Slider

കടാവർ

0
കടാവർ
ചിന്നമ്മൂ....മോളേ ഓടല്ലേ... ചിന്നൂ....നിക്കെടാ കുട്ടാ അവിടെ...
അച്ഛമ്മയുടെ കണ്ണ് വെട്ടിച്ചോടി നടക്കാൻ ചിന്നമ്മു എന്ന മൂന്ന് വയസുകാരി ചിന്മയിക്കു ഒരുപാട് ഇഷ്ടമാണ്...
അച്ഛനമ്മമാരേക്കാൾ ചിന്നമ്മുന് അച്ഛമ്മയെ ആണ് ഇഷ്ടകൂടുതൽ.. ഡോക്ടേഴ്‌സ് ആയ അച്ഛനും അമ്മയ്ക്കും അവളെ കൊഞ്ചിക്കാനോ കളിപ്പിക്കാനോ സമയം ഇല്ലായിരുന്നു... ഇല്ല എന്നല്ല.. പണം വാരികൂട്ടാനുള്ള ഓട്ടത്തിനിടയിൽ അവർ അവൾക്കുവേണ്ടി സമയം കണ്ടെത്താൻ മറന്ന്‌ പോയിരുന്നു എന്നതാണ് സത്യം....ജനിച്ചനാൾ മുതൽ അച്ഛമ്മയുടെ മാറിലെ ചൂടറിഞ്ഞാണ് അവൾ ഉറങ്ങിയിരുന്നത്...
ഇടക്ക് ബോർഡിങ്ങിൽ നിന്നും വരുന്ന കാശിക്കും അച്ഛനേം അമ്മയേം ശരിക്കൊന്നു കാണാൻ പോലും കിട്ടാറില്ല.. അഞ്ചാം ക്ലാസ്സ് ആയപ്പോൾ ബോർഡിങ്കിൽ ആക്കിയതാണ് അവനെ.. രണ്ടുപേരേം ഒരുമിച്ച് അച്ഛമ്മക്ക് നോക്കാൻ പാടാണ് എന്ന് പറഞ്ഞ്.. പക്ഷേ അതൊന്നും അല്ല കാരണം.. കശിനാഥൻ ഇപ്പൊ പഠിക്കുന്ന സ്കൂളിൽ ആറാം ക്ലാസ് മുതൽ എൻട്രൻസ് കോച്ചിങ് ഉണ്ട്.. ആ സ്കൂളിൽ മക്കൾ പഠിക്കുന്നു എന്ന് പറയുന്നത് തന്നെ സോഷ്യൽ സ്റ്റാറ്റസ് ഉയർത്തുന്ന കാര്യം ആണ്... ഭാവിയിലെ ഡോക്ടർസ് മാത്രം പഠിക്കുന്ന സ്കൂൾ...
ചിന്നമ്മുവിനെയും അവിടേക്ക് തന്നെ വിടാൻ ആണ് തീരുമാനം..
കെ.ജി മുതൽ അവിടെ പഠിക്കട്ടെ ചിന്മയി... ഡോണേഷൻ ഇത്തിരി കൂടിയാലും പിന്നെ ഒരു സ്കൂൾ എൻട്രൻസ് എഴുതേണ്ടല്ലോ... എന്ന് സിദ്ധാർഥ് ഭദ്രയോട് പറയുന്നത് കേട്ടപ്പോൾ തന്നെ സരസ്വതിയമ്മയുടെ മനസ് തകർന്നു..
അച്ഛമ്മേ.. അച്ഛമ്മേ എന്ന് വിളിച്ചു പിറകേ നടക്കുന്ന ചിന്നമ്മു മാത്രമാണ് ഇന്ന് തന്റെ ലോകം.. മൂന്ന് വർഷം മുൻപ് ഉണ്ടാരുന്ന കാശി അല്ല ഇന്നിപ്പോ.. ബോർഡിങ്ലെ ജീവിതം അവനെ ഒരുപാട് മാറ്റി.. ഇനി തന്റെ ചിന്നമ്മുവും അതുപോലെ ആകുമോ എന്നവർ ഭയപ്പെട്ടു..
ഏക മകനായ സിദ്ധാർഥിനെ വേണ്ടപോലെ സ്നേഹിക്കാൻ സാധിക്കാതെ പോയതിന്റെ പ്രായശ്ചിത്തം എന്ന പോലെ ആയിരുന്നു കാശിയേയും ചിന്നമ്മുവിനെയും അവർ സ്നേഹിക്കുന്നത്...
ഒരു സ്കൂൾ അദ്ധ്യാപിക ആയിരുന്ന തനിക്ക് കുട്ടികളോട് അധികം സ്നേഹം കാണിച്ചാൽ അവർ വഷളായി പോകും എന്ന ചിന്ത ആയിരുന്നു ഉണ്ടായിരുന്നത്... എന്തിനും ഏതിനും ശിക്ഷ കൊടുത്താണ് സിദ്ധാർഥിനെ വളർത്തിയത്...അവനെ പഠിപ്പിച്ചൊരു ഡോക്ടർ ആക്കി ഡോക്ടർ ആയ ഭദ്രയെ മരുമകളും ആക്കിയപ്പോൾ ലോകം കീഴടക്കിയ അഹങ്കാരം ആരുന്നു തനിക്ക്...
നാട്ടിലെ തറവാടും പുരയിടവും വിറ്റു ടൗണിൽ മക്കൾ പുതിയ ആശുപത്രി തുടങ്ങിയപ്പോളും അഹങ്കാരവും അഭിമാനവും കൊണ്ട് തന്റെ തല അല്പം കൂടി ഉയർന്നതേ ഉള്ളൂ... വി ആർ എസ്സ് എടുത്ത് അവരോടൊപ്പം പോരാൻ അതുകൊണ്ട് തന്നെ അല്പം പോലും മടി തോന്നിയിരുന്നില്ല...
താൻ വച്ചുണ്ടാക്കുന്ന ഭക്ഷണം പോലും കഴിക്കാൻ സമയം ഇല്ലാതെ... തന്നോടൊരു വാക്ക് പോലും മിണ്ടാൻ സമയം ഇല്ലാതെ... ആശുപത്രിയുടെ വളർച്ചക്കും പണം ഉണ്ടാക്കുന്നതിലും മാത്രം മക്കൾ ശ്രദ്ധ വക്കുന്നത് കണ്ടപ്പോൾ സരസ്വതിയമ്മക്കു തന്റെ തെറ്റ് ബോധ്യമായി...
കാശിയുടെയും ചിന്നമ്മുവിന്റെയും ജനനമോ വളർച്ചയോ പോലും ആതുരസേവനം ഒരു ബിസിനസ് ആക്കിയ സിദ്ധാർഥിന്റേയോ ഭദ്രയുടെയോ ജീവിതത്തിന് മാറ്റം വരുത്തിയില്ല... ഗ്യാസ് ട്രൗബ്ൾ മൂലം നെഞ്ചെരിച്ചിലുമായി വരുന്നവരെ എങ്ങനെ അഞ്ചിയോപ്ലാസ്റ്റിയോ അഞ്ചിയോഗ്രാമോ ചെയ്യാം എന്ന് ചിന്തിച്ചു സിദ്ധാർഥും... പ്രസവത്തിന് വരുന്നവരെ നോർമൽ ഡെലിവറിയുടെ കോംപ്ലിക്കേഷൻ പറഞ്ഞു പേടിപ്പിച്ചു സിസേറിയൻ ചെയ്യിച്ചു ഭദ്രയും തങ്ങളുടെ ആശുപത്രിയുടെ വലിപ്പം വർധിപ്പിക്കാൻ ശ്രമിച്ചുകൊണ്ടേ ഇരുന്നു...
ചിന്നമ്മുവിനെ കൂടി ഹോസ്റ്റലിൽ ആക്കിയത്തിന് ശേഷം സരസ്വതിയമ്മയുടെ ജീവിതം തികച്ചും ഏകാന്തത നിറഞ്ഞതായി...വർഷത്തിൽ ഒന്നോ രണ്ടോ തവണ വന്നു പോകുന്ന കൊച്ചുമക്കൾക്കു വേണ്ടിയുള്ള കാത്തിരിപ്പായി ആ ജീവിതം...
കോച്ചിങ് ക്ലാസ്സുകളും പരീക്ഷകളും കൂടുന്നതനുസരിച്ചു ചിന്നമ്മുവിന്റെയും... MBBS പഠനത്തിന്റെ തിരക്ക് മൂലം കാശിയുടെയും.. വീട്ടിലേക്കുള്ള വരവും കുറഞ്ഞു കുറഞ്ഞു വന്നു...
അച്ഛനും അമ്മയും അച്ഛമ്മയോട് കാണിക്കുന്ന അവഗണനയും... പ്രായാധിക്യം മൂലം അച്ഛമ്മ അനുഭവിക്കുന്ന വേദനകളും... വിഷമങ്ങളും.. ഏകാന്തതയും എല്ലാം ചിന്നമ്മുവിന് ഒരുപാട് സങ്കടം ഉണ്ടാക്കുന്ന കാര്യങ്ങൾ ആയിരുന്നു.. അതുകൊണ്ട് തന്നെ വീട്ടിലേക്കു വിളിക്കാൻ കിട്ടുന്ന അവസരങ്ങളിൽ എല്ലാം ചിന്നമ്മു അച്ഛമ്മയെ വിളിച്ചു സംസാരിക്കാൻ ശ്രമിച്ചിരുന്നു...
എൻട്രൻസ് കോച്ചിങ്ങിന്റെ സ്‌ട്രെസ്സും സ്‌ട്രൈനും കാരണം ശ്വാസം മുട്ടുന്ന ചിന്നമ്മുവിനു ഏക ആശ്വാസം അച്ഛമ്മയോട് സംസാരിക്കുന്നതായിരുന്നു... എക്സാമിനു കിട്ടുന്ന മാർക്കും റാങ്കും അറിയാനും മറ്റുള്ളവരുമായി താരതമ്യം ചെയ്യാനും മാത്രം വിളിക്കുന്ന അച്ഛനും അമ്മയും ചിന്നമ്മുവിന്റെ പേടി സ്വപനം ആയി മാറിയിരുന്നു...
പത്തിലെ പരീക്ഷയും വെക്കേഷൻ ക്ലാസ്സുകളും നടന്ന സമയങ്ങളിൽ അച്ഛമ്മ അസുഖമായി ആശുപത്രിയിൽ ആയിരുന്നതോ നോക്കാൻ ആളില്ലാതെ ഓൾഡ് ഏജ് ഹോമിൽ ആക്കിയതോ ഒന്നും ചിന്നമ്മു അറിഞ്ഞിരുന്നില്ല..
അവധിക്ക് വീട്ടിൽ വന്ന ചിന്മയി അച്ഛനോട് അതിന്റെ പേരിൽ ഒരുപാട് വഴക്കുണ്ടാക്കി എങ്കിലും പ്രായോജനം ഒന്നും ഉണ്ടായില്ല.. പിന്നീടുള്ള ദിവസങ്ങളിൽ വീട്ടിൽ വരുമ്പോൾ ചിന്മയി അച്ഛമ്മയോടൊപ്പം സാന്ത്വനത്തിൽ ചിലവഴിച്ചു...
പ്ലസ് ടു എക്സാമിനും എൻട്രൻസിനും അച്ഛമ്മയുടെ കാല് തൊട്ടു അനുഗ്രഹം വാങ്ങിയാണ് ചിന്മയി പോയത്.. എക്സാം കഴിഞ്ഞ അന്ന് തന്നെ അവൾ അച്ഛമ്മയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു വന്നു... ദിവസം ചെല്ലും തോറും അച്ഛമ്മയുടെ പ്രസരിപ്പ് കുറയുന്നതും ആരോഗ്യം ക്ഷയിക്കുന്നതും ചിന്മയി കണ്ടു.... അച്ഛമ്മയുടെ അരികിൽ നിന്ന് മാറാതെ അവൾ അവരെ ശുശ്രുഷിച്ചു... അവളുടെ മടിയിൽ തലവച്ചാണ് സരസ്വതിയമ്മ കണ്ണുകൾ അടച്ചത്...
സാന്ത്വനത്തിലെ അഡ്മിനിസ്ട്രാറ്ററിൽ നിന്നാണ് സരസ്വതിയമ്മ മരണ ശേഷം തന്റെ ശരീരം മെഡിക്കൽ കോളേജിൽ കുട്ടികൾക്ക് പഠിക്കാൻ വിട്ടുകൊടുക്കണം എന്ന ആഗ്രഹം പറഞ്ഞിരുന്നതായും അതിനുള്ള ലീഗൽ പേപ്പറുകളിൽ ഒപ്പു വച്ചിരുന്നതായും അറിഞ്ഞത്... മരണാനന്തര ചടങ്ങുകൾക്ക് തയ്യാറെടുത്തിരുന്ന വീട്ടുകാർക്ക് അതൊരു ഷോക്ക് ആയി മാറി..
വയ്യാതിരുന്ന സമയത്തു തന്നെ പരിചരിക്കാനോ അടുത്ത് വന്നിരുന്ന് ഒരു വാക്ക് മിണ്ടാനോ സമയം ഇല്ലാത്ത മകൻ തന്റെ മരണ ശേഷം ഉള്ള ചടങ്ങുകൾക്കോ വർഷവും ഉള്ള ബലിതർപണങ്ങൾക്കോ വേണ്ടി സമയം കണ്ടെത്തേണ്ട എന്ന് ആ അമ്മ ആഗ്രഹിച്ചിരുന്നു... അതുകൊണ്ടാണ് അവർ ഇങ്ങനെ ഒരു തീരുമാനം എടുത്തിരുന്നത്..
വീട്ടിലുള്ള ചെറിയ ചടങ്ങുകളും..പൊതു ദർശനത്തിനും.. ശേഷിച്ച ലീഗൽ ഫോമലിറ്റികൾക്കും ശേഷം മെഡിക്കൽ കോളേജിന്റെ ആംബുലൻസിലേക്ക് തന്റെ അച്ഛമ്മയുടെ ശരീരം കയറ്റി കൊണ്ട് പോകുമ്പോൾ അലമുറയിട്ട് കരഞ്ഞുകൊണ്ട് ആരുടെയോ കൈകളിലേക്ക് തളർന്ന് വീണു പോയി ചിന്മയി...
എൻട്രൻസിന് നല്ല റാങ്ക് വാങ്ങി കേരളത്തിലെ തന്നെ ഏറ്റവും നല്ല മെഡിക്കൽ കോളേജിൽ ജോയിൻ ചെയ്യാൻ പോകുമ്പോളും അച്ഛമ്മയുടെ ഫോട്ടോയ്ക്ക് മുന്നിൽ നിന്ന് അനുഗ്രഹം വാങ്ങാൻ ചിന്മയി മറന്നില്ല...
കോളേജിലെ ആദ്യ പ്രാക്ടിക്കൽ സെക്ഷനിൽ തന്നെ അനാറ്റമി ഡിസ്സക്ഷൻ ടേബിളിലെ കറുത്തിരുണ്ട് ..... ഉണങ്ങി വരണ്ട..... ഫോമാലിന്റെ രൂക്ഷ ഗന്ധം ഉള്ള കടാവറുകൾ അവളുടെ മനസ്സിനെ ആകെ പിടിച്ചുലച്ചു....ബോധരഹിത ആയി വീണ അവളെ കൂട്ടുകാർ ചേർന്ന് ക്ലാസ് മുറിയിലേക്ക് കൊണ്ടുപോയി.. അനാറ്റമി ലാബിൽ കുട്ടികൾ തലകറങ്ങുന്നതും ശർദ്ധിക്കുന്നതും സാധാരണ സംഭവം ആയതുകൊണ്ട് ആരും അതത്ര കാര്യം ആക്കിയില്ല..
പിന്നീടുള്ള ഡിസ്സക്ഷൻ ലാബുകളിലും ഓരോ ഉണങ്ങി വരണ്ട കടാവറുകളിലും അച്ഛമ്മയുടെ ചേതനയുള്ള മുഖം അവൾ കണ്ടു... കുളി കഴിഞ്ഞു വിടർത്തിയിട്ട മുടിയിൽ തുളസി ഇലയും നെറ്റിയിൽ ചന്ദനകുറിയും ചാർത്തിയ അച്ഛമ്മ തന്നെ കൈ നീട്ടി ചിന്നമ്മു എന്ന് സ്നേഹത്തോടെ വിളിക്കും പോലെ... അച്ഛമ്മ മുടിയിൽ തേക്കുന്ന കാച്ചെണ്ണയുടെ മണം ആയിരുന്നു ലാബിന്...
അപ്പർ ലിംബ്‌ ഡിസ്സക്റ്റ് ചെയ്ത് കാണിക്കാൻ ഡിസ്‌സെക്ഷൻ ബ്ലേഡ് ടീച്ചർ കൈയ്യിൽ എടുത്തപ്പോളെ... അയ്യോ... അരുതേ.. അരുതേ.. അച്ഛമ്മയെ ഒന്നും ചെയ്യരുതെ.. എന്നവൾഅലറി വിളിച്ചു തുടങ്ങി.... എല്ലാ ടേബിളിലെയും കടാവറുകൾ തന്റെ നേരെ കൈ നീട്ടി ചിന്നമ്മൂ എന്ന് വിളിക്കുന്നത് പോലെ തോന്നിയപ്പോൾ അവൾ അലറി കരഞ്ഞുകൊണ്ട് ലാബിന് വെളിയിലേക്ക് ഓടി...
ചിന്നമ്മൂ....മോളേ ഓടല്ലേ... ചിന്നൂ....നിക്കെടാ കുട്ടാ അവിടെ... എന്ന് വിളിച്ചുകൊണ്ട് അച്ഛമ്മ അപ്പോളും ചിന്മയിയുടെ പിറകെ ഓടി വരുന്നുണ്ടായിരുന്നു....
നിഷ ബിബിൻ
22/05/2017
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo