നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

കല്ലെടുക്കുന്ന കുഞ്ഞുതുമ്പികൾ

Image may contain: 1 person, closeup

*********************************
കഴിഞ്ഞ ദിവസമായിരുന്നു മക്കളുടെ സ്കൂളിലെ പേരന്റ്സ് മീറ്റിങ്. പതിവിനു വിപരീതമായി ഇത്തവണ എല്ലാ വിഷയങ്ങളുടെയും മാർക്ക് ഷീറ്റ് ടീച്ചറിന്റെ കയ്യിൽ നിന്ന് നേരിട്ട് കൈപറ്റുകയായിരുന്നു.എട്ട് വിഷയങ്ങളുടെ പേപ്പർ പിൻ ചെയ്തത് ടീച്ചർ എന്റെ കയ്യിലേക്ക് തരുമ്പോൾ ദേവൂട്ടിക്ക് വല്യ ഭാവവ്യത്യാസം ഒന്നുമില്ല .ഇതൊക്കെയെന്ത് എന്ന പുച്ഛ ഭാവത്തോടെ നിൽക്കുന്നു പെണ്ണ്.
എല്ലാ വിഷയങ്ങളുടെ പേപ്പറുകളും ഞാനൊന്ന് ഓടിച്ചു നോക്കി. വല്ല്യ വല്ല്യ മാർക്കുകൾ ഒന്നുമല്ലെങ്കിലും തരക്കേടില്ലാത്ത മാർക്കുകൾ ഉണ്ട്. ദേവൂട്ടിയുടെ പുറത്തൊന്ന് സ്നേഹത്തോടെ തട്ടി കുഴപ്പമില്ല പക്ഷെ അടുത്ത എക്സാമിന് ഒന്നൂടെ ശ്രദ്ധിക്കണം കേട്ടോ എന്നു പതിവ് ഉപദേശവും കൊടുത്തു പരീക്ഷ പേപ്പർ കേട്ട്യോനെയും കാണിച്ചിട്ട് ക്ലാസ്സിലെ ലാസ്റ് വരിയിലെ ഒരു കസേരയിൽ ഞാൻ പോയിരുന്നു.
ഒരു ടീച്ചറിനെ കാണാൻ മിനിമം അര മണിക്കൂർ എങ്കിലും കാത്തു നിൽക്കണം. ക്ലാസ്സിലെ റോൾ നമ്പർ അനുസരിച്ചു ടീച്ചറിനെ കാണാൻ ടൈം സ്ലോട്ട് ഉള്ളത് കൊണ്ട് എല്ലാ രക്ഷിതാക്കളും ഒന്നിച്ചു വരില്ല.
രക്ഷിതാക്കളും കുട്ടിയുമടങ്ങുന്ന ഒരു മൂന്നു നാല് ഗ്രൂപ്പുണ്ടായിരുന്നു അപ്പോൾ ക്ലാസ്സിൽ.
ലാസ്റ്റ് വരിയിൽ ഇരുന്ന് ഓരോ ഗ്രൂപ്പിനെയും ഞാൻ ശ്രദ്ധിച്ചു കൊണ്ടിരുന്നു. മാതാപിതാക്കൾ ഓരോരുത്തരും മത്സരിച്ചു കുട്ടികളുടെ പേപ്പറിലെ തെറ്റുകൾ കണ്ടു പിടിക്കുകയാണ്.
ഞങ്ങളുടെ വലത് ഭാഗത്തിരിക്കുന്ന ഗ്രൂപ്പിലെ കുട്ടിയുടെ മുഖം കണ്ടാൽ ഇപ്പോൾ പൊട്ടാൻ പോകുന്ന ബലൂൺ പോലെയുണ്ടായിരുന്നു. അവന്റെ ഇടത് വശത്ത് അമ്മയിരുന്നു സയൻസിന്റെ പേപ്പറിൽ പോസ്റ്റുമോർട്ടം നടത്തുന്നു. വലത് വശത്ത് അച്ഛൻ കണക്കിന്റെ പേപ്പറിൽ കൂട്ടിക്കിഴിക്കലുകൾ നടത്തുന്നു. അക്ഷരത്തെറ്റുകൾ സഹിതം ചൂണ്ടിക്കാണിച്ചു ഇടത് ചെവിയിൽ അമ്മ കിഴുക്ക് കൊടുക്കുന്നു. അക്കങ്ങളിലെ തെറ്റുകൾക്ക് കിഴുക്ക് വലത് നിന്നും വേറെ കിട്ടുന്നുമുണ്ട്.
പതിയെ തല ചെരിച്ച് ആ കുട്ടിയുടെ സയൻസിന്റെ മാർക്ക് ഞാനൊന്ന് നോക്കി. നാൽപ്പതിൽ മുപ്പത്തിയെട്ടര ! ഇതിനാണോ ആ പാവം കൊച്ചിനെ ഇവർ ഇങ്ങനെയിട്ടു മാന്തിപ്പറിക്കുന്നത് എന്നോർത്തു പോയി.
മറ്റു ഗ്രൂപ്പുകളിലും സംഘർഷാവസ്ഥ തന്നെയാണ്. ഇത് ഇത്രയേറെ പ്രശ്നമുള്ള കാര്യമാണോ എന്നോർത്ത് ഞാനും മോൾടെ പേപ്പറുകൾ മറിച്ചു നോക്കി.
ശിവനേ. മാത്‌സിലെ പല ചോദ്യങ്ങളും രണ്ടോ മൂന്നോ തവണ വായിച്ചപ്പോൾ മാത്രമാണ് ചോദ്യം എന്താണെന്ന് എനിക്ക് പോലും മനസിലായത്. അമ്മാതിരി ചുറ്റി വളച്ച ചോദ്യങ്ങൾ. പിന്നെയാ ഏഴ് വയസ്സുള്ള കുഞ്ഞുങ്ങൾ. ഗുണന പട്ടികയും ഫോട്ടോ സിന്തസിസും ടിബറ്റിയൻ പർവതനിരകളെ കുറിച്ചും ഒക്കെ ഞാൻ ഏത് ക്ലാസ്സിലാണാവോ പഠിച്ചത് എന്നോർത്തു പോയി.
എല്ലാവരുടെയും ഉത്കണ്ഠ കണ്ടപ്പോൾ ഞാൻ കേട്ട്യോനെയും മക്കളെയും ഒന്ന് നോക്കി. ഹാ ബെസ്റ്റ്, അച്ഛനും മക്കളും കൂടി ഇടികൂടി കളിക്കുന്നു. അച്ഛൻ മോൾടെ കവിളിൽ ഇടിക്കുന്നത് പോലെ കാണിക്കുമ്പോൾ മോൻ അച്ഛന്റെ വയറ്റിൽ ചെറുതല്ലാത്ത ഒരു കുത്ത് കൊടുക്കുന്നു. ഞാൻ നോക്കുന്നത് കണ്ടപ്പോൾ ഇവനെന്നെ ശരിക്കും കുത്തീഡീ എന്ന് പരാതി പറയുന്ന കേട്ട്യോൻ.
മോളെ ഞാൻ കൈ കാണിച്ചു അടുത്തേയ്ക്ക് വിളിച്ചു. പേപ്പർ നിവർത്തി വച്ച് അല്പം “ഉത്തരവാദിത്വ”മുള്ള അമ്മയായി. ഇതൊക്കെ ഞാൻ പഠിപ്പിച്ചതല്ലേ എന്തിനാ തെറ്റിച്ചത്? ഇതിന്റെ സ്പെല്ലിംഗ് എന്താ എന്നൊക്കെ ചോദിച്ച് മോളെ ഒന്ന് കുടഞ്ഞു. ചേട്ടൻ എന്റെ കയ്യിന്ന് പേപ്പർ മടക്കിയെടുത്തു. പിന്നേ ഇതൊക്കെ നമ്മളെന്നാ പഠിച്ചത്ന്ന് കൂടി ചോദിച്ചതോടെ എന്റെ “ഉത്തരവാദിത്വത്തിന്റെ” ഗ്യാസ് പോയി ഒരു ചിരിയായി മാറി അത്. അത് കണ്ടപ്പോൾ ദേവൂട്ടിയും കൂടെ കൂടി.
ടീച്ചറിന്റെ മുന്നിലിരിക്കുന്ന കുട്ടിയ്ക്കാണെങ്കിൽ ഇപ്പോൾ പൊട്ടാറായിരിക്കുന്ന മൂന്ന് ബോംബുകളുടെ നടുവിൽ ഇരിക്കുന്ന പൂച്ചക്കുഞ്ഞിന്റെ മുഖം. സ്കൂളിലെയും വീട്ടിലെയും അനുസരക്കേടുകളുടെ പട്ടിക തന്നെയാണ് അവന് മുന്നിൽ! അമ്മയും അച്ഛനും കയ്യിലെയും പോരാഞ്ഞു കാലിലെയും വിരലുകൾ ഒക്കെയെടുത്തു മാർക്കുകൾ കൂട്ടുകയാണ്. അര മാർക്കിന് വേണ്ടി കെഞ്ചുകയാണ്.
അങ്ങനെ പുകിലുകൾക്കൊടുവിൽ ഞങ്ങളുടെ ഊഴമെത്തി. ടീച്ചർ ചിരിയോടെ സീറ്റിലേക്ക് ഞങ്ങളെ ക്ഷണിച്ചു. ഹോട്ട് സീറ്റിൽ ദേവൂട്ടിയും.
"മാർക്കുകൾ ഒക്കെ കണ്ടല്ലോ അല്ലെ?" ടീച്ചറുടെ മുഖത്ത് മുൻപ് കണ്ട ചിരിയില്ല.
മറുപടി പറഞ്ഞത് ചേട്ടനാണ് "മാർക്കുകൾ കണ്ടു. കുഴപ്പമില്ലല്ലോ. മോൾ എങ്ങനെയുണ്ട് ക്ലാസ്സിൽ? മറ്റു കുട്ടികളുമായി കൂട്ടു കൂടാറില്ലേ?അവരോടൊക്കെ നന്നായി സംസാരിക്കുന്നുണ്ടോ? ടീച്ചറിനോട് നന്നായി ഇടപഴകുന്നുണ്ടോ?“
ഉത്തരത്തിനൊപ്പം ഒരമ്പത് ചോദ്യം കൂടി. ടീച്ചറിന് തൃപ്തിയായി. കുട്ടിയുടെ അക്കാദമിക് മികവുകളിൽ ഒരു വേവലാതിയുമില്ലാത്ത ആദ്യ പാരന്റ്സ് ആയിരിക്കുമോ ഞങ്ങൾ.?
ടീച്ചർ ഒരു ദീർഘനിശ്വാസത്തോടെ തുടർന്നു “എന്റെ സബ്ജെക്ട് ഇംഗ്ലീഷ് ആണ്. തീർത്ഥ (അതാണ് മോളുടെ ശരിക്കുള്ള പേര്) ഇംഗ്ലീഷിൽ മിടുക്കിയാണ് പക്ഷേ, ക്ലാസ്സിൽ എപ്പോഴും സംസാരമാണ്. ഒരു മിനിറ്റ് പോലും സംസാരിക്കാതെയിരിക്കില്ല.” മോളെ നോക്കുന്ന ചേട്ടന്റെ കണ്ണുകളിൽ അവളെ അഭിനന്ദിക്കുന്ന ഭാവം.
ഞാൻ ചേട്ടനെയും മോളേയും മാറി മാറി കണ്ണുരുട്ടി കാണിച്ചു. അവരിത്രയും സീരിയസ് ആയിട്ട് പറയുമ്പോൾ കുറച്ചെങ്കിലും ഗൗരവം നമ്മൾ കാണിക്കണ്ടേ എന്നായിരുന്നു ആ കണ്ണുരുട്ടലിൽ പറഞ്ഞത്. പിന്നേ ഏഴു വയസ്സുകാരി ഇത്തിരി സംസാരിച്ചാൽ ആകാശം ഇടിഞ്ഞു പോവോ എന്ന ഭാവമാണ് അച്ഛന്.
പേരന്റസ് മീറ്റിങ് കഴിഞ്ഞിറങ്ങിയപ്പോൾ ഏറ്റവും തെളിഞ്ഞ മുഖത്തോടെ ഇറങ്ങിയത് ദേവൂട്ടി ആയിരിക്കും.തിരികെ പോരുമ്പോൾ കാറിൽ ഇരുന്ന് അച്ഛൻ മോളോട് പറയുന്നത് കേട്ടു. മോൾ ഇഷ്ടം പോലെ സംസാരിച്ചോ പക്ഷെ ടീച്ചർ പഠിപ്പിക്കുമ്പോൾ മാത്രം സംസാരിക്കരുത് എന്ന്.
എന്തിനാണ് മാതാപിതാക്കൾ കുഞ്ഞി തലകൾ ഇങ്ങനെ പുഴുങ്ങാൻ കൂട്ടുനിൽക്കുന്നത് ആവോ. വളർന്നു വരുമ്പോൾ നല്ല വ്യക്തിത്വമുള്ളവരായാൽ പോരെ അവർ. ആത്മവിശ്വാസം ഉണ്ടാക്കിയെടുത്താൽ പോരെ അവരിൽ? അതിനു കുറച്ചു ആത്മവിശ്വാസം നമ്മൾ അല്ലെ പകർന്നു കൊടുക്കേണ്ടത്?
ഇങ്ങനെ ഞാൻ ചിന്തിച്ചിരിക്കുമ്പോൾ വണ്ടിയിലിരുന്നു അച്ഛനും മക്കളും തല്ലു കൂടുകയായിരുന്നു. ഒന്നെനിക്കുറപ്പായി. എന്റെ മകൾക്ക് ആത്മവിശ്വാസത്തിനു ഒരു കുറവും വരില്ല. അത്രകണ്ട് സന്തോഷവതിയാണവൾ
രമ്യ രതീഷ്.

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot