Slider

എന്റെ ജീവിതം നിനക്കുവേണ്ടി എഴുത്തപ്പെട്ടതാണ്..(ഒരു പാഴ് വാക്ക്)*

0
Based On True Story ....
*******എന്റെ ജീവിതം നിനക്കുവേണ്ടി എഴുത്തപ്പെട്ടതാണ്..(ഒരു പാഴ് വാക്ക്)******
ഒരു സ്‌ത്രീയായിരുന്നെങ്കിൽ ഒരു അമ്മയായ് സ്വയം മാതൃത്വത്തെ അറിയാമായിരുന്നു.
ഒരു പുരുഷനായിരുന്നെങ്കിൽ പൗരുഷത്തെ കാട്ടി ഒരു സ്ത്രീയുടെ പ്രണയത്തെ നേടിയെടുക്കമായിരുന്നു.
ഇതിപ്പോ ഒന്നുമില്ലാതെ ആറടിയിൽ ഒരു മാംസപിണ്ഡം മാത്രം....
സ്ത്രീകൾ ഒരു വശത്ത് വെറുപ്പോടെയും അറപ്പോടെയും നോക്കുമ്പോൾ ....,പുരുഷൻ മറുവശത്ത് അവനു വേണ്ടി ഒരു നേരത്തെ സുഖം തേടുന്നു.
അപ്പോഴൊക്കെ അവനിലെ പുരുഷത്വം തെളിയിക്കപ്പെടുന്നെങ്കിലും ഒരിക്കൽ പോലും എന്നിലെ സ്ത്രീത്വവും പുരുഷത്വവും തെളിയിക്കപ്പെട്ടിട്ടുമില്ല,പൂർണ്ണത കൈവരിച്ചിട്ടുമില്ല.
വിയർപ്പിൽ മുങ്ങി കുളിച്ചു തന്നെ പുണർന്നു കിടന്ന കൈകളെ പതുക്കെ എടുത്തു മാറ്റി.പൂർണ്ണ നഗ്നതയിൽ തന്നെ കണ്ണാടിയ്ക്ക് മുന്നിൽ വന്നു നിന്നു കൊണ്ട് തന്റെ നഗ്നതയിലേയ്ക്ക് നോക്കി.
അരയ്ക്ക് മുകളിൽ ഒരു സ്ത്രീയായ് കടഞ്ഞെടുത്ത ദൈവമേ??നീയെന്തിന് അരയ്ക്ക് താഴേയ്ക്ക് ഒന്നുമല്ലാതെയാക്കി.ഇനി ഒരു ചോദ്യം ചെയ്യലിന്റെ,അവശ്യമെന്ത്??.
സോഫയിൽ അലസമായി കിടന്നിരുന്ന വസ്ത്രങ്ങൾ എടുത്തുടുത്തു.പതുക്കെ നടന്നു വന്ന് കട്ടിലിൽ കിടന്ന മനുഷ്യനെ ഒരു ചുംബനം നൽകി തൊട്ടുണർത്തി.വീണ്ടും കൈകളിൽ പിടിച്ചു തന്നിലേയ്ക്ക് അടുപ്പിക്കാൻ ശ്രമിച്ചു.
ഒരു ചിരി നൽകി കൈ അടർത്തി മാറ്റി കൊണ്ട് പറഞ്ഞു.
"മുച്ചേ വാപ്പസ് ജാനേ കാ വക്ത് ആ ഗയാ ഹേ.."
മേശയിൽ ഇരുന്ന പേഴ്‌സിൽ നിന്ന് പണമെടുത്തു.അയാളോട് യാത്ര പറഞ്ഞിറങ്ങി.
ഇനിയൊരിക്കലും ആ മുഖം കാണാതിരിക്കട്ടെ.ഇനി എവിടെയെങ്കിലും വച്ച് കണ്ടാൽ തന്നെ ഒരു പരിചയവും ഇല്ലാതെ നടിക്കണം.ഓരോ വിധി.
ശരീരം പകുത്തു നൽകി പണം വാങ്ങുമ്പോൾ ആ പണത്തിനൊപ്പം മറവിയുടെ കയങ്ങളിലേയ്ക്ക് എറിയാൻ കുറെ ഓർമ്മകളും.
ഹോട്ടലിൽ നിന്നിറങ്ങി തെരുവിലൂടെ പതുക്കെ നടന്നു തുടങ്ങി.
വാഗ്ദാനങ്ങളും വിലക്കുറവും ഉറക്കെ വിളിച്ചു പറഞ്ഞു തങ്ങളിലേയ്ക്ക് ആകർഷിക്കുന്ന കച്ചവടക്കാർ ..വിലപേശി അവരോട് സാധനങ്ങൾ നേടിയെടുക്കുന്ന മിടുക്കർ മറുവശത്ത്,വിലകൂട്ടി പറഞ്ഞു യഥാർത്ഥ വിലയിലും കൂടുതൽ നേടിയെടുത്ത സന്തോഷത്തോടെ ഉള്ളിൽ ഊറി ചിരിക്കുന്ന കച്ചവടക്കാർ മറ്റൊരുവശത്ത്.
ആ ശബ്ദകോലാഹലങ്ങൾ ഒന്നും തന്നെ എന്നെ സ്പർശിച്ചതേ ഇല്ല.ആ തെരുവിന്റെ തെക്കേയറ്റത്ത് മാർവാടികൾ നടത്തുന്ന കരകൗശലകടയിൽ കയറി.
"ഈ ജന്മദിനത്തിൽ അവനിനി എന്ത് നൽകണം??"
കഴിഞ്ഞ ജന്മദിനത്തിന് നൽകിയ അരയന്നങ്ങളുടെ സ്പടികത്തിൽ തീർത്ത ശിൽപം അവനിഷ്ടപ്പെട്ടിരിക്കുമോ??
ഇഷ്ടപ്പെട്ടിരിക്കാം....
അവിടെ ഇരുന്ന ഓരോ ശില്പങ്ങളിലൂടെയും ഒന്ന് വിരലോടിച്ചു പോയി.
അതിനിടയിൽ നിന്ന് വെണ്ണക്കല്ലിൽ തീർത്ത കണ്ണന്റെയും രാധയുടെയും വിഗ്രഹം കൈയ്യിൽ എടുത്തു.ഓടക്കുഴലും കൈയ്യിലേന്തി ചുണ്ടിൽ ഒരു പുഞ്ചിരിയോടെ നിൽക്കുന്ന കണ്ണനും കണ്ണന്റെ തോളിൽ കൈകൾ വച്ച് തോളിലേയ്ക്ക് ചേർന്ന് നിൽക്കുന്ന രാധയും....
മനസ്സറിഞ്ഞു സ്നേഹിച്ചിട്ടും ഒന്നാകാൻ വിധിയില്ലാതെ പോയ നിർഭാഗ്യ പ്രണയജോഡികൾ.
അതെടുത്ത് പായ്ക്ക് ചെയ്യാൻ പറഞ്ഞു.
സാധനം വാങ്ങി പണം നൽകി അവിടെ നിന്നിറങ്ങി.വാച്ചിൽ നോക്കിയപ്പോൾ സമയം 4.30.കുറച്ചു കൂടി വേഗത്തിൽ നടന്നാൽ പെട്ടെന്നു കൊറിയർ സർവ്വിസിൽ എത്താൻ കഴിയും.
മറ്റു വാഹനങ്ങൾ പോകുന്നതിലും വേഗത്തിൽ ഓടി.അവിടെയെത്തി സാധനം നൽകി ,അഡ്രസ് എഴുതുവാൻ പേപ്പർ വാങ്ങി.
അടുത്ത് നിന്ന ഒരു പയ്യന്റെ കൈയ്യിൽ കൊടുത്തു.
"ഭയ്യാ, എ പത്താ ലിഖ് കർ ദേ ദോ.."
എന്നെയൊന്നും അടിമുടി നോക്കിയ ശേഷം പേപ്പർ വാങ്ങി.
"ബോലോ."
"രജപുത്ര
20\F
നെഹ്‌റു നഗർ
ന്യൂ ഡൽഹി"
അഡ്രസ് എഴുതി പേപ്പർ എന്നെ ഏല്പിച്ചു ആ പയ്യൻ പോയി.
അവൻ പോയി കഴിഞ്ഞു,ആ പേപ്പറിലൂടെ ഒന്നു കണ്ണുകൾ ഓടിച്ചു പോയി.എഴുതാനും വായിക്കാനും അറിയില്ലെങ്കിലും അതിലെ വാക്കുകൾ നന്നായി അറിയാമല്ലോ.....
*****************
"സർ,മേം രജപുത്ര ഹും.
നയി ദില്ലി സേ ആയാ ഹും."
ടി.ടി.ആറിനോട് പേര് പറഞ്ഞ ഗാംഭീര്യം ഉള്ള ശബ്‌ദം കെട്ടാണ് പുറം കാഴ്ചകളിലേയ്ക്ക് ശ്രദ്ധ തിരിച്ചിരുന്ന ഞാൻ എന്റെ മുന്നിൽ ഇരുന്ന ചെറുപ്പക്കാരനെ നോക്കിയത്.
നോക്കിയയുടൻ അറിഞ്ഞോ അറിയാതെയോ ഞങ്ങളുടെ കണ്ണുകൾ പരസ്പരം ഉടക്കി.
കണ്ണുകളാൽ ചുണ്ടിൽ വിരിഞ്ഞ ഒരു പുഞ്ചിരി സമ്മാനിച്ചു.
പരിചയമില്ലാത്തതിനാൽ എന്തോ??തിരികെ ചിരിക്കാൻ തോന്നിയില്ല.
ദിവസങ്ങൾ ഒന്നൊന്നായി കൊഴിഞ്ഞു കൊണ്ടിരുന്നു. ദിവസവും എനിക്ക് ഒരു പുഞ്ചിരി സമ്മാനിക്കാൻ അവൻ മറന്നില്ല.
അന്ന് ട്രെയിനിൽ നല്ല തിരക്കുള്ള ഒരു ദിവസം,നിന്ന് തിരിയാൻ സ്ഥലമില്ല.ഉള്ളിലേയ്ക്ക് കയറുന്ന വാതിലിന്റെ ഓരം ചേർന്നങ്ങനെ നിൽക്കുമ്പോൾ .
"ഹലോ,മം രജ്പുത്ര ഹും.നെഹ്‌റു കോളേജ് മേം പഠത്ത ഹും."
ഞാനും തിരികെ ഒന്ന് ചിരിച്ചു.
"തുമാരാ നാമ് ക്യാ ഹേ??"
"സോണാലി"
"നൈസ് നെയിം"
അവന്റെ ചോദ്യങ്ങൾക്കെന്നും മറുപടി ഒരു ചിരിയിൽ ഒതുക്കി ഞാൻ.
******
പിറ്റേ ദിവസവും രജ്പുത്ര വന്നു.
ഞാൻ അവനോട് ഒന്നും സംസാരിച്ചില്ല, എങ്കിലും അവൻ എന്നോട് വന്ന് ഇങ്ങോട്ട് സംസാരിക്കും.എന്ത് കൊണ്ടോ അവന്റെ വാക്കുകൾക്ക് ഒരു കാന്തിക വലയം ഉള്ളത് പോലെ.അവ എന്നെ അവനിലേക്ക് വലിച്ചടുപ്പിച്ചു.
ആണും പെണ്ണും അല്ല എന്ന കാരണത്താൽ ജനിച്ചപ്പോൾ തന്നെ മാതാപിതാക്കൾ തെരുവിലേയ്ക്ക് എറിഞ്ഞു.ആ തെരുവിൽ ഇതുപോലെ ഉപേക്ഷിച്ച അനവധിപേർ ഉണ്ടായിരുന്നതിനാൽ അവർക്കൊപ്പമായി പിന്നീട് ജീവിതം.നഗരത്തിൽ പല സ്ഥലങ്ങളിലും കുട്ടി ജനിക്കുമ്പോൾ അവിടെ പോയി നൃത്തം ചവിട്ടും,സന്തോഷസൂചകമായി ഒടുവിൽ വീട്ടുകാർ പണവും മറ്റു ധാന്യങ്ങളും നൽകും.കുറഞ്ഞു പോയാൽ ഉടുതുണി പൊക്കി കാട്ടും. അതൊരു അവലക്ഷണം ആയതിനാൽ അവർ ആവശ്യത്തിൽ അധികം നൽകുകയും ചെയ്യും.ആ കോളനിയിൽ ഉള്ള മിക്കവരും അങ്ങനെ തന്നെയാണ് ജീവിക്കുന്നത്. പിന്നെ ശരീരം വിറ്റും ജീവിക്കുന്ന മറ്റു പലരും ഉണ്ട്.എന്നാൽ എന്റെ അമ്മ ....അല്ല പോറ്റമ്മ അതിനനുവദിച്ചിരുന്നില്ല.
മാന്യമായ മറ്റ് എന്തെല്ലാം പണികൾ ഉണ്ട് നമുക്ക് അതുമതി.
അങ്ങനെയാണ് നഗരത്തിൽ നിന്ന് 5 കിലോ മീറ്റർ ദൂരം ഉള്ള തുണി കടയിലേയ്ക്ക് സഹായികൾ വേണമെന്ന് കേൾക്കുന്നതും ഇവിടെ വന്നു ചേർന്നതും.നഗരത്തിന്റെ ചൂടും ചൂരും നിറഞ്ഞ ചുറ്റുപ്പാടിനിടയിൽ കൂടി നീങ്ങി വരുന്ന ബസ്സിൽ കടയിൽ എത്തണം എങ്കിൽ സമയം ഏറെ വേണ്ടി വരും.അതുകൊണ്ടാണ് ട്രെയ്നിൽ പോകുന്നതും.
*******
"സോണാലി "
വിളികേട്ടാണ് ചിന്തയിൽ നിന്ന് ഉണർന്നത്.
"തും ബഹുത്ത് സുന്ദർ ഹേ."
എന്റെ കണ്ണുകളിൽ നോക്കി അവൻ അത് പറയുമ്പോൾ ഒരു പ്രത്യേക തിളക്കം കണ്ടു ഞാൻ അവന്റെ കണ്ണുകളിൽ.
ഇതേ വാചകം തുണിക്കടയിൽ കൂടെ ജോലി ചെയ്യുന്ന ഗരിമയും പറഞ്ഞിട്ടുണ്ട് എന്നാൽ അവൾ പറഞ്ഞത് മറ്റൊരു തരത്തിൽ ആയിരുന്നു എന്ന് മാത്രം.
"സോണാലി തും ഏക് ലടക്കി സേ ഭി ബഡ്കർ സുന്ദർ ഹേ."
പേരിലും ഭാവത്തിലും ഒരു സ്ത്രീയായി തോന്നിയതിനാലാകാം അവൻ അങ്ങനെ പറഞ്ഞത്.ഇവിടെയും ഒരു പുഞ്ചിരിയിൽ ഞാനെൻ മറുപടിയും നന്ദിയും ഒതുക്കി.
ദിവസങ്ങൾ അങ്ങനെ പൊയ്കൊണ്ടിരുന്നു.
ഓരോ ദിവസവും കാരണങ്ങളും സന്ദർഭവും ഉണ്ടാക്കി അവൻ വന്നു സംസാരിക്കും.
പിന്നീട് ഞങ്ങൾ നല്ലസുഹൃത്തുക്കൾ ആയി.
പഠനവും വീടും അങ്ങനെ അവന്റെ ലോകത്തിലെ എല്ലാം അവൻ എനിക്ക് വിവരിച്ചു തന്നു.
വീട്ടിൽ തളർന്നു കിടക്കുന്ന അമ്മയും ,കൈയ്യിൽ ഉന്തു വണ്ടിയും പേറി വീടുകൾ തോറും കയറിയിറങ്ങി തുണി തേച്ചു കൊടുക്കുന്ന അച്ഛനും,സുഖമില്ലാത്ത അമ്മയും വീട്ടിലെ പണത്തിന്റെ അഭാവവും സ്വയം അറിഞ്ഞു പഠനം നിർത്തിയ സഹോദരിയും എല്ലാം ഒരു ചിത്രത്തിൽ എന്നവണ്ണം അവൻ എന്നോട് പറഞ്ഞു.കേട്ട് കേട്ട് അവർക്ക് ഞാനെന്റെ ഉള്ളിൽ ഒരു മുഖവും നിൽകിയിട്ടുണ്ട്.
അവൻ അവന്റെ കാര്യങ്ങൾ ഒന്നൊന്നായി പറയുമ്പോഴും ഒരിക്കൽ പോലും എന്നിലെ കുറവിനെ ഞാൻ അവനു മുന്നിൽ തുറന്നു കാട്ടിയില്ല.
ആദ്യമൊക്കെ അവൻ ഓരോന്ന് പറയുമ്പോൾ ഞാൻ ഇങ്ങനെ കെട്ടിരിക്കും അത്ര മാത്രം.എന്നാൽ പോക പോക അവന്റെ ഓരോ കാര്യങ്ങളും എന്നിൽ അസ്വസ്ഥതകൾ ഉണ്ടാക്കി തുടങ്ങി.അവൻ കരയുമ്പോൾ ഞാനും കരഞ്ഞു അവൻ ചിരിച്ചപ്പോൾ ഞാനും ചിരിച്ചു.അതായത് പതുക്കെ ഞാൻ അവനെ പ്രണയിച്ചു തുടങ്ങി.പരിചയപ്പെട്ട നാൾ മുതൽ അവനിൽ നിന്നൊരു പ്രണയത്തിൽ കാറ്റ് എന്നിലേയ്ക്ക് ആഞ്ഞടിക്കുന്നത് ഞാൻ ശ്രദ്ധിച്ചിരുന്നു.
ആറു വർഷങ്ങൾക്ക് മുൻപ് പ്രകൃതി മഞ്ഞിൽ കുളിച്ചു നിന്ന ഡിസംബറിലേ ഒരു പ്രഭാതത്തിൽ..
ട്രെയ്നിൽ വച്ചെന്റെ കൈകളിൽ പിടിച്ചു കൊണ്ട് അവൻ പറഞ്ഞ വാക്കുകൾ...
"സോണാലി മേം തും സേ പ്യാർ കർത്താ ഹും. മേരേ പുരേ സിന്ദഹി
തെരേലിയെ മേം ലിക്ത ഹും."
കേട്ടമാത്രയിൽ പ്രണയാർദ്രമായ് ഞാൻ അവനെ ഒന്ന് നോക്കി.എന്നാൽ പെട്ടെന്നു തന്നെ ഞാൻ എന്റെ കൈകൾ അവനിൽ നിന്ന് അടർത്തിയെടുത്തു.
പിന്നീടുള്ള ദിവസങ്ങളിൽ ഞാൻ അവനിൽ നിന്ന് അകന്നു നിന്നു.
എന്നെ നോക്കി നിരാശയോടെ നിന്നിരുന്ന അവനോട് കണ്ണുകളാൽ ഞാനിങ്ങനെ പറഞ്ഞിരുന്നു.
"നഷ്ടമാകുമെന്ന് അറിഞ്ഞത് മുതൽ ഞാൻ നീ അറിയാതെ നിന്നിൽ നിന്നകന്നു തുടങ്ങി."
********
ട്രെയ്നിൽ നിന്നിറങ്ങി കടയിലേയ്ക്ക് തിരിയുന്ന വഴിയിൽ നിൽക്കുന്ന ആളെ കണ്ടു ഞെട്ടി.രാജ്..
കണ്ടില്ല എന്ന മട്ടിൽ നടന്നു.എന്നാൽ അടുത്തെത്തിയപ്പോൾ അവൻ എന്റെ കൈകളിൽ പിടിച്ചു.
എന്നെയും കൊണ്ടവൻ നടന്നു നീങ്ങി.എങ്ങോട്ട് കൊണ്ട് പോകുന്നു എന്ന് ഞാൻ തിരക്കിയില്ല,ഒന്നും മിണ്ടാതെ തലകുമ്പിട്ട് നടന്നു.
അവൻ എന്നെയും കൊണ്ട് ചെന്ന് കയറിയത് അവിടുത്തെ ഒരു അറിയപ്പെടുന്ന ലോഡ്ജിലേയ്ക്ക് ആയിരുന്നു.അവിടേയ്ക്ക് ചുവടുകൾ വച്ച ശേഷം പതുക്കെ ഞാൻ പിറകിലേയ്ക്ക് ഒന്ന് വലിഞ്ഞു.എന്റെ കൈകളിൽ മുറുകെ പിടിച്ചു കൊണ്ടവൻ പറഞ്ഞു.
"സോണാലി ,മുച്ചേ തുമ്സേ കുച്ച് ബാത്ത് കർനി ഹേ."
ദൃഢമായ അവന്റെ വാക്കുകൾ കേട്ട് ഒരു യന്ത്രത്തെ പോലെ ഞാൻ അവന്റെ കൂടെ നടന്നു.
അവിടുത്തെ മുറിയിൽ കയറി വാതിൽ അടച്ചു.
"സോണാലി ,മേ തുമാരെ ബാരെ മേം സബ് കുച്ച് സമച്ച് കർ ഹി പ്യാർ കിയാ ഥാ..
എന്റെ കുറവുകളും അറിഞ്ഞുകൊണ്ടാണ് അവൻ എന്നെ സ്നേഹിച്ചത് എന്നറിഞ്ഞപ്പോൾ ഞാൻ ശരിക്കും കരഞ്ഞു പോയി.
പതുക്കെ നടന്നു വന്ന് എന്റെ കണ്ണുകൾ തുടച്ചവൻ നെറുകയിൽ ഉമ്മ വച്ചു കൊണ്ടെന്നെ പുണർന്നു.
ഇരു മെയ്യും ഒന്നായ് ചേർന്ന നിമിഷം.എന്റെ ഒരോ സിരയിലും ഓരോ അണുവിലും ബാഷ്പമായ് അവൻ പടർന്നു കയറി.ഒരു വർഷമായ് എന്നിൽ പെയ്തിറങ്ങി,ശിശിരമായ് എന്നെ കെട്ടി പുണർന്നു,വസന്തമായ് എന്നിലലിഞ്ഞു ചേർന്നു. അങ്ങനെ ഓരോ ഋതുവുംഎനിക്കും അവനുമിടയിൽ മാറി മാറി വന്നു. ഞാൻ സ്വയം ഒരു സ്ത്രീയായ് മാറിയ നിമിഷം .ശരീരം കൊണ്ട് പൂർണ്ണമായും അവനെന്നെ കീഴടക്കി, ഒപ്പം മനസ്സും.
പിന്നീട് അങ്ങോട്ടുള്ള ഓരോ നിമിഷവും ഞങ്ങൾ ഭാര്യഭർത്താക്കന്മാരെ പോലെ ആയിരുന്നു.
എഞ്ചിനീയറിംഗിന് പഠിക്കുന്ന അവന് ആവശ്യങ്ങൾ അനവധി ആയിരുന്നു.കടയിൽ നിന്നും കിട്ടുന്ന പണവും ചിട്ടിയിലും ചേർന്നും ഞാൻ ഉണ്ടാക്കിയ പണം കൊണ്ട് അവനു വേണ്ടുന്നവയെല്ലാം ഞാൻ എത്തിച്ചു കൊടുത്തു.ലാപ് ടോപ്പ് മൊബൈൽ ഫോൺ കോളേജ് ഫീസ് അങ്ങനെയങ്ങനെ പലതും.
എന്ത് നൽകിയാലും ഒരുമ്മ നല്കിയവൻ പറയും.
"മേരെ പൂരെ സിന്ദഹി തെരെലിയേ മേം ലിഖ്താ ഹും."
**********
അന്ന് പതിവിലും അസ്വസ്ഥമായി എന്റെ അടുക്കൽ വന്നു.അവൻ പറഞ്ഞത് മുഴുവൻ കൃത്യമായി ഞാനോർക്കുന്നില്ല..എങ്കിലും അവൻ പറഞ്ഞത് ഇതായിരുന്നു.
"പഠനം പൂർത്തിയാക്കിയ തനിക്ക് ഒരു കുടുംബം വേണമെന്നും..ഞാൻ ഒരിക്കലും അവന്റെ താലിയ്ക്ക് അർഹയല്ല. ഒരു പുരുഷൻ പൂർണ്ണതയിൽ എത്തുന്നത് സ്വന്തം ചോരയിൽ പിറന്ന കുഞ്ഞിന്റെ അച്ഛാ..എന്ന വിളികേൾക്കുമ്പോഴാണ് എന്നുമാണ്.."
എന്നിൽ ഉണ്ടായിരുന്ന കുറവുകൾ എല്ലാതാക്കിയെന്നു ഞാൻ വിശ്വസിച്ചിരുന്ന വ്യക്തി തന്നെ എന്നിലെ കുറവിനെ ചൂണ്ടി കാട്ടിയപ്പോൾ ഞാൻ ഒന്നുമില്ലാത്തവളായി.
അന്ന് ഞാൻ ആ നഗരം വിട്ടിറങ്ങിയതാണ്.പിന്നീട് ഈ മുംബൈ നഗരത്തിൽ വന്നു ശരീരം വിറ്റു ജീവിതം തുടങ്ങി.
ഒരിക്കലും ഏറ്റെടുക്കില്ല എന്ന് മനസ്സിൽ കരുതിയ ജോലി ഏറ്റെടുത്തത് മറ്റു വഴിയില്ലാത്തത് കൊണ്ടായിരുന്നില്ല.മറിച്ചു അപ്പോഴെങ്കിലും ഒരു സ്ത്രീയായി മാറാൻ കഴിയുന്നു എന്നത് കൊണ്ടായിരുന്നു.
എന്റെ കുറവുകൾ എണ്ണി പറഞ്ഞു എന്നിൽ നിന്നകന്നു പോയിട്ടും എന്നിലെ സ്ത്രീയെ ആദ്യം തൊട്ടുണർത്തിയ അവനെ ഞാനിന്നും സ്നേഹിക്കുന്നു ആരാധിക്കുന്നു.
*********
കൊറിയർ സെർവ്വിസിൽ സാധനം ഏല്പിച്ചു ഞാൻ അവിടെ നിന്നിറങ്ങി...
നടന്നു നീങ്ങുമ്പോൾ ആരോ പാടിയ വരികൾ എന്റെ മനസ്സിൽ അറിയാതെ ഞാനൊന്നു മൂളി..
"ഈ ജന്മത്തിൽ നിൻ രാധികയായി,വരും ജന്മത്തിലെങ്കിലും നിൻ രുക്മിണിയായി പിറക്കണമെനിക്ക്.."
((സാര്യ വിജയൻ))
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo