Slider

ജീവിതത്തിൽ നിന്ന്

0
ജീവിതത്തിൽ നിന്ന്
****************
"എന്തും മാത്രം കുഴിഭരണികളാ സുമതിയമ്മേ ഇവിടെ"!!!!! ...
ഇതിലൊക്കെ എന്തുവാ നെറച്ച് വച്ചേക്കുന്നേ"??
"എടീ പെങ്കൊച്ചേ .. എന്റെ അനിയൻകുഞ്ഞിന് ഉപ്പുമാങ്ങേന്ന് വച്ചാ പ്രാന്താ".. "നവംബറില് അവൻ വരുന്നേന് ഇപ്പളേ ഞാൻ ഉപ്പും മുളകും തിരുമ്മി . വെള്ളോം ചേർത്ത് ഭരണീലിട്ടു വച്ചേക്കുവാ" ...
"നിനക്ക് വേണോടീ"...? "അടച്ചൂറ്റിപ്പലകേല് ചതച്ച ചമ്മന്തീണ്ട് ....ഇച്ചിരി ചോറും കൂട്ടി കഴിച്ചേച്ചും പോ".
എന്റെ നോട്ടം ഇടത് ഭാഗത്ത് പെറ്റിക്കോട്ടിട്ട് മോരു മൊന്തേം പിടിച്ചു കൊണ്ടുനിക്കുന്ന അന്നുക്കുട്ടിയിലേക്ക് നീണ്ടു .
അവളുടെ കുഞ്ഞു മുഖം ഇരുണ്ടു .
"അക്കാ നിന്നെയെന്തിനാ അവര് എടീന്ന് വിളിക്കുന്നേ" ??
"അതും കേട്ടോണ്ടിവിടെ നിന്നോ ഇയാള് ".. "കരിയാപ്പില വാങ്ങാൻ വന്നിട്ട് വർത്താനോം പറഞ്ഞോണ്ട് നിന്നോ" ...
"ഞാൻ വീട്ടിപ്പോവാ"..
"ആ നീ പൊക്കോ"..
"കണ്ടോർടെ വീട്ടീന്ന് ഓരോന്ന് വാങ്ങിത്തിന്നുവാന്ന് ഞാൻ അപ്പായോട് പറഞ്ഞും കൊടുക്കും .. നോക്കിക്കോ നീയ്യ്" ..
അവളെന്റെ കൈവിടുവിച്ചുകൊണ്ട് ഗേറ്റിങ്കലേക്ക് ഓടി ...
സാരമില്ല .. ഇതിലിപ്പൊ ഒരു തെറ്റുംല്യ... സുമതിയമ്മേ അപ്പായ്ക്ക് വല്യ കാര്യമല്ലേ .. അപ്പൊ അമ്മേടെ അടുത്തൂന്ന് ഇച്ചിരി ചോറുണ്ടൂന്ന് വച്ച് അപ്പ എന്നെ തല്ലാനൊന്നും പോണില്ല ... ഞാൻ എന്നെത്തന്നെ ആശ്വസിപ്പിക്കുവാൻ ശ്രമിച്ചു .
"ആഹാ കൊച്ചു പെണ്ണങ്ങ് ഓടിപ്പോയോ "?അമ്മ രണ്ട് പിഞ്ഞാണത്തിൽ നിറയെ ചോറും കറികളുമായി അവിടേക്കു വന്നു ..
"ആം പോയമ്മേ"
"ഓ അവള് പോട്ടേ" ..
" അല്ലേലും അവള് നെന്നേപ്പോലല്ല ... അല്പം തണ്ടുകാരിയാ" ..
"നിങ്ങടെ ചത്തുപോയ പാട്ടിയമ്മേടെ മൂശേട്ട സ്വഭാവം മൊത്തം
 കിട്ടീരിക്കുന്നത് അവൾക്കാ".. അമ്മ ശുണ്ഠിയോടെ പറഞ്ഞു ..
"ബാ നീയിരിക്ക്" ... അമ്മ കസേര വലിച്ചിട്ടു .
"വേണ്ട എനിക്ക് കൊരണ്ടിപ്പലകേലിരുന്നാ മതി."
ഞാൻ പിഞ്ഞാണം വാങ്ങി ഉരലിന്റെ മറവിലായി കിടന്നിരുന്ന കൊരണ്ടിയെടുത്ത് അതിന്മേലിരുന്നു ..
നല്ല എരിവും പുളിയുമുള്ള ചമ്മന്തീം വെള്ളരിയിട്ടു വച്ച മോരു കൂട്ടാനും ..
"അമ്മേടെ കറിയ്ക്കൊക്കെ എന്തോരം സ്വാദാ"!!
"നിനക്കിഷ്ടപ്പെട്ടോ എല്ലാം"? ..
"മാങ്ങാച്ചമ്മന്തി ഇത്തിരീങ്കുടെ വയ്ക്കട്ടെ അമ്മ" ..
"മതീമ്മേ എനിക്ക് വയറ് പൊട്ടാറായി" .
"കഴിക്കെടി പെണ്ണേ .. ഇനി വല്യ പഠിപ്പിന് ബാംഗ്ലൂര് പോവല്ലേ .അപ്പോ നല്ലോണമൊന്നും കഴിക്കാൻ കിട്ടലുണ്ടാവില്ല"..
"പിന്നെ ഇനി വന്നാൽ ഇങ്ങോട്ടൊക്കെ വരുവോ നീയ്യ് .. നഴ്സമ്മ ഈ അടുക്കളേലൊക്കെ വന്നിരുന്ന് തിന്നുവോ" ..
"ഒന്നു പോ അമ്മേ .. ഞാനെവിടെ പോവാനാ" ..ചിരിച്ചു കൊണ്ട് എഴുന്നേറ്റ് പാത്രം മോറി തിരികെ അടുപ്പിനരികെ കൊണ്ടുവച്ചു.
"ഞാമ്പൊയ്ക്കോട്ടെ അമ്മേ ?? വീട്ടില് തിരക്കും ഇനി കാണാണ്ടായാ" ..
"നീ ഇതുങ്കൂടി വച്ചോ" .. അമ്മ ഒരൻപതു രൂപ നോട്ട് എന്റെ കൈയ്യിലേക്കു തിരുകി .
എന്തിനാമ്മേ.. പൈസയൊന്നും വേണ്ടാ
"ഇരിക്കട്ടെ പെങ്കൊച്ചേ" ... വീട്ടില് പറയേണ്ട ..
"നീ അങ്ങോട്ട് കൊണ്ടുപോവാനുള്ള പൊട്ടും ചാന്തു മൊക്കെ വാങ്ങ്" ...
*********************************
പഠിപ്പും കഴിഞ്ഞു .. ജോലിയുമായി .... വിവാഹവും കഴിഞ്ഞു.. ഇപ്പോഴും നാട്ടില് ചെന്നാൽ ആ ഗേറ്റ് തള്ളിത്തുറന്ന് നേരെ അടുക്കളപ്പുറത്തേക്കൊരു പോക്കുണ്ട് .. അമ്മ ഒരുപാട് വയസ്സായി .. വാർദ്ധക്യത്തിന്റെ വിഷമതകളേറെയുണ്ട് ..
"സുഖവാണോടീ പെങ്കൊച്ചേ നിനക്ക് "..
"സുഖമാ അമ്മേ" ..
പിന്നെ ചോദിച്ചു വാങ്ങും അമ്മേടെ ഒരു പിടി ചോറും കറീം ..
അമ്മ പറയും ..." സ്വാദൊന്നും ഉണ്ടാവില്ലെടീ" "കൊച്ചേ ... കണ്ണും മുഞ്ഞീം കാണാണ്ട് തല്ലിക്കൂട്ടുന്നതാ" ..
ഇനിയിപ്പൊ രുചിയില്ലെങ്കിലും അമ്മ ചോറു തന്നില്ലേലും ഞാനവിടെ പോകും .. ആ എടീ "പെങ്കൊച്ചേ" എന്നുള്ള വിളി കേൾക്കുവാൻ ..
പിന്നെ അന്നു കൈയ്യിൽ തിരുകിയ അൻപതുരൂപാ നോട്ടിന്റെ കടപ്പാടോർത്തും ...
കാലം മാത്രമല്ലേ മുൻപോട്ട് പോകുന്നുള്ളൂ ... മനസിനും ശീലങ്ങൾക്കും ഒരിക്കലും ഒരു മാറ്റവും സംഭവിയ്ക്കുന്നില്ല.

Anju

0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo