Slider

മുല്ലപ്പൂക്കൾ ചിരിക്കുന്ന സമയം

0
Image may contain: 1 person

ഇതൊക്കെ പറയാൻ നാളെ ആരുണ്ടാവും.
ഞാനുണ്ടാവുമോ? നിങ്ങളുണ്ടാവുമോ?
ഒരു പക്ഷേ പറയാനും കേൾക്കാനുമൊന്നും ഈ ഭൂമുഖത്ത് ഒരു മനുഷ്യജീവിയും ഉണ്ടായെന്നു വരില്ല. അത് എല്ലാവരുടേയും നിയോഗമാണ്. 
മനുഷ്യജീവിതത്തിന്റെ ക്ഷണികത' ഈ ജീവിതം ആസ്വദിച്ചു തന്നെ തീർക്കണം
ഇത് ഏത് മഹാൻ പറഞ്ഞ വരികളാണെന്ന് നിങ്ങൾ ചിന്തിക്കുന്നുണ്ടാകും.
അധികം ചിന്തിച്ച് കാടുകയറണ്ട.
ഞാനെന്ന ഈ മഹാൻ തന്നെയാണ് ഈ വരികളുടെ ഉപജ്ഞാതാവ്:
അവധി ദിവസങ്ങളിൽ ഞാനിങ്ങനെയാണ്. ചാരുകസേരയിൽ മലർന്നു കിടന്ന് അടുക്കളയിലേക്കു നോക്കി ഭാര്യയോട് ചില കനപ്പെട്ട കാര്യങ്ങളൊക്കെ പറയും. അവളുടെ ഭാഷയിൽ പറഞ്ഞാൽ പിച്ചും പേയും പറയും.
റോഡേ പോകുന്നവരോട് സംസാരിക്കാമെന്നു വച്ചാൽ വീടിനു മുമ്പിൽ വിശാലമായ മതിലാണ്. മതിലിനു പുറത്ത്‌ കൂടി കടന്നു പോകുന്നവരുടെ തലയുടെ പകുതി ഭാഗം മാത്രമേ കഷ്ടിച്ചു കാണാനൊക്കുകയുള്ളൂ. 
എന്നു വച്ചാൽ എനിക്ക് ആരോടെങ്കിലും രണ്ട് വാക്ക് സംസാരിക്കണ്ടേ?
മധ്യവയസ്കനാണെന്നും ഗവൺമെന്റ് ജീവനക്കാരനാണെന്നു മൊന്നും പറഞ്ഞിട്ടു കാര്യമില്ല. അവധി ദിവസം വീടിനു പുറത്തേക്കുള്ള യാത്രകൾക്ക് നിരോധനമാണ്. ട്യൂഷൻ കഴിഞ്ഞ് കുട്ടികളെ വിളിക്കാനെന്ന വ്യാജേന പുറത്തിറങ്ങാമെന്നു വച്ചാൽ അവൾ സമയം കണക്കുകൂട്ടും. ട്യൂഷൻ സെന്റ റിലേക്കും അവിടെ നിന്നും തിരിച്ച് വീട്ടിലേക്കെത്താനുമുള്ള സമയം.ഇതിൽ സെക്കന്റ് സൂചി അല്പമൊന്നു പിഴച്ചാൽ ആ ദിവസം പ്രശ്നങ്ങളുടെ വേലിയേറ്റമാണ്. കൂടുതലും ആരോപണങ്ങളാണ്. 
കല്യാണത്തിനു മുമ്പ് നിങ്ങൾ അങ്ങനെ നടന്നില്ലേ? ഇങ്ങനെ നടന്നില്ലേ.
കല്യാണത്തിനു ശേഷവും കണ്ട അവളുമാരുടെയൊക്കെ പുറകേ പോയില്ലേ?
ഇങ്ങനെയൊക്കെയാണ് ആരോപണങ്ങൾ. 
ഞാനിതൊന്നും നിഷേധിക്കുന്നില്ല. അങ്ങനെയൊരു കാലം ഉണ്ടായിരുന്നിരിക്കാം. അല്ലെങ്കിൽ തന്നെ അർക്കാണ് അങ്ങനെയൊക്കെ അല്ലാതിരിക്കാനാവുന്നത്. 
അതെല്ലാം കല്യാണത്തിനു മുമ്പുള്ള കഥയാണ്. കല്യാണത്തിനു മുമ്പുള്ള കഥയാണ്. കല്യാണത്തിനു ശേഷം ഞാൻ ഹാൾമാർക്ക് മുദ്രയുള്ള സ്വർണ്ണമാണ്.
കൂട്ടുകാരുടെ ഭാഷയിൽ പറഞ്ഞാൽ അടിമ. ഭാര്യയുടെ ഇഷ്ടാനിഷ്ടങ്ങൾക്കനുസരിച്ച് തുള്ളുന്ന സ്വർണ്ണ അടിമ.
കുടുംബ ജീവിതന്നിന്റെ കെട്ടുറപ്പിന് അല്ലറ ചില്ലറ വിട്ടുവീഴ്ചകൾ ആവശ്യമാണെന്ന് ഞാനവന്മാർക്ക് തിരിച്ചും ഉപദേശം കൊടുക്കാറുണ്ട്. അവൾ കുട്ടികളേയും കൂട്ടി ഷോപ്പിങ്ങിനു പോവണമെന്നു പറയുമ്പോൾ ഞാൻ നിമിഷങ്ങൾക്കകം (ഡസ്സ് ചെയ്ത്; തല ചീകി വണ്ടി സ്റ്റാർട്ടു ചെയ്യുന്നു. എവിടെയെങ്കിലും എന്നെ ഒറ്റക്കു വിട്ടാൽ വഴിതെറ്റും എന്ന പേടി കൊണ്ടാവും പാവം അവൾ എപ്പോഴും എന്റെ പിന്നാലെയുണ്ട്.
ഓഫീസിലേക്കാണെങ്കിൽ അവൾ കൂടെ വരുന്നില്ലാ എന്നേയുള്ളു. അവളുടെ ഫോൺ കാൾ ഏതു നിമിഷവും പ്രതീക്ഷിക്കാം. ഒരു ദിവസം മിനിമം പത്തുകാളെങ്കിലുമുണ്ടാവും. അതിൽ നിന്നും അവൾ ലൊക്കേഷൻ തപ്പിയെടുക്കും. ചില ബുദ്ധിപരമായ ചോദ്യങ്ങളിലൂടെ അത് ഉറപ്പാക്കും. മാത്രമല്ല ചില ചാരന്മാർ വഴി എന്റെ എല്ലാ നീക്കങ്ങളും നിരീക്ഷണ വിധേയമാണ്. 
പെൻഷനാവാൻ ഒരു വർഷം മാത്രം ശേഷിക്കുന്ന ഈയുള്ളവനെ ഇങ്ങനെ സംശയത്തിന്റെ മുൾമുനയിൽ നിർത്തുന്ന തെന്തിനാണെന്ന് എന്നിക്കു നിശ്ചയമില്ല.
ഇത്രയും പറഞ്ഞതിൽ നിന്നും ഞാനൊരു നല്ല മനുഷ്യനാണെന്നും ഭാര്യ എന്നെ വെറുതേ സംശയിക്കുന്ന ഒരു സംശയ രോഗിയാണെന്നും നിങ്ങൾക്ക് ബോധ്യപ്പെട്ടിട്ടുണ്ടാവും ഇത് കഥയുടെ ആദ്യ ഭാഗം .രണ്ടാം ഭാഗം ഭാര്യ പറയും.
അവൾ തുടങ്ങുന്നു -
രാവിലെ ഗേറ്റിനു മുമ്പിൽ പത്രത്തിനു വേണ്ടിയാണെന്ന വ്യാജേന ഷർട്ടിടാതെ ബോഡിയും കാണിച്ചു കൊണ്ട് ഒരു നില്പുണ്ട് വയസ്സ് അൻപത്തഞ്ച് ആയെന്ന ഒരു വിചാരവുമില്ല.
മാസത്തിൽ നാലു പ്രാവശ്യം മീശയും മുടിയും കറുപ്പിക്കും. പത്രം കിട്ടിയാൽ അതും നിവർത്തിപ്പിടിച്ച് സിറ്റൗട്ടിൽ ഒരിരുപ്പുണ്ട്. കണ്ണുകൾ കുറുക്കന്റേതു പോലെ പത്രത്തിനു മുകളിലൂടെ മതിലും കടന്ന് റോഡിലായിരിക്കും. അല്ലെങ്കിൽ അയൽപക്കത്ത് മുറ്റമടിച്ചു കൊണ്ടിരിക്കുന്ന പെൺകുട്ടിയെ നോക്കിയിരിക്കും.
രാവിലെ ഒൻപതരക്ക് കുളിച്ചു കുട്ടപ്പനായി പൗഡറും, സ്പ്രേയുമൊക്കെ അടിച്ചു ഇറങ്ങും. ഓഫീസിൽ പോണെന്നാ പറയുന്നേ...? ആർക്കറിയാം എവിടെ പോണെന്ന്. ആഴ്ചയിൽ ആറു ദിവസം കൂട്ടുകാരുമൊത്ത് കമ്പനി കൂടക്കമുണ്ട്.ഞാനിതൊന്നും അറിയുന്നില്ലെന്നാ വിചാരം.
ഗേറ്റു കടക്കും മുമ്പേ എനിക്കു മണം അറിയാം.
എന്നാൽ കുടിച്ചിട്ട് വയറ്റിൽ കിടക്കണ്ടേ. ഫോണിൽ സർവ്വരേയും വിളിച്ച് തെറി പറയും.പിറ്റേന്നു ക്ഷമ ചോദിക്കലിനായി ചിലപ്പോൾ ലീവു തന്നെ എടുത്തെന്നു വരും.
അവധി ദിവസങ്ങളിൽ വീട്ടിൽ അടങ്ങി ഇരിക്കും. പക്ഷേ എനിക്കറിയാം എന്താ ചെയ്യുന്നതെന്ന്. പത്രത്തിനടിയിൽ മൊബൈൽ ഫോൺ ഒളിപ്പിച്ച് വച്ചിട്ടുണ്ടാവും. എന്റെ കണ്ണു തെറ്റിയാൽ ഫെയിസ് ബുക്കിലും വാട്ട്സ്ആപ്പിലുമൊക്കെ കയറി കണ്ട അവളുമാരോടൊക്കെ ശൃംഗരിക്കും.
ഇന്നാളൊരുത്തിക്ക് മെസ്സേജ് അയച്ചിരിക്കുവാ...' "രാത്രി എട്ടുമണിയായി വെശന്നിരിക്കണ്ടാ.... നീ ഭക്ഷണം കഴിച്ചോളു :: ഞാനും കഴിക്കാൻ പോവുകയാണെന്ന് "
ഞങ്ങളുടെ കല്യാണം കഴിഞ്ഞിട്ട് വർഷം ഇരുപത്തഞ്ചായി. ഇതു വരെയായി എന്നോടൊരു ദിവസം പോലും ഇങ്ങനെ ചോദിച്ചിട്ടില്ല. അങ്ങേരുടെ ഫെയിസ് ബുക്കിലെ ഒരു വികൃതിത്തരം കൂടി പറഞ്ഞ് കഥ അവസാനിപ്പിക്കാം.
ഇന്നാളൊരു ഞായറാഴ്ച ദി വ സം മാക്സി വില്ക്കാനായി ഒരു പെണ്ണ് വന്നു. ഒരു മാക്സി യെങ്കിലും ചേച്ചിയെക്കൊണ്ട് വാങ്ങിപ്പിക്കണം സാറേ എന്ന അപേക്ഷയുമായി അങ്ങേരുടെ അടുത്തെത്തി.
ഞാൻ അടുക്കളയിലായിരുന്നു. അങ്ങേരൊരു വിധത്തിൽ വഴങ്ങിയില്ല
തുണിയൊക്കെ ഞങ്ങൾ തുണിക്കടയിൽ പോയി വാങ്ങിക്കോളാം വീടുകളിൽ സെയിൽ സിനു വരുന്ന ഒറ്റയെണ്ണത്തിനേയും വിശ്വസിക്കാൻ കൊള്ളില്ല കണ്ണു തെറ്റിയാൽ അപ്പോൾ മോഷ്ടിച്ചിരിക്കും. ഇറങ്ങി പോയില്ലെങ്കിൽ ഞാൻ പട്ടിയെ അഴിച്ചുവിടും.ഇങ്ങനെ പോയി അങ്ങേരുടെ ആ ക്രോശങ്ങൾ .
സത്യം പറയാമല്ലോ ഇതൊക്കെ അടുക്ക ള യിൽ നിന്നു കേട്ടപ്പോൾ എനിക്കദ്ദേഹത്തോട് അല്പം ആദരവൊക്കെ തോന്നി. പക്ഷേ അത് അതിശയത്തിനു വഴിമാ റാൻ അഞ്ചു മിനിട്ടേ വേണ്ടി വന്നുള്ളൂ.
ഞാൻ അടുക്കളയിൽ നിന്നും സിറ്റൗട്ടിലെത്തിയപ്പോൾ തുണി വില്പനക്കാരിയെ കാണാനില്ല
ചേട്ടൻ എനിക്കായി അഞ്ച് മാക്സി വാങ്ങി വച്ചിരിക്കുന്നു. അതും എന്തൊരു സെലക്ഷൻ ': എന്റെ കണ്ണു തള്ളിപ്പോയി....
ഇത്രയും സ്നേഹമുള്ള മനുഷ്യൻ :
എല്ലാം മനസ്സിലൊതുക്കിയിട്ടാണ് എന്നോടിങ്ങനെയൊക്കെ പെരുമാറുന്നത് ..... എങ്കിലും മാക്സി സെലക്ട്ട് ചെയ്യാൻ എന്നെ വിളിക്കാത്തത് ഒരു ദുരൂഹതയായി എനിക്കു തോന്നി. അതു നീങ്ങാൻ ഒരാഴ്ച വേണ്ടി വന്നു' അദ്ദേഹമില്ലാത്തൊരു ദിവസം കടന്നു വന്നതുണി വില്പനക്കാരിയെ ഭീഷണിപ്പെടുത്തിയാണ് ആ രഹസ്യം ഞാൻ ചോർത്തിയത്
അങ്ങേരുടെ ഫെയിസ് ബുക്കിലെ സുഹൃത്താണത്രേ അവൾ. രാവിലത്തെ ഗുഡ് മോർണിംഗ്, രാത്രിയിലത്തെ ഗുഡ്‌നൈറ്റ്, ഹായ്, ഹലോ,
രാവിലെ പല്ലുതേച്ചോ.... ഉച്ചക്ക് ഊണുകഴിച്ചോ .. തുടങ്ങിയ മെസ്സേജ് കൾ അവൾ എടുത്തു കാണിച്ചപ്പോൾ എന്റെ കണ്ണു നിറഞ്ഞ് പോയി.
അതെന്തിനാണെന്ന് നിങ്ങൾ വായനക്കാർ തീരുമാനിക്കുക.
'''''... -- ..
ശ്രീകുമാർ കല്ലറ
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo