നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ട്രാന്‍സ്പ്ലാന്റ്



********************************
ഞാന്‍ ഒറ്റക്കാണ് കഴിയുന്നത്‌.മദ്യപിക്കാറില്ല.ടി.വി കാണാറില്ല.തിയേറ്ററില്‍ പോകാറില്ല.ലാപ്ടോപ്പിന്റെയും ,മോബൈലിന്റെയും ഉപയോഗം തീരെക്കുറവാണ്.ഇതിനു കാരണം ഞാന്‍ ഒരു മഹര്‍ഷി ആയതുകൊണ്ടൊന്നുമല്ല.ഞാന്‍ എന്റെ പ്രൊഫഷനെ അങ്ങേയറ്റം ഇഷ്ടപെടുന്നു. എന്റെ കഴിവിനെ ദോഷകരമായി ബാധിക്കുന്നതൊന്നും ഞാന്‍ ചെയ്യാറില്ല.
ഞാന്‍ ഒരു ഡോക്ടറാണ്.മൈക്രോസര്‍ജറിയാണ് എന്റെ സ്പെഷ്യാലിറ്റി.
മൈക്രോസ്‌കോപ്പിലൂടെ നോക്കിക്കൊണ്ട് ശരീരഭാഗങ്ങള്‍ കൂട്ടിപ്പിടിപ്പിക്കുന്ന സങ്കീര്‍ണ്ണമായ സര്‍ജറിക്കാണ് മൈക്രോസര്‍ജറി എന്ന് പറയുന്നത്. നഗ്നനേത്രങ്ങള്‍ക്കൊണ്ട് കാണാന്‍ വയ്യാത്ത ഞരമ്പുകളെയും, കോശങ്ങളെയും ,നാഡികളെയും വലിയ ഓപ്പറേറ്റിംഗ് മൈക്സോസ്കൊപ്പിന്റെ ലെന്‍സിലൂടെ ഞാന്‍ കാണും. അവ മുറിക്കുകയും മാറ്റിവയ്ക്കുകയും ചെയ്യും. അപകടത്തിലും അസുഖങ്ങള്‍ മൂലവും കേടായ ശരീരഭാഗങ്ങള്‍ മാറ്റിവയ്ക്കുക ഒരു കലയാണ്.ഒരു പെയിന്റിംഗ് വരയ്ക്കുന്ന അത്രയും പെര്‍ഫെക്ഷന്‍ വേണ്ടിവരും ഒരു മ്യൂസിയത്തില്‍ കാലങ്ങളോളം അത് സൂക്ഷിക്കുക എന്ന ജോലിക്കും.അരികുകള്‍ പൊടിഞ്ഞ ചായം മങ്ങിയ ഒരു പെയിന്റിംഗ് പുതുക്കുന്നതു പോലെ,പ്രശസ്തനായ ഒരു ഗായകന്‍ പണ്ട് പാടിയ ഒരു മനോഹരഗാനം ഡിജിറ്റല്‍ സാങ്കേതികവിദ്യ കൊണ്ട് കൂടുതല്‍ തെളിവുറ്റതാക്കുന്നത് പോലെ,കണ്ണികള്‍ പൊട്ടിയ ഒരു സ്വര്‍ണ്ണാഭരണം തട്ടാന്‍ വിദഗ്ദ്ധമായി വിളക്കിച്ചേര്‍ക്കുന്നത് പോലെ ഒരു കല തന്നെയാണ് കേടുവന്ന ശരീരഭാഗങ്ങള്‍ തുന്നിച്ചേര്‍ക്കുന്നത്.
അത് ചെയ്യുമ്പോള്‍ കൈ വിറക്കാന്‍ പാടില്ല.വിരല്‍ത്തുമ്പില്‍ ജാഗ്രത പൊതിയണം.
അത് ചെയ്യുമ്പോള്‍ കാഴ്ച മങ്ങാന്‍ പാടില്ല.ഇമകള്‍ക്ക് താഴെ മനസ്സു കാവലിരിക്കണം.
അത് ചെയ്യുമ്പോള്‍ മനസ്സ് ഒരു പഞ്ഞികഷണം പോലെ ആകുലതകളുടെ ഭാരമില്ലാത്തതാവണം.
അതുകൊണ്ടാണ് ഞാന്‍ മദ്യപിക്കാത്തത്.ടി.വിയും മൊബൈലും അധികം ഉപയോഗിക്കാത്തത്.പിന്നെ കല്യാണവും പ്രണയവും വേണ്ടെന്നു വച്ചത്.
ഇതിനകം തന്നെ ഞാന്‍ ധാരാളം അവയവമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ ചെയ്തുകഴിഞ്ഞു.വിരലുകള്‍ ,കൈമുട്ടുകള്‍ ,കാലിലെ മാംസം,കിഡ്നി ,ഹൃദയം...ചെറുതും വലുതുമായ ധാരാളം ശസ്ത്രക്രിയകള്‍ .ചിലപ്പോള്‍ അവയവത്തിന്റെ ശരീരഭാഗങ്ങള്‍ രോഗിയുടെ ശരീരത്തില്‍നിന്ന് തന്നെ ഉപയോഗിക്കും.ചിലപ്പോള്‍ മറ്റൊരാളുടെ ശരീരത്തില്‍നിന്ന് സ്വീകരിക്കും.ചിലപ്പോള്‍ അത് മരിച്ച ഒരാളുടെതാവാം.ചിലപ്പോള്‍ ജീവനുള്ള ഒരാളുടെതുമാവാം.
ഞാന്‍ ഇപ്പോള്‍ വളരെ പ്രശസ്തനാണ്.ചാനലുകള്‍ എന്റെ അഭിമുഖത്തിനായി കാത്തുനില്‍ക്കുന്നു.സര്‍ക്കാരിന്റെയും ,സന്നദ്ധത സംഘടനകളുടെയും ധാരാളം അവാര്‍ഡുകള്‍ ഇതിനോടകം എന്നെ തേടിയെത്തിയിരിക്കുന്നു.
ലക്ഷങ്ങളാണ് എന്റെ പ്രതിഫലം.മുന്തിയ വിദേശ നിര്‍മ്മിത കാറില്‍ ഞാന്‍ സഞ്ചരിക്കുന്നു.നഗരത്തിലെ കോടികള്‍ വില വരുന്ന ഫ്ലാറ്റില്‍ ഞാന്‍ ഒറ്റക്ക് താമസിക്കുന്നു.
എങ്കിലും എന്റെ മനസ്സിന് പൂര്‍ണതൃപ്തി വന്നിട്ടില്ല.അതിനുള്ള കാരണം -
“ഡോക്ടര്‍ കോശി തരകന്‍ അര്‍ജന്റ്ലി കം ടു കാഷ്വല്‍റ്റി.”
ആശുപത്രി സ്പീക്കറുകളില്‍ എന്റെ പേര് മുഴങ്ങുന്നു.എന്നെ ആവശ്യമുള്ള ഒരു രോഗി എത്തിയിരിക്കുന്നു.
>>
കാഷ്വല്‍റ്റിയിലേക്ക് ഞാന്‍ ധൃതിയില്‍ നടന്നു ചെല്ലുമ്പോള്‍ ഒരു സംഘം ജൂനിയര്‍ ഡോക്ടര്‍മാരും നഴ്സുമാരും എന്റെ ഒപ്പം വന്നു.സീനിയര്‍ ഡോക്ടര്‍മാര്‍ വട്ടം കൂടി നില്‍ക്കുന്ന ഒരു ബെഡ്ഡിനരികിലേക്ക് ഞങ്ങള്‍ ചെന്നു.
ട്യൂബുകളുടെ ഇടയില്‍ ,വലയില്‍ കുരുങ്ങി കിടക്കുന്ന മാലാഖയെ പോലെ ഒരു പന്ത്രണ്ടു വയസ്സുകാരന്‍.
ഒരു മാലാഖ ,വിചിത്രജീവി ,അല്ലെങ്കില്‍ വലയില്‍ കുരുങ്ങിയ മത്സ്യം-
മോണിട്ടറില്‍ അവന്റെ ഹൃദയമിടിപ്പ് ,ബ്ലഡ് പ്രഷര്‍ തുടങ്ങിയവ രേഖപ്പെടുത്തുന്നു.
അവന്റെ കൈക്കും കാലിനും കുഴപ്പമില്ല ,വയറിനും തോളുകള്‍ക്കും കുഴപ്പമില്ല.
അവന്റെ മുഖം-
മുഖത്തിന്റെ സ്ഥാനത്ത് ഒരു വലിയ പഞ്ഞിക്കഷണം മാത്രം.
ഡോക്ടര്‍ രവീന്ദ്രന്‍ തോളില്‍ സ്പര്‍ശിച്ചു.ആശുപത്രിയുടെ ചെയര്‍മാന്‍ കൂടിയാണ് അദ്ദേഹം.
“ഡോക്ടര്‍ കോശി ,ഇതൊരു ടെലിവിഷന്‍ ബ്ലാസ്റ്റ് ആയിരുന്നു.ഹിസ്‌ നെയിം ഈസ്‌ രാഹുല്‍.പന്ത്രണ്ടു വയസ്സ്.കുട്ടി ടി.വി കണ്ടുകൊണ്ടിരിക്കെ അത് പൊട്ടിത്തെറിച്ചു.അതിന്റെ കഷണങ്ങള്‍ മുഖത്ത് വന്നു തെറിച്ചു.സ്വീകരണ മുറിയിലെ സോഫയുടെ പുറകിലേക്ക് തെറിച്ചു വീണത്‌ കൊണ്ട് കൂടുതല്‍ ഒന്നും പറ്റിയില്ല.ബട്ട് ഹിസ്‌ ഫെയ്സ്..“
പെട്ടെന്നാണ് അതുണ്ടായത്‌.ആളുകള്‍ക്കിടയിലൂടെ പാഞ്ഞുവന്ന ഒരു മനുഷ്യന്‍ കാലില്‍ വീണു.
“ഡോക്ടര്‍ എങ്ങിനെയെങ്കിലും എന്റെ രാഹുലിനെ രക്ഷിക്കണം.അവന്റെ മുഖം എങ്ങിനെയെങ്കിലും ശരിയാക്കണം.എത്ര ലക്ഷം ,എത്ര കോടി,എന്റെ സ്വത്ത് മുഴുവന്‍ ഞാന്‍ ഡോക്ടര്‍ക്ക് തരാം..”
ഞാന്‍ അയാളെ പിടിച്ചെഴുന്നേല്‍പ്പിച്ചു.സമ്പന്നനായ മനുഷ്യന്‍.ഒരു പിതാവിന്റെ വ്യാകുലത തിങ്ങിയ മുഖം.
ഞാന്‍ ഇത് വരെ മാറ്റിവയ്ക്കാത്തത് മുഖമാണ്.എന്റെ കരിയറില്‍ എനിക്ക് ഏറ്റവും വെല്ലുവിളി .ഇനി എനിക്ക് നേടാന്‍ ബാക്കിയുള്ള ഒരേ ഒരു നേട്ടം.കണ്ണ് ,മൂക്ക് ചുണ്ടുകള്‍ ഒക്കെ ഞാന്‍ തുന്നിചേര്‍ത്തിട്ടുണ്ട്.പക്ഷെ ഒരു പൂര്‍ണ്ണ മുഖം-
ഡോക്ടര്‍ രവീന്ദ്രന്‍ എന്റെ കൈ പിടിച്ചു.ഞങ്ങള്‍ മാറിനിന്ന് സംസാരിച്ചു.
“കോശി ,നിങ്ങള്‍ ഒരു ഫെയ്സ് ട്രാന്‍സ്പ്ലാന്റ് നടത്താന്‍ എത്ര ആഗ്രഹിക്കുന്നു എന്ന് എനിക്ക് അറിയാം.നമ്മുടെ നാട്ടില്‍ അത് ചെയ്യാന്‍ കഴിവുള്ള ഒരേ ഒരു ഡോക്ടര്‍ നിങ്ങള്‍ മാത്രമാണ്.നിങ്ങള്‍ അത് തുടങ്ങിയാല്‍ ആ പാതയില്‍ സഞ്ചരിക്കാന്‍ ധൈര്യമുള്ള ഒരുപാട് ഡോക്ടര്‍മാര്‍ വരും.ഒരുപാട് രോഗികളെ നമ്മുക്ക് രക്ഷിക്കാന്‍ കഴിയും.”
“ഡോക്ടര്‍ രവീ,ബട്ട് വീ നീഡ്‌ എ ഡോണര്‍.ആ കുട്ടിക്ക് പറ്റിയ മുഖം നമ്മള്‍ക്ക് വേണം.ആര് തരും.?”
“അതാണ്‌ ഞാന്‍ പറഞ്ഞത്.നമ്മുക്ക് ഒരു അവസരം ഒത്തുവന്നിരിക്കുന്നു.അതേ പ്രായത്തിലുള്ള ഒരു കുട്ടി സൈക്കിളില്‍ കാര്‍ തട്ടി മരിച്ചു. .രാജീവ്‌ എന്നാണ് ആ ബാലന്റെ പേര്.ബോഡി നമ്മുടെ മോര്‍ച്ചറിയില്‍ ഉണ്ട്.ആ കുട്ടിയുടെ പിതാവ് മുഖംമാറ്റ ശസ്ത്രക്രിയക്ക് സമ്മതം തന്നിട്ടുണ്ട്.”
“ആ കുട്ടിയുടെ അമ്മ ?”
“അവന്‍ മരിച്ചതറിഞ്ഞ് തലകറങ്ങി വീണതാണ്.ഇവിടെ അഡ്മിറ്റ്‌ ചെയ്തു .മയക്കത്തിലാണ്.”
“ഇപ്പോള്‍ അഡ്മിറ്റാക്കിയ രാഹുലിന്റെ അമ്മയോ ?”
“അവരും നമ്മുടെ ഹോസ്പിറ്റലില്‍ ഉണ്ട്.രാഹുലിന്റെ തിരിച്ചറിയാന്‍ കഴിയാത്ത വികൃതമായ മുഖം കണ്ടപ്പോ അവരുടെ ബോധം പോയതാണ്.”
ഞാന്‍ സൈക്കിളില്‍ സ്കൂളില്‍ നിന്ന് മടങ്ങിവരവേ വണ്ടിതട്ടി മരിച്ച രാജീവിന്റെ ശരീരവും പരിശോധിച്ചു. ടെലിവിഷന്‍ പൊട്ടിത്തെറിച്ചു മുഖം നഷ്ടപ്പെട്ട രാഹുലിന്റെ മുഖത്തിന്‌ രാജിവിന്റെ മുഖംഭാഗങ്ങള്‍ അനുയോജ്യമാണ്.മണിക്കൂറുകള്‍ നീളുന്ന സര്‍ജറിക്ക് ഞങ്ങള്‍ ഒരുങ്ങി.
സര്‍ജറി ചെയ്യുമ്പോള്‍ എന്റെ മനസ്സ് വികാരരഹിതമായിരുന്നു.നഗരത്തിലെ എന്റെ ഫ്ലാറ്റിലെ ശൂന്യത മനസ്സില്‍ നിറഞ്ഞു.
എന്റെ ഫ്ലാറ്റ് സദാ നിശബ്ദമാണ്.വലിയ വിലകൂടിയ സോഫകളില്‍ ഇരിക്കാന്‍ ആരും വരാറില്ല.തീന്‍മുറിയില്‍ ചിരി മുഴങ്ങുന്ന ശബ്ദം കേള്‍ക്കാറില്ല.
രാഹുലിന്റെ മുഖത്തേക്ക് രാജീവിന്റെ മുഖത്ത് നിന്ന് കണ്ണ്,മൂക്ക് ,തൊലി ,ഞരമ്പുകള്‍ ,ഒന്നൊന്നായി ഞാന്‍ തുന്നിചേര്‍ക്കുകയാണ്.മൈക്രോസ്കോപ്പില്‍ ഞാന്‍ കാണുന്നത് രക്തത്തില്‍ പൊതിഞ്ഞ കോശങ്ങളും ,ഞരമ്പുകളും ,നാഡികളും ,മാംസവുമല്ല.ഞാന്‍ കാണുന്നത് ഒരു വനമാണ്.
നിശ്ചലമായ,നിശബ്ദമായ ഒരു ചുവന്ന വനം. അത് നിറയെ ചുവന്ന പുല്ല്,ചുവന്ന മരങ്ങള്‍ ,ചുവന്ന അരുവി ,ചുവന്ന മൃഗങ്ങള്‍ ,ചുവന്ന പാറകള്‍.ഗ്ലൗസിട്ട എന്റെ വിരലുകളുടെ അറ്റത്തു നിന്ന് ഒരു നീഡില്‍ ആ വനത്തിലേക്ക് പറന്നിറങ്ങുന്നു.ഒരു ചുവന്ന വേട്ടക്കാരനെ പോലെ-
പിന്നെ ഞാന്‍ കാണുന്നത് ഒരു മരുഭൂമിയാണ്.കടല് പോലെ പരന്നുകിടക്കുന്ന ഒരു മരുഭൂമി.ആ ചുവന്ന വനത്തില്‍ നിന്ന് ഞാന്‍ ഈ മരുഭൂമി ഒരു വനമാക്കി മാറ്റും.
എന്റെ ദേഹം വിയര്‍പ്പില്‍ മുങ്ങുന്നു.
ഞാന്‍ ഇപ്പോള്‍ ഓര്‍ക്കുന്നത് ആ മയങ്ങിക്കിടക്കുന്ന അമ്മമാരെക്കുറിച്ചാണ്.എന്റെ നേട്ടം അവരുടെ ജീവിതത്തെ അടിമുടി മാറ്റില്ലേ ?രാഹുലിന്റെ അമ്മക്ക് അവന്റെ മകന്റെ നഷ്ടപ്പെട്ട മുഖത്തിന്‌ പകരം ഒരു പുതിയ മുഖം ലഭിക്കുന്നു.രാജീവിന്റെ അമ്മക്ക് രാഹുലിനെ കാണുമ്പോള്‍ മരിച്ചു പോയ രാജീവിന്റെ ഇപ്പോഴും ചേതനമായ മുഖം കാണാന്‍ സാധിക്കും.ഇതൊരു ചരിത്ര നേട്ടമാണ്.
ഈ നേട്ടത്തിന് കാരണം എന്റെ എകാഗ്രതയാണ്.എന്റെ സമര്‍പ്പണമാണ്.ആ ഏകാഗ്രതക്ക് പകരം കൊടുത്തത് എന്റെ ശൂന്യമായ ജീവിതമാണ്.നിശബ്ദമായ വാരാന്ത്യങ്ങള്‍.നിശബ്ദമായ വൈകുന്നേരങ്ങള്‍.ജീവിതം അപരിചിതമായ ഏതോ നഗരത്തില്‍ വന്നുപെട്ട യാത്രികന്‍ കാണുന്ന വിജനമായ ഫുട്ട്പാത്താണ്.
പതിനാറു മണിക്കൂര്‍ കഴിഞ്ഞു.സര്‍ജറി അവസാനിച്ചു.
ഇപ്പോള്‍ രാജീവിന്റെ മുഖമാണ് രാഹുലിന്.
>>>
രാഹുല്‍ കണ്ണ് തുറന്നു.അല്ല രാജീവ് കണ്ണ് തുറന്നു.അല്ല രാഹുല്‍-
ഞാന്‍ രാഹുലിനെ എഴുന്നേല്‍പ്പിച്ചു.ഇത് എന്റെ വിജയമുഹൂര്‍ത്തമാണ്. ടി.വിയില്‍ ഞങ്ങളുടെ നേട്ടം ഫ്ലാഷ് ന്യൂസായി കാണിക്കുന്നുണ്ട്.ഫെയ്സ് ബുക്കില്‍,വാട്ട്സാപ്പില്‍ ഒക്കെ ഈ വാര്‍ത്ത‍ പരന്നുകഴിഞ്ഞു ആശുപത്രിയിലെ മുഴുവന്‍ ഡോക്ടര്‍മാരും നഴ്സുമാരും ഇപ്പോള്‍ എന്നെ ദൈവത്തെ പോലെയാണ് കാണുന്നത്..അവരുടെ പുകഴ്ത്തുലുകള്‍ ഞാന്‍ ശ്രദ്ധിച്ചില്ല.ഞാന്‍ ജീവിതത്തില്‍ ഏറെ കാത്തിരുന്ന നേട്ടം എനിക്ക് ലഭിച്ചു കഴിഞ്ഞു.ഇനി എനിക്ക് ഈ നിമിഷമാണ് പ്രധാനം.
രാഹുലിനെ ഞാന്‍ ആ അമ്മമാരുടെ അടുത്തേക്ക് കൊണ്ട് പോകാന്‍ പോകുന്നു.മുകളിലത്തെ നിലയില്‍ അവര്‍ മയക്കത്തിലാണ്.രാഹുലിന്റെ അമ്മ കിടക്കുന്നതിന്റെ നേരെ എതിര്‍വശത്തെ മുറിയില്‍ രാജിവിന്റെ അമ്മ കിടക്കുന്നു.
കുട്ടി എന്നെ നോക്കി.അവന്റെ കണ്ണില്‍ എന്താണ് ?അവന്‍ എന്റെ കണ്ണുകള്‍ വായിക്കുന്നത് പോലെ –
“ഹൌ ആര്‍ യൂ രാഹുല്‍ ?”
“ഐ ആം ഫൈന്‍.ഹൌ ആര്‍ യൂ ഡോക്ടര്‍ ?”
“രാഹുലിന് ഒരു പുതിയ മുഖം ലഭിച്ചിരിക്കുന്നു.

അവന്‍ ചിരിച്ചു.രാഹുല്‍ ചിരിച്ചു.രാജീവ്‌ ചിരിച്ചു.
“മോനിപ്പോള്‍ എന്ത് തോന്നുന്നു.?”
“നല്ല ധൈര്യം തോന്നുന്നു ഡോക്ടര്‍.”
ഞാന്‍ അവന്റെ തോളില്‍ കൈ പിടിച്ചു.ഞങ്ങള്‍ ആദ്യം രാഹുലിന്റെ അമ്മയുടെ മുറിയില്‍ കയറി.അവര്‍ കണ്ണുകള്‍ അടച്ചുകിടക്കുകയാണ്.ഞാന്‍ അവരെ ഉണര്‍ത്തി.അവര്‍ കണ്ണ് തുറന്നു മുന്നില്‍ നില്‍ക്കുന്ന ബാലനെ നോക്കി.
“ഇത് നിങ്ങളുടെ മകന്‍ രാഹുലാണ്.രാജീവ് എന്ന കുട്ടിയുടെ മുഖമാണ് അവന്.”
അവര്‍ ചാടിയെഴുന്നേറ്റ് ചീറി.
“അല്ല,അല്ല ,ഇത് രാഹുലല്ല.അവന്‍ മരിച്ചു.അവന്റെ മുഖം ചിതറുന്നതു ഞാന്‍ കണ്ടതാണ്.ഇത് എന്റെ മകനല്ല.എനിക്കിവനെ കാണണ്ട.”
രാഹുല്‍ നിശബ്ദനായി അമ്മയുടെ മുഖത്തേക്ക് നോക്കിനിന്നു.അവന്‍ തിരിഞ്ഞു നടക്കുന്നത് കണ്ടു ഞാന്‍ ഞെട്ടി.അവന്‍ മുറിയില്‍ നിന്നിറങ്ങുകയാണ്.
ഇല്ല.ഈ നിമിഷം ഇങ്ങനെയല്ല.ഇതല്ല എന്റെ മനസ്സില്‍ ഉണ്ടായിരുന്നത്.സ്നേഹനിര്‍ഭരമായ ഒരു കൂടിച്ചേരല്‍.
“അമ്മക്ക് എന്നെ ഇഷ്ടമല്ല.”
“സാരമില്ല രാഹുല്‍.അത് ആ ആക്സിഡന്റ്റ് കാരണം മോനെ തിരിച്ചറിയാന്‍ കഴിയാഞ്ഞത് കൊണ്ടാണ്.”
“അതിനു മുന്‍പും അമ്മക്ക് എന്നെ ഇഷ്ടമല്ലായിരുന്നു.”
നിലത്തു ബൂട്ടുകള്‍ ചവിട്ടുന്ന ശബ്ദം.ഒരു സംഘം പോലീസുകാര്‍ അകലെനിന്ന് ഞങ്ങളുടെ നേര്‍ക്ക് നടന്നു വരുന്നു.
ഇനി ഒരു മുറി കൂടി ബാക്കിയുണ്ട്.ഇതാണ് എന്റെ പ്രതീക്ഷ.രാജീവിന്റെ അമ്മയുടെ മുറി.രാജീവിന്റെ മുഖം രാഹുലിന്റെ ശരീരത്തില്‍ കണ്ടാല്‍ അവര്‍ ആശ്വസിക്കും എന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു.
ഞങ്ങള്‍ അവരുടെ കട്ടിലിനു മുന്‍പില്‍ ചെന്ന് നിന്നു.രാജീവിന്റെ കണ്ണുകള്‍ അമ്മയുടെ മുഖത്തേക്ക് ഉറ്റുനോക്കി.അവര്‍ കണ്ണുകള്‍ തുറന്നു.
“അയ്യോ പ്രേതം.!” അവര്‍ ഉറക്കെ നിലവിളിച്ചു.
“ഇത് പ്രേതമല്ല.നിങ്ങളുടെ രാജീവിന്റെ മുഖമാണ്.രാഹുല്‍ എന്ന കുട്ടിയുടെ ശരീരത്തില്‍ അവന്റെ നഷ്ടപ്പെട്ട മുഖത്തിന്‌ പകരമായി–“
“അല്ല ,അല്ല ,ഇത് പ്രേതമാണ്.ഇവനെ എന്റെയരികില്‍ നിന്ന് കൊണ്ട് പോകു.എന്റെ മകന്‍ മരിച്ചതാണ്.”
അവര്‍ ഉറക്കെകിടന്നു കരഞ്ഞു.പിന്നെ പുതപ്പു കൊണ്ട് തല വഴി മൂടി.
ഇപ്രാവശ്യവും രാഹുല്‍ മുറിയില്‍ നിന്ന് ആദ്യമിറങ്ങി.ഞങ്ങള്‍ ഇപ്പൊ രണ്ടു മുറികളുടെയും മധ്യത്തിലാണ്.
ഞങ്ങള്‍ രണ്ടും അനാഥരാണ്.ഞങ്ങളുടെ നേര്‍ക്ക്‌ നടന്നു വന്ന പോലീസുകാര്‍ മുറിയുടെ മധ്യത്തില്‍ ഞങ്ങള്‍ക്ക് എതിരായി ഒരു നിമിഷം നിന്നു. സ്വന്തം മക്കളെ കൊല്ലാന്‍ ഗൂഡാലോചന നടത്തിയ സ്ത്രീകളെ അറസ്റ്റ് ചെയ്യുവാന്‍ വന്നതിന്റെ രേഖ അവരിലൊരാള്‍ എനിക്ക് കൈമാറി.പിന്നെ രണ്ടു സംഘമായി അവര്‍ ആ രണ്ടു മുറികളിലേക്ക് കയറി.
“അതിനു മുന്‍പും അമ്മക്ക് എന്നെ ഇഷ്ടമല്ലായിരുന്നു.” അത് പറഞ്ഞത് രാഹുലാണോ ,അതോ രാജീവോ ??
>>
ഞാനിപ്പോള്‍ സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കുന്നുണ്ട്.എന്റെ തീന്‍മുറിയില്‍ പൊട്ടിച്ചിരി ശബ്ദം മുഴങ്ങിത്തുടങ്ങിയിരിക്കുന്നു.ഇതൊരു വാരാന്ത്യമാണ്.ഈ ഫുട്ട്പാത്ത് വിജനമല്ല.ഒരു പന്ത്രണ്ടു വയസ്സുകാരന്റെ കയ്യില്‍തൂങ്ങി ഞാന്‍ ഒരു സിനിമക്ക് പോവുകയാണ്.അവന്റെ മനസ്സിന്റെ ഒരു ഭാഗം എന്റെ മനസ്സില്‍ അവന്‍ തുന്നിച്ചേര്‍ത്തിരിക്കുന്നു.
(അവസാനിച്ചു )

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot