നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ഗുലവാത്തിലെ താമരകൾ


ഉണ്ണി മാധവൻ-20/06/2019
-----------------പാടങ്ങൾക്കു നടുവിലൂടെ കുലുങ്ങിനീങ്ങുകയായിരുന്നു വണ്ടി. ജോലി നഗരത്തിലായിരുന്നുവെങ്കിലും അവിടുത്തെ താമസം മതിയാക്കി ഗുലവാത്തിലേക്ക് മാറിയിട്ട് അധികനാളുകളായിരുന്നില്ല. രൂപാന്തരംവരുത്തിയ ജിപ്സിവാനുകളിൽ ദിവസവും മുക്കാൽ മണിക്കൂർ നീളുന്ന യാത്ര.
ഒറ്റതിരിഞ്ഞ സീറ്റുകളിൽ ചാരിയിരുന്ന് ഞങ്ങൾ പരസ്പരം നോക്കിച്ചിരിക്കും.
"നിന്‍റെ മൂക്കുത്തിക്കെന്താണ് താമരയല്ലികളുടെ നിറം?!"
മറുപടിയായി അവൾ പുറത്തേക്ക് കൈ ചൂണ്ടി.
വെളിയിൽ നീണ്ടുനിവർന്നുകിടക്കുന്ന താമരപ്പാടങ്ങൾ.
ഉദിച്ചുയർന്നു വരുന്ന സൂര്യന്‍റെ രശ്മികളേറ്റ് തലകുലുക്കി നിൽക്കുന്ന താമരപ്പൂവുകൾ.
ഗുലവാത്തിൻ്റെ സ്വന്തം താമരകൾ!!.
അവ ഉയർത്തിവിട്ട പ്രണയപരാഗങ്ങൾ ഞാനറിഞ്ഞത് എപ്പോളാണ്?
വാരാന്ത്യങ്ങളിൽ കൈകോർത്തുപിടിച്ച്, വിടർന്ന താമരകൾ കൂമ്പിയണയുംവരെ ഞങ്ങൾ പാതയോരത്തിരിക്കും. പിന്നെ, സഞ്ചി നിറയെ താമരവിത്തുകൾ ശേഖരിച്ച് മടങ്ങും.
“എന്തിനാണ് ഇത്രയധികം?”
ആംഗ്യത്തിലൂടെ അവൾ ചോദിക്കുമ്പോൾ ഞാൻ കൈകൾ ആകാശത്തേക്കുയർത്തും.
"ദൂരേ, എന്‍റെ നാട്ടിൽ വീടിനോട് ചേർന്നുള്ള കൊച്ചുപാടത്ത് ഞാനിത് വിതയ്ക്കും. മൂക്കുത്തിയിൽനിന്നു നിന്‍റെ സുന്ദരമുഖം വിടരുന്നതുപോലേ, ഒരുനാൾ അവ മുളച്ചുപൊന്തിവിടർന്നാലോ?''
"പാഗൽ!"
ശബ്ദമില്ലാതെയൊരു വാക്ക് എന്നിലേക്കെറിഞ്ഞിട്ട് നെറ്റിയിൽ കൈകൊണ്ടടിച്ചവൾ മനോഹരമായി ചിരിച്ചപ്പോൾ ഞാൻ സ്നേഹത്തിൻ്റെ താമരവിത്തുകൾ വാരിവിതറി.
പ്രണയത്തിന്‍റെ ഉന്മാദയാനങ്ങളിൽ ഞങ്ങളലയുകയായിരുന്നു.
ഇഷ്ടമാണെന്ന് അവളുടെ കാതിൽ പറഞ്ഞപ്പോളെല്ലാം ഞാൻ കണ്ടു; മൂക്കൂത്തിയിൽ തിളങ്ങുന്ന താമരയല്ലികൾ.
ശബ്ദമില്ലാതെയവൾ സംസാരിക്കുമ്പോൾ, പ്രണയവീചികൾ വന്നാർത്തലച്ചത് എൻ്റെ ഹൃദയത്തിലായിരുന്നു;പ്രണയപൂർവ്വം അതലിഞ്ഞുചേർന്നത് എൻ്റെ സ്വപ്നങ്ങളിലായിരുന്നു.
അവിടെ, നിരവധി പ്രഭാതങ്ങളിൽ ഞങ്ങളെപ്പൊതിഞ്ഞ് ഒരായിരം താമരകൾ വിടർന്നുനിന്നു.
താമരവിത്തുകൾ നിറച്ച സഞ്ചി ഗുലവാത്തിലെ പഴയ വാടകവീട്ടിലാണെന്ന് ഞാനോർത്തത് അമ്മയുടെ സഞ്ചയനത്തിന്‍റെ പിറ്റേന്നാണ്. തിരക്കിനിടയിൽ എടുക്കാൻ മറന്നിരുന്നു.
തിരികെപ്പോക്ക്, അതെന്നാണെന്നു നിശ്ചയമുണ്ടായിരുന്നില്ല. ഒഴിഞ്ഞ പാടത്ത് വിതയ്ക്കാനൊന്നുമില്ലാതെ ഞാൻ നോക്കിനിന്നു.
ഗുലവാത്തിലെ മസ്‌ജിദിന്‍റെ മുന്നിലെ തെരുവിൽ മുനിഞ്ഞുകത്തുന്ന റാന്തൽവിളക്കുകൾ.
വിളവെടുത്ത താമരക്കൊഴുനിലങ്ങളിൽനിന്നെത്തിയ കാറ്റിന്‍റെ തണുപ്പിനെ പ്രതിരോധിച്ച, ചൂടുപകർന്ന ആലിംഗനങ്ങൾ.
മനസ്സിനുള്ളിൽ പണ്ടെങ്ങോ വിതച്ച പലതും നാമ്പെടുക്കാൻ ശ്രമിച്ചുകൊണ്ടേയിരുന്നു. ജീവിതം തന്ന ഓരോ പ്രഹരങ്ങളിലും ആടിയുലഞ്ഞു നീങ്ങുമ്പോൾ ഒപ്പമുണ്ടായിരുന്നത് കുറേ കടങ്ങളും, ഭാരിച്ച ഉത്തരവാദിത്തങ്ങളും മാത്രം..
നിറമില്ലാത്ത സ്വപ്‌നങ്ങൾ മാത്രം കാണാൻ ശീലിക്കുകയായിരുന്നു അക്കാലത്ത്.
വിദേശത്തെ ജോലി, വിവാഹം; അങ്ങനെ പലതും ജീവിതത്തിലേക്ക് കടന്നുവന്നു.
ഓർമ്മകൾക്കു മീതേ മറവിയുടെ നിഴൽ വീണത് എത്ര പെട്ടെന്നാണ്?!
സകുടുംബം അവധിക്കെത്തിയ നാളുകളിലെ ഒരു പുലർകാലത്താണ് ക്ഷേത്രത്തിലെ പ്രസാദത്തിനിടയിൽനിന്നു കിട്ടിയ താമരമൊട്ടുമായി ഭാര്യ എന്‍റെയടുത്തെത്തിയത്.
കൂമ്പിയുണങ്ങിയ ഒരു മൊട്ട്!!
"ഇത് നമുക്ക് കുഴിച്ചിട്ടാലോ ഉണ്ണിയേട്ടാ?” നിഷ്കളങ്കമായ ചോദ്യം.
അവളെയുംകൂട്ടി ഒഴിഞ്ഞപാടത്തിന്‍റെ കരയിലെത്തിയപ്പോൾക്കണ്ട കാഴ്ച!!
തിങ്ങിനിറഞ്ഞ പോളപ്പായലുകൾക്കിടയില്‍ ഒരു താമരപ്പൂവ്!!
"ഇവിടെയൊരു താമര!! .ഇതെപ്പോൾ മുളച്ചു?"
ആശ്ചര്യത്തോടെ നോക്കിനിന്നുപോയി.
"ഞാനിത് ഇവിടെയിടട്ടേ?”
വരമ്പിന്‍റെ ഓരത്തേക്ക് നീങ്ങിനിന്ന് അവൾ ചോദിച്ചു.
കൈയിൽ അമർത്തിപ്പിടിച്ചിരുന്ന കൂമ്പിയ മൊട്ടിനിടയിൽ മിനുസമാർന്ന താമരയല്ലികൾ.
വീട്ടിലേക്ക് തിരികെ നടക്കുമ്പോൾ ഞാൻ പിന്തിരിഞ്ഞുനോക്കി. വിതറിയ അല്ലികൾ മുളപൊട്ടി, ഒരു വർണ്ണവസന്തം അവിടെയുണ്ടാകുമെന്ന് അവള്‍ ആശിച്ചിട്ടുണ്ടാവാം.
ഗുലവാത്തിലെ കാറ്റിന്‍റെ ഗന്ധം മൂക്കിലേക്കടിച്ചു.
തൊട്ടുമുന്നിൽ ഭംഗിയുള്ള ചിരിയോടെ ഒരു മുഖം തെളിഞ്ഞു.
അവൾ!!.
അവളുടെ മൂക്കുത്തിക്കല്ലുകൾക്ക് ഇളം ചാരനിറം.
ലഹളയിൽ എരിയുന്ന വീടുകൾക്കിടയിലൂടെ പായുന്ന ദേഹങ്ങൾ!!
ചാരങ്ങൾക്കിടയിൽ മറഞ്ഞുകിടക്കാൻ ശ്രമിക്കുന്ന ഒരു മൂക്കൂത്തി!!!
ഉള്ളിൽ വേദനപടർത്തി ചിതറിത്തെറിച്ച താമരയല്ലികൾ കുടഞ്ഞെറിയാൻ കഴിഞ്ഞില്ല. കണ്ണുകൾ നിറയുന്നത് മറ്റുള്ളവർ അറിയാതെയിരിക്കാൻ പാടുപെട്ടു.
ഉച്ചതിരിഞ്ഞ് സ്റ്റേഷനിലെത്തി പൂരിപ്പിച്ച ഫോറം കൗണ്ടറിലേക്ക് നീട്ടി ഞാൻ പറഞ്ഞു: " ബുക്ക് എ ടിക്കറ്റ് ടു ഗുലാവത്ത്‌ പ്ളീസ്."
©ഉണ്ണി മാധവൻ-20/06/2019

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot