Slider

അവൾ

0
Image may contain: 1 person, smiling, closeup
ഞാനവളെ ആദ്യമായി കാണുമ്പോൾ അവൾക്കു ഭർത്താവുണ്ടായിരുന്നു .കുറച്ചു മുതിർന്ന ഒരു മകൾ ഉണ്ടായിരുന്നു .സ്ഥിരമായി ഒരുജോലി ഒന്നുമില്ലാതെ കറങ്ങി നടക്കുകയായിരുന്നു ആ കാലം ഞാൻ .
നല്ല മഴയുള്ള ഒരു വൈകുന്നേരം അവളുടെ ഭർത്താവു ബൈക്ക് നിർത്തി ഞാൻ കയറി നിന്ന അതെ കടയുടെ ഇറയത്ത്‌ കയറി നിന്നു. ഭാര്യയോടും മകളോടും അയാൾ ശബ്ദം ഉയർത്തി വല്ലാതെ ദേഷ്യപ്പെടുന്നുണ്ടായിരുന്നു .ഇടക്കൊരു വേള പൊതു സ്ഥലമാണെന്നും ഓർക്കാതെ അവളുടെ തോളിൽ അയാൾ ആഞ്ഞു അടിക്കുന്നത് ഞാൻ കണ്ടു .
ഇവൾ അടി കൊണ്ടപ്പോൾ നിറകണ്ണുകളോടെ, അപമാനത്തോടെ ചുറ്റും നോക്കി. നോട്ടം എന്റെ കണ്ണിലെത്തിയപ്പോൾ തീപ്പൊള്ളലേറ്റ പോലെ കണ്ണുകൾ പിൻവലിച്ചു .പൊതു നിരത്തിലിങ്ങനെയെങ്കിൽ വീട്ടിൽ എത്ര അടികൊള്ളുന്നുണ്ടാകും എന്ന് ഞാൻ ചിന്തിച്ചു .
പിന്നീട് ഞാൻ അവളെ കാണുന്നതും റോഡിൽ വെച്ചാണ് അപകടത്തിൽ പെട്ട് കിടക്കുന്ന ഭർത്താവിന്റെ സഹായത്തിനായി ആർത്തു കരയുന്ന അവൾ . ഞാൻ ആണ് അവരെ ആശുപത്രിയിൽ കൊണ്ട് പോയത് .അയാൾ നേരെത്തെ തന്നെ മരിച്ചിരുന്നു എന്ന് തോന്നുന്നു ഡോക്ടർ വേഗം നടപടി ക്രമങ്ങളൊക്കെ പൂർത്തിയാക്കി അയാളുടെ ശരീരം തിരിച്ചേൽപ്പിച്ചു.
പിന്നീട് കുറച്ചു നാളുകൾ ഞാൻ അവളെ കണ്ടില്ല .അവളെയൊന്നു കാണണമെന്ന് തോന്നിയെങ്കിലും അതിലൊരു ശരികേട് ഉണ്ടെന്നു തോന്നിയ്യ്തു കൊണ്ട് ഞാൻ ആ വഴിക്കു പോയില്ല ഇതിനിടയിൽ വീട്ടുകാർ എനിക്കൊരു ഓട്ടോറിക്ഷ വാങ്ങി തന്നു .നന്നാവുന്നെങ്കിൽ നന്നാകട്ടെ എന്ന് കരുതിയാകും .ഞാൻ എന്തായാലും നന്നാകാൻ തീരുമാനിച്ചു .എന്റെ ഉള്ളിൽ അപ്പോളും അവൾ ഉണ്ടായിരുന്നു .
ചില ഓർമ്മകൾ മതിയെന്നേ,നമ്മളാ ഓർമയിൽ ജീവിതത്തിൽ ശരിയായ ട്രാക്കിൽ കൂടി അങ്ങ് പോകും .അവർ നമ്മോടു മിണ്ടുകയോ സ്നേഹിക്കുകയോഒന്നും വേണ്ട .അവരോടു നമുക്കു സ്നേഹം ഉണ്ടല്ലോ അത് മതി .അതിന്റെ വെളിച്ചത്തിൽ നമ്മളിങ്ങനെ അങ്ങ് നടക്കും
അവളുട മകൾ പ്ലസ് ടൂ വിനാണ്. ഇടയ്ക്കു എന്റെ ഓട്ടോയിൽ വന്നു കയറും അന്ന് അവളെ എനിക്ക് കാണാൻ പറ്റും. അവളെന്നെ പരമാവധി നോക്കാതിരിക്കാൻ ശ്രമിക്കുന്ന കണ്ടു എനിക്ക് ചിരി വരും .
നമ്മളൊരാളെ ഒഴിവാക്കാൻ നോക്കുന്നതെപ്പോൾ എന്നറിയാമോ ? അവർ നമ്മുടെ ഉള്ളിലേക്ക് ഇങ്ങനെ കയറി കയറി വരുന്നത് കൊണ്ട് ... നമ്മിൽ അസ്വസ്ഥതയാവുന്നത് കൊണ്ട് ,അവളുട ഉള്ളിലെന്തായാലും ഞാൻ ഉണ്ട് എന്ന അറിവ് എനിക്ക് ചില്ലറ
സന്തോഷം ഒന്നുമല്ല തന്നത്.
എനിക്ക് അവളുട പേര് അറീല .പ്രായം അറീല .ചിലപ്പോൾ എന്നേക്കാൾ ഒന്നോ രണ്ടോ വയസ്സ് മൂപ്പുണ്ടാകും അതൊന്നും എന്റെ വിഷയമായിരുന്നില്ല . ഉള്ളിൽ അവൾ ഉണ്ട് .എനിക്കെന്നെങ്കിലും ഒരു കൂട്ട് ഉണ്ടാകുന്നെങ്കിൽ അവൾ മതി എന്ന് ഞാൻ അങ്ങ് തീരുമാനിച്ചു അതിനു കാരണമൊന്നുമില്ല ഒരു ഇഷ്ടം അത്ര തന്നെ
മകളുട സ്‌കൂൾ കഴിഞ്ഞു കുറച്ചു നാൾ കഴിഞ്ഞു ഒരു ദിവസം ഒരു മഴ ദിവസം അവളെന്നെ തേടി ഓട്ടോ സ്റ്റാൻഡിൽ വന്നു ,ഭർത്താവു മരിച്ച ദിവസത്തെ ആർത്തു കരച്ചിൽ വീണ്ടും . "മകളെ കാണുന്നില്ല "ഒരു തണുപ്പ് എന്റെ നട്ടെല്ലിലൂടെ അരിച്ചു കയറി .പരിചയമുള്ള ഒരു പോലീസ്‌കാരനോട് കാര്യം പറഞ്ഞു പിന്നെ എളുപ്പമായിരുന്നു .കൊച്ചിനെ കിട്ടി പക്ഷെ പോലീസ് സ്റ്റേഷനിൽ വെച്ച് മുഖത്തടിച്ചു പോലെ അവൾ പറഞ്ഞു കളഞ്ഞു അവൾക്കു അമ്മയെ വേണ്ട ഇന്നലെ കണ്ട പന്ന..മോന്റെ കൂടെ പോയാൽ മതിയെന്ന് .
തല താഴ്ത്തി ഓട്ടോയിലിരിക്കുന്ന അവളോട് യാത്രയിലുടനീളം എന്ത് പറയണമെന്ന് എനിക്കറിഞ്ഞു കൂടായിരുന്നു .ജീവിതം അവൾക്കു കൊടുത്തത്
ചതിയുടെയും വഞ്ചനയുടെയും വേദനയുടെയും കടലാഴങ്ങളാണ്. ഒരു അർത്ഥത്തിൽ ജീവിതം ഇല്ലാതെ പോയ ഒരു പെണ്ണ്
കാറ്റിലുലയുന്ന തണ്ടു പോലെ വേച്ചു വേച്ചു അവൾ നടന്നു വീട്ടിലേക്കു പോകുമ്പോൾ ഞാൻ പിന്നാലെ ചെന്നു അവളപ്പോൾ എന്നെ തിരിഞ്ഞൊന്നു നോക്കി
"പേടിക്കണ്ട ആത്മഹത്യ ചെയ്യുകയൊന്നുമില്ല" "
ഇടറിയ ആ സ്വരം കേട്ട് എന്റെ നെഞ്ചു പൊട്ടിപ്പോയി.
ഇതിലും ഭംഗിയായി ഒരു പെണ്ണിന് എങ്ങനെ വിധിയെ തോൽപ്പിക്കാൻ കഴിയും ?
അവൾ വീണ്ടും ജോലിക്ക് പോയി തുടങ്ങി .എന്റെ ഓട്ടോയിലാകും മിക്കവാറും പോയി വരിക . ചില ദിവസങ്ങളിൽ കാശു തരില്ല .നേർമ്മയായി ചിരിക്കും ,അന്നെനിക്ക് ഒരു ഗ്ലാസ് കാപ്പിയോ പലഹാരമോ കിട്ടും അവളുട കൈ കൊണ്ടുണ്ടാക്കിയത്
ഒന്നിച്ചു ജീവിക്കാമെന്ന് ഞാൻ അവളോട് പറഞ്ഞിട്ടില്ല .അവളുട മുറിവുകൾ ഒക്കെ ഉണങ്ങട്ടെ.കാലം എന്ന മഹാമാന്ത്രികന്‌ ഉണക്കാൻ കഴിയാത്ത ഏതു മുറിവുണ്ടാകും ?.
അവളെന്റെതാകും .ഞാൻ അവളെ പൊന്നു പോലെ നോക്കും .ഒരു ആണ് എന്താണ് എന്ന്, എന്റെ സ്‌നേഹം കൊണ്ട് ഞാൻ അവൾക്കു അറിയിച്ചു കൊടുക്കും .അവൾ കരയാതിരിക്കാൻ അവൾക്കു കാവലാളായി ഇങ്ങനെ ജീവിക്കാനും എനിക്ക് മടിയില്ല .
കാരണം ഞാൻ എന്റെ ജീവിതത്തിൽ അവളെ മാത്രമേ സ്നേഹിച്ചിട്ടുള്ളു .അവളെ കുറിച്ചോർത്തു മാത്രമേ കരഞ്ഞിട്ടുള്ളു.

By: Ammu Santhosh
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo