്ഛനെ പഴയെ പോലെ കാണാൻ തനിക്കാവുമോ? അമ്മയ്ക്ക് ഈ ഗതി വരുത്തിയത് ആ വർഗത്തിൽ പെട്ടയാളല്ലേ?
ഗേറ്റ് തുറന്നു വെളിയിൽ ഇറങ്ങി. ചുറ്റം നോക്കി. അവിടെയുളള ആണുങ്ങളെല്ലാം അവളെ ഉറ്റ് നോക്കുന്നതായി തോന്നി. കാലിൽ നിന്ന് പേടി ഇരച്ച് കയറി തുടങ്ങി.
എല്ലാവരുടേയും കണ്ണുകൾ അവളെ കൊത്തി പറിക്കുന്നതായി ഭയപ്പെട്ടു. പെട്ടെന്ന് വലത് കൈവെളളയിൽ തണുപ്പനുഭവപ്പെട്ടു. നോക്കിയപ്പോഴാണ് കണ്ടത് അച്ഛൻ കൈയ്യിൽ മുറുക്കെ പിടിച്ചിരിക്കുകയാണ്. അവളുടെ ഭയം മഞ്ഞുപോലെ ഉരുകി പോയി. അവൾ സുരക്ഷിതയാണ്, അച്ഛന്റെ കരങ്ങളിൽ. കർമ്മം കൊണ്ട് അതാണ് തന്റെ അച്ഛൻ. അവൾ മനസ്സിലാക്കി, ലോകമെന്തൊക്കെ പറഞ്ഞാലും അതവളുടെ അച്ഛനാണെന്ന്, അവളുടെ മാത്രം സ്വന്തം അച്ഛൻ.
എല്ലാവരുടേയും കണ്ണുകൾ അവളെ കൊത്തി പറിക്കുന്നതായി ഭയപ്പെട്ടു. പെട്ടെന്ന് വലത് കൈവെളളയിൽ തണുപ്പനുഭവപ്പെട്ടു. നോക്കിയപ്പോഴാണ് കണ്ടത് അച്ഛൻ കൈയ്യിൽ മുറുക്കെ പിടിച്ചിരിക്കുകയാണ്. അവളുടെ ഭയം മഞ്ഞുപോലെ ഉരുകി പോയി. അവൾ സുരക്ഷിതയാണ്, അച്ഛന്റെ കരങ്ങളിൽ. കർമ്മം കൊണ്ട് അതാണ് തന്റെ അച്ഛൻ. അവൾ മനസ്സിലാക്കി, ലോകമെന്തൊക്കെ പറഞ്ഞാലും അതവളുടെ അച്ഛനാണെന്ന്, അവളുടെ മാത്രം സ്വന്തം അച്ഛൻ.
~ ചാരു
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക