
അച്ഛൻ തിരികെ ഗൾഫിലേക്ക് പോയപ്പൊ ഞാനും യാത്രയയ്ക്കാക്കാൻ പോയിരുന്നു. അന്നാണ് എയർപോർട്ട് ആദ്യമായി കാണുന്നത്. നിരന്ന് കിടക്കുന്ന വിമാനങ്ങൾ ഒട്ടൊരു അൽഭുതത്തോടാണ് ഞാനെന്ന ആറാം ക്ലാസുകാരൻ നോക്കിക്കണ്ടത്. അച്ഛന്റെ വിദേശ ഗമനത്തെക്കാൾ എനിക്ക് സുഖിച്ചത് എന്റെ എയർപോർട്ട് യാത്രയും, ഇനി കുറച്ചു നാൾ കഴിഞ്ഞ് മാത്രമേ ടിയാന്റെ ശല്യമുണ്ടാവുകയുള്ളൂ എന്ന ചിന്തയുമാണ്.
ഞാനന്ന് പാലക്കുഴി എന്ന വിളിപ്പേരുള്ള കൊട്ടാരക്കര ഠൗൺ യു.പി.സ്കൂൾ പഠിക്കുന്നു. അച്ഛൻ എവിടാ എന്ന് ചോദിക്കുമ്പൊ "പ്രേഷ്യേയിൽ" എന്ന് അഭിമാനത്തോടെ പറയുന്ന കാലം.
അമൽ, ഷാനവാസ്, മഹേഷ്, ജോൺസൻ, എന്നിവരായിരുന്നു എന്റെ ഗ്യാങ്ങിൽ അന്ന്.
ഗ്രൂപ്പിൽ അംഗങ്ങളുടെ എണ്ണം കൂട്ടുന്നതിന്റെ ഭാഗമായി ഞങ്ങൾ ഗിരീഷിനെ ശ്രദ്ധിച്ചു തുടങ്ങി. ഗോപിക്കുറിയിട്ട പാവം പയ്യൻസ് എന്ന ഇമേജും പെൻസിൽ ഡ്രോയിംഗിൽ ഉള്ള മികവും, ടീച്ചർമാരും സ്ത്രീ ജനങ്ങളും കൊടുക്കുന്ന പ്രത്യേക സ്നേഹവും കൊണ്ട് ഏതു വിധേനയും ഇവനെ ഗ്യാങ്ങിലാക്കാൻ ഞങ്ങൾ തീരുമാനിച്ചു.
ഗ്രൂപ്പിൽ അംഗങ്ങളുടെ എണ്ണം കൂട്ടുന്നതിന്റെ ഭാഗമായി ഞങ്ങൾ ഗിരീഷിനെ ശ്രദ്ധിച്ചു തുടങ്ങി. ഗോപിക്കുറിയിട്ട പാവം പയ്യൻസ് എന്ന ഇമേജും പെൻസിൽ ഡ്രോയിംഗിൽ ഉള്ള മികവും, ടീച്ചർമാരും സ്ത്രീ ജനങ്ങളും കൊടുക്കുന്ന പ്രത്യേക സ്നേഹവും കൊണ്ട് ഏതു വിധേനയും ഇവനെ ഗ്യാങ്ങിലാക്കാൻ ഞങ്ങൾ തീരുമാനിച്ചു.
അക്കാലത്ത് ഞങ്ങളുടെ ഡ്രിൽ പീരിഡിൽ ക്രിക്കറ്റ്, ഫുട്ബാൾ കളിയേക്കാൾ കള്ളൻ പോലീസ്, സാറ്റ്, എറിപ്പന്ത് തുടങ്ങിയവയായിരുന്നു കളികൾ. അതിൽത്തന്നെ ബസ്സ് സ്റ്റാന്റ് കളിയായിരുന്നു ഏറെ മുന്നിൽ.
സ്കൂളിന്റെ കിഴക്കുവശത്തുള്ള തിട്ടയിൽ (ഉപ്പുമാവ് പുരക്കടുത്തുള്ള) കുറേപ്പേർ ബസ്സുകളായി അഭിനയിച്ച് ഹോണൊക്കെ അടിച്ച് ട ർ ർ ർ ർ എന്ന് ശബ്ദമുണ്ടാക്കി നിൽക്കും. കൂട്ടത്തിലൊരാൾ ഉറക്കെ ബസ് പോകുന്ന റൂട്ട് അനൗൺസ് ചെയ്യും.ബസ് ഓടിക്കുന്ന ആളുടെ നിക്കറിന് പിറകിൽ ആ റൂട്ടിൽ പോകേണ്ട ആളുകൾ പിടിക്കും. എല്ലാവരും ഒരുമിച്ച് നിക്കറിൽ പിടിച്ച് പിടിച്ച് ഓടും.
അന്നും പതിവുപോലെ ബസ് റൂട്ട് അനൗൺസ് ചെയ്യാൻ തുടങ്ങിയ മാത്യുവിനെ തള്ളി മാറ്റി ഞാൻ ''ഒരു എയർപോർട്ട് കളിച്ചാലെന്താ?" എന്ന നിർദ്ദേശം ഏവർക്കും മുന്നിൽ വയ്ക്കുകയും അത് പാസാക്കി എടുക്കുകയും ചെയ്തു. ബസിലെ സ്റ്റിയറിംഗ് പിടിക്കുന്ന ആക്ഷനു പകരം രണ്ടു കൈയ്യും മുട്ടു വളയ്ക്കാതെ രണ്ടു സൈഡിലേക്ക് നീട്ടിപ്പിച്ച് മുഷ്ടി ചുരുട്ടി തള്ളവിരൽ നീട്ടി (തംസ് അപ്പ് ആക്ഷനിൽ തള്ളവിരൽ രണ്ടും മുന്നോട്ടാക്കി) ഫ്ലൈറ്റ് മോഡലിലുള്ള അവതരണവും സൗണ്ട് മോഡുലേഷനും കൊണ്ട് ആ നിമിഷം തന്നെ ബസ് കളിയെ മൊത്തത്തിൽ ഔട്ടാക്കാൻ എനിക്ക് കഴിഞ്ഞു.
ഏറെ ആരാധകരും ഒപ്പം ഗിരീഷും എന്റെ പാലക്കുഴി ഠൗൺ യു പി സ്കൂൾ ഇൻറർനാഷണൽ എയർപോർട്ട് പ്രോജക്ടിൽ തൽപ്പരരായി. പഴയ ബസ് റൂട്ടിലെ സ്ഥലങ്ങൾക്ക് പകരം ഡൽഹി, ബോംബെ, ഗുജറാത്ത്, കൽക്കത്ത എന്നീ ഹ്രസ്വ ദൂരവും, ജപ്പാൻ, കൊറിയ, യു.എസ്., റഷ്യ തുടങ്ങിയ ദീർഘദൂര സർവ്വീസുകളും തുടക്കത്തിൽ നടത്താൻ സ്വന്തം വ്യോമയാന വകുപ്പിൽ നിന്ന് അനുമതി നേടിയെടുത്തു.
പഴയ പരിചയസമ്പന്നരായ ബസ് ഡ്രൈവർമാരേയും എന്റെ വിശ്വസ്തരേയും ടെസ്റ്റ് ഇൻറർവ്യൂ കടമ്പകൾ ഒഴിവാക്കി പൈലറ്റായി നേരിട്ട് പോസ്റ്റിംഗ് കൊടുത്തു.
സ്മിത, അഞ്ജന, പ്രിയ, ജെസ്സി, റീന, തുടങ്ങിയ സ്റ്റാറുകൾക്കു മുന്നിൽ അന്നത്തെ പി.റ്റി. പിരീഡു കൊണ്ടു തന്നെ ഞാൻ ഒരു ചീഫ് എയർ മാർഷൽ ജനറൽ ആയി.
ഗിരീഷിനെ ഒന്ന് ഇംപ്രസ് ചെയ്യാനും കൂട്ട് പിടിച്ചെടുക്കാനും ഏറ്റവും കളക്ഷൻ ഉള്ള 7B, 6B,5B എന്നീ ഗേൾസ് ഡിവിഷന് മുന്നിലൂടെയുള്ള റൂട്ട് അവന് നൽകി.
എല്ലാവർക്കും എയർ റൂട്ടിനെ പറ്റിയുള്ള സാമാന്യ വിവരങ്ങൾ കൈമാറി ഫ്ലൈറ്റ് അനൗൺസ് ചെയ്ത് പാസഞ്ചേഴ്സിനേയും കൊടുത്ത് തിരികെ എയർപോർട്ടിൽ വരാൻ ഉള്ള നിർദ്ദേശവും നൽകി ഞാൻ അഡ്വഞ്ചറസ് റൂട്ടിലേക്ക് പോകാനുള്ള ഒരുക്കം തുടങ്ങി.
യാത്ര പുറപ്പെട്ട ദീർഘ-ഹ്രസ്വദൂര ഫ്ലൈറ്റുകൾ എല്ലാം എത്തിച്ചേർന്നിട്ടും ഗിരീഷ് ഓടിച്ച് 7B ക്കു നേരേ പോയ ജപ്പാൻ ഫ്ലൈറ്റ് മാത്രം വന്നിട്ടില്ല. യാതൊരു സിഗ്നലും തന്നിട്ടുമില്ല. നിറയെ യാത്രക്കാർ, തിരക്കേറിയ വഴി എനിക്കാകെ ടെൻഷനായി. തൽക്കാലം എയർപോർട്ട് അടച്ച് ഞങ്ങളെല്ലാരും പല വഴിക്ക് ഗിരീഷിനെത്തപ്പി റഡാറുമായി യാത്രയായി.
ഹെഡ്മാസ്റ്ററുടെ റൂമിന് മുന്നിൽ ക്രാഷ് ലാന്റ് ചെയത് മുട്ടു കാലിൽ ചിറകു രണ്ടും ഉയർത്തി തല കുമ്പിട്ട് നിൽക്കുന്ന ജപ്പാൻ ഫ്ലൈറ്റ് ആദ്യമായി കണ്ടെത്തിയത് 6 A യിലെ ഫ്ലൈറ്റ് ഓഫീസർ ബിജുവാണ്. എയർ ചീഫ് മാർഷൽ ജനറലിനുൾപ്പെടെ ആർക്കും അവനെ മോചിപ്പിക്കാനോ തിരികെ എയർപോർട്ടിലെത്തിക്കാനോ പറ്റിയില്ല.
ക്ലാസ് ടീച്ചർ സരസ്വതിയമ്മ ടീച്ചർ അടുത്ത അവറിൽ വളരെ രഹസ്യമായി ഞങ്ങളോട് "അവൻ ആനന്ദരാജൻ സാറിന്റെ നെഞ്ചത്ത് ഇടിച്ച" തിനാണ് ഹെഡ് മാസ്റ്ററുടെ റൂമിന് മുന്നിൽ നിർത്തിയിരിക്കുന്നത് എന്ന് പറഞ്ഞു. "എന്നാലും പണ്ട് അവനെ ഒന്ന് അടിച്ചെന്ന് കരുതി ടീച്ചർമാരെ ഒളിച്ചിരുന്ന് തല്ലാമോ കലികാലം അല്ലാതെന്തു പറയാൻ" എന്ന് പറഞ്ഞ് ഒരുഗ്രൻ നെടുവീർപ്പുമിട്ടു.
(ആനന്ദരാജൻ സാർ രണ്ടാമത്തെ അറ്റാക്കു കഴിഞ്ഞ് റെസ്റ്റിലായിരുന്നു ആ സമയം. ഈ സംഭവത്തിന്റെ തലേ ദിവസമാണ് തിരികെ എത്തിയത്)
(ആനന്ദരാജൻ സാർ രണ്ടാമത്തെ അറ്റാക്കു കഴിഞ്ഞ് റെസ്റ്റിലായിരുന്നു ആ സമയം. ഈ സംഭവത്തിന്റെ തലേ ദിവസമാണ് തിരികെ എത്തിയത്)
ദൃക്സാക്ഷികളുടെ ബ്ലാക്ക്ബോക്സ് വിവരണത്തിലൂടെ അറിഞ്ഞതിങ്ങനെ - ഓവർലോഡുമായി 6B ക്ലാസിനടുത്തൂടെ 7B ലക്ഷ്യമാക്കി കുതിച്ച് പാഞ്ഞ ഫ്ലൈറ്റ്, നേരേ എതിരെ "ഇതെന്തുകളി" എന്ന അൽഭുതത്തോടെ വന്നിരുന്ന പെൺകുട്ടികളെ തട്ടാതിരിക്കാൻ വേണ്ടി, വലതു ചിറക് ഒന്ന് പൊക്കിക്കൊടുക്കേണ്ടി വന്നു. ആ സമയം ഇടത് ചിറകിന്റെ കാര്യം വിട്ടു പോയ പൈലറ്റ്, ക്ലാസ്സിൽ നിന്നും പകർത്തെഴുത്ത് ബുക്കുകളുമായി ഓഫീസ് റൂമിലേക്ക് പൊയ്ക്കൊണ്ടിരുന്ന ആനന്ദരാജൻ സാറിന്റെ നെഞ്ചത്തേക്കാണ് ചെന്നു കയറിയത്.
സ്ഥിരമായി ബസ് ഓടിക്കുന്ന ആൾ പെട്ടെന്നൊരു ദിനം ഫ്ലൈറ്റ് പറത്തുമ്പൊ സംഭവിക്കുന്ന സ്വാഭാവികമായ പിശക് ആണതെന്ന് ചിന്തിക്കാതെ ചെവിക്കല്ലിന് അടി കൊണ്ട് ഫ്ലൈറ്റ് തകർന്ന് പൈലറ്റ് താഴെ വീണു. അവിടെ നിന്ന് ചെവിക്ക് പിടിച്ച് ഉയർത്തപ്പെട്ട് നേരെ ഹെഡ്മാസ്റ്ററിന്റെ റൂമിലേക്ക്. വണ്ടി കളിച്ചതാണ് എന്ന ഗിരീഷിന്റെ വാദം "കൈ ചുരുട്ടി ആളുകളുടെ നെഞ്ചത്തിടിക്കുന്നതാണോടാ നിന്റെയൊക്കെ അണ്ടി കളി" എന്ന സാറിന്റെ ആക്രോശങ്ങളിൽത്തട്ടി പൊലിഞ്ഞടങ്ങി.
ഫ്ലൈറ്റ് ചിറകിലെ പ്രൊപ്പല്ലറായിരുന്നു തട്ടിയത് എന്ന് അവരെ പറഞ്ഞു മനസ്സിലാക്കാനുള്ള ബുദ്ധി അവനോ അതു മനസ്സിലാക്കാനുള്ള ബുദ്ധി നെഞ്ചു തടവി നിന്നിരുന്ന സാറിനോ അന്നില്ലാതെ പോയി. നെഞ്ചിൽ ഇടിച്ചതിന്റെ ശിക്ഷയ്ക്ക് ഠൗൺ യു.പി. സ്കൂൾ സ്റ്റാഫ് റൂമിന് മുന്നിൽ ഉച്ചവരെ പ്രദർശിപ്പിക്കാനായി റിയോ - ഡി- ജനീറോ മോഡൽ ഗിരീഷ് ശിൽപ്പത്തിന്റെ പണിയാരംഭിച്ചു. കാൽനടയെ പ്രോൽസാഹിപ്പിക്കാൻ ബസ്സുകളി നിയമം മൂലം നിരോധിക്കുകയും ചെയ്തു.
അടുത്ത ഇൻറർവൽ സമയത്ത് ഞങ്ങൾ എയർ ഫോഴ്സിലെ കുറച്ച് ഉന്നത ഉദ്യോഗസ്ഥർ ഗിരീഷിനെ കാണാനെത്തി. അടി കൊണ്ട് ചുവന്ന മുഖവും കലങ്ങിയ കണ്ണുകളുമായി തന്റേതല്ലാത്ത കുറ്റത്തിന് ആ അഭിനവ പൈലറ്റ് കൈകൾ രണ്ടും വിരിച്ച് റിയോ - ഡി - ജനീറോയിലെ യേശുദേവനപ്പോലെ പാപഭാരവും പേറി മുട്ടു കാലിൽ നിന്നിരുന്നു. തൂക്കിയെടുക്കപ്പെട്ട വലത്തെ ചെവി മായാവി മോഡൽ ആയി അമിത രക്തസമ്മർദ്ദത്താൽ വിങ്ങി വിങ്ങി അനങ്ങുന്നുണ്ടായിരുന്നു. കണ്ണീരിനിടയിലൂടെ എന്നെ " തൃപ്തിയായോടാ പട്ടീ നിനക്ക് " എന്ന മട്ടിൽ ഒന്ന് നോക്കിയിട്ട് അവൻ തലയുയർത്താതെ ബാക്കി വരുന്ന വിചാരണകൾ ഏറ്റുവാങ്ങാൻ മാനസികമായി തയ്യാറെടുത്തു നിന്നു.
ദൈവ നിയോഗം പോലെ ഇന്ന് ഈ താരം ഫ്രാൻസ്, വിയറ്റ്നാം, ജപ്പാൻ, ചൈന തുടങ്ങി ഏതാണ്ടെല്ലാ രാജ്യങ്ങളിലും മാറി മാറി സഞ്ചരിച്ച് ബിസിനസ് ചെയ്യുന്നു. നാലഞ്ച് മാസം കൂടുമ്പൊ നാട്ടിലെത്തുന്നു. ഇപ്രാവശ്യം തമ്മിൽ കാണാം എന്ന് വാക്ക് തന്നിട്ടുണ്ട്. കാണണം....കെട്ടിപ്പിടിച്ചൊന്നു മുത്തണം....പാലക്കുഴിയിലെ പഴയ കോറിഡോറിലൂടെ കൈകൾ വിരിച്ച് ഒന്നൂടെ ഓടണം... അളിയാ നീ ബ്രസീലിൽ പോയിരുന്നോ എന്നു ചോദിക്കണം... ഇനി പോകുമ്പോൾ റിയോ - ഡി - ജനീറോയിൽ നിന്ന് ഒരു സെൽഫി അയച്ചു തരാൻ പറയണം. പറ്റിയാൽ അവന്റെ ചിലവിൽ അവിടെയെല്ലാം ഒന്നു പോകണം...
ഇതൊക്കെയല്ലേയുള്ളൂ ജീവിതത്തിൽ ബാക്കി
- ഗണേശ് -
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക