Slider

അസ്തമയം

0

അസ്തമയം
എരിഞ്ഞു താഴുന്നു,
ഈ സായന്തനവും.
സൂര്യനെ വിഴുങ്ങിച്ചുവന്ന ഞാൻ
ഇടറി നിന്നു, തീരങ്ങളിൽ.
തീപിടിച്ച കടലുകൾ
സൂര്യനെത്തേടി വന്നെന്നുളളിൽ
കനൽ നിറച്ചു.
അഗ്നിത്തിരകളിലുരുകി
എന്നാത്മാവ്
കടൽവഴികളിൽ,
കനൽവഴികളിൽ,
പ്രഭാതങ്ങളെ തേടി യാത്രയായി.
മരണം തീണ്ടാത്ത പ്രഭാതമേ
നിന്റെ മടിയിൽ,
ഉരുകിത്തീരുമെന്നാത്മനാളത്തിൻ മുനയാലെഴുതി വയ്ക്കുന്നു
സൂര്യനിഗ്രഹ ചരിതം.
മദ്ധ്യാഹ്നങ്ങളെ ഊതിത്തിളപ്പിച്ച
സൗരയൂഥത്തിൻ സംഭ്രമങ്ങൾ.
വയ്യ,
സംവത്സരങ്ങളെ തിന്നുതീർത്ത,
സൂര്യനെ വിഴുങ്ങിയ,
കടലിനെ കുടിച്ചു വറ്റിച്ച
ഭീകര നിശ്ശബ്ദതയായി,
രഥവും രഥ്യയുമില്ലാതെ
സ്നേഹം മോഷ്ടിക്കപ്പെട്ട
ഏകാന്തതയായി
ചങ്ങലകളെ കുമ്പിടാൻ.
മരണമില്ലാത്ത പ്രഭാതമേ,
രാത്രികളെ വാരി നിറച്ച്
മഹാസമുദ്രങ്ങളെ വാറ്റിയെടുത്ത
ആദി പിറവിയുടെ '
നോവിൻ പാഥേയവുമായി
യുഗങ്ങളിലൂടെ ഞാൻ
എന്റെ മരണം കൊണ്ടു നിന്നെ തൊടുന്നു.

DevaManohar
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo