Slider

സഹായധനം

0


പള്ളിക്കാട്ടിലെ നിശ്ശബ്ദതയെ മുറുക്കികെട്ടിയിട്ടിട്ടുണ്ട് അയഞ്ഞ് പോകാതെ .മിടിക്കുന്ന കുറേ...നെഞ്ചുകൾ ആറടിമണ്ണിലേക്ക് ആ മനഷ്യനെ ഇറക്കി വച്ചു.
അയാൾ ഉറങ്ങുകയാണ്. ആവലാതികളില്ല, മനോവിഷമങ്ങൾ ഒട്ടും ഇല്ല.
പക്ഷെ ആ വലിയ നിലവിളിയിൽ പെട്ടെന്ന് പള്ളിക്കാട് ഒന്നുലഞ്ഞ് പോയിട്ടുണ്ട്.
 മറ്റു ഖബറിടങ്ങളും വിറങ്ങലിച്ച് പോയിട്ടുണ്ട്.
അതുവരെ അടക്കി വച്ച ദുഃഖത്തിന്റെ നീർച്ചാലുകൾ ആ മീസാൻ കല്ലുകളെയാകെ കുതിർത്തു കളഞ്ഞു.
"ഉപ്പാ... ഉപ്പാ.... "എന്ന് അവൻ ഉറക്കെക്കരഞ്ഞു.
ആരൊക്കെയോ താങ്ങി മുന്നോട്ട് നടത്തുമ്പോഴും അവൻ തിരിഞ്ഞ് നോക്കുന്നുണ്ട്.
ഉപ്പാന്റെ ഖബറിടം തേങ്ങുന്നുണ്ട്,,,,അവനറിയാം- ചെയ്ത് കൂട്ടാൻ ഒരുപാട് കാര്യങ്ങൾ ശേഷിക്കവെ എന്റെ ഉപ്പാക്ക് എങ്ങിനെ ആ മണ്ണിൽ സ്വസ്ഥമായി കിടക്കാൻ കഴിയും?
ഉപ്പ കരയുന്നുണ്ട് , മക്കളെ ഓർത്ത് പൊട്ടിപൊട്ടി കരയുന്നുണ്ട്.
പ്രതീക്ഷകൾ ഒരുപാട് ഉണ്ടായിരുന്നു അയാൾക്ക്.
ഒക്കെയും ദൈവംതന്ന ജീവൻ നിലയ്ക്കും മുൻപ് ചെയ്ത് തീർക്കാനുള്ള തത്രപ്പാടിലായിരുന്നു. കുടുംബത്തിന്റെ അത്താണിയായ നല്ലവനായ ആ മനുഷ്യൻ കൂടപ്പിറപ്പുകൾക്കെല്ലാം മണവാട്ടികളാകാനുള്ള ഭാഗ്യം ഉണ്ടാക്കി കൊടുത്തു.
ഗൾഫ് ജീവിതം പിന്നീടുള്ള അദ്ദേഹത്തിന്റെ സ്വപ്നങ്ങളുടെ സാക്ഷാത്ക്കാരത്തിന് സാക്ഷിയാകാൻ തുടങ്ങവെയാണ് അസുഖക്കാരനായത്. ഓപ്പറേഷന് വലിയ തുക കെട്ടിവച്ച് ജീവനെ തിരിച്ച് കൊണ്ടുവന്നു.
ഡോക്ടർ ഒരു കാര്യമേ നിർദ്ദേശിച്ചുള്ളൂ...
"പ്രവാസ ജീവിതം ഇനി താങ്കൾക്ക് പറ്റില്ല. കഠിനമായ ജോലികൾ ഒന്നും തന്നെ പാടില്ല."
എല്ലാം വെറുതെ തലയാട്ടി സമ്മതിച്ച് അവിടുന്ന് ഇറങ്ങി നടക്കുമ്പോൾ ,ഒരു പാട് ബാധ്യതകൾ അയാൾക്ക് മുൻപിലൂടെ നടന്ന് നീങ്ങുന്നുണ്ടായിരുന്നു.
കോൺക്രീറ്റിട്ട വീട് ഉണ്ടായിരുന്നു അയാൾക്ക്. മൂന്ന് നേരവും ആഹാരം കഴിച്ചിരുന്നു കുടുംബം.മക്കൾ കോളേജിലും, സ്കൂളിലും പഠിക്കുന്നു. ഗൾഫ് കാരൻ ! ജനങ്ങളുടെ കണ്ണിൽ മോശക്കാരല്ലല്ലോ.... വീടിന്റെ പൂർത്തീകരണത്തിന് ബാങ്കിൽ നിന്ന് വായ്പ എടുത്തതും, ഓപ്പറേഷന് വേണ്ടി കടം വാങ്ങിയതും എല്ലാം അയാൾക്ക് നെഞ്ചിലെ ആരും അറിയാത്ത ഭാരങ്ങൾ ആയിരുന്നു.
ഡോക്ടറുടെ താക്കീത് മറക്കാനേ.. കഴിയുമായിരുന്നുള്ളൂ...
"പ്രവാസത്തിന്റെ നോട്ടുകൾക്കെ എന്നെ രക്ഷിക്കാൻ കഴിയൂ..... എനിക്ക് എന്റെ മകളെ ഭാവി നോക്കണ്ടെ? ഞാൻ പോയി വരാം.... "
അയാൾ വീണ്ടും പടിയിറങ്ങി.
" നീ ഇനി പോകരുത്. "ആരോ..ഒരാൾ പറഞ്ഞത് അയാളുടെ ചെവിയിൽ പതിഞ്ഞിരുന്നു.
നിസ്സഹായനായി അതിന് ഉത്തരം കൊടുക്കാതെ വീണ്ടും മണലാരണ്യത്തിലേക്ക്... ,,,അല്ല, മരണത്തിലേക്ക് അയാൾ നടന്നു കയറി.
കുറച്ചു നാളുകൾക്ക് ശേഷം ബാധ്യതകളൊന്നും നിറവേറ്റാതെ ചോര തുപ്പി ആ നല്ല മനുഷ്യൻ വേദനയോടെ മരണത്തെ ഏറ്റുവാങ്ങി.
മരണം എന്റെ ചാരെ എത്തിയെന്ന് അറിഞ്ഞ നിമിഷം ആ മനുഷ്യൻ എത്ര വേദന തിന്ന് കാണും. മരണത്തിന്റെ വേദനയല്ല. ജീവിച്ചിരിക്കുന്നവരെയോർത്ത്, തന്നെ പ്രതീക്ഷിച്ച് വലിയൊരു കടക്കെണിയുടെ നടുവിൽ പേടിച്ചിരിക്കുന്ന കുഞ്ഞുങ്ങളേയും ,ഭാര്യയേയും ഓർത്ത്. കാരുണ്യവാനോട് കരഞ്ഞ് പറഞ്ഞ് കാണും എന്നെ രക്ഷിക്കണം നീയെന്ന്. എനിക്കിനിയും ഒരുപാട് ചെയ്യാനുണ്ടെന്ന് .പക്ഷെ മരണമല്ലേ.. തിരിച്ചയക്കാൻ ആർക്ക് സാധിക്കും!
ഇന്ന് അയാളെ പള്ളിക്കാട്ടിൽ ഖബറടക്കി ആളുകൾ തിരികെ നടക്കുന്നു.
ആരോടും ഒരു പരാതിയും പറഞ്ഞ് കൈ നീട്ടാത്ത ആ മനുഷ്യന്റെ നന്മകൾ ചർച്ച ചെയ്യപ്പെടുന്നു.
അയാളുടെ വാവിട്ട് കരയുന്ന മകനെ ആശ്വസിപ്പിക്കുന്നു.
ഒടുവിൽ ആ മനുഷ്യന്റെ കഷ്ടതകൾ അറിഞ്ഞവർ ഒന്നിക്കുന്നു .
അവർ സംഘം ചേർന്ന് പണം സ്വരൂപിക്കുന്നു.
ബാങ്കിലെ കടങ്ങളും മറ്റുള്ള എല്ലാ കടങ്ങളും തീർക്കാൻ സന്നദ്ധരാകുന്നു.
നന്മയുള്ള ഹൃദയങ്ങൾ കൂടിച്ചേർന്ന് ആശ്വാസത്തിന്റെ സഹായധനം ആ കുടുംബത്തിന് മുന്നിൽ സമർപ്പിക്കുന്നു.
ഞാനുൾപ്പെടെയുള്ള കുടുംബത്തിന്റെ ഒരു ചെറിയ തുക ആ കൂട്ടായ്മയിൽ പങ്ക് വഹിക്കുമ്പോഴും ....ഹൃദയം ആ മനുഷ്യനെ ഓർത്ത് കരയുന്നു.
ഒരൊറ്റ രാത്രിയെങ്കിലും മനഃസമാധാനത്തോടെ അയാൾ ഉറങ്ങിക്കാണുമോ..????
ഒരു തുള്ളി വെള്ളം തൃപ്തിയോടെ അയാളുടെ ഉള്ളിലേക്ക് ഇറങ്ങി പോയിട്ടുണ്ടാകുമോ? ???
മരണം വരെ തീക്കനലോളം ചൂട് തലയിലും, ശരീരത്തിലും പേറി മരിച്ചു മണ്ണായി പോയില്ലേ.... ജീവിച്ചിരുന്നപ്പോൾ ആരെങ്കിലും ആ കൈകളിൽ കുറച്ച് നോട്ടുകെട്ടുകൾ വച്ച് കൊടുത്തിരുന്നുവെങ്കിൽ ആ മനുഷ്യൻ എത്ര സന്തോഷിച്ചേനെ... ഒരു ദിവസമെങ്കിലും മനസ്സറിഞ്ഞൊന്ന് ആഹാരം കഴിച്ചേനെ.
കുറച്ച് നാൾ കൂടി ജീവിച്ചേനെ..... മക്കളെ ഉൾഭയമില്ലാത്ത ഹൃദയം കൊണ്ടൊന്ന് ചേർത്ത് നിർത്താൻ കഴിഞ്ഞേനെ...
ഒരു പാട് സഹായനിധികളുണ്ട് ഇന്ന് നമുക്കിടയിൽ, പലർക്കും അത് ഉപകാരപ്പെടുന്നുമുണ്ട്. അത് വേണം നിരാലംബർക്ക്, രോഗശയ്യയിൽ കിടക്കുന്നവർക്ക്,ഒക്കെയും ഇന്ന് ഒരു പാട് നല്ല മനസ്സുകളുടെ കൂടിച്ചേരൽ വെളിച്ചം പകരുന്നു.
പക്ഷെ ഇങ്ങനെയും ഉണ്ടാവാം.. കുറേ പേർ! അല്ല, ഉണ്ട് .നമ്മളിൽത്തന്നെ, അവർ മൂന്ന് നേരം ഉണ്ണുന്നുണ്ടാകാം, മോശമില്ലാത്ത വീട് ഉണ്ടാകാം.., ഗൾഫ് കാരനാവാം....പക്ഷെ ഒരു പാട് ഭാരം ഉള്ളിന്റെയുള്ളിൽ പേറുന്നുണ്ടാകാം..
"ജീവൻ " എന്ന ആ ഒരു മാന്ത്രികശക്തി അവനിൽ ഉള്ളത് കൊണ്ട് ആരും സഹായിക്കാൻ ഒരുങ്ങാറില്ല. ശരീരത്തിൽ നിന്നും അതങ്ങ് ഉയർന്ന് പോയാൽ അവനെപ്പറ്റി ഇന്ന് നമ്മൾ ചികയുന്നു.
ജീവിച്ചിരിക്കുമ്പോൾ ആ മനുഷ്യനൊന്ന് മനസ്സറിഞ്ഞ് ചിരിച്ചിരുന്നെങ്കിൽ ......... വേദനകൾ തേടി കണ്ടെത്താം.. മരണമെത്തുന്നതിന് മുൻപെ ആ ചിരി കാണാൻ കഴിഞ്ഞാൽ അതാണ് ഭാഗ്യം!
ആ കുടുംബം കുറേ നല്ല മനസ്സുകളുടെ കനിവിനാൽ ഇന്ന് ആശ്വാസം കണ്ടെത്തും. പക്ഷെ ഹൃദയം വല്ലാതെ വേദനിക്കുന്നുണ്ട് ഒരു തുള്ളി ആശ്വാസത്തിന്റെ ഉറവ കാണാതെ മരുഭൂമിയിൽ പിടഞ്ഞ് വീണ ആ മനുഷ്യനെയോർത്ത്...!
പ്രാർത്ഥനയോടെ....
ഷംസീറ ഷമീർ.
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo