നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

നിഴൽക്കാഴ്ച്ചകൾ

Image may contain: 1 person
..............................................................
തലേന്ന് കണ്ട സ്വപ്നം ഒന്നുകൂടി ഓർത്തെടുക്കാൻ ശ്രമിച്ചു കൊണ്ട് കിടക്കയിൽ ചുരുണ്ടു കിടക്കുമ്പോഴാണ് അടുക്കളയിൽ നിന്നും അമ്മയുടെ ശബ്ദം അശരീരി പോലെ ചെവിയിൽ വന്നു പതിച്ചത്.
"തമ്പുരാൻ വേഗം എഴുന്നള്ളീല്ലേല് ഞാനീ ദോശയും ചട്ണിയുമൊക്കെ അമ്മിണിപ്പശുവിന്റെ കാടി വെള്ളത്തിലിടും.
പറഞ്ഞില്ലാന്ന് വേണ്ടാ..
എനിക്കിവിടെ നൂറു കൂട്ടം ജോലികളുള്ളതാ അതിനിടേലാ ഓരോന്ന് മനുഷ്യനെ മെനക്കെടുത്താൻ..."
അമ്മയ്ക്ക് സ്നേഹം കൂടുമ്പോ എന്നെ
തമ്പുരാനെന്നേ വിളിക്കൂ .
എന്ത് കേട്ടാലും നമുക്ക് യാതൊരു കുലുക്കവുമില്ല.
പക്ഷേ അമ്മിണിപ്പശുവും കുടുംബവും എന്റെ ദോശയും, ചട്ണിയും സ്വാദോടെ കഴിക്കുന്നതോർത്തപ്പോ ഒരു വല്ലായ്മ.
വേഗമെണീറ്റ് പ്രഭാതകൃത്യങ്ങളൊക്കെ ചെയ്തെന്നു വരുത്തി ഊണുമേശയ്ക്കരികിലെത്തി.
നല്ല സ്വാദുള്ള നെയ്യൊഴിച്ച മൊരിഞ്ഞ ദോശ തിന്നുമ്പോഴേക്കും പിന്നെയും അമ്മ തുടങ്ങി..
"തമ്പ്രാനപ്പൊ ഇറങ്ങ്വല്ലേ..
ഇനി ഇന്നു നേരം ഇരുട്ട്യാല് പ്രതീക്ഷിച്ചാ മതിയല്ലോ.
വാനരപ്പടയൊക്കെ കാത്തിരിപ്പുണ്ടാവും.
വേഗം പോയ്ക്കോ വൈകിക്കേണ്ട.."
"ഇതെന്തൊരു അമ്മയാ...അമ്മ ശ്യാമച്ചിറ്റയെ നോക്കിപ്പഠിക്ക്..ഞങ്ങളെത്ര ബഹളം വെച്ചാലും ഒരു വഴക്കും പറയൂല.
അമ്മയുണ്ടല്ലോ ദുഷ്ടയാ ദുഷ്ട...
അടുത്ത ജന്മത്തില് എനിക്ക് ശ്യാമച്ചിറ്റേടെ മോനായി...." പറഞ്ഞു തീരുമ്പോഴേക്കും തലയില് ചിരിച്ചുകൊണ്ടൊരു കിഴുക്കു തന്നു അമ്മ.
"ഓ പറയുമ്പഴാ ഓർത്തേ നീ പെട്ടെന്ന് കുളിച്ച് ഉടുപ്പൊക്കെ മാറ്റി അവിടേക്ക് ചെല്ലെടാ.ഇന്ന് പവിത്രന്റെ പിറന്നാളാ.ശ്യാമയ്ക്ക് അമ്പലത്തിൽ പോകണം പോലും.നിന്നോട് കൂട്ട് ചെല്ലാൻ പറഞ്ഞു."
രാവിലത്തെ കുളി വല്യ ഇഷ്ടമല്ലെങ്കിലും ശ്യാമച്ചിറ്റയെ ഓർത്തപ്പൊ മടിയൊക്കെ
പമ്പ കടന്നു.
ശ്യാമച്ചിറ്റ അച്ഛന്റെ ഇളയമ്മയുടെ മകളാണ്.
എന്റെ അമ്മയേക്കാൾ മൂന്നോ നാലോ വയസ്സ് ഇളയത്,അമ്മയുടെ ഏറ്റവും വലിയ കൂട്ട്.
ഞങ്ങളുടെ വീടിന്റെ തെക്കേ ഭാഗത്താണ് ചിറ്റയുടെ വീട്. മാവും,പേരയും , ചെമ്പകമരവുമൊക്കെയുള്ള ആ പറമ്പില് ഏത് വേനലിലും നല്ല തണുപ്പാണ്.അതുകൊണ്ട് ഞങ്ങൾ കുട്ടികളുടെ അവധിദിവസങ്ങളിലുള്ള കളികളൊക്കെ അവിടെയാണ്.
ചിറ്റയ്ക്ക് എവിടെപ്പോകണമെങ്കിലും ഞാൻ കൂട്ടുവേണം.കിരണെന്ന എന്റെ പേരിനു പകരം ചിറ്റയെന്നെ ഒരുപാട് സ്നേഹത്തോടെ അപ്പുവെന്നേ വിളിക്കൂ .ആ വിളി ഒരുപക്ഷേ എന്റെ ചിറ്റയ്ക്കു മാത്രം അവകാശപ്പെട്ടതാണ്.
ചിറ്റ പറഞ്ഞാൽ ഞാൻ എന്തും അനുസരിക്കും.
എന്നുമവിടെച്ചെന്നാൽ എനിക്കിഷ്ടമുള്ള
മധുരപലഹാരങ്ങളുണ്ടാക്കിത്തരികയും,
കണക്കു പരീക്ഷയ്ക്ക് കൂടെയിരുത്തി പഠിപ്പിച്ച് സംശയങ്ങൾ തീർത്തുതരുകയുമൊക്കെ ചെയ്യാറുണ്ട്.അമ്മയെപ്പോലെ...ചിലപ്പോൾ അമ്മയെക്കാളേറെ ഞാനവരെ സ്നേഹിച്ചിരുന്നു.
ബഹുമാനിച്ചിരുന്നു...
ചിറ്റയുടെ നേരെ വിപരീതസ്വഭാവമാണ് ചിറ്റയുടെ അനിയനായ പവിത്രമ്മാമയ്ക്ക്.
എന്നും കള്ളും,കഞ്ചാവുമായി നടക്കുന്നയാൾ.തോന്നുമ്പോ മാത്രമേ വീട്ടിൽ വരികയുള്ളൂ. ചുവന്ന കണ്ണുകളുള്ള അയാളെ കാണുന്നതേ എനിക്ക് പേടിയാണ്.
ഒരേ വയറ്റിൽ നിന്നും വിപരീത സ്വഭാവമുള്ള രണ്ടുപേർ!!വല്ലാത്തൊരദ്ഭുതം തന്നെ..
ചിറ്റയ്ക്ക് വരുന്ന കല്ല്യാണാലോചനകളൊക്കെ മുടങ്ങിയത് അനിയന്റെ സ്വഭാവദൂഷ്യം കൊണ്ടാണത്രെ.
എന്നാലും ആ പാവം ആരോടും ഒരു പരാതിയും പറയാറില്ല .സങ്കടങ്ങളൊക്കെ ഒരു പുഞ്ചിരിയിലൊതുക്കും.ആലോചിച്ച് നടന്ന് ചിറ്റയുടെ വീടെത്തിയതറിഞ്ഞില്ല.
അമ്പലത്തിലേക്കുള്ള യാത്രയിൽ
എന്റെ സ്ക്കൂളിനെക്കുറിച്ചും,പുതിയ കൂട്ടുകാരെക്കുറിച്ചും വായ്തോരാതെ ഞാനും , ചിറ്റയും സംസാരിച്ചു കൊണ്ടിരുന്നു.
അർച്ചന കഴിപ്പിക്കാൻ രശീതി മുറിച്ച് പ്രദക്ഷിണം വെയ്ക്കുമ്പൊ ചോദിക്കാതിരിക്കാൻ കഴിഞ്ഞില്ല..
"അയാളിത്രേം ദ്രോഹിച്ചിട്ടും എന്തിനാ ചിറ്റേ പിന്നേം ഇത്രയും സ്നേഹിക്കുന്നേ?.."
" കൂടപ്പിറപ്പായിപ്പോയില്ലേ ...
ഒക്കെ നമ്മുടെ വിധിയാമോനേ..
ഈ അർച്ചനകളുടെയൊന്നും ഫലം കിട്ടിതിരിക്കില്ല; എന്നെങ്കിലും,ഏതെങ്കിലും ഒരീശ്വരനെങ്കിലും കണ്ണു തുറക്കുമായിരിക്കും കുട്ടീ"
ഇലച്ചീന്തിലെ ചന്ദനത്തിൽ നിന്നൊരു നുള്ളെടുത്ത് എന്റെ നെറ്റിയിൽ ചാർത്തിക്കൊണ്ട് ചിറ്റയതു പറയുമ്പോ ആ കണ്ണു നിറഞ്ഞിരുന്നു.
ഉച്ചയൂണ് കഴിഞ്ഞേ ചിറ്റയന്നെന്നെ വീട്ടിലേക്ക് വിട്ടുള്ളൂ.
പിറ്റേന്ന് രാവിലെ ഇത്തിരി പരിപ്പും ,പച്ചക്കറികളും വാങ്ങാനായി അമ്മയെന്നെ കടയിലേക്കയക്കുമ്പൊ ചിറ്റയുടെ വീട്ടിലും കയറി.അതൊരു പതിവാണ് എന്നും കടയിലേക്ക് പോകുമ്പൊ അവിടത്തേക്കും കൂടി എന്തെങ്കിലും സാധനം വാങ്ങാനുണ്ടോ എന്നന്വേഷിക്കാറുണ്ട്. ഞാനന്നു ചെല്ലുമ്പോൾ വീടിന്റെ പിന്നാമ്പുറത്തെ വരാന്തയിലെ അരമതിലിൽ എന്തോ ആലോചിച്ചിരിപ്പായിരുന്നു ചിറ്റ.
കടയിൽ നിന്ന് എന്തെങ്കിലും വാങ്ങാനുണ്ടോ ചിറ്റേ
എന്നു ചോദിച്ചപ്പൊ വേഗമെഴുന്നേറ്റ് പോയി പൈസയുമായി വന്ന് "അഴ കെട്ടാൻ കയറ് വാങ്ങിക്കോ..വേറൊന്നും വേണ്ട.."
പിന്നെ എന്തോ പെട്ടെന്ന് ഓർത്ത പോലെ പറഞ്ഞു.
"അപ്പൂ ദേ നോക്കൂ...ഞാൻ കുളിക്കാൻ പോക്വാണേ..എന്നെ കണ്ടില്ലേല് കയറിവിടെ വച്ചേക്കൂ കെട്ടോ..
ഇതാ ഇതെടുത്തോ മോനു വേണ്ടി സൂക്ഷിച്ചു വെച്ചതാണ്."
സ്വർണ്ണ നിറമുള്ള കവറുള്ള രണ്ട് മിഠായികൾ ചിറ്റയെനിക്ക് നേരെ നീട്ടി.ഞാനത് വാങ്ങി ട്രൗസറിന്റെ പോക്കറ്റിലേക്കിട്ട് കടയിലേക്ക് നടന്നു.
തിരിച്ചു വന്നപ്പൊ ചിറ്റയെ അവിടൊന്നും കണ്ടില്ല.
കയറവിടെ വെച്ച് ഞാൻ വീട്ടിലേക്ക് നടന്നു.അമ്മയെ സാധനങ്ങളേൽപ്പിച്ച് ചിറ്റ തന്ന മിഠായി വായിലേക്കിടുമ്പോഴാണ് അവരുടെ വീട്ടിൽ നിന്നും വലിയൊരു നിലവിളി കേട്ടത്.അമ്മൂമ്മയ്ക്കെന്തോ ആപത്ത് പറ്റിയെന്നു തോന്നുന്നുവെന്നു പറഞ്ഞ് അമ്മയവിടേയ്ക്കോടുമ്പോ പിന്നാലെ ഞാനും ഓടി.ചിറ്റയുടെ മുറിയിൽ നിന്നും കേട്ട കരച്ചിലിന്റെ ഉറവിടം തേടി ചെന്നപ്പോ കണ്ടത് അലമുറയിട്ടു കരയുന്ന അമ്മൂമ്മയെയും ,ഞാൻ വാങ്ങിക്കൊണ്ടു വന്ന കയറിൽ തൂങ്ങിയാടുന്ന എന്റെ ചിറ്റയുടെ അനക്കമറ്റ ശരീരത്തെയുമാണ്.
എന്റെ വായിലപ്പോഴും ചിറ്റ തന്ന മിഠായി അലിഞ്ഞു തീർന്നിരുന്നില്ല.
ചിറ്റയുടെ മരണശേഷം ആരുമില്ലാതായ അമ്മൂമ്മയെ അമ്മ എന്റെ വീട്ടിലേക്കു കൂട്ടിക്കൊണ്ടു വന്നു.ചിറ്റയുടെ മരണം എന്നെ ഒരുപാടു സങ്കടപ്പെടുത്തി.എന്നാലും ചിറ്റയെന്തിനാണങ്ങിനെ ചെയ്തതെന്ന സംശയം എന്റെ മനസ്സിനെ മഥിച്ചു കൊണ്ടേയിരുന്നു.
ആ കയർ ഞാനന്ന് വാങ്ങിക്കൊടുത്തില്ലായിരുന്നുവെങ്കിൽ....
ഒരുപക്ഷേ എന്റെ ചിറ്റ മരിക്കില്ലായിരുന്നു
എന്ന ചിന്ത എന്റെ കൺനിറച്ചു.ആ നിമിഷത്തെ
മനസ്സാലെ ഞാനൊരുപാട് ശപിച്ചു.
പലതും ചിന്തിച്ച് അമ്മൂമ്മയുടെ മടിയിലുറങ്ങിപ്പോയ ഞാൻ കേട്ടത് അമ്മയോട് പതിയെ പറഞ്ഞു കരയുന്ന അമ്മൂമ്മയുടെ വാക്കുകളാണ്.
ചിറ്റ മരിക്കുന്നതിന്റെ തലേന്ന് പവിത്രമ്മാമ ഒരുപാട് വൈകിയാണത്രെ വീട്ടിലെത്തിയത്.
അമ്പലത്തിലെ പ്രസാദം അനിയന് കൊടുക്കുവാനായി അനിയൻ കിടക്കുന്ന മുറിയിലേക്കു ചെന്ന ചിറ്റയെ കഞ്ചാവിന്റെ ലഹരിയിൽ അയാൾ കടന്നു പിടിക്കാൻ ശ്രമിച്ചത്രെ. ബഹളം കേട്ടെത്തിയ അമ്മൂമ്മയ്ക്ക് മുന്നിൽ അന്ന് ചിറ്റ ഒരുപാട് കരഞ്ഞത്രെ.
"അവനെന്റെ വയറ്റിൽ തന്നെ വന്നു പിറന്നല്ലോ മോളെ....അമ്മയായിപ്പോയില്ലേ ശപിക്കാൻ പറ്റില്ലല്ലോ.."
അമ്മൂമ്മയെ സമാധാനിപ്പിക്കാനമ്മയ്ക്ക് വാക്കുകളില്ലായിരുന്നു.
അതിൽപ്പിന്നെ അയാൾ നാട്ടിലേക്ക് വന്നിട്ടേയില്ല. അയാളെപ്പറ്റി ആരും തിരക്കിയതുമില്ല.
എന്നാലും എവിടെയായാലും അയാൾ നരകിച്ചു ചാവണേയെന്ന് ഞാനെന്നും പ്രാർത്ഥിച്ചു കൊണ്ടേയിരുന്നു.ആ രൂപത്തെ ഞാനത്ര വെറുത്തു പോയിരുന്നു.
കാരണം എനിക്കെന്റെ ചിറ്റയെ പ്രാണനായിരുന്നു.
കാലം ആർക്കു വേണ്ടിയും കാത്തു നിൽക്കാതെ കടന്നു പോയി.
ഞാനിന്നൊരു ഡോക്ടറാണ്.
ഡോക്ടർ കിരൺ നായർ.
സിറ്റി ഹോസ്പിറ്റലിലെ പ്രശസ്തനായ ഹൃദയശസ്ത്രക്രിയാ വിദഗ്ദ്ധൻ.
കാലമെത്ര കഴിഞ്ഞിട്ടും
ചിറ്റയുടെ ഓർമ്മകൾ എന്നെ വേട്ടയാടിക്കൊണ്ടേയിരുന്നു.
എന്നും ഉറക്കത്തിൽ, കയറിൽ തൂങ്ങിയാടുന്ന ചിറ്റയുടെ രൂപം കണ്ട് ഞാൻ ഞെട്ടിയുണരാറുണ്ട്.
ചില മുറിവുകളെന്നും മുറിവുകളായിത്തന്നെ തുടരും...കാലമെത്ര കടന്നു പോയാലും, ഉള്ളിലൊരു നീറ്റൽ ബാക്കിയാക്കും. ചിറ്റയുടെ മരണവും അതുപോലൊരു ഉണങ്ങാത്ത മുറിവായിരുന്നെനിക്ക്.
അവർ മരിച്ചതിൽ പിന്നെ നാലഞ്ചു വർഷമേ അമ്മൂമ്മയും ജീവിച്ചിരുന്നുള്ളൂ.
തോരാത്ത മഴയുള്ള ഒരു രാത്രിയിൽ ഹോസ്പിറ്റലിൽ നിന്നുള്ള ഒരു കോളാണെന്റെ ഉറക്കം ഞെട്ടിച്ചത്. തലേന്ന് അഡ്മിറ്റ് ചെയ്ത ഒരു കൊച്ചു കുഞ്ഞിന്റെ ജീവൻ അപകടത്തിലാണെന്നും ,പെട്ടെന്ന് ഹോസ്പിറ്റലിലേക്കെത്തണമെന്നുമായിരുന്നു ആ കോൾ.
സമയമോ ,മഴയോ വകവെയ്ക്കാതെ കാറുമെടുത്ത് ഞാനിറങ്ങി.
തുള്ളിമുറിയാത്ത മഴയും അർദ്ധരാത്രിയും...
വിജനമായ റോഡിലൂടെ വണ്ടിയോടിക്കുമ്പോഴാണ് വേച്ചു നടന്നു പോകുന്ന ഒരു രൂപം റോഡ് ക്രോസ്സ് ചെയ്യുന്നത് കണ്ടത്.സ്ട്രീറ്റ് ലൈറ്റിന്റെ വെളിച്ചത്തിൽ ആ രൂപത്തെ എനിക്ക് മനസ്സിലായി..അതയാളായിരുന്നു..
പവിത്രമ്മാമ...
ഒരു നിമിഷം ...വണ്ടി അയാളെ ഇടിച്ചു തെറിപ്പിച്ചു നിർത്താതെ മുന്നോട്ട് പാഞ്ഞു.
മഴത്തുള്ളികൾ ടയറിൽ പറ്റിയിരുന്ന രക്തത്തുള്ളികൾ കഴുകിക്കളയുമ്പൊ,
മരണത്തോട് മല്ലടിച്ചു നിൽക്കുന്ന ആ കുഞ്ഞിന്റെ മുഖം മാത്രമേ എന്റെ മനസ്സിലുണ്ടായിരുന്നുള്ളൂ.

അന്ന് പുലർച്ചെ ഓപ്പറേഷൻ തിയേറ്ററിൽ
വെച്ച് ആ പിഞ്ചു ശരീരത്തിൽ
തലേന്ന് രാത്രി വണ്ടി തട്ടി മരണമടഞ്ഞ ഒരജ്ഞാതന്റെ ഹൃദയം തുന്നിച്ചേർക്കുമ്പൊ ഡോക്ടറായ എന്റെ മുഖത്തുണ്ടായ മന്ദഹാസം ആരും കണ്ടില്ല.
ഓപ്പറേഷൻ വിജയകരമായി പൂർത്തിയാക്കി,
തിയേറ്ററിൽ നിന്നു പുറത്തേക്കു വന്ന എന്നെ കണ്ടപ്പൊ
തൊഴുകൈകളോടെ എന്റെ അടുത്തേക്ക് വന്ന കുട്ടിയുടെ രക്ഷിതാക്കളുടെ പുറത്തു തട്ടി
"ഡോണ്ട് വറി, സേ താങ്ക്സ് ടു ഗോഡ്..യുവർ ഡോട്ടർ ഈസ് പെർഫെക്ട്ലി ആൾറൈറ്റ്"
എന്ന് പറഞ്ഞാശ്വസിപ്പിച്ച് ഒരു പുഞ്ചിരിയോടെ നടന്നകലുമ്പോൾ വല്ലാത്തൊരു ചാരിതാർത്ഥ്യം തോന്നി.
അന്ന് രാത്രി ഒരുപാടു കാലങ്ങൾക്കു ശേഷം ഞാനുറങ്ങി.
മഴയുടെ സംഗീതം കേട്ട്...
ചിറ്റയേയും ആ തൂങ്ങിയാടുന്ന കയറും സ്വപ്നം കാണാതെ....ഒരുപാടൊരുപാട് സന്തോഷത്തോടെ...

By: Maya Dinesh

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot