Slider

ദാഹം (മിനിക്കഥ)

0

ദാഹം (മിനിക്കഥ)
********************
രാജസ്ഥാനിലെ കൊടും വരൾച്ച ബാധിച്ച ഒരു ഗ്രാമം. ഒരു കുടിലിലെ കട്ടിലിൽ കിടന്ന് വൃദ്ധനായ അശോക് ഗെഹ് ലോട്ട് വിളിച്ചു:
"ദീക്ഷിത്ത്.... ദീക്ഷിത്ത്... വെള്ളം... വെള്ളം.... "
ആ ശബ്ദം മെല്ലെ മെല്ലെ നേർത്ത് കേൾക്കാതായി.
ദീക്ഷിത്ത് ദാഹജലവും തേടി യാത്ര പോയിട്ട് ദിവസം രണ്ടു കഴിഞ്ഞു.
തടിക്കട്ടിലിൽ മലർന്ന് കിടക്കുകയായിരുന്ന ഗെഹ് ലോട്ട് സാവധാനം ഇടതു ഭാഗത്തേക്ക് ചെരിഞ്ഞു കിടന്നു. തലക്കു വശം കട്ടിലിനോട് ചേർന്ന് കിടന്നിരുന്ന മേശക്കു മുകളിൽ നിന്നും സ്റ്റീൽ ഗ്ലാസ് എത്തിപ്പിടിച്ച് ആർത്തിയോടെ വായിലേക്ക് കമഴ്ത്തി.
ഈ പ്രവർത്തി എത്രയോ വട്ടം ചെയ്തതാണല്ലോ എന്ന് ഗെഹ് ലോട്ട് നിരാശയോടെ ഓർത്തു.അയാളുടെ കണ്ണുകൾ മുറിക്കു ചുറ്റും പരതി. ഒരു മൂലയിൽ മൺകൂജ കണ്ട് അയാൾ ആവേശത്തോടെ എഴുന്നേൽക്കാൻ ശ്രമിച്ചു. തന്റെ ഇരുകാലുകൾക്കും ചലനശേഷിയില്ലല്ലോ എന്ന ദുഃഖസത്യത്തിലേക്ക് അപ്പോഴാണ് അയാൾ ഉണർന്നത്.
അയാൾ സാവധാനം നിരങ്ങി നിരങ്ങി കട്ടിലിന്റെ വക്കിലെത്തി. കൈകൾ താഴെ മൺതറയിൽ കുത്തി ഉരുണ്ട് തറയിലേക്ക് വീണു.എന്നിട്ട് സർവ്വശക്തിയും കൈകളിലൂന്നി കൂജയുടെ നേരെ ഇഴയാൻ തുടങ്ങി.
കൂജയുടെ അരികിലെത്തി കൈയ്യിലുണ്ടായിരുന്ന സ്റ്റീൽ ഗ്ലാസ് ആർത്തിയോടെ കൂജയിലേക്ക് താഴ്ത്തി.അയാളാകെ തളർന്നു പോയി. കൂജ എത്രയോ നാളായി വെള്ളം കാണാതെ ഉണങ്ങി വരണ്ടു കിടക്കുകയായിരുന്നു.
പെട്ടെന്ന് ഗെഹ് ലോട്ടിന് കഠിനമായ ദേഷ്യം വന്നു. വലതു കൈ കൊണ്ട് കുജപൊക്കിയെടുത്ത് സർവ്വ ശക്തിയാൽ ചുവരിലേക്ക് വലിച്ചെറിഞ്ഞു. കൂജ അനേകം കഷണങ്ങളായി തറയിൽ വീണു ചിതറി. അയാൾ അതിലൊരു കഷണമെടുത്ത് നക്കി നോക്കി അതും വലിച്ചെറിഞ്ഞു.
പുറത്തു നിന്ന് കന്നുകാലികളുടെ തൊണ്ട കീറിയുള്ള കരച്ചിൽ. ഗെഹ് ലോട്ട് പുറത്തേക്കുള്ള വാതിലിനു നേരെ ഇഴയാൻ തുടങ്ങി. വാതിലിനടുത്തെത്തി അയാൾ പുറത്തേക്ക് നോക്കി.
മേലെ ആകാശത്തിൽ എല്ലാം കരിച്ചു കളയാനുള്ള ആവേശത്തിൽ ആരോടൊക്കെയോ ഉള്ള പ്രതികാരം പോലെ സൂര്യൻ കത്തിജ്വലിക്കുന്നു. കണ്ണിന് കാണാവുന്നിടത്തോളം മരുഭൂമി. സസ്യങ്ങളും വൃക്ഷങ്ങളും കരിഞ്ഞുണങ്ങിയ, കന്നുകാലികൾ ചത്തു കിടക്കുന്ന ശവപ്പറമ്പായ മരുഭൂമി. അയൽ വീടുകളിലെ മനുഷ്യർ തല കാലുകൾക്കിടയിലാക്കി ഒക്കിച്ചിരുന്ന്, മരവിച്ച മനസ്സുമായി പ്രാർത്ഥിക്കുകയാണ്.മഴ മേഘത്തിനായി... ഒരു തുള്ളി ജലത്തിനായി.... ജലം തേടി യാത്രയായ പ്രിയപ്പെട്ടവരുടെ ഒരു കുടം ജലവുമായുള്ള മടങ്ങിവരവിനായി...
ഗെഹ് ലോട്ട് ഓർക്കുകയായിരുന്നു. ഭൂതകാലം. ഭൂമി നിറയെ പച്ച പിടിച്ചു നിന്ന കാലം.കൃഷി ചെയ്ത് വയറുനിറച്ചുണ്ട് ദീക്ഷിത്തുമൊത്ത് സന്തോഷമായി, സുഖമായി വാണ കാലം. അന്ന് ഒരു ദുഃഖം മാത്രമേ ഉണ്ടായിരുന്നുള്ളൂ. മക്കളില്ലാത്ത ദുഃഖം. അത് നന്നായെന്നു തോനുന്നു ഇന്ന് ഈ വരണ്ട മനസ്സിൽ. അന്നൊക്കെ വേനൽക്കാലങ്ങളിലും ആവശ്യത്തിന് ജലമുണ്ടായിരുന്നു.എല്ലാ 'കൂജകളും ' അന്ന് നിറഞ്ഞുതന്നെ ഇരുന്നു.
ഒരു കാളവണ്ടിയുടെ ശബ്ദം കേട്ടാണ് ഗെഹ് ലോട്ട് വർത്തമാനകാലത്തിലേക്ക് ഉണർന്നത്. കാളവണ്ടിയിൽ ക്ഷീണിച്ച ഒരു പുരുഷനും സ്ത്രീയും അവർക്കിടയിൽ വാടിയ മുഖവുമായി ഒരു അഞ്ചു വയസ്സുകാരിയും. ജലം തേടി ഒരു കുടുംബം പാലായനം ചെയ്യുകയാണ്.
ജലം ഉള്ളിടത്തെത്താൻ എല്ലുന്തിത്തളർന്ന ആ കാളകളുടെ കാലുകൾക്ക് ശക്തിയുണ്ടാവുമോ..?
"ദൈവമേ.... ജലം എവിടെയുണ്ടോ അവിടെയെത്താൻ ആ കാളകളുടെ കാലുകൾക്ക് ശക്തി കൊടുക്കേണമേ... ദൈവമേ...."
ഗെഹ് ലോട്ട് ഉള്ളുരുകി പ്രാർത്ഥിച്ചു. പെട്ടെന്ന് ഗെഹ് ലോട്ടിന് ശരീരം മുഴുവനും വിണ്ടു കീറുന്നതു പോലെ വേദന അനുഭവപ്പെട്ടു.
ദാഹം... വേദനയെ കടത്തിവെട്ടുന്ന വേദന. ഗെഹ് ലോട്ട് കണ്ണുകൾ ഇറുകെ അടച്ച് വായ തുറക്കാൻ കഴിയാവുന്നിടത്തോളം തുറന്നു.
"ദീക്ഷിത്ത്... വെള്ളം... വെള്ളം... ഇത്തിരി വെള്ളം....."
അയാളുടെ ശബ്ദം നേർത്ത് നേർത്ത് തീരെ ഇല്ലാതായി.
****************************************
[ NB : 17 വർഷം മുമ്പ് രാജസ്ഥാനിലെ കൊടും വരൾച്ചയുടെ പത്രവാർത്തകൾ വായിച്ച് ദുഃഖിതനായി എഴുതിയത്.
2000 ഒക്ടോബർ ലക്കത്തിൽ ബാലചന്ദ്രിക ഈ കഥ പ്രസിദ്ധീകരിച്ചിരുന്നു.
വരൾച്ചയും ചൂടും കാണുമ്പോൾ നമ്മുടെ നാടും വൈകാതെ ഒരു മരുഭൂമിയായി മാറുമോ എന്ന് ഭയക്കേണ്ടിയിരിക്കുന്നു.
ഇന്നും ഈ കഥയ്ക്ക് ഏറെ പ്രസക്തിയുണ്ടെന്ന് തോന്നിയതിനാൽ ഇവിടെ പോസ്റ്റുന്നു.]
***************************************
ഷാനവാസ്, എൻ.കൊളത്തൂർ.
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo