നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

കായ്ക്കാത്ത മരം

Image may contain: Prem Madhusudanan, beard and closeup
എന്നെയറിയില്ലേ ....?
ചിന്തിച്ചു വിഷമിക്കേണ്ടതില്ല. മറന്നു പോയവരെ ഓർമ്മിപ്പിച്ചതാണ്.
അറിയാത്തവർക്കായി ഞാൻ സ്വയം പരിചയപ്പെടുത്തട്ടെ..
ഞാനൊരു പ്ലാവാണ്. കാലം ചെന്നിട്ടും ഇതുവരെ ചക്കപ്പൊടിപ്പുകൾ വീഴാത്ത , വീടിനു മുകളിലേക്കു ചാഞ്ഞുപോയ ശിഖരങ്ങൾ മുറിക്കപ്പെട്ട ഒരു പ്ലാവ്. കാലങ്ങളായി ഞാനിവിടെ നിൽക്കാൻ തുടങ്ങിയിട്ട്.
എവിടെയാണന്നല്ലേ.
ഇതാ ഇവിടെ.ഈ കടലാസുപ്പൂക്കൾ വിരിഞ്ഞു നിൽക്കുന്ന വീടിന്റെ മതിലിനടുത്തു വെയിലും മഴയും കുടിച്ചു ഞാൻ നിൽക്കുന്നു.. ചിലപ്പോൾ അനങ്ങാതെ ,മറ്റു ചിലപ്പോൾ കാറ്റിൽ ചില്ലകളനക്കി, ഇവിടെ ഞാൻ.. നിങ്ങളൊരുപക്ഷെ എന്നെ കണ്ടിരിക്കും. ഇല്ലേ?
ഇല്ലെങ്കിൽ അതാ നോക്കൂ.
വീടിന്റെ ഉമ്മറത്തു ചാരുകസേരയിലിരുന്നു കണ്ണടയ്ക്കു മുകളിലൂടെ പുറത്തേയ്ക്കു നോക്കി എന്തോ ആലോചിച്ചിരിക്കുന്ന ആ സാറിനെ കണ്ടോ ? ആ സാറിന്റേതാണീ സ്ഥലം. മറ്റൊരർത്ഥത്തിൽ ഇവിടെ നിൽക്കുന്ന ഈ ഞാനും സാറിന്റേതാണ്..
ഇവിടെ വേറേയും മരങ്ങളുണ്ട്. തേനൂറുന്ന മാമ്പഴം തരുന്ന മാവ് . ചെടിച്ചട്ടികൾക്കരികിൽ കമ്പുകൾ ചാഞ്ഞു കായ്ച്ചു നിൽക്കുന്ന മാതള ചെടി . അതിനുമപ്പുറം നിറയെ സപ്പോട്ടകൾ നിറഞ്ഞ കൊമ്പുമായി ഇലകൾ പടർത്തിയ ആ ചെറിയ മരം.
അതാ തൊട്ടടുത്ത വീട്ടിലെ തൊടിയിൽ നിറയെ ചക്കയുമായി നിൽക്കുന്ന ആ തടിയൻ തേൻവരിക്കപ്ലാവ് എന്നെ നോക്കി പരിഹസിച്ചു ചിരിക്കുന്നത് തൽക്കാലം ഞാൻ കണ്ടില്ലെന്നു നടിക്കുകയാണ്.
അതിനും കാരണങ്ങളുണ്ട്.
എന്നും രാവിലെ സാറിന്റെ ഭാര്യ
എന്റെ ചുവട്ടിൽ കൊഴിഞ്ഞ പഴുത്ത ഇലകൾ കമ്പിയിൽ കുത്തിയെടുക്കവേ എന്നോട് പിറുപിറുക്കാറുമുണ്ട്.
എന്റെ പ്ലാവേ ... ഒന്നു കായ്ച്ചൂടെ? കായ്ക്കേം ഇല്ല വെറുതെ ഇലകളും പൊഴിച്ച്.....
സ്വയം ശപിച്ചു ഞാൻ സങ്കടത്തോടെ നിൽക്കും. പരിഹാസങ്ങൾ ഉള്ളു നിറയ്ക്കുമ്പോൾ ശിഖരങ്ങൾക്കു താങ്ങാനാവാതെ നിറഞ്ഞു കിടക്കുന്ന ചക്കകൾ വെറുതെ സ്വപ്നം കാണും.
മനക്കണ്ണിൽ വെറുതെ കാഴ്ചകൾ കാണും.
ചിരിക്കുന്ന സാറിന്റെ മുഖം. സ്നേഹത്തോടെ എന്നെ നോക്കുന്ന സാറിന്റെ ഭാര്യ..
എന്നാണാ സ്വപ്ന സായൂജ്യത്തിന്റെ നാളുകൾ? എന്നാണാ സൗഭാഗ്യത്തിന്റെ ദിനങ്ങൾ.?
ഒരിക്കൽ ഭഗവതിയ്ക്കു ചാർത്തിയ ഉടയാടയും പൂമാലയും അവരെന്റെ തടിയിൽ കെട്ടിവച്ചു പ്രാർത്ഥിച്ചു ..
' ദേവീ ഈ പ്ലാവ് കായ്ക്കണേ..'
പ്രതീക്ഷയോടെ ഞാൻ നിന്നു .
മറ്റൊരിക്കൽ മുറ്റമടിക്കുന്ന ചൂലുകൊണ്ടവർ എന്റെ ചുവട്ടിൽ തല്ലി ചോദിച്ചു.
നാണമില്ലേ....' പ്ലാവേ...'
എന്നിട്ടും ഞാൻ കായ്ക്കാത്ത മരമായി തുടർന്നു. ശിഖരങ്ങൾ താഴ്ത്തി പ്രതീക്ഷയോടെ എത്തി നോക്കി.
ദിനങ്ങൾ പഴുത്ത ഇലകളായി കൊഴിഞ്ഞു വീണു.. വെയിലും ,മഴയും, മഞ്ഞും മാറി മാറി വന്നു..
പകലിന്റെ തീ വെയിലേറ്റു തളർന്നു. രാത്രിയുടെ ഇരുട്ടിൽ ഒറ്റയ്ക്കു നിന്നു.
പ്രിയമുള്ളവരേ ...
അതാ പടിഞ്ഞാറുനിന്നു ക്ലേശത്രയങ്ങൾ മാറ്റാൻ ശാന്തി മന്ത്രവും ജപിച്ചു ഒരു കാറ്റ് വരുന്നുണ്ട്.. കായ്ക്കാത്ത എന്റെ ചില്ലകളെ വെറുതെ മുട്ടിയുരുമ്മാൻ..
അടുത്തെവിടെയോ മുറിച്ചു മാറ്റിയ വൃക്ഷത്തിന്റെ അവസാന നിലവിളിയും കേൾക്കുന്നുണ്ട്..
പരിഹാസങ്ങളിൽ മനംനൊന്ത്..
പ്രാർത്ഥനയുടെ മനസ്സുമായി,
ഞാനിവിടെ കാത്തിരിക്കുകയാണ്.
തിരക്കുകളിൽ ഓടിയകലുമ്പോൾ നിങ്ങൾ ഈ മതിൽക്കെട്ടിലേക്ക് ഒന്നു നോക്കണേ...
ഞാനുണ്ടോയെന്നറിയുവാൻ ..
മറക്കുമോ ....?
...പ്രേം മധുസൂദനൻ....

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot