കേരളനാദം എന്ന സിഡ്നിയിൽ നിന്നും എല്ലാ വർഷവും പ്രസിദ്ധീകരിക്കുന്ന മലയാളം മാഗസിനിൽ വന്ന എന്റെ ഒരു കഥ നല്ലെഴുത്തിലെ വായനസൗഹൃദങ്ങൾക്കു വേണ്ടി പോസ്റ്റ് ചെയ്യുന്നു .അതിവേഗവും യാന്ത്രികതയും നിറഞ്ഞ ആധുനിക ജീവിതത്തിന്റെ എലിപ്പന്തയങ്ങളിൽ ഒറ്റപ്പെട്ടു പോകുന്ന ചിലരെങ്കിലും മൃതാവസ്ഥയിലേക്കു പകർന്നാടാൻ നിർബന്ധിതരാവുന്നുണ്ടോ എന്ന തോന്നലിൽ നിന്നും .... ഇത്തിരി നീണ്ട കഥയാണ് പൂർണമായും വായിക്കാൻ കഴിയുന്നവർ മാത്രം അഭിപ്രായമോ വിമർശനമോ അറിയിക്കാൻ താല്പര്യം .... ജിതേഷ്
പകർന്നാട്ടങ്ങൾ ... കഥ
1 .
എത്ര നേരം കിടന്നിട്ടും ഉറക്കം കയ്യെത്താദൂരത്തു അടുത്ത് വരാൻ മടിച്ചു നിൽക്കുന്ന ഒരപരിചിതനെ പോലെ തന്നെ നിന്നു. കുറെ ദിവസങ്ങളായി ഇങ്ങനെയാണ് കടന്നു പോകുന്നത് . പകൽ അതിന്റെ ക്ഷീണം അറിയാനുമുണ്ട് . സീതാരാമൻ എഴുന്നേറ്റിരുന്നു സമയം നോക്കി . ഒരു മണി കഴിഞ്ഞിരിക്കുന്നു . അപ്പുറത്തു സുഖനിദ്രയിലാണ്ടു കിടക്കുന്ന ഭാര്യയോട് അയാൾക്കസൂയ തോന്നി . അവളെ പറ്റിച്ചേർന്നു നാല് വയസ്സുകാരൻ മകനും .ഉറക്കത്തിലും . ചുണ്ടിന്റെ കോണിൽ നിന്നും ബെഡ്ഷീറ്റിലേക്കു ഒലിച്ചിറങ്ങിയ ഉമിനീരിന്റെ നേർത്ത വര അയാൾ തുടച്ചു കളഞ്ഞു . ഭാര്യ അറിയാതെ ഒരു സിഗരറ്റു വലിക്കാം എന്ന് കരുതി പിൻവാതിൽ തുറന്നു പുറത്തേക്കിറങ്ങി .
എത്ര നേരം കിടന്നിട്ടും ഉറക്കം കയ്യെത്താദൂരത്തു അടുത്ത് വരാൻ മടിച്ചു നിൽക്കുന്ന ഒരപരിചിതനെ പോലെ തന്നെ നിന്നു. കുറെ ദിവസങ്ങളായി ഇങ്ങനെയാണ് കടന്നു പോകുന്നത് . പകൽ അതിന്റെ ക്ഷീണം അറിയാനുമുണ്ട് . സീതാരാമൻ എഴുന്നേറ്റിരുന്നു സമയം നോക്കി . ഒരു മണി കഴിഞ്ഞിരിക്കുന്നു . അപ്പുറത്തു സുഖനിദ്രയിലാണ്ടു കിടക്കുന്ന ഭാര്യയോട് അയാൾക്കസൂയ തോന്നി . അവളെ പറ്റിച്ചേർന്നു നാല് വയസ്സുകാരൻ മകനും .ഉറക്കത്തിലും . ചുണ്ടിന്റെ കോണിൽ നിന്നും ബെഡ്ഷീറ്റിലേക്കു ഒലിച്ചിറങ്ങിയ ഉമിനീരിന്റെ നേർത്ത വര അയാൾ തുടച്ചു കളഞ്ഞു . ഭാര്യ അറിയാതെ ഒരു സിഗരറ്റു വലിക്കാം എന്ന് കരുതി പിൻവാതിൽ തുറന്നു പുറത്തേക്കിറങ്ങി .
നല്ല നിലാവ് , ചെറിയ തണുപ്പും . ആതിര തിങ്കളും ഓണക്കാലവും ഇളം തെന്നൽ പോലെ ഓർമകളിലുണർന്നു. സ്ഥലങ്ങളും കാലങ്ങളും ആയി മാത്രമല്ല ഗൃഹാതുരത ആവേശിക്കുന്നതു , സ്നേഹത്തിന്റെ കുറെ മുഖങ്ങളായും കൂടിയാണ്. അച്ഛന്റെയും അമ്മയുടെയും മുന്നേ മുത്തച്ഛന്റേയും മുത്തശ്ശിയുടെയും മുഖങ്ങൾ മനസ്സിലെത്തുന്നു . ഒരു പക്ഷെ അവർ ഇന്നീ ലോകത്തിൽ ഇല്ലാത്തതു കൊണ്ടാവാം. കടമകളെയും , കർമങ്ങളെയും കുറിച്ച് ഭാരതവും രാമായണവും ഒക്കെ ഉദ്ധരിച്ചു അവർ പറഞ്ഞു തന്ന കഥകളാവാം കുറെ വർഷങ്ങളായി ഒരേ ഫാക്ടറിയിൽ ഒരേ മെഷിനിൽ ജോലി ചെയ്യുന്ന തനിക്കു ഊർജം നൽകുന്നത്. ഒരർത്ഥത്തിൽ ഇത് ഒരു കാനന വാസം തന്നെയാണെന്ന് സീതാരാമന് തോന്നി. എവിടെയും പിന്തുടരുന്ന മൊബയിൽ ഫോണും , ഇന്റർനെറ്റും , കാമറ കണ്ണുകളും , ഇതിനിടയിലൂടെ ഭീതി പുറത്തു കാണിക്കാത്ത ഇരകളായി ആളുകൾ ജീവിക്കുന്ന ഒരു കോൺക്രീറ്റു വനം !.
ഫിൽറ്റർ കരിഞ്ഞ ചുവ നാവിലനുഭവപ്പെട്ടപ്പോൾ അയാളുടെ ചിന്തകൾ മുറിഞ്ഞു . തിരികെ വീണ്ടും ബെഡ്റൂമിലെത്തി . ഭാര്യയും മകനും ഇപ്പോഴും നല്ല ഉറക്കമാണ് . അവനു നഷ്ടപ്പെടുന്ന മുത്തച്ഛന്റേയും മുത്തശ്ശിയുടെയും സാമീപ്യവും വാത്സല്യവും അയാളിൽ ഒരു നേർത്ത നീറ്റലായി. നാട്ടിൽ ഫോൺ ചെയ്താൽ അച്ഛനും അമ്മയും ഒരേ പല്ലവിയാണ് .
"എപ്പോഴാണ് പേരക്കുട്ടിയെ കാണാൻ കഴിയുക ?"വെബ്കാമിലും ഇന്റർനെറ്റിലും അവന്റെ കളികളും ഫോട്ടോകളും കണ്ടു അവർക്കു കൊതി കൂടുന്നേയുള്ളു . അച്ഛൻ പറയുന്നത് പോലെ ഛായാചിത്രങ്ങൾ ഒരിക്കലും ജീവനുള്ളവയാവില്ലല്ലോ .
ജീവിത തിരക്കിനിടയിൽ മക്കൾക്ക് കൊടുക്കാൻ മറന്നുപോയ സ്നേഹമാണ് പലപ്പോഴും പേരക്കുട്ടികൾക്ക് ലഭിക്കുന്നതെന്ന് അയാൾക്ക് തോന്നി. അതുകൊണ്ടായിരിക്കണം എല്ലാ മുത്തച്ഛന്മാരും മുത്തശ്ശികളും സ്നേഹത്തിന്റെ മൂർത്തികളാവുന്നതും .സിഗരറ്റ് നൽകിയ ഉന്മേഷം കഴിഞ്ഞു . ഉറക്കം ഉത്രാടത്തെന്നൽ പോലെ അയാളെ താരാട്ടാൻ തുടങ്ങി .
2 .
പകൽ .
അനേകം വെള്ള പറവകൾ കൂട്ടമായി ആകാശത്തിൽ വട്ടമിട്ടു പറക്കുന്നതും നോക്കിയിരിക്കുകയാണ് സീതാരാമൻ. സൂര്യപ്രകാശത്തിനു നേരെ അവയെല്ലാം ഒരേ സമയം ചിറകു വിടർത്തി കാണിക്കുമ്പോൾ കണ്ണാടിക്കഷണങ്ങളിൽ തട്ടി വെളിച്ചം മുഖത്തടിക്കുന്നതു പോലെ അയാളുടെ കണ്ണഞ്ചി. ഈ പറവകളുടെ കളി എത്ര നേരം കണ്ടാലും മതിയാവില്ല. പറന്നു കൊണ്ട് തന്നെ അവ നീലാകാശത്തിന്റെ മനോഹരമായ ക്യാൻവാസിൽ വൈവിധ്യമാർന്ന ചിത്രങ്ങൾ വരയ്ക്കുന്നു . ഏതൊരു ശില്പിയാണ് ഇത്ര കൃത്യമായി വരിയായും നിരയായും ചന്ദ്രക്കലയായും ഓംകാരമായും പോലും രൂപങ്ങൾ മെനയാൻ അവരെ പഠിപ്പിച്ചിട്ടുണ്ടാവുക .അതിരില്ലാത്ത അവയുടെ സ്വാതന്ത്ര്യം അയാളെ തെല്ലൊന്നസൂയപ്പെടുത്തി .
തണുപ്പുകാലത്തെ ഉറക്കം കഴിഞ്ഞു വസന്തത്തെ വരവേൽക്കുകയാണ് നഗരം. ഉള്ളിലും പുറത്തും ധരിക്കുന്ന രോമക്കുപ്പായങ്ങൾ ഒഴിവാക്കി ആളുകളെല്ലാം ഒന്ന് മെലിഞ്ഞു പ്രസന്നരായിരിക്കുന്നു. നഗരവും നരച്ച പുതപ്പു മാറി വർണവസ്ത്രങ്ങൾ അണിയുന്നു . പോക്കെറ്റിലിരുന്നു മൊബൈൽ കിളി അയാളെ ചിലച്ചുണർത്തി. ഭാര്യയാണ് ,
തണുപ്പുകാലത്തെ ഉറക്കം കഴിഞ്ഞു വസന്തത്തെ വരവേൽക്കുകയാണ് നഗരം. ഉള്ളിലും പുറത്തും ധരിക്കുന്ന രോമക്കുപ്പായങ്ങൾ ഒഴിവാക്കി ആളുകളെല്ലാം ഒന്ന് മെലിഞ്ഞു പ്രസന്നരായിരിക്കുന്നു. നഗരവും നരച്ച പുതപ്പു മാറി വർണവസ്ത്രങ്ങൾ അണിയുന്നു . പോക്കെറ്റിലിരുന്നു മൊബൈൽ കിളി അയാളെ ചിലച്ചുണർത്തി. ഭാര്യയാണ് ,
"നിങ്ങൾ പച്ചക്കറികൾ വാങ്ങാൻ പോയിട്ട് ഇത് വരെ കഴിഞ്ഞില്ലേ ?". ഉച്ചയ്ക്ക് ഒന്ന് രണ്ടു സുഹൃത്തുക്കൾ വീട്ടിൽ വരാമെന്നു പറഞ്ഞിരുന്നു . അതിഥികൾ ഒന്നായാലും പത്തായാലും അവൾക്കു ഒരേ ടെൻഷൻ ആണ്
"അയ്യോ , ഉള്ളി വാങ്ങിയില്ലേ?,
നിങ്ങൾക്കിതെന്തൊരു മറവിയാണ് ". "ഇപ്പോൾ വാങ്ങി വരാം" കൂടുതൽ കേൾക്കാൻ നിൽക്കാതെ അയാൾ വീണ്ടും നിരത്തിലേക്കിറങ്ങി.
ആകാശത്തു ഇപ്പോഴും ആ കിളികളുടെ കൂട്ടം കാണാം. ഒരു പക്ഷെ നാട്ടിലെ ബലിക്കാക്കകളെ പോലെയാവും ഇവിടെ ഈ കിളികൾ. വേഷവും വർണവും മാറി തന്റെ പൂർവികരും തന്നോടൊപ്പം ഇങ്ങോട്ടു കുടിയേറിയതാണോ ?. ആ മൂഢസങ്കല്പത്തെയോർത്തു അയാൾ സ്വയം ചിരിച്ചു .
3 .
3 .
വൈകുന്നേരം .
അതിഥികൾ പോയിക്കഴിഞ്ഞു , കുട്ടികൾ വലിച്ചു വാരിയിട്ട കളിപ്പാട്ടങ്ങൾ അടുക്കിവെക്കുകയാണ് ഭാര്യ. വീണ്ടും വാരി വലിച്ചിടുകയാണ് മകൻ. അവനു ഈയിടെയായി കുറുമ്പ് വളരെ കൂടുതലാണ്. ഒരു മാസം പ്രായമാകുന്നത് വരെ മൂക്കിനടുത്തു വിരൽ വെച്ച് ശ്വാസം വലിക്കുന്നുണ്ടെന്നു ഉറപ്പു വരുത്തുമായിരുന്നു. ഒരിക്കൽ ഭാര്യ അത് കണ്ടു പിടിച്ചപ്പോൾ, അവളും അങ്ങിനെ ചെയ്യാറുണ്ടെന്നു പറഞ്ഞപ്പോൾ അത് ഞങ്ങളുടെ ഇടയിലെ സ്വകാര്യ ഫലിതമായി .
"കുട്ടികൾ എത്ര വേഗമാണ് വലുതാവുന്നതു "
" ഇതെന്താണ് ഈ കുപ്പിയിൽ ?, കുളിമുറിയിലെ കപ്ബോർഡ് വൃത്തിയാക്കുമ്പോൾ കിട്ടിയതാണ് ". ഭാര്യയുടെ ചോദ്യം കേട്ട് അയാൾ മുഖം ഉയർത്തി. "അയ്യോ അത് കമ്പനി ആവശ്യത്തിന് വേണ്ടി വാങ്ങിയ കെമിക്കലാണ് ".
മറുപടി കേട്ടതും അവൾ ദേഷ്യപ്പെട്ടു , "നിങ്ങൾക്കൊരു ശ്രദ്ധയുമില്ല ഇങ്ങനെയുള്ള വിഷമൊക്കെ കുട്ടിയുടെ കയ്യിൽ കിട്ടിയാൽ എന്താവും സ്ഥിതി ?". അവളുടെ പരാതി ശരിയാണ്, നല്ല വിഷാംശമുള്ള കെമിക്കലാണ്, താൻ ഈയിടെയായി വല്ലാതെ അശ്രദ്ധനാകുന്നു . അയാൾക്ക് കുറ്റബോധം തോന്നി .കുറെ കാലമായി ഒരേ ഫാക്ടറി യിൽ ജോലി ചെയ്യുന്നത് കൊണ്ട് ജോലിസ്ഥലവും വീടും പരസ്പരം മാറിപ്പോകുക പോലും ചെയ്യുന്നു .
4 .
പ്രൊഡക്ഷൻ മാനേജർ ഇന്നലെ കമ്പനിയിൽ നടത്തിയ പ്രസംഗം ദഹിക്കാത്ത ഭക്ഷണം പോലെ സീതാരാമന്റെ മനസ്സിൽ ഇടയ്ക്കിടെ തികട്ടി വരുന്നുണ്ടായിരുന്നു.
"നമ്മുടെ കമ്പനിയുടെ ഉൽപാദനക്ഷമത ഇനിയും വളരെ കൂട്ടേണ്ടതുണ്ട് , പറ്റുമെങ്കിൽ ഇരട്ടിയാക്കണം ; അതിനായി ഈ കംപ്യൂട്ടറൈസ്ഡ് മെഷിൻസ് എല്ലാം ഇരുപത്തിനാലു മണിക്കൂറും ജോലി ചെയ്യുന്ന രീതിയിൽ നാം പ്ലാൻ ചെയ്യണം . ജോലിക്കാരും സഹകരിക്കണം . ഇതിനു വേണ്ട എല്ലാ സഹായങ്ങളും സംവിധാനവും കമ്പനി ചെയ്യുന്നതാണ്. എങ്കിൽ മാത്രമേ കമ്പോള കിട മത്സരങ്ങൾക്കിടയിൽ നമുക്ക് പിടിച്ചു നിൽക്കാൻ കഴിയുകയുള്ളു". ഇതായിരുന്നു ആ പ്രസംഗത്തിന്റെ ഉള്ളടക്കം .
പിന്നീട് തനിച്ചു കിട്ടിയപ്പോൾ സുഹൃത്ത് കൂടിയായ മാനേജരോട് ഒരു ചിരിയോടെ ചോദിച്ചു . "ഇത്ര വേഗത വേണോ ?, ലക്ഷ്യത്തിലെത്തുന്നതിനു മുൻപ് തളർന്നു പോകില്ലേ ?"
"അല്ല സീതാറാം ഇതൊരു ഒഴുക്കാണ് , ഒഴുക്കിനനുസരിച്ചു പരമാവധി വേഗതയിൽ നീന്തുന്നവർക്കേ നിലനിൽപ്പുള്ളൂ , പറ്റുമെങ്കിൽ മുന്നിൽ പോകുന്നവന്റെ കഴുത്തിന് പിടിച്ചു തള്ളി നമ്മൾ വേഗം കണ്ടെത്തണം" ചെറുപ്പത്തിൽ ഒഴുക്കിനെതിരെ നീന്താൻ വാശി പിടിച്ചിരുന്ന എന്നിലെ കുട്ടിയിൽ അവന്റെ വാക്കുകൾ ഒരു നീറ്റലായി . ഒന്നോർത്താൽ അവനാണ് ശരി , അങ്ങിനെ വേഗം കണ്ടെത്തിയവരാണ് ജയിച്ചവരിൽ അധികവും !.
5 .
രാത്രി !
ഇരുപത്തിനാലു മണിക്കൂറും വിശ്രമമില്ലാതെ ജോലി ചെയ്യുന്ന യന്ത്രങ്ങൾ . പല ഇംഗ്ലീഷ് സിനിമകളിലും കണ്ടിട്ടുള്ളത് പോലെ അവയ്ക്കു സ്വയം തീരുമാനങ്ങൾ എടുക്കാനുള്ള കഴിവ് ലഭിച്ചാൽ .... ആ ചിന്ത അയാളിൽ ചിരിക്കു പകരം ഭീതിയാണ് വിതച്ചത് . എത്ര ചെവി മൂടിക്കിടന്നിട്ടും തുളച്ചു കയറുന്ന ചീവീടിന്റെ സ്വരം പോലെ അതയാളെ അസ്വസ്ഥനാക്കി . ഇന്നും ഉറക്കമില്ലാത്ത ഒരു രാത്രി കൂടി തന്നെ തുറിച്ചുനോക്കുകയാണ് .
"ദേ, മോനുറങ്ങി" , ഭാര്യയുടെ ക്ഷണിക്കുന്ന കണ്ണുകൾ , ഏറുന്ന ഹൃദയമിടിപ്പുകളുടെ ദ്രുതതാളം , ശ്വാസോച്ഛ്വാസങ്ങളുടെ ഏറ്റക്കുറച്ചിലുകളുടെ സാന്ദ്രസംഗീതം . ആരോഹണ അവരോഹണങ്ങൾ കഴിഞ്ഞു എപ്പോഴാണ് മയങ്ങിപോയതു എന്നറിഞ്ഞില്ല.
ചുറ്റും വലുതും ചെറുതുമായ അനേകം യന്ത്രങ്ങൾ , ഏതോ വന്യ സംഗീതത്തിനനുസരിച്ചു അവ തനിക്കു ചുറ്റും നൃത്തം വെക്കുകയാണ് . പച്ചയും ചുവപ്പും നിറങ്ങളുടെ കണ്ണഞ്ചിക്കുന്ന പ്രകാശങ്ങൾ , ചെവി തുളയ്ക്കുന്ന ശബ്ദങ്ങൾ . ആ ആരവങ്ങൾക്കു നടുവിൽ ജനക്കൂട്ടം തടവിലാക്കിയ പോക്കേറ്റടിക്കാരനെ പോലെ ഞാൻ . ചുറ്റിലും അവ സൃഷ്ടിച്ച വൃത്തം ചെറുതായി വരുന്നു . അയാൾ ചാടിയെഴുന്നേറ്റു കിടക്കയിൽ കുത്തിയിരുന്നു. നേരിയ തണുപ്പിലും വിയർത്തു കുളിച്ച ശരീരം .
ചുറ്റും വലുതും ചെറുതുമായ അനേകം യന്ത്രങ്ങൾ , ഏതോ വന്യ സംഗീതത്തിനനുസരിച്ചു അവ തനിക്കു ചുറ്റും നൃത്തം വെക്കുകയാണ് . പച്ചയും ചുവപ്പും നിറങ്ങളുടെ കണ്ണഞ്ചിക്കുന്ന പ്രകാശങ്ങൾ , ചെവി തുളയ്ക്കുന്ന ശബ്ദങ്ങൾ . ആ ആരവങ്ങൾക്കു നടുവിൽ ജനക്കൂട്ടം തടവിലാക്കിയ പോക്കേറ്റടിക്കാരനെ പോലെ ഞാൻ . ചുറ്റിലും അവ സൃഷ്ടിച്ച വൃത്തം ചെറുതായി വരുന്നു . അയാൾ ചാടിയെഴുന്നേറ്റു കിടക്കയിൽ കുത്തിയിരുന്നു. നേരിയ തണുപ്പിലും വിയർത്തു കുളിച്ച ശരീരം .
"എന്തേ, പതിവ് പോലെ ദുസ്വപ്നം വല്ലതും കണ്ടോ ?"ആലസ്യത്തിൽ മയങ്ങി കിടന്ന ഭാര്യ കണ്ണടച്ചു കൊണ്ട് തന്നെ ചോദിച്ചു . "ഉം ..." "അർജുനനെ ജപിച്ചാൽ മതി " ഭാര്യയുടെ ഒറ്റമൂലി ഉപദേശം . "അർജുന , ഫൽഗുന , പാർത്ഥ , ജയ വിജയ കിരീടി .... " ഓർമയിലെ പര്യായങ്ങൾ തീർന്നു , എന്നിട്ടും മനസ്സ് സ്വസ്ഥമായില്ല .
പിന്നെ , മകനെ ഉറക്കുന്നതു പോലെ ഭാര്യ മാറോടു ചേർത്ത് പിടിച്ചു ഈണത്തിൽ പുറത്തു താളമിട്ടു . സീതാരാമൻ ഒരു ശിശുവായി .മനസ്സിലെ ഭീതി പകർന്ന രംഗങ്ങൾ പതുക്കെ മാറി .പകരം ബാല്യത്തിന്റെ നിറപ്പകിട്ടാർന്ന ദൃശ്യങ്ങൾ , പൂവിറുത്തു നടന്ന വയലോരങ്ങൾ , നീരാടി മദിച്ച കാട്ടരുവികൾ , പൂത്തിരി വെട്ടം ചിതറിയ വിഷുരാവുകൾ അങ്ങിനെ കുട്ടിക്കാലത്തിന്റെ നിറങ്ങൾ തെളിച്ച വഴിയേ ഉറക്കം കടന്നു വന്നു .
സ്വപ്നങ്ങളുടെ ഇടവേളയിലെപ്പോഴോ ആരുടെയോ വിളി കേട്ട് കിടക്ക വിട്ടെഴുന്നേറ്റതു ഒരു പക്ഷെ അവൻ പോലുമറിഞ്ഞു കാണില്ല !! .
സ്വപ്നങ്ങളുടെ ഇടവേളയിലെപ്പോഴോ ആരുടെയോ വിളി കേട്ട് കിടക്ക വിട്ടെഴുന്നേറ്റതു ഒരു പക്ഷെ അവൻ പോലുമറിഞ്ഞു കാണില്ല !! .
6 .
പുലർച്ചെ ..
പതിവുപോലെ മൊബൈലിലെ കോഴി വിളിച്ചുണർത്തി . ഭാര്യയെ വിളിക്കാൻ ശ്രമിക്കുമ്പോഴാണ് തന്റെ കൈകളും ശരീരം തന്നെയും നഷ്ടപ്പെട്ടുവെന്ന് അയാൾ അറിയുന്നത് . പാതിയുറക്കത്തിൽ കുഞ്ഞിക്കൈകൾ കൊണ്ട് അച്ഛനെ തിരയുകയാണ് മകൻ . കമ്പനി ഇവിടെ അടുത്ത് തന്നെയാണല്ലോ , അരൂപിയായ സീതാരാമന്റെ ആത്മാവ് എന്തോ പ്രേരണയാലെന്നതു പോലെ അങ്ങോട്ടേക്ക് നീങ്ങി .
അവിടെ മാനേജരും മുതലാളിയും ചേർന്ന് പുതിയ യന്ത്രം സ്ഥാപിക്കുകയാണ് . അതിനു തന്റെ രൂപം കണ്ടു അയാൾ നടുങ്ങി . അത്ഭുതം , ഭയം , ദുഃഖം ... തന്റെ ശരീരമോ ഇവർ അപഹരിച്ചു . മനസ്സെങ്കിലും രക്ഷപ്പെടുത്തണം. പുറത്തേക്കു കുതിച്ചു ...
സൂര്യൻ ഉദിക്കുന്നതേയുള്ളു . ആകാശത്തിൽ എപ്പോഴും അയാളെ ആകർഷിച്ചിരുന്ന കാഴ്ചയായി ആയിരക്കണക്കിന് വെള്ളക്കിളികൾ കളി തുടങ്ങിയിരുന്നു . ഉദയസൂര്യൻ അവയുടെ ചിറകുകളിൽ സ്വർണം പൂശി. വലിയ സ്വർണ അരഞ്ഞാണം കൊണ്ട് പല തരം രൂപങ്ങളുണ്ടാക്കുന്ന കൊച്ചുകുട്ടിയെ പോലെ അവ പറന്നു കളിക്കുകയാണ് .
സൂര്യൻ ഉദിക്കുന്നതേയുള്ളു . ആകാശത്തിൽ എപ്പോഴും അയാളെ ആകർഷിച്ചിരുന്ന കാഴ്ചയായി ആയിരക്കണക്കിന് വെള്ളക്കിളികൾ കളി തുടങ്ങിയിരുന്നു . ഉദയസൂര്യൻ അവയുടെ ചിറകുകളിൽ സ്വർണം പൂശി. വലിയ സ്വർണ അരഞ്ഞാണം കൊണ്ട് പല തരം രൂപങ്ങളുണ്ടാക്കുന്ന കൊച്ചുകുട്ടിയെ പോലെ അവ പറന്നു കളിക്കുകയാണ് .
"വരൂ രാമാ, ഞങ്ങൾ നിന്നെ കാത്തിരിക്കുകയാണ് ."
അനന്തതയിലെവിടെയോ നിന്ന് മുത്തച്ഛന്റേയും മറ്റും വാത്സല്യം നിറഞ്ഞ ശബ്ദങ്ങൾ ക്ഷണിക്കുന്നു . പെട്ടെന്ന് നഷ്ടപ്പെട്ട തന്റെ രൂപത്തിനും കൈകാലുകൾക്കും പകരം വലിയ വെള്ളച്ചിറകുകൾ മുളച്ചു വരുന്ന ഒരു പക്ഷിയുടെ രൂപം തനിക്കു സ്വന്തമാവുന്നതു വിസ്മയത്തോടെയും അതിലേറെ ആനന്ദത്തോടെയും അയാൾ അറിഞ്ഞു . പിന്നെ പുതുതായി ലഭിച്ച വലിയ വെള്ളച്ചിറകുകൾ വിരിച്ചു എന്നും താനിഷ്ടപ്പെട്ട പക്ഷിയുടെ രൂപവുമായി സീതാരാമൻ ആകാശത്തേക്ക് പറന്നുയർന്നു .
താഴെ വീട്ടിൽ കുളിമുറിയിലെ തണുത്ത മാർബിൾ തറയിൽ ജീർണിച്ച വസ്ത്രം കളയുന്നത് പോലെ താനുപേക്ഷിച്ച നിശ്ചേതനമായി കിടക്കുന്ന ശരീരമോ , അതിനടുത്തു കിടന്ന ഒഴിഞ്ഞ വിഷക്കുപ്പിയോ , അച്ഛനെന്തേ ഈ നനഞ്ഞ തറയിൽ കിടക്കുന്നതെന്നറിയാതെ തോണ്ടി വിളിക്കുന്ന മകനെയോ, ഏതു നിമിഷവും പൊട്ടിയൊഴുകിയേക്കാവുന്ന ഒരു നിലവിളി തൊണ്ടയിൽ പിടിച്ചു എന്ത് ചെയ്യണമെന്നറിയാതെ പകച്ചു നിൽക്കുന്ന ഭാര്യയേയും ഒന്നും സീതാരാമൻ കണ്ടില്ല !!.
അല്ലെങ്കിൽ തന്നെ ഇനി എന്തിനാണ് അയാളുടെ സ്വച്ഛമായ പ്രയാണത്തെ തടയാൻ കഴിയുക !!.
ജിതേഷ് പൊയിലൂർ

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക