"നീയെങ്ങനെയീ കൊച്ചിനെ വളർത്തും? ഇതിന്റെ തന്തയാരെന്നു ചോതിച്ചാൽ നീയെന്തുത്തരം പറയും ആരെ ചൂണ്ടിക്കാണിക്കും ആരെടെ പേരുപറയും? ഒരുത്തി തന്തയില്ലാത്ത കൊച്ചിനെ പെറ്റാൽപ്പിന്നെ അവളെ നാട്ടുകാര് വിളിക്കുന്നതെന്താന്നറ്യോ നിനക്ക്? ഈ കൊച്ച് വളർന്നു വരുമ്പോ എന്റെ അച്ഛനാരാമ്മേന്നു ചോദിച്ചാൽ അതിനൊടെന്തു സമതാനം പറയും? പെഴച്ചൊണ്ടായവളെന്ന വിളികേക്കുമ്പോ അവളു ചോദിക്കില്ലേ നിന്നോട് ജനിച്ചപ്പോത്തന്നെ എന്നെയങ്ങ് കൊന്നൂടായിരുന്നോന്ന്? തീയും തിന്നു ബൂമിക്കും നിനക്കും ഭാരമായി അതിനെ നീ വളർത്തുന്നേക്കാപ്പേതമല്ലേ ഇതിനെ ഇവിടെ തന്നെ കളയുന്നതെന്ന അമ്മേടെ ചോദ്യങ്ങൾക്കൊന്നും രാജമ്മയ്ക്ക് ഉത്തരമില്ലാരുന്നു. പക്ഷേ അവസാനം അതിനെ ഉപേക്ഷിക്കാൻ ഹൃദയം തകർന്നാണെങ്കിലും അവൾക്ക് സമ്മതിക്കേണ്ടിവന്നു. സ്വന്തംവയറ്റിൽ വളർന്നപ്പോൾ ഏറ്റവും വെറുത്തതിനെ നശിപ്പിക്കണമെന്നാഗ്രഹിച്ചതിനെ ഉപേക്ഷിക്കാൻതന്നെ അവർ തീരുമാനിച്ചു.അല്ല അവളെ അവർ നിർബന്ധപൂർവ്വം സമ്മതിപ്പിച്ചെന്നു പറയുന്നതാവാം ശരി.
"നമ്മടമ്മ പറയുന്നതും ശര്യല്ലേടി... രാജേ നീയൊന്നാലോജിച്ചു നോക്ക്യേ സ്വന്തമച്ഛനാരാണെന്ന് അറിയാതെ പരിഹാസങ്ങളേറ്റ് നിന്റെ കൈയ്യിലീക്കൊച്ച് വളരുന്നതിനേക്കാൾ നല്ലത് എവിടെയെങ്കിലും ഉപേക്ഷിക്കുന്നതാണ് ആരുടെയെങ്കിലും മകളായി അവൾ ഈ ലോകത്തിൽ ജീവിക്കുമല്ലോ.? ആരുമറിയാതെ അവളെ നമ്മക്കു കാണാലോ "
എന്നാണ് രാഘവനും അപ്പോൾ പെങ്ങളോടു പറഞ്ഞത്. പക്ഷേ അവിടെ ആരാരും വരാത്ത ആ ആമ്പൽക്കുളത്തിനടുത്ത് മകളെ ഉപേക്ഷിക്കുവാൻ രാജമ്മ സമ്മതിച്ചില്ലത്രേ അതിനായി അവൾ അമ്മയോട് പിന്നേം വഴക്കിട്ടു.
"ഇവടെക്കളയണ്ടമ്മേ ആൾക്കാർക്കെളുപ്പം നോട്ടം കിട്ടുന്ന ഏതേലും സ്ഥലത്താണെങ്കില് ആരേലും എടുത്തോണ്ടു പൊയ്ക്കോളും അല്ലെങ്കില് ഏതേലും അനാഥാശ്രമത്തി കൊടുത്തോളും അങ്ങനെയെങ്കിലും എന്റെ കുഞ്ഞ് ജീവിച്ചിരിപ്പുണ്ടെന്നെങ്കിലും എനിക്കു വിശ്വസിക്കാലോ? നിങ്ങളിവടെയെന്റെ കൊച്ചിനെ കളഞ്ഞാൽ വല്ല ചെന്നായോ കുറുക്കനോ അതിനെ കടിച്ചുകീറിക്കൊന്നാലോ? ആനയെങ്ങാനും ചവിട്ടി കൊന്നാലോ... കാട്ടാനകള് കൂട്ടത്തോടെ വെള്ളങ്കുടിക്കാൻ വരുന്ന ചെറയല്ലേമ്മേ അതോണ്ടിവടെ വേണ്ടമ്മേ ഇവിടെയെങ്ങാൻ കുഞ്ഞിനെ കളഞ്ഞിട്ടു പോയാ ഇനിയിതിലേ വരുന്ന ആദ്യത്തെ വണ്ടിക്കു മുമ്പിച്ചാടിച്ചാകുമെന്ന രാജമ്മയുടെ ഭീക്ഷണിക്കു മുന്നിൽ രാഘവനും അമ്മയും സമ്മതിച്ചു.
മൂന്നു മണിക്കൊള്ള ബാങ്കുകൊടുക്കുമ്പോഴാണ് രാജമ്മ അവസാനമായി ആ കുഞ്ഞിന് മൊലകൊടുത്തതെന്നാണ് അവന്റെയോർമ്മ.രാജമ്മ ഒന്നൂടി കുഞ്ഞിനെ തൊടച്ചു വൃത്തിയാക്കി രക്തം പുരണ്ട ആ തുണി കളയാതെ ഭദ്രമായി അവളുടെ ബാഗിൽ വെച്ചത്രേ. വേറൊരു വെള്ളമുണ്ടുകീറിയെടുത്ത് ആ തുണിയിൽ കുഞ്ഞിനെ പൊതിഞ്ഞ് കുറേ ഉമ്മകൾ കൊടുത്ത ശേഷം പൊട്ടിക്കരഞ്ഞുകൊണ്ടാണത്രേ അമ്മയുടെ കൈയ്യിൽ കൊടുത്തത് അതു കണ്ടപ്പോൾ ഒരു മുഴം കയറിൽ തൂങ്ങാനായിരുന്നു രാഘവന് അവന്റെ മനസ്സിൽ അപ്പോൾ തോന്നിയതെന്ന് എന്നോടു പറഞ്ഞപ്പോൾ സത്യത്തിൽ നാണുവേട്ടാ ഒരു സഹോദരന് അല്ല ശത്രുക്കൾക്കുപോലും ഈ അവസ്ഥ വരല്ലേ എന്നായിരുന്നു എന്റെ പ്രാർത്ഥന.
അവർ രാജമ്മയേയും മോളേയുംകൊണ്ട് ആമ്പൽക്കൊളത്തിനടുത്തു നിന്നും ബൈരക്കുപ്പ തോണിക്കടവിലേക്കു നടന്നു. നടക്കാൻ കഴിയാത്തതുകൊണ്ട് രാഘവൻ അവളെ താങ്ങിപ്പിടിക്കുകയായിരുന്നത്രേ ആ സമയത്ത് അവിടെ അഴിച്ചുവിട്ട കന്നുകാലികളല്ലാതെ വേറെ മനുഷ്യജീവികൾ ആരുമില്ലായിരുന്നത്രേ. ബൈരക്കുപ്പയിലെ ഇപ്പോഴെത്തെ പഞ്ചായത്താഫീസിന്റെ മുന്നിലെ കാടില്ലേ അതിലേയൊരു പഴയ നടവഴിയുണ്ടത്രേ?”
“അറിയാം ലക്ഷ്മിയമ്മേ അതിലൂടെ പോയാൽ പണ്ട് ആനകൾക്ക് തീറ്റ കൊടുത്തിരുന്ന ഒരു സ്ഥലമൊണ്ട്. അതിനോട് ചേർന്നുള്ള ഫോറസ്റ്റോഫീസിലേക്കല്ലേ ആനയ്ക്കു തിന്നാൻ കൊടുക്കാനുള്ള കരിമ്പും പനയോലേം ഇല്ലിച്ചപ്പും കൊണ്ടുവന്നോണ്ടിരുന്നത്.. ഞങ്ങള് എളുപ്പത്തിൽ തോണിക്കടവിലേക്കു വരുന്നതും അന്നാ വഴിക്കാണ്…”
തനിക്കറിയുന്ന പ്രദേശത്തേക്കുറിച്ചു പറഞ്ഞപ്പോൾ നാണുവേട്ടൻ വാചാലനായി.
“അതേ ആ നടവഴിയിലാണ് നമ്മടെ ബൈരേശ്വരക്ഷേത്രത്തിന്റെ പുറകിലെ വലിയ ചന്ദനമരം നില്ക്കുന്നത്. ആ മരം കണ്ടപ്പോൾ രാഘവന്റെ അമ്മ ആ പിഞ്ചു പൈതലിനെ രാജമ്മയുടെ കൈയിൽ നിന്നും പിടിച്ചു വാങ്ങിച്ച് അതുവഴി ആരും വരില്ലെന്നുറപ്പു വരുത്തിയിട്ട് പറഞ്ഞു.
" രാകൂ... നീയാക്കാണുന്ന ചന്ദനമരത്തിന്റെ ചോട്ടിക്കാണുന്ന ആ നാഗമൂർത്തിയില്ലേ അതിനടുത്തീ തുണി വിരിച്ച് കൊച്ചിനെ കെടത്തിയേര് സന്ധ്യയ്ക്കവിടെ ആരോ വെളക്കു കത്തിക്കാൻ വരാറുണ്ടെന്നു തോന്നുന്നാെണ്ട് ദേ..കണ്ടില്ലേ അവടെ ചെരാതുകൾ നെരത്തി വച്ചിരിക്കുന്നത് ചെലപ്പോൾ മക്കളില്ലാത്ത ആരെങ്കിലും എടുത്തോണ്ടു പൊക്കോളും ഇതിനെ. യെന്റെ കൊട്ട്യൂരപ്പാ.. നാഗത്താന്മാരേ വള്ള്യൂർക്കാവിലമ്മേ.. പുല്പള്ള്യമ്മേ പേരറിയാത്തീയമ്പലത്തിലെ ദേവതമാരേ ദേവന്മാരേ ഞങ്ങടെ കുഞ്ഞിനെ കാത്തോള്ണേ വേറൊരു മാർഗ്ഗോമില്ലാത്തോണ്ടാ ഇതിന്റെച്ഛനാരാന്നറ്ഞ്ഞിര്ന്നേ ഞങ്ങളിനെ ഞങ്ങടെ കുടുമത്ത് വളറ്ത്ത്യേനെ.. കളയുന്നത് മഹാപരാധമാണെന്നറ്യാം എന്നാലും ന്റെ മോക്കൊരു ജീവിതൊണ്ടാകാൻ വേണ്ട്യിത് ചെയ്തേപറ്റൂ .” ഇതുമ്പറഞ്ഞ് കുഞ്ഞിന്റെ നെറ്റീലഞ്ചാറുമ്മേം കൊടുത്തിട്ടാണ് രാഘവന്റമ്മ അവന്റെ കൈയ്യിൽ കുഞ്ഞിനെ കളയാൻ കൊടുത്തതെന്നും. കുഞ്ഞിനേയും കൈയ്യിപ്പിടിച്ചു അതിന്റെ കുരുന്നു മുഖത്തേക്കു നോക്കിയപ്പോൾ ഉപേക്ഷിക്കാൻ അവനും മനസ്സു വന്നില്ലത്രേ അതിനെ ഉപേക്ഷിക്കണോ വേണ്ടയൊ എന്തു ചെയ്യണമെന്നറിയാതെ അവിടെ സ്തംഭിച്ചു നില്ക്കുമ്പോൾ രാജമ്മയുടെ കൈയ്യിൽ പിടിച്ചു വലിച്ചുകൊണ്ട് അവന്റെമ്മ ബൈരക്കുപ്പയ്ക്കു നടന്നിരുന്നത്രേ.കുട്ടിയെ അവിടെ തുണിവിരിച്ചു കിടത്തിയിട്ട് അമ്മയുടെയും പെങ്ങളുടെയും അടുത്തേക്കോടിച്ചെന്നപ്പോൾ അവിടെ അവർ തമ്മിൽ വീണ്ടും വഴക്കിടുന്നതാണ് അവൻ കണ്ടത്
“ഒരുമ്മ മതിയമ്മേ ഒരേയൊരുമ്മ ഒരു പ്രാവശ്യംമാത്രം മതിയമ്മേ അവസാനമായിട്ടൊന്നൂടെന്റെ മോടെ മൊകമൊന്നു കാണട്ടേ.. അമ്മേംങ്കൊറെ മക്കളെപ്പെറ്റതല്ലേ... നൊന്ത വയറിന്റെ നൊമ്പരമമ്മയ്ക്കും അറിയാലോ... ഒരു പ്രാവശ്യം മാത്രം മതി പിന്നൊരിക്കലും ഞാൻ ചോദിക്കില്ലമ്മേ പെട്ടിക്കരഞ്ഞുകൊണ്ട് അമ്മയുടെ കാലിൽ പിടിച്ചു കരയുന്ന പെങ്ങളെ കണ്ടപ്പോൾ അവനും നിയന്ത്രണം വിട്ടുപോയിരുന്നത്രേ.
അവനെ കണ്ടപ്പോൾ ആശ്വാസത്തിനായി
ആങ്ങളയുടെ കാലില് കെട്ടിപ്പിടിച്ചു അവൾ കരഞ്ഞുപറഞ്ഞതെന്നോട് അവൻ പറഞ്ഞതു കേട്ടപ്പോൾ സത്യത്തിൽ അവളുടെ അന്നേരത്തെ ആ അവസ്ഥയോർത്തിട്ട് ഞാനും കരഞ്ഞു പോയി നാണുവേട്ട..."
ആങ്ങളയുടെ കാലില് കെട്ടിപ്പിടിച്ചു അവൾ കരഞ്ഞുപറഞ്ഞതെന്നോട് അവൻ പറഞ്ഞതു കേട്ടപ്പോൾ സത്യത്തിൽ അവളുടെ അന്നേരത്തെ ആ അവസ്ഥയോർത്തിട്ട് ഞാനും കരഞ്ഞു പോയി നാണുവേട്ട..."
“രാവേട്ട.. രാവേട്ടനെനിക്കു വേണ്ടി കൊറെ കഷ്ടപ്പെട്ടതല്ലേ..രാവേട്ടൻ മനസ്സിലാക്ക്യപോലെന്നെ വേറെയാരും മനസ്സിലാക്കീട്ടില്ല നമ്മടമ്മപോലും. ഞാനേട്ടന് പെങ്ങളല്ല..മോളല്ലേ.. എനിക്കിത് സഹിക്കാമ്പറ്റണില്ലാ..ന്നാ.. ഈ തോർത്തുമുണ്ടെന്റെ കഴുത്തില് മുറുക്കി എന്നെ.. എന്നെയൊന്നു കൊന്നുതര്വോന്നു” ചോദിച്ച അവളോടു അവൻ പറഞ്ഞു
"പോ .. പോയി ഉമ്മ കൊടുത്തിട്ടുവാ.. പക്ഷേ മോളേയുങ്കൊണ്ടാണ് നീ തിരിച്ചു വരുന്നതെങ്കിൽ അതിനെ കാലേപ്പിടിച്ചീ നെലത്തടിച്ചു കൊന്നിട്ടാ... ചന്ദനമരത്തേ തൂങ്ങിച്ചാവും ഞാൻ അമ്മയ്ക്കും പെങ്ങക്കുമെടേക്കെടന്ന് നീറി നീറിയുരുകാൻ തൊടങ്ങീട്ട് പത്തു മാസ്സായി..മടുത്തു. ഇനിയെനിക്കു വയ്യാ ഇനിയീ ഭാരം ചൊമക്കാൻ... ഞാനൊന്നൊറങ്ങീട്ട് മനസമാതാനത്തോടിരുന്ന് ഒരു നേരത്തെ കഞ്ഞികുടിച്ചിട്ട് എത്ര നാളായെന്നറ്യോ നിങ്ങക്ക്? ഇങ്ങനെ തീ തിന്നു ജീവിക്കാനെനിക്കു വയ്യ മടുത്തു ഞാനെന്തു തെറ്റാ നിങ്ങളോടെക്കെ ചെയ്തേ..? മെറ്റലടിച്ചും കല്ലു ചൊമന്നും മുണ്ടു മുറുക്കിയുടുത്തും കൂടപ്പെറപ്പുകളുടെ അഭിമാനം കാക്കാൻ വേണ്ടി കണ്ണിലെണ്ണയൊഴിച്ച് കാത്തിരുന്നതാണോ ഞാൻ ചെയ്ത തെറ്റ് ...? ഞാന്മാത്രമാണോ നിങ്ങൾക്കാങ്ങളയായിട്ടൊള്ളത് രണ്ടെണ്ണങ്ങളൊള്ളത് അവരടെ കാര്യം നോക്കിപ്പോയി ഞാനെന്തെങ്കിലും സങ്കടമോ പരാതിയോ പറഞ്ഞോ? നിങ്ങളെയൊക്കെ സ്നേഹിച്ചു പോയെന്നൊരു തെറ്റേ ഞാൻ ചെയ്തുള്ളൂ എനിക്കിനി ജീവിക്കണ്ട എന്റെ നെഞ്ചത്ത് നിങ്ങള് കയറ്റി വെച്ചകല്ല് ഞാന്തന്നെ മറിച്ചിട്ടോളാം.. എന്ന ആങ്ങളയുടെ ഭീക്ഷിണിക്കു മുന്നിൽ രാജമ്മ പകച്ചുപോയി അവന്റെ മുഖഭാവം കണ്ട് അമ്മയും ഭയന്നുപോയിരുന്നു.
" നീയോ നശിച്ചു ഇനിയെന്റെ മോനെക്കൂടി കൊലയ്ക്കു കൊടുക്കാതെടീയെന്ന അമ്മയുടെ വാക്കുകൾ കേട്ടപ്പോൾ രണ്ടും കല്പിച്ച്
കുഞ്ഞിനെ കിടത്തിയിരിക്കുന്ന സ്ഥലത്തേക്ക് അതിനെ അവസാനമായി ഒരു നോക്കു കാണാൻ അവശതയിലും അതു കാര്യമാക്കാതെ അവളോടി.പുറകെ രാഘവനും ഉറങ്ങിക്കിടക്കുന്ന ആ കുഞ്ഞിന്റെ പിഞ്ചു നെറ്റിയിൽ ഒരുമ്മ കൊടുത്ത ശേഷം തിരിഞ്ഞുപോലും നോക്കാതെ അവിടുന്ന് തിരിച്ചോടിപ്പോന്നവൾ. അവിടുന്ന് പോരുമ്പോൾ ബൈരക്കുപ്പ സ്ക്കൂളിനടുത്തെത്താറായപ്പോൾ ഒരു ടീച്ചർ തന്റെ ക്ലാസ്സിലെ കുട്ടികൾക്ക് ഒരു കന്നഡ പദ്യം ഈണത്തിൽ ചൊല്ലിക്കൊടുക്കുന്നത് കേൾക്കാമായിരുന്നത്രേ
ആ പദ്യം ചൊല്ലൽ കൂടി കേട്ടപ്പോളാണ് രാഘവന്റെ ഹൃദയം തകർന്നു പോയതെന്നാണ് നാണുവേട്ട അവൻ എന്നോട് പറഞ്ഞത് അങ്ങനെയൊള്ള ഒന്നായിരുന്നു അത് അതിന്റെ വരികളും ഈണവും അതിന്നും അവന്റെ മനസ്സിലൊണ്ടന്നാണ് പറഞ്ഞത് ഒരിക്കലും ആ പദ്യവും ഈണവും അവൻമറക്കില്ലത്രേ ഒരു പക്ഷേ മരിക്കാൻ നേരവും അവനത് ഓർത്തിരിക്കാം.. മരക്കടവിലെ കല്ക്വാറിയിൽ മെറ്റലടിക്കാൻ വന്നിരുന്ന കൂലിക്കാരിൽ അധികവും കന്നഡക്കാരായിരുന്നല്ലോ. അവരുടെ കൂടെയുള്ള സഹവാസംമൂലം അവൻ കൊറച്ചെക്കെ കന്നഡ സംസാരിക്കാൻ പഠിച്ചിരുന്നെതുകൊണ്ടാണ് അതിന്റെ അർത്ഥം മനസ്സിലായതെന്നാണ് രാഘവൻ പറഞ്ഞത്
" അതേതു പാട്ടാണ് ലക്ഷ്മിയമ്മേ.. അങ്ങനൊരു പാട്ട് ഞങ്ങള് കേട്ടിട്ടില്ലല്ലോ..? അത് ആ പാട്ട് ലക്ഷ്മിയമ്മയ്ക്ക് ഓർമ്മയൊണ്ടോ.? എങ്ങനാന്നൊന്നു പറയാമോ? പണ്ട് സ്ക്കൂളിൽ നിന്നും ഒറക്കെയൊരു പാട്ടു പാടിയാൽ ഞങ്ങക്കു കേക്കാമായിരുന്നു. അച്ഛന്റെ പഴേ കട സ്ക്കൂളിനടുത്തൊള്ള പന്തുകളിക്കോർട്ടിനടുത്താരുന്നു.."
അനിൽകുമാർ ആ പാട്ട് ഏതെന്നറിയാനുള്ള ആഗ്രഹത്തോടെ ലക്ഷ്മിയമ്മയോടു ചോദിച്ചു.
" ആകേ നാലോ അഞ്ചോ വരികളു മാത്രമേ രാഘവൻ പറഞ്ഞുള്ളൂ.. ഞാനുമത് മറക്കില്ല അത്രയ്ക്കും ഹൃദയസ്പർശിയായിരുന്നു ആ വരികൾ "
തുടർന്നു ലക്ഷ്മിയമ്മ ആ വരികൾ അവർക്ക് പറഞ്ഞു കൊടുത്തു.
"ആര മൊലയനു കുടിയലമ്മ?
ആര ബളിയലി മലഗലമ്മ?
ആര സേരി ബദുക്കലമ്മ?
ആരു നനഗെ ഹിതവരൂ? "
ആര ബളിയലി മലഗലമ്മ?
ആര സേരി ബദുക്കലമ്മ?
ആരു നനഗെ ഹിതവരൂ? "
" ഇതോ.. ഇതറിയാം പുണ്യകോടി.. എന്നാണ് ഇതിന്റെ പേര് ഈ പാട്ട് അറിയാൻ മേലാത്തോരായി കന്നഡികരായി ജനിച്ചവരാരും കർണ്ണാടകത്തിലുണ്ടാവില്ല... പുണ്യകോടി എന്ന പശൂന്റെ കഥയാണ് ക്ടാവിനെ ഉപേക്ഷിച്ചു കടുവയ്ക്ക് ആഹാരമാകാൻ പോകുന്ന അമ്മപ്പശൂനോട് ക്ടാവ് ചോദിക്കുന്ന ചോദ്യങ്ങളാണ്... ഈ കഥ ഞങ്ങളും ഇതൊത്തിരികേട്ടിട്ടുണ്ട് അറിയുകയും ചെയ്യാം.. "
ചന്ദ്രകുമാറിന്റെ ആ മറുപടിയിൽ ലക്ഷ്മിയമ്മ തൃപ്തയായി.
" പിന്നീട് എന്താണ് സംഭവിച്ചത് ലക്ഷ്മിയമ്മേ…?"
നാണുവേട്ടൻ ആകാംക്ഷ നിറഞ്ഞ ചോദ്യത്തിനു മറുപടിയായി ലക്ഷ്മിയമ്മ കഥ തുടർന്നു.
" പെരിക്കല്ലൂർ തോണിക്കടവ് കടന്നപ്പോഴും ബസ്സിലിരിക്കുമ്പോഴും രാഘവന്റെ മനസ്സുനെറയെ ഒറങ്ങിക്കെടക്കുന്ന ആ ചോര പുരണ്ട പിഞ്ചു മൊകവും ആ പാട്ടുമായിരുന്നു. അവിടുന്നു പട്ടാണിക്കുപ്പെത്തിയപ്പോൾ അവനു പിടിച്ചു നിക്കാൻ കഴിഞ്ഞില്ല ഇനിയെന്തെക്കെ സംഭവിച്ചാലും ആരെന്തെക്കെ പറഞ്ഞാലും സ്വന്തം മകളായി അവളെ വളർത്തും കുടുബത്തിന്റെ മാനം പോകുന്നെങ്കിൽ പോകട്ടെ കാലം മായ്ക്കാത്ത മുറിവുകളില്ലെന്ന ചിന്തയിൽ അവനവിടെയെറങ്ങി അമ്മയോടും പെങ്ങളോടും വീട്ടിലേക്കു പൊയ്ക്കൊള്ളാൻ പറഞ്ഞു. പുല്പള്ളിയിൽ നിന്നും പെരിക്കല്ലൂർക്കു വന്ന ടാക്സി ജീപ്പിൽ കയറി കടവിലെത്തി. ബൈരക്കുപ്പത്തോണിക്കടവു കടന്ന് . കുഞ്ഞിനെ കിടത്തിയ സ്ഥലത്തേക്ക് ഓടിയെത്തുമ്പോഴേക്കും അവൻ താമസിച്ചു പോയിരുന്നു. ആരോ അവളെഎടുത്തോണ്ടുപോയിരുന്നു.അത് നിങ്ങളായിരുന്നു നാണുവേട്ടാ.”
ലക്ഷ്മിയമ്മ പറഞ്ഞു നിറുത്തിയപ്പോൾ നാണുവേട്ടൻ തന്റെ മക്കളുടെ മുഖത്തേക്കു നോക്കി അവരും എല്ലാം കേട്ട് തരിച്ചിരിക്കുകയായിരുന്നു. അന്നത്തെ ആ സംഭവങ്ങൾ നാണുവേട്ടന്റെ മനസ്സിലേക്കോടിയെത്തി.
(തുടരും)
***അടുത്ത ഭാഗം നാളെ - ഇവിടെ, ഇതേസമയം***
വായിക്കാത്ത ഭാഗങ്ങൾ ഇവിടെ തിരയുക- https://www.nallezhuth.com/search/label/ChandanamPettaPennu
ബെന്നി ടി ജെ
ബെന്നി ടി ജെ

No comments:
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക