
ഞാനിപ്പോൾ ഇരിക്കുന്നത് കുട്ടികൾക്ക് വേണ്ടി മാത്രം പണികഴിപ്പിച്ചിരിക്കുന്ന, നഗരത്തിലെ പ്രശസ്തമായ ഒരു ആശുപത്രിയിലെ ഐസിയുവിന്റെ മുന്നിലിട്ടിരിക്കുന്ന കസേരകളിലൊന്നിലാണ്. രണ്ടു മൂന്നു കസേരകൾക്കപ്പുറം കണ്ണുകളടച്ച് എന്തോ ആലോചനയിൽ മുഴുകി അയാളും ഇരിക്കുന്നുണ്ട്. ഇപ്പോഴത്തെ അയാളുടെ മാനസികാവസ്ഥ എന്താണെന്ന് ഒരു പക്ഷേ എന്നേക്കാൾ നല്ലതുപോലെ ഊഹിക്കാൻ കഴിയുന്ന വേറെ ആരും ഉണ്ടാവില്ല. കാരണം അയാളും ഞാനും ഏകദേശം ഒരേ അവസ്ഥയിൽ കൂടിയാണ് കടന്നു പോകുന്നത് എന്നതു തന്നെയാണ്. മറ്റൊരു തരത്തിൽ പറഞ്ഞാൽ ഒരേ വിധിയുടെ രണ്ടു വ്യത്യസ്ത പ്രതിരൂപങ്ങളാണ് ഞങ്ങളിരുവരും. എന്നിരുന്നാലും ആ വിധി ഞങ്ങളിലേൽപ്പിച്ച ദു:ഖത്തിന്റെ അളവിൽ കാര്യമായ വ്യത്യാസം തന്നെയുണ്ടായിരുന്നു. ഒരേ പ്രഹരം തന്നെ പലരിലും ഏൽപ്പിക്കുന്ന ആഘാതവും പല തരത്തിലായിരിക്കുമല്ലോ? എനിക്കുള്ളതിന്റെ എത്രയോ മടങ്ങ് ദു:ഖം അയാൾ തന്റെ ഉള്ളിൽ പേറുന്നു എന്ന് ആദ്യ ദിവസം അയാളെ കണ്ടപ്പോൾ തന്നെ എനിക്കു മനസിലായതാണ്.
മൂന്നാലു ദിവസങ്ങൾക്ക് മുമ്പ് ഇവിടുത്തെ പ്രശസ്തനായ സർജനെ കാണാൻ ചെല്ലുമ്പോളാണ് ഞാനയാളെ ആദ്യം കാണുന്നത്. ഞാൻ ചെല്ലുമ്പോ ഡോക്ടറുടെ മുറിയിൽ മറ്റാരോ ഉണ്ടായിരുന്നു. അകത്തുള്ളയാൾ ഇറങ്ങുന്നതും കാത്ത് കൺസൽട്ടിംഗ് റൂമിനു പുറത്തിട്ടിരിക്കുന്ന കസേരയിൽ ഞാൻ ഇരുന്നു. എനിക്ക് സംഭവിച്ച ദുർവിധിയുടെ വിവരങ്ങൾ അടങ്ങിയ കടലാസുകൾ ഒരു ഫയലിലാക്കി ഞാൻ കൈയിൽ കരുതിയിട്ടുണ്ടായിരുന്നു. എന്റെ മനസപ്പോൾ പ്രതീക്ഷയുടെ വർണ്ണങ്ങളൊന്നുമില്ലാതെ, ഒരു വെളുത്ത കടലാസ് പോലെ ശൂന്യമായിരുന്നു.
എന്തും നേരിടണമെന്ന് പലവട്ടം മനസിനെ പറഞ്ഞു പഠിപ്പിച്ചിട്ടായിരുന്നു ഞാൻ അവിടേക്ക് വന്നതെങ്കിലും എന്റെ മനസിന്റെ അഗാധതയിലെവിടെയോ തീവ്രമായ ഒരു ദുഃഖം തളം കെട്ടി നിൽക്കുന്നുണ്ടായിരുന്നു. ഈ ഡോക്ടർ എന്തായിരിക്കും പറയുവാൻ പോകുന്നത് എന്ന് ഞാൻ വെറുതെ ചിന്തിച്ചു. ഒരു പക്ഷേ മറ്റേ ആശുപത്രിയിലെ ഡോക്ടർ പറഞ്ഞതു തന്നെയാണ് ഇദ്ദേഹവും പറയുവാൻ പോകുന്നതെങ്കിൽ? എയ് അങ്ങനെയാവില്ല. ഇദ്ദേഹം ഒരിക്കലും അങ്ങനെ പറയില്ല. തീർച്ചയായും എനിക്ക് പ്രതീക്ഷ നൽകുന്ന കാര്യം തന്നെയാവും ഇദ്ദേഹം പറയാൻ പോവുന്നത് എന്നൊക്കെയുള്ള പല വിധ ചിന്തകൾ എന്റെ മനസിലേക്ക് വന്നു കൊണ്ടിരുന്നു. അവ മനസിനെ അസ്വസ്ഥമാക്കാൻ തുടങ്ങിയപ്പോൾ ഞാൻ കൈയിലിരുന്ന ഫോണെടുത്ത് വെറുതേ എന്തൊക്കെയോ നോക്കിക്കൊണ്ടിരുന്നു. പക്ഷേ എത്ര ശ്രമിച്ചിട്ടും അവയിലൊന്നും ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയാതെ അകത്തുള്ളവർ ഇറങ്ങാത്തതെന്തായിരിക്കും എന്നു ചിന്തിച്ച് കൊണ്ട് ഞാൻ ഡോക്ടറുടെ മുറിയിലേക്ക് മിഴികളർപ്പിച്ചു. എന്റെ കാത്തിരിപ്പിന് അറുതി വരുത്തിക്കൊണ്ട് പെട്ടെന്ന് ഡോക്ടറുടെ മുറിയുടെ വാതിൽ തുറക്കപ്പെടുകയും അതിൽ നിന്ന് രണ്ടു പേർ പുറത്തേക്കു വരികയും ചെയ്തു. ധൃതിയിൽ ഞാനകത്തേക്കു കടക്കുമ്പോഴാണ് ആരുടെയോ ഉച്ചത്തിലുള്ള കരച്ചിൽ എന്റെ കാതുകളിൽ പതിച്ചത്. തിരിഞ്ഞു നോക്കിയപ്പോൾ എനിക്കു മനസിലായി അതിപ്പോ അകത്തു നിന്നിറങ്ങി വന്നവരിലൊരാളുടെതായിരുന്നുവെന്ന്. എനിക്കു ഡോക്ടറെ കാണേണ്ട അത്യാവശമുണ്ടായിരുന്നതുകൊണ്ട് അതിനെ പറ്റി കൂടുതൽ അന്വേഷിക്കാതെ ഞാനകത്തേക്കു കടന്നു. പക്ഷേ എന്റെ മനസപ്പോഴും അയാളുടെ കരച്ചിലിന്റെ കാരണം തേടുകയായിരുന്നു.
എന്തും നേരിടണമെന്ന് പലവട്ടം മനസിനെ പറഞ്ഞു പഠിപ്പിച്ചിട്ടായിരുന്നു ഞാൻ അവിടേക്ക് വന്നതെങ്കിലും എന്റെ മനസിന്റെ അഗാധതയിലെവിടെയോ തീവ്രമായ ഒരു ദുഃഖം തളം കെട്ടി നിൽക്കുന്നുണ്ടായിരുന്നു. ഈ ഡോക്ടർ എന്തായിരിക്കും പറയുവാൻ പോകുന്നത് എന്ന് ഞാൻ വെറുതെ ചിന്തിച്ചു. ഒരു പക്ഷേ മറ്റേ ആശുപത്രിയിലെ ഡോക്ടർ പറഞ്ഞതു തന്നെയാണ് ഇദ്ദേഹവും പറയുവാൻ പോകുന്നതെങ്കിൽ? എയ് അങ്ങനെയാവില്ല. ഇദ്ദേഹം ഒരിക്കലും അങ്ങനെ പറയില്ല. തീർച്ചയായും എനിക്ക് പ്രതീക്ഷ നൽകുന്ന കാര്യം തന്നെയാവും ഇദ്ദേഹം പറയാൻ പോവുന്നത് എന്നൊക്കെയുള്ള പല വിധ ചിന്തകൾ എന്റെ മനസിലേക്ക് വന്നു കൊണ്ടിരുന്നു. അവ മനസിനെ അസ്വസ്ഥമാക്കാൻ തുടങ്ങിയപ്പോൾ ഞാൻ കൈയിലിരുന്ന ഫോണെടുത്ത് വെറുതേ എന്തൊക്കെയോ നോക്കിക്കൊണ്ടിരുന്നു. പക്ഷേ എത്ര ശ്രമിച്ചിട്ടും അവയിലൊന്നും ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയാതെ അകത്തുള്ളവർ ഇറങ്ങാത്തതെന്തായിരിക്കും എന്നു ചിന്തിച്ച് കൊണ്ട് ഞാൻ ഡോക്ടറുടെ മുറിയിലേക്ക് മിഴികളർപ്പിച്ചു. എന്റെ കാത്തിരിപ്പിന് അറുതി വരുത്തിക്കൊണ്ട് പെട്ടെന്ന് ഡോക്ടറുടെ മുറിയുടെ വാതിൽ തുറക്കപ്പെടുകയും അതിൽ നിന്ന് രണ്ടു പേർ പുറത്തേക്കു വരികയും ചെയ്തു. ധൃതിയിൽ ഞാനകത്തേക്കു കടക്കുമ്പോഴാണ് ആരുടെയോ ഉച്ചത്തിലുള്ള കരച്ചിൽ എന്റെ കാതുകളിൽ പതിച്ചത്. തിരിഞ്ഞു നോക്കിയപ്പോൾ എനിക്കു മനസിലായി അതിപ്പോ അകത്തു നിന്നിറങ്ങി വന്നവരിലൊരാളുടെതായിരുന്നുവെന്ന്. എനിക്കു ഡോക്ടറെ കാണേണ്ട അത്യാവശമുണ്ടായിരുന്നതുകൊണ്ട് അതിനെ പറ്റി കൂടുതൽ അന്വേഷിക്കാതെ ഞാനകത്തേക്കു കടന്നു. പക്ഷേ എന്റെ മനസപ്പോഴും അയാളുടെ കരച്ചിലിന്റെ കാരണം തേടുകയായിരുന്നു.
എന്റെ കൈയിലിരുന്ന രേഖകളെല്ലാം പരിശോധിച്ചതിനു ശേഷം ഡോക്ടർ പറഞ്ഞ വാക്കുകൾ എനിക്ക് വളരെയധികം നിരാശയാണ് നൽകിയത്. ആദ്യത്തെ ഡോക്ടർ പറഞ്ഞതിനപ്പുറമൊന്നും ഇദ്ദേഹത്തിനും പറയുവാനുണ്ടായിരുന്നില്ല. എന്റെ മനസിലെ പ്രതീക്ഷകൾക്ക് വെറുമൊരു ചീട്ടുകൊട്ടാരത്തിന്റെ ബലമേ ഉണ്ടായിരുന്നുള്ളു എന്നെനിക്ക് മനസിലായി. എന്റെ മുഖത്തെ അസ്വസ്ഥത കണ്ടിട്ടാവണം അദ്ദേഹം എന്നോടു പറഞ്ഞു.
" നോക്കു മിസ്റ്റർ രാജിവ്, താങ്കളെ വിഷമിപ്പിക്കാൻ വേണ്ടിയല്ല ഞാനത് പറഞ്ഞത്. ഒരു ഡോക്ടറെന്ന നിലയിൽ എന്റെ കർത്തവ്യമാണത്. പിന്നെ നമുക്ക് നോക്കാം. വല്ല അത്ഭുതവും സംഭവിക്കുമോ എന്ന്. അങ്ങനെയുള്ള അത്ഭുതങ്ങളെ പറ്റി പത്രങ്ങളിൽ ദിനംപ്രതി എത്ര വാർത്തകളാണ് നമ്മൾ വായിക്കാറുള്ളത്?"
" പക്ഷേ ഡോക്ടർ, അങ്ങനെയൊന്നും ചിന്തിക്കാൻ എനിക്കു കഴിയുന്നില്ല. എന്റെ മനസെപ്പോഴും അരുതാത്ത ചിന്തകളിലേക്ക് വഴുതി വീണു കൊണ്ടിരിക്കുകയാണ് ."
" തന്നെപ്പോലെയാണ് ഒട്ടുമിക്ക പേരും ചിന്തിക്കുന്നത്. എന്തെങ്കിലും ചെറിയ പ്രശ്നം വരുമ്പോഴേക്കും അതിലെ നെഗറ്റീവ് വശം മാത്രം ചിന്തിച്ചു കൊണ്ടിരിക്കും. രാജീവ്, തന്നെക്കാളും കഷ്ടകാലം പിടിച്ചവരും ഈ ലോകത്തുണ്ട്. അവരെ പറ്റിയൊന്നു ചിന്തിച്ചാൽ തന്റെ അവസ്ഥ ഒന്നുമല്ല. ഉദാഹരണത്തിന് ഇപ്പോൾ ഇവിടെ നിന്നിറങ്ങിപ്പോയില്ലേ? ഗോപൻ എന്നാണയാളുടെ പേര്. കല്യാണം കഴിഞ്ഞ് 10 വർഷങ്ങൾക്കു ശേഷം പല ചികിത്സകളും ചെയ്തതിനു ശേഷമാണ് അവർക്കൊരു കുഞ്ഞ് ജനിക്കുന്നത്. നിർഭാഗ്യമെന്തെന്നാൽ ആ കുഞ്ഞിനും തന്റെ കുഞ്ഞിന്റെ അതേ പ്രശ്നമാണ്. അയാളുടെ ഭാര്യയ്ക്കാണെങ്കിൽ ഇനി ഒരു കുഞ്ഞിന് ജൻമം നൽകാനും കഴിയില്ല. പ്രസവ സമയത്തെ എന്തോ പ്രശ്നം കാരണം അവരുടെ ഗർഭപാത്രവും നീക്കം ചെയ്തിരിക്കുകയാണ്. തനിക്ക് ആരോഗ്യമുള്ള വേറൊരു കുഞ്ഞുണ്ടല്ലോ? ഇനി വേണമെങ്കിൽ ഉണ്ടാവുകയും ചെയ്യും. അതു കൊണ്ട് പോസിറ്റീവായി മാത്രം ചിന്തിച്ചു കൊണ്ട് തിരികെ പോവുക. നല്ലതു വരാൻ ദൈവത്തോട് പ്രാർത്ഥിക്കുക. ഏറ്റവും അടുത്ത ദിവസം തന്നെ നമുക്ക് കുഞ്ഞിന്റെ സർജറി നടത്താം. "
ചില ചോദ്യങ്ങളുടെ ഉത്തരങ്ങൾ നമ്മൾ അന്വേഷിച്ചില്ലെങ്കിലും നമ്മെ തേടി വരുമെന്ന് എനിക്ക് മനസിലായത് ഡോക്ടറുടെ വാക്കുകളിൽ നിന്നായിരുന്നു. ഞാൻ ഡോക്ടറുടെ മുറിയിൽ നിന്നിറങ്ങുമ്പോഴേക്കും അയാൾ പോയ്ക്കഴിഞ്ഞിരുന്നു. പക്ഷേ അയാളുടെ അവസ്ഥ എന്നെ വിടാതെ പിന്തുടർന്നു കൊണ്ടേ ഇരുന്നു.
പിന്നെയും പല സ്ഥലത്തു വച്ച് ഞാനയാളെ കണ്ടു. അപ്പോഴെക്കെ വിഷാദം നിറഞ്ഞ ഒരു പൂഞ്ചിരി അയാൾ എനിക്കു നൽകാറുണ്ടായിരുന്നു. ഒരു ദിവസം കഴിഞ്ഞ് ഏതാണ്ട് അടുത്തടുത്ത സമയങ്ങളിലാണ് ഞങ്ങളുടെ കുട്ടികളെ സർജറിക്കായി കയറ്റിയത്. മണിക്കൂറുകൾ നീണ്ട സർജറിക്കു ശേഷം ഞങ്ങളുടെ കുട്ടികൾ ബോധത്തിലേക്ക് തിരികെ വരുന്നതും പ്രതീക്ഷിച്ചിരിക്കുകയാണ് ഞങ്ങൾ. ഏതു നിമിഷവും ഐസിയുവിന്റെ വാതിൽ തുറക്കപ്പെടുമെന്നും ഞങ്ങൾക്കുള്ള നല്ല വാർത്ത വരുമെന്നുമുള്ള പ്രതീക്ഷ ഞങ്ങളിരുവർക്കുമുണ്ട്. ചില പ്രതീക്ഷകളാണല്ലോ പലപ്പോഴും നമ്മെ മുന്നോട്ട് നയിക്കുന്നത്?
എന്റെ സമയങ്ങൾ ഒരു ഒച്ചിനെ പോലെ സാവധാനം പോയ്ക്കൊണ്ടിരുന്നു. പല പ്രായത്തിലുള്ള കുട്ടികളുടെ കരച്ചിൽ, അവരെ ആശ്വസിപ്പിക്കുന്ന മാതാപിതാക്കളുടെ ശബ്ദങ്ങൾ, ഇവയുടെ എല്ലാമിടയ്ക്ക് ആശ്വാസത്തിന്റെ ഒരു വാതിൽ തുറക്കുന്ന ശബ്ദത്തിന് കാതോർത്ത് ഞാനിരുന്നു. ഒടുവിൽ ഐസിയുവിന്റെ വാതിൽ തുറന്ന് ഒരു നേഴ്സ് പുറത്തേയ്ക്ക് വന്ന് എന്നോടു പറഞ്ഞു.
"രാജീവ്, നിങ്ങളെ ഡോക്ടർ വിളിയ്ക്കുന്നു."
അവരുടെ ഒപ്പം ഐ സി യു വിന്റെ അകത്തേക്ക് പോവുമ്പോൾ ഡോക്ടർ പറയാൻ പോകുന്ന കാര്യത്തെ കുറിച്ചുള്ള ആകാംക്ഷ ഒരു ആൽമരം പോലെ എന്നിൽ പടർന്നു പന്തലിച്ചിരുന്നു.
നിറഞ്ഞ പുഞ്ചിരിയോടെയാണ് അദ്ദേഹം എന്നെ എതിരേറ്റത്.
''രാജീവ്, നിങ്ങളുടെ പ്രാർത്ഥന ഫലം കണ്ടു. നിങ്ങളുടെ കുഞ്ഞിന് അനസ്തേഷ്യയിൽ നിന്നു ബോധം തെളിഞ്ഞു. സത്യം പറഞ്ഞാൽ നിങ്ങളുടെ കുഞ്ഞിന്റെ കാര്യത്തിൽ എനിക്ക് യാതൊരു പ്രതീക്ഷയും ഉണ്ടായിരുന്നില്ല. ഗോപന്റെ കുഞ്ഞിലായിരുന്നു എന്റെ പ്രതീഷ മുഴുവൻ. പക്ഷേ.... "
" ആ കുഞ്ഞ് രക്ഷപ്പെടില്ലെ ഡോക്ടർ ?"
" ഞങ്ങൾ പരമാവധി ശ്രമിച്ചു. പക്ഷേ ഒന്നും നമ്മുടെ കയ്യിലല്ലല്ലോ? ഒരേ സമയം ദുഃഖവും സന്തോഷവും പങ്കു വയ്ക്കാൻ വിധിക്കപ്പെട്ടവരാണ് ഞങ്ങൾ ഡോക്ടർമാർ . ശരി രാജീവ് ഇപ്പോ പോയ്ക്കൊള്ളു. അൽപ്പസമയം കഴിയുമ്പോൾ കുഞ്ഞിനെ വാർഡിലേയ്ക്ക് മാറ്റും. അeപ്പാൾ നിങ്ങൾക്ക് കാണാം. "
ഗോപനെ വിളിയ്ക്കാൻ ഡോക്ടർ നേഴ്സിനോടു പറയുന്നതു കേട്ട ഞാൻ അയാളെ അഭിമുഖീകരിക്കാനുള്ള ശക്തിയില്ലാതെ വേഗത്തിൽ ഐ സി യു വിന്റെ പുറത്തേക്ക് കടന്ന് വരാന്തയുടെ അറ്റത്തുള്ള ജനലിലൂടെ പുറത്തേക്ക് നോക്കി നിന്നു. സമയമപ്പോൾ സന്ധ്യയാവാറായിരുന്നു. പടിഞ്ഞാറൻ ചക്രവാളങ്ങൾ ചുമന്നു തുടങ്ങിയിരുന്നു. സന്തോഷം നിറഞ്ഞ ഒരു പ്രഭാതം ഇനി അയാളുടെ ജീവിതത്തിലുണ്ടാകുമോ എന്നു ഞാൻ വെറുതെ ചിന്തിച്ചു നോക്കി. പകലെപ്പോഴോ പെയ്ത മഴയിൽ നനഞ്ഞു കിടന്നിരുന്ന മണ്ണിൽ നിന്ന് നീലാകാശം ലക്ഷ്യമാക്കി പറന്നു വരുന്ന ഈയാംപാറ്റകളെ കണ്ട് എന്തുകൊണ്ടോ അന്നാദ്യമായി ഞാൻ അസ്വസ്ഥനായി.
അവസാനിച്ചു.
രഞ്ജിനി.
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക