Slider

കുഞ്ഞു നാളിലെ താലപ്പൊലി

0
കുഞ്ഞു നാളിലെ താലപ്പൊലി
••••••••••••••••••••••••••••••••••••••
കുംഭമാസത്തെ ഭൂമി പൊട്ടിപ്പൊളിയുന്ന ചൂടിലും കുഞ്ഞു മനസ്സുകളിൽ പൂമഴ പെയ്യിക്കുന്ന താലപ്പൊലിക്കാലം..
ആവേശത്തിന്റെയും ആഘോഷത്തിന്റെയും ആരവങ്ങളിലേക്ക്‌ നാടൊരുങ്ങുന്ന ഉത്സവകാലം...
വയലിൽ നീണ്ട്‌ പുളഞ്ഞ്‌ കിടക്കുന്ന നടവഴി മുതൽ റോഡുകളും പറമ്പുകളും എല്ലാം ശുചീകരിക്കപ്പെടുന്ന നല്ല കാലം..
നാടൊരുങ്ങും മുന്നെ വീടൊരുങ്ങണം.
തീരെ മുഴിഞ്ഞ ചുമരുകളിൽ "വെള്ള വലിയിൽ" തുടങ്ങി,
പശുവിനെ കെട്ടുന്ന പറമ്പുകളിൽ നിന്ന് കവുങ്ങിൻ പാളയിൽ ദിവസങ്ങൾക്ക്‌ മുന്നെ ശേഖരിച്ച ചാണകവും കൂടയിലെ വെണ്ണീരിന്റെ ഓരത്ത്‌ കരുതി വെക്കുന്ന തേങ്ങമടലിന്റെ കരിയും കുളിർമാവിന്റെ ഇല പിഴിഞ്ഞ്‌ വെളിച്ചെണ്ണ പരുവമായ
വെള്ളവും സമം ചാലിച്ച്‌ വീടും മുറ്റവും
ചാണകം മെഴുകിയാണു താലപ്പൊലിയെ വീടുകൾ വരവേൽക്കുന്നത്‌. കുറച്ച്‌ ദിവസം മേലാസകലം കരി പുരണ്ട കരി വേടന്മാരാകും കുട്ടികൾ.
പുഴുങ്ങി ഉണക്കി വച്ച നെല്ല് മില്ലിൽ
കൊണ്ട്‌ പോയി കുത്തിച്ച്‌ അതിന്റെ ഉമി ഉമിക്കരിയാക്കി ഭരണികളിൽ ശേഖരിച്ച്‌ വെക്കുന്നു.
ഉമി കൊണ്ട്‌ നില വിളക്കും കിണ്ടിയും കിണ്ണവും മെഴുകി ക്ലാവ്‌ മാറ്റുന്നു.
സ്കൂൾ വിട്ട്‌ വരുന്ന ഒരു വൈകുന്നേരം വീട്ടിലെ കട്ടില പടിയിൽ കാണുന്ന
മഞ്ഞക്കുറി താലപ്പൊലിയുടെ മറ്റൊരോർമ്മയാണു.
നാട്ടിലെ കടകളും താലപ്പൊലിക്ക്‌ വേണ്ടി ദിവസങ്ങൾക്ക്‌ മുന്നെ ഒരുങ്ങും. അപ്പക്കൂടും അനാദികടയും ചായപ്പീടികയും എല്ലാം ഒരു ദിവസം മുഴുവൻ സാധനങ്ങളും എടുത്ത്‌ പുറത്ത്‌ വച്ച്‌ വെള്ള പൂശി തയ്യാറാവും.
നല്ല പെയിന്റിന്റെ മണമുള്ള കടകളിൽ
രണ്ട്‌ ദിവസം മുന്നെ തന്നെ പൊരി,
അവൽ, അരിചക്കര, വലിയ മുറുക്ക്‌ ഒക്കെ നിരന്ന് കിടക്കും. തൂങ്ങിയാടുന്ന നല്ല തേനൂറുന്ന മൈസൂർ പഴക്കുലകൾ ചാരി നിർത്തിയിരിക്കുന്ന കരിമ്പുകൾ
ഒക്കെയും താലപ്പൊലിയുടെ പ്രത്യേക വിഭവങ്ങളാണു.
ഒന്നാം ദിവസം ഉച്ചയോടെ മുഴങ്ങുന്ന
മൂന്ന് കതിന വെടികളിലൂടെയാണു
താലപ്പൊലി വരുന്നെ. അത്‌ കേട്ട
ഭാഗത്തേക്ക്‌ കൈകൂപ്പി അച്ചമ്മ വിളിക്കുന്ന "എന്റെ തമ്പുരാട്ടിയമ്മേ" വിളി ഇന്നും ചെവിയിൽ കേൾക്കാം..
കാവിൽ കയറിയാൽ വൈകുന്നേരം
"ചോപ്പൻ കൊത്ത്‌". മൂർദ്ധാവിൽ ആഞ്ഞ്‌ കൊത്തിയ മുറിവിൽനിന്ന് ചീറ്റുന്ന ചോരയിൽ ഉറയുന്ന കോമരത്തിന്റെ മുറിവിൽ മഞ്ഞപ്പൊടി ഇടുന്നതോട്‌ കൂടി അത്‌ കഴിയും .മുന്നിൽ നിന്ന് കണാൻ പറ്റുക വിരളമാണെങ്കിലും വലിയ കൂർത്ത ചുവന്ന തൊപ്പിയും കയ്യിലെ വാളും കാലിലെ വലിയ ചിലങ്കയും തമ്പുരാട്ടിയുടെ പ്രതിരൂപമായി മാറും.
"ചോപ്പൻ കൊത്ത്‌ " കഴിയുന്നതോട്‌ കൂടി വിവിധ വീടുകളിൽ നിന്നും പ്രദേശങ്ങളിൽ നിന്നും കാവിലേക്കുള്ള കലശത്തിന്റെ ഭാഗമായുള്ള ചെണ്ട മുട്ട്‌ ആരംഭിക്കും.
ചോപ്പൻ കൊത്തും കഴിഞ്ഞ്‌ മടങ്ങുന്നവരിലെ സഹപാഠികളോട്‌ ലോഹ്യം പറയലും വീട്ടുകാരെ പരിചയപ്പെടലുമായി വീട്ടിലേക്ക്‌.
ചോറും തിന്ന് വലിയ വിരിപ്പുകളുമായി വീണ്ടും കാവിലേക്ക്‌ നാടകം കാണാൻ..
നാടകം തുടങ്ങുമ്പോളേക്കും വിരിപ്പിൽ അമ്മയുടെ മടിയിൽ തലയും വച്ച്‌ ഉറക്കം തുടങ്ങീരിക്കും. നാടകം കഴിഞ്ഞാൽ ചൂട്ടിന്റെ വെളിച്ചത്തിൽ പുലർക്കാലമഞ്ഞിൽ കൈകൾ കൂട്ടി കെട്ടി വീട്ടിലേക്ക്‌ നടക്കുമ്പോ കാലത്ത്‌ വേഗം എഴുന്നേൽക്കണം എന്ന ചിന്തയാകും.
വൈകീട്ട്‌ ഉരലിൽ ഇടിച്ച്‌ കലത്തിൽ വറുത്ത്‌ മനോരമയിൽ വിടർത്തിയിട്ട പുട്ടുപൊടിയുടെ മണം അത്രക്ക്‌ കൊതിയൂറുന്നതായിരുന്നു.
എങ്ങനെ വിചാരിച്ചാലും പത്ത്‌ മണി കഴിഞ്ഞേ എഴുന്നേൽക്കാൻ പറ്റൂ. ഉറക്കം ഞെട്ടിയാൽ പിന്നെ ഒരോട്ടമാണു. കണമൊണ ഉമിക്കരി കൊണ്ട്‌ പല്ലും തേച്ച്‌ പച്ചീർക്കിൽ കൊണ്ട്‌ നാവും വടിച്ച്‌ മുഖം കഴുകിയത്‌ തുടക്കുക പോലും ചെയ്യാതെ അടുക്കളയിലെ പലകയിൽ പോയി വീഴുമ്പോ മുന്നിലെത്തുന്ന പുട്ടും മൈസൂർ പഴവും താലപ്പൊലിയുടെ മാത്രം പ്രത്യേകതയാണു.
ദിവസവും കഴിക്കുന്ന തലേന്നത്തെ മീഞ്ചട്ടിയിലെ കുളുത്ത ചോറിൽ നിന്നും നാവിനും ആമാശയത്തിനും രണ്ട്‌ ദിവസത്തേക്ക്‌ കിട്ടുന്ന പ്രത്യേക അവധി.
ആസ്വദിച്ച്‌ ഭക്ഷണം കഴിച്ച്‌ കഴിഞ്ഞാൽ പിന്നീട്‌ ഇടതടവില്ലാത്ത കടയിൽ പോക്കാണു അടുത്ത പരിപാടി. വീട്ടിൽ സാധനം വേണ്ടെങ്കിൽ അടുത്ത വീട്ടിലേക്ക്‌ വല്ലതും വേണോന്ന് അന്വേഷിച്ച്‌ ചെല്ലും എന്നിലെ പരോപകാരി.
കടയിലേക്ക്‌ പോയാൽ അടുത്തുള്ള കലശപുരയിൽ ചെണ്ടയോടൊപ്പം തുള്ളുന്നവരെ കുറച്ച്‌ നേരം നോക്കി പിന്നെ മെല്ലെ മെല്ലെ ചുവട്‌ വച്ച്‌ അതിൽ മുറുകി വിയർത്ത്‌ വരുമ്പൊളേക്കും അച്ഛന്റെ മുഖം മനസ്സിൽ തെളിയും . പിന്നൊരോട്ടമാണു വീട്ടിലേക്ക്‌. പറമ്പിന്റെ മൂലക്ക്‌ നിന്ന് നോക്കി അച്ഛൻ വന്നില്ലെന്ന് ഉറപ്പ്‌ വരുത്തി പിന്നെയും കലശപ്പുരയിലേക്ക്‌.
ചെണ്ട കൊട്ട്‌ നിലക്കുന്ന നേരം കേൾക്കാം വലിയ ശബ്ദത്തിൽ അച്ചന്റെ പേരു ചൊല്ലി വിളി. ഓടിയെത്തി അച്ഛന്റെ മുന്നിൽ വിനയകുനയനായി അങ്ങട്ടേലെ "നാണിയേടത്തിക്ക്‌ വെത്തിലയും പൊകേലയും വാങ്ങാൻ" പോയതാണെന്ന കള്ളം താലപ്പൊലിയുടെ ജാമ്യത്തിൽ മാത്രം അടിയൊഴിവായി കിട്ടും.
വൈകുന്നേരം മുതൽ വിവിധ പ്രദേശങ്ങളിലെ വിവിധ നിറങ്ങളിലുള്ള കലശവരവുകളിലെ ചെണ്ട മേളം കേൾക്കുമ്പൊ ഓടി റോഡിന്റെ മൂലയിൽ പോയി നിന്ന് കണ്ട്‌ അങ്ങനെ ഒരു നൂറുവട്ടം റോഡും കടയും ഒക്കെ ആയി അന്നത്തെ പകൽ തീരും.
രാത്രി കുറച്ചകലെ നിന്ന് പുറപ്പെടുന്ന കാഴ്ചവരവിൽ പൂക്കുടയേന്തി ഞാനും കല്ല്യാണകുട്ടിയായി അനിയത്തിയും. ഏകദേശം മൂന്ന് മണിക്കൂറിലധികം ആരവങ്ങളുമായി ആയിരങ്ങളോടൊപ്പം കരകാട്ടം കാവടിയാട്ടം തീയാട്ടം വിവിധ വേഷങ്ങൾ മുത്തുക്കുടകൾ എന്നീ കൗതുക കാഴ്ചകളുമായി പോകുന്ന വഴിക്ക്‌ അനിയത്തിയുടെ കൂടെ തന്നെ നിൽക്കും. അൽപസമയം വിശ്രമിക്കുന്നതിനിടക്ക്‌ ഇരുന്നുറങ്ങി പോകുന്നതിനു അവളുടെ അടുത്ത്‌ തന്നെ ഇരുന്ന് അവളുടെ തളികയിലെ പഴവും മുന്തിരിയും കൽക്കണ്ടവുമൊക്കെ ഇടക്ക്‌ ആരും കാണാതെ അകത്താക്കി അങ്ങനെ കാവിലെത്തി ഇതൊക്കെ തിരിച്ചേൽപിച്ച്‌ മുതിർന്നവരുടെ കൂടെ അമ്മയുടെ നാട്ടുകാരെയും ബന്ധുക്കളെയുമൊക്കെ കണ്ടും മിണ്ടിയും ബത്തക്കയുടെയും ഐസിന്റെയും കടലയുടെയും കളിപ്പാട്ടങ്ങളുടെ ഇടയിലൂടെയും ഒക്കെ ഒരു രാത്രി മുഴുവൻ. ഉറക്കം വരുമ്പൊ വീണിടത്ത്‌ കിടന്നുറങ്ങിയ ഒരു കാലം.....
പിറ്റേന്ന് പുലർച്ചയോടെ വീട്ടിലേക്ക്‌ മടങ്ങിയാലും അന്ന് ഉച്ചക്ക്‌ മുന്നെ ഒന്ന് കൂടി കാവിൽ പോകും.
ചന്ത കെട്ടിയവരും തൊട്ടിൽ കെട്ടിയവരും ഒക്കെയും അഴിച്ചുമാറ്റുന്നതിനിടയിൽ ക്ഷേത്രത്തിലെ ആചാരങ്ങളവസാനിക്കുന്നിതിനിടയിൽ
ഇന്നലെ കഴിച്ച്‌ കളഞ്ഞ ബത്തക്കതൊലികൾക്കിടയിലൂടെ അടുത്ത വർഷത്തെ താലപ്പൊലിയും സ്വപ്നം കണ്ട്‌ മെല്ലെ പിൻവാങ്ങും.
✍️ഷാജി എരുവട്ടി..
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo