നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

മരുപ്പച്ചകൾ - Part 1


"അച്ഛാ.. അച്ഛമ്മയെ കൂട്ടിക്കൊണ്ടുവരാൻ ഞാനും വരട്ടെ?"
ഗെയിം കളിച്ചു കൊണ്ട് ടിവിക്കു മുമ്പിലെ സോഫയിൽ ഒടിഞ്ഞു മടങ്ങിയിരുന്ന അനുക്കുട്ടി ടാബിൽ നിന്നു കണ്ണുയർത്താതെ അടുത്തു കസേരയിലിരുന്നു ടി.വി കാണുകയായിരുന്ന മഹേഷിനോടു ചോദിച്ചു.
ച്ലും... !!
ചില്ലുടയുന്ന ശബ്ദം കേട്ട് അനുക്കുട്ടി വലിയ കണ്ണടയ്ക്കു മുകളിലൂടെ അച്ഛനെ നോക്കി. ഉച്ചയൂണ് കഴിഞ്ഞുള്ള പാത്രം കഴുകലിലാണ് രാജശ്രീ.
ഇന്നിത് രണ്ടാമത്തെ ചില്ലു പാത്രമാണ് കിച്ചണിൽ വീണുടയുന്നത്. മഹേഷ് മകളെ സാരമില്ലെന്ന് കണ്ണടച്ചു കാണിച്ചു.
രാജശ്രീക്കു ദേഷ്യം വന്നാൽ അടുക്കളയൊരു യുദ്ധക്കളമാകും. ഒറ്റയാൾ തേരോട്ടത്തിൽ അവിടെ പലതും ഗളച്ഛേദം ചെയ്യപ്പെടും,.. അംഗഭംഗത്തിനിരയാക്കപ്പെടും.... തകർന്നു തരിപ്പണമാകാനും മതി.
ഈ സമയം അങ്ങോട്ടു പോകാതിരിക്കുന്നതാണ് നല്ലതെന്ന് അച്ഛനും മകൾക്കുമറിയാം.
മഹേഷ് ടി വിയുടെ വോള്യം അൽപം കൂട്ടി നിറങ്ങളുടെ ചലനാത്മകതയിലേയ്ക്ക് ശ്രദ്ധിച്ചിരുന്നു.
"ഈ അങ്കക്കലിക്ക് രാജിയെ കുറ്റപ്പെടുത്താനാവില്ല ," അയാളോർത്തു.ഈ ഒറ്റ ബെഡ് റൂം ഫ്ലാറ്റിലേയ്ക്ക് അമ്മ കൂടി വന്നാൽ കാര്യങ്ങൾ ആകെ താളം തെറ്റുമെന്നയാൾക്കറിയാം.
അത്യാവശ്യം വേണ്ട വീട്ടുപകരണങ്ങൾ കൊണ്ടും നിത്യോപയോഗ സാധനങ്ങളും കൊണ്ട് അവരുടെ ഹാളും റൂമും കിച്ചനും നിറഞ്ഞിരുന്നു. അഞ്ചു വയസ്സുകാരിയായ അനാമികയ്ക്കു പഠിക്കാനും പുസ്തകങ്ങൾ വയ്ക്കാനുമായി ബെഡ് റൂമിൽ സ്ഥലം കണ്ടെത്തിയതോടെ അലമാര ഹാളിലേക്കിറങ്ങി. ഓരോ ദിവസവും ഉയർന്നു വരുന്ന ആവശ്യങ്ങൾ, പലവിധ സാധനങ്ങളായി ഇവിടേയ്ക്ക് കയറി വരുന്നതല്ലാതെ ഒന്നും ഇറങ്ങിപ്പോകുന്നില്ല.
ഒരു പുതിയ ഫ്ലാറ്റെടുക്കണമെന്ന ആലോചന അവരുടെ സംഭാഷണങ്ങളിലേക്ക് പലവട്ടം കടന്നു വന്നിട്ടും, ഒത്തു പോകാനാവാത്ത ഫ്ളാറ്റ് വാടക ഒരുറച്ച തീരുമാനത്തിലെത്തുന്നതിൽ നിന്നും അയാളെ വിലക്കിക്കൊണ്ടിരുന്നു.
കാര്യങ്ങൾ ഇങ്ങനെയായിരിക്കെ അമ്മയെ കൂടി ഇങ്ങോട്ടു കൊണ്ടുവരണമെന്ന മഹേഷിന്റെ തീരുമാനം രാജശ്രീയെ കുറച്ചൊന്നുമല്ല ചൊടിപ്പിച്ചിരിക്കുന്നത്.
വയസ്സായ അമ്മയെ നാട്ടിൽ തനിയെ നിർത്തിയാൽ ഉണ്ടാകാനിടയുള്ള ബുദ്ധിമുട്ടുകൾ എണ്ണിയെണ്ണിപ്പറഞ്ഞ് ഭാര്യയെ ബോധ്യപ്പെടുത്താൻ ശ്രമിക്കുമ്പോഴെല്ലാം തന്റെ വാക്കുകളിലെ ആത്മാർത്ഥതക്കുറവ് മഹേഷിനു തന്നെ തിരിച്ചറിയാനാവുന്നുണ്ടായിരുന്നു. പക്ഷേ അതിനുമപ്പുറം എന്തെങ്കിലും പറയാൻ അയാൾക്കു സാധിക്കുകയുമില്ലായിരുന്നു.
ഈ പ്രയാസം മുൻകൂട്ടി കണ്ടതുകൊണ്ട് പാസ്പോർട്ടെടുക്കലും വിസയടിക്കലുമുൾപ്പെടെയുള്ള കാര്യങ്ങൾ ഏതാണ്ടു വരുതിയിലായ ശേഷം മാത്രമാണ് അയാൾ അമ്മയെ കൊണ്ടുവരുന്ന കാര്യം ഭാര്യയോട് പറഞ്ഞത്. അന്നു തുടങ്ങിയ ശീതസമരമാണ് അടുക്കളയിലെ പൊട്ടലും ചീറ്റലും അനുക്കുട്ടിയെ ശകാരിക്കലുമായി തുടർന്നുകൊണ്ടിരിക്കുന്നത്.
ഒന്നര മാസം മുമ്പാണ് ലുലു മാളിൽ വെച്ച് നാട്ടിലെ പഴയ സ്നേഹിതൻ അൻവറിനെ മഹേഷ് കണ്ടത്. ഓരോ കട് ലറ്റിനും ചായയ്ക്കും മുകളിൽ പലതും പറ
ഞ്ഞിരുന്ന കൂട്ടത്തിൽ കഴിഞ്ഞ തവണ നാട്ടിൽ പോയപ്പോൾ അറിയാൻ കഴിഞ്ഞ ചില കാര്യങ്ങൾ വളരെ പ്രയാസപ്പെട്ടാണ് അയാൾ മഹേഷിനോടു പറഞ്ഞത്.
മഹേഷിന്റെ പഴയ റ്റ്യൂഷൻ മാസ്റ്റർ അരവിന്ദൻ മാഷിന്റെ വീട്ടിൽ സ്ഥിരമായി അയാളുടെ അമ്മ പോകാറുണ്ടെന്നും, വിഭാര്യനായ അദ്ദേഹത്തെ ശുശ്രൂഷിക്കാനായി ചില രാത്രികളിൽ പോലും അമ്മയവിടെ തങ്ങാറുണ്ടെന്നും ഇതേക്കുറിച്ച് നിറം പിടിപ്പിച്ച പല കഥകളും നാട്ടിൽ പലരും പറഞ്ഞു നടക്കുന്നുണ്ടെന്നുമായിരുന്നു അത്. ഇപ്പോഴും അതൊന്നും വിശ്വസിക്കാൻ മഹേഷിനു സാധിച്ചിട്ടില്ല.
അമ്മയുടെ വലംകൈ വിരലുകളിൽ ചുറ്റിപ്പിടിച്ച ഇടം കൈയിലാണ് അയാളുടെ ഓർമകൾ ആരംഭിക്കുന്നത്. വെളുത്തു കൊലുന്നനെയുള്ള അമ്മയുടെ തെളിഞ്ഞ നെറ്റിയിൽ മായാതെ കിടക്കുന്ന ഭസ്മക്കുറിയുടെ നനവും, കറുത്ത കരയുള്ള മുണ്ടിന്റെയും നേരിയതിന്റെയും നേർത്ത കഞ്ഞിപ്പശമണവും വീടുവിട്ടിറങ്ങുങ്ങുമ്പോൾ അയാൾ കൂടെ കൂട്ടിയിരുന്നു. ഭേദപ്പെട്ട ഒരു ജോലി കണ്ടെത്തി ഇവിടെ നിലയുറപ്പിക്കും വരെയും അതുതന്നെയായിരുന്നു അയാളുടെ കരുത്ത്.
അരവിന്ദൻ മാഷ് അയാൾക്കു പിതൃതുല്യൻ തന്നെയായിരുന്നു.അമ്മ വീട്ടുജോലിക്കു സഹായിക്കാൻ പോയിരുന്ന നിർമല ടീച്ചറുടെ, സൗമ്യനും സഹൃദയനുമായ ഭർത്താവ്.
അക്കൗണ്ടൻസി മെയിനായെടുത്ത് ടൗണിലെ ഗവൺമെന്റ് കോളേജിൽ പഠനമാരംഭിച്ചെങ്കിലും ഇടവിട്ടുണ്ടാകുന്ന അലർജിക്കും ആസ്ത് മയ്ക്കും പുറമേ വിദ്യാർത്ഥി സമരങ്ങളും ചേർന്ന് മഹേഷിന്റെ പഠനം അവതാളത്തിലായ സമയത്താണ് അമ്മയുടെ ആവശ്യപ്രകാരം അരവിന്ദൻ മാഷ് അയാൾക്കു ട്യൂഷനെടുത്തു തുടങ്ങിയത്.
അക്കാലത്ത്, മഹേഷിന്റെ അസുഖം, ദൂരെ പട്ടണത്തിൽ പോയുള്ള പഠനം, ട്യൂഷൻ ഫീസ് എന്നിങ്ങനെ പല വിധ കാര്യങ്ങൾക്കു പണം കണ്ടെത്താനായി അമ്മ വേറെയും രണ്ടു വീടുകളിൽ ജോലിക്കു പോയിരുന്നു. പോസ്റ്റ് ഗ്രാജുവേഷനു ശേഷം മാഷിന്റെ തന്നെ പരിചയത്തിലൊരാൾ വഴിയാണ് ഇവിടുത്തെ ജോലി ശരിയായതും.
ചെറിയൊരു വാർപ്പു വീടുണ്ടാക്കി വാടക വീട്ടിൽ നിന്നും അതിലേയ്ക്കു മാറിയ ദിവസം അമ്മയെ ചേർത്തു പിടിച്ച്, "ഇനിയെന്റെയമ്മ കഷ്ടപ്പെടരുതെന്നു പറഞ്ഞപ്പോൾ അമ്മയുടെ കണ്ണിൽ വിരിഞ്ഞ നനവാർന്ന ചിരി അയാളുടെ മനസ്സുനിറച്ചിരുന്നു. വിവാഹശേഷം ഭാര്യ നിൽക്കേണ്ടത് ഭർത്താവിനൊപ്പമെന്നു പറഞ്ഞ് രാജശ്രീയെ ഇങ്ങോട്ടു കൊണ്ടുവരാൻ നിർബന്ധിച്ചതും അമ്മയായിരുന്നു.
നന്നേ ചെറുപ്പത്തിലേ വിധവയായ അമ്മയ്ക്ക് മറ്റൊരു വിവാഹത്തിന് താൽപര്യമുണ്ടോയെന്ന് താനൊരിക്കലും അന്വേഷിച്ചില്ലെന്ന് അയാൾ കുറ്റബോധത്തോടെ ഓർത്തു. എങ്കിൽ ഈ സമയത്ത് അമ്മ തനിച്ചാകില്ലായിരുന്നു. ഇങ്ങനെയൊന്നും കേൾക്കേണ്ടി വരില്ലായിരുന്നു. എപ്പോഴെങ്കിലും അമ്മ ആ രീതിയിൽ മാഷിനെ കണ്ടിട്ടുണ്ടാവുമോ എന്ന ചിന്ത അയാളുടെ മനസ്സിലേയ്ക്കു കടന്നു വന്നതും അമ്മയുടെ നിറകൺചിരി വന്നതിനെ മൂടിക്കളഞ്ഞു.
രണ്ടു വർഷം മുമ്പാണ് നിർമല ടീച്ചർ മരിച്ചത്. മക്കളില്ലാതെ പരസ്പരം താങ്ങും തണലുമായ ദമ്പതികളിലൊരാളുടെ വിയോഗം മറ്റേയാളെ പക്ഷാഘാതത്തിൽ കൊണ്ടു ചെന്നെത്തിച്ചതും ആയുർവേദ ചികിത്സയും മറ്റുമായി മാഷ് പിന്നീട് മെല്ലെ എണീറ്റു നടന്നു തുടങ്ങിയതുമെല്ലാം നോവായും ആശ്വാസമായും ആഹ്ലാദമായും അമ്മയുടെ ഫോൺ സംഭാഷണങ്ങളിൽ നിറഞ്ഞു. അപ്പോഴൊന്നും കാര്യങ്ങൾ മറ്റൊരു വഴിക്കു നീങ്ങുന്നതിനുള്ള സാഹചര്യം അയാൾ ഓർത്തതേയില്ല.
എന്തു തന്നെയായാലും കുറച്ചു നാളേക്കെങ്കിലും അമ്മയെ മാറ്റി നിർത്തുന്നതായിരിക്കും നല്ലതെന്ന തോന്നൽ അൻവറിനോട് യാത്ര പറഞ്ഞു പിരിയും മുമ്പേ മഹേഷിൽ ഉറച്ചിരുന്നു.
നാട്ടിലുള്ള ട്രാവൽ ഏജൻസിയിലേക്ക് വിളിച്ച് അമ്മയുടെ പാസ്പോർട്ടിന്റെ കാര്യങ്ങൾ എത്രയും പെട്ടെന്ന് ശരിയാക്കാൻ ഏർപ്പാടു ചെയ്ത ശേഷം മാത്രമാണ് അയാൾ അമ്മയെ വിളിച്ച് അക്കാര്യം പറഞ്ഞത്. ആദ്യം ചെറിയൊരു എതിർപ്പു പറഞ്ഞെങ്കിലും, അയാളുടെ സ്വരത്തിലെ ഗൗരവം മനസ്സിലാക്കിയാവണം പിന്നീടവർ വിസമ്മതതമൊന്നും പറഞ്ഞില്ല.
"മോള് റെഡിയായിക്കോ..." അയാൾ ക്ലോക്കിലേയ്ക്കു നോക്കി എഴുന്നേറ്റ് ഹാങ്ങറിൽ നിന്നും ഷർട്ടും പാന്റ്സുമെടുത്ത് മുറിയിലേയ്ക്കു കയറി. ആവശ്യത്തിലുമധികം ശബ്ദമുണ്ടാക്കി പാത്രങ്ങൾ കിച്ചൻറാക്കിലേക്ക് വച്ചു കൊണ്ടിരുന്ന അമ്മയെ ഒന്നെത്തി നോക്കി അനുക്കുട്ടി സ്വയം അലമാര തുറന്ന് ഒരു ഉടുപ്പെടുത്തു ധരിച്ച് പെട്ടെന്നു തയ്യാറായി.
എയർപോർട്ടിൽ നിന്നും ഇറങ്ങി വന്ന അച്ഛമ്മ സുമിത്രയെ അനുക്കുട്ടി ഓടിച്ചെന്നു കെട്ടിപ്പിടിച്ചു. ഓർമയിലൊന്നും അമ്മയെ സാരിയുടുത്തു കണ്ടിട്ടിട്ടില്ലല്ലോ എന്നയാൾ ഓർത്തു. ആദ്യമായി വിമാനയാത്ര ചെയ്തതിന്റെ പരിഭ്രമത്തിലും പേടിയിലും സുമിത്ര കുഴഞ്ഞു പോയിരുന്നു.
മെലിഞ്ഞു ക്ഷീണിച്ചു പ്രായം ബാധിച്ചു തുടങ്ങിയ അമ്മയുടെ ശരീരവും ഓജസ്സറ്റ മുഖവും കാൺകേ അമ്മയെ അവസാനമായി കണ്ടത് നാലു വർഷം മുമ്പായിരുന്നെന്ന കുറ്റബോധത്തിന്റെ കനൽ വീണ് അയാളുടെ ഇടനെഞ്ചരിഞ്ഞു. ക്ഷീണിച്ച
കണ്ണുകളുയർത്തി അമ്മ അയാളെ നോക്കി ആർദ്രമായി ചിരിച്ചു.
കാറിലേയ്ക്കു കയറുമ്പോൾ, "രാജി വന്നില്ലേ മോനേ..." എന്ന ചോദ്യത്തിന്, "അവൾക്ക് വീട്ടിലെ ജോലി... അടുക്കളയിലെ തിരക്ക്.. അങ്ങനെയെന്തെല്ലാമോ അയാൾ അവ്യക്തമായി പറഞ്ഞൊഴിഞ്ഞു.
അനുക്കുട്ടി വലിയ സന്തോഷത്തിലായിരുന്നു. ആംഗലം കലർന്ന അവളുടെ ചോദ്യങ്ങൾ പലതും അച്ഛമ്മയ്ക്കു മനസ്സിലാകുന്നുണ്ടായിരുന്നില്ലെങ്കിലും അവർ അവളെ വാൽസല്യത്തോടെ ചേർത്തു പിടിച്ച് നെറ്റിയിലും മൂർദ്ദാവിലും ഉമ്മ വെച്ചു. ചിലപ്പോഴെല്ലാം എരിഞ്ഞിട്ടെന്ന പോലെ കണ്ണുകൾ ചിമ്മിത്തുറക്കുകയും സാരിത്തുമ്പുയർത്തി അവ മെല്ലെ തുടയ്ക്കുകയും ചെയ്തു.
ഹാളിലെ സോഫയ്‌ക്കു താഴെയായി അച്ഛമ്മയും പേരക്കുട്ടിയും കിടക്കാനിടം കണ്ടെത്തി.അച്ഛമ്മയുടെ അപരിചിതത്വം അനുക്കുട്ടിയും അവളുടെ കുറുമ്പുകൾ അച്ഛമ്മയും ഏറ്റെടുത്തു.വീട് ഒതുക്കി വെക്കാനും അടുക്കള ജോലികളിലും അമ്മ വലിയ സഹായമായതോടെ രാജശ്രീയുടെ ഈർഷ്യയും കുറഞ്ഞു വന്നു.
പാലിൽ പഞ്ചസാര അലിഞ്ഞു ചേരും പോലെ അമ്മ തന്റെ കുടുംബത്തിൽ മധുരം നിറയ്ക്കുന്നത് മഹേഷ് വിസ്മയത്തോടെ കണ്ടു.
........................... ............................ ..............................
(ഇതൊരു തുടർക്കഥയല്ല. അൽപം നീളക്കൂടുതൽ തോന്നിയതുകൊണ്ട് രണ്ടു ഭാഗങ്ങളാക്കുന്നു.)
തുടരും -  
ഒരു മണിക്കൂറിൽ അടുത്ത ഭാഗം ഇവിടെ പ്രസിദ്ധീകരിക്കുന്നതാണ്.

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot