നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

അതിരുകളില്ലാത്തവർ

Image may contain: 1 person, stripes
ഞാൻ റാം, ഇന്ത്യനാണ്, തനി മറുനാടൻ മലയാളി. കടലുകടന്നതോടു കൂടി ജാതി, മത, രാഷ്ട്രീയ,രാജ്യാന്തര അതിരുകൾ ഉള്ളിൽ നിന്ന് അകന്നകന്നുപോയവൻ. അതിരുകൾ ഇല്ലാത്ത ലോകത്തിലൊരു കണ്ണിമാത്രം.
ഇപ്പോൾ എന്റെ തൊട്ടു മുമ്പിലൂടെയല്ലാതെ അല്പം ദൂരത്തുകൂടെ പൊയ്കൊണ്ടിരിക്കുന്നത് ഒരു പാക്കിസ്ഥാനിയാണ്. വിളിച്ചാൽ കേൾക്കാവുന്ന ദൂരത്തിലാണ് അവൻ പോകുന്നത്, പക്ഷെ അവന്റെ പേര് എനിക്കറിയില്ല. അവനെ തന്നെയാണോ ഞാൻ തിരക്കുന്നത് എന്നു പോലും എനിക്ക് അറിയില്ലയെന്നതാണ് സത്യം. പക്ഷെ അവനെ കണ്ടിട്ട് പഴയ ഒരു പരിചയക്കാരനാണെന്ന് തോന്നി. പക്ഷെ ആ അവന്റെ പേരും, ജോലി ചെയ്യുന്ന സ്ഥലവും എനിക്കറിയില്ല. എങ്കിലും എന്റെയീ പരിചയക്കാരന് ഞാനൊരു പേരിട്ടിരുന്നു. മറ്റൊന്നുമല്ല എനിക്ക് തന്നെ അവനെ തിരിച്ചറിയാൻ മാത്രം. അതിനു വേണ്ടി അവനിട്ടുകൊടുത്ത പേരാണ് റഹിം. മുന്നോട്ടുള്ള യാത്രയിൽ
എനിക്കും അവനുമിടയിൽ
മറ്റ് ഒത്തിരി രാജ്യക്കാർ ഉണ്ട്. ബംഗാളി, ഫിലിപ്പീനി, മിസ്റി, സുഡാനി, അതിനിടയിൽ ഇവിടത്തെ നാട്ടുകാരായ ഒമാനികളും ഇടകലർന്ന ആൾക്കൂട്ടത്തിനിടയിലൂടെയുള്ള മുന്നോട്ടുള്ള യാത്ര, അത്രയും തന്നേ ആൾക്കാർ നേരേയും വരുന്നുണ്ട്. അതുകൊണ്ട് അവന്റെ ശരിക്കുളള പേര് വിളിച്ചാൽ മാത്രമെ അവൻ തിരിഞ്ഞു നോക്കാനുള്ള സാധ്യതയുള്ളു.
അവന്റെ പേര് അറിയാത്ത ഞാനെങ്ങിനെ അവന്റെ പേര് വിളിക്കും. എന്തിനാണ് അവനെ വിളിക്കേണ്ടതിന്റേയും, അവൻ തിരിഞ്ഞു നോക്കേണ്ട തിന്റേയും കാര്യം എന്ന് അറിയാൻ ഒരാഗ്രഹമുണ്ടല്ലേ. അത് പറയാം, മറ്റൊന്നുമല്ല റഹിം മരിച്ചോ? ജീവനോടെയുണ്ടോ എന്നൊന്നൊറിയണം അതു മാത്രം.
അവനെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്ഥനാക്കുന്നത് ഒരു കാലിന്റെ അല്പം സ്വാധീനമില്ലായ്മയാണ്, നടപ്പിന്റെ ഉയർച്ചതാഴ്ചകളാണ് അവൻ റഹീം ആണെന്ന തോന്നൽ തന്നിൽ ഉണ്ടാക്കിയത്. കൃത്യമായി പറഞ്ഞാൽ ഏകദേശം അഞ്ചാറു മാസങ്ങൾക്ക് മുമ്പാണ് റഹീമിനെ അവസാനമായി കണ്ടത്. അന്നത്തെ ആ അപകടത്തിനു മുമ്പ് അവൻ അവസാനമായി സംസാരിച്ചത് എന്നോടായിരുന്നല്ലോ. അതുകൊണ്ടാണ് മുമ്പേ പോകുന്നത് റഹീം ആണോ?
അല്ലെങ്കിൽ റഹിം ആയിരിക്കണേ എന്ന് മനസ്സ് പായുന്നത്.
നന്നായി ഓർക്കുന്നു അന്ന് രാത്രി എട്ടുമണിയോടടുത്ത സമയം റഹീം എന്റെ കടയിലെത്തി അവന്റെ മിത്സുബിഷി കാന്റർ വണ്ടിക്കുള്ള ഒരു സൈഡ്മിറർ വാങ്ങി. നീല കവറിലിട്ടു കൊടുത്ത കറുത്ത സൈഡ് മിററുമായി സലാം പറഞ്ഞ് അത്ര സ്പീഡിലല്ലാതെ സ്വാധീനമില്ലാത്ത പിൻകാലുകൾ കൂടെയെത്താനായി മുൻകാലുകളിൽ ഒരു മാത്രയെന്ന് വിശ്രമിച്ചു മുന്നോട്ടു പോകുന്ന റഹീം. കുറെ നാളുകളായി ഇടയ്ക്കിടയ്ക്ക് എന്തെങ്കിലും സാധനങ്ങൾക്ക് വരാറുണ്ട്. നാളു കുറെയായുള്ള പരിചയത്തെ ആദ്യകാലത്ത് ചോദിയ്ക്കേണ്ടതായിരുന്ന പേരെന്താണ് എന്ന ചോദ്യം ചോദിയ്ക്കാനുള്ള മടിയാൽ സ്വയം അവനെ തിരിച്ചറിയാൻ ഒരു പേരിട്ടു, റഹീം.
തനിക്ക് പണ്ട് റഹീം എന്നൊരു സുഹൃത്തുണ്ടായിരുന്നു ബാല്യകാലത്ത്, അവന്റേയും ഒരു കാലിന് അല്പം സ്വാധീനക്കുറവുണ്ടായിരുന്നു അതായിരിക്കും ഇവനേയും റഹീം എന്ന് പേരിട്ടത് എന്നു തോന്നുന്നു.
അല്പസമയത്തിനു ശേഷം എന്തോ ശബ്ദവും, ബഹളവും ആൾക്കാരുടെ ഓടിക്കൂടലും എല്ലാം കാണുകയും, കേൾക്കുകയും ചെയ്തപ്പോൾ
ആണ് തൊട്ടു മുമ്പിലെ മെയിൻ റോഡിൽ എന്തോ അപകടം നടന്നതറിഞ്ഞത്. നാലുവരി പാതകൾക്ക് നടുവിലായി ഇരു ഭാഗത്തേയ്ക്കും പോകുന്ന രണ്ടു വരി പാതകൾക്ക് നടുക്കുള്ള സ്ഥലത്ത്, ഇരുമ്പുപാളികൾ കൊണ്ട് തിരിച്ച ഫെൻസിംഗിന് അകത്തുള്ള ഭാഗത്ത് നിശ്ചലനായി കിടക്കുന്ന റഹിം. റോഡ് മുറിച്ചു കടന്നവസാനഭാഗത്തെത്തിയതും ഓവർടേക്കു ചെയ്തു വന്ന ഏതോ പിക്കപ്പിന്റെ സൈഡ്മിററാൽ ഇടിച്ചു തെറിപ്പിച്ചതാണ് എന്ന് കാണികളിൽ ആരോ പറഞ്ഞു. ഒരു തരി ചോര പൊടിയാതുള്ള ശാന്തമായ ഉറക്കം. നിമിഷങ്ങൾക്കകം പറന്നെത്തിയ പോലീസുവണ്ടിയിൽ നിന്നിറങ്ങിയ പോലീസുകാർ കാണികളെ അല്പം ദൂരേക്ക് മാറ്റി നിർത്തി. ആംബുലൻസിന് ഫോൺ ചെയ്തു. പത്തു മിനിട്ടിനകം എത്തിയ ആസ്പത്രി ജീവനക്കാർ റഹീമിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. അപ്പോഴും അറിയില്ല അവനെ കൊണ്ടുപോയപ്പോൾ അല്പം മുമ്പ് സംസാരിച്ച് പിരിഞ്ഞ അവന്റെ ശരീരത്തിൽ ജീവന്റെ തുടിപ്പുകൾ അല്പമെങ്കിലും ബാക്കിയുണ്ടോ എന്ന്. അപ്പോഴാണ് മറ്റൊന്നോർത്തത്. അവന്റെ സ്ഥാനത്ത് താനാകാനും വലിയ വ്യത്യാസമൊന്നുമില്ലല്ലോ, അവൻ പോയ വഴിത്താരകളിൽ കൂടി തന്നെയാണല്ലോ താനും മിക്ക ദിവസവും റോഡ് മുറിച്ചു കടന്നുപോകുന്നത്. അവന്റെ യാണെങ്കിലും എന്റെ യാണെങ്കിലും ഭാര്യയും കൂട്ടികളും രാത്രി തങ്ങളുടെ ഫോൺ ചെന്നിട്ട് ഉറങ്ങാറുള്ളതും, കാണാതാകുമ്പോൾ തിരിച്ചു വിളിയ്ക്കുന്ന നേരം ഫോൺ എടുക്കുന്നത് ഏതെങ്കിലും അറബി പോലിസുകാരൻ ആകുകയും എന്താണ് സംഭവിച്ചത് എന്ന വിവരങ്ങൾ പരസ്പരം പറയാനും അറിയാനും ആവാത്ത അവരുടെ മൗനനൊമ്പരങ്ങൾ
ഒരു വേള കണ്ണുനനയിച്ചു. പിന്നീടെന്തോ രാത്രികളിൽ റോഡു മുറിച്ചു കടക്കാനുള്ള ഉൾഭയത്താൽ അല്പം കൂടുതൽ ദൂരം നടന്ന് ഭൂഗർഭ പാതയിലൂടെ മറുവശത്തെത്തുന്നത് ശീലമാക്കി.
എങ്കിലും റഹീമിനെ പറ്റി ഒന്നുമറിയാത്തതിന്റെ വിഷമം മാറിയില്ല. അപകടം ഉണ്ടാക്കിയ വാഹനത്തെ കണ്ടുപിടിയ്ക്കാൻ ക്യാമറ പരിശോധിയ്ക്കാൻ വന്ന പോലീസുകാരോട് റഹീമിനെ പറ്റി തിരക്കിയപ്പോൾ കിട്ടിയ മറുപടി.
ഇംകി മൗത്ത്, ഇംകി മാഫീ മൗത്ത്.(ചിലപ്പോൾ മരിച്ചിരിയ്ക്കാം, ചിലപ്പോൾ മരിച്ചിട്ടുണ്ടാവില്ല)
റഹീമിന്റെ വിവരം ചോദിച്ച പലരിൽ നിന്നും കിട്ടിയ വിവരങ്ങൾ ഇതെല്ലാം തന്നെ ആയിരുന്നു. മിക്കവർക്കും അറിയില്ല. അല്ലെങ്കിൽ തന്നെ അറിയാത്തവർ തമ്മിൽ പറയുന്നത് , ഒരു പച്ച, ഒരു ഹിന്ദി, ഒരു കിളി ആ വിളികളിൽ തന്നെയുണ്ട് ഒരപകടം മറ്റുള്ളവരിൽ സൃഷടിക്കുന്ന ഒരൊന്നുമില്ലായ്മ, ഒരു ദിവസത്തിൽ കൂടുതൽ ഓർത്തു വയ്ക്കാത്ത പതിവുകാഴ്ചകൾ. ഇത്രയ്ക്കെല്ലാമേയുള്ളു ബന്ധങ്ങൾ, അടുത്തറിയാവുന്നവരേ ഓർക്കുന്നില്ല പിന്നെയല്ലേ അറിയാത്തവനെ ഓർത്തു വയ്ക്കാൻ ആൾക്കാർക്ക് നേരം. പയ്യെപയ്യെ ഞാനും മറന്നെങ്കിലും ഇടയ്ക്ക് വല്ലപ്പോഴും റഹീമിനെ ഓർക്കാറുണ്ട്.
എനിക്ക് പോകേണ്ടത് നേരേയാണ് പക്ഷെ വലത്തോട്ട് പോകുന്ന വഴിയേയാണ് റഹിം ഇപ്പോൾ തിരിഞ്ഞത്. ഞാനും വലത്തോട്ട് തിരിഞ്ഞു, ഞങ്ങൾ തമ്മിൽ ഇപ്പോൾ കൈയ്യകലമേയുളളു. വലതുവശത്തുള്ള പള്ളിയിലേയ്ക്ക് തിരിഞ്ഞു കേറാനായൊരുങ്ങിയ റഹീമിന്റെ ശ്രദ്ധ തിരിയ്ക്കാൻ
ഉണ്ടാക്കിയെടുത്ത കള്ളച്ചുമ ലക്ഷ്യസ്ഥാനത്തിൽ കൊണ്ടു.
ദൈവം സഹായിച്ചു, തിരിഞ്ഞു നോക്കിയത് റഹിം തന്നെ ആയിരുന്നു.
കൈസാ ഹേ ഭായ് ?
ഠീക് ഹൈ എന്ന ഉത്തരം മനസ്സിൽ ഒരു കുളിർമ പകർത്തി.

By PS Anilkumar

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot