Slider

അദ്ദേഹം

0

അദ്ദേഹം 
****************************************
അതെ ഇന്ന് തന്നെ പോകണം. ഇനി വൈകുന്ന ഓരോ നിമിഷവും ആപത്താണ്. തല്‍ക്കാലം അച്ഛനും അമ്മയും ഒന്നും അറിയണ്ട. അല്ലേല്ലും ഒരു പുരുഷന്‍റെ കെണിയില്‍ നിന്നും ഊരിപോരന്‍ ഒരുപാട് പാട് പെടേണ്ടി വന്നു. ഞാന്‍ അനുഭവിച്ച കഷ്ടപാടുകളും യാതനകളും എല്ലാവര്‍ക്കും അയാവുന്നതാണ്. എന്നാലും 2 കൊല്ലം കൊണ്ട് എല്ലാവരും എല്ലാം മറന്നിരിക്കുന്നു. മറവി ഒരുതരത്തില്‍ ഒരു അനുഗ്രഹമാണ്. എനിക്ക് ലഭിക്കാതെ പോയ ഒരു അനുഗ്രഹം.
എന്നെ വിവാഹം കഴിക്കാന്‍ താല്പര്യമുള്ള ഒരാള്‍ ഉണ്ടെന്നു അറിഞ്ഞപ്പോള്‍ ആദ്യം ചിരിയാണ് വന്നത്. ഒരു കോമാളിയുടെ രൂപത്തിലുള്ള ഒരാളാണ് മനസ് നിറയെ .......
പക്ഷെ ഒരു പുരുഷനെയും എനിക്കിനി സ്നേഹിക്കാന്‍ കഴിയുമെന്ന് തോന്നണില്ല. സ്നേഹിക്കാന്‍ പറഞ്ഞു വീട്ടുകാര്‍ എനിക്ക് നല്‍കിയ പുരുഷനെ മനസ്സറിഞ്ഞു ഞാന്‍ സ്നേഹിച്ചു. പക്ഷെ അയാള്‍.... അയാള്‍ എന്നെ വഞ്ചിച്ചു. അയാള്‍ വളര്ത്തു ന്ന മൃഗങ്ങള്‍ക്ക് എന്നെക്കാള്‍ സ്വാതന്ത്ര്യം ലഭിച്ചിരുന്നു. കിടപ്പറയില്‍ പോലും കടിച്ചു കീറുന്ന ഒരു സിംഹമായിരുന്നു അയാള്‍....
അതൊന്നും ആലോചിക്കാന്‍ പോലും വയ്യ ഇപ്പൊ. മറ്റൊരു പുരുഷന് ഇനിയെന്‍റെ മനസും ശരീരവും നല്കാന്‍ പറ്റില്ല. എന്ത് ഉറപ്പില്‍ ഞാന്‍ അത് ചെയ്യും. 
എന്‍റെതായ ഇഷ്ടങ്ങളും ആഗ്രഹങ്ങളും നിറവേറ്റി ഇനിയുള്ള കാലം എനിക്ക് ജീവിക്കണം. ഇന്നത്തെ സമൂഹത്തില്‍ ഒരു പെണ്ണിന് ഒറ്റയ്ക്ക് ജീവിക്കാന്‍ വല്യ പാടൊന്നുമില്ല. 
ഏതായാലും ഈ പുതിയ കക്ഷിയെ കണ്ടു ഉപദ്രവിക്കരുത് എന്ന് പറയണം. എങ്ങനെയും ഈ ഊരാകുടുക്കില്‍ നിന്നും രക്ഷപെടണം.
വെയിലിനു ചൂട് കൂടി കൂടി വരുന്നു. പത്ത് മണിക്ക് ബീച്ചില്‍ വരാമെന്നാണല്ലോ ഫോണിലൂടെ അദ്ദേഹം പറഞ്ഞിരുന്നത്. ഇപ്പൊ തന്നെ അര മണിക്കൂര്‍ വൈകി. മനസ്സില്ലുള്ളത് എല്ലാം തുറന്നു പറഞ്ഞ് അദേഹത്തെ ബോധ്യപ്പെടുത്തി നീരസപെടുത്താതെ തിരിച്ചയക്കണം. എന്‍റെ ജീവിതം ഇനി എനിക്ക് മാത്രമുള്ളതാണ്. അത് തട്ടി കളിക്കാന്‍ ആര്‍ക്കും കൊടുക്കില്ല.
“ഹല്ലോ, എന്നെ ഓര്‍ക്കുന്നുണ്ടോ”
ദൈവമേ ....... ആരാ ഇത്. ഓര്‍മകളിലേക്ക് ഒരു നിമിഷം ഊളിയിട്ടു. ആ.....കിട്ടി... പണ്ടൊരു ദിവസം ബാങ്കില്‍ വന്നത് ഓര്‍ക്കുന്നുണ്ട്. FD ഇടാന്‍ വന്നതല്ലേ. ഉം... അതു തന്നെ... അന്ന് കുറെ നേരം സംസാരിച്ചായിരുന്നു. കുറെ തിരക്കുകള്‍ ഉണ്ടായിട്ടും സംസാരിച്ചു. അതും തികച്ചും ഔദ്ധ്യോഗിക കാര്യങ്ങള്‍. ഇയാള്‍ എന്താണാവോ ഇവിടെ.... ഇനി ഇവിടെയയിരിക്കുമോ താമസം.....
“ഉവ്വുവ്വ്. ഓര്‍ക്കുന്നുണ്ട്. ബാങ്കില്‍ വെച്ച് കണ്ടിട്ടുണ്ട് അല്ലേ. പക്ഷെ പേര് ഞാന്‍ മറന്നു പോയി ട്ടോ...”
“അല്ലെങ്കിലും കണക്കുകളുടെ ലോകത്ത് ജീവിക്കുന്നവര്‍ക്ക്. പേരൊക്കെ ഓര്‍ത്തു വെക്കാന്‍ കഴിയുമോ.. ഞാന്‍ ജിതേഷ്. അന്ന് എന്‍റെ പേര് ഒരുപാട് പേപ്പറുകളില്‍ എഴുതിയതാണ്”.
“ഇപ്പൊ ഓര്‍ക്കുന്നുണ്ട്. വീണ്ടും കാണാന്‍ പറ്റുമെന്ന് കരുതിയില്ല.”
“എന്താ ഒറ്റയ്ക്ക് ബീച്ചില്‍ വന്നു ഇരിക്കുന്നേ. ആരെയേലും കാത്തിരിക്കുവാണോ”
“അതെ. ഒരു ഫ്രണ്ടിനെ കാത്തിരിക്കുകയാണ്.”
ഇംഗ്ലീഷ് ഭാഷയുടെ ഒരു പ്രത്യേക ഉപയോഗമാണിത്. ഫ്രണ്ട് എന്ന ഒറ്റ വാക്കില്‍ ആണും പെണ്ണും എല്ലാം പെടും.
“അതെയോ. ഇന്ന് ലീവ് എടുത്തോ”
“അതെ”
ഒഴുക്കന്‍ മട്ടില്‍ മറുപടി പറഞ്ഞാല്‍ ഇയാള്‍ പൊയ്ക്കോളും. സ്വസ്ഥമായി ഇരുന്നു അദ്ദേഹം വരുന്നതിനു മുന്‍ബ് എല്ലാ കാര്യങ്ങളും മനസ്സില്‍ ഒന്നുകൂടെ ക്രമപ്പെടുത്തണം. അതിനിടക്കാണ് എന്‍റെ ചിന്താധാരകളെ തടസ്സപ്പെടുത്തി ഈ FD ക്കാരന്‍റെ വരവും ഓര്മ്മപുതുക്കലും.
“വെയിലിനു എന്താ ചൂട് അല്ലേ. കടലിലെ വെള്ളമെല്ലാം തിളച്ചു കിടക്കുവാ”
“ഉം ശരിയാണ്”
“മത്സ്യങ്ങള്‍ക്ക് കടലിന്‍റെ. അടിത്തട്ടിലേക്ക് പോയാല്‍ ചൂടില്‍ നിന്നും രക്ഷപെടാം. പക്ഷെ നമ്മളോ.”
“ഉം..”
“അല്ലാ ആരെയോ കാത്തിരിക്കുകയാണ് എന്നല്ലേ പറഞ്ഞെ”
“അതെ”
“എപ്പോള്‍ വരും”
“ഉടനെ വരും”
എന്റെ ദൈവമേ ഇയാള്‍ ഒരു ശല്യമായോ. ഉടനെ വരുമെന്നു പറഞ്ഞിട്ടും ഇയാള്‍ പോകുന്നില്ലല്ലോ. സത്യം പറഞ്ഞാല്‍ ഇയാളോട് സംസാരിക്കാന്‍ നല്ല രസമുണ്ട്. പക്ഷെ സന്ദര്‍ഭം ശരിയല്ല. അദ്ദേഹം വരുന്നതിനു മുന്നേ മനസ്സ് ഒന്ന് കൂടി പാകപ്പെടുത്തണം. അദ്ദേഹം പറയാന്‍ സധ്യതയുള്ള എല്ലാ കാര്യങ്ങള്‍ക്കും മറുപടിയും ഇപ്പൊ തന്നെ കണ്ടെത്തണം. വക്കീല്‍ വാദിക്കും പോലെ വാദിക്കണം. ഇതെന്‍റെ ജീവിതത്തിന്‍റെ. പ്രശ്നമാണ്. തോറ്റുപോകാന്‍ പാടില്ല.
“കുറെ നേരമായോ കാത്തിരിപ്പ്‌ തുടങ്ങിയിട്ട്”
“ഇല്ല. ഉടനെ വരും”
ശല്ല്യപെടുത്തലിന്‍റെ ചെറിയൊരു നീരസം ഉണ്ടായിട്ടും ഇയാളെന്താ ദൈവമേ പോകാത്തത്.....
“എങ്കില്‍ ഇനി കാത്തിരിക്കണ്ട. വരാമെന്ന് പറഞ്ഞിരുന്നത് ഞാന്‍ തന്നെയാണ്. എന്നെയാണ് താന്‍ ഇത്ര നേരം കാത്തിരുന്നത്.”
നടുങ്ങി തരിച്ചു പോയ എന്‍റെ ശരീരത്തിലെ രക്തയോട്ടം നിലച്ചുവോ എന്തോ... എന്താ എനിക്കെന്‍റെ കൈകള്‍ അനക്കാന്‍ കഴിയാത്തത്. എന്‍റെ ചുണ്ടുകള്‍ അനക്കാന്‍ കഴിയാത്തത്
അദ്ദേഹമാണോ ഇയാള്‍ 
ഇയാളോണോ അദ്ദേഹം.
എന്‍റെദൈവമേ എന്നെ കുരങ്ങു കളിപ്പിച്ചു നിനക്ക് മതിയായില്ലേ....
“എന്താ മിണ്ടാത്തത്. ഇത്രയും പ്രതീക്ഷിച്ചില്ല അല്ലേ”
മിണ്ടാന്‍ പോയിട്ട് ഒന്ന് മൂളാന്‍ പോലും പറ്റുന്നില്ലെന്നു അറിയുന്നുണ്ടോ ഇദ്ദേഹം.
“അന്ന് ബാങ്കില്‍ വെച്ച് കണ്ടതിനു ശേഷം ഒരിക്കല്‍ കൂടി ഞാന്‍ തന്നെ കണ്ടിരുന്നു. ഒരു സൂപ്പര്‍ മാര്‍ക്കറ്റില്‍ വെച്ച്. അന്ന് തന്‍റെകൂടെ ഉണ്ടായിരുന്ന ആ പെണ്‍കുട്ടി എന്‍റെ classmate ആണ്.”
ഓ... ശ്രുതി. അവളാണോ അപ്പൊ ഇടനിലക്കാരി. എന്നിട്ട് ഒരു വാക്ക് എന്നോട് പറഞ്ഞില്ലല്ലോ അവള്‍.
“ശ്രുതിയില്‍ നിന്നാണ് ഞാന്‍ തന്‍റെ കാര്യങ്ങളെല്ലാം അറിയുന്നത്. തന്‍റെ ജീവിതകഥ കേട്ടപ്പോള്‍ തന്നോട് ഒരു ആകര്‍ഷണം തോന്നി. പതിയെ പതിയെ അതു സ്നേഹമാണെന്ന് ഞാന്‍ തിരിച്ചറിഞ്ഞു. അങ്ങനെയാണ് തന്‍റെ വീട് തപ്പിപ്പിടിച്ചു വിവാഹമാലോചന നടത്തിയത്. പിന്നെ പുറകെ നടന്നു നേരിട്ട് എന്‍റെ ഇഷ്ടം പറയാന്‍ നമ്മള്‍ മധുര പതിനേഴുകാര്‍ ഒന്നും അല്ലല്ലോ”.
എന്‍റെ മനസ്സിന്‍റെ കിളിചെപ്പ് തുറന്നു അതിനുള്ളില്‍ ഉള്ളതെല്ലാം ചൂഴ്ന്നെടുത്ത്‌ ഒരു പുരുഷന്‍റെ മുന്നില്‍ കാഴ്ച വെച്ച എന്‍റെ പ്രിയ കൂട്ടുക്കാരി.....ശ്രുതി.....നിന്നെ എനിക്കൊന്നു കാണാനാമല്ലോടി...
“എന്താ ഒന്നും മിണ്ടാത്തത്. എന്തൊക്കെയോ സംസാരിക്കാന്‍ ഉണ്ടെന്നു പറഞ്ഞല്ലേ ഇന്നലെ ഫോണ്‍ വിളിച്ചു ഇവിടെ വരെ വരാന്‍ പറഞ്ഞത്. എന്നിട്ടിപ്പോ ഒറ്റയാള്‍ നാടകം പോലെ ഞാന്‍ മാത്രമാണല്ലോ തട്ടില്ലുള്ളത്.”
“എനിക്ക് ഒരുപാട് കാര്യങ്ങള്‍ പറയാന്‍ ഉണ്ട്. എല്ലാം ഞാന്‍ ക്രമത്തിലാക്കി മനസ്സില്‍ സൂക്ഷിച്ചതുമാണ്. എന്നാലിപ്പോ ഒന്നും ഓര്മ കിട്ടുന്നില്ല. ഇങ്ങനെയൊരു അവസ്ഥ ഞാന്‍ മുന്‍പ് ഒരിക്കലും നേരിട്ടിട്ടില്ല.”
“ഇത് നല്ല രസമായിരിക്കുന്നല്ലോ. ഇനി നമ്മള്‍ എന്താ ചെയ്യുക.”
ദൈവമേ... ഇത് തന്നെയല്ലേ ഞാനും ചിന്തിക്കുന്നത്. എനിക്കെന്താ ഒന്നും പറയാന്‍ സാധിക്കാത്തത്. ഞാന്‍ സ്വരൂപിച്ചു വെച്ച എന്‍റെ കാഴ്ചപ്പാടുകള്‍ എല്ലാം ഇവിടെ പോയി.
“തനിക്ക് പറയാനുള്ളതെല്ലാം, താന്‍ ഇന്ന് എന്നോട് പറയാന്‍ കരുതിവേച്ചതെല്ലാം എനിക്കറിയാം. അതെല്ലാം താന്‍ ഇന്നലെ ശ്രുതിയോട് പറഞ്ഞിരുന്നല്ലോ.”
ദുഷ്ട, അവള്‍ അതെല്ലാം പോയി ഇദ്ദേഹത്തോട് പറഞ്ഞോ. അതിനാണപ്പോ എന്നോട് എല്ലാം കുത്തി കുത്തി ചോദിച്ചത് അല്ലേ. ഛെ, അബദ്ധമായിപോയി അവളോടെല്ലാം പറഞ്ഞത്.
“എനിക്ക് തന്നെ ഒരുപാട് ഇഷ്ടമായി. രണ്ടു വര്‍ഷം മുന്‍പാണ് ആകെയുണ്ടായിരുന്ന എന്‍റെ അമ്മ മരിച്ചത്. അതിനു ശേഷം ഞാന്‍ ഒറ്റപെട്ടു പോയി. തന്നെ കണ്ട് തന്‍റെ കാര്യങ്ങളെല്ലാം അറിഞ്ഞപ്പോ എനിക്കെന്തോ ഒരു പ്രതീക്ഷ. ഒരു കാര്യം ഞാന്‍ തറപ്പിച്ചു പറയാം. എന്നെ വിവാഹം ചെയ്തത് കൊണ്ട് തന്‍റെ സ്വതന്ത്രത്തിനു ഒരു കുറവും ഉണ്ടാകില്ല. അറിഞ്ഞിടത്തോളം തന്‍റെ ഇഷ്ടങ്ങളും രീതികളും ചിന്തകളും തന്നെയാണ് എന്‍റെതും. തന്‍റെ കണ്ണ് നനയാതിരിക്കാന്‍ ഞാന്‍ എന്നെക്കൊണ്ട് കഴിയുന്ന പോലെ ശ്രമിക്കും. സമാധാനമായി ആലോചിച്ച ശേഷം നാളെ എന്നെ ഫോണില്‍ എന്നെ വിളിച്ച് ഒരു മറുപടി പറഞ്ഞ മതി. തന്‍റെ വിളിക്കായി ഞാന്‍ കാത്തിരിക്കും. എങ്കില്‍ ഇപ്പൊ ഞാന്‍ പോകട്ടെ. കാണാം.”
“ഉം.”
കേവലം ഒരു മൂളലിലൂടെ ഞാന്‍ എന്‍റെ സംഭാഷണം അവസാനിപ്പിച്ചു. എന്‍റെ സംഭാഷണം എന്ന് പറയുന്നതില്‍ അര്‍ഥമില്ല. ഞാന്‍ ഒന്നും സംസരിച്ചില്ലല്ലോ. അദ്ദേഹം എന്തൊക്കെയാണ് പറഞ്ഞത്. ഒരു തീരുമാനമെടുക്കാന്‍ പറ്റുന്നില്ലല്ലോ ദൈവമേ. ഒരു പുരുഷന്‍റെ അടുത്ത് നിന്ന് കേള്‍ക്കാന്‍ കൊതിച്ച വാക്കുകള്‍ തന്നെയാണ് അദ്ദേഹം പറഞ്ഞത്. പക്ഷെ എങ്കിലും ഒരു ശങ്ക. ഒരിക്കല്‍ കൂടി എന്‍റെ ജീവിതം തകരുന്നത് എനിക്ക് ഓര്‍ക്കാഒന്‍ കൂടി വയ്യ. തീരുമാനമെടുക്കാന്‍ കഴിയാത്ത അവസ്ഥയിലൂടെ എന്‍റെ മനസ്സ് ഉഴലുകയാണ്. ഏതായാലും ഇന്ന് പകലും രാത്രിയും ചിന്തിക്കാന്‍ സമയമുണ്ട്. 
വെയിലിനു ചൂട് കൂടുകയാണ്. തല്‍ക്കാലം വീട്ടില്‍ പോവുകയാണ് നല്ലത്. 
വീടിന്‍റെ പടിവാതില്‍ കടന്നപ്പോള്‍ എന്‍റെ കൈ എന്‍റെ പേഴ്സില്‍ മുറുകെ പിടിച്ചത് എന്തിനാണാവോ. അദ്ദേഹത്തിന്റെ് ഫോണ്‍ നമ്പര്‍ കുറിച്ച തുണ്ട് കടലാസ് ആ പേഴ്സില്‍ ഉള്ളത് കൊണ്ടാണോ ആവോ.....

Kavitha Sebastian
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo