Slider

വൃത്തശാസ്ത്രപാഠം

0
Image may contain: 1 person, eyeglasses and beard

നിരവധി സുഹൃത്തുക്കളുടെ നിരന്തരമായ ആവശ്യം പരിഗണിച്ചാണ് ഈ സാഹസത്തിനു മുതിരുന്നത്. 'നല്ലെഴുത്ത്' ഗ്രൂപ്പിലെ വാസനാസമ്പന്നരായ കവികള്‍ പലരും വൃത്തസംബന്ധിയായ സംശയങ്ങള്‍ ഉന്നയിക്കാറുണ്ട്. കവിയാകാന്‍ വൃത്തശാസ്ത്രം പഠിക്കണമെന്നില്ല. കവിതയ്ക്ക് വൃത്തം നിര്‍ബ്ബന്ധവുമല്ല. എന്നാല്‍ വൃത്തനിബദ്ധമായി എഴുതണമെങ്കില്‍ ഒരാള്‍ക്ക് പദസമ്പത്ത് നിര്‍ബ്ബന്ധമാണ്. മലയാളത്തില്‍നിന്ന് അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന വാക്കുകളെയും പ്രയോഗങ്ങളെയും ഒരു പരിധി വരെയെങ്കിലും പിടിച്ചുനിര്‍ത്താന്‍ വൃത്തനിബദ്ധരചനകള്‍ സഹായിക്കും.
ഏ ആര്‍ രാജരാജവര്‍മ്മയുടെ 'വൃത്തമഞ്ജരി' യെ അധികരിച്ചാണ് ഈ പാഠങ്ങളെല്ലാം. തുടക്കം മുതല്‍ ശ്രദ്ധയോടെ പിന്‍തുടര്‍ന്നാല്‍ ഒരു സാമാന്യധാരണ സൃഷ്ടിച്ചെടുക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. നമുക്ക് ശ്രമിച്ചു നോക്കാം. താളവും ഈണവുമുള്ള കവിതകള്‍ എഴുതുന്നതെങ്ങനെയെന്നാണ് ഭൂരിപക്ഷത്തിന്റെയും സംശയം. സംസ്‌ക്കൃതവൃത്തപരിശീലനത്തിലൂടെ ഭാഷാവൃത്തത്തിലെത്തിച്ചേരുമ്പോള്‍ അത് എളുപ്പമായിത്തീരും.
പാഠം 1
വാക്യങ്ങള്‍ രണ്ടു വിധമുണ്ട്: ഗദ്യവും പദ്യവും. ഒരു പാദത്തില്‍ എത്ര അക്ഷരം വേണമെന്നും, ഏതൊക്കെ അക്ഷരങ്ങള്‍ ലഘുക്കളായിരിക്കണമെന്നും, ഏതൊക്കെ അക്ഷരങ്ങള്‍ ഗുരുക്കളായിരിക്കണമെന്നും, എവിടെയൊക്കെ യതി (നിര്‍ത്ത്) വേണമെന്നുമുള്ള നിബന്ധനകളോടെ എഴുതുന്ന വാക്യം പദ്യമാണ്. അത്തരം നിബന്ധനകളില്ലാത്തത് ഗദ്യവും.
സാധാരണയായി ലോകവ്യവഹാരത്തിന് നമ്മള്‍ ഉപയോഗിക്കുന്നത് ഗദ്യമാണ്.
കാവ്യമെല്ലാം പദ്യമായിരിക്കണമെന്നോ പദ്യമെല്ലാം കാവ്യമായിരിക്കണമെന്നോ നിര്‍ബ്ബന്ധമില്ല. പദ്യലക്ഷണം വൃത്തശാസ്ത്രത്തെയും, കാവ്യലക്ഷണം സാഹിത്യശാസ്ത്രത്തെയും ആശ്രയിച്ചു നില്‍ക്കുന്നു. കാവ്യമല്ലാത്ത പദ്യത്തെ സംസ്‌ക്കൃതത്തില്‍ 'കാരിക' എന്നു പറയും.
പദ്യം നിര്‍മ്മിക്കാനുള്ള തോതാണ് വൃത്തം. ഒരു പാദത്തില്‍ എത്ര അക്ഷരം വേണം എന്ന നിബന്ധനയാണ് ഛന്ദസ്സ്. ഒരു പദ്യപാദത്തില്‍ 1 മുതല്‍ 26 അക്ഷരങ്ങള്‍ വരെയാകാം. അതുകൊണ്ട് ആകെയുള്ളത് 26 ഛന്ദസ്സുകളാണ്. ഒരേ ഛന്ദസ്സില്‍ത്തന്നെ, ഗുരു-ലഘു അക്ഷരങ്ങള്‍ പല വിധത്തില്‍ ക്രമപ്പെടുത്താന്‍ കഴിയുന്നതുകൊണ്ട് നിരവധി വൃത്തങ്ങളുണ്ടാകും.
26 ഛന്ദസ്സുകള്‍ (ബ്രായ്ക്കറ്റില്‍ അവയിലെ ഓരോ പാദത്തിലെയും അക്ഷരങ്ങളുടെ എണ്ണം):
ഉക്ത (1), അത്യുക്ത (2), മധ്യ (3), പ്രതിഷ്ഠ (4), സുപ്രതിഷ്ഠ (5), ഗായത്രി (6), ഉഷ്ണിക്ക് (7), അനുഷ്ടുപ്പ് (8), ബൃഹതി (9), പങ്ക്തി (10), ത്രിഷ്ടുപ്പ് (11), ജഗതി (12), അതിജഗതി (13), ശക്വരി (14), അതിശക്വരി (15), അഷ്ടി (16), അത്യഷ്ടി (17), ധൃതി (18), ആതിധൃതി (19), കൃതി (20), പ്രകൃതി (21), ആകൃതി (22), വികൃതി (23), സംകൃതി (24), അഭികൃതി (25), ഉത്കൃതി (26)
ഒരു പാദത്തില്‍ 26 അക്ഷരങ്ങള്‍ക്കു മുകളില്‍ വന്നാല്‍ അതിനെ 'ദണ്ഡകം' എന്നു വിളിക്കും.
വൃത്തശാസ്ത്രത്തില്‍, സ്വരങ്ങളെ മാത്രമേ അക്ഷരമായി കണക്കിലെടുക്കൂ. സ്വരമില്ലാതെ നില്‍ക്കുന്ന വ്യഞ്ജനം എണ്ണുകയില്ല. 'കണ്‍മിഴിച്ചവള്‍ നോക്കിനാള്‍' എന്ന വരിയില്‍ എട്ടു സ്വരമേയുള്ളു; എട്ടക്ഷരങ്ങളും. 'ണ്‍', 'ള്‍' എന്നീ ചില്ലക്ഷരങ്ങള്‍ എണ്ണത്തില്‍ പെടുന്നില്ല. 'കണ്‍' എന്നും 'നാള്‍' എന്നുമുള്ളത് ഒറ്റയക്ഷരങ്ങളാണ്.
'ഹ്രസ്വാക്ഷരം ലഘുവാണ്; ദീര്‍ഘമായത് ഗുരുവും.
അനുസ്വാരം, വിസര്‍ഗ്ഗം, തീവ്രയത്‌നമാവശ്യമുള്ള ചില്ലക്ഷരം, കൂട്ടക്ഷരം എന്നിവ പിന്നാലെ വന്നാല്‍ ഹ്രസ്വാക്ഷരവും ഗുരുവായിത്തീരും.'
കരുണ- എല്ലാം ഹ്രസ്വം, അതുകൊണ്ട് എല്ലാം ലഘു
ഭംഗം- രണ്ടക്ഷരത്തിനും പിന്നാലെ അനുസ്വാരം വന്നിരിക്കുന്നതിനാല്‍ രണ്ടും ഗുരു.
മലര്‍പ്പൊടിയില്‍ 'ര്‍' തീവ്രയത്‌നമാവശ്യമുള്ളതാണ് അതുകൊണ്ട് ല ഗുരുവാണ്. എന്നാല്‍ മലര്‍മാലയില്‍, പ്രയത്‌നം തീവ്രമല്ല, ലഘുവാണ്. അതുകൊണ്ട് ഇവിടെ ല ലഘുവാണ്.
(ഇങ്ങനെ നിരവധി വാക്കുകള്‍ എഴുതി, അവയില്‍ ഏതെല്ലാം ലഘുവാണ്, ഏതെല്ലാം ഗുരുവാണ് എന്നു നിര്‍ണയിച്ചു നോക്കുക.
അടുത്ത പാഠത്തില്‍, പദ്യരചനയുടെ മറ്റു സാങ്കേതികതകള്‍ പരിചയിക്കാം.)

By: Sukaami Prakash
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo