നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ഒയാസീസ് (2)

Image may contain: 1 person, stripes
തിങ്കളാഴ്ച നല്ല ദിവസം എന്ന് കേട്ടിട്ടുണ്ട്. പത്മരാജൻ ചിത്രത്തിൻ്റെ പേരായിട്ട് അന്നു കേട്ടപ്പോൾ തനിക്കും നന്നായി തോന്നി പക്ഷെ ശരിക്കും തിങ്കളാഴ്ച നല്ല ദിവസമാണോ? ഇനി തിങ്കളാഴ്ച ലോട്ടറി അടിച്ചവനോ, അല്ലെങ്കിൽ വെള്ളിയാഴ്ച നടത്തിയ പ്രേമാഭ്യർത്ഥനയ്ക്ക് തിങ്കളാഴ്ച പച്ചകൊടി അടയാളം കിട്ടിയ ഏതോ കാമുകനോ പറഞ്ഞതാകാനാണ് ശരി. അല്ലാതെ തിങ്കളാഴ്ച സ്കൂളിൽ പോകാനോ ജോലിക്ക് പോകാനോ മിക്കവർക്കും മടിയല്ലേ, അവരോട് ചോദിച്ചാൽ ആരെങ്കിലും പറയുമോ തിങ്കളാഴ്ച നല്ല ദിവസമെന്ന്. എൻ്റെ കാര്യം തന്നേ നോക്കൂ, ഇന്ന് തിങ്കളാഴ്ച്ചയാണ്. ഇന്നലെ അവധിയായിരുന്നു. അല്ലെങ്കിൽ തന്നെ അകത്ത് അടച്ചുപൂട്ടപ്പെട്ടവന് അവധിയും അല്ലാത്തതും തമ്മിൽ എന്തു വ്യത്യാസം.
ഇന്ന് കിട്ടിയിരിക്കുന്ന എട്ടിൻ്റെ പണി ഭയങ്കരം തന്നേ.
ജയിലിൽ ആയ പ്രവാസികളെ പറ്റി കേട്ടിട്ടുണ്ട്. പക്ഷെ താമസിച്ചിരുന്ന ചുറ്റുപാടിൽ തന്നെ ജയിൽ സൃഷ്ടിക്കപ്പെട്ടത് ഒന്നോർത്താൽ തനിക്കുവേണ്ടി മാത്രം ആയിരിക്കും. ഇന്നലെ വരെ നേരിൽ കാണുന്ന എല്ലാമായും ഇന്നൊരു കടുത്ത ചില്ലിൻ്റെ ആവരണം കൊണ്ട് അകറ്റപ്പെടുക, കൈയ്യകലത്താണെങ്കിലും ഒന്നു തൊടാനാവാതെ അകന്നു നിൽക്കുക എന്നു പറയുന്നത് തന്നെ അസ്വാതന്ത്യത്തിൻ്റെ അങ്ങേയറ്റം ആണല്ലോ.
അർബാബിൻ്റെ വീടുകളിലെ ഇന്തോനേഷ്യൻ പണിക്കാരികൾ ഭക്ഷണം കൊണ്ടുവന്നു കിളിവാതിലിലൂടെ അകത്തേയ്ക്ക് തരികയും പഴയ പാത്രങ്ങൾ അതുവഴി തിരിച്ചു കൊടുക്കുന്നത് അവർ എടുത്തു കൊണ്ടു പോകുകയും ചെയ്യുന്നുണ്ട്. ബാത്ത്റൂം അറ്റാച്ചഡ് ആയതിനാൽ ഒന്നിനും പുറത്തേയ്ക്ക് പോകണ്ട. ഏകാന്തതയാണ് ഏറ്റവും വലിയ ശത്രു എന്ന തിരിച്ചറിവിൽ അതിനെതിരെ ഒന്നും ചെയ്യാനാവാതെ നിൽക്കുന്നവൻ്റെ നിസ്സഹായത. എത്ര നേരം അങ്ങിനെ ഇരുന്നു എന്നറിയില്ല, പെട്ടെന്നാണ്
ആരുടെയോ ഫോൺ വന്ന ശബ്ദം കേട്ടത്. ആൻ്റണിയുടെ ഫോൺ ആണ് വന്നത്. മഴക്കാത്തിരിക്കുന്ന വേഴാമ്പലിന് ഇടിവെട്ട് കേൾക്കുമ്പോൾ ഉണ്ടായ സന്തോഷമാണ് അവൻ്റെ ഫോണിൻ്റെ റിംഗ്ടോൺ കേട്ടപ്പോൾ ഉണ്ടായത്.
ആൻ്റണി അടുത്തുള്ള ഹോട്ടലിലെ കുക്കാണ്. അവൻ്റെ ഡ്യൂട്ടി തുടങ്ങുന്നത് രാവിലെ ആറുമണി മുതൽ ഉച്ചയ്ക്ക് ഒരുമണിവരേ ആണ്. പിന്നീട് അഞ്ചുമണിയ്ക്ക് ചെന്നാൽ പന്ത്രണ്ടു മണിക്ക് ഹോട്ടൽ അടയ്ക്കുന്നതുവരേ അവന് വിശ്രമമില്ലാത്ത ജോലിയാണ്. പന്ത്രണ്ടു മണിക്ക് ഹോട്ടൽ അsച്ചാലും പാത്രം എല്ലാം കഴുകി വച്ച് അവൻ റൂമിലെത്തുമ്പോൾ ഒരു മണി ആകും. അവനെ അങ്ങോട്ട് വിളിച്ചാൽ ഫോണെടുക്കാൻ പോലും അവന് സമയമില്ല. ഇതു പോലെ വല്ലപ്പോഴും അവൻ തന്നെ ഇങ്ങോട്ട് വിളിക്കാറുണ്ട് എന്നു മാത്രം.
എടാ ഗോപാലു നീ എവിടെയാണ്.?
ഞാൻ റൂമിൽ ആണെടാ.
പിന്നെ എന്തെല്ലാം വിശേഷം, നീ വൈകിട്ട് ഡ്യൂട്ടിയിൽ കയറാറായില്ലേ.
നാലര മണിയല്ലേ ആയുള്ളു. അഞ്ചു മണിയ്ക്ക് കേറിയാൽ മതി. ഞാൻ വേറൊരു കാര്യം ചോദിയ്ക്കാനാണ് നിനക്ക് ഫോൺ ചെയ്തത്.
ചോദിച്ചോ, എന്തു കാര്യം ആണ്.
എടാ നീ നമ്മുടെ അജയനും, അലവിയും എല്ലാം ആയിട്ട് ഈയിടെ ഉടക്കിലാണോ?
ഉം, ചെറിയൊരു സൗന്ദര്യപ്പിണക്കം ഉണ്ട്.
അതെന്താ കാരണം.
അതെന്താണെന്നു വച്ചാൽ അവർ ഇടയ്ക്ക് ഞാൻ പണിയെടുക്കുന്ന തോട്ടത്തിൽ വന്ന് വാഴക്കുല വെട്ടിക്കൊണ്ട് പോകും, ഞാൻ അതിനെ എതിർത്തു, അർബാബിനറിയാവുന്നതാണ് തോട്ടത്തിലെ കുലകളുടെ എണ്ണമെല്ലാം. കുലകൾ കാണാതാകുന്നതിനെ പറ്റി എന്നോട് ചോദിച്ചാൽ അർബാബിനോട് ഞാനെന്തു മറുപടി പറയും എന്നു പറഞ്ഞതിന് അവർ പറഞ്ഞ ഉത്തരം അബ്ദുൾ അസീസും അവരും തമ്മിൽ നല്ല കൂട്ടുകാർ ആണ് അതുകൊണ്ട് അർബാബ് വഴക്കൊന്നും പറയില്ല എന്ന്.
ഞാൻ പറഞ്ഞു എങ്കിൽ അർബാബിനോട് ചോദിച്ചിട്ട് എടുത്തോളാൻ, അതവർക്ക് ഇഷ്ടമായില്ല. അതോടെ അവർ മിണ്ടാതായി, അത് നടന്നിട്ട് അഞ്ചാറു മാസം ആയല്ലോ, ഇപ്പോൾ എന്താണ് അതു ചോദിയ്ക്കാൻ ഉണ്ടായ കാരണം.
അല്ലെങ്കിലും അവൻമാരുടെ കാര്യം പറയാതിരിക്കുകയാണ് ഭേദം, നാലെണ്ണം അടിച്ചു കഴിഞ്ഞാൽ നട്ടപ്പാതിരയ്ക്ക് നാടല്ലയെന്ന കാര്യം മറന്ന്, ഉടുമുണ്ടഴിച്ച് തലയിലും കെട്ടി നാടൻ പാട്ടും പാടി നാടുചുറ്റാനിറങ്ങുമ്പോൾ നാളികേരം മോട്ടിയ്ക്കാൻ ഇല്ലാത്തതു കൊണ്ട് നാലു കുലയെങ്കിലും മോട്ടിക്കുക എന്നത് അവരുടെ ഒരു ശീലമായ് മാറി. ഉടക്കിൻ്റെ കാരണം
ചോദിച്ചതിന് കാര്യമുണ്ട്, കഴിഞ്ഞ ശനിയാഴ്ച നിൻ്റെ അർബാബും, അജയനും, അലവിയും തമ്മിൽ മുട്ടൻ വഴക്ക് നടന്നു നമ്മുടെ ഹോട്ടലിൽ വച്ച്.
നമ്മുടെ തോട്ടത്തിലെ വാഴക്കുലയെ സംബന്ധിച്ചായിരുന്നോ വഴക്ക്?
കുലയെ സംബന്ധിച്ചല്ലായിരുന്നു വഴക്ക് എങ്കിലും, അത് നന്നായി മൂർച്ചിച്ചിരുന്നെങ്കിൽ ഒന്നോ രണ്ടോ കൊല സംഭവിക്കേണ്ടതായിരുന്നു വഴക്കിനിടയിൽ. ഏതായാലും അതിൻ്റെ ഒന്നാംഭാഗമേ കഴിഞ്ഞിട്ടുള്ളു. തുടർഭാഗങ്ങളുമുsനെയുണ്ടാകും.
ആൻറണീ നീ മനുഷ്യന് മനസ്സിലാകുന്ന രീതിയിൽ പറയൂ. എന്താ അവിടെ ശരിക്കും സംഭവിച്ചത്.
മനസ്സിലാകുന്ന രീതിയിൽ പറയാമെന്നു വച്ചാൽ എനിക്കും അത്രയ്ക്കങ്ങു മനസ്സിലായില്ല. എങ്കിലും മനസ്സിലായത് പറയാം. ഞാൻ കിച്ചനിൽ ആയിരുന്നതുകൊണ്ട് A 2 Z ഒന്നും അറിയില്ല, കേട്ടറിവ് പറയാം.
കുറെ നേരമായല്ലോ കാടും പടലും കേറുന്നു, ടെൻഷൻ അടിപ്പിക്കാതെ
അറിഞ്ഞത് എന്താണെന്ന് വച്ചാൽ പറയെടാ.
നിൻ്റെ അർബാബും, അജയനും, അലവിയും പണ്ടേ നല്ല കൂട്ടുകാർ ആണല്ലോ അവർ ചായയും കുടിച്ചിരുന്ന് എന്തെല്ലാമോ സൗഹൃദ സംഭാഷണങ്ങളിൽ ആയിരുന്നു. പിന്നീട് എപ്പോഴോ അവർ കുടുംബത്തെയും കുട്ടികളേയും പറ്റി എല്ലാം സംസാരിച്ചു തുടങ്ങി. അങ്ങിനെ പറഞ്ഞ കൂട്ടത്തിൽ നിൻ്റെ അർബാബിൻ്റെ പഴയ കുട്ടികൾ വെളുത്തതായിരുന്നെന്നും ഈയിടെയുള്ള കുട്ടികൾക്ക് കറുപ്പ് നിറമാണെന്നും ചർച്ചയായി. അർബാബ് പറഞ്ഞു, കാലാവസ്ഥയെല്ലാം മാറിയല്ലോ ഇപ്പോൾ പഴയതിനേക്കാൾ ചൂടും പൊടിക്കാറ്റും എല്ലാം കൂടിയതാണ് കാരണമെന്ന് തോന്നുന്നു.
അപ്പോഴാണ് അജയനോ, അലവിയോ പകുതി തമാശയ്ക്കോ പകുതി കാര്യമായോ പറഞ്ഞ രണ്ടു മൂന്ന് വാക്കുകൾ അവർക്ക് പൂരയിടി മേടിച്ചു കൊടുത്തു എന്നതാണ് സത്യം .
അവർ ഇടി കിട്ടാനായി മാത്രമുള്ള എന്തു വാക്കുകളാണ് അവർ പറഞ്ഞത്.
ഇംകി ഹവാ മൽ ഹിന്ദ് എന്നാണത്രേ അവർ പറഞ്ഞത് എന്നാണ് കേട്ടത്.
(ചിലപ്പോൾ ഇന്ത്യയിൽ നിന്നുള്ള കാറ്റ് ആയിരിക്കും എന്ന്)
അത് പറഞ്ഞു തീർന്നയുടനെ മിന്നൽപ്പിണർ പോലെ ഇടിവെട്ടുന്ന ശബ്ദത്തിൽ നിൻ്റെ അർബാബ് അവരെ ഇഞ്ചപ്പരുവത്തിൽ ഇടിച്ചു ചതച്ചു.
എന്നിട്ട് പിന്നെ എങ്ങിനെ തീർന്നു ആ പ്രശ്നങ്ങൾ .
അത് തീർന്നിട്ടില്ല. ഒമാനി സ്ത്രീകളെ പറ്റി അപവാദം പറഞ്ഞതിൻ്റെ ടെസ്റ്റ്ഡോസായിരുന്നു അവർക്ക് കൊടുത്ത ഇടിയെന്ന് പറഞ്ഞു. ഇവിടത്തെ നിയമം അനുസരിച്ച് സ്ത്രീകൾക്കും കുട്ടികൾക്കും എതിരായി എന്തെങ്കിലും പറയുകയുയും പ്രവൃത്തിക്കുകയും ചെയ്താൽ പിന്നെ സ്വദേശിയ്ക്കും വിദേശിക്കും ഒരേ നിയമം ആണ്. അകത്തായാൽ പിന്നെ പുറത്തിറങ്ങാൻ വലിയ പാടാണ്. സ്വന്തം കുട്ടികളേയോ, ഭാര്യമാരേയോ ദേഹോപദ്രവം നടത്തുന്നവർക്കെതിരെ പരാതി കിട്ടിയാൽ അവരെ കൈയ്യാമം വച്ചാണ് സ്റ്റേഷനിലേയ്ക്ക് കൊണ്ടുവരുന്നത്.
നിങ്ങൾ പറഞ്ഞതിൽ വല്ല സത്യവും ഉണ്ടോ എന്ന് ആദ്യം തിരക്കട്ടെ. ഒരു സത്യവും ഇല്ലാത്ത ആരോപണം ആണ് നിങ്ങൾ ഉന്നയിച്ചതെങ്കിൽ അതോടെ നിങ്ങളുടെ കാര്യത്തിന് ഒരു തീരുമാനം ആകും. അങ്ങിനെയെല്ലാം പറഞ്ഞാണ് അന്ന് നിൻ്റെ അർബാബ് പിരിഞ്ഞത്. നിന്നോട് അർബാബ് ഇതിനെ പറ്റി വല്ലതും സംസാരിച്ചോ?
അതെല്ലാം അവിടെ നിൽക്കട്ടെ നിനക്കിതിനെ പറ്റി എന്തെങ്കിലും പറയാനുണ്ടോ?
ഇനി ഞാൻ എന്തെങ്കിലും പറഞ്ഞിട്ട് എന്തു കാര്യം. ഏതായാലും തലപോകുന്ന കാര്യത്തിന് ഒരു തീരുമാനം ആയി എന്നു തോന്നുന്നു. ഇനി അതെന്നാണ് എന്നറിഞ്ഞാൽ മതി.
ഡെമോക്ലീസിൻ്റെ വാൾ തലയ്ക്ക് മുകളിലെ നൂലിൽ തൂങ്ങുമ്പോൾ മനസ്സമാധാനത്തോടെ താഴെ ഇനി എങ്ങിനെയിരിക്കും
ഡെമോക്ലീസോ അതാരാണ്
അതൊരു ഗ്രീക്ക് പാതിരിയാണ്.
പാതിരി ആണോ എങ്കിൽ പള്ളിയിലെ സൺഡേ സ്കൂളിൽ പുള്ളിയെ പറ്റി പഠിപ്പിക്കേണ്ടതായിരുന്നല്ലോ?
ഇനിയിപ്പോൾ പഠിപ്പിച്ച ദിവസം ഞാൻ പോകാതിരുന്നത് കൊണ്ടാണോ അറിയാതിരുന്നത് എന്നറിയില്ല.
എൻ്റെ ആൻറണീ നീയൊരു ലോകതോൽവിയാണല്ലോ? അഞ്ചു മണിയെല്ലാം കഴിഞ്ഞില്ലേ, സമയത്ത് ജോലിക്ക് ചെല്ലാൻ നോക്ക് അല്ലെങ്കിൽ
നിൻ്റെ മുതലാളി നിൻ്റെ വിസ ക്യാൻസൽ ചെയ്ത് എപ്പോൾ നാട്ടിൽ കയറ്റിവിടും എന്ന് പറഞ്ഞില്ലെന്ന് വേണ്ട.
എന്നാൽ ശരി, നീ സമയം ഉള്ളപ്പോൾ ഹോട്ടലിലേക്ക് ഇറങ്ങ്.
പറയത്തക്ക മാറ്റങ്ങൾ ഇല്ലാതെ അടുത്ത ദിവസങ്ങളും പതിവുപോലെ കടന്നു പോയി. ഉമിത്തീയിൽ നിൽക്കുന്നതു പോലുള്ള അവസ്ഥ. ഉറങ്ങാനും ഭക്ഷണം കഴിയ്ക്കാനും ആവാതെ വെരുകിനെ പോലെ ഉഴറി നടന്നുനടന്നു സമയം കളഞ്ഞു. വ്യാഴാഴ്ച വൈകിട്ടായി. സാധാരണയായി വ്യാഴാഴ്ച എട്ടുമണി കഴിയുന്ന നേരത്താണ് അർബാബ് എത്താറുള്ളത്.
മുറിയിലെ ചുമരിൽ തൂങ്ങുന്ന അജന്താക്ലോക്ക് എട്ടു മണിയായി എന്നറിയിച്ചു കൊണ്ട് എട്ടു പ്രാവശ്യം മണി മുഴക്കി. നിശബ്ദതയിൽ ക്ലോക്കിൻ്റെ ടിക് ടിക് ശബ്ദവും, അതിനെ കവച്ചുവയ്ക്കുന്ന തൻ്റെ നെഞ്ചിടിപ്പിൻ്റെ ശബ്ദവും ഇടവിട്ടു കേട്ടുകൊണ്ടിരുന്നതിനിടയിലാണ് പുറത്തെ ചരലിൽ അർബാബിൻ്റെ വെളുവെളുത്ത ലാൻറ്ക്രൂസർ ഒരു മുരൾച്ചയോടെ വന്ന് ബ്രേക്കിട്ട് നിർത്തിയത്. നിമിഷങ്ങൾക്കകം അർബാബ് ചാവിയുമായി ഔട്ട് ഹൗസിൻ്റെ വാതിൽക്കലേയ്ക്ക് എത്തി.
അർബാബ് വാതിൽ തുറന്നകത്തേയ്ക്ക് വരുന്നത് കൊല്ലാനാണോ വളർത്താനാണോ എന്നറിയാതെ ഞാൻ അക്ഷമനായി വാതിലിൻ്റെ പുറകിൽ അല്പം പേടിയോടെ നിന്നു.
തുടരും.....Part 3 in two hours 
Written by Anilkumar PS

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot