നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ചന്ദനംപെറ്റ പെണ്ണ് - Part 11

" ഛേ... തല്ലണ്ടാരുന്നു മക്കളെ നിങ്ങളേക്കാളും പ്രായമൊള്ള ആളല്ലേ മോശമായിപ്പോയി ഇതിപ്പോ നാട്ടുകാരെല്ലാം കണ്ടില്ലേ.. ഒരു കണക്കിന് നന്നായി. കടേല് ആരുമില്ലാതിരുന്നത് കാര്യമെന്തെന്നാർക്കുമറിയില്ലല്ലോ.."
"പിന്നെയെന്താ ചെയ്യേണ്ടത് കടേക്കേറിവന്ന് നിങ്ങടെ വളർത്തുമോള് ശ്രീജ എന്റെ പെങ്ങടെ മോളാണ് അവടെ അമ്മയിപ്പളും ജീവിച്ചിരിക്കുന്നൊണ്ട് അവളെക്കാെണ്ടെ കാണിക്കാൻ നിങ്ങളൊന്നനുവദിക്കണം പ്യൂൺ ലക്ഷ്മിയമ്മ പറഞ്ഞു നിങ്ങളെല്ലാം നല്ലവരാണെന്ന് ഒരു പ്രാവിശത്തേക്ക് എന്റെ വീട്ടിലേക്ക് അവളെ പറഞ്ഞുവിടുമോയെന്ന് ഒരു ഉളുപ്പുമില്ലാതെ നമ്മടെ മൊകത്തു നോക്കി ചോദിക്കുമ്പോ ദേഷ്യം വരില്ലേ..? പെറ്റ ചൂടാറാതെ ഇത്തിരിയില്ലാത്ത ചോരക്കുഞ്ഞിനെ വലിച്ചെറിഞ്ഞിട്ടു പോയിട്ട് പത്തിരൂപത്താറ് കൊല്ലം കഴിഞ്ഞ് അവളെ കെട്ടിക്കാറായപ്പോ അന്വേഷിച്ചു വന്നേക്കുന്നു അതോർത്തപ്പോ ദേഷ്യം വന്നച്ഛാ അതാ അങ്ങനെ ചെയ്തേ... കല്യാണമൊറപ്പിച്ച പെങ്കുട്ട്യാ ആരേലും എന്തേലുമൊക്കെ അവന്റെ വീട്ടുകാരടെ ചെവീലെത്തിച്ചാൽ പിന്നതു മതി കല്യാണം മൊടങ്ങാൻ അതോർത്തപ്പോ പറ്റിപ്പോയതാ പക്ഷേ അതിലെനിക്കൊരു വെഷമോമില്ല..."
"സാരമില്ലെടാ അനിക്കുട്ടാ.. കഴിഞ്ഞതു കഴിഞ്ഞു ഇനിയതിനേക്കുറിച്ചു പറഞ്ഞെട്ടെന്താ കാര്യം ഏതായാലും നാളെ ചെന്ന് നിങ്ങളയാളോട് ക്ഷമ പറഞ്ഞേര് വേറൊന്നുങ്കാെണ്ടല്ല ആയുസില്ലാത്തോര് ശപിച്ചാ അത് ഫലിക്കൂന്നാ പറയുന്നേ എന്റെ മക്കൾക്ക് അങ്ങനെയാെരു ശാപം വേണ്ട. പിന്നെ
ആ ലക്ഷ്മിയമ്മ പറഞ്ഞതു കൊണ്ടാണ് അയാളിങ്ങോട്ട് വന്നതെന്നല്ലേ പറഞ്ഞേ.? അപ്പോളവരോട് തന്നെ ചോദിച്ച് അയാടെ അഡ്രസ്സു വാങ്ങിക്കോ വിരുന്നിനു പോകാനൊള്ളോരെ വിളിക്കുമ്പോ ആദ്യത്തെ വിളി അയാളെത്തന്നെയാവട്ടേ ... എന്താ നിങ്ങടെ അവിപ്രായം..? ശശീനോട് അവന്റെ അവിപ്രായം ഞാമ്പിന്നെ ചോദിച്ചോളാം.."
നാണുവേട്ടൻ മക്കളോട് ചോദിച്ചു.
" അതു വേണോച്ഛാ.. ക്ഷമ പറയാൻ ഞങ്ങള് പോണോ? വിരുന്നിനു പോകാൻ അങ്ങേരെ വിളിക്കണോ?ഇതാരാന്ന് ആരേലും ചോദിച്ചാലെന്തു നമ്മളെന്തു പറയും..? "
"അതു സാരാക്കണ്ട അനിക്കുട്ടാ ഒരു കല്യാണത്തിന് എന്തോരും വിരുന്നുകാര് വരുന്നതാ.. എവിടെന്നെക്കെയാ വിരുന്നുകാര് വരുന്നെന്ന് ആ തെരക്കിനെടയ്ക്ക് ആരോർക്കാനാ അതെക്കെ ആരു ചോദിക്കാനാ ?ഏതായാലും പശൂം ചത്തുമോരിലെ പുക്കുമ്പോയി ഇനിയതേക്കുറിച്ചു ചിന്തിച്ചട്ടൊരു കാര്യമില്ല.. നമ്മളിത്രയല്ലേ ചെയ്താെള്ളു വേറെയാരെങ്കിലുമായിരുന്നേൽ പട്ടിയേപ്പോലേ തല്ലിക്കൊന്നേനെ അത്രയ്ക്കും വലിയ വീരകൃത്യമല്ലേ അവര് പണ്ട് ചെയ്തത് "
ചന്ദ്രകുമാർ അനുജനെ സാന്ത്വനിപ്പിക്കാൻ പറഞ്ഞു.
" പിന്നെയൊരു കാര്യം പറയാൻ മറന്നു പോയി പെന്നൂട്ടിക്ക് ചരക്കെടുക്കാൻ പോകുന്ന അന്നുതന്നെ എടുത്താപ്പോരേ അച്ഛേ സ്വർണ്ണം. ഇനി പെണ്ണിട്ട പൊന്നിന് തൂക്കം കൊറഞ്ഞെന്ന് അവർക്കൊരു സംശയം വേണ്ടല്ലോ.. "
"അതു ശര്യാ കൊച്ചേട്ടാ... ആളെ അടുത്തറിയണം പൊന്നുരച്ചു നോക്കണമെന്നല്ലേ... അതു കൊണ്ട് അക്കാര്യത്തിൽ അവർക്കൊരു സംശയം വേണ്ടല്ലോ.. ഇക്കാര്യം നിങ്ങളോട് ചോദിക്കാൻ വന്നപ്പോഴല്ലേ അയാള് ആ രാഘവനിങ്ങോട്ട് കേറി വന്നത് "
" മക്കളെ ഏതായാലും ഇക്കാര്യം നിങ്ങളാരും അമ്മയോട് പറയണ്ട അവക്കു വെഷമമാകും ഞാമ്പിന്നെ ഒരു തഞ്ചത്തില് അവളോട് പറഞ്ഞോളാം... ഇപ്പോത്തന്നെ പൊന്നൂട്ടി വീട്ടീന്നു പോക്വാണെന്നും പറഞ്ഞ് അവൾക്ക് ഒറക്കമില്ല.. കല്യാണം കഴിഞ്ഞ് പെണ്ണിനെ ചെറുക്കന്റെ വീട്ടില് നിറുത്തീട്ട് നിന്റെയമ്മ പോരൂന്ന് എനിക്കു തോന്നുന്നില്ല അപ്പോപ്പിന്നെ പൊന്നൂട്ടീനന്ന്വേഷിച്ച് ആരോ വന്നെന്നറിഞ്ഞാലതുമതി..പുകില്...ഒരു കാര്യങ്കോടെ പറയാനൊണ്ട് കോഴിക്കോടോ കണ്ണൂരോ പോയി ചരക്കെടുക്കാന്നാ നിങ്ങടെ വല്യേട്ടൻ മിനിഞ്ഞാന്നു പറഞ്ഞത്
അപ്പോത്തന്നെ ഞാൻ കേശവേട്ടനെ വിളിച്ചാരുന്നു അയാളു പറഞ്ഞത് ചരക്കു നമ്മക്ക് മാനന്തവാടിന്നെടുത്താ മതീന്നാ ഇങ്ങനെയൊള്ള ചടങ്ങുകൾക്ക് ദൂരയാത്ര പാടില്ലാന്നാ പണ്ടത്തെ കാർന്നോമ്മാര് പറയണത് അപകടങ്ങളൊണ്ടൊകുമത്രേ അവരടെ വിശ്വാസം അങ്ങനാണെങ്കിൽ അതു മതീന്ന് ഞാനും പറഞ്ഞു. "
" ശശിയേട്ടൻ രാവിലെ രമേടത്തീടെ അമ്മാവനെ കാണാൻ കൊട്ട്യൂർക്ക് പോയി. ഏടത്തീം പിള്ളേരും രണ്ടു ദിവസം മുന്നേ പോയാരുന്നല്ലോ. മൂപ്പർ സുഖല്ലാതെ കെടപ്പായിട്ട് അഞ്ചാറുമാസമായില്ലേ പോക്കാന്നാ തോന്നുന്നേ, നേരത്തെ ഞാൻ ഏട്ടനെ വിളിച്ചാരുന്നു മറ്റന്നാളു രാവിലെ അവരെല്ലാരും മാനന്തവാടിയിലെത്താന്നാ പറഞ്ഞേ "
ചന്ദ്രകുമാർ അവരെ ഓർമ്മിപ്പിച്ചു.
" എന്നാ ചരക്കെടുത്തു കഴിഞ്ഞിട്ട് ആ രാഘവനെ കാണാൻ പോയാപ്പോരേ അച്ഛേ ?"
"ഉം... "
അനിൽകുമാറിന്റെ ചോദ്യത്തിന് നീട്ടിയൊരു മൂളലായിരുന്നു നാണുവേട്ടന്റെ മറുപടി.
"എന്നാ ഞാൻ പോകുവാ അച്ഛേ ഇന്നു വൈകിട്ട് അസോസിയേഷന്റെ മീറ്റിങ്ങുണ്ട് കാട്ടിക്കൊളത്ത്.."
തന്റെ ബൈക്ക് സ്റ്റാർട്ടാക്കുന്നതിനിടയിൽ അനിൽകുമാർ പറഞ്ഞു.
"നിക്കടാ... പോകല്ലേ... ഒരു കാര്യങ്കൂടി ചോദിക്കാനൊണ്ട് നീയും സിന്ധൂങ്കൂടി കൊണ്ടുവന്ന ബന്ധമാണല്ലോ സുധീഷിന്റെ അതുകൊണ്ടാണ് കൂടുതലൊന്നും ചോദിക്കാത്തതും പറയാത്തതും പക്ഷേ നിങ്ങക്കറിിയാലോ അറിഞ്ഞുകൊണ്ടിന്നുവരെ നിങ്ങടപ്പൻ ആരേയും പറ്റിച്ചിട്ടുമില്ല ചതിച്ച്ചട്ടുമില്ല ആർക്കും ഒരു ദ്രോഹവും ചെയ്തതായി എന്റെ ഓർമ്മയിലുമില്ല എന്റെ മക്കളായ നിങ്ങളെ എല്ലാവരേയും സത്യസന്ധതയിലേ വളർത്തീട്ടുള്ളൂ പക്ഷേ ഇപ്പോ നീ കൊറച്ചു മുമ്പേ പറഞ്ഞത് കേട്ടപ്പോള് മനസ്സിലൊരു വെഷമം അതങ്ങനെ വെച്ചോണ്ടിരിക്കുന്നത് ശരിയുമല്ല.."
"എന്താണച്ഛേ.. ഇപ്പോയിങ്ങനെ തോന്നാൻ ഞങ്ങളെന്തെങ്കിലും തെറ്റു ചെയ്തോ..?"
സ്റ്റാർട്ടാക്കിയ ബൈക്ക് ഓഫാക്കിക്കൊണ്ട് അനിൽകുമാർ തിരിച്ചിറങ്ങി അവരുടെ അടുത്തേക്കു ചെന്നു
"അല്ല മോനേ നമ്മുടെ പൊന്നൂട്ടീനെക്കുറിച്ച് സുധീഷിനോടും അവന്റെ വീട്ടുകാരോടും സംസാരിച്ചോ.? എല്ലാക്കാര്യങ്ങളും പറഞ്ഞോ..? അല്ലെങ്കിൽ നമ്മള് കാര്യങ്ങളെല്ലാം അവരോട് പറയാതെ ഒളിച്ചു വെച്ചെന്ന് നാളെ അവന്റെ വീട്ടുകാരും നാട്ടുകാരും നമ്മളെ കുറ്റമ്പറയല്ല് അത് അവളുടെ ജീവിതത്തെ ബാധിക്കും നമ്മള് കണ്ണിലെ കൃഷ്ണമണിപോലേ നോക്കി വളർത്തീട്ട് നാളെ അവടെ ജീവിതം കണ്ണീരും കൈയ്യുമായാൽ നമ്മക്ക് സമാധാനമൊണ്ടാക്വോ...? എന്നോടെന്തിനിങ്ങനെ ചെയ്തെന്ന് അവളൊരിക്കലും നമ്മളോട് ചോദിക്കില്ല .. പക്ഷേ അത് അവടെ മനസ്സിലുണ്ടാകും ആ ദുഃഖം നമ്മള് കാണേണ്ടിവരും അതെന്നേക്കൊണ്ട് താങ്ങാനാവില്ല എന്റെ കാര്യം പോട്ടേ നിങ്ങടമ്മയതു സഹിക്ക്വോ..? അവളും ചോദിക്കില്ലേ നമ്മളോട് എന്തിനിത് ചെയ്തെന്ന് അതുകൊണ്ട് അവളെ സംബന്ധിക്കുന്ന എല്ലാ കാര്യങ്ങളും അവനെയൊ അവന്റെ മാതാപിതാക്കളെയോ അറിയിക്കണം എന്നിട്ടുമതി കല്യാണം ഏതായാലും നിശ്ചയം കഴിഞ്ഞതല്ലേയൊള്ള് കെട്ടുനടന്നിട്ടില്ലല്ലോ വേണമെങ്കിൽ ഒഴിവാക്കാം പിന്നീടൊരു പ്രശ്നമൊണ്ടാകരുത്.."
"ഓഅതാണോ ... പൊന്നൂട്ടീനെ കല്യാണം കഴിക്കണമെന്ന് സിന്ധൂനോട് അവനാഗ്രഹം പറഞ്ഞപ്പോൾ ഞങ്ങള് ആദ്യം അവനോട് പറഞ്ഞത് ഇക്കാര്യാ.. അതാണ് അന്ന് ഞാൻ നിങ്ങളോട് അവന്റെ കാര്യം പറഞ്ഞിട്ട് കൊറച്ചു ദെവസം കഴിയുന്നവരെ വിളിക്കാതിരുന്നത് സുധീഷ് അവന്റെ വീട്ടുകാരോട് പറഞ്ഞു സമ്മതം വാങ്ങി അവർക്കും ഒരു കൊഴപ്പോമില്ല നമ്മള് ആദ്യം പറഞ്ഞതുകൊണ്ട് അവർക്കു സന്തോഷമായി മാത്രല്ല കാര്യങ്ങളറിഞ്ഞപ്പോൾ അവര് അൽഭുതപ്പെട്ടു നിങ്ങള് നിങ്ങടെ മകളായിട്ട് അവളെ ഞങ്ങക്കു തന്നാമതീന്നാ അവന്റെ അമ്മ പറഞ്ഞേ പിന്നെ ഇത് നമ്മള് രണ്ട് കുടുംബക്കാര് മാത്രമറിഞ്ഞാൽ മതീന്നും പറഞ്ഞു. അക്കാര്യമോർത്ത് അച്ഛെയൊന്നും പേടിക്കണ്ട ഒരു കൊഴപ്പോമൊണ്ടാകില്ല.."
അനിൽകുമാറിന്റെ വാക്കുകൾ വല്ലാത്തൊരു മനസ്സമാധാനമാണ് നാണുവേട്ടന് നല്കിയത്.
"എങ്കി കാര്യങ്ങളെല്ലാം നിശ്ചയിച്ചപോലേ നടക്കട്ടേ.. നീ പൊയ്ക്കോ... പിന്നെ പറഞ്ഞതെല്ലാം ഓർമ്മ വേണം... "
അച്ഛന്റെ വാക്കുകൾ കേട്ടപ്പോൾ അവനും സന്തോഷമായി അവൻ അവിടുന്നു കാട്ടിക്കുളത്തിനുപോയി. ശ്രീജയുടെ കല്യാണത്തിന്റെ ചരക്കെടുപ്പു കഴിഞ്ഞു രണ്ടു ദിവസം കഴിഞ്ഞപ്പോൾ നാണുവേട്ടൻ അനിൽകുമാറിനെ ഫോണിൽവിളിച്ചു.
"അനിക്കുട്ടാ... നാളെ ആ രാഘവനെ കാണാൻ പോണം അതുകൊണ്ട് വൈകിട്ട് നീയിങ്ങോട്ടു വരണം ചന്ദ്രനെ പുല്പള്ളീന്നു കൂട്ടാം ഞാനും വരുന്നൊണ്ട് നിങ്ങടൊപ്പം. എനിക്കും അവരെയൊന്നു കാണണം വിരുന്നിനു വിളിക്കണം ആ ലക്ഷ്മിയമ്മയെ വിളിച്ച് അയാടെ അഡ്രസ്സൊന്ന് വാങ്ങിയേരേ"
വൈകുന്നേരമായപ്പോൾ അനിൽ കുമാർ ബൈരക്കുപ്പയിൽ എത്തി.
" അച്ഛേ... ഞാനാ ലക്ഷ്മിയമ്മേനെ വിളിച്ചു.അവർ അഡ്രസ്സു തന്നില്ല നമ്മളോട് ബത്തേരി ഡിപ്പോയിലെത്താനാ പറഞ്ഞേ അവരും വരുന്നൊണ്ടത്രേ"
"എന്നാ ചന്ദ്രനോട് കാറു കൊണ്ടരാൻ പറയാം അതാവുമ്പോ കൊറച്ചു താമസിച്ചാലും സാരമില്ല സമാതാനത്തില് പോയ്വരാലോ?"
പിറ്റേന്ന് രാവിലെ നാണുവേട്ടനും അനിൽ കുമാറും പുല്പള്ളിയിൽ ബസ്സിറങ്ങുമ്പോൾ കാറുമായി ചന്ദ്രകുമാർ നില്പുണ്ടായിരുന്നു.അവർ ബത്തേരിയിൽ എത്തുമ്പോൾ നേരത്തെ വിളിച്ചു പറഞ്ഞതനുസരിച്ച് ലക്ഷ്മിയമ്മ ചുങ്കത്തറയിൽ കാത്തു നില്പുണ്ടായിരുന്നു.അവർ ലക്ഷ്മിയമ്മയോട് രാഘവനേക്കുറിച്ചും വീട്ടുകാരേപ്പറ്റിയും അവരോടു ചോദിച്ചപ്പോൾ അവർ പറഞ്ഞു.
"നമ്മൾ അങ്ങോട്ടക്കേല്ലേ പോണേ നേരിൽക്കാണുമ്പോൾ നിങ്ങക്കെല്ലാം ചോദിക്കാലോ?"
അവരുടെ ആ മറുപടിയിൽ വല്ലാതായെങ്കിലും അവർ തിരിച്ചൊന്നും പറഞ്ഞില്ല വഴി പറഞ്ഞു കൊടുത്തു ശേഷം ലക്ഷ്മിയമ്മ നിശബ്ദയായി.കാടും,വയലുകളും കുരുമുളകു തോട്ടങ്ങളും കപ്പിത്തോട്ടങ്ങളും നിറഞ്ഞ വയനാടൻ മലനിരകളും കടന്ന് തേയില തോട്ടങ്ങളും
യൂക്കാലിപ്റ്റസ് മരങ്ങളും നിറഞ്ഞ നീലഗിരി മലയുടെ ഭംഗിയാസ്വദിച്ചുകൊണ്ട് അവർ ഗൂഡല്ലൂരിൽ രാഘവന്റെ വീട്ടിലെത്തി.
റോഡരുകിൽ കാറൊതുക്കിയിട്ട് അവർ ലക്ഷ്മിയമ്മയുടെ ഒപ്പം രാഘവന്റെ വീട്ടിലേക്കു നടന്നു. ആ വീടിന്റെ മുറ്റത്ത് നാലഞ്ചാൾക്കാർ പണിയെടുക്കുന്നതു കാണാം ഒരു പന്തൽ കെട്ടുന്നതാണോ അതോ പൊളിക്കുന്നതാണോ എന്നറിയില്ല. എന്താണ് അവിടെ വിശേഷം എന്ന് ലക്ഷ്മിയമ്മയോട് ചോദിക്കാൻ തുനിഞ്ഞെങ്കിലും അവരുടെ മുഖത്തെ പിരിമുറുക്കം കണ്ടപ്പോൾ അവൻ ചോദിച്ചില്ല
"ഏതായാലും അങ്ങോട്ടേയ്ക്കല്ലേ ചെല്ലുന്നത് നേരിട്ടു ചോദിക്കാമല്ലോ "
എന്നായിരിക്കും അവരുടെ മറുപടിയെന്ന് അവൻ ഊഹിച്ചതായിരുന്നു സത്യം.
വീടിന്റെ അകത്തു നിന്നും ഒരു പാത്രത്തിൽ പണിക്കാർക്ക് കുടിക്കാനുള്ള വെള്ളവുമായി പുറത്തേക്കിറങ്ങിയ ഗോമതി തന്റെ വീട്ടിലേക്കു വരുന്നവരെ കണ്ട് വെള്ളപ്പാത്രം താഴെ വച്ച് തന്റെ സാരിയിൽ കൈകൾ തുടച്ചു. മുന്നിൽ വരുന്നത് ലക്ഷ്മിയമ്മയാണെന്നു കണ്ടപ്പോൾ മുറ്റേത്തേക്കിറങ്ങി. കൂടെയുള്ളവരെ കണ്ടപ്പോൾ അവർ ഞെട്ടിപ്പോയി.പെട്ടന്ന് അവരുടെ മിഴികൾ നിറഞ്ഞു തുളുമ്പി. ഒന്നു പറയാതെ അവർ നിശബ്ദയായി.
"ഗോമതീ.. ഇവര് രാഘവനെ കാണാൻ വന്നതാ ഇവർക്കെന്തോ പറയാനുണ്ടത്രേ"
ലക്ഷ്മിയമ്മയുടെ വാക്കുകളിൽ ഒരുപരിഹാസം ഒളിച്ചിരിപ്പുണ്ടെന്ന് ചന്ദ്രകുമാറിന് തോന്നി.
" വരൂ... ഇങ്ങോട്ടിരിക്കാം.. "
തിണ്ണയിൽ കിടക്കുന്ന കസാരകളിലേക്ക് ഗോമതി അവരെ ക്ഷണിച്ചു.ഇരുന്ന ശേഷം അവർ പരിസരം ആകമാനമെന്നുനു വീക്ഷിച്ചു.ചന്ദ്രകുമാർ അച്ഛനെ നോക്കി ആംഗ്യം കാണിച്ചു. അതറിഞ്ഞ നാണുവേട്ടൻ സംസാരത്തിന് തുടക്കമിട്ടു.
" അതേയ് അന്നങ്ങനെ സംഭവിച്ചതിൽ ഞങ്ങൾക്കു ദുഃഖമൊണ്ട്.. അതുകൊണ്ട് ഇവരേക്കൊണ്ട് രാഘവനോട് മാപ്പു ചോദിക്കാനാ ഞങ്ങളു വന്നത് അന്നത്തെ സാഹചര്യത്തിൽ ഒന്നിനും സമയങ്കിട്ടിയില്ല എല്ലാം നിങ്ങള് മറക്കണം അതാണ് ഇവരെ തനിച്ചിങ്ങോട്ട് വിടാതെ ഞാനും പോന്നത്....വേഗം രാഘവനെ വിളിക്ക് മക്കൾക്കു വേണ്ടി ഞാൻ പറയാം ക്ഷമ ഇവരെടെ അപ്പനായിപ്പോയില്ലേ ഞാൻ "
ഗോമതി അർത്ഥഗർഭയായി ലക്ഷ്മിയമ്മയോടു ചോദിച്ചു.
" അപ്പോ സാറിവരോടൊന്നും പറഞ്ഞില്ലേ..?”
ഗോമതി ലക്ഷ്മിയമ്മയോട് ചോദിച്ചു.
അവർ മറുപടി പറയാതെ നിർവ്വികാരയായ് ദൂരേക്കു നോട്ടം തിരിച്ചു.നാണുവേട്ടനും മക്കളും മുഖത്തോടു മുഖംനോക്കി.
“എന്താ പറ്റീത് രാഘവന്.. ഇവിടില്ലേ…?”
നാണുവേട്ടൻ ഗോമതിയുടെ മുഖത്തേക്കു നോക്കി ചോദിച്ചു.
"പോയി.... രാവേട്ടൻ പോയി അന്നു ഞങ്ങള് ബൈരക്കുപ്പേല് വന്നില്ലേ അന്നു രാത്രീല്... ഇന്നേക്കഞ്ചു ദെവസ്സായി വേദനകൾ മാത്രം നല്കിയ ഈ ലോകത്തീന്ന് വേദന ഇല്ലാത്ത ലോകത്തേക്കന്റെ രാവേട്ടൻ പോയി. മരിക്കാൻ നേരം എന്റെ കൈയ്യിപ്പിടിച്ച് ഒരേയൊരു കാര്യമേ പറഞ്ഞുള്ളു
"രാവേട്ടനെ തല്ലിയെെങ്കിലും നിങ്ങളോടൊരിക്കലും ദേഷ്യമില്ലെന്നും ദൈവത്തെപ്പോലാണ് നാണുവേട്ടനെയും ലക്ഷ്മിയേടത്തിയേയും കാണുന്നേന്നും. ഞങ്ങള് വലിച്ചെറിഞ്ഞ ചോരക്കുഞ്ഞിനെ മരണത്തിനു വിട്ടുകൊടുക്കാതെ അവക്കച്ഛനും അമ്മയുമായി സൊന്തം മക്കളേക്കാൾ സ്നേഹിച്ചു വളർത്തിയ നിങ്ങളുടെ കാലുകഴുകി വെള്ളങ്കുടിക്കാത്തതിൽ സങ്കടമൊണ്ടെന്ന് എന്നെങ്കിലും നിങ്ങളെ നേരിൽ കാണുമ്പോൾ പറയെണം ഗോമൂന്നെന്നോട് പറഞ്ഞു. "
"ഓഹ്... "
മൂന്നു പേരും ഇരിപ്പിടത്തിൽ നിന്നും ചാടിയെഴുന്നേറ്റു. തങ്ങളുടെ തല ഇരുമ്പു കൂടംകൊണ്ട് ആരോ അടിച്ചുതകർത്തപോലെ തോന്നി. എന്തു പറയണമെന്ന് അറിയാതെ പതറിപ്പോയി.നാണുവേട്ടൻ മക്കളെ നോക്കി അവരുടെ മുഖം വിളറിവെളുത്തിരുന്നു.
"രാജേ... ഇങ്ങോട്ടു വാ ഇതാരാ വന്നിരിക്കുന്നതെന്നു നോക്ക്യേ "
വീടിനകത്തേക്കു നോക്കി ഗോമതി ഉറക്കെ വിളിച്ചു .
കുറച്ചു കഴിഞ്ഞപ്പോൾ അകത്തു നിന്നും കാല്പെരുമാറ്റം കേട്ടു. വാതിലിന്റെ മറവിൽ നിന്ന് രാജമ്മ മുഖം കാണിച്ചു.
" രാജമ്മയാ നിങ്ങടെ പൊന്നുട്ടീനെ പ്രസവിച്ചവൾ. കൊറേ നാളായിട്ട് കൊഴപ്പങ്ങളല്ലായിരുന്നു. പക്ഷേ രവേട്ടൻ മരിച്ചതറിഞ്ഞപ്പോൾ വീണ്ടും മനസ്സിന്റെ താളം തെറ്റി ഇങ്ങോട് വിളിച്ചാൽ ഇങ്ങോട്ടു വരും അങ്ങോട്ടു പോകാമ്പറഞ്ഞാൽ അങ്ങോട്ടു പോകും എന്താ പറയേണ്ടെതെന്നോ പ്രവർത്തിക്കണ്ടതെന്നോ.. ഒന്നുമറിയില്ല നടക്കാനും ഇരിക്കാനുമറിയുന്ന ജീവനൊള്ളൊരു ശവശരീരം... ഇന്നല ഡോക്ടറെ കാണിച്ചപ്പോൾ പറഞ്ഞത് കൊറച്ചു ദെവസം കഴിഞ്ഞാൽ ചെലപ്പോൾ നേരെയാകൂന്നാ.പക്ഷേ... ഒറപ്പില്ല "
" രാഘവനെ അടക്കം ചെയ്തോ അതോ?" "ചെതയ്ക്കു വച്ചില്ല കത്തിക്കണ്ടന്നാ മരിക്കുന്നേനു മുമ്പുപറഞ്ഞേ ചെയ്ത പാപത്തിന് പരിഹാരായി എന്റെ ശവം പുഴുക്കള് തിന്നട്ടേന്നാ പറഞ്ഞേ "
നാണുവേട്ടന്റെ ചോദ്യത്തിനു മറുപടി പറഞ്ഞു കൊണ്ട് ഗോമതി മുറ്റത്തേക്കിറങ്ങി രാഘവനെ അടക്കിയ സ്ഥലം ചൂണ്ടിക്കാണിച്ചു.
"ദേ ഈ വീടിന്റെ പൊറകുവശത്തെ ആ നെല്ലീന്റെ ചോട്ടിലാണ് അടക്കീത് "
നാണുവേട്ടനും മക്കളും അങ്ങോട്ടു ചെന്നു. കുഴിമാടത്തിനു മുകളിലെ പച്ചമണ്ണ് ഉണങ്ങിയിട്ടല്ല. മുകളിൽ കിടക്കുന്നപൂമാലകളിൽ ചിലത് കരിഞ്ഞിട്ടുണ്ട് തല ഭാഗത്ത് ഒരു ചെരാത് വച്ചിട്ടുണ്ട്
കുറച്ചു സമയം അവിടെ നിന്ന് പരേതന്റെ ആത്മാശാന്തിക്കായി പ്രാർത്ഥിച്ചിട്ട് അവർ തിരിച്ചു വന്നു.
"ജീവിതത്തിൽ ഇന്നേവരേ വേറെ ആർക്കുമൊരു ദ്രോഹം ചെയ്തിട്ടില്ല എന്നിട്ടും കഠിന ശിക്ഷയനുഭവിക്കാനായിരുന്നു.എന്റെ രാവേട്ടന്റെ വിധി"
"ബന്ധുക്കാരൊക്കെ വന്നില്ലേ?"
" വന്നായിര്ന്നു വന്നവരെല്ലാം തിരിച്ചുപോയി ആറുവർഷായിട്ടൊള്ള കാത്തിരിപ്പല്ലായിരുന്നോ അതുതീർന്നു.പിന്നെ അതികനേരം വെച്ചോണ്ടിരിക്കാനും പറ്റില്ലാരുന്നു.മൂക്കിന്ന് രക്തം വന്നോണ്ടിരിക്കുന്നതു കൊണ്ട് വേഗം അടക്കി. അന്നുതന്നെ പലരും തിരിച്ചുപോയി "
"ലക്ഷ്മിയമ്മയെന്ത്യെ.. അവരെ വിളിക്ക് ഞങ്ങക്ക് പോകാൻ സമയമായി "
"സാറ് രാജേന്റടുത്താെണ്ട്.. വിളിക്കാം"
"രാജേനേം ഒന്നു വിളിക്കാമോ നേരത്തെ കണ്ടപ്പോൾ ഒന്നും പറയാനോ ചോദിക്കാനോ പറ്റീലാ അതാ "
"അതിനെന്താ... വിളിക്കാലോ നിങ്ങള് കേറിയിരിക്ക് ചായവെച്ചെട്ടൊണ്ട് "
ഗോമതി അകത്തേയ്ക്കു പോയി.രണ്ടു മിനിറ്റു കഴിഞ്ഞു കാണും ലക്ഷ്മിയമ്മ രാജമ്മയ്ക്കൊപ്പം പുറത്തേക്കു വന്നു. നിർവ്വികാരയായി മാനത്തേക്കു നോക്കി നില്ക്കുന്ന രാജമ്മയെക്കണ്ട് എന്തോ ചോദിക്കാൻ തുടങ്ങിയ നാണുവേട്ടനോട് ലക്ഷ്മിയമ്മ പറഞ്ഞു
“കാര്യങ്ങളെല്ലാം പോകുന്ന വഴിക്ക് പറയാം ചിലത് നിങ്ങളോട് പറയാനൊണ്ട് അതാ നിങ്ങടെ കൂടെ ഞാനും വന്നത് "
നാണുവേട്ടൻ തല കുലുക്കി സമ്മതിച്ചു.
"രാജമ്മേ .. ഈ വരുന്ന ചിങ്ങം പത്തിന് ഞങ്ങടെ എളയ മോടേ കല്യാണമാണ് നീയും ഗോമതിയും വരണം ഞങ്ങടെ മോളേ അനുഗ്രഹിക്കണം"
രാജമ്മ മറുപടിയൊന്നും പറഞ്ഞില്ല പക്ഷേ അവളുടെ കണ്ണുകൾ നീർച്ചാലുകൾ തീർക്കുന്നത് അവർ കണ്ടു. ഇതിനിടയിൽ പണിക്കാർ പന്തലു മുഴുവൻ പൊളിച്ചു കഴിഞ്ഞിരുന്നു. ഗോമതി നല്കിയ ചായ കുടിച്ചതിനു ശേഷം അവരോട് യാത്ര പറഞ്ഞ് അവരവിടുന്നിറങ്ങി കാറിനടുത്തേക്കു നടന്നു.
(തുടരും) 
***അടുത്ത ഭാഗം നാളെ - ഇവിടെ, ഇതേസമയം*** 
വായിക്കാത്ത ഭാഗങ്ങൾ ഇവിടെ തിരയുക-  https://www.nallezhuth.com/search/label/ChandanamPettaPennu
ബെന്നി ടി ജെ  
Image may contain: 1 person, beard and closeup

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot