നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

അന്റ പെറന്നാളും ഓള മങ്ങലോം.

Image may contain: 1 person, smiling
ഞാൻ ജനിച്ചൂന്ന് ഞാൻ വിശ്വസിക്കേണ്ടി വന്ന ഒരു ദിവസമുണ്ടെന്ന ഒരു കുറ്റമൊഴിച്ച്‌ എനിക്കേറെ ഇഷ്ടമുള്ളൊരു മാസമാണു ജൂൺ മാസം. എന്റെ ജീവിതത്തിലെ ഏറെ സന്തോഷങ്ങൾ എനിക്ക്‌ തന്ന മാസം.
ജൂൺ മാസത്തിലാണു ജനിച്ചത്‌ എന്നത്‌ സ്കൂൾ സർട്ടിഫിക്കറ്റിലെഴുതിയ ജനനത്തീയ്യതിയുടെ ഒറ്റ ബലത്തിലാണു വിശ്വസിക്കുന്നത്‌.
സ്കൂൾ ചേർക്കാൻ പോയപ്പൊ ജനനത്തീയ്യതി എപ്പൊളാന്ന് ചോദിച്ചപ്പൊ അമ്മ "ജൂൺ മൂന്ന്" എന്ന് പറഞ്ഞു. ചേർക്കുന്ന മാഷ്‌ മാഷുടെ അന്നത്തെ സൗകര്യത്തിനു ജൂൺ ഒന്നാക്കി എന്നതാണു സത്യം.
അങ്ങനെ കൃത്യമായി കുറിക്കപ്പെടാത്ത, അക്കാര്യത്തിൽ കടുംപിടുത്തമില്ലാത്ത മാതാപിതാക്കളുടെ മിക്ക മക്കൾക്കുമെന്ന പോലെ എനിക്കും അങ്ങനെ "ജൂൺ 1" ജനനത്തീയ്യതി ആയി.
ഈ ജൂൺ മൂന്ന് അമ്മ ഓർമ്മിക്കാൻ പ്രത്യേകിച്ച്‌ കാരണമായി എനിക്ക്‌ തോന്നുന്നത്‌ അന്ന് പെയ്യാൻ തുടങ്ങിയ കാലവർഷത്തിന്റെ ഓർമ്മയിൽ നിന്നാകാം. കാരണം പ്രസവസമയം അച്ഛൻ അടുത്തില്ല. അച്ഛൻ ഗൾഫുകാരനൊന്നുമായിരുന്നില്ല. അച്ഛനടക്കം മൂന്ന് ആൺമക്കൾ അപ്പുറത്തും ഇപ്പുറത്ത്‌ അച്ഛാച്ഛനടക്കം രണ്ടാണുങ്ങളുമുള്ള കുടുംബത്തിലേക്ക്‌ ഔദ്യോഗികമായി ആദ്യകുഞ്ഞായി, അതും ആൺകുഞ്ഞായി പിറക്കാൻ വന്നതായിരുന്നു ഞാൻ.
അടുത്തുള്ള ‌ ഗവ: ആശുപത്രിയിലെ ഏതോ ഒരു മൂലയിൽ പിറന്ന ഉടനെ ഞാൻ പ്രതീക്ഷിച്ച ലഡുവും മുട്ടായികളുടെ വിതരണങ്ങളും, അച്ഛനുൾപ്പെടെ എല്ലാരുടെയും കെട്ടിപ്പിടികളും ഉമ്മകളും എന്ന് വേണ്ട ഒരു പണ്ടാരങ്ങളുമില്ലാതെ അമ്മയുടെയും അമ്മൂമ്മയുടെയും മുഖങ്ങൾ മാത്രം കണ്ട്‌ ബോറടിച്ച്‌ ‌ മൂന്നാലു ദിവസം ആ ആശുപത്രിയിൽ കിടന്നു.
ഡിസ്ചാർജ്ജായപ്പൊ "പെറ്റോളേം കുട്ടീനേം" കാണാൻ വന്ന ഒരു ബന്ധു പിടിച്ച്‌ കൊടുത്ത ഒരു കറുപ്പും വെളുപ്പുമുള്ള അംബാസിഡർ കാറിൽ സ്വഗൃത്തിലേക്ക്‌ എത്തിയെന്നാണു വിശ്വസനീയ കേന്ദ്രങ്ങളിൽ നിന്നുള്ള വിവരങ്ങളനുസരിച്ച്‌ ജന്മരേഖകളിൽ രേഖപ്പെടുത്തപ്പെട്ടിട്ടുള്ളത്‌.
ആ കാലത്തെ മിക്ക പ്രസവങ്ങളും ഇങ്ങനെയൊക്കെ ആണെന്ന് ആശ്വസിച്ച് കൊണ്ട്‌ ഇതിലൊരു പുതുമയുണ്ടെന്നല്ല ഞാൻ പറഞ്ഞു വരുന്നത്‌.
അങ്ങനെയുള്ളൊരു കാലത്ത്‌ ജന്മസമയം കുറിച്ച്‌ വെക്കാൻ എന്റെ അമ്മയുടെ കൈയ്യിലൊരു പെൻസിലൊ പേപ്പറൊ ഇല്ലാത്തതിനാലും, അമ്മക്കൊട്ട്‌ എഴുതാനും വായിക്കാനും അറിയാത്തതിനാലും, ഇന്നത്തെ പോലെ സ്കൂൾ തുറക്കുന്ന ജൂൺ മാസം മൂന്നാം തീയ്യതി കുട്ടികളെ നനക്കാൻ പെയ്യുന്ന മഴയുടെ ഓർമ്മക്ക്‌-അമ്മ പറഞ്ഞ അമ്മയുടെ ഓർമ്മയിലുള്ള "ജൂൺ മൂന്ന്" മതി എനിക്കും പിറന്നാൾ ദിനം എന്ന് ഞാനങ്ങനെ തീരുമാനിച്ചു.
അങ്ങനെ തീരുമാനിക്കാൻ കാരണം ഒന്ന് കൂടിയുണ്ട്‌. ആകെ ഉള്ളൊരു പെങ്ങളുടെ കല്ല്യാണം രണ്ടായിരം ജൂൺ മൂന്നിനായിരുന്നു എന്നതാണു മറ്റൊരു കാരണം.
മണ്ണു കൂട്ടിക്കുഴച്ച്‌ തറയാക്കി, അതിന്റെ മേലെ മൺകട്ടകൾ കൊണ്ട്‌ തന്നെ ചുമരുണ്ടാക്കി അതിൽ കൂമ്പാന ഓലകൊണ്ട്‌ മറച്ച വീടും അലൂമിനിയം ഷീറ്റു കൊണ്ട്‌ മറച്ച പിൻവാതിലുമുള്ള വീട്ടിലേക്ക്‌ കരകടത്തപ്പെട്ട നാലു ജന്മങ്ങൾ.
തറവാട്ടിലെ മൂത്തപെൺകുട്ടിയെ അയക്കാതെ ഭേദപ്പെട്ട സൗകര്യങ്ങളുള്ള മറ്റു പെൺകുട്ടികളെ പെണ്ണു കാണാൻ ഒരുക്കി നിർത്താൻ പറ്റുന്നില്ലെന്ന അടുക്കളകുശുകുശുക്കൾ ഒരു ഭാഗത്ത്‌,
"കുട്ടിയെ ഇഷ്ടായി പക്ഷെ ഈ വീട്‌...",
എന്നും പിറുപിറുത്തിറങ്ങി പോകുന്ന പെണ്ണന്വേഷകരും അവരുടെ ബന്ധുക്കളും മറ്റൊരു ഭാഗത്ത്‌.
പെണ്ണിനെ ഇഷ്ടപ്പെട്ട്‌ കെട്ടുന്നവർ കെട്ടിയാൽ മതിയെന്നും വീടിനെ തൽക്കാലം കെട്ടിക്കാനുദ്ദേശിക്കുന്നില്ലെന്ന് മൂന്നാമതൊരു ഭാഗത്ത്‌ ഞാനും തീരുമാനിച്ചുറച്ചിരിക്കെ ആണു ഈ ഫോട്ടോയിലെ മൂന്നാമൻ വന്ന് പെണ്ണു കാണുന്നതും വീട്‌ ശരിയല്ലെന്ന് പറഞ്ഞവരോട്‌ "വീടിനെ അല്ലല്ലൊ പെണ്ണിനെ അല്ലെ കെട്ടുന്നെ" എന്ന് പറയുന്നത്‌ കേൾക്കുന്നതും.
അന്ന് മനസ്സിൽ കുറിച്ചിട്ടതാ "അളിയാ അളിയനാണളിയാ എന്റളിയൻ, വേറൊരളിയൻ ഇനി വേണ്ടളിയാ" എന്ന്.
അന്ന് മനസ്സിൽ വിചാരിച്ചത്‌ അത്‌ പോലെ അച്ചട്ടമായി. ആങ്ങളമാരില്ലാത്ത ഒരുത്തിയെ കെട്ടിയതോടെ എന്റെ അളിയൻ സ്വപ്നം കൂമ്പടഞ്ഞ്‌ വാടിയ മൊട്ടതെങ്ങ്‌ പോലായി.
കല്ല്യാണം ഉറപ്പിക്കാൻ വാക്ക്‌ കൊടുത്തു. ദിവസം കാണാൻ തീരുമാനിച്ചപ്പൊ 'ജീവിതമെന്ന കാറ്റിൻ കൈയ്യിലകപ്പെട്ട അപ്പൂപ്പൻ താടി'പോലെയുള്ള ‌ അച്ഛൻ പറഞ്ഞു. "ഏതേലും അമ്പലത്തിൽ നിന്നെങ്ങാനും കെട്ടിച്ച്‌ കൊടുക്കാൻ, കൈയ്യിൽ പൈസയൊന്നും ഇല്ലാന്ന്".
"ഒറ്റപ്പെങ്ങളെ സ്വന്തം വീട്ടിൽ നിന്ന് കൈപിടിച്ചിറക്കുന്നതാണു അച്ഛാ അന്തസ്സെന്നും" പറഞ്ഞ്‌ അന്ന് തുടങ്ങിയതാ ലോണെടുക്കലും കടം വാങ്ങലും വീട്‌ നോക്കലുമൊക്കെ എന്നെ പോലെയുള്ള ആൺകുട്ടികൾ.
കൂടുതൽ പറയുന്നില്ല കരഞ്ഞ്‌ പോകും എന്നോട്‌ മാത്രമല്ല, ഇതുപോലെയുള്ള ഒരു പാട്‌ ആൺകുട്ടികൾ ഉണ്ട്‌.
അത്‌ കൊണ്ട്‌ ആ കൂട്ടക്കരച്ചിൽ നമുക്ക്‌ ഒഴിവാക്കാം ബ്രോസ്‌.
അങ്ങനെ അച്ഛന്റെ വെള്ളഷർട്ടിന്റെ പോക്കറ്റിൽ നൂറു രൂപയുടെ
'ചൊട്ടിയാൽ തെറിക്കുന്ന' ഒരു നോട്ടും വച്ച്‌ കൊടുത്ത്‌ അതിഥികളെ സ്വീകരിക്കാൻ അച്ഛനെ ഒരുക്കി നിർത്തി നെഞ്ചിൽ തട്ടീട്ട്‌ ഞാൻ പറഞ്ഞു. "കാരിഓൺ മാൻ ബാക്കി ഞാൻ മാനേജ്‌ ചെയ്തോളാം" എന്ന്.
പെണ്ണു കണ്ടിറങ്ങിപ്പോയ അളിയനെയും ബന്ധുക്കളെയും ഒന്നമ്പരപ്പിച്ച്‌ വീടും വീട്ടിലേക്കുള്ള വഴിയും പുതുക്കി മോടിയാക്കി പണിത്‌ വലിയ മോശമില്ലാതെ കല്ല്യാണം കേമമായി നടന്ന് കഴിയുമ്പൊളേക്കും ഞാൻ ലക്ഷപ്രഭുവായി, ബാങ്ക് രേഖകളിൽ.
അങ്ങനെ പെങ്ങളെ കല്ല്യാണം കഴിപ്പിച്ചയച്ച ആ ഇരുപതുകാരനു ഈ ഫോട്ടോയിൽ കാണുന്ന ഗൗരവം ഇത്തിരി കൂടി എന്നല്ലേ നിങ്ങളുടെ ചിന്ത. എന്നാൽ കല്ല്യാണത്തിനു പുതിയൊരു ഷർട്ട്‌ അടിച്ചത്‌ തിരക്കിൽ പെട്ട്‌ കാണാതെ പഴയ ഷർട്ടുമിട്ട്‌ ഒറ്റപ്പെങ്ങളുടെ കല്ല്യാണത്തിന്റെ ഫോട്ടോയിൽ നിന്നവന്റെ ഗൗരവം പൂർണ്ണമായും ഫോട്ടോയിൽ വന്നില്ല. അമ്മക്കേ അതിന്റെ പൂർണ്ണ അളവറിയൂ എന്ന് തന്നെയാണെന്റെ അഭിപ്രായം.
കാലമിങ്ങനെ ആരെയും കാത്ത്‌ നിൽക്കാതെ ദിക്കുകളെ കീഴടക്കുന്ന യാഗാശ്വത്തെ പോലെ കുതിക്കുകയാണു. സത്യം പറഞ്ഞാൽ ഞാനടക്കം പലരും പിറന്നാളുകൾ ഓർമ്മിക്കാനും ആരെങ്കിലുമൊക്കെ അറിയാനും ആശംസകൾ നേരാനും തുടങ്ങിയത്‌ തന്നെ സഹവാസം ഈ മാധ്യമത്തിലായതിൽ പിന്നെയാണു.
ഞങ്ങളുടെ മക്കളെ ഞങ്ങളുടെ ഇന്നലെകളെ ഓർമ്മിപ്പിക്കുക എന്നത്‌ നമ്മുടെ കൂടി ബാധ്യതയാണു. ഇന്ന് എന്റെയോ നിന്റെയൊ മുഖത്ത്‌ നിന്ന് വായിക്കുന്നതിലേറെ അവരീ മുഖപുസ്തകത്തിലൂടെ കാര്യങ്ങൾ വായിക്കുന്നുണ്ട്‌,അറിയുന്നുണ്ട്‌.
മൂന്നാലു വർഷങ്ങൾക്ക്‌ മുന്നെ ഒരു വീഡിയോയിൽ കണ്ടത്‌ പോലെ ഏതോ ഒരുത്തന്റെ കൈയ്യുടെ ചൂടും, കൂട്ടുകാരൻ മറ്റൊരു പെണ്ണിനെ തല്ലുന്നത്‌ വീഡിയോയിൽ പകർത്താൻ ആവേശം കാണിച്ച അവന്റെ വകതിരിവില്ലാത്തൊരു കൂട്ടുകാരനെയും കാണുമ്പൊൾ,
ഇത്തരം ഓർമ്മപ്പെടുത്തൽ കൊണ്ട്‌ വായിക്കുന്ന നിങ്ങൾക്ക്‌ മുന്നിൽ ചിലപ്പൊ ഞാൻ ഒരു അൽപ്പനായേക്കാം.
എന്നാലും അമ്മയും കൂടെപ്പിറന്നവരും നീന്തി വന്ന ജീവിതവഴികൾ എന്റെ മക്കൾക്കും നന്മയിലേക്കും നല്ല നാളേയിലേക്കുമുള്ള ദിശാസൂചകങ്ങളാകുമെങ്കിൽ എന്ന് കരുതി മാത്രമുള്ളതാണെന്റെ ഈ കുത്തിവരകൾ.
ഇനിയുമൊരുപാട്‌ കാലം ഏറെ സന്തോഷകരമായിരിക്കാൻ കുഞ്ഞാട്ടന്റെ കുഞ്ഞിപ്പെങ്ങൾക്കും കുടുംബത്തിനും എല്ലാ ഭാവുകങ്ങളും നേരുന്നതോടൊപ്പം, എനിക്കും ജന്മദിനാശംസകൾ അറിയിച്ച എല്ലാവർക്കും വാക്കുകളാൽ അർപ്പിക്കാൻ പറ്റുന്ന ഏറ്റവും വിനീതമായ നന്ദിയും സ്നേഹവും ഞാൻ അർപ്പിക്കുകയാണു.
ഒരു പാട്‌ സ്നേഹിക്കുകയും സ്നേഹിക്കപ്പെടുകയും ചെയ്യട്ടെ ഈ ലോകം. കാരണം നാളേക്ക്‌ മാറ്റിവെയ്ക്കുന്ന സ്നേഹവും ആശംസകളും പകരാൻ നമ്മളിലാരു ബാക്കിയാവുമെന്നറിയാത്ത യാത്രയിലാണു നാമോരോരുത്തരും.
അത്‌ കൊണ്ട്‌ നൽകാനുള്ളത്‌ ഇന്ന് നൽകി ആ പൂർണ്ണതയിൽ ആശ്വാസം കൊള്ളുക.
സ്നേഹപൂർവ്വം നിങ്ങളുടെ സ്വന്തം,
ഷാജി എരുവട്ടി..
"എന്താ അമ്മൂമ്മേ എത്ര പറഞ്ഞാലും കേൾക്കൂലാന്നായിട്ടുണ്ടല്ലൊ ഈ കളി, കുറേ നേരം ഈ പണ്ടാര "എയർ സ്ക്രീനിൽ" നോക്കി ഇരിക്കരുത്,‌ അതാണു കണ്ണിൽ നിന്ന് വെള്ളം ചാടുന്നേന്ന് പറഞ്ഞാൽ കേൾക്കില്ല ല്ലേ?"
പുറം കൈയ്യാൽ കണ്ണുകളൊപ്പിക്കൊണ്ടവൾ കുഞ്ഞുമോളോട്‌‌ പറഞ്ഞു.
"ഇത്‌ എന്റെ അമ്മൂമ്മക്ക്‌ വല്ല്യമ്മാവൻ അവരുടെ വിവാഹവാർഷികത്തിനു സമ്മാനിച്ച ഒരു കുറിപ്പാണു.
അന്ന് "ഫേസ്‌ബുക്ക്‌" എന്നൊരു ആപ്ലിക്കേഷനുണ്ടാരുന്നു.
സോഷ്യലായി ആളുകൾ ഇടപെടുന്ന ആ മീഡിയയിൽ കഥകൾ എഴുതുകയും വായിക്കുകയും ചെയ്യുക എന്നത്‌ അവരിൽ ചിലരുടെ ഒരു ഹോബി ആയിരുന്നു. അന്ന് അങ്ങനെ എഴുതി നല്ലെഴുത്ത്‌ എന്ന ഒരു ജനപ്രിയ ഗ്രൂപ്പിൽ പോസ്റ്റിയതാ ഈ എഴുത്ത്.
‌വായിച്ചപ്പൊ നിറഞ്ഞ്‌ പോയി അമ്മൂമ്മയുടെയും കണ്ണുകൾ".
"സാരോല്ലാട്ടോ അമ്മൂമ്മേ,അല്ല ഏതാണീ ഭാഷ"?
കൊച്ചുമകൾ അമ്മൂമ്മയെ കെട്ടിപ്പിടിച്ച്‌ ചോദിച്ചു.
"ഈ ഭാഷയാണു മോളെ 'കണ്ണൂരുകാരുടെ
മാത്രം മലയാളം".
✍️ഷാജി എരുവട്ടി..

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot