Slider

തൃപ്തി

0
തൃപ്തി
------------
മുററത്ത് കത്തിച്ചുവെച്ച നിലവിളക്ക് പ്രഭയോട് കൂടി കത്തുന്നു.. പച്ചയോല മെടഞ്ഞു കൊണ്ടിരിക്കുന്നയാൾ മുറ്റത്തെ തുളസിത്തറക്കു പിന്നിലേക്ക് നീട്ടിത്തുപ്പി.. ചുവന്ന കറ അവിടമാകെ വൃത്തികേടാക്കി. മുറ്റത്തു അവിടവിടായി കെട്ടിനിൽക്കുന്ന മഴവെള്ളം.. ചന്ദനത്തിരിയുടെ സുഗന്ധവും കൂടെ അല്പം തണുപ്പും പേറിനടക്കുന്ന കാറ്റ്.
എല്ലാത്തരം പച്ചക്കറികളും കോർത്തെടുത്ത പച്ചയീർക്കിൽ ഒരു വാഴയിലയിൽ ചുരുട്ടിവെച്ചിരിക്കുന്നു. വീടിനു പിന്നാമ്പുറത്ത് പെണ്ണുങ്ങളുടെ പൊട്ടിച്ചിരി. കുട്ടികൾ ഉറക്കച്ചടവോടെമുറ്റത്തു നടക്കാൻ പോകുന്ന ചടങ്ങു കാണാൻ ആകാംക്ഷയോടെ കാത്ത് നിൽക്കുന്നു. വെള്ളമുണ്ടും അരയിൽ ചുവന്ന പട്ടും കെട്ടിയ ഒരാൾ മുറ്റത്തു വിളക്കിനരികിലിരുന്നു എന്തക്കെയോ ഉരുവിടുന്നു. അയാളുടെമുന്നിലായി മൂന്നു പുരുഷന്മാരും രണ്ടു സ്ത്രീകളും നമ്രശിരസ്കരായി ഒരു കാൽമുട്ട് നിലത്തു വെച്ചിരിക്കുന്നു. അവർക്കു മുന്നിലായി വാഴയിലയിൽ എള്ളും പൂവും ചോറുരുളകളും..
കർമങ്ങളെല്ലാം കണ്ടുകൊണ്ട് തെക്കേമുറ്റത്തെ വാഴകൈയിൽ ചാഞ്ഞും ചരിഞ്ഞും കഴുത്തുനീട്ടി നോക്കിരിക്കുന്ന ബലിക്കാക്കയെ കണ്ടു കാർമ്മികന്റെ കണ്ണ് തിളങ്ങി. കിണ്ടിയിൽ നിന്ന് നീർ പകർന്നു മോതിരവിരലിൽ നിന്ന് ദർഭയൂരി അച്ഛനെ മനസ്സിൽ ധ്യാനിച്ച് മക്കൾ കർമം അവസാനിപ്പിച്ചു.
വാഴയിലയിൽ പൊതിഞ്ഞ ചോറ് തെക്കേമുറ്റത്തെ ആളൊഴിഞ്ഞ കോണിൽ കൊണ്ടുചെന്നു വെച്ച് വാഴക്കയ്യിലിരിക്കുന്ന ബലിക്കാക്കയെ നോക്കി മൂന്നു തവണ കൈകൊട്ടി, തിരിഞ്ഞു നോക്കാതെ നടന്നു അവർ ശരീരശുദ്ധിക്കായി പോയി.
ജനാലയിലൂടെ പുറത്തേക്കു നോക്കിയിരിക്കുന്ന, കണ്ണുകളിൽ വിഷാദംനിറഞ്ഞു നിൽക്കുന്ന വൃദ്ധയെ ഒന്നു ചെരിഞ്ഞുനോക്കി ബലിക്കാക്ക പറന്നു പോയി..
റോഡരികിൽ വെച്ചിരിക്കുന്ന കുപ്പത്തൊട്ടിയിലെ ചീഞ്ഞളിഞ്ഞ ഭക്ഷണം നിറഞ്ഞ സ്വാദോടെ അത് ഭക്ഷിച്ചു.. ജീവിച്ചിരുന്നപ്പോൾ സന്തോഷത്തോടെ ഒരു തുള്ളി വെള്ളം നൽകാത്ത മക്കളുടെ ബലിച്ചോറിനേക്കാൾ അത് ഇഷ്ടപ്പെട്ടത് കുപ്പത്തൊട്ടിയിലെ പുഴുവരിച്ച ഭക്ഷണമായിരുന്നു!!

uma 
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo