Slider

നീണ്ടു പുളഞ്ഞു കിടക്കുന്ന....

1
നീണ്ടു പുളഞ്ഞു കിടക്കുന്ന ട്രാഫിക്കിനിടയിൽ എങ്ങിനെ ഫ്ലാറ്റ് എത്തും എന്നു നെടുവീർപ്പിടുമ്പോളാണ് അവളുടെ ഫോൺ റിങ് ചെയുന്നത് .. സ്കൂളിൽ നിന്നു മോളുടെ ടീച്ചർ ആയിരന്നു ... വാഹനങ്ങളുടെ ബഹളം അസഹനീയമായതിനാൽ തിരിച്ചു വിളിക്കാം എന്നുള്ള മറുപടി നൽകി അവൾ ഫോൺ വെച്ചു ..ഒന്നൊന്നര മണികൂർ പിന്നിട്ട് ട്രാഫിക്കിനെയും പ്രാകി കൊണ്ടവൾ ലിഫ്റ്റിലോട്ട് കയറുമ്പോൾ സമയം 7 കഴിഞ്ഞിരുന്നു .ഡിന്നർ ഉണ്ടാകാൻ ഇനി തന്നെക്കൊണ്ടാവില്ലെന്നു ഉറപ്പിച്ചു ഫോൺ എടുത്ത് കുത്തി മോൾക്ക് ഇഷ്ടമുള്ള ഫ്രൈഡ് ചിക്കൻ ഓർഡർ ചെയ്തു . ഫ്ലാറ്റിന്റെ സ്പർ കീ ഉള്ളത് കൊണ്ട് ആരെയും ബുദ്ധിമുട്ടിക്കാതെ അവൾ അകത്തു കയറി .പതിവ് വാർത്ത ചാനൽ ആർക്കോ വേണ്ടി ഓൺ ആയി കിടക്കുന്നുണ്ട് . ഓഫീസിൽ നിന്നെത്തിയ ഭർത്താവ് പതിവ് പോലെ സോഫയിൽ ചാരി കിടന്നു ഉറങ്ങുന്നുമുണ്ട്..ഭർത്താവ് അഴിക്കാൻ മടിച്ച ഷോക്‌സുകൾ വലിച്ചൂരിയെടുത്തു ഉത്തമയായ ഭാര്യയുടെ കടമ നിറവേറ്റാൻ അവൾ മറന്നില്ല.. മകളുടെ റൂമിന്റെ വാതിൽ പതിയെ തള്ളി തുറന്നപ്പോൾ ടേബിൾ ലാമ്പിന്റെ വെളിച്ചത്തിൽ പുസ്തകത്തിൽ കണ്ണും നട്ടിരിക്കുന്ന മകളെ കുറിച്ചോർത്തു അഭിമാനം കൊണ്ടു.. അവളുടെ കാര്യങ്ങൾ അവൾ തന്നെ മാനേജ് ചെയ്യുന്നുണ്ടലൊ എന്നോർത്ത്...
"നാളെ എക്സാം ഉണ്ടോ അമ്മു ",അവളുടെ ചോദ്യം കേട്ടു ഞെട്ടി അമ്മു തലയുയർത്തി നോക്കി
"ഉം... "അമ്മുവിൻറെ മറുപടി..
"എന്നാ പഠിച്ചോ.. അമ്മ മോൾക്കിഷ്ടമുള്ള ഫ്രൈഡ് ചിക്കനും പെപ്സിയും ഓർഡർ ചെയ്‌തിട്ടുണ്ട്, ഫുഡ് എത്തുമ്പോൾ വിളിക്കാം ട്ടോ... "
ഒരു മേശയുടെ മൂന്ന് മൂലകളിലായിരുന്നു മൂന്ന് ലോകകങ്ങളിൽ മുഴുകി മൂന്ന് പേരും ഭക്ഷണം കഴിച്ചു, ആലങ്കാരികമായി ഒരു ഗുഡ് നൈറ്റും പാസാക്കി അവർ ഉറങ്ങാൻ പിരിഞ്ഞു...
മറ്റൊരു ദിവസം പുതുമയൊന്നും കൂടാതെ അവർക്കിടയിൽ പിറന്നു വീണു.ഓഫീസ്സിലെ തിരക്കൊഴിഞ്ഞ വേളയിൽ ആ ഫോൺ വീണ്ടും ശബ്ദമുയർത്തി.. അമ്മുവിന്റെ ടീച്ചർ തന്നെയാണല്ലോ.. തന്റെ മറവിയെ ശപിച്ചു കൊണ്ട് ഫോൺ ചെവിയോട് ചേർത്തു..
അങ്ങേ തലക്കൽ ശബ്ദിച്ചു...
"ഹലോ അമ്മുവിന്റെ അമ്മയല്ലേ.. ഇന്നലെ വിളിച്ചിരുന്നു.. റെസ്പോൺസ് ഒന്നും ഉണ്ടായില്ല.. എന്തായാലും അത്യാവശ്യമായി സ്കൂൾ വരെയൊന്നു വരണം."
തിരിച്ചു വിളിക്കാൻ മറന്നതിന്റെ ജാള്യത ഉള്ളത് കൊണ്ട് ഒഴിവു കഴിവൊന്നും പറയാതേ ഇന്ന് തന്നെ വരാം എന്ന് സമ്മതിച്ചു..ഹാഫ് ഡേ ലീവ് എടുത്ത് സ്കൂളിലൊട്ടു പുറപ്പെട്ടു...മനസ്സാകെ ദേഷ്യം ആയിരുന്നു.. എക്സാമിൽ മാർക്ക് കുറഞ്ഞിട്ടുണ്ടാവും അമ്മുവിന്റെ.. അല്ലാതെ അത്യാവശ്യമായി വിളിച്ചു വരുത്തേണ്ട കാര്യമെന്താ?...
സ്കൂളിൽ എത്തി...ഇന്റർവെൽ സമയം...അവളെ കണ്ടതും അമ്മുവിന്റെ ബെസ്റ്റ് ഫ്രണ്ട് രാഖി ഓടി വന്നു..." ആന്റി ആന്റി, അമ്മുന്റെ അസുഖം കുറഞ്ഞോ,ഇന്നലെ ഞങ്ങളൊക്കെ പേടിച്ചു പോയി.. കൊറേ ചോര ഉണ്ടാർന്നു.."
"അസുഖമോ, അമ്മുവിനോ....എവിടേലും വീണോ...ഇന്നലെ മുറിവൊന്നും കണ്ടില്ലല്ലോ...ചോരയോ....അപ്പോൾ അമ്മു ഇന്ന് സ്കൂളിൽ ?.........."
കുറേ ചോദ്യാവരികൾ മനസ്സിലൂടെ ശര വേഗത്തിൽ പാഞ്ഞു പോയി...സ്ഥിതി ഗതികളുടെ സത്യാവസ്ഥയറിയാനായി രേഖയോട് മറു ചോദ്യം ചോദിക്കുന്നതിനു മുൻപ് പിന്നിൽ നിന്ന് ഒരു വിളി കേട്ടു...
"അമ്മുവിന്റെ അമ്മ വന്നിട്ട് കുറെ നേരമായോ.. വരൂ..സ്റ്റാഫ് റൂമിൽ ഇരുന്ന് സംസാരിക്കാം..."
"അമ്മു ആകെ ഡെസ്പ് ആണ്... ഈ ചെറിയ പ്രായത്തിൽ കുട്ടികൾക്ക് അത് മനസ്സിലാവാനുള്ള പക്‌വത ഇല്ലാത്തതു കൊണ്ടാവാം..."എനിക്ക് എന്തോ അസുഖമാ ടീച്ചർ.. ഞാൻ മരിച്ചു പോകും "എന്നും പറഞ്ഞാണ് അമ്മു ഇന്നലെ എന്നെ കെട്ടിപിടിച്ചു കരഞ്ഞത്...വയറു വേദന കൊണ്ട് ഇന്നലെ പുളയുകയായിരുന്നു...വീട്ടിലോട്ടു കൊണ്ടു പോകാൻ വേണ്ടി മാടത്തിനെ ഇന്നലെ കുറെ ട്രൈ ചെയ്തു.. കിട്ടിയില്ല...ഒടുവിൽ യൂണിഫോം ഒക്കെ വാഷ് ചെയ്തു എല്ല്ലാം പറഞ്ഞു മനസ്സിലാക്കി സ്കൂൾ ബസ്സിൽ കേറ്റി വിട്ടു...4 ദിവസായെന്നു അമ്മു പറഞ്ഞു.. സ്കൂളിൽ വിടേണ്ടീരുന്നില്ല....കുട്ടിയാകെ പേടിച്ചിരിക്കയല്ലേ...എല്ലാം കഴിഞ്ഞിട്ട് ഇനി സ്കൂളിൽ വിട്ടാൽ മതി...ഇപ്പോ അമ്മു കൂൾ ആയോ...കുഞ്ഞു മനസ്സല്ലേ... കുറച്ചു ദിവസം ലീവ് എടുത്ത് കൂടെ ഇരിക്കുന്നത് നല്ലതായിരിക്കും...പേടിയൊക്കെ മാറി കോളും. "
പിന്നെ പറഞ്ഞതൊന്നും അവൾ കേട്ടില്ല...താൻ എല്ലാം അറിഞ്ഞ മട്ടിലാണ് ടീച്ചർ സംസാരിക്കുന്നത്...തിരുത്താൻ അവളുടെ ആത്മാഭിമാനം അനുവദിച്ചില്ല...
ടീച്ചറോട് യാത്ര പറഞ്ഞു സ്കൂളിൽ നിന്ന് ഇറങ്ങി... ഹാഫ് ഡേ ലീവ് എടുത്തതിനാൽ തിരിച്ചുള്ള യാത്ര ഫ്ലാറ്റിലൊട്ടായിരുന്നു.. യാന്ത്രികമായി സ്റ്റിയറിംഗ് ചലിച്ചു കൊണ്ടിരുന്നു.. ഗിയറുകൾ മാറി കൊണ്ടിരുന്നു
നാലാംക്ലാസ്സിൽ പഠിക്കുന്ന തൻറെ മകൾ വയസ്സറിയിച്ചിരിക്കുന്നു...അടി വസ്ത്രത്തിലും പാവാടയിലും പടരുന്ന രക്ത കറയും അസഹനീയമായ വയറു വേദനയും തന്റെ മകളുടെ മനസ്സിൽ മരണ ഭീതി ഉണ്ടാക്കിയിരിക്കുന്നു.. മാറാരോഗത്തിന് അടിമയാണെന്ന തോന്നലിൽ ആ പിഞ്ചു ഹൃദയം പിടഞ്ഞിട്ടുണ്ടാവാം.പക്ഷെ അവളെ തകർത്തു കളഞ്ഞത് ഇതൊന്നുമായിരുന്നില്ല... അവളുടെ മാതൃത്വത്തെ നിശ്ചലമാക്കിയ ഹേതു മാറ്റൊന്നായിരുന്നു..നാലു ദിവസമായിട്ടു പോലും,ഇത്രയധികം മാനസിക ഭയം ഉള്ളിൽ ഉണ്ടായിട്ട് പോലും, തന്റെ മകൾ ഒന്നും തന്നെ അറിയിച്ചില്ലല്ലോ.."മരണ ഭീതിയാൽ ടീച്ചറുടെ മുന്നിൽ നിന്റെ മനസ്സ് വിതുമ്പികരഞ്ഞു... കെട്ടിപിടിച്ചു ആശ്വാസത്തിനായി കൊതിച്ചു.. അപ്പോളും ഈ അമ്മയെ നീ ഓർകാഞ്ഞതെന്തേ കുഞ്ഞേ"...കണ്ണുനീർ ചാലുകൾ അവളുടെ കവിളുകളിലൂടെ ഒഴുകി ഇറങ്ങി...തന്റെ മകൾക്ക് താൻ ഒരു അന്യ ആണെന്ന തിരിച്ചറിവിൽ നെഞ്ചിടം പിടഞ്ഞു. ...സ്വന്തം മനസ്സ് സ്വയമേ പ്രാകി കൊണ്ടിരുന്നു.തന്റെ മകളെക്കാളേറെ തന്റെ ജോലിയെയും തിരക്കുകളെയും പ്രണയിച്ചതിനു... ആർട്സ് ഡേയ്‌ക്കോ സ്കൂൾ ഡേയ്‌ക്കോ കിട്ടാത്ത സമയം റിപ്പോർട്ട് കാർഡ് വാങ്ങാൻ മാത്രം കിട്ടുന്നതിൽ..അവളുടെ മാർക്ക് പറഞ്ഞു മറ്റുള്ളവരോട് വീമ്പോതുമ്പോൾ ,അവൾ വരച്ച ചിത്രങ്ങളെയും പാടിയ പാട്ടുകളേയും, നൃത്ത ചുവടുകളെയെലാം നിഷ്കരുണം അവഗണിച്ചതിന്നു. അവൾക്കു പ്രിയപ്പെട്ട ഭക്ഷണം എന്തെന്ന് ആരായതത്തിൽ, സമയ ലാഭത്തിനായി നിത്യവും നൂഡില്സിനെയും ഫാസ്റ്റ് ഫുഡിനെയും ആശ്രയിച്ചതിൽ... എല്ലാത്തിനും ഒടുവിൽ ഒരു ബ്രോയിലർ കോഴിയെ പോലെ അമ്മുവിന്റെ ശരീരവും വലുതായി കൊണ്ടിരിക്കുന്നത് കണ്ടില്ലെന്നു നടിച്ചതിൽ..വീടെത്തി പേടിച്ചരണ്ടിരിക്കുന്ന തന്റെ പോന്നോമനയെ നെഞ്ചോടു ചേർക്കും വരെ അവളുടെ ഹൃദയം പാപഭാരത്താൽ പുകയുകയായിരുന്നു...മാനേജരെ വിളിച്ചു ഒരാഴ്ച്ച ലീവ് പറഞ്ഞു ഫോൺ വെക്കുമ്പോൾ അമ്മുവിന്റെ ചുണ്ടിൽ വിരിഞ്ഞ പുഞ്ചിരിക്കു ആശ്വാസത്തിന്റെ നിഴൽ വീണിരുന്നു...
എന്റെ സുഹൃത്തായ ഒരു അധ്യാപികയ്ക്കുണ്ടായ സമാനമായ ഒരനുഭവത്തിൽ നിന്നും ഉടലെടുത്ത സാങ്കല്പിക കഥാപാത്രങ്ങളാണ് അമ്മുവും അമ്മുവിന്റെ അമ്മയും . അമ്മുവിനെ പോലെ കളിച്ചു നടക്കേണ്ട പ്രായത്തിൽ തന്നെ ആർത്തവത്തെ നേരിടേണ്ടി വരുന്ന ബാല്യങ്ങൾ ഇപ്പോൾ വിരളമല്ല..
ഇപ്പോൾ ഉള്ള ജീവിത സാഹചര്യങ്ങളും, ഭക്ഷണ രീതിയും മൂലം, പണ്ട് കാലത്തു പതിനാലും പതിനഞ്ചും വയസ്സിൽ നടന്നിരുന്ന 'വയ്യസ്സറിയിക്കൽ 'എന്ന പ്രക്രിയ ഇപ്പോളത്തെ ഒട്ടു മിക്ക പെൺകുഞ്ഞുങ്ങളും10 വയസ്സ് ആവുമ്പോളേക്കും നേരിടുന്നു.. കാരണം മറ്റൊന്നുമല്ല, നമ്മുടെ മക്കളും ബ്രോയിലർ കോഴികളെ പോലെ നേരത്തെ പാകപ്പെടുകയാണ്.. തങ്ങളുടെ ശരീരത്തിന് എന്താണ് സംഭവിക്കുന്നതെന്ന് അറിയാതെ അമ്പരന്നു നിൽക്കുന്ന അമ്മുവിനെ പോലുള്ള കുഞ്ഞുങ്ങൾക്ക് അമ്മമാർ സുഹൃത്തുകളായാൽ തീരാവുന്ന പ്രശ്നമേ ഉള്ളു... സമയാസമയം നമ്മുടെ ശരീരത്തിൽ സംഭവിക്കുന്ന മാറ്റങ്ങളെ കുറിച്ച് ചെറിയ തോതിലുള്ള ബോധവത്കരണം കൊടുത്താൽ, ആർത്തവം ഒരു രോഗമല്ലെന്നു ഒരു സൂചന നൽകിയാൽ ,സമാനമായ സാഹചര്യങ്ങൾ ഒഴുവകാവുന്നതെ ഉള്ളു...എല്ലാത്തിനും ഉപരി ,ഒരാശ്വാസത്തിനായി മക്കൾ എന്നും ഓടി വരുന്നത് അമ്മയുടെ മടിയിലേക്കാണെന്നു നിങ്ങളുടെ പ്രവർത്തികളെ സാക്ഷിയാക്കി ഉറപ്പ് വരുത്തുക..
നാസ്നി ജുനൈദ്...
1
( Hide )

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo