Slider

കപ്പപ്പഴവും കുഴലപ്പവും പിന്നെ ഒരു പെണ്ണുകാണലും

0
Image may contain: 1 person, closeup

നല്ല ചുവന്നു പഴുത്ത കപ്പപ്പഴവും കുഴലപ്പവും ഉഴുന്നുവടയും ഒരടിപൊളി കോമ്പിനേഷനാ... ചിലർക്കിത് നന്നായി ഇഷ്ടപ്പെടും കേൾക്കുമ്പൊത്തന്നെ വായിൽ വെള്ളം വരും. ചിലർക്ക് ഇത് യാതൊരു പ്രത്യേകതയും തോന്നിക്കാത്ത കാര്യമാണ്.
എന്നാൽ എനിക്കോ? എനിക്ക് ഇത് കാണുന്നതേ വെറുപ്പാണ്... വേദനയാണ്.... ഒരു നീറ്റലാണ്....
മുപ്പതാണ്ടുകളായി ഋശ്യശ്രംഖനെപ്പോലെ കഴിഞ്ഞ എന്റെ അമ്മാവനെ നിരന്തര സമ്മർദ്ദത്തിനും, ഉഭയകക്ഷി ചർച്ചകൾക്കും, മസ്തിഷ്ക പ്രക്ഷാളനങ്ങൾക്കും ഒടുവിലാണ് മൂന്ന് പെങ്ങൻമാരും (ഇതിലൊന്ന് എന്റെ അമ്മയാ) അമ്മയും (എന്റെ അമ്മാമ്മ) ചേർന്ന് കീഴ്‌പ്പെടുത്തി സ്ത്രീശക്തിയുടെ ബലത്തിൽ പെണ്ണുകാണിക്കാനിറക്കിയത്.
നാട്ടിലെ ബോയ്സ് സ്ക്കൂൾ ഹെഡ്മിസ്ട്രസും സ്വന്തം കണവനെ ഉൾപ്പെടെ സകല ആണുങ്ങളേയും വരച്ചവരയിൽ നിർത്തുന്ന (ഒരു മാതിരി പടിപ്പുര വീട്ടിൽ പദ്മാവതി - കൃഷ്ണേട്ടൻ സ്റ്റൈൽ) സുമംഗലാ ഭായി ടീച്ചറുടെ സഹോദരന്റെ മകളാണ് ഞങ്ങളുടെ ഋശ്യമ്മാവന്റെ വൈശാലിയാന്റിയായി ഏവരും കണ്ടെത്തി വച്ചിരുന്നത്.
മാമന്റെ സർക്കാരുദ്യോഗവും, ബന്ധുക്കളായ ഞങ്ങളുടെ സാമ്പത്തികക്കുറവും പഠിപ്പും അറിവുമില്ലായ്മയും ഒക്കെ വൈശാലിയാൻറിയെ മാമനെക്കൊണ്ട് മംഗലം കഴിപ്പിക്കാനുള്ള സുമംഗല ടീച്ചറിന്റെ തീരുമാനത്തിന് അടിവരയിടീച്ചു. കൂടാതെ വൈശാലി ആൻറീടെ അച്ഛൻ അന്ന് ഈ സുമംഗല ടീച്ചറിന്റെ ആശ്രിതനായിരുന്നു എന്നതും ചുളുവിന് ഒരു സർക്കാരുദ്യോഗസ്തനേയും ബന്ധുക്കളേയും ബംഗാളികളാക്കി കൂടെ നിർത്താം എന്നുള്ളതും ഈ തീരുമാനത്തെ ഊട്ടിയുറപ്പിച്ചു.
പഴയ ബന്ധം പുതുക്കിക്കൊണ്ട് ഒരു ദിവസം വീട്ടിൽ വന്ന ടീച്ചർ തന്നെയാണ് അമ്മാമ്മയോട് ഈ ആലോചനക്കാര്യം അറിയിച്ചതും അഭിപ്രായം ചോദിച്ചതും.
ഇത്രയും ഇൻട്രൊ...
അങ്ങനെ ആ പെണ്ണുകാണൽ ദിനം വന്നെത്തി വീട്ടിലെ അന്നത്തെ ഒറ്റക്കുട്ടിയും വിമലാംബിക സ്കൂളിൽ ടൈ കെട്ടി പഠിക്കുന്നവനുമായ എന്നെ കൂടാതെ മാമൻ, അമ്മ, രണ്ട് കുഞ്ഞമ്മമാർ അമ്മയുടെ ഒരു അമ്മാവൻ ഉൾപ്പെടെയുള്ള അറുമുഖർ ആ വലിയ വീടിന്റെ പൂമുഖത്തേക്ക് നടന്നെത്തി.
കാറിൽ ചെല്ലുന്നതായിരുന്നു ഒരു പഞ്ച് - പക്ഷെ അഞ്ച് മിനിട്ട് നടക്കാനുള്ളതേയുള്ളൂ എന്ന മാമന്റെ പ്രസ്താവനയെ ധിക്കരിക്കാൻ മണ്ണടിയിൽ നിന്നു വന്ന വലിയ അപ്പൂപ്പന്റെ തപശ്ശക്തിക്കോ (ആൾ ഒരു തട്ടുമുട്ട് മന്ത്രവാദിയാ) കമണ്ഡലുവിലെ വെള്ളത്തിനോ കഴിഞ്ഞില്ല.
''എടിയേ ...അവരിങ്ങ് എത്തി" പടിപ്പുര വീട്ടിൽ കൃഷ്ണേട്ടൻ. നിങ്ങളു കിടന്ന് ഒച്ച വയ്ക്കാതെ അവരിങ്ങോട്ട് തന്നെയാ വന്നത് എന്ന് പറഞ്ഞ് 4B യിലെ കുഞ്ഞിനെപ്പോലെ അടക്കി നിർത്തി ടീച്ചർ മൈക്ക് കൈയ്യിലെടുത്തു. എന്നിട്ട് അറുമുഖത്തിൽ പ്രീതി വരാത്തതുപോലെ ഇത്രാളേ ഉള്ളോ? (കൊട്ടാരക്കരയിൽ ഇനി വേറേ ആളൊന്നും വരാനില്ലേ?) എന്നൊരു ചോദ്യവും തൊടുത്ത് അകത്തേക്ക് കൈയ്യാട്ടി.
ഇതാ എന്റെ കെട്ടിയോൻ - കൃഷ്ണേട്ടന് പ്രത്യേകിച്ച് പണിയൊന്നുമില്ല പക്ഷെ ഇവിട്ത്തെ കൃഷിയും കാര്യങ്ങളുമൊക്കെ നോക്കാൻ തന്നെ സമയം തികയാറില്ല.
പറമ്പിലെ നാലഞ്ച് മണ്ടയടച്ച വാഴയിലേക്കും മണ്ഡരി പിടിച്ച തെങ്ങിലേക്കും കൃഷ്ണേട്ടൻ അഭിമാനത്തോടെ നോക്കി
'' പിന്നെ ഇതെന്റെ അനിയൻ - പെണ്ണിന്റെ അച്ഛൻ, ഇവനും ഇതൊക്കെ നോക്കി നടത്തുന്നു (ഏതൊക്കെ? ആ ...?) ഇവരിപ്പം ഇവിടാ താമസിക്കുന്നത്"
അപ്പൊ സ്ത്രീധനം ഗോപി-ഇനി പെണ്ണ് കൊള്ളാമോന്നു നോക്കാം... മണ്ണടി അപ്പൂപ്പൻ അമ്മയുടെ ചെവിയിലേക്ക് ഒരാത്മഗതം തട്ടി.
"എനിക്കൊരു മോനാ ഉള്ളത് അവൻ ഇപ്പൊ തിരുവനന്തപുരത്ത് റോക്കറ്റുണ്ടാക്കാൻ പഠിക്കുവാ ഒട്ടും ലീവില്ല കേട്ടോ അതാ നിക്കാഞ്ഞേ."
ഹൊ...!! തള്ള തളളിയതാ.... നമ്മൾക്ക് മനസ്സിലാവാത്ത പോലെ...അവൻ അവിടെ എന്തേലും ഉടായിപ്പിലായിരിക്കും എന്നത് മാമന്റെ മുഖഭാവം വിളിച്ചു പറയുന്നുണ്ടായിരുന്നു.
ഇങ്ങോട്ട് ഇറങ്ങി വാടീ നാണിക്കാതെ .. വൈശാലി (യഥാർത്ത പേര് അതല്ല) മുഖം നിറയെ വടുക്കളും മുഖക്കുരുക്കളും കൈ നിറയെ ചായയുമായി മന്ദം മന്ദം കടന്നു വന്നു. രണ്ട് ജോലിക്കാരികൾ അതിന് പുറകിലായി ചിപ്സ്, ഹൽവ, കപ്പപ്പഴം, കുഴലപ്പം, ഉഴുന്നുവട എന്നിവയും കൊണ്ട് വച്ചു.
അവരെല്ലാം പെണ്ണിനെ നോക്കിയപ്പോ ഞാൻ അവരു കൊണ്ടു വച്ച പ്ലേറ്റിനേയും, അത്രേം നേരം സംസാരിച്ചോണ്ടു നിന്ന ടീച്ചർ എന്നേയും വിടാതെ നോക്കുന്നുണ്ടായിരുന്നു.
മോനെന്താ ഒന്നും മിണ്ടാത്തത് എന്താ പേര്? എവിടാ നീ പഠിക്കുന്നത്? My name is ganesh, I am studying in first standard, My school is vimalambika LPS, My father is Gopalakrishnan എന്നു തുടങ്ങുന്ന മൈ സെൽഫിലെ ഓർമ്മ വന്ന നാല് വരികൾ അപ്പൊഴെ തട്ടിക്കൊടുത്ത് ടൈ കെട്ടുന്ന സ്ക്കൂൾ കുട്ടിയുടെ നിലവാരം പുറത്തെടുത്ത് ഞാൻ ടീച്ചർക്കും മാമനും അവിടെക്കൂടിയവർക്കും മുന്നിൽ ഒരു മഹാമേരുവായി വളർന്നു നിന്നു.
(തിരിച്ചുവരുമ്പൊ എന്തായാലും യാൻബു ബേക്കറീന്ന് എനിക്ക് എന്തേലും വാങ്ങിത്തരാൻ ചെക്കൻ വീട്ടുകാർ തീരുമാനിച്ചിട്ടുണ്ടാകും തീർച്ച)
''മിടു മിടുക്കൻ '' കൃഷ്ണേട്ടനും പെൺകുട്ടീടച്ഛനും ഒരുമിച്ച് പറഞ്ഞു. മാമൻ ഉള്ളിൽത്തികട്ടി വന്ന സന്തോഷം ഒരു പുഞ്ചിരിയിലൊതുക്കി വൈശാലിയാന്റിയെ നോക്കി... ആൻറിക്കും നാണം കലർന്നൊരു ചിരി. അമ്മയുടെയും കുഞ്ഞമ്മമാരുടേയും ഭാവങ്ങൾ അവർണ്ണനീയം.
നിരത്തി വച്ചിരിക്കുന്ന പലഹാരങ്ങളിൽ എന്റടുത്തിരിക്കുന്ന ചിപ്സിനേക്കാൾ കുറച്ചൂടെ ദൂരെയുള്ള വടയിലും വടയിൽ നിന്ന് പഴത്തിലും അവിടുന്ന് കുഴലപ്പത്തിലും അറ്റൻഷനായി നിന്ന എന്റെ കണ്ണുകൾ മാറി മാറി സഞ്ചരിച്ചു. വായ് നിറഞ്ഞ വെള്ളം കടവായിലൂടെ ചെറുതായി ഒഴുകാൻ തുടങ്ങി.
എടുത്ത് കഴിക്ക് .. മോനേ കഴിക്കെടാ... ടീച്ചറിന്റെ ഗ്രീൻ ലൈറ്റ് എന്നിൽ വൈകുന്നേരം സ്കൂൾ വിടാൻ നേരമുള്ള കൂട്ടമണിയുടെ അവസ്തയാണുണ്ടാക്കിയത്. അമ്മയുടെയും കുഞ്ഞമ്മമാരുടേയും മാമന്റെയും ഇറുകിയ നോട്ടങ്ങളും പല്ലുകടി പോലുള്ള ചെറിയ ചെറിയ ഹർഡിൽസുകളും തട്ടിയകറ്റി ചിപ്സ് പാത്രവും ചായ ഗ്ലാസും തട്ടിയിടുന്ന മട്ടിൽ ഞാൻ മണ്ണടി അപ്പൂപ്പന്റെ അടുത്തേക്ക് കുതിച്ച് അവിടെ വച്ചിരുന്ന ഉഴുന്നുവടയിൽ രണ്ടെണ്ണം കൈയ്യിലും ഒരെണ്ണം കടിച്ചും എടുത്തു. കുഴലപ്പത്തിനൊപ്പം ഇരിക്കുന്ന കുഞ്ഞമ്മമാരുടെ അടുത്തെത്തി ഉഴുന്നുവട തെരുവ് പട്ടിയെപ്പോലെ ഓരോ കടി കടിച്ച് കുടഞ്ഞ് കളഞ്ഞിട്ട് കുഴലപ്പം കൈ കൊണ്ടും വായ് കൊണ്ടും ഒരേ സമയം പൊടിച്ചു കറുമുറെ ചവച്ചു. ഉഴുന്നുവട - കുഴലപ്പ മിശ്രിതം നന്നായി മിക്സ് ചെയ്തു കൊണ്ടിരിക്കെ ഞാൻ അവിടെ നിന്ന് അമ്മയുടെ അടുത്തിരിക്കുന്ന കപ്പപ്പഴത്തിനടുത്തേക്ക് എത്തി "ഹായ് മുട്ടൻ കപ്പപ്പഴം ല്ലേ അമ്മേ" എന്ന് പറഞ്ഞ് രണ്ട് മുഴുത്ത എണ്ണം കൈയ്യിലെടുത്ത് ഒന്നിൽ ഒരു കടി കടിച്ചു. അത് വായിൽ വച്ചു കൊണ്ട് അടുത്തത് പൊളിക്കാൻ ശ്രമിച്ചപ്പൊ അമ്മ എന്നെ കൈ നീട്ടി മടിയിൽ പിടിച്ചിരുത്തി.
ലോകത്തിൽ ഒരു പോലീസുകാരനും, ഒരു ഏകാധിപതിയും, ഒരു സ്വേച്ഛാതിപതിയും ചെയ്യാത്ത തികച്ചും വ്യത്യസ്തമായ ഒരു പീഡന മുറയാണ് എനിക്ക് നേരിടേണ്ടി വന്നത്. ഞാൻ കടിച്ച് വായിൽ വച്ചിരുന്ന പഴം സ്നേഹപൂർവ്വം തീറ്റിക്കുകയാണ് എന്ന് അനുവാചകരിൽ ഒരു സീൻ ക്രിയേറ്റ് ചെയ്യുകയും ഒപ്പം എന്റെ തുടയിൽ - വടയ്ക്കും, പഴത്തിനും, കുഴലപ്പത്തിനും ഒരു പക്ഷെ ഞാൻ ഇനിയെടുക്കുമായിരുന്ന ചിപ്സിനും അലുവയ്ക്കും വെവ്വേറെ രേഖാചിത്രങ്ങൾ ശിലാലിഖിതങ്ങളായി നഖക്ഷതങ്ങളിലൂടെ അമ്മ വരച്ചുകൊണ്ടിരുന്നു.
(ഏതാണ്ട് എടക്കൽ ഗുഹയിലേ പോലുള്ള വട്ടെഴുത്ത്, കോലെഴുത്ത്, പിന്നെ ചരിത്രകാരൻമാർക്ക് ഇനിയും കണ്ടെത്താനാവാത്ത ചില ചിഹ്നങ്ങളും ചിത്രങ്ങളും മറ്റുമായി കരിനീല നിറത്തിൽ ഈ ലിഖിതങ്ങൾ കുറേനാൾ കിടന്നിരുന്നു.)
'ബാക്കിക്കാര്യങ്ങളൊക്കെ എങ്ങനാ' എന്ന മണ്ണടി അപ്പൂപ്പന്റെ ചോദ്യത്തിനും 'ഇനിയിപ്പമെന്ത് കാര്യം' എന്ന പെണ്ണിന്റെച്ഛന്റെ മറുപടിയും ഗോപീ സുന്ദറിന്റെ ബാക്ക് ഗ്രൗണ്ട് സ്കോർ ആയി ഇതിനിടയിൽ മാറിക്കഴിഞ്ഞിരുന്നു.
തിരിച്ചിറങ്ങുമ്പൊ രണ്ടു കൈകളിലും തേങ്ങാപ്പാൽ പിഴിയും മട്ടിൽ പിടിച്ച് ഞെക്കി എന്നെ പിടിച്ചിറക്കി കുഞ്ഞമ്മമാരും അവരോട് ക്ഷമ ചോദിക്കും മട്ടിൽ ഒറ്റനോട്ടം നോക്കിയിറങ്ങി. പകുതിപ്പഴവും അരഞ്ഞവടയും കുഴലപ്പവും കുറേ കരച്ചിലും ബാക്കിയുണ്ടായിരുന്നു എന്റെ വായിലപ്പോഴും.
''വീട്ടിൽ ഗസ്റ്റ് വരുമ്പൊ അവരോട് മുഴുവൻ കഴിച്ചു തീർക്കാൻ നിർബ്ബന്ധിച്ചു പറയണം, കഴിക്കുമ്പൊ പോയി വായിനോക്കരുത്, അവര് ചോദിച്ചാ ഇപ്പൊ കഴിച്ചതേയുള്ളൂ എന്ന് പറയണം'', എന്നാക്കെ എനിക്ക് പറഞ്ഞ് തന്നിട്ടുള്ള അമ്മയും കുഞ്ഞമ്മമാരും ഞാനും അന്ന് ഒരു "ഗസ്റ്റ്" ആയിരുന്നു എന്ന് ഓർക്കാഞ്ഞതെന്തായിരുന്നു.????
അനുബന്ധമായി സംഭവിച്ച രണ്ടു കാര്യങ്ങൾ :-
മാമൻ മാത്രം എന്നെ കാര്യമായി ഒന്നും പറഞ്ഞില്ല കാരണം മറ്റൊന്നുമല്ല വൈശാലിയെയും അവിടുത്തെ മൊത്തം സെറ്റപ്പും പുളളിക്ക് പിടിച്ചില്ല. (ആ കല്യാണം ഗോവിന്ദ)
കൊതി മാറ്റാൻ ചരട് ജപിച്ച് കെട്ടിക്കൊടുക്കുമായിരുന്ന മണ്ണടി അപ്പൂപ്പൻ ആ സൈഡ് ബിസിനസ്സ് എന്നന്നേക്കുമായി നിർത്തി കൃഷിയിൽ വ്യാപൃതനായി.
-ഗണേശ് -
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo