Slider

ഭ്രാന്ത്

0
ഭ്രാന്ത്
നീണ്ട അഞ്ചു വർഷത്തെ പ്രവാസ ജീവിതത്തിനൊടുവിൽ ഒരു അവധിക്കായവൻ നാട്ടിലെത്തി....
നാടിനും വീടിനും നാട്ടുകാർക്കുമൊക്കെ ഒരുപാട് മാറ്റങ്ങൾ അവൻ കണ്ടു
തനിക്ക് മാത്രം ഒരു മാറ്റവുമില്ലേ...
അവൻ ചിന്തിച്ചു....
രാവിലെ കുളിച്ചൊരുങ്ങി പുറത്തോട്ടിറങ്ങിയപ്പോൾ അതാ വരുന്നു നാട്ടിലെ പ്രമാണിയായൊരാൾ അയാളെ നോക്കി നല്ലൊരു ചിരിയവൻ സമ്മാനിച്ചു അയാളൊന്നു സംശയിച്ചു നിന്നു അവന്റെ മുന്നിൽ
ആരാ മനസ്സിലായില്ല അയാൾ പറഞ്ഞു..
മാഷിന് എന്നെ മനസ്സിലായില്ലേ ഞാനാണ് പാട്ടുവീട്ടിലെ....
ഒ...ഒ...നീയായിരുന്നോ...നീ ആളാകെ മാറിയല്ലോ.... നിനക്ക് സുഖമാണോ....
അതെ....എന്നു മറുപടിയും കൊടുത്തവൻ മുന്നോട്ട് നടന്നു...
ഇതെന്താ കഥാ എനിക്കിത്ര മാറ്റമോ...
പിന്നെയും അവന്റെ ചിരിക്ക് മറുപടിയായിട്ടുള്ള ആരാ...മനസ്സിലായില്ല...
എവിടെയോ കണ്ടു മറന്ന മുഖം ആരാണ്.... ഇങ്ങനെയുള്ള നാട്ടുകാരിൽ പലരിൽ നിന്നുള്ള ചോദ്യത്തിനും സ്വയം പരിചയപ്പെടുത്തിയവൻ തിരികെ വീട്ടിലെത്തി....
കണ്ണാടിയിൽ അവൻ അവനെ തന്നെ നോക്കി ആടുജീവിതത്തിലെ നജീബായോ.... ഞാൻ
ഹേയ്...ഇല്ല അതുകൊണ്ടല്ല....
ശീതീകരിച്ച വാഹനത്തിലെ യാത്രയും താമസ്സവും അത്തറിന്റെ മണവും ഒട്ടകത്തിന്റെ പാലുമൊക്കെ എന്നെ വേറൊരാളാക്കിയോ.... പക്ഷേ എനിക്കെന്റെ മുഖം അന്യനായി തോന്നുന്നില്ലലോ ഇത് എന്റെ മുഖം തന്നെയാണ് പിന്നെന്താകും ഇവരൊക്കെ ഇങ്ങനെ ചോദിക്കുന്നത്....
പിറ്റേന്നവൻ മുഖത്ത് കുറച്ചു കൂടുതൽ പൗഡറും പൂശി അത്തറും തേച്ച് പിടിപ്പിച്ച് ബന്ധുവീടുകളിലേക്ക് യാത്രയായി അവിടെയും കേട്ടവൻ അതെ വാക്കുകൾ...
മോനെ മുഖം ഓർമ്മ വരുന്നില്ല ആരാ....
സ്വന്തം രക്തത്തിന്റെയും അംശമായവരുടെ ചോദ്യങ്ങൾ കേട്ടവന്റെ മനസ്സിലേക്ക് പിന്നെയും നജീബിന്റെ ഓർമ്മ വന്നു
പിന്നെയവൻ പുറത്താരെ കണ്ടാലും ചിരിക്കാതായി അടുത്തറിയുന്ന നാട്ടുകാരോടും ബന്ധുക്കളോടും ഞാനാരാണെന്ന് പറഞ്ഞു പറഞ്ഞവൻ അത് വെറുത്തിരുന്നു...
തിരിച്ച് കിട്ടുന്ന പരിചയ മുഖഭാവങ്ങളോട് ആരാണ് എനിക്ക് മനസ്സിലായില്ല....
ഞാൻ കുറച്ച് നാൾ ഇവിടെ ഇല്ലായിരുന്നു....
ഏതു വീട്ടിലെയാ....
എന്നുള്ള ചോദ്യങ്ങൾ അവൻ തിരികെ ചോദിച്ചു തുടങ്ങിയിരുന്നു മനപൂർവ്വമായി....
പിന്നെ.....കുറച്ച് അറബി നോട്ടുകൾ കണ്ടപ്പോൾ അവന്റെയൊരു പത്രാസ്...
അവന്...ആരെയും ഇപ്പൊ അറിഞ്ഞുകൂട...
എന്ന ആത്മഗതവുമായി അവർ സ്വയം പരിചയപ്പെടുത്തി നടന്നകലുമ്പോൾ...
എന്തോ ഒരാനന്ദത്താൽ അവന്റെ
മുഖത്തൊരു ചിരി പടരും....
ഒരു ദിനം ഞാനാരാണെനൊക്കെ സ്വയം പരിചയപ്പെടുത്തി കവലയിലെ ബാബു ചേട്ടന്റെ പീടികയിൽ നിൽക്കുമ്പോൾ..
ബസ്സ്റ്റോപ്പിലെ സ്ത്രീകൾ ആരെയോ കണ്ട് ഒളിക്കുന്നത് ശ്രദ്ധിച്ചപ്പോൾ കണ്ടു
ഒരു ഒറ്റതോർത്ത് മാത്രം ഉടുത്ത ഒരുവൻ അകലെ നിന്ന് നടന്നു വരുന്നു..
അവൻ കവലയിലെത്തി അവിടത്തെ നാറ്റം വമിക്കുന്ന ചവറുകൂനയിൽ കിടന്ന ഒരു കുപ്പിവെള്ളം എടുത്ത് തുറന്ന് കുടിച്ചു റോഡിലേക്കെറിഞ്ഞിട്ട്...
ആ ചപ്പുചവറുകൾക്കിടയിൽ എന്തോ പരതാൻ തുടങ്ങി കുറെ തീപ്പെട്ടി കവറുകൾ പെറുക്കിയെടുത്തവൻ തുറന്ന് നോക്കി ദൂരേയ്ക്കെറിഞ്ഞു ദേഷ്യംപൂണ്ടവൻ ഒന്നലറിയിട്ട് ആ ചവർകൂനയിൽ കിടന്നുരുണ്ടു.....
അവിടെന്ന് എഴുന്നേറ്റവൻ ബസ് സ്റ്റോപ്പിലെ സ്ത്രീകൾക്കരികിലായെത്തി...
ദേഹം മുഴുവൻ ചെളിയും അഴുക്കുമായിട്ടും ചവറുകൂനയിൽ നിന്നാകണം പഴത്തൊലികൾ ഒക്കെ ആ ശരീരത്ത് പറ്റിപ്പിടിച്ചിരിക്കുന്നുണ്ടായിരുന്നു....
ആ സ്ത്രീകളെ നോക്കിയവൻ വികൃതമായൊന്ന് ചിരിച്ചു....കൈകൾ രണ്ടും മുഷിഞ്ഞ് നാറിയ കീറിപ്പറിഞ്ഞ തോർത്തിലെ ഉടുത്തിരിക്കുന്ന കെട്ടിലേക്കവൻ പിടിച്ചു....
ആ സ്ത്രീകളെല്ലാം കൂടെ മുഖം പൊത്തി തിരിഞ്ഞു നിന്നു.....
കവലയിലെ പുരുഷ കേസരികളെല്ലാം വരാൻ പോകുന്ന കാഴ്ചയ്ക്കായി കണ്ണും നട്ടിരുന്നു പെട്ടെന്നായിരുന്നു ആ കാഴ്ച നോക്കി നിൽക്കുന്നവർക്ക് അഭിമുഖമായവൻ തിരിഞ്ഞ് ആ തോർത്തഴിച്ച് കാണിച്ച് പൊട്ടിച്ചിരിച്ചു... കാഴ്ച കാണാൻ കാത്തിരുന്ന മുഖങ്ങളെല്ലാം നികൃഷ്ടമായതെന്തോ കണ്ടതു മാതിരി മുഖം തിരിച്ചു കൂടെ ഞാനും.....
തന്റെ മുന്നിൽ നിൽക്കുന്ന ബാബു ചേട്ടൻ പ്രതിമ പോലെ നിൽക്കുന്നുണ്ട്...
എന്താ ചേട്ടാ അവൻ ചോദിച്ചു
കണ്ണുകൾ കൊണ്ടയാൾ ഒരു ആംഗ്യം കാണിച്ചു..
അഴുകിയ മാംസത്തിന്റെ ഗന്ധം മൂക്കിലേക്ക് രൂക്ഷമായെത്തി പിൻതിരിഞ്ഞ് നോക്കിയപ്പോൾ തൊട്ടു പുറകിൽ ആ വികൃതരൂപം
തലയിലെ മുറിവിൽ നിന്ന് ചോരയൊലിച്ച് ഉണങ്ങിപ്പിടിച്ചിരിപ്പുണ്ട്...ജടപിടിച്ച മുടിയും താടിയും വല്ലാത്തൊരു ദുർഗന്ധവും
കറ പുരണ്ട പല്ലുകൾ കാട്ടിയവൻ വികൃതമായ് ചിരിച്ചു... ഞാനൊന്ന് ഞെട്ടി പിന്നോട്ട് മാറി...
"അളിയാ... ജെ.........
എനിക്കൊരു പത്തു രൂപ തരാമോ...."
അവന്റെ വാക്കുകൾ കേട്ട് അറിയാതെ ഞാൻ പത്തു രൂപയെടുത്ത് അവന് കൊടുത്തു...
അതും വാങ്ങിയവൻ ഒന്നു ചിരിച്ചിട്ട് പുറത്തേക്കിറങ്ങി
"ഈ റോഡായ റോഡെല്ലാം എന്റെ സ്വന്തം....
ഈ കാടായ കാടെല്ലാം എന്റെ സ്വന്തം....
ഇതെല്ലാം വിറ്റിട്ട് ചന്ദ്രനിൽ പോയി താമസിക്കും ഞാൻ...."
എന്നലറിക്കൊണ്ടവൻ ദൂരേയ്ക്ക് നടന്നകന്നു ''കുഞ്ഞൂട്ടൻ....."
എന്റെ നാവിൽ നിന്നാ വാക്കുകൾ പുറത്തേക്ക് വന്നു...
"അതെ അവൻ തന്നെയാണ് മോന് അറിയാമോ അവനെ.....?
ബാബു ചേട്ടന്റെ ചോദ്യം അവന്റെ ചെവിയിൽ എത്തിയില്ല
അവന്റെ ഓർമ്മകൾ മുപ്പത് വർഷം മുൻപ് കണ്ടു മറന്ന മുഖം തന്റെ വീട്ടിൽ സ്കൂൾ ജീവിതത്തിലെ ഓർമ്മയ്ക്കായി സൂക്ഷിച്ച വച്ചിരിക്കുന്ന നാലാം ക്ലാസിലെ പഴയ ഫോട്ടോയിലെ സുഹൃത്തുകളുടെ ഇടയിലെ കുഞ്ഞൂട്ടന്റെ മുഖം തിരയുകയായിരുന്നു.....
ഗോലി കളിച്ചതും....ഉച്ചക്കഞ്ഞിയിലെ ചോറിന്റെയും പയറിന്റെയും മണവും...
ഈറ്റ തട്ടികൾ കൊണ്ട് മറച്ച ചുവരും ഓലപ്പുരയും ജാനകി ടീച്ചറും...തോക്കും പൊട്ടാസും...
കള്ളനും പോലീസും...
പുളിമുട്ടായിയും...
സ്ലേറ്റും പെൻസിലും....
തയ്യൽത്തുണിയും നൂലോടിക്കലും...
അലുമിനിയം പെട്ടിയും...
ഒന്നാനാം കൊച്ചുതുമ്പിയും....തെന്നാലിരാമനും പവിഴക്കൂട്ടിലിരുന്ന പുഴുവും...
ഹുക്ക് പൊട്ടിയ ട്രൗസറും
അളിയാ... എന്നാദ്യമായി കേട്ട വാക്കുകളും നിമിഷ നേരം കൊണ്ടവൻ ആ കാലത്തിലേക്കെത്തിയിരുന്നു.....
ഇവിടിപ്പോ ആർക്കാണ് മറവി....
കുറച്ചു നാളത്തെ പുറംകാഴ്ചയിൽ നിന്നും ഒരു മുഖം മാറിനിന്നപ്പോൾ ഉൾക്കാഴ്ചയിൽ നിന്നു പോലും മായ്ച്ചു കളഞ്ഞ് ഒരു നാട്ടുകാരനെ സുഹൃത്തിനെ....രക്തബന്ധത്തെ...
മറവിയിലേക്കുപേക്ഷിച്ച നാട്ടുകാർക്കാണോ.... രക്‌തബന്ധങ്ങൾക്കാണോ.....
അതോ സ്വയം അറിയാമായിരിന്നിട്ടും ചിരിയുമായ് വന്ന മുഖങ്ങളെ അറിയില്ലെന്ന് ഭാവിച്ച് എവിടുള്ളതാണെന്ന് ചോദിച്ച എനിക്കോ.....
''ഭ്രാന്താണ് അവന്..... "ബാബു ചേട്ടന്റെ പുച്ഛം കലർന്ന ശബ്ദം കേട്ടവൻ ചോദിച്ചു....
ആർക്ക്......?
ജെ.... Jayachandran N T
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo