Slider

ആ ഓട്ടപാച്ചിൽ

0
ആ ഓട്ടപാച്ചിൽ
*************
ഞാൻ സ്‌കൂളിൽ പഠിക്കുന്ന പ്രായം. അനിയത്തി ആറ് വയസ്സിന് ഇളയതായതുകൊണ്ട് അവളെ ഞാൻ കൂട്ടത്തിൽ കൂട്ടാറില്ല. അല്ലെങ്കിലും കുഞ്ഞിപിള്ളേരെ ഒരു ദൂരത്തിൽ നിർത്തണം, എന്നാലേ ഒരു ബഹുമാനമൊക്കെ ഉണ്ടാകുള്ളൂ എന്നായിരുന്നു അന്നത്തെ ചേച്ചിയായ എന്റെ ന്യായം. അതുകൊണ്ടുതന്നെ എനിക്ക്‌ കൂട്ട്‌ അപ്പുറത്തെ വീട്ടിലെ പാറു ചേച്ചിയും കൃഷ്ണൻ ചേട്ടനും ലക്ഷ്മി ചേച്ചിയുമൊക്കെയായിരുന്നു. പാറു ചേച്ചി എന്നെക്കാൾ നാല് വയസ്സ്‌ മൂത്തതാണ്. കൃഷ്ണൻ ചേട്ടൻ ആറും. ലക്ഷ്മി ചേച്ചി ഞങ്ങളെക്കാളൊക്കെ മുതിർന്നതാണെങ്കിലും ചെറിയ കുട്ടികളുടെ സ്വഭാവമായിരുന്നു. ഒഴിവ്‌ സമയങ്ങളിൽ ഞങ്ങളിൽ ഒരേയൊരു ആൺതരിയായ കൃഷ്ണൻ ചേട്ടനെ പെൺവേഷം കെട്ടിക്കലാണ് പ്രധാന ഹോബി. മുടി കെട്ടി കണ്ണെഴുതി പൊട്ട്‌ തൊട്ട്‌ കൃഷ്ണൻ ചേട്ടനെ ഞങ്ങൾ 'കൃഷ്ണേടത്തി'യാക്കും. വേറെ ഒരു വഴിയുമില്ലാത്തതുകൊണ്ട്‌ ചേട്ടൻ അതിനെല്ലാം നിന്നുതരും.
അങ്ങനെ ഞങ്ങൾ മേക്കപ്പിൽ പി.എച്ച്‌.ഡി എടുത്തുകൊണ്ടിരിക്കുന്ന സമയത്താണ് ചേട്ടനു അച്ഛനൊരു സൈക്കിൾ വാങ്ങികൊടുത്തത്. പിന്നെ കസർത്ത് അതിന്മേലായി. ചേട്ടൻ ഓടിക്കുന്നു, ചേച്ചി ഓടിക്കുന്നു, എന്നെ മുന്പിലിരുത്തുന്നു, പിന്നെ പിന്നിലിരുത്തുന്നു.. അങ്ങനെയങ്ങനെ മൊത്തത്തിൽ സൈക്കിൾയജ്ഞമായി. അവസാനഘട്ടമാണ് ട്രിപ്പിൾ വെക്കാമെന്ന തീരുമാനത്തിലെത്തിയത്. അങ്ങനെ എന്നെ മുൻപിലും പാറുചേച്ചിയെ പുറകിലുമിരുത്തിയുള്ള അവസാന റൗണ്ടാണ്. കുതിരപ്പുറത്ത്‌ പോകുന്ന പടനായകനെപോലെയാണ് ചേട്ടന്റെ ഭാവം. ഞാനാണെങ്കിൽ മുൻസീറ്റിലങ്ങനെ ഞെളിഞ്ഞിരിപ്പാണ്. പെട്ടെന്നാണ് പടനായകന്റെ ആവേശം കൂടിയതും സൈക്കിളിന്റെ പിടി വിട്ടതും.
ഡ്‌ഡും.!! ദാ കിടക്കണു മൂന്നുംകൂടി നിലത്ത്‌.
ഞാനന്നൊരു കടുകുമണിയുടെ അത്രയേ വലുപ്പമുള്ളൂ. അതുകൊണ്ടുതന്നെ വീണപാടെ ചാടിയെഴുന്നേറ്റു. കൃഷ്ണൻ ചേട്ടൻ ഓടിവന്ന് എന്നെ അടിമുടിയൊന്ന് നോക്കി. ''ഭാഗ്യം, ഈ മുതലിന് കാര്യമായ പരിക്കുകളൊന്നുമില്ല". ഉവ്വാ, വീഴുന്ന സമയത്ത്‌ ചേട്ടൻ കൃത്യമായി ചാടിയിറങ്ങിയതുകൊണ്ട് വലിയൊരു ദുരന്തം ഒഴിവായി. ഇല്ലെങ്കിൽ പാണ്ടിലോറി കയറിയപോലെ ആയേനെ ഞാൻ! ഏതോ ജന്മത്തിൽ ചെയ്ത സുകൃതം! കൈയിലെയും കാലിലെയും പൊടിയൊക്കെ തട്ടിക്കളയുന്ന സമയത്താണ് പെട്ടെന്നൊരു കാര്യമോർത്തത്. പാറു ചേച്ചി..! ഞാനും ചേട്ടനും ഇടിമിന്നലേറ്റപോലെ തിരിഞ്ഞുനോക്കി. ദാ കിടക്കണു നടുറോഡിൽ ചക്ക വെട്ടിയിട്ടപോലെ!
ഞങ്ങൾ ഓടിച്ചെന്നു. അനക്കമൊന്നുമില്ല. ചേട്ടൻ തട്ടിവിളിക്കാൻ തുടങ്ങി, "പാറൂ, എണീക്ക്.." ആരു കേൾക്കാൻ! ജീവനുള്ളതായി തോന്നുന്നില്ല. ചേട്ടൻ വീണ്ടും വീണ്ടും തട്ടിവിളിക്കുന്നു. അനങ്ങുന്നില്ല. കൃഷ്ണൻ ചേട്ടന്റെ കൈയും കാലും വിറയ്‌ക്കാൻ തുടങ്ങി, ശബ്ദമിടറി. എത്ര വിളിച്ചിട്ടും അനങ്ങാതായപ്പോൾ ചേട്ടൻ ആ വിറയ്ക്കുന്ന കൈ പതുക്കെ ചേച്ചിയുടെ മൂക്കിനോട് അടുപ്പിച്ചു. "ഈശ്വരാ.. ശ്വാസമില്ല!". കണ്ണൊക്കെ നിറഞ്ഞു നിൽക്കുന്ന ചേട്ടനോട് എരിതീയിൽ എണ്ണയെന്നോണം എന്റെയൊരു ചോദ്യം, "പാറു ചേച്ചി മരിച്ചുപോയോ ചേട്ടാ..?" ചേട്ടനെന്നെ തുറിപ്പിച്ചൊന്ന് നോക്കി, ആ നോട്ടത്തിൽ ഞാൻ ദഹിച്ചുപോയി. ശ്വാസമില്ലെങ്കിൽ മരിച്ചുപോവൂന്ന് ഞാൻ ഇന്നാളുംകൂടെ സിനിമയിൽ കണ്ടുള്ളു! പക്ഷേ അത്‌ പറയാൻ പോയാൽ ചിലപ്പോൾ എനിക്ക്‌ അടികിട്ടും. മിണ്ടണ്ട, ചേട്ടന്റെ വിശ്വാസം ചേട്ടനെ രക്ഷിക്കട്ടെ!
ആ വഴിയെങ്ങും ആരെയും കാണുന്നില്ല. ചേട്ടനാണെങ്കിൽ നെഞ്ചത്തടിച്ചു കരയാൻ തുടങ്ങി. ആരേലും മരിച്ചാൽ കരയണ്ടേ.. ഞാനും വിട്ടുകൊടുത്തില്ല, കൂടെകരഞ്ഞു! അങ്ങനെ ഞങ്ങൾ മത്സരിച്ചു കരയുമ്പോഴാണ് പെട്ടെന്നൊരു ശബ്ദം! ദൈവമേ.. പാറു ചേച്ചിയുടെ പ്രേതമാവോ..! പേടി ഉള്ളിലൊതുക്കി കഷ്ടപ്പെട്ട് കണ്ണുതുറന്ന് നോക്കിയപ്പോഴുണ്ട് സപ്രമഞ്ചകട്ടിലിൽ കിടക്കുന്നപോലെ നടുറോട്ടിൽ വട്ടം കിടന്നിട്ട്‌ കുലുങ്ങി കുലുങ്ങി ചിരിക്കുന്നു ഒരാൾ! എന്നിട്ട്‌ ഒരു ചോദ്യവും, "അയ്യേ, സൈക്കിളീന്ന് വീണാ ആരേലും ചാവോ.." അപ്പോഴാണ് ഞങ്ങളും അത്‌ ആലോചിക്കുന്നത്, സൈക്കിളിൽനിന്ന് വീണാൽ മരിക്കുവോ. "എന്നാലും ഇനിയിപ്പോ തലയിടിച്ച് കൈയും കാലുമൊടിഞ്ഞ് മരിച്ചാലോ.." ചേട്ടന്റെ വക ന്യായം! അതോടെ കൂട്ടക്കരച്ചിൽ പൊട്ടിച്ചിരിയായി.
എന്തോക്കെയായാലും അതിനുശേഷം ആശാൻ ഇമ്മാതിരി കസർത്ത്‌ കാണിക്കാൻ പോയിട്ടില്ല. വീട്ടിൽ പറയാതിരുന്നാൽ മേക്കപ്പ് ചെയ്യാൻ ഇരുന്നുതരാമെന്ന കരാറിൽ ഞങ്ങൾ ഈ കാര്യം ഇതുവരെ ആരോടും പറഞ്ഞിട്ടുമില്ല..!!
മിനു വർഗ്ഗീസ്‌
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo