Slider

ബാധ .

0
ബാധ ..
നാല് കൂട്ടം കറികളും അതിനു പുറമെ വറുത്ത മീനും ചിക്കനും പിന്നെ സാധാരണയുള്ളതു പോലെ കടുമാങ്ങ അച്ചാറും പച്ചടിയും ഒക്കെ ചേർത്ത് "അത്താഴം അരവയർ " എന്ന ചൊല്ല് തൽക്കാലം മറന്നു മുഴുവയർ തന്നെ കയറ്റി, പിറ്റേന്ന് സുഖമായി "പോകാൻ " ഒരു മൈസൂർപ്പഴവും കഴിച്ചായിരുന്നു പ്രഭാകരൻ മേനോൻ നിദ്രയായതു . പക്ഷെ പതിവ് തെറ്റിച്ചു പിറ്റേന്ന് കാലത്തു കക്കൂസിലിരുന്നപ്പോൾ ഒന്നും പോയില്ല വെറും കാറ്റ് മാത്രം . ആകെ വിഷണ്ണനായി വയറും തടവി ഇരുന്നു . ഒരു ചായ കുടിച്ചാൽ ശരിയാകുമെന്ന് കരുതി , അതും സ്വാഹാ !! പ്രാതലിനു "എന്നെ വിഴുങ്ങൂ.." എന്നും പറഞ്ഞു തീന്മേശയിലിരുന്ന ഒരു കുറ്റി പുട്ടും , നെയ്പത്തിരിയും കടലക്കറിയും മട്ടൺ സ്റ്റൂ വും ഒക്കെ നോക്കി നുണച്ചിറക്കാനേ സ്തംഭിച്ച വയറുമായി നിൽക്കുന്ന അദ്ദേഹത്തിന് കഴിഞ്ഞുള്ളു .
ഉടനെ ഡ്രൈവറെ വിളിച്ചു സ്പെഷലിസ്റ്റിന്റെ അടുത്തേക്ക് ഓടി . അദ്ദേഹം കുറിച്ച് തന്ന മരുന്നുകളും ഫൈബർ അടങ്ങിയിട്ടുള്ള പഴങ്ങളും പെരുമാറി നോക്കി ഒരു രക്ഷയുമില്ല . ഉച്ചക്കും രാത്രിയും ചോറ് നോക്കിയിരിക്കാനേ കഴിഞ്ഞുള്ളു . വൈദ്യർ പറഞ്ഞ പിപ്പല്യാസവവും തേനും മറ്റും കാര്യമായ മാറ്റമൊന്നും ഉണ്ടാക്കിയില്ല . മാത്രമല്ല സ്ഥലത്തു മറ്റു ചിലർക്കും ഇതേ അസുഖം വന്നിട്ടുണ്ടെന്ന് നാട്ടുകാർ പറഞ്ഞു . പ്രത്യേകിച്ചും സുഹൃത്തുക്കളായ എസ്റ്റേറ്റ് മുതലാളി അബ്രഹാമിനും , ഷോപ്പിംഗ് കോംപ്ലക്സ് ഉടമ അബ്ദുല്ല ഹാജിയാർക്കും . നാണക്കേട് കാരണം ആരും അങ്ങോട്ടുമിങ്ങോട്ടും അന്വേഷിച്ചില്ല !!.
വടക്കു നിന്ന് ഒരു കാഷായധാരി സിദ്ധൻ നാട്ടിലെത്തിയിട്ടുണ്ടെന്നു ആരോ പറഞ്ഞത് . അയാളുടെ കയ്യിലുള്ള തീർത്ഥം മാറ്റാത്ത രോഗമില്ലത്രേ . മറ്റാരെങ്കിലും കൊണ്ടുപോകുന്നതിന് മുൻപ് തന്നെ മേനോൻ വീട്ടിൽ വരുത്തി . ചോറ് കാണുമ്പോൾ ഛർദിക്കാൻ തോന്നുന്നുണ്ടെന്നു പറഞ്ഞപ്പോൾ ഒരു പ്ലേറ്റ് നിറയെ ചോറ് കൊണ്ട് വരാൻ പറഞ്ഞു . ധ്യാനത്തിലിരുന്ന സിദ്ധൻ കണ്ണ് തുറക്കാതെ പറഞ്ഞു
"ഇത് ശരീരത്തിന്റെ അസുഖമല്ലാ വത്സാ , ഇത് ബാധ കൂടിയതാണ് "
സ്വാമി ഭാണ്ഡത്തിൽ നിന്നും ഒരു ചൂരൽ എടുത്തു . മേനോന്റെ കണ്ണ് തള്ളി ഇത് വരെ എല്ലാവരെയും അടിക്കുക മാത്രം ചെയ്തിട്ടുള്ള എന്നെ ..... കക്കൂസിൽ ഇരുന്നു ഇരുന്നു വേദന കയറിയ ചന്തി ചൂരൽപ്രഹരത്തിൽ പുളഞ്ഞു .
"പറ നീ ആരാണ് ?, ഏതു ജാതി ഏതു മതം ??"
അതുവരെ മന്ത്രം ചൊല്ലിയിരുന്ന സിദ്ധന്റെ ശബ്ദം ഉച്ചത്തിലായി . ഉത്തരം വന്നു.
"എനിക്ക് ജാതിയും മതവും ഇല്ല , കണ്ടു പിടിക്കാമെങ്കിൽ കണ്ടു പിടിച്ചോ "
സാധാരണ ബാധയുടെ അലർച്ചയും അട്ടഹാസങ്ങളും ഒന്നും ഇല്ലാതെ മണ്ണും വെള്ളവും പോലെ തണുത്തു മരവിച്ച ആ മറുപടിയും വെല്ലുവിളിയും സിദ്ധനെ കുറച്ചു പരിഭ്രമത്തിലാഴ്ത്തി . എന്തായാലും കീഴടങ്ങാൻ പറ്റില്ലല്ലോ .
"മേനോനോട് പാത്രത്തിലെ ചൂടുചോറിലേക്കു സൂക്ഷിച്ചു നോക്കാൻ പറഞ്ഞു " വീണ്ടും സ്വാമി ധ്യാനത്തിലായി . പതിയെ കണ്ണ് തുറന്നു ചോറിലേക്കു നോക്കിയ സ്വാമിയുടെ കണ്ണ് തള്ളി
"നാല് കാലുകൾ !!" ... ഹോ ഗോമാതാ , കാളപിതാ..." സിദ്ധൻ ചാടിയെഴുന്നേറ്റു കൈ കൂപ്പി .
ഇത്തവണ ബാധ ഒച്ച വെച്ചു
"സൂക്ഷിച്ചു നോക്കെടാ !!"
കാളയല്ല, കാളയെ പോലെ എല്ലുന്തി കരുവാളിച്ച ഒരു മനുഷ്യൻ , മെല്ലിച്ചതെങ്കിലും ചേറിന്റെ മണമുള്ള ഇരുമ്പു പോലെയുള്ള അവന്റെ കൈത്തണ്ടകൾ തന്റെ മുഖത്ത് ഏതു നിമിഷവും വീഴും എന്ന് സ്വാമിക്ക് തോന്നി, അവന്റെ കണ്ണിലെ തീ സിദ്ധനെ പൊള്ളിച്ചു . നോക്കിയിരിക്കെ അണു വിഘടിക്കുന്നതു പോലെ അവൻ പെരുകുന്നു നൂറായി പതിനായിരമായി കോടിയായി.... പേടിച്ചു സ്തംഭിച്ച വയറുമായി സിദ്ധൻ പുറത്തേക്കോടി .
വിറച്ചു നിൽക്കുന്ന മേനോനും ദർശനം കിട്ടി . " സാധാരണ ഭക്ഷണം കഴിക്കുന്ന ആർക്കും എന്നെ മനസ്സിലാവുമെടാ , നിന്റെ തീന്മേശയിൽ നിറയുന്ന വിഭവങ്ങൾ എന്റെ ചോരയുടെ രുചിയും വിയർപ്പിന്റെ ഉപ്പുമാണെടാ !!"
ജിതേഷ് പൊയിലൂർ
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo