Slider

ഹസീന

0

ഹസീനയുടെ ആരാ ഉള്ളത്? നഴ്സ് ഉറക്കെ ചോദിച്ചു. അന്‍വര്‍ വേഗംതന്നെ എഴുന്നേറ്റു ചെന്നു. എന്താ സിസ്റ്റര്‍? നിങ്ങള്‍ ഡോക്ടറെ പോയി കാണൂ എന്ന മറുപടിയില്‍ അയാള്‍ക്ക് ഒരു പന്തികേട് തോന്നി...
ഡോക്ടര്‍ പറഞ്ഞത് കേട്ടപ്പോള്‍ എസി മുറിയിലിരുന്ന് അയാള്‍ വിയര്‍ത്തു...
പുറത്തിറങ്ങി അവളുടെ വീട്ടുകാരെ നോക്കാതെ അയാള്‍ മുന്നോട്ട് നടന്നു. അയാളുടെ വീട്ടുകാര്‍ അവിടെ വന്നിരുന്നില്ല.
അയാള്‍ ചിന്തിച്ച് നീറുകയായിരുന്നു...
നിങ്ങളുടെ ഭാര്യയുടെ സ്ഥിതി കുറച്ച് മോശമാണ്. ബിപി കൂടുതലാണ്. രക്തസ്രാവവും ഉണ്ട്. ഒന്നുകില്‍ കുഞ്ഞ്, അല്ലെങ്കില്‍ അമ്മ, ഒരാള്‍ നഷ്ടമാകും. എന്തെങ്കിലും അത്ഭുതം സംഭവിക്കാന്‍ പ്രാര്‍ത്ഥിക്കുക...
ഡോക്ടറുടെ വാക്കുകള്‍ അയാളുടെ കാതില്‍ മുഴങ്ങിക്കൊണ്ടിരുന്നു...
അയാള്‍ എന്തു ചെയ്യണമെന്നറിയാതെ അങ്ങോട്ടുമിങ്ങോട്ടും നടന്നു. കണ്ണുകള്‍ നിറഞ്ഞൊഴുകയായിരുന്നു...
അയാള്‍ക്ക് തലേദിവസം നടന്ന കാര്യം ഓര്‍മ വന്നു. ഫോണും പിടിച്ച് ഇരിക്കുമ്പോഴാണ് അവളുടെ കരച്ചില്‍ കേട്ടത്. അത് കാണുമ്പോഴേ കലി വരും. പെണ്ണിന്‍റെ അടവാണ് കരച്ചില്‍ എന്ന പക്ഷക്കാരനാണ് ഞാന്‍. അതുകൊണ്ടു തന്നെ അവളോട് ദേഷ്യപ്പെട്ടു.
"നിന്‍റെ പ്രശ്നമെന്താണ്, നിനക്ക് കഴിക്കാന്‍ ഞാന്‍ എന്തൊക്കെ കൊടുത്തയച്ചതാണ്, പ്രസവത്തിന് നാട്ടിലേക്ക് വന്നില്ലേ, പിന്നെ എന്തിനാണ് കിടന്ന് മോങ്ങുന്നത്?"
അവള്‍ കണ്ണു തുടച്ചുകൊണ്ട് അവളുടെ മനസ്സ് തുറന്നു.
"ഇക്കാ, ഇക്ക കൊടുത്തയച്ചതൊന്നും എനിക്ക് വേണ്ടി അല്ലായിരുന്നു. നമ്മുടെ കുഞ്ഞിനെ ഓര്‍ത്ത് മാത്രമായിരുന്നു. പ്രസവത്തിന് വന്നതും കുഞ്ഞിനെ കാണാന്‍ മാത്രമാണ്... നിഷേധിക്കാന്‍ പറ്റുമോ?"
ഞാന്‍ മിണ്ടിയില്ല, ശരിയാണല്ലോ... ഇവള്‍ ചിന്തിക്കാന്‍ തുടങ്ങിയോ... ഞാന്‍ അത്ഭുതപ്പെട്ടു...അവള്‍ തുടര്‍ന്നു...
"എന്നെ സ്നേഹിച്ചിരുന്ന ഒരു ഇക്ക ഉണ്ടായിരുന്നു. എവിടെയോ എനിക്ക് നഷ്ടപ്പെട്ടുപോയി.. എഞ്ചിനീയറിങ് കഴിഞ്ഞെങ്കിലും പേടിത്തൊണ്ടി ആണെന്ന് അറിയാമായിരുന്നതല്ലേ. എന്നിട്ടും, ജോലിക്ക് പോകാത്തത് എനിക്ക് താല്പര്യമില്ലാഞ്ഞിട്ടാണെന്ന് പറഞ്ഞു കുറ്റപ്പെടുത്തിയതല്ലാതെ എന്‍റെ പേടി മാറ്റിത്തരാന്‍ ഒരിക്കലെങ്കിലും ശ്രമിച്ചിട്ടുണ്ടോ? ലൈസന്‍സ് ഉണ്ടായിട്ടും വണ്ടി ഓടിക്കാതിരുന്നത് ഇതേ പേടി കൊണ്ടാണെന്ന് എത്ര തവണ ഞാന്‍ പറഞ്ഞതാണ്..."
എനിക്ക് ഒന്നുംതന്നെ പറയാനില്ലായിരുന്നു... അവള്‍ എവിടുന്നോ സംഭരിച്ച ധൈര്യത്തില്‍ പറയുകയാണ്. ഞാന്‍ തടഞ്ഞില്ല...
"വിശേഷദിനങ്ങളില്‍ ഇക്കാടെ ബന്ധുക്കളുടെ മുന്നില്‍ എന്നെ കളിയാക്കുമ്പോള്‍ ഒന്നും മിണ്ടാതെ ചിരിച്ചു നിന്നത് മറുപടി പറഞ്ഞു ശീലമില്ലാത്തതു കൊണ്ടാണ്... കൂടെ പഠിച്ചവരെല്ലാം ഭര്‍ത്താവിന്‍റെ കൂടെ വിദേശത്താണെന്ന് പറഞ്ഞിരുന്നത് ഇക്കാക്കും അങ്ങനെ തോന്നിയാലോ എന്ന് വിചാരിച്ചാണ്.. പത്രാസ് കാണിക്കാനല്ല, ഒരുമിച്ച് ജീവിക്കാനുള്ള കൊതി കൊണ്ടായിരുന്നു...
കൃഷി ചെയ്യൂ, പക്ഷി മൃഗാധികളെ വളര്‍ത്തൂ എന്നൊക്കെ എന്നോട് പറഞ്ഞിരുന്നത് നാട്ടില്‍ നില്‍ക്കാനുള്ള ആഗ്രഹം കൊണ്ടാണെന്ന് അറിയാതെയല്ല... ഒരു തുണ്ട് ഭൂമി പോലും കൈവശം ഇല്ലാതെ ഇതെല്ലാം ചെയ്യുന്നത് വെള്ളത്തില്‍ വരച്ച വരപോലെ ആകുമെന്ന ബോധ്യം ഉണ്ടായിരുന്നത് കൊണ്ടാണ്...
അതിനെനിക്ക് ഇക്ക തന്ന പേരാണ് അനുസരണയില്ലാത്തവള്‍...
ഭക്ഷണം ഉണ്ടാക്കി അത് ഇക്കാക്ക് വാരിതന്നപ്പോള്‍ ഞാന്‍ കഴിച്ചിട്ട് ദിവസങ്ങളായെന്ന് അറിഞ്ഞിട്ടുണ്ടോ?
പുരുഷന്‍ സ്നേഹം ആഗ്രഹിക്കുന്നു എന്ന് വാദിച്ചപ്പോള്‍ അതുപോലെ എനിക്കും ആഗ്രഹമുണ്ടെന്ന് തോന്നിയിട്ടുണ്ടോ?
എനിക്കിനി നിന്നെ വേണ്ടെന്ന് പലവട്ടം പറഞ്ഞിട്ടില്ലേ, അന്നൊക്കെ എന്നിലെ ആത്മാഭിമാനം മാറ്റിവെച്ച് കെഞ്ചിയതൊക്കെയും എന്‍റെ സ്നേഹമാണെന്ന് മനസ്സിലായില്ലല്ലോ...
സുഖപ്രസവത്തിന് എന്ന പേരില്‍ പണി മുഴുവന്‍ ചെയ്യിപ്പിക്കുമ്പോള്‍ മുഴുവനും ചെയ്യുന്നത് മണ്ടിയായത് കൊണ്ടല്ല... എന്‍റെ ഇക്കാക്ക് തോന്നാത്ത ദയ ഈ വീട്ടില്‍ വേറെ ആര്‍ക്കും തോന്നില്ലെന്ന് അറിയാവുന്നത്കൊണ്ടാണ്...
ഉമ്മാടെയും പെങ്ങളുടെയും വിഷം കുത്തിവെക്കലാണ് ഇക്കാടെ മാറ്റത്തിന് കാരണം എന്നെനിക്കറിയാം. ഇന്ന്, മരണം കൊണ്ടാണെങ്കില്‍ അങ്ങനെ എന്‍റെ ഒഴിഞ്ഞുപോക്ക് ഇക്ക ആഗഹിക്കുന്നുണ്ടെന്ന് എനിക്കറിയാം. അവര്‍ എന്‍റെ ഇക്കാനെ നോക്കുമെന്ന് ഉറപ്പുണ്ടോ?"
ഞാന്‍ കരയുകയായിരുന്നു... അവള്‍ എത്ര പക്വമായി സംസാരിക്കുന്നു. ഈ പാവം പിടിച്ച പെണ്ണിനെ അവരുടെ വാക്ക് കേട്ട് താന്‍ കണ്ണുനീര്‍ കുടിപ്പിച്ചല്ലോ എന്നോര്‍ത്തപ്പോള്‍ സ്വയം പുച്ഛം തോന്നി...
അവളെ നെഞ്ചോട് ചേര്‍ത്ത് മാപ്പ് പറഞ്ഞപ്പോള്‍ അവള്‍ അവ്യക്തമായി പറയുന്നുണ്ടായിരുന്നു, ഞാന്‍ മരിച്ചാല്‍ നമ്മുടെ ഉണ്ണിയെ പൊന്നുപോലെ നോക്കണേ എന്ന്...
അവളെ സമാധാനിപ്പിക്കുമ്പോഴാണ് അവളുടെ ബോധം മറയുന്നതായി കണ്ടത്. വാരിയെടുത്ത് ഹോസ്പിറ്റലിലേക്ക് പോകുമ്പോള്‍ ഉമ്മയും പെങ്ങളും കണ്ടതായി ഭാവിച്ചില്ല...
അവളുടെ വീട്ടുകാര്‍ അപ്പോള്‍ തുടങ്ങി ഇവിടെ ഉണ്ട്...
ഫോണ്‍ അടിച്ചപ്പോഴാണ് അയാള്‍ ചിന്തയില്‍ നിന്നുണര്‍ന്നത്. അവളുടെ ഉപ്പയാണെന്ന് കണ്ടു അയാള്‍ ഭയന്നു...
മോന്‍ വേഗം ഇങ്ങോട്ട് വാ എന്ന് കേട്ടപ്പോള്‍ അയാള്‍ വേഗം നടന്നു...
അയാള്‍ പ്രാര്‍ത്ഥിക്കുകയായിരുന്നു... പടച്ചോനേ, എന്‍റെ ഹസിയെയും കുഞ്ഞിനെയും കുഴപ്പം ഒന്നുമില്ലാതെ എനിക്ക് തരണേ... അവളോട് ചെയ്ത തെറ്റിനൊക്കെ പകരമായി അവളെ സ്നേഹിക്കാന്‍ വേണ്ടി, തിരിച്ച് തരണേ...
അവിടെ തന്‍റെ കുഞ്ഞിനെ കൈയിലേക്ക് വാങ്ങുമ്പോള്‍ അയാള്‍ വിറക്കുകയായിരുന്നു. മാലാഖപോലെയുള്ള മകളെ കണ്ട് അയാള്‍ ഹസീനയെ അന്വേഷിച്ചു...
അത്ഭുതം സംഭവിച്ചു, അവള്‍ സുഖമായിരിക്കുന്നു എന്ന് കേട്ടപ്പോള്‍ അയാള്‍ ദൈവത്തിന് നന്ദി പറഞ്ഞു...
തന്‍റെ മനസ്സില്‍ വീണ്ടും പ്രണയം നിറയുന്നത് അയാള്‍ തിരിച്ചറിഞ്ഞു...
ശുഭം...
തെറ്റുകള്‍ ക്ഷമിക്കുക
ആദില റബീഹ്
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo