നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

സൻമനസ്സുള്ളവർക്ക് സമാധാനം (കഥ)


സൻമനസ്സുള്ളവർക്ക് സമാധാനം (കഥ)
ബാൽക്കണിയിലിരുന്ന് പുറത്തേക്ക് നോക്കിയിരിക്കുമ്പോൾ ദിവ്യയുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു. ക്രിസ്മസ് വെക്കേഷൻ തുടങ്ങിയതിൽ പിന്നെ ഒരു ദിവസം പോലും കരയാതിരുന്നിട്ടില്ല. ബാൽക്കണിയിൽ ഇരുന്നാൽ തൊട്ടപ്പുറത്തെ പാർക്കിൽ കുട്ടികൾ കളിക്കുന്നത് കാണാം, അതു തന്നെ ആയിരുന്നു അവളുടെ സങ്കടവും കല്യാണം കഴിഞ്ഞിട്ട് ഇത് അഞ്ചാമത്തെ വർഷമാണ്.ഒരു കുഞ്ഞ് എന്ന മോഹം ഒരു സ്വപ്മായി തന്നെ ഇപ്പോഴും അവശേഷിക്കുന്നു. കല്യാണം കഴിഞ്ഞ് ഒരു വർഷം വലിയ കുഴപ്പങ്ങൾ ഒന്നും ഇല്ലായിരുന്നു. പിന്നെ എവിടെ പോയാലും ആദ്യം കേൾക്കുന്ന ചോദ്യം വിശേഷം ഒന്നും ആയില്ലേ - എന്നാണ്. കുടുംബക്കാരുടേയും നാട്ടുകാരുടേയും ചോദ്യങ്ങൾ സഹിക്കാൻ കഴിയാതെ ആയപ്പോഴാണ് സൂരജിന്റെ കൂടെ ഈ നഗരത്തിൽ താമസമാക്കിയത്. സൂരജിന്റെ അമ്മയേയും അച്ഛനേയും പെങ്ങളേയും വിട്ടു വരാൻ തനിക്ക് തീരെ ഇഷ്ടമുണ്ടായിരുന്നില്ല.
ആൾക്കാരുടെ ചോദ്യങ്ങൾക്ക് മുമ്പിൽ തന്റെ കണ്ണു നിറയുന്നത് കണ്ടിട്ട് സൂരജിന്റെ അമ്മ തന്നെയാണു പറഞ്ഞത്. സൂരജിന്റെ കൂടെ ജോലി സ്ഥലത്ത് തന്നെ താമസിക്കുന്ന ഒരു പാട് ഡോക്ടർമാരെ കണ്ടു. കുറെ മരുന്നുകളും കഴിച്ചു.എല്ലാ ഡോക്ടർമാരും പറഞ്ഞത് കുഴപ്പം തന്റെ തന്നെ ആണെന്നാണ്. കുഴപ്പം തനിക്ക് തന്നെ ആണെന്നറിഞ്ഞിട്ടും സൂരജിനും കുടുംബത്തിനും തന്നോട് ഒരു ഇഷ്ടക്കറവുമില്ല എന്നതാണ് ആകെ ഒരു ആശ്വാസം .സൂരജിന് ഭയങ്കര സങ്കടം ഉണ്ട് എന്നറിയാം പക്ഷേ താൻ വിഷമിക്കാതിരിക്കാൻ വേണ്ടിയാവണം തന്റെ മുന്നിൽ ഒന്നും കാണിക്കാറില്ല. "താൻ എന്തിനാ വിഷമിക്കുന്നത്, നമുക്ക് രണ്ടാൾക്കും ഒരു മോനും മോളും ഉണ്ട്, അത് താനും ഞാനും തന്നെയാണ്. കുട്ടികൾ എന്ന് പറയുന്നത് ഈശ്വരൻ തരുന്നതാണ്. കുട്ടികൾ ഉണ്ടാകാതിരിക്കാൻ താനോ ഞാനോ അറിഞ്ഞു കൊണ്ട് ഒരപരാധവും ഇന്നേ വരെ ചെയ്തിട്ടില്ല. നമുക്ക് കുട്ടികൾ ഉണ്ടാകാൻ വൈകുന്നുണ്ടെങ്കിൽ അതിനു തക്കതായ ഒരു കാരണം ഈശ്വരന്റെ കൈയിലുണ്ടാകും, വിഷമിക്കണ്ട നമുക്ക് ഒരു കുട്ടിയെ ഈശ്വരൻ തരിക തന്നെ ചെയ്യും.താൻ സമാധാനമായിട്ടിരിക്ക് ". എന്നാണ് ഒരിക്കൽ തന്റെ വിഷമം കണ്ടപ്പോൾ സൂരജ് പറഞ്ഞത്.പിന്നീട് സങ്കടം കൂടുമ്പോൾ ഒക്കെ ഈ വാക്കുകൾ ഓർക്കുന്നത് ശരിക്കും ഒരു ആശ്വാസം തന്നെയായിരുന്നു.
ആലോചനകൾക്ക് വിരാമമിട്ടു കൊണ്ട് ദിവ്യയുടെ മൊബൈൽ റിംഗ് ചെയ്യുവാൻ തുടങ്ങി. നോക്കിയപ്പോൾ സൂരജാണ്. അവൾ ഫോണെടുത്ത് ചെവിയോട് ചേർത്തു " ദിവ്യാ ഞാൻ ഇന്ന് വരാൻ ലേറ്റ് ആവും.ജീവന്റെ കൂടെ അത്യാവശ്യമായി ഒരു സ്ഥലം വരെ പോകണം. വിശക്കുന്നെങ്കിൽ കഴിച്ചോളൂട്ടാ, ഇനി ഞാൻ വരുന്നത് വരെ വിശന്നിരിക്കണ്ട ".ദിവ്യ ചെറുതായൊന്നു പുഞ്ചിരിച്ചു ." ശരി സൂരജ് കഴിയുന്നതും നേരത്തെ വരാൻ നോക്കൂ; ഡ്രൈവ് ചെയ്യുന്ന ശബ്ദം കേട്ട് ദിവ്യ ഫോൺ വേഗം കട്ട് ചെയ്തു. സൂരജ് അങ്ങനെ പറയുമെങ്കിലും രണ്ടാളും ഒരുമിച്ചേ കഴിക്കൂ എന്ന് രണ്ട് പേർക്കും അറിയാം.
സൂരജിന്റെ സുഹൃത്ത് ജീവൻ അവൾക്ക് എന്നും അത്ഭുതമായിരുന്നു. ഏറെക്കാലത്തെ പഴക്കമുണ്ട് സൂരജിന്റേയും ജീവന്റെയും സൗഹൃദത്തിന്. ചെറുപ്പത്തിലെ അച്ഛൻ നഷ്ടപ്പെട്ടവൻ എല്ലാമെല്ലാമായിരുന്ന അമ്മ സമയത്തിന് ചികിത്സ കിട്ടാതെ മരിച്ചു. ആ ഒരു വിഷമം ഉള്ളിലുള്ളത് കൊണ്ടാവണം തന്നെ ജീവിതം തന്നെ രോഗികൾക്കായ് ജീവൻ മാറ്റിവെച്ചത്.നാട്ടിലുള്ള ഒരു വിധപ്പെട്ട അനാഥാലയങ്ങളും ആശുപത്രികളും ജീവന് സ്വന്തം വീട് പോലെയാണ്.ദിവ്യ തന്നെ ഇടയ്ക്ക് അവനോട് കളിയായും കാര്യമായും പറയാറുണ്ട് - തനിക്ക് ജീവൻ എന്ന പേര് ആരോ അറിഞ്ഞിട്ടതാണെന്ന്. ഒന്നു നോക്കുമ്പോൾ സത്യം തന്നെയാണ്.ജീവൻ കാരണം ഒരുപാട് പേർക്ക് സ്വന്തം ജീവിതം തിരിച്ച് കിട്ടിയിട്ടുണ്ട്. ചോറും കറികളും റെഡിയാക്കി അവൾ മേശപ്പുറത്ത് വെച്ച് ടി.വി ഓൺ ചെയ്തു.
സാധാരണ എവിടെ പോയാലും 9 മണിക്കുണ്ണിൽ സൂരജ് വീട്ടെത്തുന്നത് ആണ് 9. 45 ആയിട്ടും കാണാതായപ്പോൾ ആണ് ദിവ്യ ഫോൺ എടുത്തു വിളിക്കാൻ നിന്നതു. റിംഗ് പോകുന്നതിനു മുൻപു തന്നെ കോളിംഗ് ബൈൽ അടിച്ചു. ഫോൺ താഴേ വച്ചു അവൾ വാതിൽ തുറന്നു എന്നും വരാറുള്ള സൂരജിന്റെ മുഖം ആയിരുന്നില്ല അവൾ വാതിൽ തുറന്നപ്പോൾ കണ്ടതു.മുഖം വല്ലാതേ വാടിയിരിക്കുന്നു. കണ്ണുകൾ ചുവന്നിട്ട് ഉണ്ട്. ഏറേ നേരം കരഞ്ഞപോലെ സൂരജിന്റെ മുഖം ആദ്യമായിട്ടാണ് അവൾ അങ്ങനെ കാണുന്നതു. വാതിൽ തുറന്ന ഉടൻ തന്റെ കവിളിൽ വീഴുന്ന ചുംബനം ഇന്ന് ഇല്ലാതായതും അവൾക്ക് എന്തോരു അപാകത തോന്നി. കയ്യിൽ ഇരുന്ന ബാഗ് സോഫയിലേക്ക് ഇട്ട് സൂരജ് നേരേ ബഡ്റൂം മിൽ കയറി കിടന്നു പുറകേ ചെന്ന ദിവൃയേ നോക്കി ഒന്നു പുഞ്ചിരിക്കാൻ ശ്രമിച്ചു കൊണ്ടു അയാൾ പറഞ്ഞു."ദിവ്യാ നല്ല കാലു വേദനയാ എനിക്കു ഒന്നു ഉറങ്ങണം നീ ഫുഡ് കഴിച്ചിട്ട് കിടന്നോളു"..
എടുത്തുവച്ച ഭക്ഷണമെല്ലാം ഫ്രിഡ്ജിനകത്തു വച്ചിട്ട് ദിവ്യ സൂരജിനടുത്തെത്തി. കൈത്തലം കൊണ്ട് അയാളുടെ നെറ്റിയിൽ കൈവച്ചു നോക്കി. മനസ്സിൽ ഒരുപാടു സങ്കടം തോന്നിയെങ്കിലും ഇത്തരമൊരു അനുഭവം ആദ്യമായതുകൊണ്ട് ഒന്നും ചോദിക്കേണ്ടെന്നു വിചാരിച്ചു. ആള് എന്തായാലും നല്ല ടെന്ഷനിലാണ് എന്നുറപ്പാണ്. ഉറങ്ങിക്കോട്ടെ നാളെ ചോദിക്കാം എന്ന് വിചാരിച്ചു ദിവ്യ സൂരജിനപ്പുറത്തായി കിടന്നു.എന്തായിരിക്കും സൂരജിന് പട്ടിയതെന്നു ചിന്തിച്ചു കിടക്കവേ എപ്പോഴോ അവൾ ഉറക്കത്തിലേക്ക് വഴുതിവീണു.വെളുത്ത ഡ്രസ്സ് ഇട്ട ഒരു കൊച്ചു കൊച്ചുകുട്ടിയും സൂരജും മുട്ടത്തുകൂടി ഓടിക്കളിക്കുന്നു തൊട്ടരികിൽ അതുകണ്ട് ചിരിച്ചു താനും.പെട്ടെന്നാണ് ആ കുട്ടി കാലുതെറ്റി മുറ്റത്തു വീണത്. "എന്റെ മോളെ എന്ന് വിളിച്ചുകൊണ്ട് ദിവ്യ അങ്ങോട്ടോടി.
പെട്ടെന്ന് അവൾ കണ്ണുകൾ തുറന്നു എഴുന്നേറ്റിരുന്നു.പരിസരബോധമില്ലാതെ ചുറ്റും ഒന്ന് നോക്കി.പിന്നെയാണവൾക്ക് മനസ്സിലായത് കണ്ടത് ഒരു സ്വപ്നമായിരുന്നു എന്ന്.അവൾ ആ കുട്ടിയുടെ മുഖമൊന്നു ഓർത്തെടുക്കാൻ നോക്കി.പക്ഷെ കഴിഞ്ഞില്ല.പിന്നെയാണവൾ കണ്ടത് അടുത്ത് സൂരജ് ഇല്ല.പുറത്തേക്ക് നോക്കിയപ്പോൾ തുറന്നു കിടക്കുന്ന വാതിലിലൂടെ കണ്ടു ബാൽക്കണിയിൽ തല കുമ്പിട്ടിരിക്കുന്ന സൂരജിനെ.അവൾ അയാളുടെ സമീപത്തു എത്തിയപ്പോഴാണ് മനസ്സിലായത് .സൂരജ് കരയുകയായിരുന്നു..ദിവ്യയുടെ കൈത്തലം തോളിൽ അമർന്നപ്പോൾ ഞെട്ടിത്തിരിഞ്ഞ സൂരജ് നിറഞ്ഞു നിന്നിരുന്ന കണ്ണുകൾ തുടച്ചു എഴുന്നേറ്റ് ദിവ്യയെയും ചേർത്ത് പിടിച്ചു റൂമിലേക്ക് നടന്നു. കിടന്നു കുറച്ചുനേരം കഴിഞ്ഞപ്പോൾ ദിവ്യ മെല്ലെ വിളിച്ചു."സൂരജ് ഉറങ്ങിയില്ലേ" "ഇല്ല" എന്നയാൾ ഉത്തരം പറഞ്ഞു."സൂരജിന് കാര്യമായ എന്തോ വിഷമം ഉണ്ടെന്നു മനസ്സിലായി.ഇതുവരെ എന്നോട് എല്ലാ കാര്യങ്ങളും പറഞ്ഞിട്ടുണ്ട് എന്നാണ് എന്റെ വിശ്വാസം. സൂരജിന്റെ ഇപ്പോഴത്തെ അവസ്ഥയിൽ എന്നോടത് പറയാൻ പറ്റില്ലെന്നും മനസ്സിലായി.പറയാൻ പറ്റുമ്പോൾ പറഞ്ഞാമതി..ഇപ്പൊ ഉറങ്ങു"
രാവിലെ ചായയുമായി ദിവJ ചെല്ലുമ്പോൾ സൂരജ് എന്തോഒരുആലോചനയിലായിരുന്നു. സൂരജ് ചായ കുടിച്ചു പകുതി ആയപ്പോൾ ദിവ്യ ചോദിച്ചു "ഇന്നലെ എന്താണ് സൂരജിന് പറ്റിയത് - ഇത്രയധികം സങ്കടത്തിലും വിഷമത്തിലും സൂരജിനെ ഞാൻ ഇത് വരെ കണ്ടിട്ടില്ല. ഇന്നലത്തെ അവസ്ഥ അതായത് കൊണ്ടാണ് ചോദിക്കാതിരുന്നത് ". സൂരജ് കുറച്ച് നേരം ദിവ്യയെ തന്നെ നോക്കിയിരുന്നു. അതിനു ശേഷം അയാൾ പറഞ്ഞു തുടങ്ങി " ദിവ്യയോട് അത് ഞാൻ എന്തായാലും പറയും, പറയാതിരിക്കാൻ എനിക്ക് കഴിയില്ല. പക്ഷേ എനിക്ക് അതിനെ പറ്റി ഒന്നു ആലോചിക്കണം.ദിവ്യകരുതുന്ന പോലെ പേടിക്കേണ്ട കാര്യം ഒന്നുമില്ല. പക്ഷേ എന്റെ ഒരു അഭിപ്രായം പറഞ്ഞാൽ സമ്മതിച്ചാൽ മാത്രം മതി. രണ്ട് ദിവസം കഴിഞ്ഞ് ഞാൻ പറയാം. ഒരിക്കലും കാണാൻ പാടില്ലാത്ത സാഹചര്യത്തിൽ ഒരു പാട് കാണാൻ ആഗ്രഹിച്ചഒരാളെ കണ്ടു. പെട്ടെന്ന് അത് ഉൾകൊള്ളാൻ ആയില്ല. അതിന്റെ ഷോക്കായിരുന്നു ഇന്നലെ. താൻ എന്നോട് ക്ഷമിക്ക്." "സാരമില്ല, പെട്ടെന്ന് അങ്ങനെ കണ്ടപ്പോൾ എനിക്കും ഭയങ്കര സങ്കടമായിപ്പോയി. സൂരജ് എന്ത് തീരുമാനം എടുത്താലും അത് നല്ലതിനാണെന്ന് എനിക്കറിയാം. ഓഫീസിൽ പോയിട്ട് വരൂ "സൂരജിന്റെ കവിളിൽ ഒരുമ്മ നൽകി കൊണ്ട് ദിവ്യ പറഞ്ഞു.
സൂരജ് ഓഫീസിൽ പോയി കഴിഞ്ഞിട്ടും അയാൾ പറഞ്ഞത് അവളുടെ മനസ്സിൽ നിന്ന് പോയില്ല. ആരായിരിക്കും ആ ആൾ. ജിജ്ഞാസ കൊണ്ട് ദിവ്യയ്ക്ക് ഇരിക്കാൻ വയ്യാതായി .: മൊബൈൽ എടുത്ത് ജീവന്റെ നമ്പരിലേക്ക് വിളിച്ചു - അയാൾ ഫോൺ എടുത്തതും അവൾ ചോദിച്ചു് - " ജീവൻ എവിടെയാണ്? -തിരക്കില്ലെങ്കിൽ ഇവിടെ വരെ ഒന്നു വന്നിട്ട് പോകാമോ?"'. ഒരു സ്ഥലം വരെ പോകാൻ ഇറങ്ങിയതാണ,എന്നാലും സാരമില്ല പെങ്ങൾ അത്യാവശ്യം കൊണ്ട് വിളിച്ചതല്ലേ ഞാൻ വരാം.ദിവ്യ വിളിച്ചത് എന്തിനാണെന്ന് എനിക്ക് നന്നായറിയാം. ഒരു കാര്യം ചെയ്യൂ - ഒന്നു റെഡിയായി നിൽക്കൂ - നമുക്കൊരു സ്ഥലം വരെ പോകാം. എനിക്ക് കുറച്ച് സംസാരിക്കാനുണ്ട്. സൂരജ് വിളിക്കുകയാണെങ്കിൽ മാത്രം എന്റെ കൂടെയാണെന്ന് പറഞ്ഞാൽ മതി ഇല്ലെങ്കിൽ ഒന്നും പറയരുത്.
അവൾ റെഡിയായ് വന്നപ്പോഴേക്കും ജീവന്റെ കാർ അവളെയും കാത്ത് ഗേറ്റിൽ നിൽപുണ്ടായിരുന്നു. കാറിൽ കേറിയിരുന്നു കൊണ്ട് അവൾ ചോദിച്ചു "എന്താണ് സൂരജിനോട് പറയരുത് എന്ന് പറഞ്ഞത്. ഞാൻ ജീവന്റെ കൂടെയുണ്ടെന്ന് ".കാർ മുമ്പോട്ട് പോകുന്നതിനിടയിൽ അയാൾ പറഞ്ഞു. " സൂരജിനോട് പറയരുതെന്ന് ഞാൻ പറഞ്ഞിട്ടില്ല തിരിച്ചു വന്നതിനു ശേഷം മാത്രം പറഞ്ഞാൽ മതി എന്നാണ് പറഞ്ഞത്. ഇപ്പോൾ പറഞ്ഞാൽ ദിവ്യ തിരിച്ചു വരുന്നത് വരെ സൂരജ് ടെൻഷനാകും, അതു കൊണ്ടാണ് വേണ്ട എന്നു പറഞ്ഞത്. സൂരജ് എന്നെ രാവിലെ വിളിച്ചിരുന്നു. സൂരജ് തന്നോട് പറയുന്നതിനേക്കാളും ഞാൻ പറയുന്നത്, ആണ് നല്ലത് എന്ന് എനിക്ക് തോന്നി, അതാണ് എന്റെ കൂടെ വരാൻ പറഞ്ഞത് - " ജീവൻ താൻ എനിക്ക് സഹോദരനെ പോലെ അല്ല, സഹോദരൻ തന്നെയാണ്, ഇനിയും ടെൻഷനാക്കാതെ കാര്യം എന്താണെന്ന് പറയൂ ".ദിവ്യ കണ്ണു തുടച്ച് ജീവനെ നോക്കി.
ചെറുതായൊന്ന് നിശ്വസിച്ച് ജീവൻ പറയാൻ തുടങ്ങി " ആ ഡാഷ് ബോർഡിനുള്ളിൽ ഒരു ഫോട്ടോ ഉണ്ട്. അതെടുത്ത് നോക്കു ".ദിവ്യ ഫോട്ടോ എടുത്ത് നോക്കി .ഒരു പഴയ കോളേജ് ഫോട്ടോ, കുറച്ച് ആൺകുട്ടികളും പെൺകുട്ടികളും, അതിൽ ജീവനേയും സൂരജിനേയും അവൾക്ക് പെട്ടെന്ന് മനസിലായി. ജീവൻ തുടർന്നു - ആ പെൺകുട്ടികളിൽ ഏറ്റവും സുന്ദരി ആരാണ്. അതിൽ നീണ്ട തലമുടി ഭംഗിയായ് പിന്നി മുന്നിലേക്ക് ഇട്ടു നിൽക്കുന്ന ഒരു കുട്ടിയെ തൊട്ടു ദിവ്യ, ജീവനു നേരെ കാണിച്ചു. ജീവന്റെ മുഖത്തൊരു സങ്കടം വന്നതവൾ ശ്രദ്ധിച്ചു. "അതേ, അതു തന്നെയാണ്. പേര് അലീന. ഞങ്ങളുടെ കോളേജിലെ ഏറ്റവും സുന്ദരിയും ഏറ്റവും നല്ല സ്വഭാവമുള്ള കുട്ടി. നിന്റെ സൂരജ് മൂന്ന് വർഷത്തോളം മനസ്സിൽ കൊണ്ട് നടന്നവൾ.ദിവ്യയ്ക്കറിയാത്ത ഒരു കാര്യമുണ്ട് - സൂരജ് ഒരു കവിയും ഗായകനും കൂടിയാണ്. കോളേജ് മാഗസിനിൽ വന്ന സൂരജിന്റെ കവിത അവൾ കണ്ടു. ഒരു അനാഥപെൺകുട്ടിയുടെ സ്വപനങ്ങൾ ആയിരുന്നു കവിതയിൽ.ഇതു സൂരജ് എഴുതിയതാണോ എന്ന് ചോദിച്ചാണ് അവൾ ഞങ്ങളുടെ ഗാങിലേക്ക് വരുന്നത്.പിന്നീട് കഥയും കവിതയുമായ് കുറെ ദിവസം, അതിൽ സാമ്പത്തികമായി പിന്നോട്ട് നിന്നിരുന്ന എന്നെ സൂരജ് സഹായിക്കുന്നത് അവൾ പലപ്പോഴും കണ്ടിട്ടുണ്ട്. പിന്നെ ഞങ്ങൾ മൂന്നു പേരും വല്ലാത്ത ഒരു സൗഹൃദമായിരുന്നു. ഇതിനിടയിലെപ്പോഴോ സൂരജിന് അവളോട് പ്രണയം തോന്നി. എനിക്കല്ലാതെ വേറെ ആർക്കും അറിയില്ലായിരുന്നു. ഞങ്ങൾ രണ്ടാളും മാത്രം ആവുന്ന സമയത്തെല്ലാം അവളുടെ നീണ്ട മുടിയും വിടർന്ന കണ്ണുകളും കട്ടിയുള്ള പുരികങ്ങളും അവൻ കവിതയുടെ രൂപത്തിൽ വർണിക്കു മായിരുന്നു. ഇതിനിടയിൽ പലപ്പോഴും പ്രണയം തുറന്ന് പറയാൻ ശ്രമിച്ചിരുന്നു.പക്ഷേ ഒരിക്കലും കഴിഞ്ഞില്ല. കോളേജിൽ നിന്നു വിട പറയാൻ രണ്ടു മാസം കൂടെയുള്ളപ്പോൾ ഒരു ദിവസം എന്തു വന്നാലും അത് തുറന്ന് പറയാൻ തന്നെ നമ്മൾ തീരുമാനിച്ചു. പറയാൻ ഉള്ളത് മുഴുവൻ ഒരു പേപ്പറിൽ എഴുതി ഞങ്ങൾ കോളേജിലേക്കു എത്തി. പക്ഷേ സംഭവിച്ചത് മറ്റൊന്നായിരുന്നു ഒരിക്കൽ അവൾ പ്രണയം നിരസിച്ച ഒരുത്തൻ കോളേജിന്റെ ചുവരിൽ ആലീനയുടെയും സൂരജിന്റയും പേര് ചേർത്ത് എന്തോ വൃത്തികേടു എഴുതി വച്ചിരിക്കുന്നു.ഞാനും സൂരജും അടുത്തു നിൽക്കുമ്പോൾ ആണ് അവൾ അവനോടു കയർത്തു സംസാരിച്ചത്.അലീന ദേഷ്യപ്പെട്ടുന്നത് ഞങ്ങൾ മാത്രമല്ലആ കോളേജിലെ എല്ലാപേരും ആദ്യമായ് കാണുകയായിരുന്നു
"ടോ തനിക്ക് എന്തെറിയാം സൂരജിനെ പറ്റി.എനിക്ക് അറിയാം വളരേ നന്നായി അറിയാം. എനിക്ക് എന്നെക്കാൾ വിശ്വാസം ഉണ്ട് സൂരജിനെ.അത് ഇവിടെ ഉള്ളവരെ ആരേയും വിശ്വസിപ്പിക്കേണ്ട കാര്യം എനിക്കില്ല.എന്നെ പറ്റി സൂരജിനും അറിയാം എന്നാന്നെന്റെ വിശ്വാസം അരും വിചാരിച്ചാലും മാറ്റാനും പറ്റില്ല "എന്നു പറഞ്ഞു അവൾ സൂരജിനെ നോക്കിയ നോട്ടം ഇപ്പോഴും എന്റെ മനസ്സിൽ നിന്നു മാഞ്ഞിട്ടില്ല.
പിന്നെ ഞാൻ കണ്ടത് സൂരജ് ആ ലെറ്റർ വലിച്ചു കീറി കാറ്റിൽ പറത്തുന്നതാണ്. പിന്നീട് പല പ്രാവശ്യം പറയാൻ പോയ എന്നെയും വിലക്കി. " അവൾ ഒരിക്കലും എന്നെ അങ്ങനെ കണ്ടിട്ടില്ല. ഇനി അത് പറഞ്ഞ് അവൾ ഫ്രണ്ട് ഷിപ്പ് വേണ്ടാ എന്നു വെയ്ക്കണ്ട ഈ ആഗ്രഹം ആഗ്രഹമായി തന്നെ എന്റെ മനസിൽ ഇരുന്നോട്ടെ. ചിലതെല്ലാം നടക്കാതിരിക്കുന്നതാണ് നല്ലത്. എന്നാലേ നമുക്കത് ഇടയ്ക്കിടയ്ക്ക് ഓർക്കാൻ കഴിയൂ.കോളേജിൽ നിന്ന് പോയാലും ഇനി എവിടെയെങ്കിലും ഞങ്ങൾ തമ്മിൽ കാണും, അന്ന് എന്നോട് സംസാരിക്കാൻ അവൾക്ക് ഒരു വിഷമവും ഉണ്ടാകരുത്. മാത്രമല്ല അവൾ ഒരു ക്രിസ്ത്യൻ ആണ്. അവളുടെ വീട്ടുകാർ ഇത് അംഗീകരിച്ചെന്നു വരില്ല. ഒരുപാട് പേരെ വിഷമിപ്പിക്കേണ്ടി വരും. ഇത് എന്റെയും നിന്റേയും ഉള്ളിലായി തന്നെ തീരട്ടെ.അതാണ് നല്ലത്, എന്നാണ് അവൻ എന്നോട് പറഞ്ഞത് ". പക്ഷേ അതിനു ശേഷം കോളേജ് തീരുന്നതുവരെ അവർ പരസ്പരം ഒരു അകലം കാത്തു സൂക്ഷിച്ചിരുന്നു. കോളേജ് കഴിഞ്ഞ ശേഷം സൂരജിന്റെ നിർബന്ധപ്രകാരം ഞാൻ അവളെ തിരക്കി പോയിരുന്നു. പക്ഷേ യാതൊന്നും അറിയാൻ കഴിഞ്ഞില്ല. പിന്നെ ഞങ്ങൾ രണ്ടാളും അവളെ മറന്നു. കല്യാണം കഴിഞ്ഞ് സുഖമായി എവിടെയെങ്കിലും ജീവിക്കുന്നുണ്ടാകും എന്നു വിശ്വസിച്ചു.
"അവൾ ഇപ്പോ എവിടെയുണ്ട്. നിങ്ങൾ ഇന്നലെ അവളെ കണ്ടോ?"ദി വാ അറിയാതെ ചോദിച്ചു പോയി. പറയാം. അതിനു മുമ്പ് എനിക്ക് വേറെ കുറച്ച് കാര്യങ്ങൾ പറയാനുണ്ട്. ഒരാഴ്ച മുമ്പാണ് ഇവിടത്തെ അനാഥാലയത്തിലെ അച്ഛൻ എന്നെ വിളിച്ച് പറഞ്ഞത് " നമുക്ക് ഒരു സ്ഥലം വരെ പോകണം, ഒരു സ്ത്രീയെ കാണാൻ, എനിക്ക് അറിയാവുന്ന സ്ത്രീയാണ്. അവരും അനാഥാലയത്തിൽ തന്നെയാണ് വളർന്നത്. ആംബുലൻസ് ഡ്രൈവറായിരുന്നു ഭർത്താവ്. ആരും ഇല്ലാത്ത പെൺകുട്ടിക്ക് ജീവിതം കൊടുക്കാൻ മനസു കാണിച്ചവൻ. പക്ഷേ വേറൊരാളുടെ ജീവൻ രക്ഷിക്കാനുള്ള ശ്രമത്തിൽ ആംബുലൻസ് ആക്സിഡന്റായി അയാൾ മരിക്കുമ്പോൾ ഈ കുട്ടി ഗർഭിണിയാണ്. ഒരു പെൺകുഞ്ഞിനെ പ്രസവിച്ചു. സ്വന്തമായി ഒരു ജോലി ഉള്ളത് കൊണ്ട് ആരേയും ആശ്രയിക്കാതെ അവൾ ജീവിച്ചു. എന്നാൽ വിധി പിന്നെയും അവരെ വെറുതെ വിട്ടില്ല. ആറു മാസം മുമ്പാണ് അറിഞ്ഞത്, അവർക്ക് ബ്ലഡ് കാൻസർ ആണെന്ന്. രോഗം തിരിച്ചറിഞ്ഞപ്പോഴേക്കും ഒരു പാട് വൈകി പോയിരുന്നു. ഇനി ഒന്നും ചെയ്യാനില്ല എന്നാണ് ഡോക്ടർമാർ പറഞ്ഞത്. കേട്ടപ്പോൾ സങ്കടം തോന്നി. എന്തായാലും നമുക്കൊന്ന് പോകാം. എന്തെങ്കിലും സഹായം ചെയ്യാൻ കഴിഞ്ഞാലോ ". ഇത്രയും അച്ഛൻ പറഞ്ഞത് കേട്ടപ്പോൾ പോകാതിരിക്കാൻ കഴിഞ്ഞില്ല. പക്ഷേ ആ ക്യാൻസർ സെന്ററിൽ പോയപ്പോൾ ഒരിക്കലും വരരുതായിരുന്നു.എന്ന് ആഗ്രഹിച്ചു പോയി.കാരണം അത് അലീന ആയിരുന്നു. ഞങ്ങളുടെയെല്ലാം പ്രിയപ്പെട്ട അലീന. അവൾ ഒരു അനാഥയാണെന്ന് ഞങ്ങൾ ആരും അറിഞ്ഞിരുന്നില്ല, ഒരിക്കൽ പോലും അവളത് ഞങ്ങളെ അറിയിച്ചതുമില്ല. അതു കൊണ്ടായിരിക്കാം അനാഥപെൺകുട്ടിയുടെ സ്വപ്നങ്ങൾ സൂരജ് കവിതയായ് എഴുതിയപ്പോൾ അത് അവൾക്ക് ഏറെ ഹൃദ്യമായത്.
അപ്പോഴേക്കും അവർ ക്യാൻസർ സെന്ററിന്റെ അകത്തോട്ട് കടന്നിരുന്നു. കാർ പാർക്ക് ചെയ്ത ശേഷം അയാൾ അവളോട് ഇറങ്ങാൻ പറഞ്ഞു. വിറയ്ക്കുന്ന കാലുകളോടെ ദിവ്യപുറത്തേയ്ക്ക് ഇറങ്ങി. അകത്തേക്കു നടക്കുന്നതിനിടയിൽ മൂന്നര വയസുള്ള വെള്ള ഫ്രോ ക്കിട്ട ഒരു ചെറിയ കുട്ടി ഒരു നഴ്സിനെ കൊഞ്ഞനം കുത്തി കാണിച്ച് ഓടുന്ന തവൾ കണ്ടത്. പെട്ടെന്ന് ആ കുട്ടി കാല് തട്ടി വീണു.മോളേ എന്ന് വിളിച്ചു ദിവ്യ അങ്ങോട്ടോടുമ്പോൾ അവളുടെ മനസിൽ തെളിയുന്നുണ്ടായിരുന്നു,ഇന്നലെ കണ്ട സ്വപ്നം. ഈ മുഖം തന്നെയായിരുന്നു അവൾ സ്വപനത്തിൽ കണ്ടതും
കുഞ്ഞിന്റെ കരച്ചിൽ മാറ്റി താഴെ നിർത്താൻ തുടങ്ങിയ അവളോട് ജീവൻ പറഞ്ഞു "കൊച്ചിനെ എടുത്തോ, നമുക്ക് അകത്തേക്ക് പോകാം, ഇത് അലീനയുടെ കുഞ്ഞാണ് - ലയ. അമ്പരപ്പോടെ കുഞ്ഞിനേയും ജീവനേയും ദിവ്യ നോക്കി.
അലീനയുടെ റൂമിന്റെ വാതിൽ തള്ളി തുറക്കുമ്പോൾ ദിവ്യയുടെ നെഞ്ച് ഒന്നു പിടഞ്ഞു. ഉള്ളിലേക്ക് കടന്നതും അവൾ കണ്ടു ചാരി വെച്ച തലയണയിൽ ചാഞ്ഞിരിക്കുന്ന ഒരു രൂപം. കുറച്ചു മുമ്പ് ഫോട്ടോയിൽ കണ്ട രൂപവും ഇപ്പോഴുള്ള രൂപവും കണ്ടപ്പോൾ ദിവ്യയ്ക്ക് ശരിക്കും കരച്ചിൽ വന്നു. ഇടതൂർന്ന നീണ്ട മുടി ഉണ്ടായിരുന്ന സ്ഥാനത്ത് ശൂന്യം വിടർന്ന കണ്ണുകളും കട്ടിയുള്ള പുരികവും ഇപ്പോഴില്ല. എങ്കിലും കണ്ണിലെ തിളക്കം മാഞ്ഞിട്ടില്ല, ചുണ്ടിലെ പുഞ്ചിരിക്കും മങ്ങലേറ്റിട്ടില്ല.
അവർ അകത്തേക്കു കടന്നതും ദിവ്യയുടെ കൈയിലുണ്ടായിരുന്ന കുഞ്ഞ് താഴേക്ക് ഊർന്നിറങ്ങി അലീനയുടെ അടുത്തു ചെന്നിരുന്നു. അലീ ന കണ്ണ് കൊണ്ട് ഇതാരാണെന്ന ഭാവത്തിൽ ജീവനെ നോക്കി. ഇത് സൂരജിന്റെ ഭാര്യ ആണ് - ജീവൻ പറഞ്ഞു. അലീന, ദിവ്യയെ നോക്കി ഒന്നു പുഞ്ചിരിച്ചു. ഡോക്ടറെ കണ്ടിട്ടു വരാമെന്നു പറഞ്ഞ് ജീവൻ പുറത്തിറങ്ങിയപ്പോൾ ദിവ്യ അലീനയുടെ അരികിൽ ചെന്നിരുന്നു. അലീന പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു - "ജീവിക്കണമെന്ന് ഒരു പാട് ആശയുണ്ടായിരുന്നു - ഒരു കൊച്ചുജീവിതം കിട്ടിയപ്പോൾ ഏറേ സന്തോഷിച്ചു. പക്ഷേ ഈശ്വരൻ ഒന്നിനും സമ്മതിച്ചില്ല മരിക്കുന്നതിനു മുമ്പ് സൂരജിനെ ഒന്നു കാണണമെന്ന് ആഗ്രഹമുണ്ടായിരുന്നു.എന്നാലിന്ന് ഇരട്ടി സന്തോഷമുണ്ട് - സൂരജിനെ മാത്രമല്ല സൂരജിന്റെഭാര്യയേയും കാണാൻ പറ്റിയല്ലോ - സന്തോഷമായി.ഇപ്പോൾ ഒരു കാര്യത്തിലേ വിഷമമുള്ളൂ - എന്നെപ്പോലെ തന്നെ എന്റെ മോളും അനാഥാലയത്തിൽ തന്നെ വളരണമല്ലോ" എന്നോർക്കുമ്പോൾ സഹിക്കാൻ കഴിയുന്നില്ല".
അലീനയുടെ കവിളിൽ നിറഞ്ഞൊഴുകിയ കണ്ണീര് ദിവJ തുടച്ചു മാറ്റി കൊണ്ട് പറഞ്ഞു. "അലീനയെ എനിക്ക് അറിയില്ല ഇപ്പോഴാണ് ഞാൻ കണ്ടത്, പക്ഷേ ഇയാളെ ഇന്നലെ കണ്ട് മടങ്ങി വന്ന സൂരജിനെ കണ്ടപ്പോഴാണ് നിങ്ങൾ തമ്മിലുള്ള സൗഹൃദം എത്രത്തോളമുണ്ടെന്നെനിക്ക് അറിയാൻ കഴിഞ്ഞത്.അലീനയെ ഇത്രയധികം ഇഷ്ടപ്പെടുന്ന സൂരജിന്റെ ഭാര്യ എന്ന അധികാരത്തിൽ ഞാനൊരു കാര്യം പറഞ്ഞോട്ടെ - അലീനയുടെ ഈ പൊന്നുമോളെ ഞാനെടുക്കട്ടെ എന്റെ മോളായിട്ട്. ഞങ്ങളുടെ കല്യാണം കഴിഞ്ഞ് അഞ്ചു വർഷമായി.പ്രസവിക്കാൻ കഴിയില്ലെന്ന് സ്വയം തിരിച്ചറിഞ്ഞ ഒരു സ്ത്രീയാണ് ഞാൻ. സൂരജ് ഒരിക്കൽ നമുക്ക് ഈശ്വരൻ കുഞ്ഞിനെ തരാതിരിക്കുന്നതിന് ഒരു കാരണമുണ്ടാകും. അത് ഇതിനു വേണ്ടിയാണെന്ന് ഇപ്പോൾ തോന്നുന്നു. എന്നെ വിശ്വാസമില്ലെങ്കിലും അലീനയ്ക്ക് സൂരജിനെ വിശ്വാസമില്ലേ". പറഞ്ഞു നിർത്തി ദിവ്യപ്രതീക്ഷയോടെ അലീനയെ നോക്കി. അലീനയുടെ മുഖത്ത് കേട്ടത് വിശ്വാസമാകാത്തത് പോലുള്ള ഭാവമായിരുന്നു. അവൾ അമ്പരപ്പോടെ ദിവ്യയുടെ മുഖത്തേക്ക് നോക്കി കൊണ്ട് കുറച്ച് നേരം കിടന്നു.
"അമ്മ എപ്പോഴാ ദൈവത്തിന്റെ അടുത്തേക്ക് പോണേ". ലയമോളുടെ ചോദ്യം കേട്ട് അലീന അവളെ ചേർത്ത് പിടിച്ചു കൊണ്ട് പറഞ്ഞു " ഉടനെ പോകും.മോളേ, അമ്മ പോയാലും മോൾ വിഷമിക്കാൻ പാടില്ലാട്ടോ.ഇനി മുതൽ ഈ നിൽക്കുന്നതാണ് മോൾടെ അമ്മ".ലയയുടെ ചോദ്യം കേട്ട് ഞെട്ടി നിൽക്കുകയായിരുന്നു ദിവ്യ. അലീന ഒന്നു പുഞ്ചിരിച്ച് കൊണ്ട് പറഞ്ഞു "ഞാൻ പറഞ്ഞു, മോൾടെ അടുത്ത് .ഈ പ്രായത്തിൽ എന്തും പറഞ്ഞു വിശ്വസിപ്പിക്കാൻ പറ്റുമല്ലോ. എല്ലാവരും ദൈവത്തിന്റെ അടുത്ത് പോകും, അടുത്തത് ഞാൻ ആണെന്നാണ് അവളെ പറഞ്ഞ് വിശ്വസിപ്പിച്ചിരിക്കുന്നത്. നിറഞ്ഞ കണ്ണുകളോടെ ദിവ്യ ലയ മോൾടെ നേർക്ക് കൈകൾ നീട്ടി. ആദ്യമൊന്ന് മടിച്ചെങ്കിലും അവൾ ദിവ്യയുടെ കൈകളിലേക്ക് വീണു, അവളെ നോക്കി പുഞ്ചിരിച്ചു.
" നിന്റെ മനസ്സെനിക്ക് അറിയാമായിരുന്നു ". ജീവന്റെ ശബ്ദം കേട്ടപ്പോൾ ദിവ്യ തിരിഞ്ഞു നോക്കി. വാതിൽ കടന്നു വന്ന ജീവൻ ദിവ്യയുടെ കൈ പിടിച്ചു കൊണ്ട് പറഞ്ഞു "എന്ത് ആഗ്രഹിച്ചിട്ടാണോ ഞാൻ നിന്നെ ഇവിടേക്ക് കൊണ്ട് വന്നത് ആ ആഗ്രഹം വെറുതെയായില്ല.ദിവ്യ ഒന്നു പുഞ്ചിരിച്ചു.
അവർ രണ്ടു പേരെയും നോക്കി അലീന പറഞ്ഞു "ഇനി നിങ്ങൾ ആരും എന്നെ കാണാൻ വരരുത്. ഒരാഴ്ചയ്ക്കപ്പുറം ഞാൻ ഉണ്ടാകില്ല എന്ന് എനിക്ക് തന്നെ അറിയാം. ഞാൻ മരിച്ചാലും എന്റെ മോളെ എന്നെ കാണിക്കരുത്.ഞാൻ ജീവിച്ചിരിക്കുന്ന ചിത്രമാകട്ടെ എന്നെ ഓർക്കുമ്പോൾ ഇനി നിങ്ങളുടെ എല്ലാം മനസ്സിൽ. ഇനി ഒരിക്കലും കാണില്ല എന്നുറപ്പുള്ളതുകൊണ്ടും, ദിവ്യയുടെ മനസ് എനിക്ക് മനസിലായതുകൊണ്ടും ഒരു കാര്യം കൂടി ഞാൻ പറയാം. എനിക്ക് സൂരജിനെ ഇഷ്ടമായിരുന്നു. സൂരജ് ഒരിക്കലെങ്കിലും എന്നോട് ഇഷ്ടമാണെന്ന് പറയും എന്നു ഞാൻ കരുതി. പക്ഷേ സൂരജിന് എന്നോട് ഉണ്ടായിരുന്നത് ആത്മാർഥമായ സൗഹൃദം മാത്രമായിരുന്നു. വൈകിയാണ് ഞാനത് തിരിച്ചറിഞ്ഞത്.ദിവ്യയും ജീവനും പരസ്പരം ഒന്നു നോക്കി.
ലയമോളെ കൊണ്ട് അലീനയുടെ നെറ്റിയിൽ ഒരു ഉമ്മ കൊടുപ്പിച്ച് അവളെയും എടുത്തു തിരിഞ്ഞ് നടക്കുമ്പോൾ ജീവൻ ഒന്നു തിരിഞ്ഞു നോക്കി. സംതൃപ്തി തെളിഞ്ഞു നിൽക്കുന്ന ഒരു പുഞ്ചിരി അയാൾ അവളുടെ മുഖത്ത് കണ്ടു.
വീട്ടിലേക്കുള്ള യാത്രയിൽ മാറിൽ ചേർന്നുറങ്ങുന്ന ലയമോളെ തഴുകി കൊണ്ട് ദിവ്യ ജീവനോട് പറഞ്ഞു " ജീവൻ എനിക്കൊരു വാക്ക് തരണം .അലീനക്ക് സൂരജിനോട് പ്രണയമുണ്ടായിരുന്നെന്ന് ഒരിക്കലും സൂരജ് അറിയരുത്. ആ പാവത്തിന് ഒരിക്കലും താങ്ങാനാകില്ല. പരസ്പരം ഇഷ്ടമാണെന്ന് രണ്ടു പേർക്കും അറിയില്ല, അത് അങ്ങനെ തന്നെ ഇരുന്നോട്ടെ. ജീവൻ സമ്മതഭാവത്തിൽ അവളെ നോക്കി പുഞ്ചിരിച്ചു.
കോളിംഗ് ബെല്ലിന്റെ ശബ്ദം കേട്ടപ്പോൾ ദിവ്യ വാതിൽ തുറന്നു. മുന്നിൽ സൂരജ്. അയാൾ അകത്തു കയറി സോഫയിൽ ഇരുന്നു.ദിവ്യയെ അടുത്തു പിടിച്ചിരുത്തി അയാൾ ചോദിച്ചു.
"നമുക്ക് ഒരു കുട്ടിയെ ദത്തെടുത്താലോ .. ഒരു കുട്ടിയെ എനിക്കറിയാം.. "
"സൂരജ് ആദ്യം ഡ്രസ് മാറിയിട്ടു വരൂ..എന്നിട്ടു നമുക്ക് അതിനെ പറ്റി സംസാരിക്കാം" എന്നു ദിവ്യ പറഞ്ഞപ്പോൾ അയാൾ ബെഡ് റൂമിലേക്ക് നടന്നു. വാതിൽ തുറന്നതും സൂരജ് കണ്ടു. ബെഡിൽ കിടന്നുറങ്ങുന്ന ലയമോളെ.തരിച്ചുനിന്ന സൂരജ് പുറകിലൂടെയുള്ള ദിവ്യയുടെ ആലിംഗനം അറിഞ്ഞു. തിരിഞ്ഞു നിന്ന സൂരജ് ദിവ്യയുടെ മുഖം കൈയിലെടുത്ത് ഒരു നിമിഷം നോക്കി. പിന്നെ അവളെ മാറോട് ചേർത്തു. അയാളുടെ കണ്ണീർത്തുള്ളി തന്റെ തോളിൽ വീണപ്പോൾ ദിവു സൂരജിന്റെ ചെവിയിൽ പറഞ്ഞു. ഞാൻ സന്തോഷവതിയാണ്.കാരണം എനിക്കിപ്പോ ഒരു മോനും ഒരു മോളും ഉണ്ട്. ആ കണ്ണീരിനിടയിലും സൂരജ് ഒന്നു പുഞ്ചിരിച്ചു.

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot