Slider

പഴയകാല ഓർമ്മകൾ

0
പഴക്കം ചെന്ന ഡയറിയുടെ താളുകൾക്കിടയിലൂടെ വെറുതെ ഓടി നടക്കുന്നതിനിടയിലാണ് വിവാഹ ജീവിതത്തിന്റെ ആരംഭത്തിലെങ്ങോ വീട്ടിൽ നിന്നും വന്നൊരു പഴയ എഴുത്ത്‌ കൈയിൽ കിട്ടുന്നത്. അതിലെ അക്ഷരങ്ങളിലൂടെ യാത്ര ചെയ്യുമ്പോൾ മനസ്സ് വിങ്ങുകയായിരുന്നു. നാട്ടിൽ നിന്നും പോന്നതിനു ശേഷം വീട്ടിലെ വിശേഷങ്ങൾ അറിയുവാനായി എഴുതി അയച്ച എഴുത്തിന് മറുപടിയായി അമ്മയുടെ അക്ഷരങ്ങൾ.
വീട്ടുവിശേഷങ്ങളും നാട്ടുവിശേഷങ്ങളും നിറച്ച വരികൾ. അതിൽ അച്ഛന്റെയും അമ്മയുടെയും ഏട്ടന്റെയും പുതിയ വിശേഷങ്ങൾ. വിഷുവിന് കൊടിയേറി പത്താമുദയം കൊടിയിറങ്ങും വരെയുള്ള ഉത്സവ കാഴ്ചകൾ. വീട്ടിലെ എന്റെ സുന്ദരിക്കുട്ടി ആട്ടിൻ കുട്ടിയുടെ കുസൃതികൾ, കുറുമ്പനായ നായ്ക്കുട്ടിയുടെ പിണക്കത്തിന്റെ കഥകൾ, മുറ്റത്തു ഞാൻ നട്ടു വളർത്തിയ മുല്ലപൂക്കൾ പൊട്ടിക്കാൻ ഓടി വരുന്ന എന്റെ കുറുമ്പികൂട്ടുകാരികളുടെ വിശേഷങ്ങൾ, മുറ്റത്തെ തേന്മാവിൻ നിന്നും അന്നേ ദിവസം കൊഴിഞ്ഞു വീണ മധുരം കിനിയും മാമ്പഴത്തിന്റെയും കമ്പിളിനാരകത്തിൽ നിറഞ്ഞ നാരങ്ങയുടെ എണ്ണങ്ങളും, കൊയ്യാൻ തയ്യാറെടുത്തു നിൽക്കുന്ന വയലിന്റെ വിശേഷങ്ങളും ഒക്കെ ചേർത്തു വലിയ ഒരു എഴുത്ത്‌.
എഴുത്ത്‌ വായിച്ചു കഴിഞ്ഞപ്പോൾ മനസ്സിൽ നിറഞ്ഞ വിതുമ്പൽ അടക്കാനാവാതെ ഞാനെന്റെ കണ്ണുകൾ ഇറുക്കി അടച്ചു. നിറഞ്ഞ കണ്ണുനീരിൽ കുതിർന്നു മുന്നിൽ മങ്ങി മങ്ങി മനസ്സിൽ തെളിഞ്ഞ വഴിയിലൂടെ തനിച്ചൊരു യാത്ര തുടങ്ങി.
വിരിഞ്ഞ പുഴയുടെ മാറിലൂടെ ഒഴുകി അടുക്കുന്ന കടത്തുതോണി....
അതേ ആ പുഴ കടന്നു വേണം എന്റെ ഗ്രാമത്തിൽ എത്താൻ.....നിറയെ തെങ്ങുകൾ ഇരുവശവും നിറഞ്ഞു നിൽക്കുന്ന കുട്ടനാടിന്റെ സൗന്ദര്യം നിറഞ്ഞ എന്റെ ഗ്രാമം......
വരുന്നവഴിയാണോ കൊച്ചേ....തനിച്ചേ ഉള്ളോ...മക്കളും ഭർത്താവും എവിടെ........
എന്നൊക്കെയുള്ള കടത്തുകാരൻ ചേട്ടന്റെ വാക്കുകൾക്ക് മറുപടി കൊടുത്തുകൊണ്ട് പുഴയിലെ വെള്ളത്തിലേക്ക് കൈകൾ ഇട്ട് അക്കരയിലേക്ക് കണ്ണു നട്ടു......കൈയിൽ ചെറിയ പരൽ മീനുകൾ മുത്തം നൽകി.....പുതിയ പുതിയ ചില വീടുകൾ വന്നുവെന്നല്ലാതെ വലിയ മാറ്റങ്ങൾ ഒന്നുമില്ല...ഇപ്പോൾ നദിക്ക് കുറുകെ ഒരു പാലം പണിയുന്നു.....അത് പുഴയുടെ മനോഹാരിതക്ക് കുറച്ചു അഭംഗി വരുത്തിയിരിക്കുന്നു.
കടത്തിറങ്ങി ഗോതമ്പിൻ നിറമുള്ള വയലിന്റെ നടുവിലെ വഴിയിലൂടെ യാത്ര തുടരുമ്പോൾ വേ ലിപ്പടർപ്പിലെ ഗന്ധരാജൻ പൂക്കൾ സുഗന്ധം പൊഴിച്ചു കൊണ്ട് ഒപ്പം കൂടുന്നുവോ......?അറിയില്ല.
ചുറ്റിനുമുള്ള വയലിന്റെ കുറുകെ ചേറുമണം നിറഞ്ഞ വരമ്പുകൾ. കദളിനിറത്തിലെ ചെറുപോളപ്പൂക്കൾ വയലിലെ വെള്ളത്തിലൂടെ ഒഴുകി നടക്കുന്നു. എന്റെ കൊലുസിന്റെ താളത്തിനൊത്ത്‌ താളം പിടിക്കുന്ന ചരൽ വഴികൾ .സൗഹൃദത്തിന്റെ സല്ലാപത്തിന്റെ കുറുമ്പുകളുടെ പ്രണയത്തിന്റെ നിറഞ്ഞ ഓർമ്മകൾ എനിക്ക് ചുറ്റും നിറഞ്ഞു. കൈതപ്പൂവിനെ ചുംബിച്ചു വന്ന ഇളം തെന്നൽ ഒന്നുവന്ന് എന്റെ കവിളിനെ തഴുകി കടന്ന് പോയത് പോലെ....
അപ്പോൾ അതാ ദൂരെ നിന്നും വരുന്ന കുട്ടികളുടെ കൂടെ ഞാനും. വഴിവക്കിൽ പൊട്ടിമുളച്ചു നിൽക്കുന്ന മഷിത്തണ്ടു ചെടികളെ സ്ളേറ്റ് തുടയ്ക്കുവാനായി പൊട്ടിച്ച് കയ്യിൽ കൂട്ടിപ്പിടിച്ച്‌ കലപില സംസാരിച്ചു കൊണ്ട് വെള്ളബ്ലൗസ്സും മെറൂൺ നിറത്തിലെ പാവാടയും ഇട്ട് കൈയോന്നിയും ചെമ്പരത്തിയും മയിലാഞ്ചിയുമിട്ട്‌ കാച്ചിയ എണ്ണ തേച്ചു കുളിച്ച് ചുരുണ്ട മുടി രണ്ടുവശങ്ങളിലേക്കും പിന്നിയിട്ട് ചുവന്ന റിബണും കെട്ടി കണ്ണിൽ നിറയെ കണ്മഷിയും എഴുതി ചുവന്ന ചാന്തുപൊട്ടും തൊട്ട് കറുത്ത കളറിലെ ഗണപതി പ്രസാദവും ചന്ദനക്കുറിയും ചാർത്തി വെള്ളിക്കൊലുസണിഞ്ഞ കാലുകൾ തോട്ടിറമ്പിൽ പറമ്പുകളിലെ തെങ്ങിൻ ചുവട്ടിൽ ഇടാനായി ഇറക്കിയിട്ടിരിക്കുന്ന ചെളിയിലേക്ക് താഴ്ത്തി കറുത്ത സോക്സാണെന്ന ഭാവത്തിൽ കുസൃതികൾ കാട്ടിയുള്ള ബാല്യത്തിലെ പള്ളിക്കുട യാത്രയിലെ കുറുമ്പിപ്പെണ്ണ്‌.
ഇറുക്കി അടച്ച കണ്ണുകൾ തുറക്കാൻ തോന്നിയില്ല....കാണുന്ന കാഴ്ച്ചകൾ അത്രക്കും മനോഹരങ്ങളായിരുന്നു.
പള്ളിക്കൂട മുറികളിലെ സൗഹൃദങ്ങളുടെ കൂടെയുള്ള കളികൾ, പ്രാർത്‌ഥനാഗാനത്തിൽ തുടങ്ങുന്ന അസംബ്ലികൾ, കൈകൾ നീട്ടിപ്പിടിച്ച്‌ ചൊല്ലുന്ന പ്രതിഞ്ജ, ക്ലാസ്സ് മുറികളിൽ ടീച്ചർ വെള്ള ചോക്കിനാൽ കോറിയിട്ട അക്ഷരങ്ങൾ, ചൂരലിന്റെ ചൂടറിഞ്ഞ കൈവിരലുകൾ, കണക്ക് സാറിന്റെ കൈവിരലിന്റെ സ്നേഹത്തിൽ ചുവന്നുതുടുക്കുന്ന കാതുകൾ, ഉച്ചയ്ക്ക് കഞ്ഞിപ്പുരയുടെ ഭാഗത്ത് നിന്നും എത്തുന്ന കഞ്ഞിയുടെയും പയറിന്റെയും രുചിയൂറുന്ന സുഗന്ധം, പള്ളിക്കൂടമുറ്റത്തെ കിണറ്റിലെ മധുരം നിറഞ്ഞ തണുത്ത വെള്ളം, പള്ളിക്കുട മതിലിനോട് ചേർന്ന് അയലത്തെ വീട്ടിലെ നെല്ലിപ്പുളിയുടെ പുളിപ്പ് കലർന്ന രുചി, ബാല്യം മനോഹരമാക്കിയ കലോത്സവ വേദികൾ, ആൺപെൺ വ്യത്യാസമില്ലാതെ ഓടിക്കളിച്ച പള്ളിക്കൂട വരാന്തകൾ....അങ്ങനെ അങ്ങനെ തിരികെ പോകാൻ കൊതിക്കും വർണ്ണ കാഴ്ചകൾ തിളങ്ങി......
യാത്ര നിർത്താൻ മനസിനോട് പറയാൻ തോന്നിയില്ല....അടുത്തത് എന്തെന്ന് അറിയാനുള്ള ആകാംഷയായിരുന്നു അപ്പോൾ.......
മനസ്സ് കൊതിച്ചപോലെ മഴ തിമിർത്തു പെയ്യുന്ന പ്രഭാതം. നനഞ്ഞു കുതിർന്ന പച്ചനിറത്തിലെ പട്ടുപാവാടയിൽ കുടചൂടി അമ്പലമുറ്റത്തെ ആൽത്തറയിൽ തൊഴുതു നിൽക്കുമ്പോൾ നാടകശാലയുടെ വരാന്തയിൽ നിന്നും നീളുന്ന കണ്ണുകൾ തന്നിലേക്കാണെന്നറിഞ്ഞിട്ടും കാണാത്ത ഭാവത്തിൽ നടന്നു നീങ്ങിയ കൗമാരക്കാരി. പിന്നിലെ ചെരുപ്പിന്റെ താളത്തിൽ നെഞ്ചിടിപ്പിന്റെ വേഗത കൂടുമ്പോൾ അറിയുകയായിരുന്നു പ്രണയത്തിന്റെ വേരുകൾ ആഴ്ന്നിറങ്ങുന്ന സുഖമുള്ളൊരു വേദന. ഋതുക്കൾ മുൻപോട്ട് പോകും തോറും ആ വേദനയുടെ ആക്കം കൂടി കൂടി വന്നു. ഒടുവിൽ പറയാതെ അറിഞ്ഞൊരു പ്രണയത്തിനോട് മൗനയാത്ര ചോദിച്ചു പിന്തിരിഞ്ഞു നടക്കുമ്പോൾ തിരിഞ്ഞു നോക്കുവാൻ തോന്നിയില്ല. പടിഞ്ഞാറൻ ചക്രവാളത്തിൽ കുമിഞ്ഞു കൂടിയ കാർമേഘം പെയ്യ്‌തൊഴിയുന്നത് കാണുവാനുള്ള ശക്തിയുണ്ടായിരുന്നില്ല.....ഒരിക്കൽ കൂടി ഒന്ന്‌ തിരിഞ്ഞു നോക്കിയാൽ വളർത്തി വലുതാക്കിയ പ്രീയപ്പെട്ടവരെയൊക്കെ വേദനിപ്പിച്ചൊരു തീരുമാനം എടുക്കേണ്ടി വരുമെന്ന് അന്നത്തെ കൗമാരക്കാരിക്ക്‌ അറിയാമായിരുന്നുവെന്ന് തോന്നുന്നു. അല്ലെങ്കിൽ അങ്ങനെ ഒരു തീരുമാനം എടുക്കില്ലാരുന്നല്ലോ.
മഴ അന്നത്തെ പോലെ ഇന്നും ആത്മാവിലേക്ക് പെയ്യ്തിറങ്ങാൻ കച്ച മുറുക്കുന്നുവോ............
വേണ്ട ........കാറ്റേ നീ വീശി അടിക്കുക....ഈ കാർമേഘം എന്നിൽ പെയ്യാതിരിക്കട്ടെ...... എന്നുറക്കെ വിളിച്ചു പറയുന്നുണ്ടായിരുന്നു ഈ യാത്രയിൽ മനസ്സിൽ.......
ഇനി നിർത്തിയാലോ ഈ യാത്ര.....പക്ഷേ ഇതിലും വലുതെന്തോ എന്നെ കാത്തിരിക്കുന്നു ഈ യാത്രയിൽ എന്ന് ആരോ പറയും പോലെ.......
അങ്ങനെ യാത്രയിൽ തിരുവാതിര ഞാറ്റുവേലയും ഹേമന്തവും, ശിശിരവും,പൂക്കാലവും വന്നു പോയി....
കണ്ണുകൾ ഒരുപാട് നാളായി കാണാൻ കൊതിച്ച എനിക്ക് പ്രീയപ്പെട്ട വയലിനോട് ചേർന്ന് ഒരു ഇടവഴിയിൽ എത്തി നിന്നു.......മുരിങ്ങപ്പൂവുകൾ കമ്പളം വിരിച്ച മുറ്റമെന്ന് കരുതി കാലെടുത്തു വെച്ചത് ചേമ്പിൻ താളുകളും കാട്ടുചെടികളും നിറഞ്ഞു കാടുപിടിച്ച മുറ്റത്തേക്ക്ക്. നിറയെ പച്ചിലകൾ നിറഞ്ഞ കൂവള മരവും,പടർന്ന് പന്തലിച്ച പൂവരസ്സും, കാറ്റിൽ ആടിക്കളിച്ച തെങ്ങോലകൾ നിറഞ്ഞ തെങ്ങുകളും,മധുരം കിനിയുന്ന മാമ്പഴം നിറഞ്ഞ തേൻമാവും, സന്ധ്യയുടെ വരവേല്പിനായി സുഗന്ധം പൊഴിച്ചു നിന്ന എന്റെ വള്ളിമുല്ലയും, നാലുമണി ചെടികളുമില്ലാത്ത മുറ്റം.
നെഞ്ചുപിടഞ്ഞു കൊണ്ട് എന്റെ മാധുര്യംനിറഞ്ഞ ഓർമ്മകളുടെ ബാക്കിയെന്നോണം കഴിഞ്ഞ യാത്രവരെ ഉയർന്നു നിന്നിരുന്ന ഓട് മേഞ്ഞ മേൽക്കൂരയില്ലാത്ത വീടിന്റെ തറയിലേക്ക് കാലെടുത്തു വെച്ചപ്പോൾ,
മോളേ..... .....എന്ന നീട്ടിയൊരു വിളി കേട്ട പോലെ......
തെക്കേ മുറ്റത്തെ കാടുപിടിച്ചു കിടന്ന തൊടിയിൽ അച്ഛനുറങ്ങുന്ന തൊടിയിലേക്ക് കണ്ണുകൾ നീണ്ടപ്പോൾ അതുവരെ ഉരുണ്ടു കൂടിയ കാർമേഘം എന്നിൽ പെയ്യ്തിറങ്ങി......
ജനിച്ചു വളർന്ന നാടും വീടും ഒരു ഓർമ്മയായി മാറുമ്പോൾ തിരികെ നടക്കാൻ തോന്നുന്നു ആ സ്വപ്ന ലോകത്ത്‌ നിന്നും.......ഞാൻ നിറഞ്ഞൊഴുകിയ എന്റെ കണ്ണുകൾ തുറന്നു....ആ സ്വപ്നം അവിടെ അവസാനിക്കട്ടെ.........
എനിക്കെന്റെ മനസ്സിൽ നിറഞ്ഞു നില്ക്കുന്ന പഴയകാല ഓർമ്മകൾ മതി.അവിടെ ബാല്യവും, കൗമാരവും, വാത്സല്യവും, കുറുമ്പുകളും, പ്രണയവും,ഉത്സവകാഴ്ചകളും,അച്ഛനും അമ്മയും ഏട്ടനും ഞാനും ഒത്തുചേർന്ന് നല്ലനാളുകളും ഉണ്ട്.......
അതു മതി.....അത് മാത്രം മതി....ഇല്ലേ.......
മഞ്ജുഅഭിനേഷ്
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo