നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ആ ഉരുൾപൊട്ടലിൽ സംഭവിച്ചത് .

Image may contain: Anish Kunnathu, smiling
നോബിൾ....പേര് പോലെ തന്നെ സ്വഭാവം. എപ്പോഴും ചിരിക്കുന്ന ഭാവമാണ് മുഖത്ത്.
ആരെയും സഹായിക്കുന പ്രകൃതം. ഇരുപത്തെട്ട് വയസുണ്ട് നോബിളിന്.
അവിവാഹിതനാണ്.ഇടുക്കിയിലെ കൂട്ടാർ എന്ന ഗ്രാമപ്രദേശത്ത് ഇടത്തരം കർഷക കുടുംബത്തിലെ ഏക മകൻ. സ്വന്തം പറമ്പിലെ അത്യാവശ്യം ഏലം കൃഷികളും, കൂടെ സ്വന്തം ജീപ്പുമായി ഇടക്ക് ഓട്ടം പോയിട്ടും ഒക്കെ ജീവിക്കുന്നു...
നോബിളിന്റെ സന്തത സഹചാരിയാണ്
പാപ്പി. സ്വന്തം അനിയനേപ്പോലെയാണ്
നോബിളവനെ കാണുന്നത്. രണ്ടു വർഷം
മുൻപെ പറമ്പിലെ ജോലികൾക്ക് വേണ്ടി തമിഴ്നാട് അതിർത്തി ഗ്രാമത്തിൽ നിന്നും വന്ന് കിട്ടിയതാണ് പാപ്പിയെ..!
ഒരു സാധുവായ അനാഥനാണ് അവൻ.
വളരെ എളിമയും, സ്നേഹവും ഉള്ളവനാണ് പാപ്പി.
ഒരിക്കൽ നോബിൾ വീട്ടിൽ ഇല്ലാതിരുന്ന സമയം,,പറമ്പിൽ പണി ചെയ്യുവായിരുന്നു പാപ്പി. അപ്പോഴുണ്ട്‌ വെട്ടിക്കീറിയിട്ട വിറക്
അടുക്കളയിലേക്ക് കൊണ്ടുപോകുക
യായിരുന്ന അമ്മച്ചി വിറകുമായി വീഴുന്നത്.
ഒച്ച കേട്ട് ഓടിച്ചെന്ന പാപ്പി, അമ്മച്ചിയെയും
എടുത്ത് മുറ്റത്ത് കിടന്ന ജീപ്പിൽ കയറ്റിയിട്ട്
എങ്ങനെയോ ജീപ്പോടിച്ച് ആശുപത്രിയിൽ
എത്തിച്ചു. രക്തസമ്മർദ്ദം അപകടകരമായി ഉയർന്നതായിരുന്നു കാരണം. ഉടനെ തന്നെ
ആശുപത്രിയിൽ എത്തിക്കാൻ പറ്റിയ
കാരണം മാത്രമാണ് അമ്മച്ചിയുടെ ജീവൻ
രക്ഷിക്കാൻ സാധിച്ചത്.
വാഹനമോടിക്കാൻ അത്ര വശമില്ലാത്ത പാപ്പി ,, തക്കസമയത്ത് ചെയ്തത് ധീരമായ
പ്രവൃത്തിയായിരുന്നു.അതിനുശേഷം
ആ കുടുംബത്തിലെ ഒരംഗം തന്നെയായി
മാറി അവൻ.പാപ്പിക്ക് നോബിൾ സ്വന്തം ഇച്ചായനും. നോബിളവനെ കൂടെ കൊണ്ടു
നടന്ന് ഇപ്പോ നല്ലത് പോലെ ജീപ്പ്
ഓടിക്കാറായി. എവിടെ പോയാലും ഒരു
വാലായി പാപ്പിയുമുണ്ടാകും ...!
കഴിഞ്ഞ വർഷം ആഗസ്റ്റ് മാസം.
ആഴ്ചകളായി മഴ നിർത്താതെ പെയ്യാൻ
തുടങ്ങിയിട്ട്. പറമ്പിലെ ജോലികൾ എല്ലാം
അവതാളത്തിലായിരിക്കുന്നു. ചില സ്ഥലങ്ങളിൽ അൽപം മണ്ണ് ഇടിഞ്ഞ് തുടങ്ങിയിട്ടുണ്ട്. മഴയൊന്ന് കുറഞ്ഞിട്ട്
വേണം എല്ലാം ഒന്ന് നേരെയാക്കാനെന്ന് നോബിൾ ചിന്തിച്ചു.
രാവിലെ തന്നെ ഓരോന്നാലോചിച്ച്
നോബിൾ പാപ്പിയോട് പറഞ്ഞു...
" പാപ്പീ ..നമുക്ക് തമിഴ്നാട് വരെ പോവാം.
കുറച്ച് വേപ്പിൻ പിണ്ണാക്കും,, കുറച്ച് വളവും
മറ്റും വാങ്ങണം. അത്രയും കാര്യമെങ്കിലും നടക്കട്ടെ..... "
" പോയേക്കാം ഇച്ചായാ.. മഴയായിട്ട് നമ്മൾവീട്ടിലിരുന്നും മുഷിവായി തുടങ്ങി... "
പാപ്പിക്ക് സന്തോഷമായി.
അവർ തേനിയിൽ ചെന്ന് കാര്യങ്ങളെല്ലാം
നടത്തി.സ്ഥിരം വാങ്ങാറുള്ള തമിഴന്റെ കടയിൽ തന്നെ എല്ലാം പറഞ്ഞ് ഉറപ്പിച്ചു.
രണ്ട് ദിവസത്തിനുള്ളിൽ ഒരു പിക്കപ്പിൽ
കയറ്റി വിട്ടിട്ട് വിളിച്ച് പറയാം എന്ന് പറഞ്ഞു
തമിഴൻ.ഉച്ചകഴിഞ്ഞ് തേനിയിൽ നിന്നും തിരിച്ചു പോന്നു അവർ...
"തമിഴ്‌നാട്ടിൽ ഒരു മഴക്കാറ് പോലും ഇല്ല
അല്ലേ ഇച്ചായോ..?മഴ മൊത്തം നമ്മുടെ
കേരളത്തിൽ തന്നെ ... എത്ര ദിവസമായി തുടങ്ങിയിട്ട്.. വെറുതെയിരുന്നിട്ട് ആകെ
മുഷിപ്പായിത്തുടങ്ങി... എന്നാ ഒരു മഴയാ ഇച്ചായാ... അല്ലേ..?
" അതേടാ പാപ്പീയേ ... മഴ നമ്മളെ വല്ലാതെ ബുദ്ധിമുട്ടിക്കുന്നുണ്ട് ഇത്തവണ. എന്നാഒരു മഴയാ... ഉരുൾപൊട്ടാൻ വരെ സാധ്യതയുണ്ട്.ഒന്നുംസംഭവിക്കാതിരുന്നാ
മതിയാർന്നു.. "
കമ്പംമെട്ട് കയറിയപ്പോഴേക്കും ഇരുട്ടായി
തുടങ്ങിയിരുന്നു. ഒരു തട്ടുകടയിൽ നിർത്തി
അവർ കാപ്പി കുടിച്ചു. വീണ്ടും യാത്ര തുടങ്ങി.തമിഴ്നാട് അതിർത്തി കഴിഞ്ഞതും വളരെ ശക്തമായ മഴ തുടങ്ങി. സമയം എട്ടു മണി കഴിഞ്ഞു.ഇനി ഒരു മണിക്കൂർ യാത്ര കൂടി കഴിഞ്ഞാൽ വീട് എത്താം.....!
വീടിനടുത്ത് എത്താൻ രണ്ടുകിലോമീറ്റർ
മാത്രം ബാക്കിനിൽക്കെ അവിടത്തെ ഇടവക പള്ളിയുടെ സമീപം കുറച്ചധികം ആളുകൾ കൂടി നിൽക്കുന്നത് കണ്ട നോബിൾ ജീപ്പ് നിർത്തി.അവിടെ നിന്ന തോമാച്ചനോട് കാര്യം തിരക്കി...
" എന്താ തോമാച്ചായാ.. സംഭവം ...? "
"നോബിളേ... നീ അറിഞ്ഞില്ലേ...?. നമ്മുടെചാക്കോച്ചന്റെ വീടിരിക്കുന്ന ഭാഗത്തേക്ക് ചെറുതായി ഉരുൾപൊട്ടി.... അവിടെക്ക് ചെല്ലാനാകുന്നില്ല.അവരെ എങ്ങനെ രക്ഷിക്കുമെന്ന് അറിയില്ല.
പോലീസും ഫയർഫോഴ്സുമൊക്കെ വരുമ്പോ ഒരുപാട് സമയമാവും.. നമ്മുടെ ഫ്രാൻസിസ് അച്ചനും, കപ്യാരും കുറെ ചെറുപ്പക്കാരുമായി അവിടെ റോഡിന്
മുകളിൽ നിൽപ്പുണ്ട്. കുറെ ടോർച്ച് സംഘടിപ്പിക്കണം. ഞാൻ അതിന് വേണ്ടി തിരികെ വന്നതാ... നീ അങ്ങോട് ചെന്ന് നോക്ക്.. ഞാൻ ഉടനെ വരാം..."
"ശെരി തോമാച്ചായോ.. ഞാൻ പോയി നോക്കാം.. നിങ്ങൾ വേഗം ടോർച്ച് എടുത്ത് വായോ .."
കുറച്ച് പേര് അവിടെ കൂടി നിൽക്കുന്നു.
ഒരു ചെറിയ ഭാഗം മാത്രം പൊട്ടിയിടിഞ്ഞ്
താഴെക്ക് പോയിരിക്കുന്നു.ഇരുട്ടായതിനാൽ
താഴേക്ക് കാണാനാവുന്നില്ല. അവിടേക്ക്
ഇറങ്ങിപ്പോവുന്നത് അപകടമാണ്. ഏത്
നിമിഷവും വൻതോതിൽ ഉരുൾപൊട്ടാൻ
സാധ്യതയുണ്ട്. എങ്കിലും അവരെ എങ്ങനെ
യെങ്കിലും രക്ഷിക്കണം.നോബിൾ ചിന്തിച്ചു.
ജീപ്പ് ഫോർവീൽ ഡ്രൈവാണ്. ആ ഒരു
ധൈര്യത്തിൽ പോയി നോക്കുക തന്നെ. അവൻ തീരുമാനിച്ചു....
"പാപ്പീ .. നീ ഇവിടെ നിൽക്ക്.ഞാൻ താഴെ പോയി നോക്കാം. തിരിച്ച് വന്നാൽ ഞാൻ അവരേം രക്ഷിച്ച് കൊണ്ടേ വരൂ. നീ വരണ്ട. അപകടം പതിയിരുപ്പുണ്ട് ... "
"ഒന്ന് പോ ഇച്ചായാ...മരണമാണെങ്കിലും
ഞാൻ ഇച്ചായന്റെ കൂടെത്തന്നെ കാണും.. "
പാപ്പി ജീപ്പിൽ കയറിയിരുന്നിട്ട് പറഞ്ഞു.
അവർ പള്ളീലച്ചനോട് പഞ്ഞു..താഴേക്ക്
തങ്ങൾ ജീപ്പുമായി പോയി നോക്കാമെന്ന്.
അച്ചൻ നോബിളിന്റെ ശിരസിൽ കൈവച്ച്
ഒരു നിമിഷം പ്രാർഥിച്ചു. അവൻ ജീപ്പുമായി
താഴേക്കുള്ള മൺ വഴിയിലേക്ക് ഇറങ്ങി. മൊത്തം തെന്നിക്കിടക്കുന്ന വഴി.ഏകദേശം
മുന്നൂറ് മീറ്റർതാഴെ ചെല്ലണം.ചാക്കോച്ചന്റെ
വീടിന് അമ്പത് മീറ്റർ വരെ വണ്ടി ചെന്നു. ഇനി മുന്നോട്ട് പോകാനാവില്ല. ഉരുൾപൊട്ടി വന്ന് വഴി നശിച്ചിരിക്കുന്നു. അവർ വണ്ടി നിർത്തി.വണ്ടിയിലുണ്ടായിരുന്ന ഒരു പഴയ ടോർച്ചിന്റെ വെളിച്ചത്തിൽ മുന്നോട്ട് നീങ്ങി.ഒരു തോട് പോലെയായിരിക്കുന്നു വീട്ടിലേക്ക് കടക്കുന്ന ഭാഗം .അരക്കൊപ്പം ചെളിയും കല്ലുകളുമാണ്. അവർ രണ്ടും
ആ ചെളിയിലൂടെയിറങ്ങി പാട് പെട്ട്
ചാക്കോച്ചന്റെ വീടെത്തി...
അവിടെ അവർക്ക് കാണാമായിരുന്നു ഭയന്ന് വിറച്ച അഞ്ചുമുഖങ്ങൾ.ചാക്കോയും
ഭാര്യയും,മകൾ നാൻസിയും, ഇളയ മകൻ പ്രിൻസും പിന്നെ ചാക്കോച്ചന്റെ വയസ്സായ അപ്പച്ചനും....
" ചാക്കോച്ചായാ.. എത്രയും വേഗം നമുക്ക് ഇവിടെ നിന്നും മാറണം. ഏത് നിമിഷവും വലിയ ഉരുൾപൊട്ടൽ സംഭവിക്കാം."നോബിൾ പറഞ്ഞു.
"മോനേ.. എങ്ങനെയെങ്കിലും ഇവിടെ നിന്ന് പോകണമെന്നുണ്ട്. വെളിച്ചക്കുറവും, പിന്നെ അപ്പച്ചനെ എങ്ങനെ ആ തോട് കടത്തുമെന്ന് എനിക്കറിയത്തില്ല. ഞങ്ങളെ രക്ഷിക്കണം"
"അതിനല്ലേ ചാക്കോച്ചായാ ഞങ്ങൾ വന്നത്.നിങ്ങൾ അത്യാവശ്യം വേണ്ട വസ്ത്രങ്ങളും,സ്വർണവും, പണവും, പിന്നെ മറ്റു രേഖകളും, പ്രമാണങ്ങളും ഒക്കെ വേഗം എടുക്ക്.ഞാൻ അപ്പച്ചനെ അപ്പോഴേക്കും അപ്പുറത്ത് ജീപ്പിൽ ആക്കാം .. " നോബിൾ പറഞ്ഞ് നിർത്തി.
" എല്ലാം എടുത്തു വച്ചുകഴിഞ്ഞു .ഇവിടന്ന്
രക്ഷപ്പെട്ടാൽ മാത്രം മതി നോബിളേ..." പേടിച്ചരണ്ട ശബ്ദത്തിൽ ചാക്കോച്ചൻ അവനോട് പറഞ്ഞു....
ചാക്കോച്ചന്റെ വയസ്സായ അപ്പച്ചൻ വറീതിനെ നോബിൾ ഒരു കൊച്ചു കുഞ്ഞിനെ വാരിയെടുക്കും പോലെ എടുത്ത് കൊണ്ട് നടന്ന് നീങ്ങി. പാപ്പി വെളിച്ചം കാണിച്ചു കൊണ്ട് കൂടെ നടന്നു.ഏറെ പ്രയാസപ്പെട്ട് കിതച്ച് അവൻ ജീപ്പിനടുത്ത് എത്തി.പിൻവശത്തെേ
ഡോർ തുറന്നു പിടിച്ചു പാപ്പി. അവൻ അകത്തേക്ക് കയറിയിട്ട് അപ്പച്ചനെ
നോബിളിന്റെ കൈയിൽ നിന്നും ജീപ്പിന്റെ സീറ്റിലേക്ക് ഇരുത്താൻ സഹായിച്ചു.
ചാക്കോഏറ്റവും പിന്നിൽ ടോർച്ച് തെളിച്ച് തന്റെ ഭാര്യയെയും മക്കളെയും "വേഗം പോ... വേഗം നടക്ക് " എന്ന് പറഞ്ഞു കൊണ്ട് വരുന്നുണ്ട്....
അവർ തെന്നിയും തെറിച്ചും ,വീണും വേച്ചും ഒക്കെ ജീപ്പിനടുത്ത് എത്തി.
ചാക്കോച്ചൻ അപ്പച്ചനെയും ചേർത്ത് പിടിച്ച് പിന്നിലെ ചാര്സീറ്റിൽ കയറിയിരുന്നു. ഭാര്യ മേരിയും, ഇളയ മകനായ പ്രിൻസും പിന്നാലെ കയറി. ബാഗുകളും രണ്ട് സൂട്ട് കേസും കയറ്റിവച്ച് കഴിഞ്ഞപ്പോൾ
നാൻസിക്ക് പിന്നിൽ ഇരിക്കാൻ സ്ഥലം ഉണ്ടായിരുന്നില്ല." മുൻ സീറ്റിൽ കയറിക്കോ ചേച്ചീ..." യെന്ന് പാപ്പി നാൻസിയോട്
പറഞ്ഞു. ഉടനെ നാൻസി മുൻ സീറ്റിൽ കയറി. നോബിൾ ഡ്രൈവിങ്ങ്സീറ്റിൽ
കയറിയിരുന്നു. അപ്പോഴേക്കും മഴ ഇരച്ച്
പെയ്യാൻ തുടങ്ങിയിരുന്നു...
പെട്ടെന്നായിരുന്നു ഒരു ഇടിമിന്നിയത്.
ഇരുണ്ട നീല നിറത്തിൽ ഉള്ള വെട്ടം ഒരു നിമിഷം ആ പ്രദേശം മുഴുവൻ വ്യാപിച്ചു.
ചെവി പൊട്ടുന്ന ഉച്ചത്തിൽ ഇടിയുടെ മുഴക്കം.പുറത്ത് നിന്ന പാപ്പി ഫുട് ബോർഡിൽ കാല് തൊടാതെ പറന്ന് കയറി മുൻ സീറ്റിൽ. പിന്നിൽ നിന്നും "എന്റെ മാതാവേ..." എന്ന് വിളിച്ച് ഭയന്ന് പ്രാർഥിക്കുന്നുണ്ടായിരുന്നു മേരി. നാൻസിയും ഞെട്ടി കൈപ്പടം നെഞ്ചിൽ വെച്ചു. അങ്ങ് ദൂരെ ചാൻസിലർ റിസോർട്ടിൽ നിന്നും തെളിഞ്ഞു കാണാമായിരുന്ന വൈദ്യുത ദീപങ്ങൾ അണഞ്ഞു.പ്രദേശം മുഴുവൻ ഇരുളും, ചന്നം പിന്നം മഴയും.ആകെ
ഭീതി പടർത്തുന്ന ആ അന്തരീക്ഷത്തിൽ
പൊടുന്നന്നെ ഒരു ഗന്ധം വ്യാപിച്ചു. എന്തോ
കെമിക്കൽ മണം പോലെ തോന്നിക്കുന്ന ഒരുവൃത്തികെട്ട നാറ്റം. പിന്നിൽ ശ്വാസം
എടുക്കാൻ കഷ്ടപ്പെടുന്നതിനിടയിൽ
വിറക്കുന്ന ശബ്ദത്തിൽ അപ്പച്ചൻ പറഞ്ഞു. " ഉരുൾ.. ഉരുൾപൊട്ടാൻ പോകുന്നു... അതിന്റെ മണം....പോകാം..."
മഞ്ഞിനോടും, മഴയോടും, മലയോടും മല്ലടിച്ച് ജീവിച്ച ആ കുടിയേറ്റക്കാരൻ കർഷകൻ വറീതിന് അത് വളരെ വ്യക്തമായി മനസിലായിരുന്നു.
നോബിൾ ജീപ്പ് സ്റ്റാർട്ട് ചെയ്തു. ഫോർ വീൽ ഡ്രൈവിലേക്ക് ഗിയർ ചേഞ്ച് ചെയ്തു.നിന്നിടത്തു തന്നെ കറങ്ങിയത് മാത്രം.ഒരു ഇഞ്ച് പോലും മുന്നോട്ട് നീങ്ങാനായില്ല... നോബിൾ ജീപ്പ് അൽപം
പിന്നോട്ടെടുത്തു...
ഒരു നിമിഷം....ഫസ്റ്റ് ഗിയറിൽ ഇട്ടു.
ആക്സിലേറ്റർ ഞെരിഞ്ഞു... നന്നായി ഇരമ്പിച്ച ശേഷം ക്ലച്ചിൽ നിന്നും കാൽ എടുത്തു. മൊത്തത്തിൽ ഒന്ന് കുലുങ്ങിയ ശേഷം ജീപ്പ് മുന്നോട്ട് കുതിച്ചു.നാല് ചക്രങ്ങളിൽ നിന്നും ചെളിക്കട്ടകൾ പിന്നോട്ട് തെറിച്ചു. ആടിയും കുലുങ്ങിയും
മുന്നോട്ട് പോകുന്ന വണ്ടിയുടെ ഹെഡ്
ലൈറ്റിന്റെ പ്രകാശത്തിൽ അകലെ
കണ്ട കാഴ്ച്ചയിൽ നോബിൾ നടുങ്ങി...
മുന്നോട്ട് പോകാൻ ഉള്ള വഴി ഇടിഞ്ഞ് താഴെ പറമ്പിൽ പോയിരിക്കുന്നു. ഒരു പത്തടിയോളം ദൂരം ഇടിഞ്ഞ് പോയിക്കാണും.. അവൻ വണ്ടി നിർത്തി. ടോർച്ച് തെളിച്ച് പാപ്പി ചാടിയിറങ്ങി.
"പണിയായല്ലോ ഇച്ചായാ.. ഇനി എന്നാ ചെയ്യും..." അവൻ ചോദിച്ചു. നോബിൾ ടോർച്ച് വാങ്ങി ആ മൺവഴിയുടെ ഇടത് വശം ഉള്ള പറമ്പിൽ കയറി. ഒരു അഞ്ചോ ആറോ ചെറിയ മുരിക്ക് നട്ടത് ചവിട്ടി ഒടിച്ചു. ഒടിഞ്ഞ് കിടന്ന ഒരു ചെതുക്ക് പിടിച്ച തടി അവൻ ഉന്തി വഴിയിലേക്കിട്ടു... ചവിട്ടിയൊടിച്ച മുരിക്കിൻ തണ്ടുകളും വഴിയിലേക്ക് ഇട്ടു. ശേഷം പാപ്പിയെ വിളിച്ച് ടോർച്ച് കൊടുത്തിട്ട് കുറച്ച് കല്ല്പെറുക്കാൻ
പറഞ്ഞു. അവൻ ലൈറ്റ് തെളിച്ച് കുറെ കാട്ടുകല്ലുകൾ പെറുക്കിയിട്ടു.ജീപ്പിന്റെ
ഹൈഡ് ലൈറ്റിന്റെ പ്രകാശത്തിൽ
ആ കല്ലുകൾ അടുക്കി വച്ചും തടിക്കഷണം നിരത്തിയും ഇടത് വശത്തെ പറമ്പിലേക്ക്
ജീപ്പ് ഓടിച്ച് കയറ്റാൻ പറ്റുന്ന പോലെ ചെറിയ ഒരു ചെരിവുണ്ടാക്കിയെടുത്തു.
പാപ്പി കാല് കൊണ്ട് മണ്ണ് ചവിട്ടിയിടിച്ച് കുറച്ച് കൂടി എളുപ്പത്തിൽ ജീപ്പ് ഓടിച്ച് കയറ്റാൻ പറ്റിയ വിധമാക്കിത്തീർക്കാൻ ശ്രമം നടത്തുന്നു... അവർ രണ്ടും ആ മഴയത്ത് ആകെ നനഞ്ഞ് ഒരു പരുവമായി.
തണുത്തിട്ട് പല്ലുകൾ തമ്മിൽ കൂട്ടിയിടിക്കുന്ന ശബ്ദം കേൾക്കാം..
പെട്ടന്ന് ഒരു ശബ്ദം കേട്ട് അവർ ഞെട്ടി.
അവർ നിൽക്കുന്നതിന് കുറേ മുകളിൽ നിന്നും ഉരുൾപൊട്ടി. യൂക്കാലി മരങ്ങളും, ചൗക്ക മരങ്ങളും ഒക്കെ ഞെരിയുന്ന ഭീകര ശബ്ദം.ജീപ്പ് കിടക്കുന്ന വഴിക്ക് കുറച്ച് വലത് വശത്തേക്ക് മാറി മണ്ണും ,കല്ലും, മരങ്ങളും എല്ലാം അതിശക്തമായി തകർത്തെറിഞ്ഞ് ഉരുൾപൊട്ടി ഒലിച്ച്
പോകുന്ന ഭീകരമായ ദൃശ്യം... ജീപ്പിനുള്ളിൽ നിന്നും വേവലാതിയിൽ മേരിയും, ചാക്കോയും കർത്താവിനെ വിളിച്ച് പ്രാർഥിക്കുന്നു. അവരുടെ വീടിരുന്ന ഭാഗം പൂർണമായിട്ടും ഒലിച്ച് പോയിട്ടുണ്ടാകും എന്നത് നോബിൾ മനസിൽ ഓർത്തു. അവർ ഓടിച്ചെന്ന് ജീപ്പിൽ കയറി.
"ഒന്ന് മുറുകെ പിടിച്ചോളു കമ്പിയിൽ... "
നോബിൾ പറഞ്ഞു. ശേഷം ജീപ്പ് മുന്നോട്ട് എടുത്തു. തികഞ്ഞ അഭ്യാസിയെപ്പോലെ
അവൻ ആ വണ്ടി ഓടിച്ച് ഇടത് വശത്തുള്ള
തിട്ടയിലേക്ക് കയറ്റി. ഒരു വശത്തേക്ക് ഒരിക്കൽ കുത്തനെ ചെരിഞ്ഞ ജീപ്പ് രണ്ട് സെക്കന്റിനുള്ളിൽ പറമ്പിലേക്ക് കയറി നേരെ നിവർന്നു.ജീപ്പിനുള്ളിൽ നിന്നും എല്ലാരുടെയും ദീർഘനിശ്വാസം ഉയർന്ന് കേട്ടു. കാപ്പിച്ചെടി നിറഞ്ഞ പറമ്പിൽ കൂടി ഇടിച്ച് തകർത്ത് കുറച്ച് മുന്നോട്ട് പോയതിന് ശേഷം അവൻ വീണ്ടും താഴെ വഴിയിലേക്ക് ജീപ്പിന്റെ മുൻവശം പതിയെ ഇറക്കി. പിൻവശത്തെ ഡോറും സ്പെയർ ടയറും മൺതിട്ടയിൽ ഉരഞ്ഞ് പതിയെ വഴിയിലേക്ക് ഇറക്കി. കുറച്ച് മണ്ണ് വണ്ടിയുടെ ഉള്ളിലേക്ക് തെറിച്ച് വീണു.
വഴിച്ചാലിൽ ജീപ്പ് ഇറങ്ങിയെങ്കിലും വീണ്ടും ടയറുകൾ സ്ലിപ്പായി. അവൻ കുറച്ച് പിന്നോട്ട് എടുത്ത ശേഷം വണ്ടി റേസ് ചെയ്തത് മുന്നോട്ട് എടുത്തു. കുറച്ച് മുന്നോട്ട് പോയിട്ട് വീണ്ടും സ്റ്റക്കായി.പാപ്പി ഇറങ്ങിച്ചെന്ന് എവിടെ നിന്നോ ഒരു വലിയ കല്ല് തപ്പിയെടുത്ത് പിൻചക്രത്തിന്റെയടിൽ ഊട് വച്ചു. നോബിൾ വിണ്ടും റേസ് ചെയ്ത് മുന്നോട്ട് എടുത്തു.അങ്ങനെ പല തവണ ചെയ്ത് എങ്ങനെയൊക്കെയോ ആ ജീപ്പ്
മെയിൻറോഡിൽ എത്തിച്ചു....
അവിടെ കാത്ത് നിന്ന പള്ളീലച്ചനും, കുറെയധികം വരുന്ന നാട്ടുകാരും ആർപ്പ് വിളികളുമായി ഓടിയെത്തി. നോബിൾ അവർക്ക് ഒരു ആരാധനാപാത്രമായി മാറാൻ അധികം സമയം വേണ്ടി വന്നില്ല.
ചാക്കോച്ചൻ ഇറങ്ങി വന്ന് നോബിളിനെ
കെട്ടിപ്പിടിച്ചു. പാപ്പിയുടെ കൈപിടിച്ച് തോളിൽ തട്ടി തന്റെ സ്നേഹം അറിയിച്ചു.
മേരിയുടെ കണ്ണുകൾ നിറഞ്ഞ് ഒഴുകി..
"എന്റെ മോനേ... നീയും പാപ്പിയും വന്നില്ലായിരുന്നെങ്കിൽ ഞങ്ങൾ അഞ്ചു പേരുടെ മരണം ഉറപ്പായിരുന്നു. നിങ്ങളെ കർത്താവ് അനുഗ്രഹിക്കട്ടെ ... "
അവർ കണ്ണ് തുടച്ച് കൊണ്ട് പറഞ്ഞു...
തിരക്കെല്ലാം കഴിഞ്ഞ് നോബിൾ തന്റെ കാല് ജീപ്പിന്റെ മുൻവശത്തെ ബമ്പറിൽ എടുത്തു വച്ചു നോക്കി. നീളത്തിൽ ഒരു കീറൽ.. ഇരുട്ടിൽ തട്ടി തടഞ്ഞ് നടന്നപ്പോൾ സംഭവിച്ചതാവും .ഇത് അപ്പുറത്ത് നിന്ന് കാണുന്നുണ്ടായിരുന്ന നാൻസി ഓടിവന്നു..
എന്നിട്ട് അവൾ ജീപ്പിന് പിന്നിലെ ബാഗിൽ നിന്നും ഒരു ഫസ്റ്റ് എയ്ഡ് കിറ്റ് എടുത്തു
അവൾ തന്നെ മുറിവ് ഡ്രസ് ചെയ്തു കൊടുത്തു..
" നാളെ ഹോസ്പിറ്റലിൽ ഒന്ന് കാണിക്കു ട്ടോ. ഒരു റ്റി റ്റി ഇൻജക്ഷൻ
എടുക്കണം.." അവൾ പറഞ്ഞു...
നോബിൾ അവളെ നോക്കി ചിരിച്ചു.. നാൻസിയും ഒന്നു മനോഹരമായി ചിരിച്ചു... ഈ കാഴ്ച കണ്ട പാപ്പി.. ഒന്ന് അർഥം വച്ച് ചുമച്ചു....
"പോടാ.. മരപ്പട്ടീ ... നിനക്ക് ഞാൻ വച്ചിട്ടുണ്ട്." നോബിൾ അവനെ നോക്കി കണ്ണുരുട്ടി... നാൻസി താഴെക്ക് നോക്കി ചിരിച്ചു കൊണ്ട് മാറിപ്പോയി.
ചാക്കോച്ചനെയും കുടുംബത്തെയും പള്ളിമേടയിലെ ചെറിയ കെട്ടിടത്തിലാക്കി
അവർ വീട്ടിലേക്ക് തിരിച്ചു.
കുറേ നാളുകൾക്ക് ശേഷം ഒരു ദിവസം
പാപ്പി തന്നെ തമാശ രൂപേണ അമ്മച്ചിയോട് സംസാരിച്ചു ഇച്ചായന് നാൻസിയെ ഇഷ്ടമായിയെന്ന്. അമ്മച്ചിക്കും നാൻസിയെ അറിയാം. പളളിയിൽ വച്ച് കണ്ടിട്ടുണ്ട്. അച്ചൻ മുഖാന്തിരം വിവാഹാലോചന നടന്നു.
നാൻസി നോബിളുമായിവിവാഹത്തിന്
സമ്മതം അറിയിച്ചു.ഏറെ താമസിയാതെ നാൻസിയും നോബിളുമായിട്ടുള്ള വിവാഹം
ആഘോഷമായി തന്നെ നടന്നു...
ശുഭം.
Written by Anish Kunnath

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot