നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

#സൂക്ഷിപ്പുകാരൻ

അവളെ ചെന്ന് പെണ്ണു കണ്ടതിനു ശേഷം..
അവളുടെ അച്ഛനോട് ഞാൻ ചോദിച്ചത് ''
അവളെ കെട്ടിച്ചു തരുമോ എന്നാണ്..
അവളുടെ അച്ഛനന്നേരം നോക്കിയത് എന്റെ കുടുംബ ചുറ്റുപാടുകളാണ്..
സ്ത്രീധനമായൊന്നും വേണ്ട അവളെ മാത്രം മതിയെന്ന് പറഞ്ഞപ്പോൾ
അവളുടെ അച്ഛൻ നോക്കിയത് എന്റെ കയ്യിൽ ധനമായി വല്ലതും ഉണ്ടോ എന്നാണ്..
ഇക്കാര്യത്തിൽ അവളുടെ അച്ഛനെ ഞാൻ കുറ്റം പറയില്ല..
പടിയിറങ്ങിയ ശേഷം അവളുടെ കണ്ണുകൾ പിന്നെ കലങ്ങരുത് എന്നൊരു കരുതൽ അവളുടെ അച്ഛനിലും ഉണ്ടായിരുന്നു..
പടിയിറങ്ങിയ ശേഷം അവളുടെ സന്തോഷം മാത്രം അവളുടെ അച്ഛനും ആഗ്രഹിച്ചിരുന്നു..
അതിനാൽ എല്ലാ അച്ഛൻമാരെ പോലെ ഒരാധി അവളുടെ അച്ഛനിലും ഉണ്ടായിരുന്നു..
അതെല്ലാം മനസ്സിലാക്കിയത് കൊണ്ടാണ് മറുവാക്കൊന്നും പറയാതെ ഞാൻ തിരിച്ചിറങ്ങിയത്...
എങ്കിലും അവളുടെ അച്ഛൻ എന്നിൽ ഒന്നു മാത്രം നോക്കാൻ മറന്നിരുന്നു
അവളെ പോറ്റാനുള്ള മനസ്സുണ്ടോ എന്ന്..
എന്നാലും മഴപെയ്യുമ്പോൾ ചോർന്നൊലിക്കുന്ന വീടൊന്നു പുതുക്കി പണിതത് വലതു കാലെടുത്തൊരുവൾ കൂടി വരുമ്പോൾ എങ്ങനെ എന്ന് കരുതിയാണ്..
ചറ പറയായി കിടന്നിരുന്ന എന്റെ മുറിയെല്ലാം അടുക്കി പെറുക്കി ഒതുക്കിയൊരു മട്ടത്തിൽ വെച്ചത് എന്റെ പെണ്ണായി ഒരുവൾ വരുമ്പോൾ എങ്ങനെ കാണും എന്ന് കരുതിയാണ്..
തറയിൽ പായ വിരിച്ച് കിടന്നു കൂർക്കം വലിച്ചിരുന്ന ഞാൻ കട്ടിലൊരെണ്ണം വാങ്ങിയത് ജീവന്റെ പാതിയായി ഒരുവൾ കൂടി വരുമ്പോൾ എങ്ങനെയെന്നോർത്താണ്..
മാനം നോക്കി നിൽക്കണ മുടിയെല്ലാം വാർന്നൊതുക്കി സുന്ദരനായത് അവളെന്നെ തന്നെ നോക്കി നിൽക്കണം എന്ന് കരുതിയാണ്..
ആഴ്ചയിൽ മൂന്നും നാലും ലീവെടുത്ത് വീട്ടിലിരിക്കുന്ന ഞാൻ അതെല്ലാം അവസാനിപ്പിച്ചു നേരെ ചൊവ്വേ പണിക്കു പോയി തുടങ്ങിയത് എന്റെ കൈ കോർത്തൊരുവൾ കൂടി വരുമ്പോൾ ഇത്തിരിയെങ്കിലും നന്നായി കഴിയാനാണ്..
പ്രാർത്ഥനകളിൽ ചെറിയൊരു മാറ്റം ഞാൻ നടത്തി തുടങ്ങിയത്
വരുന്നവളൊത്ത് ജന്മങ്ങൾ ഒരുമിച്ചു കഴിയാനായിരുന്നു..
എനിക്കൊരു തുണയെ കണ്ടു പിടിച്ചെന്നെ ഏൽപ്പിക്കാൻ വീട്ടുകാർ ധൃതി കാണിച്ചതും പൊരുത്തം നോക്കിയതും..
അവർക്ക് ശേഷം ഞാൻ ഒറ്റപ്പെടരുതെന്ന് കരുതിയാണ്..
ആരും കാണാത്ത ഒരു ഉത്തരം അവരുടെ ഉള്ളിലും ഉണ്ടായിരുന്നു..
അവരുടെ സ്നേഹ സമ്പാദ്യം എന്നിലുള്ളതു കൊണ്ട്
സ്വത്തും പണവും കുടുംബ മഹിമയും ഇല്ലേലും എനിക്കുറപ്പുണ്ട്..
ഞാൻ നൽകുന്ന സ്നേഹം മതി വരുന്നവൾക്ക് എന്നോടൊപ്പം ഒട്ടിച്ചേർന്നു കഴിയാനെന്ന്..
ആകാശത്തോളം കണ്ട സ്വപ്നങ്ങൾ തകർന്നാലും
എനിക്കുറപ്പുണ്ട് അവളുടെ കുഞ്ഞു കുഞ്ഞു ആഗ്രഹങ്ങൾ നിറവേറ്റി കൊടുക്കുമ്പോൾ ഒരായിരം ജന്മമവൾ എന്നോടൊപ്പം എന്ന് പറഞ്ഞു കൂടെ കഴിയാനാഗ്രഹിക്കുമെന്ന്..
പടിയിറങ്ങുമ്പോൾ ഞാൻ ഒന്നു തിരിഞ്ഞു നോക്കിയത് കൊണ്ടാവണം
അവളുടെ അച്ഛൻ എന്നെ നോക്കി പുഞ്ചിരിച്ചത്..
അവൾക്ക് ഇഷ്ടപ്പെട്ടത് കൊണ്ടാവാം
ജനലോരത്ത് വന്നൊരു വട്ടം കൂടി എന്നെയൊന്നു നോക്കിയത്..
എന്തോ എന്റെ മനസ്സും പറഞ്ഞിരുന്നു ഇനി നേടാനുള്ളതെല്ലാം അവളോടൊപ്പമാണെന്ന്..
തിരു നെറ്റിയിൽ ഒരു ചുംബനം നൽകാൻ ഞാൻ ദിവസങ്ങൾ കുറിച്ച് വെക്കുമ്പോൾ
അമ്പല നടയിൽ ഒരു തിരി ഞാൻ എന്നും തെളിയിച്ചിരുന്നു..
വരുന്നവൾക്ക് മാത്രം നൽകാനായി എന്റെ പ്രണയം ഞാൻ കാലങ്ങളായി കാത്തു കാത്തു സൂക്ഷിച്ചിരുന്നു..
അവൾക്ക് വേണ്ടി ഞാനൊരു സൂക്ഷിപ്പുകാരനായിരുന്നു..
എ കെ സി അലി

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot