നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ചന്ദനംപെറ്റ പെണ്ണ് - Part 12


ബത്തേരിയിലേക്കു തിരിച്ചു പോകുമ്പോൾ ലക്ഷ്മിയമ്മയോട് നാണുവേട്ടൻ ചോദിച്ചു.
“അല്ല ലക്ഷ്മിയമ്മേ.. നിങ്ങൾക്കിതെക്കെ എങ്ങനെയറിയാം..? ഇവരേക്കുറിച്ച് വേറെന്തെങ്കിലും അറിയാമോ? ഈ രാഘവനെന്തിനാണ് അവന്റെ പെങ്ങടെ കൊച്ചിനെ ഉപേക്ഷിച്ചത്..? അതറിഞ്ഞാക്കൊള്ളാമെന്ന് ഞങ്ങൾക്ക് താൽപ്പര്യമൊണ്ട്..?”
“അതിനെന്താ ഞാൻ പറയാം നാണുവേട്ടാ.. അത് നിങ്ങളറിയണം ഇനി അത് അറിയാതിരുന്നിട്ടും കാര്യമില്ലല്ലോ..?”
ലക്ഷ്മിയമ്മ രാഘവൻ തങ്ങളെ കാണാൻ വന്നതും പിന്നീട് അവർ പറഞ്ഞ് താനറിഞ്ഞ ശ്രീജയുടെ ജനന കഥ അവരോടു പറയാൻ തുടങ്ങി.
" രാഘവന്റെ കുടുംബക്കാര് കോട്ടയത്തെ അതിരമ്പൊഴയിൽ നിന്നാണ് വയനാട്ടിലെത്തീത് മാനന്തവാടിക്കടുത്ത തവിഞ്ഞാലിൽ അവരാദ്യം കൊറച്ച് സ്ഥലം വാങ്ങി അവിടെ തേയിലത്തോട്ടത്തിന്റെയും കാടിന്റെയും ഇടയ്ക്കായിരുന്നു ആ സ്ഥലം ആ പ്രദേശങ്ങളിൽ താമസിക്കുന്ന എല്ലാവരും ചെയ്യുമ്പോലേ അവരും സ്വന്തം സ്ഥലത്തോടു ചേർന്നുകെടന്ന ഒരുപാടേക്കർ കാട് വളച്ചെടുത്ത് വെട്ടിത്തെളിച്ചു കൃഷിയെറക്കി അവരെന്നു പറഞ്ഞാൽ രാഘവന്റെച്ഛൻ ഗോപാലനും അമ്മ പാറുക്കുട്ടിയും.അവർക്ക് ഏഴു മക്കളായിരുന്നു. ആണുങ്ങളിൽ മൂത്തവൻ രാഘവൻ മൂത്ത രണ്ടുപെങ്ങന്മാർ ലീലയും കൗസല്യയും അതിനു താഴേ അവനും രണ്ടനിയന്മാരും വിശ്വനാഥനും മാധവനും അവർക്കു താഴേ എളയ രണ്ടുപെങ്ങന്മാരും രാജമ്മയും ഉഷയും. ഇതിൽ മൂത്തവൾമാരെ കൊറേ വർഷം കഴിഞ്ഞപ്പോൾ പടിഞ്ഞാറത്തയിലേക്കും കൊട്ടിയൂരിലേക്കും കെട്ടിച്ചു വിട്ടിരുന്നു.അങ്ങനെ ഒരു കൊഴപ്പവുമില്ലാതെ ജീവിക്കുമ്പോഴാണ് അവടെ കുടിയൊഴിപ്പിക്കാൻ ഗവർമെന്റ് നടപടി തൊടങ്ങിയത്. രണ്ടു മൂന്നു വർഷം അവരെല്ലാം കോടതിയിൽ കേസു നടത്തിയെങ്കിലും അനുകൂലമായി വിധി വന്നില്ല.
അന്നൊരു രാത്രീല് മാനന്തവാടി ഡെപ്യൂട്ടി കളക്ടർ ഫോറസ്റ്റുകാരുടൊപ്പം പോലീസുകാരേം കൂട്ടി വന്ന് അവരെയൊക്കെ അടിച്ചോടിച്ചു. പെരെയും മറ്റും തല്ലിപ്പൊളിച്ചു തീയിട്ടു. പോലീസും പട്ടാളോം കോടതീം കാശാെള്ളോരുടെ കൂടയല്ലേ പണ്ടും ഇപ്പളും നിക്ക്വോളൂ ആരോടു ചോദിക്കാനാ എന്നാ പറയാനാ ഏതോ ആൾക്കാര് കാട്ടിൽ വെഷം വെച്ചതോണ്ട് രണ്ടു മൂന്നു പുലികൾ ചത്തുപോയത്രേ. അന്നൊക്കെ രാത്രീല് കാട്ടീന്ന് പുലീം കടുവേമൊക്കെയെറങ്ങി ആ പ്രദേശത്തൊള്ളോരെടെ ആടിനേം പശൂനെയൊക്കെ പിടിച്ചോണ്ടു പോകാറൊണ്ടായിരുന്നത്രേ. അപ്പോൾ വെഷം വെച്ചത് കാടരുകിൽ താമസിക്കുന്നവരാണെന്നു പോലീസും ഫോറസ്റ്റുകാരും വിശ്വസിച്ചു. അതാണ് കൊഴപ്പമായത് പക്ഷേ അതിന്റെ പിന്നില് തേയിലത്തോട്ടത്തിന്റെ മാനേജ്മെന്റ്റായിരുന്നൂന്ന എല്ലാരും പറയുന്നേ. അവർ കാടിനടുത്തുള്ള വീടുകളിലെ എല്ലാ പൊടിമീശ മൊളച്ച ആമ്പിള്ളേരേം ആണുങ്ങളേം പിടിച്ചോണ്ടുപോയി ചോദ്യം ചെയ്യുന്നുണ്ടെന്നും നല്ല അടിയും കൊടുക്കുന്നുണ്ടെന്ന വിവരം അറിഞ്ഞപ്പോൾ രാഘവന്റെയമ്മ കൈയ്യിൽ കിട്ടിയത് പെറുക്കിക്കൊടുത്ത് ഭർത്താവിനോടും ആൺമക്കളോടും എങ്ങോട്ടേലും ഓടിപ്പൊയ്ക്കോളാൻ പറഞ്ഞു ആ രാത്രി അവർ രക്ഷപ്പെട്ട് എങ്ങോട്ടോ എറങ്ങിയോടി തേയിലത്തോട്ടത്തിലൊ മറ്റോ പോയൊളിച്ചു.
ആ രാത്രിയിൽ അവർ പോലീസുകാരും ഫോറസ്റ്റുകാരും എസ്റ്റേറ്റിലെ ശിങ്കിടിമാരേയും കൂട്ടിവന്ന് പല കുടുംബങ്ങളിലേയും സ്ത്രീകളെയും പെൺകുട്ടികളെയും അറസ്റ്റു ചെയ്ത് വണ്ടിയേക്കയറ്റിക്കൊണ്ടോയി രാഘവന്റെമ്മേം അനിയത്തിമാരും അതിൽ പെട്ടുപോയി അന്നു അവന്റനിയത്തിമാർക്ക് പതിനെട്ടും പതിനഞ്ചുമാണ് പ്രായം അതിൽ മൂത്തവൾക്ക് കല്യാണം പറഞ്ഞു വെച്ചിരിരുന്നതായിരുന്നത്രേ. അന്നു രാത്രിയിൽ തേയിലത്തോട്ടത്തിലെ ലയത്തിലിട്ട് അവർ കൈയ്യിൽ കിട്ടിയവരെയെല്ലാം കൊല്ലാക്കൊല ചെയ്തു. ഒരാളേയും ഒഴുവാക്കിയില്ല പിടിച്ചോണ്ടു പോയ സ്ത്രീകളേയും പെങ്കുട്ടികളെയും വെറുതെ വിട്ടില്ല മാനങ്കെടുത്തി. ആരെക്കെയെന്നോ എത്ര പേരെന്നോ അവർക്കറിയില്ല ആരുടേയും മുഖവും അവർ ഓർക്കുന്നില്ല രാത്രിയല്ലേ അവർക്കു ബോധം വരുമ്പോൾ എസ്റ്റേറ്റിൽ പൊളിഞ്ഞു വീഴാറായ ഏതോ ലയത്തിലുണ്ടത്രേ അങ്ങനെ ആ രാത്രി അവന്റെ അനിയത്തിമാർക്കും അമ്മയ്ക്കും ഒരു പെണ്ണ് കാത്തു സൂക്ഷിക്കേണ്ടതെല്ലാം നഷ്ടപ്പെട്ടിരുന്നു.ഇക്കാര്യം പുറത്തറിഞ്ഞാൽ കുടുംബത്തിന്റെ മാനം പോകുമെന്നും അങ്ങനെ സംഭവിച്ചാൽ കൂട്ട ആത്മഹത്യയല്ലാതെ വേറൊരു മാർഗ്ഗമില്ലെന്നും പറഞ്ഞു കരയുകയല്ലാതെ വേറൊരു മാർഗ്ഗവും ഇല്ലായിരുന്നു. ആ അമ്മയ്ക്കും പെൺമക്കൾക്കും
മൂന്നു ദിവസം കഴിഞ്ഞാണ് രാഘവനും സഹോദരങ്ങളും അച്ഛനും വീട്ടിൽ തിരിച്ചെത്തിയത് വിവരങ്ങൾ അറിഞ്ഞപ്പോൾ ആ പാവങ്ങൾ തകർന്നുപോയി. ആരാണെന്നോ ഏതവനാണെന്നോ ഒന്നുമറിയില്ല ആരുടെ പേരിലാണ് കേസു കൊടുക്കേണ്ടത് ഇക്കാര്യങ്ങളൊക്കെ പുറത്തറിഞ്ഞാൽ കെട്ടിച്ചു വിട്ട മൂത്ത പെണ്മക്കൾക്ക് അവരുടെ ഭർത്താക്കന്മാരുടെ വീടുകളിൽ തലയുയർത്തി ജീവിക്കാൻ പറ്റ്വോ..? ഇനി കെട്ടാനുള്ള ആങ്ങളമാർക്ക് വീട്ടിൽ പെഴച്ചുപോയ പെങ്ങന്മാരുണ്ടന്നറിഞ്ഞാൽ കൊള്ളാവുന്ന കുടുംബങ്ങളിൽ നിന്നും ഒരു പെണ്ണുകിട്ട്വോ... ഒരു നല്ല ജീവിതം ഒണ്ടാക്വോ? വന്നതുവന്നു ഇനി അതിനേക്കുറിച്ചോർക്കണ്ടെന്നു പറയാനല്ലാതെ അതുങ്ങൾക്കെന്തു ചെയ്യാൻ കഴിയും മാസം മൂന്നു കഴിഞ്ഞപ്പോഴാണ് അന്നത്തെ രാത്രിയിൽ ആരോ ഒരാളിട്ട വിത്ത് രാജമ്മയുടെ വയറ്റിൽ മുളച്ച കാര്യം അമ്മ പറഞ്ഞ് രാഘവനറിഞ്ഞത് അവന്റെ ചെറിയ അനിയത്തി രക്ഷപെട്ടു ഭാഗ്യത്തിന് അവൾ ഗർഭിണിയായില്ല. എന്തു ചെയ്യാം അതിലും ദൈവം രാജമ്മയോട് മാത്രം കരുണ കാണിച്ചില്ല ദിവസങ്ങൾ കഴിയുന്തോറും പാവാട എത്ര വലിച്ചു മുറുക്കി കെട്ടിയിട്ടും അവളുടെ അടിവയർ വീർക്കാൻ തുടങ്ങി.നാണക്കേടോർത്ത് അവർ വാങ്ങിയ കുറച്ചു പട്ടയ സ്ഥലം കിട്ടിയ വിലയ്ക്കു വിറ്റു തവിഞ്ഞാലിൽ നിന്ന് ഗൂഡല്ലൂർക്ക് വന്നു.അവിടെ വച്ച് ഗർഭം നശിപ്പിക്കാനുള്ള എല്ലാ ശ്രമവും നടത്തിയെങ്കിലും പരാജയപ്പെട്ടു. അതിന്റെ സമയവും കഴിഞ്ഞുപോയി പ്രസവിക്കുവാനല്ലാതെ ആ ഗർഭം നശിപ്പിക്കാൻ അവർക്ക് കഴിഞ്ഞില്ല.
രാജമ്മ ഗർഭിണിയായി അഞ്ചുമാസം കഴിഞ്ഞപ്പോൾ രാഘവന്റെ മാതാപിതാക്കൾ ഇക്കാര്യങ്ങൾ പുറത്തറിയാതിരിക്കാൻ രാജമ്മയെ കന്യാസ്ത്രീ മഠത്തിൽ ജോലിക്കയക്കുന്നെന്ന വ്യാജേന അവനേയും പെങ്ങളേയും ദൂരെ കബനിഗിരിയിലേക്ക് പറഞ്ഞു വിട്ടു. അവർ രണ്ടു പേരും ഒരു വീട് വാടകയ്ക്കെടുത്ത് താമസം തുടങ്ങി അവിടെയുള്ള അയലോക്കാർക്ക് സംശയം തോന്നാതിരിക്കാൻ അവർ ഒരു പുതിയ കഥ മെനഞ്ഞുണ്ടാക്കി തങ്ങൾ പാലക്കാടുകാരാണെന്നും തമ്മിൽ സ്നേഹത്തിലായിരുന്നെന്നും തങ്ങളുടെ കല്യാണത്തിന് രണ്ടു കുടുംബങ്ങൾക്കും എതിർപ്പായപ്പോൾ വീട്ടുകാരറിയാതെ ഒളിച്ചോടിപ്പോയി രജിസ്റ്റർ മാര്യേജ് കഴിച്ചെന്നും പറഞ്ഞു. കബനിഗിരിക്കടുത്ത മരക്കടവിൽ നരിവേലി ജോർജെന്നാെരാളുടെ കരിങ്കൽ ക്വാറിയിൽ മെറ്റലടിക്കുന്ന പണിയായിരുന്നു രാഘവന് അവടെ പണിക്കു വരുന്ന കന്നഡക്കാരുടെ ഇടയിൽ ഒരാളായി അവനുങ്കൂടി. പെങ്ങക്ക് ഒമ്പതു മാസം തികഞ്ഞപ്പോ അവമ്പോയി അമ്മയെ കൂട്ടിക്കൊണ്ടുവന്നു. ബാക്കിയെല്ലാം അവരുടെ അമ്മയാണ് പ്ലാൻ ചെയ്തത്.
പ്രസവസമയം അടുത്തപ്പോൾ മാനന്തവാടി ആസ്പത്രിയിൽ പോകുവാണെന്നും പ്രസവശേഷം കൊച്ചിനേയും കൊണ്ട് പാലക്കാട്ടേക്കു പോകുമെന്നും പറഞ്ഞ് അവർ വാടക വീട് ഒഴിഞ്ഞു. കബനിപ്പുഴയുടെ അക്കരെയുള്ള മച്ചൂരിലെത്തി മൈസൂറിൽ നിന്നും മാനന്തവാടിക്കു വരുന്ന വീ ആർ ടി ബസ്സിൽ കയറി. ബൈരക്കുപ്പയിൽ എത്തിയപ്പോഴേക്കും അവൾക്കു വേദന തുടങ്ങിയിരുന്നു. അവിടെ ഇറങ്ങാതെ മറ്റു മാർഗ്ഗമുണ്ടായിരുന്നില്ല. ബസ്സിൽ നിന്നും ഇറങ്ങിയ എല്ലാവരും അവിടുന്ന് പോയിക്കഴിഞ്ഞപ്പോൾ അവർ ബസ്റ്റോപ്പിന് കുറച്ചകലത്തുള്ള ഒരു ആമ്പൽക്കുളത്തിന്റെ അടുത്തേക്കുപോയി അവിടെ എത്തിയപ്പോഴേക്കും രാജമ്മ ആകെ തളർന്നിരുന്നു. മുന്നോട്ടു നടക്കാൻ കഴിഞ്ഞില്ല അവനും അമ്മയുങ്കൂടെ താങ്ങിപ്പിടിച്ച് അവളെ അവിടെയൊരു തേക്കുമരത്തിന്റെ ചോട്ടിൽ ഇരുത്തിയിട്ട് രണ്ടുപേരുങ്കൂടിപ്പോയി കുറേ കമ്യൂണിസ്റ്റുപച്ചേം തേക്കെലയും ഒടിച്ചു കൊണ്ടുവന്നു നെരത്തിയിട്ടു അതിന്റെ മേലേ അവരുടെ കൈയ്യിലൊണ്ടായിരുന്ന പഴയ കീറത്തുണികളും മുണ്ടുകളും വിരിച്ച് അവളെ കിടത്തി വേദന സഹിക്കാൻ കഴിയാതെ അവൾ ഉറക്കെ കരഞ്ഞപ്പോൾ ഒച്ച പൊറത്തു കേക്കാതിരിക്കാൻ രാഘവന്റമ്മ ഒരു വലിയ തുണിക്കഷണം രാജമ്മേടെ വായിൽ തിരുകിയെന്നും ഇത് കാണാനാവാതെ അവൻ റോഡിലേക്കു കയറിപ്പോയെന്നുമാണ് പറഞ്ഞത്. വേദന തുടങ്ങി കുറേ നേരമായിട്ടും കുട്ടിയുടെ തല പകുതിക്കുവെച്ച് നിന്നു പോയെന്നും പുറത്തേക്കു വരുന്നില്ലെന്നും വേഗം ബൈരക്കുപ്പയിൽ പോയി ഒരു ബ്ലേഡും ഒരു കൂട് കാപ്പിപ്പൊടീം തിന്നാൻ കൊറച്ച് അവലോ പലഹാരമോ വാങ്ങിക്കൊണ്ട് വേഗംവരാൻ അമ്മ അവനോടു വിളിച്ചുപറഞ്ഞു തിരിച്ചിങ്ങോട്ടു വരുമ്പോ ആരേങ്കിലും കണ്ടാൽ അവർ പോയിക്കഴിഞ്ഞു വന്നാ മതിയെന്നും. വേദനകൊണ്ടു അലറിക്കരഞ്ഞ് പുളയുന്ന പെങ്ങളുടെ വായപൊത്തിപ്പിടിച്ച് കരഞ്ഞുകൊണ്ടാണത്രേ അമ്മ അവന്നോടങ്ങനെ പറഞ്ഞതെന്നും അവളെ ശുശ്രൂഷിച്ചതെന്നും ഇത് കേട്ടപാതി ജീവൻ വിട്ടാണ് അവൻ ബൈരക്കുപ്പ തോണിക്കടവിലേക്ക് ഓടിയതെന്നും അമ്മ പറഞ്ഞതെല്ലാം വാങ്ങിച്ച് അവൻ തിരിച്ചെത്തി പിന്നേം കൊറേക്കഴിഞ്ഞാണത്രേ അവൾ പ്രസവിച്ചതത്രേ അപ്പോൾ ബൈരക്കുപ്പ പള്ളീന്ന് ഉച്ചക്കെത്തെ ബാങ്ക് വിളിക്കുന്നുണ്ടായിരുന്നുവെന്നും എന്നോടു പറഞ്ഞപ്പോൾ അവൻ അന്നനുഭവിച്ച അതേ വേദനയും ദു:ഖോം അവന്റെ മുഖത്തപ്പോൾ ഞാൻ കണ്ടു നാണുവേട്ട.."
ലക്ഷ്മിയമ്മ അത്രയും പറഞ്ഞു നിറുത്തിയപ്പോൾ ആ രംഗങ്ങൾ കണ്മുമുന്നിൽ കാണുന്നതുപോലെ തോന്നി നാണുവേട്ടനും മക്കൾക്കും അവർ ആരുടെമേൽ കുറ്റം വിധിക്കണം എന്ന വിഷമഘട്ടത്തിലായി എങ്കിലും ബാക്കി അറിയുവാനുള്ള ആകാംക്ഷയിൽ അവർ ലക്ഷ്മിയമ്മയുടെ മുഖത്തേക്കുറ്റുനോക്കി അവരുടെ മനോനില ഊഹിച്ചെടുക്കാൻ അവർക്കാകുമായിരുന്നു ലക്ഷ്മിയമ്മ വീണ്ടും കഥയിലേക്കു പോയി
"പെങ്കുഞ്ഞാണ് രാജമ്മയ്ക്കു പെറന്നത്. ജനിപ്പിച്ചവനാരാണെന്ന് നൊന്തു പെറ്റ അമ്മയ്ക്കുപോലും പറയാൻ കഴിയാത്ത തന്തയില്ലാത്ത കുഞ്ഞ്. പ്രസവത്തിനുശേഷം രാജമ്മ ബോധംകെട്ടുപോയിരുന്നത്രേ. അവൾ കണ്ണു തുറക്കുന്നതുവരെ കുഞ്ഞിനെ പഴന്തുണിയിൽ പൊതിഞ്ഞ് അവന്റെടുത്താണത്രേ അമ്മ കൊടുത്തത് ഇതിനിടയിൽ കുഞ്ഞ് കരഞ്ഞപ്പോൾ അമ്മ പാലു കുടിപ്പിച്ചെന്നും രാജമ്മയ്ക്കു ബോധം തെളിഞ്ഞപ്പോൾ അവളാക്കുഞ്ഞിനെ കണ്ണുനെറയെ കണ്ടുവെന്നും എടുത്തുമ്മ കൊടുത്തെന്നും മുലക്കൊടുത്തെന്നും. അമ്മ പറഞ്ഞതുകൊണ്ട് രാജമ്മ ആമ്പൽക്കുളത്തിലിറങ്ങി കുളിച്ചു ദേഹത്തെ രക്തക്കറ കഴുകിക്കളഞ്ഞത്രേ. കുളിച്ചു കഴിഞ്ഞപ്പോൾ രാജമ്മയ്ക്ക് നിറുത്താതെ ബ്ലീഡിങ്ങായി അപ്പോൾ മുറുവിൽ കരുതിവച്ച കാപ്പിപ്പൊടിയിട്ട് മൂടി പഴയൊരു സാരി കീറി രാഘവന്റമ്മ അവളുടെ കാലുകൾക്കിടയിലൂടെ അടിവയറ് ചുറ്റും മുറുക്കിക്കെട്ടി അതിനു മുകളിൽക്കൂടി വസ്ത്രം ധരിക്കുമ്പോഴും രക്തസ്രാവം നിന്നിരുന്നില്ലത്രേ കുഞ്ഞു പുറത്തുവരാനായി ബ്ലേഡുകൊണ്ട് കീറിയത് അല്പം കൂടിപ്പോയിരുന്നത്രേ അവൾ വേദന കടിച്ചു പിടിച്ചിരുന്നതു കണ്ടപ്പോൾ ഹൃദയം തകർന്ന് റോഡരുകിലെ കലുങ്കിൽ തലയും കുമ്പിട്ട് പാവം അവനിരുന്നത്രേ. അവർ യാത്ര ചെയ്ത ബസ്സ് മാനന്തവാടിയിൽ നിന്നും തിരിച്ചു പോകുന്നതുവരെ അവർ ആ കാട്ടിൽ കാത്തിരുന്നു.
അവിടെത്തന്നെ ആ കൊച്ചിനെ ഉപേക്ഷിക്കാനായിരുന്നു അവന്റെമ്മയുടെ തീരുമാനം പക്ഷേ ആ പിഞ്ചു മുഖം കണ്ടപ്പോൾ അവന്റനിയത്തിക്ക് ആ കുഞ്ഞിനെ അവിടെ ഉപേക്ഷിക്കാൻ മനസ്സുവന്നില്ല അവളിലെ അമ്മയ്ക്ക് അതിനു കഴിയുമായിരുന്നില്ലത്രേ.മാതൃത്വത്തിന്റെ ശക്തിയാവാം അത് ..ആ വേദനയിലും അവൾ കുഞ്ഞിനെ കളയെണ്ടെന്നു പറഞ്ഞ് അമ്മയോട് വഴക്കു കൂടി. അമ്മ സമ്മതിക്കാത്തതുകൊണ്ട് അവൾ അലറിപ്പറഞ്ഞത് രാഘവൻ എന്നോട് പറയുമ്പോൾ ഞാനും തകർന്നു പോയി "
"എന്താണ് ലക്ഷ്മിയമ്മേ അവൾ പറഞ്ഞത്..?"
ആകാംക്ഷ അടക്കി നിറുത്താൻ കഴിയാതെ അനിൽകുമാർ ലക്ഷ്മിയമ്മയോടു ചോദിച്ചു.
"അമ്മേ ന്റെ കുഞ്ഞിനെ കളയണ്ടമ്മേ ഞാനെങ്ങനെങ്കിലും വളർത്തിക്കോളാം ദൂരെയെവിടെയങ്കിലും പോയി ആരുമറിയാതെ ജീവിച്ചോളാം നിങ്ങക്കും ആങ്ങളമാർക്കും ഒരുബുദ്ധിമുട്ടാകാത്ത ഏതേലുമൊരിടത്ത് വല്ല ഹോട്ടലിലെ പാത്രം കഴുകീട്ടോ ഏതെങ്കിലും വീട്ടില് അടുക്കളപ്പണി ചെയ്തിട്ടാണെങ്കിലും എന്റെ കൊച്ചിനെ ഞാമ്പാേറ്റിക്കോളാം എന്നെ മാനന്തവാടിക്കൊള്ള ബസ്സു കയറ്റിവിട്ടാ മതീ."
ഇതു കേട്ടപ്പോൾ സങ്കടം വന്നെങ്കിലും കുടുംബത്തിന്റെ അഭിമാനവും ഇനി കെട്ടിച്ചു വിടാനുള്ള അനിയത്തിയുടെയും രാജമ്മയുടെയും ഭാവി ജീവിതത്തെക്കുറിച്ചോർത്തപ്പോൾ രാഘവന്റെ മുന്നിൽ കുഞ്ഞിനെ ഉപേക്ഷിക്കുകയല്ലാതെ വേറെ വഴിയുണ്ടായിരുന്നില്ല നാണുവേട്ട..."
(തുടരും) 
***അടുത്ത ഭാഗം നാളെ - ഇവിടെ, ഇതേസമയം*** 
വായിക്കാത്ത ഭാഗങ്ങൾ ഇവിടെ തിരയുക-  https://www.nallezhuth.com/search/label/ChandanamPettaPennu
ബെന്നി ടി ജെ  
Image may contain: 1 person, beard and closeup

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot