നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

രക്തസാക്ഷി

Image may contain: Muhammad Ali Ch, smiling, closeup
വീട്ടിൽ നിന്നും മകളുണ്ടാക്കുന്ന രാവിലത്തെ ചായ കുടിച്ചാലും , ഗ്രാമത്തിലെ ആ ചെറിയ മുക്കിലെ ഏക ഭക്ഷണശാലയായ ‘ഹോട്ടൽ അയ്യപ്പാസിൽ’ ചെന്നിരുന്ന് അയ്യപ്പൻറെ കൈകൊണ്ടുള്ള ‘പൊടിച്ചായ’ , വർത്തമാന പത്രവും വായിച്ചോണ്ട് മൊത്തിക്കുടിക്കാനും വാർത്ത വിശകലനം ചചെയ്തുള്ള രണ്ട് കൊച്ചു വർത്തമാനം പറയലും കേശവൻ നായർക്ക് പതിവുള്ളതാണ്.
ടെലിവിഷനിലും പത്രത്തിലുമൊക്കെ കഴിഞ്ഞ ദിവസങ്ങളിൽ പ്രധാന വാർത്തയായ , കലക്ടറേറ്റ് ഉദ്യോഗസ്ഥ രമ്യയുടെ കൊലപാതകവും, കൊലപാതകി റയീസിന്റെ പരാജയപ്പെട്ട ആത്മഹത്യ ശ്രമവും ഇന്നും വാർത്തകളിൽ സജീവം തന്നെ.
എന്നാൽ ഇന്നത്തെ വാർത്തയുടെ പ്രത്യേകതയെന്തെന്നാൽ രമ്യയെ വടിവാളിന് വെട്ടിയും പെട്രോളൊഴിച്ച് കത്തിക്കുകയും ചെയ്ത കൊലപ്പെടുത്തി, പെട്രോളൊഴിച്ച് സ്വയം തീകൊളുത്തിയ കൊലപാതകി സഹപ്രവർത്തകൻ റയീസും മരിച്ചിരിക്കുന്നുവെന്നതാണ്.
ഗൾഫ് പ്രവാസം മതിയാക്കി , വിശ്രമജീവിതം നയിക്കുന്ന കേശവൻ നായർ അയ്യപ്പാസ് ഹോട്ടലിൽ കാര്യമായ തിരക്കൊന്നുമില്ലാത്ത ആ സമയം ഈ വാർത്തയെ തന്റെ വിശകലനത്തിന് വിധേയമാക്കി.
“എടൊ അയ്യപ്പാ ”, ഇവനൊക്കെ എന്ത് പ്രണയമാണെടോ കൊണ്ടു നടന്നെ ? “
കേശവൻ നായർ പറയുന്ന കാര്യത്തെപ്പറ്റി ധാരണയില്ലാതിരുന്ന അയ്യപ്പൻ ചോദിച്ചു..
“കേശുവേട്ടൻ ആരുടെ കാര്യമാ ഈ പറയുന്നേ ? “
“ഹ, നല്ല മലയാളി തന്നെ, എടോ ആ കൊല്ലപ്പെട്ട രമ്യ കൊച്ചിൻറേം , പിന്നെ ആ മറ്റവനെപ്പറ്റിയും തന്നെ , വേറെ ആരെക്കുറിച്ചാ ഇന്ന് കാര്യമായ വാർത്ത !”
“ഓഹ് അത് .. ങ്ഹാ .. വല്ലാത്ത ചെയ്യിത്താപ്പോയി കേശുവേട്ടാ .. ആ വാർത്ത വല്ലാത്ത മനോവിഷമമുണ്ടാക്കി സത്യം , ദേ , അവധി കഴിഞ്ഞ് കഴിഞ്ഞയാഴ്ച ഗൾഫിലേക്ക് തിരിച്ചു പോയ ഭർത്താവിന്റെയും , ഇനിയങ്ങോട്ട് അവരുടെ കുട്ടികളുടെയും കാര്യമോർക്കുമ്പോളാ അതിലേറെ സങ്കടം .. “
“എടൊ ഇവനൊന്നും ആ പെങ്കൊച്ചിനെ പ്രണയിച്ചിട്ടില്ല , അവന് അവളോട് അൽപ്പമെങ്കിലും സ്നേഹമുണ്ടായിരുന്നേൽ അതിനോട് ഇങ്ങനെ ചെയ്യാൻ അവന് പറ്റ്വോ ? , അവന് മറ്റു വല്ല താല്പര്യം മാത്രമേ ഉണ്ടായിക്കാണൂ .. പ്രേമിക്കുന്നവൻ ഒരിക്കലും തന്റെ പ്രണയിനിയോട് ഇങ്ങനെ ചെയ്യില്ല”
“അത് ശരിയാ .. അല്ല, കേശുവേട്ടൻ ആരെയെങ്കിലും പ്രേമിച്ചിട്ടുണ്ടോ ? “
“ഹഹഹ” , കേശവൻ നായർ അൽപ്പം ഉച്ചത്തിൽ ചിരിച്ചുകൊണ്ട് ഒന്നനങ്ങിയിരുന്നുകൊണ്ട് കയ്യിൽ നിവർത്തിപ്പിടിച്ചിരുന്ന മനോരമ പത്രം മടക്കി വെച്ചു കൊണ്ട് തുടർന്നു ..
“ഉണ്ടെടോ ”, അത് പറയുമ്പോൾ കേശുനായരുടെ കണ്ണുകളിൽ കുസൃതിയുടെ മിന്നലാട്ടവും അവകൾ തിളങ്ങുകയും ചെയ്യുന്നുണ്ടായിരുന്നു.
“ആരെ ?, അയ്യപ്പൻ നല്ല ഡബിൾ സ്ട്രോങ്ങ് ചായ കുടിച്ച പോലെ ഒന്നുഷാറിൽ തന്നെ എന്നാൽ ആശ്ചര്യത്തോടു കൂടിയും ചോദിച്ചു.
“മറ്റാരെയുമല്ലെടോ , എന്റെ രേവതിയെ തന്നെ”
“ങ്ഹേ , അപ്പൊ നിങ്ങൾ പ്രേമിച്ച് കല്യാണം കഴിച്ചവരാണോ ? “
“അതല്ലെടോ , കല്യാണം കഴിഞ്ഞതിന് ശേഷമാ ഞാൻ ആദ്യമായി ഒരു പെണ്ണിനെ ഹൃദയത്തിൽ നിന്നും പ്രണയിച്ചത്”, കേശവൻ നായർ അറിയാതെ തന്റെ മിടിക്കുന്ന ഹൃദയത്തിൽ തൊട്ടു ”’ ..
"എന്നാൽ തുടരൂ" എന്ന സന്ദേശം ആ സ്പര്ശനത്തിൽ നിന്നും കിട്ടിയത് പോലെ അയാൾ തുടർന്നു .. ആ ചെറു പ്രായത്തിൽ സ്വാഭാവികമായും എല്ലാവർക്കുമുണ്ടാകുന്നത് പോലെ ചില പെൺകുട്ടികളോട് എനിക്കും ചില ചാപല്യങ്ങളുണ്ടായിരുന്നു , എന്നാൽ എല്ലാം ‘വൺ വേ’ പ്രേമം. പക്ഷെ സീരിയസായ ഒരു കല്യാണാലോചന വന്നത് രേവതിയുടെ വീട്ടുകാരിൽ നിന്നായിരുന്നു . രേവതിയെ കണ്ടു ഇഷ്ടപ്പെട്ടു , കല്യാണവും കഴിച്ചു .. പിന്നീടങ്ങോട്ട് അവൾ മരിക്കുന്ന , ഈ കഴിഞ്ഞ മൂന്ന് മാസം മുൻപ് വരെ നമ്മൾ പ്രണയിച്ചു പ്രണയിച്ചു അങ്ങനെ ജീവിക്കുകയായിരുന്നു.
“ഞാൻ ഗൾഫിലും അവൾ ഇവിടെയും തനിച്ചായിരുന്നപ്പോളും , അവൾ എന്റെ കൂടെ അവിടെ ഗൾഫിലുണ്ടായിരുന്നപ്പോളും , എപ്പോളും അങ്ങനെ തന്നെ. ഞങ്ങൾ പരസ്പരം സംശയിച്ചില്ല" ,
"കലഹിക്കുമ്പോൾ പോലും ഞങ്ങൾ പ്രണയിക്കുകയായിരുന്നു."
"കലഹം തീർക്കാൻ ഞാനോ അവളോ , ആരെങ്കിലുമൊരാൾ മുൻപോട്ട് വരും , ആരാണ് ആദ്യം മുന്നോട്ട് വരുന്നത് , അയാളാണ് മറ്റേയാളോട് പ്രണയം കൂടുതൽ സൂക്ഷിക്കുന്നത് എന്നായിരുന്നു നമ്മൾ തമ്മിലുള്ള ധാരണ. പക്ഷെ അക്കാര്യത്തിൽ പലപ്പോഴും അവളെന്നെ തോൽപ്പിച്ചു , അവളായിരുന്നു കൂടുതൽ തവണ നമ്മുടെയിടയിലെ ചെറിയ പിണക്കം തീർക്കാൻ മുൻകൈ എടുത്തത്, അവളോട് ഞാനിത് പറയുമ്പോൾ,
അവൾ പറയും,
“അല്ല കേശുവേട്ടനാ മുന്നിലെന്ന് “, അതും പറഞ്ഞു നമ്മൾ വീണ്ടും കലഹിക്കും .. പിന്നെ രണ്ടുപേരും ഒരേ സമയത്ത് പിണക്കം മാറ്റും , അപ്പോൾ പിന്നെ അവിടെ ഞാനോ നീയോ തർക്കമില്ലല്ലോ , അങ്ങനെ നാൽപത്തിയൊന്ന് വർഷങ്ങൾ !! ഹഹഹ “, രേവതിയുടെ ഓർമ്മകളിൽ കേശവേട്ടൻ സ്വയം മറന്നതായി തോന്നി ..
“അവൾ ഈ ലോകം വിട്ടു പോയിട്ടും ഞാനവളെ പ്രണയിക്കുകയാടോ .. ഈ നിമിഷവും “.
"എന്റെ മരണം വരെ അവളെ മാത്രമേ ഞാൻ പ്രണയിക്കുകയുമുള്ളൂ ".. കേശവൻ നായരുടെ ഓർമ്മകൾ മൂന്നു മാസങ്ങൾക്ക് മരണപ്പെട്ടു പോയ ഭാര്യ രേവതിയിലേക്ക് പ്രണയസുഗന്ധം പേറി സഞ്ചരിച്ചു , ഈ അറുപത്തെട്ടാം വയസ്സിൽ അയാളുടെ കണ്ണുകൾ നിറഞ്ഞു ..
അയ്യപ്പൻ സങ്കടത്തോടെ കേശവൻ നായരെ തന്നെ നോക്കി . ആദ്യമായാണ് കേശവൻ നായർ ഇത്രക്ക് വികാരാധീനനാകുന്നതെന്ന് അയ്യപ്പന് തോന്നി ..
“ ങ്ഹൂം ", കേശവൻ നായർ ഒന്ന് നീട്ടിമൂളിക്കൊണ്ട് തുടർന്നു ..അവന്റെയൊരു പ്രണയം ..പരിശുദ്ധ പ്രണയം ആരെങ്കിലും പെട്രോളൊഴിച്ച് കത്തിക്കരിക്കുമോടോ ? "
"ഇതിപ്പോ, വെടക്കാക്കി തനിക്കാക്കാൻ നോക്കി - തനിക്കുമില്ല, ആർക്കുമില്ല, താൻ തന്നെയില്ലാതായ അവസ്ഥയിലല്ല അവസാനിച്ചത് .. "
കേശവൻ നായരുടെയും അയ്യപ്പന്റേയും 'ചർച്ച' കേട്ടു കൊണ്ടു കടന്നുവന്ന വിവാഹിതനും ചറുപ്പക്കാരനുമായ ഉല്ലാസും ആ സംഭാഷണങ്ങളിൽ പങ്കാളിയായി.
"ഇന്നലെ മറ്റൊരു വാർത്തയുമുണ്ടായിരുന്നു, ബൈക്കിൽ ഒരുമിച്ചു യാത്ര ചെയ്യവേ , ചുംബനത്തിനുള്ള സൗകര്യം ചെയ്‌തു തരാൻ ഹെൽമെറ്റ് നീക്കണമെന്ന് കാമുകനോട് ആവശ്യപ്പെടുകയും, ഹെൽമെറ്റ് നീക്കിയപ്പോൾ സുന്ദരനായ കാമുകന്റെ മുഖത്ത് ആസിഡൊഴിച്ച കാമുകിയുടെ വാർത്ത".. ഉല്ലാസ് പറഞ്ഞു,
"ങ്ഹാ , അത് ഞാൻ വായിച്ചിരുന്നു, ആ പയ്യനെന്തോ ഈ പെങ്കൊച്ചിനെ ചതിച്ചു കൊണ്ടിരിക്കുകയാണെന്നും, പയ്യൻ ഈ കൊച്ചിനെ ഒഴിവാക്കുമെന്ന സംശയമോ ഒക്കെയാണ് അതിന്റെ കാരണം.. അവിടെയും പ്രണയം ആസിഡിൽ വികൃതമായെടോ..പ്രണയിക്കുന്നെന്ന് പറയുന്ന ഇവറ്റകൾക്കൊന്നും മനസ്സിൽ ഒരു പ്രണയവുമില്ലെന്ന് തോന്നിപ്പോകുന്നു ഇതൊക്കെ കേൾക്കുമ്പോൾ .. പ്രണയിക്കുന്നവർ പരസ്പരം ഒന്ന് തുറന്നു സംസാരിച്ച് പ്രശ്നത്തിന് പരിഹാരം കണ്ടുകൂടെ.. അതല്ലേ യഥാര്ത്ഥ സ്നേഹം.. മനസ്സ് കൊണ്ട് സ്നേഹിക്കുന്നവർ പരസ്പരം ചതിക്കില്ലെടോ.. " കേശവൻ നായർ പറഞ്ഞു വെച്ചു ..
വീണ്ടും, രമയെ കൊലപാതകത്തിലേക്ക് കേശവൻ നായർ തിരിച്ചു വന്നു,
"അത് പോലെയാണോ ഇത്, ഈ കൊച്ചിന് ഭർത്താവും മക്കളുമൊക്കെയുള്ളതല്ലേ.. "
"ആ രമ്യക്കൊച്ച് സ്നേഹക്കടലാടോ അയ്യപ്പാ ..
അതാ അവൾ അവന്റെ പ്രലോഭനങ്ങളിലും ഭീഷണിയിലും വഴങ്ങാതെ , അവന് തിരിച്ചു കൊടുക്കാനുള്ള കാശും ബാങ്കിലിട്ടു കൊടുത്തു, എനിക്ക് എന്റെ കുടുംബമാണ് വലുതെന്നും പറഞ്ഞു , അവനോട് ഒഴിവായി പോകാൻ പറഞ്ഞത് .",
അത് വഴി അവൾക്ക് ഗൾഫിലുള്ള അവളുടെ ഭർത്താവും , മക്കളും , മാതാപിതാക്കളും , മറ്റു കുടുംബക്കാരുമൊക്കെയാ പ്രണയം പറഞ്ഞു പിറകെ നടന്നവനെക്കാളും വലുതെന്ന് അവൾ തെളിയിക്കുകയായിരുന്നു.."
“അവൾ പരിശുദ്ധയാടോ , എന്റെ രേവതിയെപ്പോലെ ..
ഭർത്താവ് സ്ഥിരമായി തന്റെ കൂടെയില്ലാഞ്ഞിട്ടും ആ റയീസിന്റെ വിരുതുകളിലും പഞ്ചാര വാക്കുകളിലും വീഴാതെ അവൾ പിടിച്ചു നിന്നില്ലേ ? “
“ അവൾ രസക്തസാക്ഷിയാടോ , രക്തസാക്ഷി "
"തന്റെ ഭർത്താവിനെ മാത്രം സ്നേഹിച്ച ശുദ്ധ പ്രണയത്തിന്റെ - ഭാര്യാത്വത്തിന്റെയും , മാതൃത്വത്തിന്റെയും , തറവാടിത്തമുയർത്തിപ്പിടിക്കുന്ന കുടുംബത്തിന്റെയും രക്തസാക്ഷി ..”
കേശവൻ നായർ അത്രയും പറഞ്ഞു എഴുന്നേറ്റു , കൈകൾ പിറകിലേക്ക് കെട്ടി എന്തൊക്കെയോ പിറുപുറുത്തുകൊണ്ട് തന്റെ വീട് ലക്ഷ്യമാക്കി നടന്നു ..
- മുഹമ്മദ് അലി മാങ്കടവ്
22 ജൂൺ , 2019

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot