നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ചന്ദനംപെറ്റ പെണ്ണ് - Final Part 16



"ഇവരൊക്കെ ആരാണ് നാണ്വേ...?"
കുമാരേട്ടന്റെ ചോദ്യത്തിന് മറുപടി പറഞ്ഞത് ചന്ദ്രകുമാറായിരുന്നു.
" ഇത് നമ്മടെ പൊന്നൂട്ടീടെ പെറ്റമ്മ രാജമ്മ അത് അവളുടെ അമ്മായി ഗോമതി.... ബാക്കി കാര്യങ്ങളെല്ലാം നമ്മക്ക് പിന്നെ സംസാരിക്കാം ഇപ്പോ അതിനൊള്ള സമയമല്ല... ഡീ.. പൊന്നൂട്ട്യേ നീയിപ്പോ ഇവർക്ക് ദക്ഷിണ കൊടുത്ത് അനുഗ്രഹം വാങ്ങിക്കേ.. "
പന്തലിൽ സൂചി താഴെ വീണാൽ കേൾക്കാവുന്ന നിശബ്ദത നാണുവേട്ടൻ ശ്രീജയുടെയും ലക്ഷ്മിയേടത്തിയുടേം കൈയ്യിൽ പിടിച്ചുകൊണ്ട് രാജമ്മയുടെ മുന്നിൽ നിറുത്തി. എന്നിട്ട് ശ്രീജയോടു പറഞ്ഞു.
"മോളേ പൊന്നൂട്ടീ... ഇതാണ് നിന്റെ പെറ്റമ്മ ഇവളെ നിനക്ക് അമ്മയെന്നു വിളിക്കാം. വേറാരുമല്ല നിന്റെ അച്ഛനാ പറയുന്നേ നീ ഇവളെ ഇപ്പോൾ അമ്മേന്നു വിളിച്ച് ദക്ഷിണ കൊടുത്ത് അനുഗ്രഹം വാങ്ങണം എല്ലാരുടേം അനുഗ്രഹത്തോടേം ആശീർവാദത്തോടേം സന്തോഷായിട്ടു വേണം അച്ഛന്റെ പൊന്നുട്ടി ഈ വീടിന്റെ പടിയെറങ്ങിപ്പോകാൻ നീ സുമംഗലിയാവുന്നത് കാണാൻ നിന്റെ പെറ്റമ്മയില്ലല്ലോ എന്നോർത്തെന്റെ മോടെ കരളു പിടയരുത്.. ഒന്നല്ല നാലമ്മമാരൊണ്ടെന്നോർത്തു വേണം എന്റെ മോള് ജീവിതത്തില് സന്തോഷിക്കാൻ.."
താൻ കാണുന്നത് സത്യമാണോ മിഥ്യയാണോ എന്നറിയാത്തൊരു അവസ്ഥയിൽ ആയിരുന്നു ശ്രീജ ഒരു ആശ്രയത്തിനായി അവൾ ലക്ഷ്മിയേടത്തിയെ നോക്കി ആ നെഞ്ചിലേയ്ക്കു ചാഞ്ഞു. അവർ അവളെ കെട്ടിപ്പിടിച്ച് നെറ്റിയിൽ ഉമ്മവച്ചു കൊണ്ട് പറഞ്ഞു.
" നീ വിളിച്ചോ മോളേ.. ഇതു നിന്റെ പെറ്റമ്മയാണ് മടിക്കണ്ട ദക്ഷിണ കൊടുത്ത് അനുഗ്രഹം വാങ്ങിക്കോ മോടെയീ ലക്ഷ്മ്യേടത്തി സന്തോഷത്തോടെയല്ലേ പറയുന്നത് നിന്റെ അച്ഛനും ഏട്ടന്മാരും എന്നോട് എല്ലാം പറഞ്ഞിട്ടുണ്ട് ഞങ്ങൾക്കെല്ലാം അറിയാം അവർ ആരാണെന്നും എന്താണെന്നും "
ശ്രീജ തിരിഞ്ഞ് ആൾക്കാർക്കിടയിൽ നില്ക്കുന്ന പ്യൂൺ ലക്ഷ്മിയമ്മയെ നോക്കിയപ്പോൾ ഒരു കള്ളച്ചിരിയോടെ അവർ അടുത്തുവന്നു പറഞ്ഞു.
" എന്നാലൊരു കാര്യം ചെയ്യ് രണ്ട് അമ്മമാരും അമ്മായീം ചേർന്ന് ദക്ഷിണ വാങ്ങി പൊന്നു മോളേ അനുഗ്രഹിച്ചോ "
"അതു ശരിയാ നമ്മടെ ലക്ഷ്മിയമ്മ പറഞ്ഞതിലും കാര്യമുണ്ട് എന്നാൽ അങ്ങനെ തന്നെയാവട്ടേ.... അല്ലേ നാണ്വേ..?"
കുമാരേട്ടന്റെ ചോദ്യത്തിന് ഉത്തരം പറഞ്ഞത് ശശീന്ദ്രനായിരുന്നു.
" മൂന്നു പേരോ... നടക്കില്ല നാലു പേരു വേണം"
"നാലുപേരോ.. അതാരാ നാലാമത്തെ?"
കുമാരേട്ടന് ഒരു സംശയം ശശീന്ദ്രൻ അതും തീർത്തു കൊടുത്തു.
"നമ്മുടെ പ്യൂൺ ലക്ഷ്മിയമ്മയല്ലാതെ വേറെ ആർക്കാ അതിനുള്ള യോഗ്യതേം അവകാശോം അല്ലേ അച്ഛേ ..?"
ഇപ്രാവശ്യം മറുപടി പറഞ്ഞത് നാണുവേട്ടൻ തന്നെയാണ്.
" ഇപ്പോളാടാ.... നായിന്റെ മോനേ നീയെന്റെ മോനായത് ഈ ബാർബർ നാണൂന്റെ മോനായത്."
അവിടെയാകെ കൂട്ടച്ചിരി മുഴങ്ങിയപ്പോൾ ശശീന്ദ്രൻ ചമ്മിപ്പോയി.
“ഏയ്.. അതു പറ്റില്യാ…. അതെങ്ങ്നെ ശര്യാവും മൂപ്പെമളയന്സരിച്ച് തന്നെ ദക്ഷിണ വയ്ക്കട്ടെ വേണോച്ചാൽ അതു കഴിഞ്ഞിട്ട് നാലുപേർക്കും ഒരുമിച്ചനുഗ്രഹിക്കാലോ.. എന്താനാണ്വേ... അതല്ലേ അതിന്റെ ശരി..?”
കുമാരേട്ടന്റെ ഇടപെടൽ വന്നപ്പോൾ നാണുവേട്ടൻ അതും സമ്മതിച്ചിട്ടു പറഞ്ഞു.
“ഇപ്പോളാടാ.. കുമാരാ.. നീ ശെരിക്കും ബാർബർ നാണൂന്റെ അളിയനായേ.. “
എല്ലാവരും അതു കേട്ടു പൊട്ടിച്ചിരിച്ചു.
മുറപ്രകാരം ശ്രീജ ഗോമതിക്ക് ആദ്യം ദക്ഷിണ നല്കി അനുഗ്രഹം വാങ്ങി. അടുത്ത ഊഴം രാജമ്മയുടേതായിരുന്നു
ശ്രീജ തന്റെ പെറ്റമ്മയ്ക്ക് ദക്ഷിണ കൊടുക്കാൻ വന്നപ്പോൾ രാജമ്മ വേറെ ഏതോ ലോകത്തുള്ളവളെപ്പോലേ ആയിരുന്നു. അവിടെ നടക്കുന്നതൊന്നും തിരിച്ചറിയാൻ കഴിയാത്ത, ഓർമ്മകൾ നഷ്ടപ്പെട്ട് മനോനില തകർന്നവളായിരുന്നു അപ്പോൾ രാജമ്മ.
“രാജേ... നോക്ക് ദേ നിന്റെ മോള് നിനക്ക് ദക്ഷിണ തരാൻ വന്നേക്കണ കണ്ടില്ലേ.. വാങ്ങിക്കെടി…. അതുവാങ്ങിച്ച് അവളെ അനുഗ്രഹിക്കെടി.. “
രാജമ്മയുടെ തോളിൽ കുലുക്കിക്കൊണ്ട് ഗോമതി അങ്ങനെ പറയുമ്പോൾ അവരുടെ ശബ്ദമിടറിപ്പോയിരുന്നു.
പക്ഷേ ഒന്നും തിരിച്ചറിയാൻ കഴിയാതെ നിർവ്വികാരതയോടെ നില്ക്കുന്ന രാജമ്മയുടെ കൈയ്കൾ ചേർത്തു പിടിച്ച് ഗോമതി ശ്രീജയിൽ നിന്നും ദക്ഷിണ സ്വീകരിപ്പിച്ചു.അനന്തരം പെറ്റമ്മയുടെ കാലുകളിൽ കുനിഞ്ഞു തൊട്ടുതൊഴുത ശ്രീജയുടെ ശിരസ്സിലും കൈയ്കൾ വയ്പ്പിച്ചു.ഒരു യന്ത്രത്തേപ്പോലെ രാജമ്മ ചെയ്യുന്നതുകണ്ടപ്പോൾ കുമാരേട്ടൻ നാണു വേട്ടനോട് ചോദിച്ചു.
“അല്ല നാണ്വേ.. പെറ്റതള്ള്യാന്നു പറഞ്ഞിട്ടും അതിന്റെ മൊകത്തങ്ങനൊരു ഭാവോം വികാരോം കാണണില്ലല്ലോ.. ഓള് ശെരിക്കും മന്ദബുദ്ധ്യാ..?”
ഇപ്രാവശ്യം നാണുവേട്ടന്റെ മറുപടി പ്രതീക്ഷിക്കാത്തതായിരുന്നു
“എന്തേ... കുമാരാ താടീം മുടീം..നര്ച്ചിട്ടും നിന്റെ ബുദ്ധി മാത്രം വളരാത്തേ.അതും കബനിപ്പൊഴേല് കളഞ്ഞോ...നീ.?”
അത്രയും നേരം വീരശൂരപരാക്രമിയായ കുമാരേട്ടൻ കാറ്റുപോയ ബലൂൺ പോലേയായി.
ഇത്രയും കാലം താൻ ആരേയും അറിയിക്കാതെ ഉള്ളിൽ കൊണ്ടുനടന്ന സ്വപ്നമായിരുന്നു തന്റെ പെറ്റമ്മയെ എന്നെങ്കിലും ഒരു നോക്കു കാണണമെന്ന്. ചെറുപ്രായത്തിൽ അവരെ നേരിട്ടു കാണാൻ പറ്റിയാൽ അവരോടു ചോദിക്കാൻ കുറേ ചോദ്യങ്ങൾ മനസ്സിൽ കരുതിവച്ചിരുന്നു അവരോടുള്ള വെറുപ്പ് അത്രയ്ക്കും ഉണ്ടായിരുന്നു. പക്ഷേ താൻ വളർന്നു വന്നപ്പോൾ സ്വയം ചിന്തിക്കാൻ പ്രായമായപ്പോൾ തന്റെ ചിന്തകൾ മാറിയത് അവൾ സ്വയമറിഞ്ഞു മനസ്സാക്ഷിയുടെ തട്ടിൽ അവൾ രണ്ടു തരത്തിൽ അമ്മയെ സങ്കല്പിച്ചിരുന്നു .ചിലപ്പോൾ തന്റെ അമ്മയായ സ്ത്രീ ഒരു വഴിപിഴച്ചവളാകാം അതുകൊണ്ടാവാം പെറ്റു വീണപ്പോൾത്തന്നെ അവരെന്നെ വലിച്ചെറിഞ്ഞത്.അങ്ങനെ അല്ലാതെ ഒരുപക്ഷേ അവർ നല്ല സ്ത്രീ ആയിരുന്നിരിക്കാം ഗതികേടുകൊണ്ട് ചെയ്തതായിരിക്കാം എങ്കിലും ഒരു ചിന്തയിലും ഉറച്ചു നില്ക്കാൻ അവൾക്കു കഴിഞ്ഞിരുന്നില്ല. പക്ഷേ ഇന്ന് തന്റെ സ്വപ്ന സാക്ഷാത്ക്കാരത്തിലെത്തിയിട്ടും അവൾക്ക് നിരാശയായിരുന്നു തന്റെ പെറ്റമ്മയെ ജീവിതത്തിൽ ആദ്യമായി കണ്ടപ്പോൾ അവർക്കു തന്നെ തിരിച്ചറിയാനാവാതെ അവസ്ഥ എങ്കിലും അവളുടെ ഉള്ളം സന്തോഷിച്ചു താൻ ആദ്യം ചിന്തിച്ചപ്പോലേ തന്റെ പെറ്റമ്മ വഴി പിഴച്ചവളല്ല അങ്ങനെ ആയിരുന്നെങ്കിൽ അച്ഛനും ഏട്ടന്മാരും അവരെ ഇങ്ങോട്ടു കൂട്ടിക്കൊണ്ട് വരൂലല്ലോ
നാല് അമ്മമാരും ചേർന്ന് ശിരസ്സിൽ കൈയ്യ് വച്ച് അനുഗ്രഹിക്കണമെന്ന അവളുടെ ആഗ്രഹം അറിഞ്ഞപ്പോൾ ഗോമതി വീണ്ടും രാജമ്മയുടെ കൈയ്യ്കൾക്കൊപ്പം തന്റെ കൈയ്യുകളും അവളുടെ ശിരസ്സിൽ ചേർത്തുവച്ചു. അപ്പോൾ ലക്ഷ്മിയേടത്തിയും പ്യൂൺ ലക്ഷ്മിയമ്മയും അവരുടെ കൈയ്കളും ശ്രീജയുടെ തലയിൽ വച്ച് അനുഗ്രഹിച്ചു. അവസാനമായി ശ്രീജയെ ആശ്ലഷിച്ചപ്പോൾ ഗോമതി മുകളിൽ ആകാശത്തിലേക്കു നോക്കി മനസ്സിൽ പറഞ്ഞു.
" രാവേട്ടന്റെ ആഗ്രഹം ഞാൻ നടത്തി രാവേട്ട നമ്മുടെ രാജേന്റെ മോള് അവളുടെ അമ്മയെ അമ്മേന്നു വിളിച്ചത് രാവേട്ടൻ കേട്ടില്ലേ...? അവൾ രാജേന്റെ അനുഗ്രഹത്തോടെ സുമംഗലിയാകൻ പോണത് കാണുന്നില്ലേ.. രാവേട്ടന്റെ ഗോമൂന് ഇതിലും വലുതായൊന്നൂല ഈ ജീവിതത്തിൽ അവൾ ലക്ഷ്മിയേടത്തിയുടെ മോളായി ദീർഘ സുമംഗലിയായി ജീവിക്കട്ടേ..."
ശ്രീജ തിരിച്ചു നടക്കാൻ തുടങ്ങിയപ്പോൾ ഒരു ശബ്ദം
"ഹലോ... എല്ലാരേം കിട്ട്യപ്പോ ഈ കൊച്ചേട്ടനെ മറന്നല്ലേ?എന്റെ അനുഗ്രഹത്തിന് ഇവിടെ ഒര് വെലയുമില്ലേ എങ്കിൽ പോകുവാ ഇനിയിവിടെ ഞാൻ നിക്കുന്നില്ല?
അനിൽകുമാർ ഗൗരവത്തിലായി
"കെച്ചേട്ടാ..."
അനിൽകുമാർ തന്റെ മാറിലേക്കു വീണ അവളെ തന്നോട് ചേർത്തു നിറുത്തി നിറുകയിൽ ചുംബിച്ചു
അവൾ വെറ്റിലയും പാക്കും അവനു നല്കി കുനിഞ്ഞ് അവന്റെ പാദം തൊട്ടു തൊഴുതപ്പോൾ അവളുടെ തലയിൽ കൈയ് വച്ച് അനുഗ്രഹിച്ചു..
" ദീർഘസുമംഗലീ ഭവ: "
അവർ വിളിച്ചു വരുത്തിയ വണ്ടികളിൽ കയറി എല്ലാവരും തിരുനെല്ലിക്കു പോയി. സുധീഷ് ശ്രീജയുടെ കഴുത്തിൽ താലികെട്ടുന്ന മുഹൂർത്തത്തിൽ വായ്ക്കുരവയിട്ടു കൊണ്ട് എല്ലാവരേയും പോലെ ഗോമതിയും തന്റെ കൈയിൽ കരുതിയ അരിയും പൂവും അവരുടെ നേരെയെറിഞ്ഞ് അനുഗ്രഹിച്ചു.
“ദീർഘസുമംഗലി ഭവഃ “
രാജമ്മയോക്കൊണ്ടും ചെയ്യിപ്പിച്ചു. പിന്നീട് ഒന്നിനും കാത്തു നില്ക്കാതെ രാജമ്മയേയും കൂട്ടി അമ്പലത്തിനു പുറത്തു വന്നു താഴെ പാപനാശത്തിൽ ഇറങ്ങി സ്നാനം ചെയ്തു ശേഷം രാജമ്മയെയും സ്നാനാനം ചെയ്യിപ്പിച്ചു തിരിച്ച് അമ്പലത്തിൽ വന്നപ്പോഴേക്കും കെട്ടുകഴിഞ്ഞ് വിരുന്നുകാർ മാനന്തവാടിക്കു പോയിരുന്നു. അമ്പലത്തിനു മൂന്നു ചുറ്റ് ഗോമതി രാജമ്മയ്ക്കൊപ്പം വലം വെച്ചു തൊഴുത് പ്രാർത്ഥിച്ചു. അപ്പോൾ ഗോമതി തന്റെ മനസ്സിൽ ചില തീരുമാനങ്ങൾ എടുത്തിരുന്നു. അവിടുന്ന് ഒരു ഓട്ടോ റിക്ഷാ പിടിച്ച് കാട്ടിക്കുളത്തെത്തി ബസ്റ്റാൻഡിൽ രാജമ്മയെ ഇരുത്തിയിട്ട് അടുത്തുള്ള മെഡിക്കൽ ഷോപ്പിൽ ചെന്ന് വാഴകൾക്കടിക്കുന്ന കീടനാശിനി ഫ്യൂരഡാൻ ഒരു ബോട്ടിൽ ചോദിച്ചു വാങ്ങി. കുറേ നേരം കഴിഞ്ഞപ്പോൾ മാനന്തവാടിയിൽ നിന്നും മൈസൂർക്കു പോകുന്ന ബസ്സിൽ കയറി രണ്ടു പേരും ബൈരക്കുപ്പയിൽ തിരിച്ചെത്തി. അപ്പോൾ സമയം ഉച്ചകഴിഞ്ഞ് രണ്ടു മണി ആയിരുന്നു.തോണിക്കടവിലെത്തി ഒരു തോണിയിൽക്കയറി കബനിപ്പുഴയ്ക്ക് ഒന്നു വലം വച്ചു. തോണിക്കടവു മുതൽ മുകളിൽ തേന്മാവിൻ കടവു വരെ അവിടുന്നു താഴെ പെരിക്കല്ലൂർ കടവുവരെ.. എങ്ങനേയും സമയം കളയുകയെന്നതായിരുന്നു ഗോമതിയുടെ ലക്ഷ്യം.
വൈകുന്നേരമായപ്പോൾ ബൈരക്കുപ്പ ബൈരേശ്വര ക്ഷേത്രത്തിലെ ചന്ദനച്ചുവട്ടിലേക്ക് ഗോമതി രാജമ്മയെകൊണ്ടുവന്നു.
അവിടെയപ്പോൾ നാഗത്താൻ തറയിൽ വിളക്കുതെളിക്കാൻ വന്നവർ അതും കഴിഞ്ഞ് പോയിരുന്നു. രാജമ്മയെ ചന്ദനമരത്തിൽ ചേർത്തിരുത്തി തന്റെ ബാഗിന്റെ ഉള്ളിൽ നിന്നും രക്തം പുരണ്ട പഴയ ആ തുണിക്കഷണവും ഒരു സാരിയും ഫ്യൂറഡാനും ഗോമതി പുറത്തെടുത്തു. സാരികൊണ്ട് രാജമ്മയെ അനങ്ങാനാകാത്ത വിധം ചന്ദനമരത്തിൽ ചേർത്തു കെട്ടിയിട്ടു. തന്റെ ബാഗിനുള്ളിൽ നിന്നും ചെറിയൊരു വെള്ളക്കുപ്പി പുറത്തെടുത്ത് തുറന്നു അവളുടെ വായിലേക്ക് കുറച്ച് വെള്ളം ഒഴിച്ചു കൊടുത്തു. തന്റെ മുഖത്തേക്കു നോക്കി പുഞ്ചിരിച്ചു കൊണ്ട് താനൊഴിച്ചു കൊടുത്ത വെള്ളം നുണഞ്ഞിറക്കുന്ന രാജമ്മയെ കണ്ട് അവൾ പൊട്ടിക്കരഞ്ഞുപോയി. അവളെ തന്റെ മാറോട് ചേർത്ത് ആ നിറുകയിൽ ഉമ്മവച്ചു പിന്നെ
രക്തം ഉണങ്ങിപ്പിടിച്ച ആ പഴയ തുണിക്കഷണം രാജമ്മയുടെ കഴുത്തിൽ ചുറ്റി രണ്ടു കൈകൾ ക്കൊണ്ടും വരിഞ്ഞുമുറുക്കി. ഒന്നും പ്രതികരിക്കാനാവാതെ അവളുടെ ദേഹം പിടയുന്നത് കണ്ടിട്ട് നിറഞ്ഞു വന്ന തന്റെ കണ്ണുകൾ ഇറുക്കിയടച്ചു കൊണ്ട് പൂർവ്വാധികം ശക്തിയിൽ മുറുക്കിപ്പിടിച്ചു.പതിയെ പതിയെ രാജമ്മയുടെ പിടച്ചിൽ നിന്നു തുറിച്ചുന്തിയ അവളുടെ കണ്ണുകൾ അവൾ തിരുമ്മിയടച്ചു
നിറമിഴികളോടേ അവളുടെ നിറുകയിൽ തുരുതുരെ ഉമ്മവച്ചു കൊണ്ടു പറഞ്ഞു.
“എന്നോട് ക്ഷമിക്കു രാജേ.എനിക്കിതല്ലാതെ വേറൊരു മാർഗ്ഗമില്ല മോളേ നാളെ എന്റെ കണ്ണടഞ്ഞാൽ നീയൊറ്റക്കാകും മോളേ.. അതെന്റെ രാവേട്ടന് സഹിക്കാൻ കഴിയില്ല... അവളെ കൂട്ടാതെ അവടെയൊറ്റക്കാക്കി നീ മാത്രമെന്തിനാ ഗോമൂ ഇങ്ങോട്ടു വന്നേ..?അവളേം കൊണ്ടരത്തില്ലാരുന്നോന്ന് എന്നോട് ചോതിച്ചാൽ ഞാനെന്താ രാവേട്ടനോട് മറുപടി പറയ്‌കാ.. അതോണ്ട് എനിക്കിതു ചെയ്തേ തീരൂ.. സുബോധം നഷ്ടപ്പെട്ട നിന്നെ നോക്കാൻ ഞാനല്ലാതെ വേറാരുമില്ല... യൗവനം നശിക്കാത്ത ബോധമില്ലാത്ത നിന്നെ ആരെങ്കിലും എന്തെങ്കിലും ചെയ്താൽ ഞാനെങ്ങനെ അറിയും അതുകൊണ്ട് ഒരുനമുക്കൊരുമിച്ചീ ലോകത്തൂന്നു പോകാം എല്ലാ ഈശ്വരന്മാരും എന്നോടു ക്ഷമിക്കട്ടേ…രാവേട്ടാ അങ്ങനുഭവിച്ച വേദന മുഴുവൻ കണ്ടവളാണു ഞാൻ മരിക്കും വരെ ഈ നെഞ്ചിൽ ചേർത്തു നിറുത്തി ആ വേദനപങ്കിട്ടവൾ പക്ഷേ ഇപ്പോൾ ഞാനൊറ്റയ്ക്കായില്ലേ രാവേട്ട.... ?സാരമില്ലെടി ഗോമ്വേ... നിനക്കു ഞാനില്ലേന്നു പറഞ്ഞെന്റെ വേദന പങ്കിടാനെന്റെ കൂടെ രാവേട്ടനുമില്ല വേറാരുമില്ല... ഞാൻ വരുവാണ് രാവേട്ടന്റടുത്തേക്ക് നമ്മടെ രാജേനേങ്കൊണ്ട്..
രാജമ്മയെ കെട്ടിയിരുന്ന സാരിയഴിച്ച് തന്റെ ദേഹവും അവളുടെ മൃതദേഹവും ചേർത്തു കെട്ടി പിന്നെ ഫ്യൂറഡാൻ ബോട്ടിലിന്റെ അടപ്പു തുറന്നു മനം മടുപ്പിക്കുന്ന അതിന്റെ ഗന്ധം വകവയ്ക്കാതെ ഗോമതി നാലഞ്ച് പിടി വാരി തന്റെ വായിലിട്ടു കുപ്പിയിൽ ബാക്കിയായ വെള്ളവും കുടിച്ചു.തന്റെ ദേഹം പിടയുന്നതും വായിൽ നിന്നും നുര വരുന്നതും ഓർമ്മ നശിക്കുന്നതിനു മുമ്പ് അവളറിയുന്നുണ്ടായിരുന്നു. തന്റെ ദേഹത്തോടു ചേർത്തു കെട്ടി രാജമ്മയെ അവൾ മുറുകേ പുണർന്നിരുന്നു.പതിയെപ്പതിയെ അവളുടെ ചലനവും നിലച്ചു.എല്ലാത്തിനും സാക്ഷിയായി ചന്ദനമരവും നാഗത്താനും ബൈരേശ്വര ക്ഷേത്രവും അവർ കൊണ്ടുവന്ന ബാഗുംമാത്രം ബാക്കിയായി അപ്പോഴും ബാഗിന്റെയുള്ളിൽ ഗോമതിയുടെ പേരിൽ നീലഗിരി ജില്ല ആസ്പത്രിയിൽ നിന്നും കിട്ടിയ ബീറ്റ എച്ച് സി ജി ടെസ്റ്റിന്റെ പോസിറ്റീവ് റിപ്പോർട്ടും ശ്രീജയുടെ പേരിൽ എഴുതി രജിസ്റ്റർ ചെയ്ത രാജമ്മയുടെ വിരലടയാളം പതിച്ച ഒരേക്കർ ഭൂമിയുടെ പ്രമാണവും തന്റെ അവകാശിയെക്കാത്ത് കിടപ്പുണ്ടായിരുന്നു.
(അവസാനിച്ചു.)
വായിക്കാത്ത ഭാഗങ്ങൾ ഇവിടെ തിരയുക-  https://www.nallezhuth.com/search/label/ChandanamPettaPennu
ബെന്നി ടി ജെ  
Image may contain: 1 person, beard and closeup
പ്രിയ സൗഹൃദങ്ങളെ, തുടർക്കഥകൾക്ക് സ്വീകാര്യത ലഭിക്കാത്ത ഓൺലൈൻ സാഹിത്യ രംഗത്ത് ചന്ദനം പെറ്റ പെണ്ണ് എന്ന നോവലിന് വായനക്കാരായ നിങ്ങൾ നല്കിയ സ്വീകാര്യതയ്ക്ക് ഹൃദയത്തിന്റെ ഭാഷയിൽ നന്ദി പറയുന്നു. മുന്നോട്ടുള്ള യാത്രയിൽ തുടർന്നും നിങ്ങളുടെ പിന്തുണയും പ്രോത്സാഹനങ്ങളും തേടുന്നു.ഇതിന് എന്നെ പ്രാപ്തനാക്കിയ രണ്ട് വ്യക്തികളുണ്ട് ശ്രീ രാജേഷ് ദാമോദരൻ Rajesh Damodaranശ്രീ ബാബു പോൾ തുരുത്തി സാറിനും Babu Paul Thuruthyനന്ദി പറയാനും ഈ അവസരം ഉപയോഗിക്കുന്നു. 
ഇന്ന് വയനാട്ടിലെവിടെയൊ സന്തുഷ്ട കുടുംബ ജീവിതം നയിക്കുന്ന ചന്ദനം പെറ്റ പെണ്ണിന് മനസ്സിൽ നന്ദി പറഞ്ഞുകൊണ്ട് അവളെ ഏറ്റവും കൂടുതൽ തവണ "ചന്ദനം പെറ്റ പെണ്ണേ.. " എന്നു കളിയാക്കി വിളിച്ചതിന് മനസ്സിൽ ക്ഷമ പറഞ്ഞു കൊണ്ടും യശ:ശരീരയായ ലക്ഷ്മിയേടത്തിക്കും എന്റെ കുട്ടിക്കാലം മുതൽ ഞങ്ങളുടെ നാട്ടിലെ ഹീറോ ആയിരുന്ന നാണുവേട്ടനും സ്നേഹാദരങ്ങൾ അർപ്പിച്ചുകൊണ്ട് നിറുത്തുന്നു. നിങ്ങളുടെ സ്വന്തം
ബെന്നി ടി ജെ ( +971 54 552 6936) 

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot