നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

യക്ഷിയെത്തേടി.

Image may contain: 1 person, beard
പൊടിമീശ വെച്ച നാൾ മുതൽ അയാൾക്ക് ഒരാഗ്രഹമുണ്ടായിരുന്നു - യക്ഷിയെ നേരിൽ കാണണം. ഹൈസ്‌കൂളിൽ "യക്ഷി" എന്ന് വിളിക്കുന്ന പെണ്ണിനെ അടിമുടി നോക്കിയെങ്കിലും ഉള്ളിൽ ഉറഞ്ഞുതുള്ളുന്ന യക്ഷിയുമായി അവൾക്ക് വലിയ ബന്ധം ഒന്നും തോന്നിയില്ല.
രോമകൂപങ്ങളിൽ യുവത്വം നിറഞ്ഞു പൊള്ളിയപ്പോഴേക്കും ഒരുവിധം യക്ഷിക്കഥകൾ മുഴുവൻ അയാൾ വായിച്ചു കഴിഞ്ഞിരുന്നു. "ഐതിഹ്യമാല' അരിച്ചു പെറുക്കി, പുരാതന ഗ്രന്ഥങ്ങൾ പരതി നടന്നു… ഭീകര ദ്രംഷ്ടകളും തീപ്പാറുന്ന കണ്ണുകളും രക്തം ഇറ്റുവീഴുന്ന നാവും ഉള്ളൊരു യക്ഷിയല്ല അയാൾക്ക് വേണ്ടത്.. വെള്ള വസ്ത്രം ചുറ്റി, പനങ്കുല മുടി അഴിച്ചിട്ട്, പാലപ്പൂവിന്റെ മണം പേറുന്ന , നറുനിലാവിന്റെ സൗന്ദര്യമുള്ള ഒരു യക്ഷി !
ഇടവഴിയുടെ അറ്റത്തുള്ള ഏഴിലം പാല നോക്കി ഇടയ്ക്കിടെ അയാൾ നെടുവീർപ്പിടും..ഒരു യക്ഷി ഇവിടെ വന്നു കുടിയിരുന്നെങ്കിൽ ?!
അമ്മ കാല് പിടിച്ചു പെണ്ണ് കെട്ടാൻ പറഞ്ഞപ്പോൾ അയാൾ പറഞ്ഞു:
"ഞാൻ യക്ഷിയെക്കുറിച്ചുള്ള ചിന്തയിലാണ് ...അത് കഴിയട്ടെ"
അങ്ങിനെ ഒരു ദിവസം അയാൾ മാന്തികനായ പാലരശ്ശി തിരുമൂസിനെ കാണാൻ പോയി. യക്ഷിയെ എങ്ങിനെയും കണ്ടേ തീരൂ..
"യക്ഷന്റെ പത്നിയാണ് യക്ഷി.. ദേവസ്ത്രീയാണ്...അങ്ങിനെ എല്ലാവരുടെയും മുന്നിൽ പ്രത്യക്ഷപ്പെടില്ല..ഉഗ്രമായ പ്രക്രിയകൾ, തന്ത്ര-മന്ത്രങ്ങൾ ഒക്കെ വേണം..സിംഹത്തിന്റെ മനോബലവും കാട്ടുപോത്തിന്റെ കായബലവും വേണം.."
നിരാശനായി വീട്ടിലെത്തിയ അയാളോട് പെങ്ങൾ പറഞ്ഞു :
"എനിക്ക് എവിടെയെങ്കിലും ഒരു ജോലി ശരിയാക്കിത്തരൂ .അമ്മയുടെ മരുന്ന് പോലും വാങ്ങിച്ചില്ല"
"യക്ഷിയെ ആ കാണുന്ന ഏഴിലം പാലയിൽ എത്തിക്കണം.അതാണ് പ്രധാനം"
അപ്പോഴാണ് കദീശുമ്മ പറഞ്ഞ ഒരു സിദ്ധന്റെ കാര്യം ഓർമയിൽ വന്നത്. ചുട്ട കോഴിയെ വരെ പറപ്പിക്കുമത്രേ! അന്യമതക്കാരന്റെ അടുത്ത് യക്ഷിയെ അന്വേഷിക്കാൻ പോകുന്നത് ശരിയാണോ? കാര്യം നടക്കുമെങ്കിൽ ഏതു മാർഗവും ലക്ഷ്യമാക്കാമെന്നാണല്ലോ ബഹുമാനപ്പെട്ട ജനപ്രതിനിധികൾ വരെ പറയുന്നത് ...
"അറബി മാന്ത്രികം" എന്നെഴുതിയ ബോർഡും കടന്നു ഉള്ളിലെത്തി സിദ്ധന്റെ മുന്നിൽ തന്റെ ആവശ്യം അയാൾ ഉണർത്തി.
"യക്ഷി...രക്ഷസ്സ് ...ഒക്കെ ജിന്നുകളാണ്..പാമ്പിന്റെ കോലത്തിൽ വരെ ഇവർ വരും..എല്ലാരേയും നമുക്ക് വരുതിയിൽ ആക്കാൻ പറ്റില്ല.. കിട്ടിക്കഴിഞ്ഞാൽ പിന്നെ വിട്ടു പോവുകയും ഇല്ല..ദീർഘമായ സാധന ആവശ്യമാണ്...നമുക്ക് ശരിയാക്കാം..പക്ഷെ കുറച്ചധികം ചിലവുണ്ട്.."
പത്തിരുപതിനായിരം രൂപ എവിടെ നിന്നുണ്ടാക്കും എന്ന ചിന്തയിൽ അയാൾ വീട്ടിലേക്ക് മടങ്ങി...
റോഡിൽ അകെ ബഹളം..ആളുകൾ ഓടുന്നു.
രണ്ടു കുട്ടികൾ അപകടത്തിൽ പെട്ടിരിക്കുന്നു - ആരോ പറയുന്നത് കേട്ടു. അത് ആരെങ്കിലും നോക്കിക്കൊള്ളും..തനിക്ക് അതിലും വലിയ ലക്ഷ്യങ്ങളുണ്ട് . യക്ഷിയെ കാണണം.
അവസാന അത്താണി എന്ന നിലയിലാണ് കുരിശുംപറമ്പിൽ പീറ്ററച്ചന്റെ അടുത്തയാൾ എത്തിയത്..പാട്ടു പാടി രോഗശമനം നടത്തുന്നവൻ, കൊന്തയിൽ പിശാചിനെ കുരുക്കുന്നവൻ എന്നൊക്കെയാണ് അദ്ദേഹത്തിന്റെ ഖ്യാതി.
"യക്ഷി എന്ന് പറയുന്നത് സാത്താന്റെ ശിങ്കിടികളാണ്. തിരുവിതാംകൂറിലുള്ള സകല യക്ഷികളെയും പണ്ട് കത്തനാർ പുകച്ചു പുറത്തു ചാടിച്ചിരുന്നു. പതിനെട്ടു കൊല്ലം കൊണ്ടാണ് ഞാനത് സ്വായത്തമാക്കിയത്. നമുക്ക് നോക്കാം...ഇവിടെ താമസിച്ചു ആദ്യം വേദപാഠങ്ങൾ ഉരുവിടണം. ഘട്ടം ഘട്ടമായേ പിശാചുക്കളെ പുറത്തെടുക്കുന്ന വിദ്യ പഠിക്കാൻ പറ്റൂ.
ലോകത്തിലെ ഏറ്റവും വലിയ ഹതഭാഗ്യൻ താനായിരിക്കണം - തിരിച്ചു വരുമ്പോൾ അയാൾ ചിന്തിച്ചു..ജീവിത ലക്‌ഷ്യം ഇനിയും അകലെയാണ്.
വഴിയിൽ നിന്നുപോയ തന്റെ പിക്കപ്പ് വാൻ തള്ളിക്കൊടുക്കാൻ അപേക്ഷിച്ച ഇതര സംസ്ഥാന തൊഴിലാളിയോട് അയാൾ കയർത്തു..
മലവെള്ളം വന്നു നാശം വിതച്ച കോളനിയിൽ തങ്ങളോടൊപ്പം സഹായത്തിനു വരാൻ പറഞ്ഞ ചെറുപ്പക്കാരെ അയാൾ ഗൗനിച്ചില്ല.
അമ്മ കടം വാങ്ങിക്കുന്ന കടക്കാരന്റെ കണക്കുപുസ്തകം തന്തക്ക് വിളിച്ചപ്പോൾ അയാൾ വെറുതെ ചിരിച്ചൊഴിഞ്ഞു....
താൻ ഒരിക്കൽ ലക്‌ഷ്യം കാണും - യക്ഷിയെ കണ്ടെത്തും.
അന്നയാൾ ഒത്തിരി ഇരുട്ടിയാണ് വീട്ടിലേക്ക് പുറപ്പെട്ടത്. എന്നും ഇരുളും നിഴലും മാത്രമുറങ്ങിയിരുന്ന തന്റെ വീട്ടിൽ പതിവില്ലാത്ത വെളിച്ചവും ആളനക്കവും ദൂരെ നിന്നേ അയാൾ കണ്ടു.
ഇത്രയും കാലം അടക്കിപ്പിടിച്ച സകല വികാരങ്ങളെയും പൊട്ടിച്ചെറിഞ്ഞു വീട് അഗ്നിയുടെ തണുത്തുറഞ്ഞ വിരലുകളിൽ നൂൽബന്ധമില്ലാതെ കിതച്ചു കിടന്നു..
പാലമരത്തിൽ ഒരു ഇടിമുഴക്കം തലകറങ്ങിവീണു.
വീടിന്റെ ഭാഷ അയാൾക്ക് ആരും പഠിപ്പിച്ചു കൊടുത്തിരുന്നില്ല. മൂസതും മൊല്ലാക്കയും അച്ചനും വീടിനെക്കുറിച്ച് ഒന്നും ഉരിയാടിയിരുന്നില്ലല്ലോ.
പിറ്റേന്ന്, ബ്രഹ്മമുഹൂർത്തം തുടങ്ങുന്നതിനു അല്പം മുൻപ് നിലാവ് നിറഞ്ഞൊഴുകുന്ന ഏഴിലം പാലക്കടുത്ത് അയാൾ നിന്നു –
അവിടെ വെളുത്ത വസ്ത്രത്തിൽ നിറഞ്ഞു ചിരിക്കുന്ന യക്ഷി അയാൾക്ക് തെല്ലും അപരിചിതയായിരുന്നില്ല.
(ഹാരിസ്)

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot