നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ചന്ദനംപെറ്റ പെണ്ണ് - Part 14

“എങ്ങനെയാണ് നാണുവേട്ടാ നിങ്ങൾക്കവളെ കിട്ടിയത്..? ആരാണ് തന്നത്? പറയുന്നതിൽ എന്തെങ്കിലും കൊഴപ്പമുണ്ടോ അല്ല.. കഴിഞ്ഞു പോയ കാര്യങ്ങൾ പറയുന്നത് ചെലർക്കിഷ്ടമല്ല അതുകൊണ്ടാ ചോദിക്കുന്നത്..?”
ലക്ഷ്മിയമ്മയുടെ ചോദ്യത്തിനു മറുപടിയായി നാണുവേട്ടൻ അന്നത്തെ സംഭവങ്ങൾ ഓർത്തെടുത്തു പറയുവാൻ തുടങ്ങി.
“ അന്ന് ഞാനും ലക്ഷ്മീം മാനന്തവാടീല് ഒരു കല്യാണത്തിനു പോയി തിരിച്ചു പുതിയ റോട്ടില് ബസ്സിറങ്ങി നടന്നു വരുമ്പോഴാണ് അവടെ നമ്മടെ ബൈരേശ്വര അമ്പലത്തിന്റെടുത്ത് കൊറേയാൾക്കാര് കൂടി നിക്കുന്നത് കണ്ടത് കാര്യമെന്താണെന്നു നോക്കീട്ടിപ്പോ വരാന്നു ലക്ഷ്മ്യോടു പറഞ്ഞിട്ട് ഞാനങ്ങോട്ടു ചെല്ലുമ്പോ അവടെ ആ ചന്ദനമരത്തിന്റെ ചോട്ടിലെ നാഗത്താന്റടുത്ത് ഇത്തിരിയില്ലാത്ത ഒരു കുഞ്ഞ് കെടന്നു നൊരോളിക്കുന്നു അപ്പോ അവടെയൊണ്ടായിരുന്നവരിൽ ആരോടോ ഒരാളോട് ഏതാണീക്കൊച്ചെന്നു ചോദിച്ചപ്പോൾ കടത്തുകാരൻ കുപ്പായക്കോട്ട് പാപ്പച്ചൻ ചേട്ടനെന്നോട് പറഞ്ഞു.
"കൊച്ചാരുടെയാണെന്നറിയില്ല നാണൂ ചോരമണം മാറാത്ത പെങ്കൊച്ചാടാ പ്രസവിച്ചെടനെ അതിന്റെ തള്ളയതിനെ ഉപേക്ഷിച്ചു പോയെന്നാ തോന്നുന്നേ അതിവടെക്കെടന്നു കരയാന്തൊടങ്ങീട്ട് കൊറേ നേരമായെന്നാ പറഞ്ഞെ നമ്മടെ അച്ചെപ്പി ഗൗഡേന്റെ പെണ്ണുമ്പിള്ളയില്ലേ സുശീല ഗൗഡത്തി…. അവളാ ഇതിനെയാദ്യം കണ്ടത് അവളിവിവടെ അമ്പലത്തില് വെളക്കുവെക്കാൻ വന്നതാ അപ്പോളാ കണ്ടത് പുള്ളിക്കാരിത്തി ഒടനെ തന്നെ അവടെ മോനില്ലേ ചുള്ളപ്പ ഗൗഡ.. നമ്മടെ ചുള്ളി ആ ചെറുക്കനെ തോണിക്കടവിലേക്കു പറഞ്ഞുവിട്ടു അവനാ തോണിക്കടവില് വന്ന് ഞങ്ങളോട് പറഞ്ഞത് അമ്പലത്തിന്റരികിലൊള്ള ചന്ദനച്ചോട്ടിൽ
ഒരു കൊച്ചിന്റെ ശവം കെടപ്പുണ്ടെന്ന് കേട്ടപാതി കേക്കാത്ത പാതി ഞങ്ങളെല്ലാരും ഓടിപ്പെടച്ച് ഇവടെ വന്നപ്പോ ദേ തുണീപ്പൊതിഞ്ഞ് ഇച്ചിരിയില്ലാത്ത ഒരു കൊച്ച്. സുശീല ആദ്യം കാണുമ്പോ ആ കൊച്ച് നല്ല ഒറക്കമാരുന്നു അതോണ്ടാ ആ പെണ്ണുമ്പിള്ള ഇതിനെ ശവമാന്നു കരുതീത്. ഇവടെ വട്ടം കൂടിയോര് ഒച്ചയെടുത്തോണ്ടാന്നു തോന്നു അതിന്റെ ഒറക്കം പോയി അപ്പോ മൊതല് തൊടങ്ങീത കണ്ണും തൊറന്നു എലിക്കുഞ്ഞിനേപ്പോലേ കീ... കീ..ന്ന് കരയാൻ ആരെടെയാണെന്നോ എവിടെത്തെയാണെന്നോ ആർക്കുമറിയത്തില്ല കാര്യമെന്താന്നറിയാതെ ആരും അതിനെ തൊടുന്നില്ല. അമ്പലംകാട്ടിലായതോണ്ട് കൊറച്ചു പേര് വിവരം പറയാൻ റെയ്ഞ്ചറാപ്പീസിലേക്ക് പോയിട്ടൊണ്ട് അവര് എച്ച് ഡി കോട്ട പോലീസില് വിളിച്ചു പറഞ്ഞോളും ഗുലുമാലാകുന്ന കേസല്ലേ അതാ കൊഴപ്പം ഇനി പോലീസും ഫോറസ്റ്റുകാരും ഇങ്ങാേേട്ട് വരുന്നവരെ ഈ കൊച്ചിയെന്നാ ചെയ്യും...? ആരുനോക്കും..?"
പക്ഷേ എനിക്കാ കുഞ്ഞിന്റെ കരച്ചിൽ കേട്ടു നില്ക്കാനായില്ല പോരാത്തതിന് അല്പം പൂസും...മാനന്തവാടീന്നു വരുന്ന വഴിക്ക് ബാവേലിയിൽ ബസ്സുനിറുത്തിയപ്പോ അടുത്തുള്ള ചാരായക്കടേക്കേറി ഞാനൊരു നൂറ്ററമ്പത് മില്ലി മോന്തീട്ടാ വന്നത് അതിന്റെ കൊറച്ച് പൂസുണ്ടായിരുന്നു എന്നത് സത്യാ അതിന്റെ വെലത്തില് രണ്ടും കല്പിച്ച് ഞാനാക്കൊച്ചിനെ വാരിയെടുത്തിട്ട് അവിടെ കൂടിനിക്കുന്നവർ കേൾക്കാൻ പറഞ്ഞു.
"ദൈവം സഹായിച്ച് എനിക്കു മക്കള് നാലാ .. അതിന്റെകൂടെ ഒന്നിനേങ്കോടെ പോറ്റാനുള്ള തന്റേടൊണ്ട് ഈ ബാർബർ നാണൂന്.. അതോണ്ട് ഇതിനെ ഞാനെടുക്ക്വാ... ഈ ചന്ദനം പെറ്റ പെണ്ണിനെ... റോഡില് നിന്ന ഇവൻമാരുടെ അമ്മേനെ ഞാൻ കൈയ് കാട്ടി വിളിച്ചു എന്തോ എന്റെ കൈയ്യിലുണ്ടെന്നു കണ്ട അവൾ വേകമോടി വന്നു കൊച്ചിനെ അവടെ അടുത്തു കൊടുത്തിട്ടു പറഞ്ഞു ഡീ... ലക്ഷ്മ്യേ... ഇത് ആ നിക്കുന്ന ചന്ദനമരം പെറ്റ പെണ്ണാ ഞാനിതിനെയങ്ങെടുത്തു. ബൈരേശ്വരൻ നമ്മക്കു തന്നതാണെന്നു കരുത്യാ മതീടീ... ഇന്നാ നീയിതിനെ പിടിച്ചോ ഇന്നു മൊതല് ഈ നിമിഷം മൊതല് ഇവളു നമ്മടെ സ്വന്തം മോളാ.. നിനക്കെന്തെങ്കിലും പറ്യാനൊണ്ടെങ്കി ദാ... ഇപ്പം ഇവടെ വെച്ച് പറഞ്ഞോണം പിന്നെ കണാകുണാന്ന് പറയല്ല്..."പൂസുമ്പൊറത്താണ് ഞാൻ കൊച്ചിനെ എടുത്തെങ്കിലും
ലക്ഷ്മി കമാന്നൊരക്ഷരം പറയാതെ രണ്ടു കൈയ്യും നീട്ടി കുഞ്ഞിനെ വാങ്ങി മാറോടു ചേർത്തു..
“ഇപ്പഴാഡീ.. നായിന്റ മോളേ... നീ ബാർബർ നാണൂന്റെ പെമ്പറനോത്തിയായേ"എന്നു പറയാനാണെനിക്കു അപ്പോൾ തോന്നീത് അതു തന്നെയങ്ങു പറഞ്ഞു അല്ല പിന്നെ
ഏറ്റേം സ്നേഹങ്കൂടുന്ന സമയത്തേ ഞാന്തെറി വിളിക്കൂന്നവക്കറ്യാം അതോണ്ട് അവളൊന്നും പറഞ്ഞില്ല പക്ഷേ അവടെ കൂടി നിന്നോരോട് ഞാൻ രണ്ടെണ്ണമ്പറഞ്ഞു..“
" നിങ്ങളിനിയെന്നാ കാണാനാടാ പട്ടികളെയിവിടെ വായിന്നോക്കി നിക്കുന്നേ.. ഈ കൊച്ചിന്റെ കാര്യോർത്താണെങ്കി ഒരു മറ്റവൻമാരും നിക്കണ്ട. ഇച്ചിരിയില്ലാത്തൊരു ചോരക്കുഞ്ഞിവിടെക്കെടന്നു കരയുന്ന കണ്ടിട്ടും അതിനോട് ഇച്ചിരിയെങ്കിലും മനുഷ്യത്തോം മനസാക്ഷീം കാണിക്കാത്തോർക്ക് പോലീസല്ല പോറസ്റ്റല്ല രാജീവ് ഗാന്ധീന്റെ പട്ടാളം വന്നാലും ഇനിയതിനേക്കുറിച്ച് മിണ്ടാനൊള്ള അവകാശോല്ലെടാ... നായിന്റെ മക്കളേ.. "
അവസാനം പറഞ്ഞത് മുഴുതെറിയായിരുന്നു അതിപ്പോ ഇവിടെ പറയുന്നില്ല..” പറഞ്ഞു തീർന്നപ്പോൾ അയാളുടെ വായിൽ ഉമിനീർ കെട്ടി
നാണുവേട്ടൻ അത് പുറത്തേക്ക് നീട്ടി തുപ്പിക്കളഞ്ഞു. അനിൽകുമാറും ചന്ദ്രകുമാറും തങ്ങളുടെ അച്ഛനെ ആരാധനയോടെ നോക്കി ലക്ഷ്മിയമ്മയും
“അല്ല ലക്ഷ്മിയമ്മേ പിന്നെയെന്താണ് രാജമ്മയ്ക്ക് സംഭവിച്ചത്..?”
ചന്ദ്രകുമാർ ചോദിച്ചു.
“പിന്നെ... സമ്പവിച്ചതൊന്നും പറയാണ്ടിര്ക്ക്യാ നല്ലത്.. രാഘവൻ പറഞ്ഞതു കേട്ടേപ്പിന്നെ എന്റെ ഒറക്കോംപോയി ഒള്ള മനസമാധാനോം പോയി “
വീണ്ടും ലക്ഷ്മിയമ്മ കഥ തുടർന്നു
"വെശന്നപ്പോൾ അവളുണർന്നു കരഞ്ഞിട്ടൊണ്ടാകും, രക്തമണമൊള്ളതുകൊണ്ട് ഉറുമ്പരിച്ചിട്ടൊണ്ടാകും കട്ടുറുമ്പെങ്ങാനും കൊച്ചിനെ കടിച്ചിട്ടൊണ്ടാകുമോ.? വല്ല കൊടിച്ചിപ്പട്ടികളെങ്ങാനും കടിച്ചു വലിച്ചിട്ടൊണ്ടാകുമോ അമ്മേ..?ദൈവമേ എന്റെ കുഞ്ഞിനൊരാപത്തുമൊണ്ടാകാതെ കാത്തോളണേ ഏതേലും നല്ല മനുഷ്യപ്പറ്റൊള്ളോർക്കവളെ കിട്ടണേ, അവരവളെ പൊന്നുപോലേ സ്വന്തം കുഞ്ഞിനേപ്പോലേ കാക്കണമേ.. എന്റീശ്വരന്മാരേ..”
പുല്പള്ളിയിൽ നിന്നും ബത്തേരിക്കും അവിടെ നിന്നും ഗൂഢല്ലൂരിലേക്കും പോകുമ്പോൾ രാജമ്മയുടെ ഉറക്കെയുള്ള പ്രാർത്ഥനകൾ ഇങ്ങനെയായിരുന്നെന്നത്രേ. വീട്ടിലെത്തിയശേഷം കുറേ ദിവസങ്ങൾ കഴിഞ്ഞാണ് അമ്മ രാഘവനോടു ഇതെക്കെ പറയുന്നത്. അതു കേട്ടപ്പോൾ ഹൃദയം പൊട്ടി മരിക്കാനാണ് അവനാഗ്രഹിച്ചത്.
ആ കുടുംബത്തിലെ എല്ലാവർക്കും ഉറക്കം നഷ്ടപ്പെട്ട രാത്രികളായിരുന്നു പിന്നീട്.ഓരേ പ്രാവശ്യവും രാജമ്മയറിയാതെ അവളുടെ മുല ചുരത്തും ഇട്ടിരിക്കുന്ന വസ്ത്രം നനയുമ്പോൾ ആരും കാണാതെ മുലപ്പാൽ തിങ്ങിനിറഞ്ഞ മറിടങ്ങൾ പിഴിഞ്ഞുകളയുമ്പോൾ എന്റെ കുഞ്ഞിനു വിശന്നിട്ട് മുലപ്പാലിനു വേണ്ടി കരയുകയാണല്ലോ എന്ന വിഷമം ആർക്കാണ് ഏതമ്മയ്ക്കാണ് താങ്ങാൻ കഴിയുക. രാവിലെയെണീക്കുമ്പോൾ പാലുതിങ്ങിവീർത്തു വിങ്ങുന്ന മുലകൾ പിഴിഞ്ഞുകളയുമ്പോളുണ്ടാകുന്ന മരണവേദന രാജമ്മയൊരുപാടു സഹിച്ചു അല്ലാതെ അവളെന്തു ചെയ്യും..? ഉറക്കത്തിലെന്നും ചന്ദനച്ചോട്ടില് കൈയ്കാലുകളിട്ടടിച്ചു ജീവനു വേണ്ടി പിടയുന്ന മോളേ സ്വപ്നങ്കണ്ട് ഞെട്ടിയെണീറ്റ് ആ പിഞ്ചു ദേഹം അവസാനമായി തൊടച്ച അവളുടെ രക്തമൊണങ്ങിപ്പിടിച്ച ആ തുണിക്കഷണം നെഞ്ചത്തടക്കിപ്പിടിച്ച് ഒറങ്ങാൻ കഴിയാതെ നെഞ്ചുപൊട്ടി എന്റെ പെങ്ങൾ കരഞ്ഞിട്ടുള്ള രാത്രികൾ എത്രയാണെന്ന് എനിക്കറിയത്തില്ലെന്നും പറഞ്ഞ് എന്റെ മുന്നിൽ തലയിട്ടടിച്ചു കരഞ്ഞ ആ മനുഷ്യനെ എനിക്കും ആശ്വസിപ്പിക്കാൻ കഴിഞ്ഞില്ലെന്നതാണ് സത്യം.
പതിയെപ്പതിയെ ആരോഗ്യം നഷ്ടപ്പെട്ട് രാജമ്മ ഭ്രാന്തിന്റെ വക്കിലെത്തിയത്രേ മൂന്നു വർഷത്തിനിടയിൽ നിരവധി തവണ ജീവനൊടുക്കാനുള്ള അവളുടെ ശ്രമം അമ്മയും സഹോദരങ്ങളുങ്കൂടി നശിപ്പിച്ചു.പിന്നെപ്പിന്നെ ഓരോരുത്തരും അവൾക്കു കാവലിരിക്കാൻ തൊടങ്ങി ആരെടെയെങ്കിലും കണ്ണു തെറ്റിയാമതി അവളെറങ്ങിയോടും മോളെത്തെരഞ്ഞ്. ഏതെങ്കിലും കുഞ്ഞുകുട്ടികളെ കണ്ടാൽ അവളുടെ കുഞ്ഞാണെന്നും പറഞ്ഞു ഒച്ചപ്പാടും ബെഹളവുമൊണ്ടാക്കാൻ തൊടങ്ങിയപ്പോൾ അവളെ ഒരു ഇരുട്ടുമുറിയില് അവര് പൂട്ടിയിട്ടു. അഞ്ചെട്ടു മാസം കഴിഞ്ഞപ്പോൾ ആരുമറിയാതെ തമിഴ്നാട്ടിലെ സുളൂരുള്ള ഒരു ഭ്രാന്താസ്പത്രീല് അഡ്മിറ്റാക്കി രണ്ടു മൂന്നു വർഷത്തോളം നീണ്ട ചികിത്സ നടത്തിയട്ടാണ് അവൾ വീണ്ടും ജീവിതത്തിലേക്കു മടങ്ങിവന്നതത്രേ.. ഇതിനിടേല് അവന്റെ എളയപെങ്ങളുടെ കല്യാണം കഴിഞ്ഞു. തിരിപ്പൂരിലേക്കാണ് കെട്ടിച്ചയച്ചത് .രാഘവനും ഗോമതിയെ കെട്ടി. അനുജന്മാരിൽ ഒരാൾ കല്യാണം കഴിഞ്ഞ് വീട്ടിൽ നിന്നും മാറി താമസിച്ചു. അവർക്ക് അവരുടെ കാര്യങ്ങൾ നോക്കണല്ലോ? അവനും ഗോമതിയും അച്ഛനും അമ്മയും രാജമ്മയും ഏറ്റവും ചെറ്യ അനിയനും മാത്രമായി അവരുടെ തറവാട്ടിൽ. ഇതിനിടയിൽ രാജമ്മയുടെ നിരന്തരമായ ശല്യം സഹിക്കാൻ കഴിയാതെ അവൻ എളയ അനിയനേയും കൂട്ടി കാര്യങ്ങളറിയാൻ വീണ്ടും ബൈരക്കുപ്പേൽപ്പോയി. രഹസ്യത്തിൽ കാര്യങ്ങളെല്ലാം അന്വേഷിച്ചു അതു വേറെ ആരോടുമല്ല കുപ്പായക്കോട്ട് പാപ്പച്ചൻ ചേട്ടനോടു തന്ന്യാ അവര് ചോദിച്ചത്. അവര് പെരിക്കല്ലൂർ തോണിക്കടവിൽ നിന്നും തോണിയിൽക്കേറി അക്കരയ്ക്കു പോകുമ്പോൾ ഒന്നുമറിയാത്തപോലേ ആ തോണിക്കാരനോട് ചോദിച്ചു. " ചേട്ടോ..ഇന്നാളൊരു പെങ്കൊച്ചിനെ...ഇന്നാളെന്നുവെച്ച നാലഞ്ച് വർഷായിക്കാണും ഏതോ അമ്പലത്തിനടുത്തൂന്ന് ഇവിടെയെങ്ങാണ്ടൊള്ള ആർക്കോ കിട്ടീന്നു പറയുന്ന കേട്ടല്ലോ അത് ശരിയാണോ ചേട്ടാ? ആരാ ആ നല്ല മനുഷ്യൻ അയാളെ നിങ്ങക്കറ്യാവോ ? ഇന്നത്തെ കാലത്തും ഇങ്ങനെയൊള്ള നല്ല മനുഷ്യന്മാമാരുമൊണ്ടല്ലേ നിങ്ങടെ നാട്ടീൽ "
ഒന്നുമറിയാത്ത പോലേയുള്ള അവരുടെ ചോദ്യത്തിനുത്തരമായാണ് നാണുവേട്ടൻ കൊച്ചിനെയെടുത്തോണ്ടുപോയ കാര്യങ്ങൾ വള്ളി പുള്ളി വിടാതെ അങ്ങേര് അവരോട് പറഞ്ഞത്.തങ്ങൾ അന്വേഷിച്ചറിഞ്ഞു വന്ന വിവരങ്ങൾ അവർ അവളോടു പറഞ്ഞു.
"അവരെന്റ മോളെ പൊന്നുപോലേ നോക്കി വളർത്തുന്നുണ്ടല്ലേ രാഘവേട്ടാ?എനിക്കതുമതി. എവിടയാണെങ്കിലും അവളു സങ്കടപ്പെടാതിരുന്നാ മതിയെന്നു മാത്രമേ അപ്പോൾ രാജമ്മ പറഞ്ഞുള്ളൂ മോളുടെ വളർച്ചേടെ ഓരോ ഘട്ടവും അവരറിയുന്നുണ്ടായിരുന്നു. വന്നു കാണുന്നൊണ്ടായിരുന്നു. പക്ഷേ ഒരിക്കൽപ്പോലും പെങ്ങളെക്കൊണ്ടുപോയി കാണിച്ചെട്ടില്ല പേടിയായിരുന്നു അവർക്ക്. ചെയ്തു പോയ പാപത്തിന് എങ്ങനാ പരിഹാരം ചെയ്യേണ്ടതെന്നറിയാതെ മരണം വരെ ഉമിത്തീയിൽ വെന്തു നീറി പോരാത്തതിന് നിങ്ങടെ തല്ലുംങ്കൊണ്ടു“
“ശരിയാണു ലക്ഷമിയമ്മേ.. എന്റെ രക്തത്തിൽ പെറന്ന മറ്റു മക്കളേക്കാളും ദേ ഇവരേക്കാലും എനിക്കും എന്റെ ഭാര്യക്കും അവളെയാണു കാര്യം ഇവരെപ്പോലും അത്രയ്ക്കും സ്നേഹിച്ചു വളർത്തിയിട്ടില്ല.. ദേ ഈയിരിക്കുന്നവരോടു ചോദിച്ചാൽ അവരും പറയും അവളെ സ്നേഹിച്ചു ലാളിച്ചു വളർത്തിയ പോലെ സ്വന്തം മക്കളെ ഞങ്ങൾ സ്നേഹിച്ചിട്ടില്ലെന്ന് അതാണ് അവൾ പൊന്നൂട്ടി ഞങ്ങടെ ഭാഗ്യദേവത…”
നാണുവേട്ടൻ തന്റെ കൂടെയുള്ള മക്കളെ ചൂണ്ടിപ്പറഞ്ഞു.
“എനിക്കും അതറിയാം നാണുവേട്ടാ..
അവളെയും കൊണ്ട് നാണുവേട്ടൻ ബൈരക്കുപ്പയിൽ വരുമ്പോൾ മിക്കവരും അടക്കം പറയുന്നത്
"ദേ പോണു ചന്ദനം പെറ്റ പെണ്ണെന്നല്ലേ.?”
“അതേ….ലക്ഷിമിയമ്മേ അച്ഛേന്റെ നാക്കിനെ പേടിച്ച് ആരും അങ്ങനെ വിളിക്കാതെയായി പിന്നെപ്പിന്നെ അക്കാര്യം എല്ലാവരും മറന്നു. ഇത്രയും വർഷം കഴിഞ്ഞില്ലേ….”
ലക്ഷ്മിയമ്മയുടെ ചോദ്യത്തിന് അനിൽകുമാറാണ് മറുപടി പറഞ്ഞത്.
“മോളെ കിട്ടിയ ശേഷം നാണുവേട്ടന് സാമ്പത്തികമായി നല്ല അഭിവൃദ്ധിയുണ്ടായല്ലേ.ഒരിക്കൽ കേരള സംസ്ഥാന ഭാഗ്യക്കുറിയായ കൈരളിയുടെ ഒന്നാം സമ്മാനമായ അഞ്ച് ലക്ഷം രൂപ നാണുവേട്ടനാണ് അടിച്ചതല്ലേ? അതുകൊണ്ടല്ലേ മൂത്ത മകൾ ശ്രീദേവിയെ വിവാഹം കഴിപ്പിച്ചയച്ചതും ആൺമക്കൾക്ക് മുപ്പത്തിമൂന്നിലും പുല്പള്ളിയിലും കാട്ടിക്കുളത്തും ഷോപ്പുകൾ തുടങ്ങിയതും. അപ്പോൾ ഭാഗ്യ ദേവതയെന്നാണ് നിങ്ങൾ അവളെ വിളിക്കുന്നത് വെറുതെയല്ല... അല്ലേ..?”
“ഹ ഹ ഹ ശരിയാണ് ഒരു പിഞ്ചു കുഞ്ഞിന് കളങ്കമില്ലാതെ സ്നേഹം കൊടുത്തതിന് ബൈരേശ്വരൻ തന്ന പ്രത്യുപകാരമായേ ഞങ്ങളതിനെ കാണുന്നുള്ളു... ലക്ഷ്മിയമ്മേ.. “
നാണുവേട്ടൻ ചിരിച്ചുകൊണ്ടാണ് അവരുടെ ചോദ്യങ്ങൾക്കും സംശയങ്ങൾക്കും മറുപടി പറഞ്ഞത്.
“സ്വന്തം മക്കളേക്കാൾ നാണുവേട്ടനും ലക്ഷ്മിയേടത്തിക്കും അവളെയാണു കാര്യം നിങ്ങടെ മറ്റു മക്കൾക്ക് അവൾ സ്വന്തം കൂടപ്പിറപ്പാണ്. അവളെ കിട്ടിയ ശേഷമല്ലേ നിങ്ങൾ മദ്യപാനം പൂർണ്ണമായും ഉപേക്ഷിച്ചത്..? അവൾക്കായി ഒരു കരുതൽ എന്ന നിലയ്ക്കല്ലേ പെരിക്കല്ലൂരിലെ കാനറ ബാങ്കിൽ നിങ്ങൾക്കു ലോട്ടറിയടിച്ചു കിട്ടിയ തുകയിൽ നിന്നും കുറച്ച് പണം അവളുടെ പേരിൽ ഫിക്സഡ് ഡെപ്പോസിറ്റു ചെയ്തത് ഇതുപോലും അവർ പിന്നീട് അന്വേഷിച്ചറിഞ്ഞു.. “
“അല്ല... പിന്നീടെന്താണ് അവർക്കെന്താണ് സംഭവിച്ചതെന്ന് നിങ്ങൾ പറഞ്ഞില്ലല്ലോ?”
അനിൽകുമാറിന് അതറിയാനുള്ള ആകാംക്ഷയായി..
“അഞ്ച് വർഷം കഴിഞ്ഞപ്പോൾ രാജമ്മേടെ ജീവിതത്തിൽ കൊറച്ച് സന്തോഷമാെണ്ടായി.അവടെ എല്ലാക്കാര്യവും അറിഞ്ഞ് ഒരാൾ അവളെ കല്യാണം കഴിക്കാൻ സമ്മതമാണെന്നറിയിച്ചു രാഘവന്റെയൊരു കൂട്ടുകാരന്റെ അളിയൻ ദാമോദരൻ.
അവക്കുമൊരു നല്ല ജീവിതം വേണ്ടേ? അവൾ കുറെ എതിർത്തെങ്കിലും വീട്ടുകാർ സമ്മതിച്ചില്ല. അവസാനം അറ്റകൈ പ്രയോഗമായി അടിയും തൊഴിയുമേറ്റ് മടുത്തപ്പോൾ അവൾ കല്യാണത്തിനു സമ്മതിച്ചു.ആദ്യമൊക്കെ നല്ലതായിരുന്നു അവടെ ജീവിതം പതിയെ പതിയെ എല്ലാം മറക്കാൻ അവൾ ശീലിച്ചു. മൂന്നു വർഷത്തെ ജീവിതത്തിനിടയിൽ അവൾ പിന്നെ ഗർഭിണിയായില്ല. അത് ദാമോദരന് വലിയ വിഷമം ഉണ്ടാക്കി. ഒരു ദിവസം വയറുവേദന വന്ന അവളെ നീലഗിരിയിലെ ഗെവെർമെന്റാശൂത്രീല് അഡ്മിറ്റാക്കി കൂടുതൽ പരിശോദിച്ചപ്പാഴാണ് അറിഞ്ഞത് അവടെ ഗർഭപാത്രത്തിനുള്ളിൽ വലിയ രണ്ടു മുഴകൾ ഉണ്ടത്രേ ഗർഭപാത്രം നീക്കം ചെയ്തില്ലെങ്കിൽ മരണം സംഭവിക്കാം മാത്രമല്ല ഈ മുഴകൾ ഉള്ളതുകൊണ്ട് ഗർഭം ധരിക്കാൻ കഴിയില്ലത്രേ അങ്ങനെ അവടെ ഗർഭപാത്രം എടുത്തുകളഞ്ഞു.പത്തു മാസം ചൊമന്നു പെറ്റ കുഞ്ഞിനെ നിഷ്ക്കരുണം തള്ളിക്കളഞ്ഞു വലിച്ചെറിഞ്ഞവൾക്ക് ഇനി മക്കൾ വേണ്ടെന്ന് ഈശ്വരന്മാരും തീരുമാനിച്ചിട്ടുണ്ടാകാം അല്ലേ..?
വീണ്ടും ഒരു കുഞ്ഞിനെ പ്രസവിക്കാൻ അവക്കീ ജന്മത്ത് കഴിയില്ലെന്നറിഞ്ഞപ്പോൾ ദാമോദരൻ രാഘവനെക്കാണാൻ വന്നു പെറാൻ കഴ്യാത്ത പെണ്ണിന്റൊപ്പം ജീവിക്കാൻ ബുദ്ധിമുട്ടാത്രേ വീട്ടുകാര് സമ്മതിക്കില്ലാത്രേ അങ്ങനെ അയാളും അവളെ ഉപേക്ഷിച്ചു.അതിലവൾക്കു ദു:ഖമില്ല സങ്കടമൊട്ടും ഇല്ല. അയാൾക്കും ആശയൊണ്ടാവില്ലേ ഒരു കുഞ്ഞിക്കാല് കാണണമെന്ന്? തന്നെ അച്ഛാന്നു വിളിക്കാനും ചാകുമ്പോൾ വായ്ക്കരിയിടാനും ഒരവകാശി വേണമെന്ന്? അതോണ്ട് എല്ലാം അവൾ സഹിച്ചു. പാവം സങ്കടപ്പെട്ടാണെങ്കിലും രാഘവനും പെങ്ങടെ തീരുമാനത്തെ തൊണച്ചു അവൾ അയാൾക്ക് വഴിമാറിക്കൊടുത്തു. എങ്കിലും തമ്മിൽ പിരിഞ്ഞപ്പോൾ ജീവിതാവസാനം വരെ അവൾക്ക് ആരേയും ആശ്രയിച്ച് കഴിയേണ്ടി വരില്ലെന്നും പറഞ്ഞ് ഒരേക്കറ് സ്ഥലോം പെരേം രാജമ്മേന്റേ പേരിൽ എഴുതി കൊടുത്തു ദാമോദരൻ. രാഘവന്റെ ഏറ്റവും ഇളയ അനിയന്റെ കല്യാണകൂടി കഴിഞ്ഞപ്പോൾ ഭർത്താവ് ഉപേക്ഷിച്ച പെങ്ങൾ കുടുംബത്ത് നിക്കുന്നത് കെട്ടിക്കേറിവന്ന പുതുപ്പെണ്ണിന് ഇഷ്ടക്കേടുണ്ടാകുമെന്നോർത്ത് അവനും ഗോമതിയും രാജമ്മയ്ക്കൊപ്പം അങ്ങോട്ട് താമസം മാറ്റി. ഇതിനെടയിൽ അവരുടെ അച്ഛനും അമ്മയും മരിച്ചു.കല്യാണം കഴിഞ്ഞ് ഒരുപാടു വർഷങ്ങൾ കാത്തിരുന്നിട്ടും രാഘവനും മക്കളുണ്ടായില്ല.
“പണ്ട് ദൈവം പിന്നെപ്പിന്നെ ഇപ്പോ ദൈവം കൂടെക്കൂടെ എന്നല്ലേ പറയുന്നത്. ഈ ലോകത്തിലേക്ക് പെറന്നുവീണ ചോരക്കുഞ്ഞിനെ മുറിച്ച പൊക്കിൾക്കൊടിയുടെ ചൂടാറും മുമ്പേ വലിച്ചെറിഞ്ഞ ദുഷ്ടന് ഒരു കുഞ്ഞു വേണ്ടെന്ന് ഒടേതമ്പ്രാരാനും തീരുമാനിച്ചു കാണുമെന്നാണ് അതേക്കുറിച്ച് രാഘവനെന്നോട് പറഞ്ഞത്. എല്ലാംവിധിയെന്നു കരുതി സമാധാനിച്ചിരിക്കുമ്പോഴാണ് അവരുടെ ജീവിതത്തിൽ മറ്റൊരു വെള്ളിടി വെട്ടിയത്."
ലക്ഷ്മിയമ്മ അത്രയും പറഞ്ഞു അർദ്ധോഗതിയിൽ നിറുത്തി.
“അവർക്ക്.. അല്ല രാഘവന് എന്താണ് പറ്റിയത് ലക്ഷ്മിയമ്മേ.?”
ചന്ദ്രകുമാറിന്റെ ആകാംക്ഷ നിറഞ്ഞ ചോദ്യം കേട്ടപ്പാേൾ അവർ ഒന്നു മന്ദഹസിച്ചു.പിന്നീടു അതിന്റെ തുടർച്ചയായി പറഞ്ഞു തുടങ്ങി.
(തുടരും) 
***അടുത്ത ഭാഗം നാളെ - ഇവിടെ, ഇതേസമയം*** 
വായിക്കാത്ത ഭാഗങ്ങൾ ഇവിടെ തിരയുക-  https://www.nallezhuth.com/search/label/ChandanamPettaPennu
ബെന്നി ടി ജെ  
Image may contain: 1 person, beard and closeup

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot