നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ചന്ദനംപെറ്റ പെണ്ണ് - Part 15

"ഈ ജന്മത്തിത്തന്നെ ഒരേഴു ജന്മത്തിന്റെ കഷ്ടപ്പാടും ദു:ഖവുമൊരുപാടനുഭവിച്ച രാഘവന് മുമ്പനുഭവിച്ചതൊന്നും പോരാന്നായിരുന്നു ദൈവത്തിന്റെ തീരുമാനമെന്നാണ് എനിക്കു തോന്നുന്നത് അതോണ്ടല്ലേ അവനീയൊരു സൂക്കേടു കൂടി അങ്ങേേര് കൊടുത്തത് . അല്ലെങ്കിലും ദൈവം ഇങ്ങനാണ് കഷ്ടപ്പാട് നിറഞ്ഞവർക്ക് അത് വാരിവാരിക്കൊടുക്കും സന്തോഷം കൊടുക്കുന്നവർക്ക് അതും സമ്പത്തൊള്ളോന് ആവശ്യത്തിനധികവും വാരിക്കൊടുക്കും എന്തിനാന്നറിയോ അവർക്കത് സൂക്ഷിക്കാനും പൊലിപ്പിക്കാനുമറിയാം എന്നാല് പാവപ്പെട്ടവനോ എമ്പാടും കഷ്ടപ്പാട് തന്നെ അവർക്ക് ഒള്ളത് സൂക്ഷിക്കാനറിയില്ല നശിപ്പിക്കാനേ അറ്യൂ അതോണ്ട് അവർക്കൊള്ളതുങ്കൂടി ദൈവം എടുത്ത് മൊത ലൊള്ളവർക്കു കൊടുക്കും എന്തിനാ ചുമ്മാ നശിപ്പിക്കുന്നത് കൈയ്യിലൊണ്ടങ്കിലല്ലേ അവര് നശിപ്പിക്കൂ അല്ല ഞാൻ ചുമ്മാ കാടു കയറിപ്പോയല്ലേ നാണുവേട്ടാ... പറഞ്ഞു വന്നപ്പോൾ അങ്ങു പറഞ്ഞന്നേയൊള്ളൂട്ടോ. അവന് ബ്ലഡ് ക്യാൻസറായിരുന്നു. കഴിഞ്ഞ ആറു വർഷമായികൊണ്ടുനടക്കുകയായിരുന്നു ആ പാവം. അവസാന സ്റ്റേജിലാന്നാ എന്നെക്കാണാൻ വന്നപ്പോൾ പറഞ്ഞത് ഡോക്ടറുമാര് അവരോട് പറഞ്ഞിരിക്കുന്നത് ഏറിയാൽ ഇനി ഒന്നോ രണ്ടോ മാസത്തിൽ കൂടുതൽ അവൻ ജീവിച്ചിരിക്കില്ലെന്നാനായിരുന്നു അതിനു മുമ്പ് ഒരിക്കലെങ്കിലും അവന്റെ പെങ്ങടെ മോളെക്കൊണ്ട് അവളെ അമ്മേന്നു വിളിക്കുന്നത് കേക്കണമെന്നുമാണ് അവന്റെ അവസാനത്തെ ആഗ്രഹം... നിങ്ങക്കറ്യോ കഴിഞ്ഞ തവണ പുല്പള്ളിയമ്പലത്തിലുവെച്ച് രാഘവനും ഗോമതിയും എന്നെ കണ്ടിരുന്നു അന്നാണ് ശ്രീജ ആരെന്ന് ആദ്യമായി അവനെന്നോട് പറഞ്ഞത് അന്ന് അയാൾക്ക് വട്ടാണെന്നാണ് ഞാൻ കരുതിയത് അപ്പോത്തന്നെ ഞാൻ അവിടെന്നു പോയി പിന്നീട് ഒന്നൊന്നര മാസത്തോളം അയാളേക്കുറിച്ച് യാതൊരു വിവരവുമില്ലാരുന്നു. പിന്നീടാണ് ഞങ്ങൾ തമ്മിൽ കാണുന്നതും എല്ലാം വിശദമായി എന്നോടു പറയുന്നതും പുല്പള്ളീന്നു തമ്മിൽ കണ്ടതിനുശേഷം ഒന്നു രണ്ട് ദിവസം കഴിഞ്ഞപ്പോൾ അയാൾക്ക് വീണ്ടും അസുഖം കൂടിയത്രേ പിന്നെ ഒരു മാസത്തോളം
കോഴിക്കോട് മെഡിക്കല്‍ കോളജിലെ ക്യാന്‍സര്‍ ചികിത്സാ വിഭാഗത്തിൽ അഡ്മിറ്റായിരുന്നു
ഇനിയങ്ങോട്ടു കൊണ്ടുചെല്ലണ്ടെന്നാണ് ഡോക്ടർ പറഞ്ഞത്. അവനെ നോക്കി നോക്കി അവരും മടുത്തു കാണും അവസാനം കണ്ടപ്പോൾ അവൻ പറഞ്ഞത്
“ സാറ് എനിക്കു വേണ്ടി ചെയ്യേണ്ടത് എങ്ങനെയെങ്കിലും എന്റെ അനന്തരവളേക്കൊണ്ട് ഒരു വട്ടമെങ്കിലും എന്റെനിയത്തിയെ അമ്മേ എന്ന് വിളിപ്പിക്കണം എന്റെ കണ്ണടയുംമുമ്പ് അതേലും എനിക്കു കേക്കണം. ജനിച്ചപ്പോൾ വേർപിരിയിച്ചവൻെ മനസമാധാനത്തിനു വേണ്ടിയാണ് അതിനു മുമ്പുഞാൻ മരിച്ചാൽ അവൾക്ക് സ്വന്തം മകളെ ഒരു നോക്കു കാണാൻ കഴിഞ്ഞെന്നു വരില്ല വേറാരും ഇതിനു മുന്നോട്ടിറങ്ങില്ല. എന്റെ രാജമ്മയെപ്പോലത്തെ ഭാഗ്യംകെട്ട ഒരമ്മ ഈ ലോകത്തിൽ വേറെയില്ല. അതല്ലേ സ്വന്തം മകളെയൊന്നു കാണാനും അവളുടെ അമ്മാന്നുള്ള വിളി കേൾക്കാനും കൊതിച്ച് ജനിച്ചപ്പോൾ അവളുടെ ദേഹത്തെ ചോര തൊടച്ചു വൃത്തിയാക്കിയ കീറത്തുണി അലക്കിയാൽ അവളുടെ മണം നഷ്ടപ്പെടുമെന്നു പേടിച്ച് വർഷങ്ങളായി അതു കണ്ണിലെ കൃഷ്ണമണിപോലേ കാത്തുസൂക്ഷിച്ച് കാത്തിരിക്കുന്നത് എന്നെങ്കിലും അവൾ മകളെ നേരിൽ കാണുമ്പോൾ അവളുടെ അന്നത്തെ നിസഹായതയും നിരപരാധിത്തവും പറഞ്ഞ് ഒന്നു കെട്ടിപ്പിടിച്ച് മാപ്പിരക്കാൻ മറ്റൊരാളുടെ സഹായം തേടുന്ന ആദ്യത്തെ അമ്മ എന്റെ രാജമ്മയായിരിക്കും അല്ലേ സാറേന്നു പറഞ്ഞ്
വല്ലാത്ത ഹൃദയവേദനയോടെ നെഞ്ചു തടവി നിലത്തു വീണ രാഘവനെ ഞാനാണ് ഗോമതീ ടെ തോളിലേക്ക് ചായ്ച്ചിരുത്തിയത് പാവം ഗോമതി ഭർത്താവിന്റെയും നാത്തൂന്റേം ഇടയിൽക്കെടന്ന് എരിഞ്ഞുതീരുവാണ്. ശ്വാസംമുട്ടൽ കാരണം പിന്നീട് എന്നോട് പറഞ്ഞത് അവളാണ്.
"ഏകദേശം മൂന്നു വർഷമായത്രേ രാജമ്മ ആരോടെങ്കിലും സംസാരിച്ചിട്ട് എന്നും അടച്ചിട്ട മുറിയിൽ ഇരിക്കാനാണ് അവൾക്കിഷ്ടം തന്റെ കുഞ്ഞിന്റെ ചോരക്കറ പുരണ്ട ആ പഴയ തുണിക്കഷണത്തോട് സംസാരിക്കും ചിലപ്പോൾ മുലകൊടുക്കും, തോളിൽ കിടത്തി പാട്ടുപാടും ആരേങ്കിലും കണ്ടാലോ അതു ചുരുട്ടി നെഞ്ചിൽ ചേർത്തുപിടിച്ചുകൊണ്ടോടി ഏതെങ്കിലുമൊരു മൂലയിൽപ്പോയി ഒളിച്ചിരിക്കും. രാവേട്ടനെ കാണുമ്പോൾ അവൾ പറയുമത്രേ
“ദുഷ്ടനാ നിങ്ങൾ ദുഷ്ടൻ അമ്മയോടും നിങ്ങളോടും ഞാനന്നു കെഞ്ചിപ്പറഞ്ഞതല്ലേ എന്നെ മാനന്തവാടീല് കൊണ്ടുവിട്ടാ മതിയെന്ന് ഞാനെവിടെയങ്കിലും പോയെന്റെ മോളേം നോക്കി ജീവിച്ചേനേ നിങ്ങളമ്മയും മോനും ചേർന്നെന്റെ കുഞ്ഞിനെ എന്നിൽ നിന്ന് പറിച്ചെറിഞ്ഞില്ലേ..ഞാമ്മരിക്കുന്ന മുമ്പെങ്കിലും ഒന്നു കാണിച്ചുതരുമോ... എനിക്കെന്റ മോളേ?"
പക്ഷേ രാവേട്ടന് ബ്ലഡ് ക്യാൻസറാണെന്ന് അവളറിഞ്ഞിട്ട് മൂന്നു വർഷമേ ആയുള്ളൂ ആ നിമിഷം മുതലാണ് അവളരോടും മിണ്ടാതെയായത്. അന്ന് രാവേട്ടനവൾക്ക് വാക്കു കൊടുത്തതാ
”എന്നെ കുഴീലേക്കു വയ്ക്കുന്ന മുന്നേ നിന്റെ മകളെക്കൊണ്ടുവന്ന് നിന്റെ മുമ്പിൽ നിറുത്തുമെന്ന് അവളെക്കൊണ്ട് നിന്നെ അമ്മേന്നു വിളിപ്പിക്കൂന്ന് “
അന്നു തൊട്ടലയുവാണെന്റെ രാവേട്ടൻ ഇടയ്ക്കിടയ്ക്ക് ചെക്കപ്പിന് കോഴിക്കോട് പോകുന്നതുകൊണ്ടാണ് നീണ്ടുപോയത്.” ഇനി അധികം ആയൂസില്ലെന്ന സത്യം അറിഞ്ഞിട്ടും പണ്ട് ചെയ്തൊരു തെറ്റിന് പ്രായശ്ചിത്തം ചെയ്തിട്ടു കണ്ണടയ്ക്കണമെന്ന ആഗ്രഹത്താലാണ് കാലു വെന്ത പട്ടീനെപ്പോലേ എന്റെ കെട്ട്യോനിങ്ങനെ ഓടിനടക്കുന്നതെന്ന് "
ഗോമതിയെന്നാേടു പറഞ്ഞപ്പോൾ എന്താണ് അവരോട് മറുപടി പറയേണ്ടതെന്ന് സത്യത്തിലെനിക്കറിയത്തില്ലാരുന്നു നാണുവേട്ട...”
രാഘവനേക്കുറിച്ചും രാജമ്മയേക്കുറിച്ചും താൻ കേട്ടറിഞ്ഞതൊക്കയും ലക്ഷ്മിയമ്മ അവരോട് പറഞ്ഞു. ഇത്രയും നാൾ ശ്രീജയുടെ അമ്മയേക്കുറിച്ച് തങ്ങളുടെ മനസ്സിലുണ്ടായിരുന്ന വെറുക്കപ്പെട്ടവളുടെ ഒരു ഭീമാകാര പ്രതിമ നിലംപതിച്ച് പൊട്ടിച്ചിതറുന്നത് അവരറിഞ്ഞു. അവർക്കും അവളെ തെറ്റുകാരിയെന്നു വിധിക്കാൻ കഴിഞ്ഞില്ല. അവരുടെ മനസ്സിൽ മനോനില തകർന്ന് ഭ്രാന്താശുപത്രിയുടെ സെല്ലിലെ കമ്പികളിൽ തലയിട്ടടിച്ച് അലറിക്കരയുന്ന ഒരു സഹോദരിയും അതു കണ്ട് ഹൃദയം തകർന്നു വിലപിക്കുന്ന നിസ്സഹായനായ ഒരു സഹോദരന്റെയും ചിത്രമായിരുന്നു.
"നിങ്ങൾക്കറിയാമോ അന്ന് ബൈരക്കുപ്പയിൽ നിന്നും അവർ തിരിച്ചു വരുമ്പോൾ യാദൃശ്ചികമായാണ് ഞാനവരെ കണ്ടത്. ഓഫീസിൽ നിന്നും പഞ്ചായത്തുകളിലേക്ക് അയക്കേണ്ട ചില കത്തുകൾ ചിലപ്പോൾ ഞാനാണ് പോസ്റ്റു ചെയ്യാൻ പോകാറ് അന്ന് പോസ്റ്റോഫീസൽ പോയി തിരിച്ചു വരുമ്പോൾ അവർ ശ്രീജയുമായി സംസാരിക്കുകയായിരുന്നു. ഒന്ന് ഗൂഡല്ലൂരുവരെ വരണമെന്നും രാജമ്മയെ കാണണമെന്നും അമ്മേയെന്ന് വിളിക്കണമെന്നും അവൾക്കു മാപ്പു കൊടുക്കണമെന്നും പറഞ്ഞു കരയുമ്പോഴാണ് ഞാനെത്തുന്നത്. ഞാനും കൊറെ പറഞ്ഞു നോക്കി പക്ഷേ അവൾ സമ്മതിച്ചില്ല."
“അവളെന്താണ് അവരോടന്നു പറഞ്ഞത് ലക്ഷ്മിയമ്മേ..?”
ചന്ദ്രകുമാറിന്റെ ചോദ്യം കേട്ടപ്പോൾ കാറിന്റെ കുലുക്കത്തിൽ
ഒരു ദീർഘശ്വാസമെടുത്തു കൊണ്ട് ലക്ഷ്മിയമ്മ പുറത്തേക്കു നോക്കിയിരുന്നു. രണ്ടു മൂന്ന് നിമിഷത്തെ മൗനത്തിനു ശേഷം തുടർന്നു.
" അവൾ അവരോടു പറഞ്ഞതിങ്ങനെയാണ്
എനിക്കു നിങ്ങളാരാന്നറിയില്ല എന്റെ അച്ഛനും അമ്മയും എന്നെ വളർത്തി വലുതാക്കിയവരാണ് അവരെ മറന്ന് ഈ നിമിഷം വരെ ഞാൻ ജീവിച്ചിട്ടില്ല ജീവിക്കുകയുമില്ല അച്ഛനെന്നു ഓരാളെയെ വിളിക്കൂ അതെന്റെ ദൈവമായ ബാർബർ നാണുവിനെ മാത്രം അമ്മയെന്ന് ഞാനൊരാളെ മാത്രമേ വിളിക്കൂ അതെന്റെ എല്ലാമെല്ലാമായ ലക്ഷ്മിയേടത്തിയെ മാത്രം മറ്റൊരു സ്ത്രീയെ അമ്മയെന്നു വിളിക്കണമെങ്കിൽ എന്റെ ആ അമ്മ പറയണം എന്നോട് ഞാനല്ലെടി നിന്റെയമ്മ .. ദേ ഈ നിക്കുന്നവളാണ് നിന്റെ അമ്മയെന്ന്?
എന്നയല്ല ഇവളെയാണു നീ അമ്മേന്നു വിളിക്കണ്ടതെന്ന്.. നിങ്ങൾക്കറ്യോ എനിക്ക് ഒരച്ഛന്റെ സ്നേഹമല്ല നാലച്ഛൻമാരുടെ സ്നേഹമാണ് കിട്ടിയത് എന്റെ പൊന്നേട്ടന്മാർ തങ്ങളുടെ രക്തമല്ല ഞാനെന്നറിഞ്ഞിട്ടും രക്തബന്ധത്തിലുള്ള സഹോദരിയേക്കാൾ സ്നേഹിച്ചാണ് എന്നെ നോക്കി വളർത്തിയത്
അതേപോലേ എന്റെ ലക്ഷ്മ്യേടത്ത്യേക്കാളും കൂടുതൽ ഒരമ്മയുടെ സ്നേഹത്തോടെ എന്നെ ചൊമന്നു നടന്നതെന്റെ ശ്രീദേവിയേച്ച്യാ അവരെയൊക്കെ മറന്ന് നിങ്ങടെ പെങ്ങളെ അമ്മേന്നു വിളിക്കാനീ ജന്മം എനിക്കാവില്ല ഈ ജന്മത്തിമാത്രല്ല വരുന്നേഴുജന്മത്തിലും അവരെ മാത്രേ എനിക്കു സ്നേഹിക്കാൻ കഴ്യൂ ജനിച്ചപ്പോ എന്നെ വലിച്ചെറ്ഞ്ഞ നിങ്ങക്ക് എന്റെ വിളി കേക്കാൻ മാത്രമല്ല കാണാമ്പോലും യോഗ്യതയില്ല എങ്കിലും നിങ്ങളോടോക്കെ വല്യ നന്ദീണ്ട് എന്തിനാണെന്നറ്യണോ നിങ്ങക്ക്? അന്നെന്നെ വലിച്ചെറിഞ്ഞോണ്ടന്റെ നാണുവച്ഛന്റേം ലക്ഷ്മ്യേടത്തീടേം ഏട്ടന്മാര്ടേം ഏച്ചീടേം പൊന്നൂട്ട്യായ് ഈ ലോകത്തു ജീവിക്കാൻ എനിക്കു സാധിച്ചത് അതിനാണ് നന്ദി പറയുന്നത്. ഇനിയൊരിക്കലും ബന്ധോം സൊന്തോം പറഞ്ഞ് നിങ്ങളെന്നെ കാണാൻ വരര്ത്.
അന്ന് രാഘവനും ഗോമതിയും തിരിച്ചു പോയപ്പോൾ മുതൽ ആ പാവം കാന്റീനിൽ ചെന്നിരുന്നു കരച്ചെലാരുന്നു."
"രാഘവൻ മരിച്ചത് അവൾക്കറ്യോ ലക്ഷ്മിയമ്മേ? "
നാണുവേട്ടൻ ചോദിച്ചു.
"അറ്യാം.. അവക്കറ്യാം രാഘവന്റെ ബോഡി കാണാൻ ഞാനവളെ കൊറേ വിളിച്ചതാ നിന്റെ പെറ്റമ്മേനെ കാട്ടിത്തരാന്നും പറഞ്ഞതാ പക്ഷേ "
പറഞ്ഞത് പൂർത്തിയാക്കാതെ ലക്ഷ്മിയമ്മ നിറുത്തി.
"എന്താണ്... എന്താണവൾ പറഞ്ഞത്?"
കാർ റോഡിന്റെ ഓരം ചേർത്ത് നിറുത്തിയിട്ട് ലക്ഷ്മിയമ്മയുടെ മുഖത്തേക്കു നോക്കി ചന്ദ്രകുമാർ ആകാംഷയോടെ ചോദിച്ചു.
" കാണണമെന്നാഗ്രഹമൊണ്ട് ലക്ഷ്മിയമ്മേ പക്ഷേ ഞാൻ വരില്ല വരാൻ പാടില്ല എന്റെ അച്ഛനും അമ്മയും ഏട്ടന്മാരുമറിയാതെ ഇതുവരെ യാതൊന്നും എന്റെ ജീവിതത്തിലില്ല അവരോട് ചോദിക്കാതെ എന്റിഷ്ടപ്രകാരം ഈ നിമിഷം വരെ ഞാനൊന്നും ചെയ്തിട്ടില്ല എന്റെ തന്നിഷ്ടപ്രകാരം ഞാനിങ്ങനെ ചെയ്തെന്ന് അവരറിഞ്ഞാൽ ആ നല്ല മനസ്സെത്ര മാത്രം വേദനിക്കും? അവരെ വേദനിപ്പിക്കാൻ എനിക്കാവില്ല അവര്ടെ മനസ്സു നോവിച്ചിട്ടു കിട്ടുന്നതൊന്നും എത്ര വല്യ സന്തോഷായാലും എനിക്കു വേണ്ട.അതിപ്പോ ഒറപ്പിച്ച എന്റെ കല്യാണായാലും നമ്മക്കു വേണ്ട പൊന്നൂട്ട്യേന്നാെര് വാക്ക് അവരിൽ ഒരാളെങ്ക്ലും പറഞ്ഞാ മതി സന്തോഷായിട്ട് ഞാനത് വേണ്ടാന്നു വെക്കും ലക്ഷ്മിയമ്മേ കാരണം അവരേക്കാ വെല്തല്ല ന്റെ കല്യാണവും ജീവിതോം. ഞാനെത്ര ദുഃഖിച്ചാലും അത് ഞാന്മാത്രമറിഞ്ഞാ മതീലോ പക്ഷേ അവരെന്നും സന്തോഷിക്കണ കാണാനാ എനിക്കിഷ്ടം.. അവളിത് പറഞ്ഞിട്ട് കരഞ്ഞില്ല നാണുവേട്ടാ പക്ഷേ ഞാനായിരുന്നു കരഞ്ഞത് അന്നെനിക്ക് മനസ്സിലായി നിങ്ങളെയെല്ലാം അവളെന്തോരം സ്നേഹിക്കുന്നുവെന്ന് എന്തോരും മക്കള് സ്വന്തം മാതാപിതാക്കളുടെ വാക്കുകൾ തള്ളിക്കളയുന്നു എന്തിനേറേ ലാളിച്ചു വളർത്തിയ ഞാമ്പെറ്റ എന്റെ മക്കളുപോലും ചിലപ്പോൾ എന്നോട് തർക്കിക്കാറൊണ്ട് വഴക്കൊണ്ടാക്കാറാെണ്ട് മാസങ്ങളോളം പെണങ്ങി നടക്കാറൊണ്ട് അതെക്കെ വെച്ചു നോക്കുമ്പോൾ എത്ര ഉയരത്തിലാ അവള് നിക്കണതെന്നറ്യോ? അവള് ചെലപ്പോഴെക്കെ പറയാറാെണ്ട് അവക്കെങ്ങാനും മക്കളൊണ്ടൊക്വാണെങ്കിൽ നിങ്ങടൊപ്പം നിറുത്തി വളർത്തൂന്ന് എങ്കിലേ അവർക്ക് സ്നേഹം എന്താണെന്നറ്യൂന്ന് അന്ന് ഞാനവളെ ഇങ്ങനെ പറഞ്ഞ് കളിയാക്കിയിട്ടൊണ്ട് "ഓ..പിന്നെ ഈ ലോകത്തിൽ നിന്റെ അച്ഛനും അമ്മയ്ക്കും മാത്രമാണോ സ്നേഹിക്കാനും മക്കളെ വളർത്താനും അറ്യൂ? നിന്നെ എങ്ങനെയാണ് നിന്റെ അച്ഛനും അമ്മയും നോക്കി വളർത്തീത് അതുപോലേ തന്ന്യ ഞങ്ങളേം വളർത്തീത്. പക്ഷേ ഈ അടുത്ത സമയത്താണ് അവളേ സംബന്ധിക്കുന്ന കാര്യങ്ങളെല്ലാം ഞാനറിഞ്ഞത് അപ്പോഴാണ് ഇത്രയും നാൾ അവൾ പറഞ്ഞതെല്ലാം തമാശയല്ല അത് ആ ഹൃദയത്തിൽ തട്ടിയാണ് പറഞ്ഞതെന്ന് ഞാൻ മനസ്സിലാക്കിയത് സത്യത്തിൽ നിങ്ങളോടെക്കെ എനിക്ക് ഭയങ്കര ബഹുമാനമാണ് നാണുവേട്ടാ മനുഷ്യത്തം നശിച്ചോണ്ടിരിക്ക്ണ ഈ ലോകം നെല നിക്കണത് നിങ്ങളേപ്പോലൊള്ളോര് ജീവിച്ചിരിക്കണോണ്ട പിന്നെ നമ്മളിതെക്കെ സംസാരിച്ചെന്നും ഗൂഡല്ലൂര് പോയെന്നും അവളറിയണ്ട അത് നിങ്ങളെനിക്ക് ഒറപ്പു തരണം."
ലക്ഷ്മിയമ്മയ്ക്ക് അവർ ഉറപ്പു നല്കി.
ചരക്കെടുക്കാൻ പോയപ്പോൾ അന്ന് അവളുടെ മുഖത്ത് സന്തോഷമുണ്ടായിരുന്നില്ല എന്തോ വിഷാദഭാവമായിരുന്നു. ചോദിച്ചപ്പോൾ തലവേദനയാണെന്നാണല്ലോ അവൾ പറഞ്ഞത് സിന്ധുവിനോട് അത് സൂചിപ്പിച്ചപ്പോൾ അവൾക്കു ചിരിയാണ് വന്നത്.വീണ്ടും ചോദിച്ചപ്പോൾ പറഞ്ഞത്.
" അതേ... കൊച്ചേട്ടോ ആണുങ്ങക്കില്ലാത്ത പല വേദനേം തലവേദനേം പെണ്ണുങ്ങക്കു വരും അതൊന്നും ചെകയാൻ നിക്കാതെ നിങ്ങളുവേറെ പണി നോക്കൂ "
പിന്നെ താനതിനേക്കുറിച്ച് ഒന്നും ചോദിച്ചില്ല പക്ഷേ എല്ലാം കൂട്ടി വായിച്ചപ്പോൾ.. ഇപ്പോൾ ഉത്തരം കിട്ടിയെന്നു ചന്ദ്രകുമാറിനുതോന്നി.
ലക്ഷ്മിയമ്മ പറഞ്ഞതെല്ലാം കേട്ടപ്പോൾ അവർക്ക് സങ്കടമായി മൂവരുടേയും കണ്ണുകൾ നിറഞ്ഞിരുന്നു.നാണുവേട്ടൻ നിശബ്ദനായി കരഞ്ഞു തന്റെ കണ്ണീർ മക്കൾ കാണാതിരിക്കാൻ സൈഡ് ഡോറിന്റെ ഗ്ലാസുതാഴ്ത്തി പുറത്തേക്കു നോക്കിയിരുന്നു. താൻ പൊട്ടിക്കരഞ്ഞു പോകുമെന്ന് തോന്നിയ അനിൽകുമാർ തൂവാല എടുത്ത് മുഖം മറച്ചു. ചന്ദ്രകുമാറിന്റെ കണ്ണുകൾ നിറഞ്ഞാെഴുകി മുന്നിലെ കാഴ്ച്ചകൾ മറച്ചു. ഏതാനും നിമിഷങ്ങൾ കഴിഞ്ഞ ശേഷമാണ് അയാൾ നിറുത്തിയിട്ട കാർ സ്റ്റാർട്ടാക്കിയത് ഇരുളം എത്തുന്നവരെ പിന്നെയൊന്നും ആരും സംസാരിച്ചില്ല ലക്ഷ്മിയമ്മയെ ഇരുളത്ത് ഇറക്കിയിട്ട് അവർ പുല്പള്ളിക്കു പോയി.
ഇന്ന് ശ്രീജയുടെ കല്യാണമാണ് പത്തിനും പതിനൊന്നിനും ഇടയ്ക്കുള്ള ശുഭമുഹൂർത്തത്തിൽ തിരുനെല്ലി അമ്പലത്തിൽ വച്ചാണ് താലികെട്ട് മാനന്തവാടിയിലെ ഹോട്ടൽ വൈറ്റ് ഫോർട്ടിലെ ബൻക്വിറ്റ് ഹാളിൽ വച്ചാണ് റിസപ്ഷൻ തീരുമാനിച്ചിരിക്കുന്നത്. ശ്രീജയുടേയും സുധീഷിന്റെയും സഹപ്രവർത്തകർക്കും നാണുവേട്ടന്റെയും കേശവേട്ടന്റെയും ബന്ധുക്കൾക്കെല്ലാം എളുപ്പം എത്തിച്ചേരാൻ കഴിയുന്നതിനാലാണ് പരിപാടി മാനന്തവാടിയിലാക്കാൻ തീരുമാനിച്ചത്.രാവിലെ വീട്ടിൽ നിന്നും കല്യാണപ്പെണ്ണിന് ഇറങ്ങാൻ സമയമാകാറായപ്പോൾ നാണുവേട്ടന്റെ അളിയൻ കുമാരൻ പറഞ്ഞു.
"മണവാട്ടി പെണ്ണിറങ്ങുന്നതിന് മുമ്പ് കുടുംബത്തിലെ കാരണവന്മാർക്കും മൂത്തവർക്കും ദെക്ഷിണ വച്ച് അനുഗ്രഹം വാങ്ങണം എന്ന ചടങ്ങുണ്ട് അപ്പോൾ പെണ്ണ് ദെക്ഷിണ നല്കുമ്പോള് അതു സ്വീകരിച്ച് അവളെ അനുഗ്രഹിച്ച് മധുരം നല്കണം പ്രായത്തിനും സ്ഥാനത്തിനും അനുസരിച്ചുള്ളവർ വരി വരിയായി വന്നോളൂ. വേഗം വേണം രാഹുകാലത്തിനു മുമ്പു തീർത്താലേ മുഹൂർത്തത്തിനു മുമ്പ് അമ്പലത്തിലെത്താമ്പറ്റൂ ."
ആദ്യമെത്തിയത് കുമാരേട്ടന്റെ അമ്മ ദാക്ഷായണിയായിരുന്നു. മൂപ്പെളമയനുസരിച്ച് ഓരോരുത്തർക്കും അവൾ ദക്ഷിണ നല്കി പാദത്തിൽ നമസ്കരിച്ചു. അവർ അവളെ ശിരസ്സിൽ കൈയ് വച്ച് അനുഗ്രഹിച്ച് മധുരം നല്കി.
" ഇനിയാർക്കെങ്കിലും ദക്ഷിണ നല്കാനുണ്ടോ?"
കുമാരേട്ടൻ വിളിച്ചു ചോദിച്ചു.
"കൊച്ചേട്ടനു ദക്ഷിണ കൊടുത്തില്ല. അമ്മേ കൊച്ചേട്ടനെന്ത്യേ?"
"ഇവടെയൊണ്ടായിരുന്നല്ലോ അവൻ? എ വിടെപ്പോയെടി സിന്ധ്വേ.. നിന്റെ കെട്ട്യോൻ ..?
ലക്ഷ്മിയേടത്തി മരുമകളോട് ചോദിച്ചു.
"ആരോ രണ്ടു പേര് ബൈരക്കുപ്പേലെത്തും കൂട്ടികൊണ്ട് വേഗം വരാന്നു പറഞ്ഞ് പോയതാ കാണണില്ലല്ലോ? എവടെ പോയോ ആവോ?"
"രാഹുകാലം കഴിയാറായി അവനെവടെപ്പോയി ഒരു കാര്യം ചെയ്യാം നമ്മക്കിറങ്ങാം "
കുമാരേട്ടൻ ഒച്ചവയ്ക്കാൻ തുടങ്ങി
" വേണ്ട എന്റെ കൊച്ചട്ടനു ദക്ഷിണ കൊട്ത്ത് അനുഗ്രഹം വാങ്ങതെ ഞാനീ പടിയെർങ്ങില്ല "
ശ്രീജ കരയാൻ തുടങ്ങി.
അപ്പോൾ പുറത്ത് റോഡിൽ ഒരു ഓട്ടോ വന്നു നിന്നു.ഒപ്പം ഒരു ബൈക്കും ബൈക്കിൽ നിന്നും ഇറങ്ങിയ അനിൽകുമാർ തിരിച്ചുവന്നു.നാണുവേട്ടന്റെയും ചന്ദ്രകുമാറിന്റെയും ചെവിയിൽ എന്തോ സ്വകാര്യം പറഞ്ഞു.
അവർ മൂന്നു പേരും ഓട്ടോയുടെ അരികിലേക്കു പോയി അപ്പോൾ ഓട്ടോയിൽ നിന്നും ഒരു സ്ത്രീ പുറത്തിറങ്ങിയിട്ട് മറ്റൊരു സ്ത്രീയെ പിടിച്ചിറക്കി അത് ഗോമതിയും രാജമ്മയും ആയിരുന്നു. അവർ വന്ന സ്ത്രീകളെ കൂട്ടിക്കൊണ്ട് മുറ്റത്ത പന്തലിലേക്കു കയറിവന്നു .
(തുടരും) 
***അടുത്ത ഭാഗം നാളെ - ഇവിടെ, ഇതേസമയം*** 
വായിക്കാത്ത ഭാഗങ്ങൾ ഇവിടെ തിരയുക-  https://www.nallezhuth.com/search/label/ChandanamPettaPennu
ബെന്നി ടി ജെ  
Image may contain: 1 person, beard and closeup

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot