നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

വ്യാളീമുഖം


വ്യാളീമുഖം
*********************************************************
ഈ നഗരത്തില്‍ നിന്ന് സുരക്ഷിതമായി കടക്കുകയാണ് ഞാന്‍..എസിയുടെ തണുപ്പില്‍ ,ഈ ഏകാന്തതയില്‍ ,പുറകില്‍ മറയുന്ന നഗരത്തിന്റെ വിളക്കുകാലുകള്‍ നോക്കിയിരുന്നാണ് ഈ കുറിപ്പ് എഴുതുന്നത്‌.എഴുതിയ ശേഷം ഒരു പക്ഷെ ..ഒരു പക്ഷെ പുറത്തെ കാറ്റില്‍ ഞാന്‍ ഈ കുറിപ്പ് പറത്തി കളയും.വിധിയുടെ നീളമേറിയ പട്ടത്തിന്റെ നൂലില്‍ കുടുങ്ങി ഈ കുറിപ്പ് നിങ്ങള്‍ വായിക്കാന്‍ തുടങ്ങിയാല്‍ ,ഒരു മുന്നറിയിപ്പ് തരാന്‍ ആഗ്രഹിക്കുന്നു.സ്വന്തം മനശ്ശക്തിയില്‍ വിശ്വാസം കുറവ് ആണെങ്കില്‍ ഈ കുറിപ്പ് അവസാനം വരെ വായിക്കരുത്.
ഈ വലിയ നഗരത്തിലെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കില്‍ ഒരു മാസം മുന്പാണ് ഞാന്‍ വന്നത്..മുംബയിലെ സോഫ്റ്റ്‌ വെയര്‍ കമ്പനിയില്‍ നിന്ന് അരുണ്‍ ഗോപന്‍ എന്ന എഞ്ചിനീയര്‍ നാട്ടിലെ നഗരത്തിലേക്ക് പറിച്ചു നടപെടുനു.ഞങ്ങളുടെ കമ്പനി നിര്‍മ്മിച്ച്‌ ബാങ്കിന് നല്കിയ സോഫ്റ്റ്‌ വെയറില്‍ ചില മാറ്റങ്ങള്‍ വരുത്തുക എന്നതായിരുന്നു ജോലി.എന്റെ പ്രവര്‍ത്തന മേഖല ബാങ്കുകള്‍ ആയിരുന്നു.പക്ഷെ ഇഷ്ട വിഷയം സൈക്കോളജിയും.എങ്കിലും ഒരു പ്രത്യേക ലക്ഷ്യവുമായാണ് ഞാന്‍ ഇവിടെ വന്നത്.
ബാങ്കില്‍ മുപ്പതോളം ജോലിക്കാര്‍ ഉണ്ടെങ്കിലും എന്റെ ലക്ഷ്യത്തിനു ഏറ്റവും യോജിച്ചതായി ഞാന്‍ കണ്ടെത്തിയത് ഗീവര്‍ഗീസ്‌ ജോണ്‍ ആയിരുന്നു.അതിനു രണ്ടു കാരണം ഉണ്ടായിരുന്നു.ഒന്നാമത്തെ കാരണം ഗീവര്ഗീസിന്റെ മനസ്സ് തന്നെ.വര്‍ഷങ്ങളായി മറ്റു മനുഷ്യരെ രഹസ്യമായി നിരീക്ഷിക്കുക എന്റെെ ഹോബി ആയിരുന്നു.അവരുടെ മനസ്സിന്റെ പ്രവര്‍ത്തനം അവര്‍ അറിയാതെ പഠിക്കുക .ഗീവര്‍ഗീസ്‌ ജോണ്‍ എന്ന അസിസ്റ്റന്റ്റ് മാനേജരുടെ മനസ്സ് മറ്റുള്ളവരില്‍ നിന്നും വളരെ ഭിന്നമായിരുന്നു..
.
തിളങ്ങുന്ന കണ്ണുകളുമായി പ്രഫഷണല്‍ വേഷത്തില്‍ രാവിലെ തന്നെ ബാങ്കില്‍ എത്തുന്ന ഗീവര്ഗീസ് ജോണ്‍..ലേശം കഷണ്ടി കയറിയ ശിരസ്സ്.ക്ലാര്‍ക്ക് ആയി ജോലിയില്‍ കയറി പ്രോമാഷന്‍ ആയ ആള്‍. അതിശക്തമായ ഏകാഗ്രത ആയിരുന്നു ഗീവര്‍ഗീസിന്റെ പ്രത്യേകത.അത് തന്നെ ആയിരുന്നു എന്റെ ആവശ്യവും.
പലരും ഏകാഗ്രതക്ക് വേണ്ടി ഒരു പാട് പ്രയത്നിക്കുമെങ്കിലും സ്വാഭാവികമായ ,ശക്തമായ ഏകാഗ്രത ,ഗീവര്‍ഗീസിന് ഉണ്ടെന്നു ഞാന്‍ മനസ്സിലാക്കി.അതിനെ കുറിച്ച് അയാള്‍ പോലും അറിഞ്ഞിരുന്നില്ല.
നിങ്ങള്‍ പരീക്ഷക്ക്‌ വേണ്ടി പഠിക്കുക ആണെന് സങ്കല്പ്പിക്കുക.നിങ്ങളുടെ കമ്പ്യൂട്ടറും ഫോണും ഓണ്‍ ആണെങ്കില്‍ നിങ്ങളുടെ മനസ്സ്,ആ വസ്തുക്കളിലേക്കും കൂടി ശ്രദ്ധ പായിക്കും.വായിക്കുന്ന പുസ്തകത്തില്‍ നിന്ന് വഴുതി മാറി കുറച്ചു നേരം ,ഫോണ്‍ ഓണ്‍ ചെയ്തു വാട്സാപ്പില്‍ പുതിയ മെസേജ് വന്നിട്ടുണ്ടോ എന്നും ,കമ്പ്യൂട്ടറില്‍ ഒരു ഗാനം കേള്‍ക്കുവാനും,ഫെയ്സ് ബുക്കിലെ പുതിയ നോട്ടിഫിക്കേഷന്‍ നോക്കുവാനും ഒക്കെ പ്രവണത തോന്നും.എങ്കില്‍ എല്ലാ വസ്തുക്കളിലെക്കും ശ്രദ്ധ പായിക്കുന്ന ദുര്‍ബലമായ ഒരു സാധാരണ മനസ്സ് ആണ് നിങ്ങളുടേത്.
ഏകാഗ്രത ഒരു ടോര്‍ച്ചു പോലെ ആണ്.ഒരു സ്ഥലത്തേക്ക് മാത്രം പ്രകാശം ഫോക്കസ് ചെയ്യുവാന്‍ കഴിയുക എന്നത് പോലെയാണ് ശക്തമായ, ഏകാഗ്രമായ ഒരു മനസ്സ് .ഒരു കാര്യത്തില്‍ മാത്രം മനസ്സ് കേന്ദ്രീകരിക്കുക എന്നതാണ് ചൈനയിലെ സെന്‍ മതത്തിന്റെ അടിസ്ഥാനം.ഗീവര്‍ഗീസ് ജോണ്‍ അയാള്‍ അറിയാതെ തന്നെ ഒരു സെന്‍ ഭിക്ഷു ആയിരുന്നു.രാത്രിയുടെ അന്ത്യ യാമങ്ങളില്‍ വരെ ,വിദേശത്ത് നിന്ന് വരുത്തിയ സെന്‍ സൈക്കോളജിയിലെ അപൂര്‍വ്വ ഗ്രന്ഥങ്ങള്‍ പഠിച്ച എനിക്ക് ഗീവര്‍ഗീസ്‌ ജോണ്‍ ഓരോ ദിവസവും അത്ഭുതമായി മാറുകയായിരുന്നു.എന്താണിത്ര അതിശയിക്കാന്‍ എന്ന് നിങ്ങള്‍ ചോദിച്ചേക്കാം.മറ്റുള്ളവരുടെ നൈനംദിന പ്രവര്‍ത്തി കള്‍ സൂക്ഷമമായി നിരീക്ഷിക്കു..അതിശയിക്കാന്‍ ഒരു പാട് കാര്യങ്ങള്‍ ഉണ്ടാവും.എന്തിനു?നിങ്ങള്‍, നിങ്ങളെ തന്നെ പഠിച്ചാല്‍ അതിശയിക്കാന്‍ ഉള്ള ഒരു പിടി കാരണങ്ങള്‍ ഉണ്ടാവും..
ഒരു ദിവസം ഉച്ചക്ക് ഞാന്‍ അയാള്‍ക്കൊപ്പം ഭക്ഷണം കഴിക്കുകയായിരുന്നു.ഭക്ഷണം കഴിക്കുമ്പോള്‍ അയാള്‍ കൂടുതല്‍ സംസാരിച്ചിരുന്നില്ല.ചില മൂളല്‍ ..ഒരു ചിരി..അത്ര മാത്രം.മുന്‍ നിരീക്ഷണങ്ങളില്‍ നിന്ന് അയാള്‍ കഴിക്കുന്ന ഭക്ഷണത്തില്‍ മാത്രം ആണ് ശ്രദ്ധ നല്‍കുന്നത് എന്ന് എനിക്ക് സംശയം ഉണ്ടായിരുന്നു.അത് കൊണ്ട് തന്നെ അപ്രധാനമായ കാര്യങ്ങള്‍ അയാളുടെ ബോധ മനസ്സില്‍ അധിക നേരം തങ്ങി നില്ക്കാന്‍ സാധ്യത കുറവാണു എന്ന് സൈക്കോളജി പഠനത്തിന്റെ പിന്ബലത്തില്‍ ഞാന്‍ അനുമാനിച്ചു
അന്ന് ഇന്ത്യയും ബംഗ്ലാദേശും തമ്മില്‍ ഒരു ക്രിക്കറ്റ് കളി ആയിരുന്നു സംഭാഷണ വിഷയം.ഒരു റണ്സിിനു ഇന്ത്യ ബംഗ്ലാദേശിനെ തോല്പ്പി ച്ച് ട്വന്റി ട്വന്റി ലോക കപ്പിന്റെ ക്വാര്‍ട്ടറിലോ സെമിയിലോ മറ്റോ കടന്നിരുന്നു.
“എന്തൊക്കെ പറഞ്ഞാലും ഒരോവറില്‍ ആറു സിക്സ് അടിച്ച യുവരാജിന്റെ അത്ര വരില്ല ധോണി..അല്ലെ ഗീവര്‍ഗീ്സ് സര്‍..”.ഞാന്‍ അയാളുടെ മുഖത്തേക്ക് നോക്കി പറഞ്ഞു.
“അതെ ,അതെ....”ചിരിച്ചു കൊണ്ട് ഗീവര്‍ഗീ സ് പറഞ്ഞു
.
അപ്പോള്‍ അയാള്‍ ചോറില്‍ ,ഭാര്യ രുചികരമായി ഉണ്ടാക്കിയ ചക്കക്കുരു മാങ്ങാ ചാര്‍ ഒഴിച്ച് അത് കുഴച്ചു ഉരുള ആക്കി ആസ്വദിച്ചു
വിഴുങ്ങുകയായിരുന്നു.ഒപ്പം വറുത്ത വറുത്ത കിളി മീനിന്റെ കഷണം മുള്ളുകള്‍ ഒഴിവാക്കി കഴിക്കുന്നതിന്റെ തിരക്കിലും.
അന്ന് ഉച്ച തിരിഞ്ഞു ഞാന്‍ അയാളുടെ ക്യാബിനില്‍ എത്തി.ലോണ്‍ സെക്ഷന്റെ ചാര്‍ജ് ഗീവര്‍ഗീ സിനു ആയിരുന്നു.ടീ ബ്രേക്ക് ആയിരുന്നു.
“സാര്‍ ഒരു സംശയം ചോദിച്ചോട്ടെ...”
ഞാന്‍ ചോദിച്ചു.
"എന്താ അരുണ്‍?"
“ഇന്ത്യന്‍ ക്രിക്കറ്റില്‍ ആറു ബോളിലും സിക്സ് അടിച്ച കളിക്കാരന്‍ ആരാണ് ?അറിയാമോ ?”
“ഇല്ല.”ഗീവര്‍ഗീസ് നിഷേധപൂര്‍വ്വം തല കുലുക്കി.
എന്റെ ഊഹം ശരിയായിരുന്നു.ഞാന്‍ ഉച്ചക്ക് പറഞ്ഞ കാര്യങ്ങളൊന്നും അയാളുടെ മനസ്സില്‍ ഇല്ല.അപ്രധാന കാര്യങ്ങള്‍ എല്ലാം വളരെ വേഗം അബോധ മനസ്സിന്റെ ചവറ്റു കുട്ടയിലേക്ക് എറിഞ്ഞു കളയുകയാണ് ആ മൃഗം.
ആ മൃഗം ഗീവര്‍ഗീസ് അല്ല.ഗീവര്‍ഗീസിന്റെ ഉപ ബോധ മനസ്സ് എന്ന വ്യാളി.
വ്യാളീമുഖം.
മനുഷ്യ മനസ്സിന് മൂന്ന് ഭാഗങ്ങള്‍ ഉണ്ട്.ബോധ മനസ്സ്,ഉപ ബോധ മനസ്സ്,പിന്നെ അബോധ മനസ്സ്.സെന്‍ സൈക്കോളജിയില്‍ ഉപ ബോധ മനസ്സിന്റെ ചിഹ്നം ഒരു വ്യാളിയുടെ മുഖമാണ്.ബോധ മനസ്സിന്റെയും അബോധ മനസ്സിന്റെയും ഇടയ്ക്കുള്ള പാലം ഈ ഉപ ബോധ മനസ്സാണ്.ഈ പ്രപഞ്ചത്തിലെ മുഴുവന്‍ വിവരങ്ങളും ഉള്ക്കൊള്ളാന്‍ ശേഷി ഉള്ളതാണ് അബോധ മനസ്സ്.ജീവിതത്തില്‍ അഞ്ചു ഇന്ദ്രിയങ്ങള്‍ വഴി നാം ശേഖരിക്കുന്ന മുഴുവന്‍ വിവരങ്ങളും അബോധ മനസ്സില്‍ എത്തുന്നുണ്ട്.
നിങ്ങള്‍ ഒരു നാല് മണിക്ക് എന്റെ ബാങ്കിന്റെ സമീപം ഉള്ള ബേക്കറിയില്‍ നിന്ന് ഒരു വടയും ചായയും കുടിച്ചു എന്ന് കരുതുക.എത്ര രൂപ കൊടുത്തു,എത്ര ബാക്കി തന്നു എന്ന വിവരം ഒരാഴ്ച കഴിഞ്ഞാല്‍ നിങ്ങള്‍ ഓര്‍മ്മിക്കുമോ?.ഇല്ല.അതിനു കാരണം നിങ്ങളുടെ ഉപ ബോധ മനസ്സ് എന്ന വ്യാളി ഒരു മടിയന്‍ ആയതു കൊണ്ടാണ്.അബോധ മനസ്സില്‍ നിന്ന് വിവരങ്ങള്‍ തിരഞ്ഞു കണ്ടുപിടിച്ചു തരാന്‍ ഉറങ്ങി കിടക്കുന്ന വ്യാളിക്ക് കഴിയില്ല.എന്നാല്‍ ഹിപ്നോട്ടിസം വഴി ,ചിലരില്‍ നിന്ന് അത് കണ്ടു പിടിക്കാന്‍ സാധിക്കും.ഗീവര്‍ഗീസ് ജോണിനെ പോലെ അതീവ ഏകാഗ്രമായ മനസ്സ് ഉള്ളവരില്‍ നിന്ന്.
ഒരു അവധി ദിവസം ഞാന്‍ ഗീവര്‍ഗീസിനെ എന്റെ മുറിയിലേക്ക് ക്ഷണിച്ചു.സംസാരിച്ചു കൊണ്ടിരിക്കുന്നതിനിടയില്‍ ഞാന്‍ അയാളുടെ കണ്ണുകളിലേക്ക് സൂക്ഷിച്ചു നോക്കി.വര്‍ഷങ്ങളുടെ പരിശീലനം കൊണ്ട് ഒരു പൂ പറിക്കുന്ന ലാഖവത്തോടെ അയാളുടെ ഉപ ബോധ മനസ്സ് എനിക്ക് കീഴ്പെട്ടു.ഇപ്പോള്‍ ഈ വരികള്‍ വായിക്കുമ്പോള്‍ നിങ്ങളുടെ മനസ്സ് എന്റെ ഒപ്പം സഞ്ചരിക്കുന്നത് പോലെ...
“ഗീവര്‍ഗീസ് നിങള്‍ ഇപ്പോള്‍ വളരെ റിലാക്സ് ചെയുന്നു. അല്ലെ..”.ഞാന്‍ ചോദിച്ചു.
‘അതെ”..ഒരു ഗുഹാ മുഖത്ത് നിന്ന് എന്ന പോലെ അയാളുടെ ശബ്ദം.
"മെയിന്‍ റോഡില്‍ നിന്ന് ബാങ്കിലേക്ക് കയറി വരുമ്പോള്‍ എത്ര സിമന്റ് നടകള്‍ ഉണ്ട്..?
ഒരു നിമിഷത്തിനു ശേഷം അയാള്‍ മറുപടി പറഞ്ഞു.
“പതിനേഴ്!”
“ഗീവര്‍ഗീസ് ,ഉണരൂ..”.ഞാന്‍ പറഞ്ഞു.
അയാള്‍ ഉണര്‍ന്നു സ്വാഭാവികമായ സംഭാഷണങ്ങള്‍ തുടര്‍ന്നു .അത്രയും നേരം നടന്ന കാര്യങ്ങള്‍ അയാളുടെ ഓര്‍മ്മയില്‍ നിന്ന് മാഞ്ഞു പോയിരുന്നു.
ഞാന്‍ ഗീവര്ഗീസ് പറഞ്ഞ ഉത്തരം ശരിയാണ് എന്ന് പരിശോധിച്ചു മനസ്സിലാക്കി..ലക്ഷ്യത്തിലേക്ക് അടുത്തു എന്ന് എനിക്ക് മനസ്സിലായി.ഇനി ഗീവര്ഗീസിനെ തെരഞ്ഞെടുക്കുവാന്‍ ഉള്ള രണ്ടാമത്തെ കാരണത്തിലേക്ക് വരാം.
കൊള്ളയടിക്കാന്‍ ഒട്ടും അനുയോജ്യമല്ലാത്ത ബാങ്ക് ആയിരുന്നു അത്.തൊട്ടു അടുത്തു തന്നെ പോലീസ് സ്റേഷന്‍.ഒറ്റപ്പെട്ടു നില്ക്കുന്ന കെട്ടിടം.തുരന്നും മറ്റും ലോക്കര്‍ റൂമില്‍ കയറാന്‍ പറ്റില്ല.രണ്ടു ലോക്കര്‍ റൂമുകളില്‍ ഒന്നില്‍ ജനങ്ങളുടെ ഉരുപ്പടിയും മറ്റും സൂക്ഷിച്ചിരിക്കുന്നു.രണ്ടാമത്തെ ലോക്കര്‍ റൂമില്‍ ബാങ്കിന്റെ കരുതല്‍ ധനമായ സ്വര്‍ണ്ണക്കട്ടികളും കോടി കണക്കിന് രൂപയും മറ്റു സൂക്ഷിച്ചിരിക്കുന്ന ചെറിയ റൂം ആണ്.ഡിജിറ്റല്‍ ലോക്കര്‍.കീ പാഡില്‍ പാസ്വേര്‍ഡ് അടിച്ചു കൊടുത്താല്‍ മാത്രമേ വാതില്‍ തുറക്കു..അകത്തു മറ്റു സുരക്ഷാസംവിധാനങ്ങള്‍ ഇല്ല എന്ന് ഞാന്‍ മനസിലാക്കിയിരുന്നു.
ഇരുപതു കീ ആയിരുന്നു ആ പാസ് വേര്‍ഡിന്റെ നീളം.അത് അക്ഷരങ്ങളും,ചിഹ്നങ്ങളും,സംഖ്യകളും ചേര്‍ന്ന് സങ്കീര്‍ണ്ണമാണ്.പതിനഞ്ചു ദിവസം കൂടുമ്പോള്‍ ചീഫ് മാനേജര്‍ ആ പാസ്വേര്‍ഡ് മാറ്റണം എന്നാണു നിയമം.ചീഫ് മാനേജര്‍ ,ഗീവര്‍ഗീസിനെകൊണ്ടാണ് എല്ലാ തവണയും ആ പാസ് വേര്‍ഡ് മാറ്റുന്നത്.ഡിജിറ്റല്‍ ലോക്കറില്‍ സെറ്റ് ചെയ്യുന്ന പാസ് വേര്‍ഡ് ചീഫ് മാനേജരുടെ ഡയറിയില്‍ അവിടെ വച്ച് തന്നെ എഴുതിയിടും.ആ ഡയറി രഹസ്യമായി ചീഫ് മാനേജര്‍ സൂക്ഷിക്കും.മാനേജര്‍ നല്‍കുന്ന നിര്‍ദേശം അനുസരിച്ചാണ് പാസ്വേര്‍ഡ് സെറ്റ് ചെയ്യുന്നതും.
പിറ്റേ ദിവസം ആയിരുന്നു പാസ് വേര്‍ഡ് മാറിയത്.ഞാന്‍ കരുക്കള്‍ അതിവേഗം നീക്കി.അന്ന് വൈകുന്നേരം ഞാന്‍ ഗീവര്ഗീസിന്റെ അബോധ മനസ്സ് എന്ന വ്യാളിയെ ഉപയോഗിച്ച് പുതിയ പാസ് വേര്‍ഡ് കണ്ടു പിടിച്ചു,ആ പാസ് വേര്‍ഡ് എന്റെ കൂട്ടാളികള്‍ക്ക് കൈ മാറി.
ഇപ്പോള്‍ ഞാന്‍ ട്രെയിനിലാണ്.ആ കൊള്ളമുതലില്‍ എന്റെ വീതം വലിയ ഒരു തുക എന്റെ അക്കൌണ്ടില്‍ എത്തിയിട്ടുണ്ട്.നിങ്ങള്‍ ഊഹിച്ചത് പോലെ ഞാന്‍ അരുണ്‍ ഗോപിനാഥന്‍ അല്ല.മറ്റൊരാള്‍.അരുണ്‍ സുരക്ഷിതനാണ്..ഒരു പാട് ചോദ്യങ്ങള്‍ ഇനിയും നിങ്ങളുടെ മനസ്സില്‍ ഉണ്ടല്ലേ...സാരമില്ല.മനശക്തി ഉള്ള ആളായിരിക്കണം നിങ്ങള്‍.കാരണം ആദ്യം തന്ന മുന്നറിയിപ്പ് അവഗണിച്ചു നിങ്ങള്‍ ഈ കുറിപ്പിന്റെ അവസാനം എത്തിയിരിക്കുന്നു
.അടുത്ത വരി വായിച്ചു ഈ കുറിപ്പ് തീരുമ്പോള്‍ നിങ്ങളുടെ മനസ്സ് ,ബലഹീനമാണെങ്കില്‍ അത് എന്‍റെ അടിമയാകും.അതിന്റെ സര്‍വ്വ രഹസ്യങ്ങളോടും കൂടെ..എങ്കില്‍ അടുത്ത ഗീവര്‍ഗീസ് ജോണ്‍ നിങ്ങളാണ്.
( അവസാനിച്ചു)

By
Anish Francis

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot