നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

പാവം പേർഷ്യക്കാരൻ

Image may contain: 1 person, smiling
••••••••••••••••••••••••••••••••••
പ്രവാസജീവിതത്തിനു ‌ഇന്നേക്ക്‌ അഞ്ച്‌ വയസ്സ്‌ പൂർത്തിയാവുകയാണു.
ഇരുപത്തഞ്ചും മുപ്പതും വർഷങ്ങൾ കഴിഞ്ഞ പ്രവാസജീവിതങ്ങൾ എന്റെ കൂടെ തന്നെ ഉണ്ടെന്നിരിക്കെ എന്റെ ഈ അഞ്ച്‌ വർഷം അത്ര വലിയ കാലയളവല്ല. പക്ഷെ എനിക്കിത്‌ വലിയ അത്ഭുതമാണു. കാരണം എന്റെ ബാല്ല്യ-കൗമാര സ്വപ്നങ്ങളിലൊന്നും "ഗൾഫ്‌" കടന്ന് വന്നിട്ടേ ഇല്ലായിരുന്നു.
ഏകദേശം പത്താം ക്ലാസ്സിൽ പഠിക്കുമ്പോൾ മുതൽ തന്നെ രാത്രി ബസ്സ്‌ കഴുകാൻ പോക്കും ബസ്സിൽ തന്നെ ഉറക്കവും, തുടർന്ന് ദിവസങ്ങളോളം വീട്ടിൽ വരാതെയുള്ള ബസ്സിലെ ജോലിയും, പിന്നൊരു "നൂറു ദിവസം" ബാംഗ്ലൂരിൽ നിന്നതും ഒഴിച്ച്‌ നിർത്തിയാൽ വീട്‌ വിട്ട്‌ അധികം നിൽക്കാൻ എനിക്ക്‌ സാധിക്കുമായിരുന്നില്ല. അതിൽ ഒന്നാമത്തെ കാരണം അമ്മയും രണ്ടാമത്തേത്‌ എന്റെ നാടും കൂട്ടുകാരും ആയിരുന്നു.
ഗൾഫിൽ പോകാൻ താൽപര്യമില്ലായിരുന്നു എന്ന് മാത്രമല്ല. കൂടെ ഉള്ളവർ പതിനെട്ട്‌ വയസ്സ്‌ പൂർത്തിയായത്‌ മുതൽ
പാസ്‌പോർട്ട്‌ എടുക്കാൻ ശ്രമിക്കുമ്പോളൊക്കെ എനിക്ക്‌ ഒരു താൽപര്യവുമില്ലായിരുന്നു.
എന്ന് മാത്രമല്ല,ആദ്യമായി ഒരു സുഹൃത്ത്‌ നാട്ടിൽ നിന്ന് ഗൾഫിലേക്ക്‌ പോകുമ്പൊൾ അവനെ യാത്രയാക്കി വന്ന് അകത്ത്‌ കയറി വാതിലടച്ച്‌ കരയുകയായിരുന്നു ഞാൻ.
ഞാൻ മാത്രമല്ല പലരും അങ്ങനെയാകും. വീടും നാടും വിട്ട്‌ പോകുന്നവർ മാത്രമല്ല അവരുടെ ചുറ്റിലുമുള്ളവർക്കും സങ്കടം തന്നെയാണു.
പൊതു സമൂഹത്തിലിറങ്ങി ജീവിക്കാൻ തുടങ്ങിയത്‌ മുതൽ പാർട്ടി എന്നത്‌ എനിക്കും പലരേയും പോലെ ജീവനായിരുന്നു. അത്‌ കൊണ്ട്‌ തന്നെ ഒരു നിസ്വാർത്ഥ പൊതുപ്രവർത്തകനാകണം എന്നതായിരുന്നു അന്നത്തെ വലിയ ആഗ്രഹം. ഒരു പാട്‌ നല്ല പ്രവർത്തകരും നേതാക്കളും നിറഞ്ഞ എന്റെ നാട്‌ എന്നെയും അത്തരമൊരു ജീവിതത്തിലേക്ക്‌ വലിച്ചടുപ്പിക്കുകയായിരുന്നു.
അന്ന് നാട്ടിലെ മൂന്ന് മുതിർന്ന പാർട്ടി പ്രവർത്തകരായിരുന്നു എന്റെ വഴികാട്ടികൾ. രണ്ട്‌ പേർ ഇന്ന് ജീവിച്ചിരിപ്പില്ല. അവരുമായുള്ള ഇടപെടൽ, ചായ കുടിയും ചർച്ചകളും, ജനങ്ങളും വീടുകളുമായുള്ള ബന്ധം ഒക്കെ വലിയ അനുഭവങ്ങളായിരുന്നു. ആശുപത്രികളിൽ രോഗികളെ കാണാൻ പോകുന്നതൊക്കെ വലിയ പാഠങ്ങളാണു. ഒരു വാർഡിൽ നിന്ന് മറ്റൊരു വാർഡിലേക്ക്‌ കയറി, കറങ്ങി ഒടുവിൽ ആശുപത്രിയിലെ എല്ലാ ബ്ലോക്കുകളിലും എത്തുന്ന വലിയ ബന്ധങ്ങളും കണ്ണിമുറിയാത്ത ഇഴകളുമായിരുന്നു അവരും ജനങ്ങളും ഒക്കെ തമ്മിലുണ്ടായിരുന്നത്‌.
അങ്ങനെ ഇരിക്കെയാണു പാർട്ടി തന്നെ കതിരൂർ ബാങ്കിൽ ബിൽ കലക്ടർ ആയി ജോലി വാങ്ങി തരുന്നത്‌. ജോലിയോടൊപ്പം ഒരു പഴയ സൈക്കിളും എടുത്ത്‌ എരുവട്ടിയുടെ എല്ലാ മൂലകളിലും എത്തി യുവജനസംഘടനയുടെ പ്രവർത്തനങ്ങളിൽ പങ്കെടുത്തതും അത്‌ വഴി ഉണ്ടായ ബന്ധങ്ങളും ഒക്കെ വ്യക്തിജീവിതത്തിലെ ഏറ്റവും വലിയ നേട്ടങ്ങളാണെനിക്കെന്നും.
ഒപ്പം തന്നെ എൽ ഐ സി ഏജന്റുമായിരുന്നു ഞാൻ.
വരുമാനം കണ്ട്‌ ഏറ്റെടുത്ത വലിയൊരു ബാധ്യതയും, പാർട്ടി ഏൽപ്പിക്കുന്ന ഉത്തരവാദിത്തങ്ങളൊക്കെ ഇരുകൈയ്യും നീട്ടി സ്വീകരിച്ച്‌ ഒടുവിൽ 'പഞ്ഞിക്കെട്ട്‌ നനഞ്ഞ്‌ കുതിർന്ന്' ഇനി ഒരു പക്ഷെ മുങ്ങിപ്പോകുമെന്നും, അങ്ങനെ വന്നാൽ വീട്ടുകാരടക്കം പാർട്ടിയെ വെറുക്കും എന്നും തോന്നിയ ഘട്ടത്തിലാണു ഞാനും പ്രവാസജീവിതത്തിൽ അഭയം കൊതിച്ചത്‌.
അങ്ങനെ മരണം വരെയും മറക്കാൻ കഴിയാത്ത രണ്ട്‌ പ്രിയസുഹൃത്തുക്കൾ മുഖേന ഞാനും പ്രവാസിയാകുകയാരിരുന്നു. രണ്ടായിരത്തി പതിമൂന്നിൽ മാത്രമാണു എനിക്ക്‌ പാസ്പോർട്ട്‌ പോലും ലഭിച്ചത്‌.
ദിവസം നൂറുകണക്കിനാളുകളുമായി ജോലിസംബന്ധിച്ചും സംഘടനാപരമായും ബന്ധപെട്ട്‌ കൊണ്ടിരുന്ന ഞാൻ, ഏകദേശം അഞ്ഞൂറിലധികം ആളുകളുമായി സാമ്പത്തിക ഇടപാടുകൾ നടത്തിക്കൊണ്ടിരിക്കെ കേവലം മൂന്നാഴ്ച് കൊണ്ട്‌ ആർക്കും ഒരു രൂപയുടെ പരാതി പോലും പറയാനില്ലാത്ത വിധത്തിൽ കൃത്യമായി എല്ലാ സാമ്പത്തിക സംഘടന ചുമതലകളും ഉത്തരവാദിത്തങ്ങളും കൈമാറി വിമാനം കയറി.
സംഘടന നൽകിയ യാത്രയയപ്പിൽ ഞാൻ പൊട്ടിക്കരഞ്ഞു പോയിട്ടുണ്ട്‌. എനിക്കറിയാമായിരുന്നു പ്രവാസം നാട്ടിന്റെ വേരുകളുമായി ഒരു മരത്തെ അറുത്ത്‌ മാറ്റലാണെന്ന്. അത്‌ വരെ കേരളത്തിൽ തന്നെ ചില സ്ഥലങ്ങൾ ഏത്‌ ഭാഗത്താണെന്ന് പോലും അറിയാതെ ഞാനും ദുബായിയിൽ വന്നിറങ്ങി.
എയർപ്പോർട്ടിൽ നിന്ന് എന്നെ എടുക്കാൻ വന്ന പ്രിയപ്പെട്ട സുഹൃത്ത്‌ ചൂണ്ടിക്കാണിച്ചിട്ട്‌ പറഞ്ഞ ബുർജ്ജ്‌ ഖലീഫയെ കൈയ്യിലെ പഴയ ഫോണിൽ എടുക്കാൻ നോക്കിയപ്പോൾ അയാളാണു പറഞ്ഞെ "സമയോണ്ടല്ലൊ അതിന്റെ ഉള്ളിൽ കയറിയിട്ട്‌ എടുക്കാം" എന്ന്.
അത്‌ അന്നും ഇന്നും പുറത്ത്‌ നിന്ന് കാണുന്നു ഞാനും എന്നെപോലെ പല പ്രവാസികളും.
ജീവിതം അങ്ങനെയാണു.
'നമ്മൾക്ക്‌ നിയന്ത്രിക്കാൻ പറ്റുന്നതിന്റെ പരിധിക്കുമപ്പുറമാണു ജീവിതത്തിന്റെ ചലനം 'എന്ന് എന്നിലൂടെ കൂടി ഓർമ്മിപ്പിക്കുന്നു കാലം.
സുക്കറണ്ണനോടാണേറെ നന്ദി. ഈ മുഖപുസ്തകമില്ലെങ്കിൽ ഞാനൊക്കെ അടുത്ത ബന്ധുക്കളിലൊഴിച്ച്‌ മറ്റുള്ളവർക്ക്‌ എന്നേ മരിച്ച്‌ മണ്ണടിഞ്ഞിട്ടുണ്ടാകുമായിരുന്നു.
ഇനിയും ഗൾഫ്‌ സ്വപ്നം പേറുന്ന തലമുറയോട്‌ എല്ലാ പ്രവാസികളെയും പോലെ എനിക്കും പറയാനുള്ളത്‌ ഇത്‌ തന്നെ.
'പറ്റുമെങ്കിൽ ആരും പ്രവാസിയാകരുത്‌.'
സ്വന്തം കുടുംബത്തിൽ, നാട്ടിൽ ജീവിക്കാൻ പറ്റുന്ന രീതിയിലേക്ക്‌ വളരാൻ ശ്രമിക്കണം.
ഇപ്പൊ ഞാനടക്കം പലരും ആഗ്രഹിക്കുന്നതും, എന്റെയും എന്നെപോലുള്ളവരുടെയും മക്കൾ ആഗ്രഹിക്കുന്നതും അതാണെന്നിരിക്കെ കാലത്തിന്റെ ചില കണ്ണഞ്ചിപ്പിക്കുന്ന സൗകര്യങ്ങൾക്ക്‌ മുന്നിൽ ജീവിതം ഹോമിക്കപ്പെട്ട ആയിരങ്ങളിലൊരുവനായി ഞാനും മാറിപ്പോകുന്നു...
✍️ഷാജി എരുവട്ടി..

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot